Tuesday, May 27, 2008

സോഷ്യലിസത്തെക്കുറിച്ചൊരു പുനരാലോചന

സോഷ്യലിസവും സാമ്പത്തിക ഉദാരവല്‍ക്കരണവും ഒരേ ധൈഷണികമായ ഉറവിടത്തില്‍ നിന്നുള്ള രണ്ടു ഭാഗങ്ങളാണെന്നത് വിരോധാഭാസമായി തോന്നാം - ബൂര്‍ഷ്വാ സമൂഹം സ്വയം പ്രവര്‍ത്തന ക്ഷമവും സ്വയം ചലനാത്മകവുമായ സാമ്പത്തിക വ്യവസ്ഥയാണെന്ന ആദംസ്‌മിത്തിന്റെ ആശയത്തില്‍ നിന്നാണ് ഇത് രണ്ടും ഉദയം ചെയ്തത്. ഏതെങ്കിലും ഒരു പരമാധികാരിയുടെയോ സര്‍ക്കാരിന്റെയോ അനാവശ്യമായ ഇടപെടലിലൂടെ ഈ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് തികച്ചും നിഷ്‌‌ഫലവും ഏറ്റവും വിനാശകരവുമായിരിക്കും; അത്തരം നിയന്ത്രങ്ങള്‍ ബൂര്‍ഷ്വാ സമൂഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ സംയോഗത്തെത്തന്നെ തകര്‍ക്കും എന്ന് അദ്ദേഹം കരുതി. ഈ വ്യവസ്ഥയെ, തികച്ചും പ്രകൃതി നിയമങ്ങള്‍ക്കനുസൃതമായ, പുരോഗമനാത്മകവും കാരുണ്യപൂര്‍വ്വവുമായ, സാമൂഹ്യാഭിവൃദ്ധിക്കാവശ്യമായ ഒന്നായിട്ടാണ് ആദം സ്മിത്ത് ദര്‍ശിച്ചത്. അതിന്റെ പരിണിതഫലമായി "രാഷ്ട്രങ്ങളുടെ സമ്പത്തി''ന്റെ(Wealth of Nations) അഭിവൃദ്ധി എന്ന അര്‍ത്ഥത്തില്‍ ദോഷകരമല്ലാത്തതും ഉല്പാദനക്ഷമവുമായ "പുരോഗതി'' സാധ്യമാവുമെന്നും അദ്ദേഹം പറയുന്നു. ആയതിനാല്‍, അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും, മുതലാളിത്തത്തിനപ്പുറം ഒന്നുമില്ലെന്നും നാം ചരിത്രത്തിന്റെ അന്ത്യത്തില്‍ എത്തിയിരിക്കുകയാണെന്നുമുള്ള അവിതര്‍ക്കിതമായ നിഗമനത്തില്‍ എത്തിച്ചേരുന്നു. അതാണ്, ക്ലാസിക്കല്‍ അര്‍ത്ഥശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം''....... ചരിത്രമുണ്ട്, പക്ഷേ അത് ഇനി അല്പവും മുന്നോട്ടേയ്ക്കില്ല'' എന്ന് മാര്‍ക്സിന് പറയേണ്ടതായി വന്നത്.

സോഷ്യലിസത്തിനുവേണ്ടി

ബൂര്‍ഷ്വാ സമൂഹം സ്വയം പ്രവര്‍ത്തനക്ഷമവും സ്വയംചലനാത്മകവുമായ വ്യവസ്ഥയാണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ, അത് കാരുണ്യപൂര്‍വവും പുരോഗമനാത്മകവുമായ ഒരു വ്യവസ്ഥയല്ല, മറിച്ച് തികച്ചും വിരുദ്ധമായ, ചൂഷണത്തിലധിഷ്ഠിതമായ, ഒരു വശത്ത് സമ്പത്തിന്റെ കനത്ത വളര്‍ച്ചയും മറുവശത്ത് ദുരിതത്തിന്റെ കനത്ത കൂമ്പാരവും പ്രദാനം ചെയ്യുന്ന ഒരു വ്യവസ്ഥയാണെന്ന് കാണേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥ സൃഷ്ടിക്കുന്ന, ദുരിതപൂര്‍ണ്ണവും മനുഷ്യത്വരഹിതവുമായ പരിണത ഫലങ്ങള്‍, ഈ വ്യവസ്ഥയുടെ വിപ്ലവാത്മകമായ തകര്‍ത്തെറിയല്‍, അനിവാര്യമാക്കുന്നു.

തീര്‍ച്ചയായും ഇതായിരുന്നു മാര്‍ക്സിന്റെ വാദം. ക്ലാസിക്കല്‍ സമ്പദ്‌വ്യവസ്ഥയെ അതിന്റെ ആരംഭ ബിന്ദുവായി കണക്കാക്കുകയും എന്നാല്‍ കൂടുതല്‍ ആഴത്തില്‍, ക്ലാസിക്കല്‍ ചോദ്യങ്ങളുന്നയിച്ചുകൊണ്ട് പല നിഗമനങ്ങളിലും എത്തിച്ചേരുന്നു എന്നതുകൊണ്ടുതന്നെ, സോഷ്യലിസത്തിനു വേണ്ടിയുള്ള മാര്‍ക്സിന്റെ വാദം തികച്ചും ശാസ്ത്രീയമായിരുന്നു. ഒരു മുതലാളിത്ത വ്യവസ്ഥയും ഒരു സാങ്കല്പിക സോഷ്യലിസ്‌റ്റ് വ്യവസ്ഥയും ചേര്‍ത്തുവച്ച്, സോഷ്യലിസ്‌റ്റ് വ്യവസ്ഥയുടെ മാഹാത്മ്യം വിളമ്പുകയല്ല മാര്‍ക്സ് ചെയ്തത്. അതുപോലെ തന്നെ, ഉല്പാദന ഉപകരണങ്ങള്‍ പൊതു ഉടമയിലായിരിക്കുമ്പോഴും സമൂഹത്തിന് നന്നായി പുരോഗമിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ, ചിലയാളുകള്‍ - മുതലാളിമാര്‍ - ലാഭം കുന്നു കൂട്ടുന്നതിന് എന്താണ് ന്യായീകരണം എന്ന ചോദ്യം വെറുതെ ചോദിക്കുകയല്ല ചെയ്തത്. ചുരുക്കത്തില്‍, രണ്ടു വ്യവസ്ഥകള്‍ തമ്മില്‍, ധാര്‍മ്മിക തലത്തില്‍ നിന്നുകൊണ്ട്, കേവലമായ ചില താരതമ്യം നടത്തി സോഷ്യലിസത്തിനുവേണ്ടി വാദിക്കുകയുമല്ല മാര്‍ക്സ് ചെയ്തത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണം ഏറ്റെടുക്കുകയാണ് ചെയ്തത്. വാസ്തവത്തില്‍ ഈ അന്വേഷണം മുതലാളിത്തത്തിനും അപ്പുറത്തേക്കെത്തുകയായിരുന്നു. അതുകൊണ്ടുതന്നെയാണ്, മാര്‍ക്സിസത്തെ, സോഷ്യലിസത്തിന്റെ അനിവാര്യത പ്രഖ്യാപിക്കുന്ന ഒരു സിദ്ധാന്തമായി മാത്രം കാണരുതെന്നു പറയുന്നത്.

മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണം മുതലാളിത്തത്തിനകത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നു പറയുന്നതും സോഷ്യലിസം അനിവാര്യമാണ് എന്നു പറയുന്നതും ഒന്നല്ല. പ്രശ്നം പ്രയോഗത്തിന്റേതാണ്; പ്രവചനത്തിന്റേതല്ല.
മാര്‍ക്സിന്റെ വാദം ഇതു മാത്രമായിരുന്നില്ല. കൂടുതല്‍ ആഴത്തിലേക്ക് അതിറങ്ങിച്ചെന്നു. മുതലാളിത്തം മനുഷ്യ സ്വാതന്ത്ര്യത്തിനെതിരാവുന്നത്, അത്, ഒരുവശത്ത് സമ്പത്തുല്പാദിപ്പിക്കുമ്പോള്‍ മറുവശത്ത് ദുരിതങ്ങളുല്പാദിപ്പിക്കുന്നു എന്നതുകൊണ്ടുമാത്രമല്ല. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ മുന്‍ഉപാധികളായ, ഏറ്റവും ചുരുങ്ങിയ ഭൌതിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യം മുതലാളിത്തം സൃഷ്ടിക്കുന്നില്ല എന്നതോ അസമത്വവും അരക്ഷിതത്വവും അതുല്പാദിപ്പിക്കുന്നു എന്നതോ മാത്രമല്ല. മറിച്ച്, ബാഹ്യമായ സമ്മര്‍ദ്ദ ശക്തികളുടെ ഉപകരണങ്ങളായി വ്യക്തികള്‍ മാറുന്ന ഒരു സ്വയം പ്രവര്‍ത്തക, സ്വയം പ്രേരിത വ്യവസ്ഥയ്ക്കകത്ത് മനുഷ്യനെ കുടുക്കിയിടുന്നു എന്നതുകൊണ്ടാണ് മുതലാളിത്തം മനുഷ്യവിരുദ്ധമാവുന്നത്. തൊഴിലാളികളെ സംബന്ധിച്ചുമാത്രമല്ല "മൂലധനത്തിന്റെ മൂര്‍ത്തീകരണം'' എന്ന് മാര്‍ക്സ് വിശേഷിപ്പിച്ച, മൂലധനത്തിന്റെ സഹജമായ പ്രവണതകള്‍ക്ക് മാധ്യസ്ഥം വഹിക്കുന്ന മനുഷ്യ ഏജന്റുമാര്‍ എന്ന് മാര്‍ക്സ് വിശേഷിപ്പിച്ച, മുതലാളിമാരെ സംബന്ധിച്ചും ഇത് ശരി തന്നെയാണ്.

വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചല്ല ഈ വ്യവസ്ഥയുടെ പ്രവര്‍ത്തന ഫലങ്ങളുണ്ടാകുന്നത്. മാത്രവുമല്ല ഈ ആഗ്രഹങ്ങള്‍ തന്നെ വ്യക്തികളുടെ സങ്കല്പനങ്ങളോ സാമൂഹ്യപരമായ കാരണങ്ങളാല്‍ ഉണ്ടാകുന്നതോ അല്ല. മുതലാളിത്ത വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന്റെ യുക്തി തന്നെ അത് വ്യക്തികളെ പ്രചോദിപ്പിക്കുന്നു എന്നതാണ്. ലഭ്യമായ സാമ്പത്തിക വ്യവസ്ഥയ്ക്കകത്തുനിന്നും നിഷ്കാസനം ചെയ്യപ്പെടാനുള്ള സാദ്ധ്യത ഏറെയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ നിങ്ങള്‍ക്കതിനെ നിരാകരിക്കാം. കഴിവുള്ളവന്റെ അതിജീവനം എന്ന് എല്ലാ മുതലാളിമാരും വിശ്വസിക്കുന്ന, പ്രയോഗവല്‍ക്കരിക്കുന്ന, ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ നിന്നും കുതറി മാറാന്‍ ശ്രമിക്കുന്ന ഏതൊരു മുതലാളിയും മുതലാളി എന്ന നിലയ്ക്ക് നിഷ്ക്കാസനം ചെയ്യപ്പെടും എന്നതുപോലെ.

ചരക്കുപൂജയെക്കുറിച്ചുള്ള (Commodity fetishism) ചര്‍ച്ചയില്‍, മുതലാളിത്ത വ്യവസ്ഥയിലെ സാമൂഹ്യ ബന്ധങ്ങള്‍, വസ്തുക്കള്‍ തമ്മിലുള്ള ബന്ധമാണ് എന്നും, അതുകൊണ്ടുതന്നെ സാമൂഹ്യബന്ധങ്ങളുടെ ഫലമായി പ്രത്യക്ഷമാകുന്നത്, വസ്തുക്കളുടെ തന്നെ സഹജമായ ഗുണമാണെന്നും മാര്‍ക്സ് പറയുന്നുണ്ട്. വാസ്തവത്തില്‍, മുതലാളിത്തത്തിനു കീഴില്‍, മനുഷ്യര്‍ ഉള്‍പ്പെടെ ഒക്കെയും വസ്തുക്കളാണ്, ചരക്കുകളാണ്. റിക്കാര്‍ഡോയുമായി ബന്ധപ്പെടുത്തി മാര്‍ക്സ് പറയുന്നത് നോക്കുക: “ഈ പരികല്പനയില്‍ തൊഴിലാളികള്‍ തന്നെയും മുതലാളിത്ത ഉല്പാദനത്തിന്റെ ഭാഗമായി മാറുന്നു - തൊഴിലാളികളുടെ തന്നെയോ ഉല്പാദനത്തിന്റെയോ ലക്ഷ്യമല്ലാത്ത, കേവലം ഉല്പാദന ഉപകരണങ്ങള്‍.... നിരന്തരമായും നിശ്ചയമായും റിക്കാര്‍ഡോ ഈ പ്രവണതകളെക്കുറിച്ച് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ വലിയ ആക്രോശങ്ങളുണ്ടായി.”

വസ്തുവല്‍ക്കരണം, മുതലാളിത്ത പ്രതിഭാസങ്ങളായ ചരക്കുവല്‍ക്കരണം, അന്യവല്‍ക്കരണം എന്നിവയില്‍ നിന്നും വ്യത്യസ്തമാണ്. ഇത്, മുതലാളിത്തത്തില്‍, വസ്തുക്കള്‍ എങ്ങിനെ പ്രകടമാകുന്നുവെന്നതിനെയോ മൂലധനത്തിന്റെ അന്യവല്‍കൃത രൂപത്തില്‍ പ്രത്യക്ഷമാകുന്ന അദ്ധ്വാനത്തിന്റെ ഉല്പന്നമെന്ന യാഥാര്‍ത്ഥ്യത്തെയോ സംബന്ധിക്കുന്നതുമല്ല. മറിച്ച്, സ്വയം പ്രവര്‍ത്തക, സ്വയം പ്രേരകമായ വ്യവസ്ഥയ്ക്കകത്ത് സംജാതമാകുന്ന മൂലധനത്തിന്റെ സഹജമായ പ്രവണതകള്‍ക്ക് വഴിയൊരുക്കുന്ന മനുഷ്യ ഏജന്റുമാരെ സൃഷ്ടിക്കുന്നതു വഴി, മനുഷ്യരെ വിഷയങ്ങളല്ലാതാക്കുകയും കേവലം വസ്തു എന്ന തലത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന മുതലാളിത്ത പ്രതിഭാസത്തെയാണ് വസ്തുവല്‍ക്കരണം കൊണ്ടര്‍ത്ഥമാക്കുന്നത്. ഈ വസ്തുവല്‍ക്കരണം സ്വാതന്ത്ര്യത്തിന്റെ നിഷേധം തന്നെയാണ്. മനുഷ്യനെ വസ്തുവല്‍ക്കരിക്കുന്നു എന്നതുകൊണ്ടു തന്നെയാണ് മുതലാളിത്തം സ്വാതന്ത്ര്യവിരുദ്ധമാവുന്നത്. ഈ വസ്തുവല്‍ക്കരണത്തെ മറികടന്നുകൊണ്ട്, മനുഷ്യസ്വാതന്ത്ര്യത്തിന് വഴിയൊരുക്കുന്നത് സോഷ്യലിസം മാത്രമാണ്. അതിനുള്ള ഒരു മുന്‍ഉപാധി, ഉല്പാദനോപകരണങ്ങളുടെ പൊതു ഉടമസ്ഥതയാണ്.

വസ്തുവല്‍ക്കരണം അവസാനിപ്പിക്കല്‍

മേല്‍പറഞ്ഞ വാദം, സോഷ്യലിസത്തിന് അനുകൂലമായി സാധാരണയായി മുന്നോട്ടുവയ്ക്കുന്ന വാദങ്ങളില്‍നിന്നും അടിസ്ഥാനപരമായിത്തന്നെ വിഭിന്നമാണ്. ഈ വ്യത്യസ്തതയെ സംബന്ധിച്ച് ഊന്നിപ്പറയേണ്ടത് വളരെയേറെ പ്രധാനമാണ്. കാരണം ഈ വ്യത്യസ്തമായ വാദഗതികളില്‍ നിന്നാണ് സോഷ്യലിസത്തെ സംബന്ധിച്ച വ്യത്യസ്ത വീക്ഷണങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നത്. സാധാരണ ഗതിയിലുള്ള വാദമുഖങ്ങള്‍ രണ്ടുതരത്തിലുള്ളവയണ്. "ഉല്പാദന''വുമായി ബന്ധപ്പെട്ട വാദവും "വിതരണ''വുമായി ബന്ധപ്പെട്ട വാദവും. ആദ്യത്തെ വാദത്തെക്കുറിച്ചു നമുക്ക് പരിശോധിക്കാം. മുതലാളിത്തത്തിന് സവിശേഷമായുള്ള ഉല്പാദനബന്ധങ്ങള്‍ കാരണം ചില ഘട്ടങ്ങളില്‍ ഉല്പാദനശക്തികള്‍ നിശ്ചലമാകാറുണ്ട് അപ്പോള്‍ ഉല്പാദന ശക്തികളുടെ വികാസത്തെ മുന്നോട്ടുകൊണ്ടുപോകുന്നതാണ് സോഷ്യലിസം എന്നതാണ് സര്‍വസാധാരണമായ ഒരുവാദം; "ഉല്പാദനശക്തികളുടെ മുന്നേറ്റം'' എന്ന സോഷ്യലിസത്തെ സംബന്ധിച്ച വാദം മാര്‍ക്സിന്റെ നിരവധി കൃതികളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം; പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പ്രസിദ്ധമായ "അര്‍ത്ഥശാസ്ത്ര നിരൂപത്തിനൊരു സംഭാവന'' യ്ക്കുള്ള മുഖവുരയില്‍ നിന്ന്. ഔദ്യോഗിക ചൈനീസ് സാഹിത്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് കുപ്രസിദ്ധമായ ഉപരിപ്ലവമായ ഈ വായനയാണ്. സോഷ്യലിസത്തെ സംബന്ധിച്ച ഏഴു ശതമാനം വളര്‍ച്ച സോഷ്യലിസവുമായി ചേര്‍ന്നു പോകുന്നു എന്ന മുന്‍ സോവിയറ്റ് പ്രധാനമന്ത്രി അലക്സി കോസിഗിന്റെ പരാമര്‍ശവും ഇതുപോലൊന്നാണ്.

എന്നാല്‍ മാര്‍ക്സാകട്ടെ 'ഉല്പാദന ശക്തികളെ' തികച്ചും ഭൌതികമായ അര്‍ത്ഥത്തിലല്ല കണ്ടത്. ഉല്പാദന ശക്തികളെ അതിന്റെ സാദ്ധ്യമായ ഏറ്റവും ഉയര്‍ന്ന തലത്തിലേക്കെത്തിക്കുന്നതോടെ ഉല്പാദന രീതി കാലഹരണപ്പെട്ടു പോകും എന്ന മാര്‍ക്സിന്റെ പരാമര്‍ശത്തെ അതിന്റെ തികച്ചും ഭൌതികമായ വ്യാഖ്യാനത്തില്‍ കാണുന്നത് ശരിയായിരിക്കില്ല. 'തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം' എന്ന കൃതിയില്‍ മാര്‍ക്സ് തന്നെ ഇതുന്നയിക്കുന്നുണ്ട്. "ഉല്പാദനത്തിന്റെ എല്ലാ ഉപകരണങ്ങളിലും വച്ച് ഏറ്റവും വലിയ ഉല്പാദനശക്തി വിപ്ലവകാത്മകമായ വര്‍ഗ്ഗം തന്നെയാണ്. വിപ്ലവാത്മക ശക്തികളെയെല്ലാം ഒരു വര്‍ഗ്ഗമെന്ന നിലയില്‍ സംഘടിപ്പിക്കുകയെന്നു പറയുമ്പോള്‍ പഴയ സമൂഹത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും പിറന്നു വീഴേണ്ട എല്ലാ ഉല്പാദന ശക്തികളും നിലവില്‍ വന്നു കഴിഞ്ഞുവെന്നാണ് കരുതേണ്ടത്.'' വിപ്ലവകാരിയായ തൊഴിലാളിവര്‍ഗ്ഗം എന്നത് കേവലം ഒരു ഉല്പാദക ശക്തിയല്ല. മറിച്ച് ബൂര്‍ഷ്വാ സമൂഹത്തിലെ ഉല്പാദന ശക്തികളുടെ വികാസത്തിന്റെ ഏറ്റവും ഉന്നത തലത്തെ പ്രതിനിധാനം ചെയ്യുന്ന ശക്തിയാണ് അത്.”

മാര്‍ക്സിന്റെ ഈ പ്രസ്താവന, മനുഷ്യ മോചനത്തിന് സോഷ്യലിസം എത്രമാത്രം അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ അവബോധത്തില്‍ നിന്നുള്ളതാണെന്നു കാണണം. മുതലാളിത്തത്തിനു കീഴിലുള്ള അസ്വതന്ത്രമായ മാനുഷികാവസ്ഥയില്‍ നിന്നുള്ള മോചനപോരാട്ടം ആരംഭിക്കുന്നത് ഈ അസ്വാതന്ത്ര്യത്തെക്കുറിച്ച് നാം അറിയുന്നതോടുകൂടിയാണ്, അതായത്, അസ്വാതന്ത്ര്യത്തിന്റെ അടിവേരുകളെക്കുറിച്ചുള്ള ആശയവാദപരമായ ധാരണയ്ക്ക് പകരം ശാസ്ത്രീയമായ ധാരണ ആരംഭിക്കുന്നതോടുകൂടിയാണ്, 'ആന്റി ഡ്യൂറിംഗി'ല്‍ എംഗല്‍സ് പറയുന്നുണ്ട്; "സ്വാതന്ത്ര്യം അനിവാര്യതയുടെ അംഗീകാരമാണ്.'' മുതലാളിത്ത ഉല്പാദന രീതിയുടെ വളരെ സ്വാഭാവികമായ ചലന നിയമങ്ങള്‍, ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, ഈ അനിവാര്യതയുടെ മേഖലയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നു കാണാം. ഈ നിന്നുള്ള സ്വാതന്ത്ര്യം ആരംഭിക്കുന്നതും ഈ നിയമങ്ങളെക്കുറിച്ച് അറിയുന്നതോടുകൂടിയാണ്; വിപ്ലവകാരിയായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ രൂപീകരണത്തോടുകൂടി അത് മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നു; വിപ്ലവകരമായ പ്രയോഗത്തിലേക്ക് ഈ അറിവിനെ വികസിപ്പിച്ചെടുക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക് അത് എത്തിക്കുന്നു.

ഈ അറിവിന്റെ വികാസത്തിലേക്കുള്ള പ്രക്രിയയില്‍ സാമ്പത്തികക്കുഴപ്പം, സാമ്പത്തികമാന്ദ്യം തുടങ്ങിയ മുതലാളിത്ത വികാസത്തിന്റെ പ്രത്യേക ഘട്ടങ്ങളില്‍ ഈ അറിവിന്റെ സാധ്യതയുടെ പ്രായോഗികമായ തെളിവ് പ്രദാനം ചെയ്യുന്നു; എന്നാല്‍ സാമ്പത്തികക്കുഴപ്പങ്ങളും മാന്ദ്യങ്ങളും നിലനില്‍ക്കുന്നത് സോഷ്യലിസത്തിന് ആവശ്യമായ ഘടകമാണെന്നോ മുതലാളിത്തത്തിന്റെ പരിസമാപ്തി സാമ്പത്തിക മാന്ദ്യത്തിന്റെ അന്തിമ ഘട്ടത്തോടുകൂടിയാണെന്നോ പറയുന്നതുപോലെയല്ല ഇത്. (മാര്‍ക്സ് ഇങ്ങനെ പറയുന്നതായാണ് ബേണ്‍സ്‌റ്റൈന്റെ വ്യാഖ്യാനം; എന്നാല്‍ ഈ വാദഗതിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് - " യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാത്ത ഒരു സ്ഥിതി എന്നത് മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഉണ്ടാവില്ല''എന്ന് ലെനിന്‍ പറഞ്ഞത്.)

"വിതരണ''വുമായി ബന്ധപ്പെട്ട വാദഗതിയുടെയും സ്ഥിതി ഇതുതന്നെയാണ്. മുതലാളിത്തത്തിന്‍ കീഴില്‍ സമത്വവും "വിതരണത്തിലെ നീതിയും'' കൈവരിക്കാനാവില്ല എന്ന കാര്യം സംശയാതീതമാണ്. അവയുടെ സാക്ഷാത്ക്കാരവും സോഷ്യലിസത്തിലേ സാധ്യമാകൂ. എന്നാല്‍ അവ രണ്ടും കൈവരിക്കലാണ് സോഷ്യലിസം എന്നു കരുതുന്നത് ശരിയായിരിക്കില്ല. ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, മനുഷ്യവര്‍ഗ്ഗത്തിന്റെ വസ്തുവല്‍ക്കരണം അവസാനിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനാണ് സോഷ്യലിസം ലക്ഷ്യമിടുന്നത്.

ജനാധിപത്യത്തിന്റെ നിഷേധം

ബൂര്‍ഷ്വാ സമൂഹത്തിലെ, വ്യക്തികളുടെ വസ്തുവല്‍ക്കരണമെന്നത് അത്തരം സമൂഹങ്ങളിലെ രാഷ്ട്രീയ സമ്പദ്ഘടനയില്‍ മറഞ്ഞിരിക്കുന്ന ഒരു കാര്യമായി മാത്രം കണ്ടുകൂട. അത് അവരുടെ അസ്തിത്വത്തിലേക്കു തന്നെ വ്യാപിക്കുന്നുണ്ട്. മറ്റുമേഖലകളുമായി യാതൊരു ബന്ധവുമില്ലാതെ, സമ്പദ് വ്യവസ്ഥ ഒറ്റയ്ക്ക്, വേറിട്ടുനില്‍ക്കുന്നതുമില്ല. അത് മൊത്തം വ്യവസ്ഥയുടെ ഭാഗം മാത്രമാണ്. . മുതലാളിത്തത്തിന്റെ സഹജമായ പ്രവണതകള്‍ നിറവേറ്റപ്പെടണമെന്നുണ്ടെങ്കില്‍, അതിനനുസരിച്ച് വ്യവസ്ഥയ്ക്കകത്തെ എല്ലാ മേഖലകളും ഒരേപോലെ പ്രവര്‍ത്തിക്കേണ്ടതാവശ്യമാണ്. ഒരു ബൂര്‍ഷ്വാ സമൂഹത്തിലെ ഭരണകൂടം അതിന്റെ സഹജമായ വാസനകള്‍ നിറവേറുന്നതിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കും. വ്യവസ്ഥ നിലനിര്‍ത്തുന്നതിനുവേണ്ടി, ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍, അവയ്ക്കുമേല്‍ ചില നിയന്ത്രണങ്ങള്‍, അതും താല്‍ക്കാലികം മാത്രം, ഏര്‍പ്പെടുത്താന്‍ ഭരണകൂടം തയ്യാറാകുമെങ്കിലും മൂലധനത്തിന്റെ സഹജവാസനകള്‍ നിറവേറ്റുന്നതില്‍ നിന്നും തടയാന്‍ ഒരിക്കലും അതിന് കഴിയുകയില്ല. ഇക്കാരണം കൊണ്ടാണ് ബൂര്‍ഷ്വാ സമൂഹം മൌലികമായി ജനാധിപത്യവിരുദ്ധമാകുന്നത്. നിരന്തരം പരിവര്‍ത്തനാത്മകമായ സമ്പദ് ഘടനയും ഭരണകൂടവും തമ്മില്‍ ഭിന്നതയുണ്ടാകുന്ന, വളരെ സവിശേഷമായ ചുരുക്കം ചില സന്ദര്‍ഭങ്ങളിലൊഴികെ, സമ്പദ്ഘടനയുടെ മേഖലയില്‍ വസ്തുക്കളാകുവാനും രാഷ്ട്രീയ മേഖലയില്‍ വിഷയങ്ങളാകുവാനും മനുഷ്യര്‍ക്ക് കഴിയില്ല.

ജനാധിപത്യവിരുദ്ധം

ബൂര്‍ഷ്വാ സമൂഹം ജനാധിപത്യവിരുദ്ധമാണ് എന്നു പറഞ്ഞാല്‍ ഒറ്റനോട്ടത്തില്‍ അത് തികച്ചും വിചിത്രമായി തോന്നാം. കാരണം തങ്ങള്‍ക്കു മാത്രമേ ജനാധിപത്യം ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ എന്നാണല്ലോ ബൂര്‍ഷ്വാസി എക്കാലവും അവകാശപ്പെട്ടുപോരുന്നത്. എന്നാല്‍ മനുഷ്യന്റെ ഇച്ഛാശക്തിയില്‍ നിന്നും ബോധത്തില്‍ നിന്നും വ്യത്യസ്തമായി, സ്വയം പ്രവര്‍ത്തനക്ഷമവും സ്വയം ചലനാത്മകവുമായ സാമ്പത്തിക വ്യവസ്ഥിതി എന്ന സങ്കല്പത്തിലടങ്ങിയിട്ടുള്ളത് മനുഷ്യ സ്വാതന്ത്ര്യത്തിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെതന്നെ നിഷേധമാണ് എന്നത് അവിതര്‍ക്കിതമായ വസ്തുതയാണ്. എന്നാല്‍, ഈ നിഷേധത്തെ നാനാവിധത്തില്‍ മൂടിവെയ്ക്കുകയാണ്. ഔപചാരികമായ ബൂര്‍ഷ്വാ ജനാധിപത്യം ജനങ്ങള്‍ രാഷ്ട്രീയ പ്രക്രിയയില്‍ വിഷയങ്ങള്‍ എന്ന നിലയില്‍ സജീവമായി ഇടപെടുന്നതിനെ തടയുന്ന പല അടരുകളായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്.

നമ്മുടേതുപോലുള്ള സമൂഹത്തില്‍ ഈ വിശ്ളേഷം സ്ഥാപിക്കുന്ന പ്രക്രിയ, ഒരു പ്രത്യേക കാരണം മൂലം, സുതാര്യമായി മാറുന്നുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍, ബൂര്‍ഷ്വാ വാഴ്ചയുടെ ദൃഢീകരണം എന്ന ദശാസന്ധിയും കടന്ന് മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട ശേഷമാണ് പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നത്. എന്നാല്‍ ഇന്ത്യയിലാവട്ടെ ബൂര്‍ഷ്വാ വാഴ്ചയുടെ ദൃഢീകരണത്തിനു മുന്‍പ്, സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം തന്നെ, പ്രായപൂര്‍ത്തി വോട്ടവകാശമുള്ള ബൂര്‍ഷ്വാ ജനാധിപത്യം നിലവില്‍ വന്നിരുന്നു. അതുകൊണ്ട്, നിലനില്‍ക്കുന്ന ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും എതിരായ ഒരു 'പ്രതിവിപ്ലവം' സാദ്ധ്യമായി എങ്കില്‍ മാത്രമേ നമ്മുടേതുപോലെ ഒരു സമൂഹത്തില്‍ ബൂര്‍ഷ്വാ വാഴ്ചയുടെ ദൃഢീകരണം സാദ്ധ്യമാവൂ. ഈ പ്രതിവിപ്ലവം തീര്‍ച്ചയായും വന്‍കിട ബൂര്‍ഷ്വാസിയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധത്തില്‍ ചില മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. കാരണം സാമ്രാജ്യത്വത്തിന്റെ പിന്തുണയില്ലാതെ ബൂര്‍ഷ്വാ വാഴ്ചയുടെ ദൃഢീകരണം സാദ്ധ്യമല്ല തന്നെ. (ഇന്തോ - യുഎസ് ആണവ കരാര്‍ ഈ മാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്). പക്ഷെ, ജനങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതുള്‍പ്പെടെ ജനാധിപത്യത്തിന്റെ മേഖലയില്‍ നടക്കുന്ന പ്രതിവിപ്ലവം പ്രകടമാണ്. (ജനങ്ങളോട് നേരിട്ടോ അല്ലാതെയോ കടപ്പെട്ടിരിക്കുന്ന നീതിന്യായ സംവിധാനം ഇക്കാര്യത്തില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്നുണ്ടെന്നുകാണാം).

ബൂര്‍ഷ്വാ സമൂഹത്തില്‍ ജനാധിപത്യത്തിന്റെ അപചയത്തിനുള്ള വഴികള്‍ നിരവധിയാണ്. ഒന്ന്, ലെനിന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ബ്യൂറോക്രസിയും പട്ടാളവും ഭരണകൂട ഉപകരണങ്ങളുടെ അടിത്തറയാവുകയും തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ കൂടുതല്‍ കൂടുതല്‍ ആലങ്കാരികമായി മാറുകയും ചെയ്യുന്നതോടുകൂടിയുള്ള ഭരണകൂടത്തിന്റെ ദുര്‍ബ്ബലപ്പെടല്‍. രണ്ട്, കൂട്ടായ പ്രായോഗിക പ്രവര്‍ത്തനം സാദ്ധ്യമല്ലാത്ത തരത്തിലുള്ള ജനങ്ങളുടെ വംശീയമോ ഭാഷാപരമോ മതപരമോ ആയ സംഘടിക്കലും അതല്ലെങ്കില്‍ കേവലം വ്യക്തിപരമായ പ്രശ്നങ്ങളിലേക്കു മാത്രമുള്ള ചുരുങ്ങലും. മൂന്ന് - ബൂര്‍ഷ്വാ വ്യവസ്ഥയെ ഉറപ്പിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തെ പ്രീതിപ്പെടുത്തുക എന്ന ഒറ്റലക്ഷ്യം പിന്തുടരുന്ന വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ഒക്കെ അജണ്ട ഒന്നാകുന്നതുകൊണ്ട് വോട്ടര്‍മാര്‍ക്ക് നിഷേധിക്കപ്പെടുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളി 'വികസനം' എന്ന അജണ്ടയ്ക്ക് മുന്തിയ പ്രാധാന്യം ലഭിക്കുന്നതുകൊണ്ട് മിക്കവാറും രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറെക്കുറെ സമാനസ്വഭാവമുള്ള മുതലാളിത്താനുകൂല നയങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുന്നത് ഇതിനു തെളിവാണ്.

ബഹുമാനമില്ലായ്മ

പൊതുജനാഭിപ്രായം തികച്ചും എതിരായിരുന്നിട്ടും ഇറാഖിലെ യുദ്ധം ഇപ്പോഴും തുടരുന്നത്, മുതലാളിത്ത ജനാധിപത്യത്തിനകത്ത് പൊതുജനാഭിപ്രായത്തിന് തരിമ്പും വിലകല്പിക്കപ്പെടുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ വലിയ അഭിപ്രായ വ്യത്യാസമൊന്നുമില്ല എന്നത് ശ്രദ്ധേയമാണ്. നാലാമത്തേത് ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തപ്പെടുന്ന അരക്ഷിതബോധമാണ്. ഇത് ജനങ്ങള്‍ തമ്മിലുള്ള പരസ്പ വിശ്വാസം ഇല്ലാതാക്കുന്നു. തന്മൂലം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അസാധ്യമായ സ്ഥിതിവിശേഷം സംജാതമാവുന്നു. ഇതേ തുടര്‍ന്ന്, അക്രമത്തിലൂടെ നിലവിലുള്ള അവസ്ഥ തുടരുന്നതിനനുകൂലമായ സാഹചര്യം സംജാതമാവുന്നു. കടുത്ത മുതലാളിത്ത ചൂഷണത്തിനെതിരെ നിരന്തരം ചെറുത്തുനില്പുകള്‍ നടന്നുകൊണ്ടിരിക്കുന്ന ബൂര്‍ഷ്വാ സമൂഹത്തില്‍, അത്തരം അരക്ഷിത ബോധം മനുഷ്യ മനസ്സില്‍ സൃഷ്ടിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. സമൂഹത്തിലെ ഒരു വിഭാഗത്തിനെ മറ്റൊരു വിഭാഗത്തിനെതിരായി തിരിക്കുകയാണ് ചെയ്യുന്നത്. അഞ്ചാമത്തേത്, മാധ്യമങ്ങളും ജനപ്രിയ സംസ്കാരത്തിന്റെ വ്യാപാരികളും ബോധപൂര്‍വ്വം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ജീര്‍ണ്ണതയാണ്. ഈ പട്ടിക ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്.

സോഷ്യലിസം, യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ സാക്ഷാത്കാരം തന്നെയാണ്. സോഷ്യലിസവും ജനാധിപത്യവും വിപരീതങ്ങളാണ് എന്നത് മുതലാളിത്തത്തിന്റെ പ്രചരണമാണ്. മറിച്ച്, ജനതയുടെ വസ്തുവല്‍ക്കരണത്തെ മറികടക്കാന്‍ ലക്ഷ്യമിടുന്ന സോഷ്യലിസമാണ് ജനാധിപത്യവുമായി ചേര്‍ന്നു നില്‍ക്കുന്നത്. സോഷ്യലിസത്തിന്‍ കീഴില്‍ മാത്രമെ ജനാധിപത്യം പൂത്തുലഞ്ഞ് നില്‍ക്കാന്‍ വേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുന്നുള്ളൂ. അതിനുപരി, സോഷ്യലിസം തന്നെയാണ് ജനാധിപത്യത്തിന്റെ സമ്പൂര്‍ണ്ണമായ പൂക്കാലം. ഇതു സംബന്ധിച്ച് നമുക്ക് പിന്നീട് പരിശോധിക്കാവുന്നതാണ്. സോഷ്യലിസവും ജനാധിപത്യവും ഒത്തുപോകാത്തതാണ് എന്ന വാദഗതിയെ ന്യായീകരിക്കാന്‍ മുന്‍സോഷ്യലിസ്റ്റു രാജ്യങ്ങളിലെ പ്രവര്‍ത്തനാനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. അതുകൊണ്ട് അതുസംബന്ധിച്ച് ചുരുക്കമായ ഒരു പരിശോധന നമുക്ക് ആദ്യം നടത്താം.

മുന്‍കാലാനുഭവങ്ങള്‍

മാനവരാശിയെ യുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് രക്ഷിക്കുന്നതിനാണ്, വാസ്തവത്തില്‍, യുദ്ധം തന്നെ ഒരുക്കിയ അവസരത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് സോഷ്യലിസ്‌റ്റ് വിപ്ലവം അരങ്ങേറിയത്. താരമ്യേന പിന്നോക്കം നിന്നിരുന്ന രാജ്യത്താണ് സോഷ്യലിസ്‌റ്റ് വിപ്ലവം നടന്നത്. അതാകട്ടെ പൊടുന്നനെ സംഭവിച്ചതുമായിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിച്ചപോലെ, ആ വിപ്ലവം മറ്റുരാജ്യങ്ങളിലേക്ക്, പ്രത്യേകിച്ചും വികസിത രാജ്യങ്ങളിലേക്ക്, വ്യാപിച്ചതുമില്ല. അങ്ങനെ, ആദ്യ സോഷ്യലിസ്റ്റു രാഷ്ട്രം ശത്രുക്കളാല്‍ വലയംചെയ്യപ്പെട്ടിരുന്നു. അതിന്റെ നിലനില്പിനുതന്നെ കടുത്ത പോരാട്ടം അനിവാര്യമായിരുന്നു. ഗ്രഹാം ദീനിന്റെ 'ദ ഹ്യുമന്‍ ഫാക്റ്റര്‍' എന്ന നോവലിലെ ഒരു കമ്മ്യൂണിസറ്റ് കഥാപാത്രം പറയുന്നപോലെ '1917 മുതല്‍ എന്റെ രാജ്യം യുദ്ധം ചെയ്യുകയാണ്'' എന്നതായിരുന്നു സ്ഥിതി. ഒറ്റപ്പെടുത്തലിന്റേതായ ഈ പശ്ചാത്തലത്തിലാണ്, അതായത് നാസി ജര്‍മ്മനി ഉള്‍പ്പെടെയുള്ള ശത്രുവലയത്തിന്റെ വെല്ലുവിളികളെ മറികടക്കുന്നതിനായി ഉല്പാദന ശക്തികളെ വികസിപ്പിക്കുന്നിനുള്ള ആശയറ്റ പരിശ്രമങ്ങളുടെയും രാജ്യത്തിന്റെ ഉല്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനു നടത്തിയ തീവ്രപരിശ്രമങ്ങളില്‍ നിന്ന് കര്‍ഷകജനത അകന്നു നിന്നതിന്റെയും പശ്ചാത്തലത്തിലുമാണ് സോവിയറ്റ് ഭരണകൂടത്തിന്റെ എല്ലാ സ്ഥാപനങ്ങളും സ്ഥാപിതമായത്. അങ്ങനെയാണ് തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ പേരില്‍, കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യത്തെ സ്ഥാനവല്‍ക്കരിക്കുന്നതിന് ഇടയായത്.

എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലത്ത് കൂടുതല്‍ രാഷ്ട്രങ്ങള്‍ സോവിയറ്റ് സഖ്യത്തിലേക്കു വന്നതോടെ ഈ ഒറ്റപ്പെടലിന് അറുതിയായി. എന്നാല്‍ ഈ പുതിയ സഖ്യരാഷ്ട്രങ്ങള്‍ താരതമ്യേന പിന്നോക്ക രാഷ്ട്രങ്ങളായിരുന്നു എന്നുമാത്രമല്ല, അവയില്‍ പലതും ഈ ചേരിയില്‍ വരാന്‍ ഇടയായത് , നാസിസത്തിനെതിരെ സോവിയറ്റ് ചെമ്പട നടത്തിയ വിജയകരമായ മുന്നേറ്റത്തിന്റെ ഫലമായിട്ടുമായിരുന്നു. സോവിയറ്റ് യൂണിയനു തുണയായി മാറേണ്ടിയിരുന്ന ഈ രാജ്യങ്ങള്‍ പലപ്പോഴും ഒരു ഭാരമായി മാറുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ സ്ഥാപനങ്ങളെ പുതുക്കിപ്പണിയേണ്ടിയിരുന്ന ഈ രാജ്യങ്ങള്‍ സോവിയറ്റ് "മാതൃക''യെ അതേപടി പകര്‍ത്തുകയുമാണുണ്ടായത്.

ഈ "മാതൃക'' സോവിയറ്റു വിപ്ലവം വിഭാവനം ചെയ്തിരുന്ന സോവിയറ്റ് ഭരണകൂടം സംബന്ധിച്ച കാഴ്ചപ്പാടില്‍ നിന്നും ഏറെ അകലെയായിരുന്നു എന്നതാണ് പ്രത്യക്ഷത്തില്‍ തന്നെയുള്ള വസ്തുത. വിപ്ലവത്തിന്റെ തൊട്ടുമുന്‍പുള്ള ദിനങ്ങളില്‍തന്നെ ലെനിന്‍ ഇങ്ങനെ പറഞ്ഞിരുന്നു: "ഇരുപതു ദശലക്ഷം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതല്ലെങ്കിലും, നിശ്ചയമായും പത്ത് ദശലക്ഷം ജനങ്ങളെയെങ്കിലും ഉള്‍ക്കൊള്ളുന്ന ഒരു ഭരണകൂട ഉപകരണം നമുക്കിപ്പോള്‍തന്നെ ചലനാത്മകമാക്കണം.'' ഇവിടെ ലെനിന്‍ വിഭാവനം ചെയ്തിരിക്കുന്നത് വളരെ വ്യക്തമായും വര്‍ഗ്ഗത്തിന്റേതായ ഒരു ഭരണകൂടമായിരുന്നു. ജനങ്ങളുമായി യാതൊരുബന്ധവുമില്ലാത്ത ഒരു ചെറിയ ഗൂഢസംഘം ജനലക്ഷങ്ങളെ ബാധിക്കുന്ന നിര്‍ണ്ണായകമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വപരമായ,ദുര്‍ബലമായ, ബൂര്‍ഷ്വാഭരണകൂടങ്ങളില്‍ നിന്നും വ്യത്യസ്തമായി തൊഴിലാളി വര്‍ഗ്ഗരാഷ്ട്രീയം പ്രയോഗവല്‍ക്കരിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റേതായ ഭരണകൂടമാണ് ഇവിടെ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ നിലവില്‍ വന്ന രാഷ്ട്രീയ സ്ഥാപനമാകട്ടെ, തികച്ചും കേന്ദ്രീകൃതമായ പാര്‍ട്ടി സര്‍വാധിപത്യത്തിന്റേതായിരുന്നു. അത് ക്രമേണ, തൊഴിലാളി വര്‍ഗ്ഗത്തെ മാത്രമല്ല പാര്‍ട്ടിയെയാകെതന്നെ അരാഷ്ട്രീയവല്‍ക്കരിച്ചു. (സോഷ്യലിസത്തില്‍ വിശ്വാസമില്ലാത്ത ഒരാള്‍ക്ക് സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവാന്‍ കഴിഞ്ഞു എന്ന് നമ്മള്‍ പിന്നീടറിഞ്ഞു).

പുതിയ തരത്തിലുള്ള വസ്തുവല്‍ക്കരണം

ഇത് ചില സവിശേഷ പിഴവുകള്‍ മൂലമുണ്ടായതാണെന്നോ "വ്യക്തിഗതമായ ഘടകങ്ങള്‍'' മൂലമുണ്ടായതാണെന്നോ മറ്റൊരു വിധത്തിലാണ് എല്ലാം സംഭവിച്ചിരുന്നതങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നില്ല എന്നോ ഇപ്പോള്‍പറയുന്നതിന് യാതൊരു പ്രസക്തിയുമില്ല. സോവിയറ്റ് സോഷ്യലിസത്തിന്‍ കീഴില്‍ മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കുവാനും ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാനും ഒരു ബദല്‍ നയം രൂപീകരിക്കുവാനും മുതലാളിത്ത വ്യവസ്ഥയുടെ കീഴിലുണ്ടാകുന്ന വസ്തുവല്‍ക്കരണം ഇല്ലാതാക്കുവാനും കഴിഞ്ഞെങ്കിലും തികച്ചും ഒരു പുതിയ തരം വസ്തുവല്‍ക്കരണത്തിന് രൂപം നല്‍കുക കൂടി ചെയ്തു ആ വ്യവസ്ഥ. ഉല്പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമസ്ഥതയുടെ സ്ഥാനത്ത് പൊതു ഉടമസ്ഥതയും (സാമൂഹിക ഉടമസ്ഥതയെന്നു പറയാം) ദേശീയ ആസൂത്രണത്തിലൂടെയുള്ള ചരക്കുല്പാദന രീതിയും നിലവില്‍വന്നതോടെ ബൂര്‍ഷ്വാ വസ്തുവല്‍ക്കരണം ഇല്ലാതാക്കുമെങ്കിലും സോഷ്യലിസ്‌റ്റ് സമൂഹത്തിലെ വിഷയങ്ങളാകുവാന്‍ രാഷ്ട്രീയ വ്യവഹാരത്തിലൂടെ മാത്രമേ ജനങ്ങള്‍ക്ക് കഴിയുകയുള്ളൂ. (തൊഴിലാളികള്‍ നിയന്ത്രിക്കുന്ന ഫാക്റ്ററികള്‍ സ്ഥാപിക്കുന്നതിലൂടെ ഈ ആത്മനിഷ്ഠത തിരികെ കൊണ്ടുവരാമെന്ന് വിശ്വസിച്ച യുഗോസ്ലാവ്യന്‍ മാതൃകയ്ക്കും ചരക്കുല്പാദനത്തെ മറികടക്കുവാനോ ബൂര്‍ഷ്വാ വസ്തുവല്‍ക്കരണം ഇല്ലാതാക്കുവാനോ കഴിഞ്ഞില്ല.) ജനങ്ങള്‍ക്ക് വിഷയങ്ങള്‍ എന്ന നിലയിലുള്ള പങ്കാളിത്തം ഒരിക്കലും ലഭിക്കില്ല എന്നാണ് തൊഴിലാളിവര്‍ഗ്ഗം അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതിന്റെ അര്‍ത്ഥം. അവര്‍ ബൂര്‍ഷ്വാ വസ്തുവല്‍ക്കരണത്തില്‍ നിന്നും രക്ഷ പ്രാപിച്ചെങ്കിലും, മറ്റൊരുതരം വസ്തുവല്‍ക്കരണത്തിന്റെ കെണിയില്‍ അകപ്പെടുകയായിരുന്നു.

ഇതൊക്കെയാണെങ്കിലും പഴയ ആ സോഷ്യലിസ്റ്റ് സമ്പ്രദായത്തിന്റെ ഐതിഹാസികമായ നേട്ടങ്ങളെ തള്ളിക്കളയാന്‍ ആര്‍ക്കുമാവില്ല. അത് നിലനിന്ന സമൂഹങ്ങളില്‍ ആഭ്യന്തരമായുണ്ടായ വമ്പിച്ച നേട്ടങ്ങള്‍ക്കെല്ലാം ഉപരിയായി, ഫാസിസത്തെ പരാജയപ്പെടുത്താനും കോളനിവാഴ്ച അവസാനിപ്പിക്കാനും അരനൂറ്റാണ്ടിലേറെക്കാലം സാമ്രാജ്യത്വകൊള്ളയില്‍ നിന്നും ലോകത്തെയാകെ മോചിപ്പിക്കുവാനും ആ വ്യവസ്ഥിതിക്കു കഴിഞ്ഞു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. തന്റെ കേംബ്രിഡ്ജ് സെമിനാറുകളില്‍ ജൊവാന്‍ റോബിന്‍സണ്‍ പറയാറുള്ളതുപോലെ, "സോവിയറ്റു യൂണിയന്‍ ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നമുക്കിവിടെ ഇതുപോലെ ഇരിക്കാന്‍ ആകുമായിരുന്നില്ല.” എന്നാലും പഴയ സോഷ്യലിസം അതിന്റെ കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു എന്ന വസ്തുത അവശേഷിക്കുന്നു. മറ്റു പല കാര്യങ്ങളിലുമെന്നപോലെ ഇന്ന് കാലമാകെ മാറിയിരിക്കുകയാണ്. ഉദാഹരണത്തിന്, ലെനിന്റെ ചിന്തയെ ഏറെ സ്വാധീനിച്ച സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത ഇന്ന് ഏറെക്കുറെ മയപ്പെടുത്തപ്പെട്ടിരിക്കുന്നു. ചുരുങ്ങിയപക്ഷം ഇക്കാരണത്താലെങ്കിലും ഇന്നത്തെ സോഷ്യലിസ്‌റ്റ് പദ്ധതി തികച്ചും വ്യത്യസ്തമായ അടിത്തറയിലായിരിക്കണം പടുത്തുയര്‍ത്തേണ്ടത്. മനുഷ്യന്റെ വസ്തുവല്‍ക്കരണത്തെ അതിജീവിക്കുകയെന്ന കാഴ്ചപ്പാട് സാക്ഷാത്ക്കരിക്കണമെങ്കിലും ഇത്തരത്തില്‍ ഒരു പുതുക്കിപ്പണിയല്‍ അനിവാര്യമാണ്.

ജനാധിപത്യത്തിന്റെ പൂക്കാലം

തീര്‍ച്ചയായും, അത്തരത്തിലുള്ള ഒരു പുതുക്കിപ്പണിയലിന്റെ കേന്ദ്രബിന്ദു രാഷ്ട്രീയ രംഗത്തുള്ള ജനങ്ങളുടെ ഇടപെടല്‍തന്നെ ആയിരിക്കണം. ശരിക്കുമുള്ള ജനാധിപത്യത്തില്‍ ഈ ജനകീയ ഇടപെടല്‍ അനിവാര്യമായിരിക്കെ, സോഷ്യലിസത്തെ ജനാധിപത്യം പൂത്തുലഞ്ഞു നില്‍ക്കുന്ന കാലമായി കാണാം. ഉല്പാദനോപാധികളുടെ പൊതു ഉടമസ്ഥതയെന്ന സാമ്പത്തികപരികല്പനയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല സോഷ്യലിസം, മറിച്ച് ജനങ്ങളുടെ രാഷ്ട്രീയ ഇടപെടല്‍ എന്ന അര്‍ത്ഥത്തില്‍ ശരിക്കുമുള്ള ജനാധിപത്യത്തിന്റെ കുത്തൊഴുക്കായിരിക്കണം സോഷ്യലിസം. സ്ഥിതിഗതികളെക്കുറിച്ചുള്ള ശരിയായ ധാരണ ഇല്ലായ്‌മ പലപ്പോഴും ഈ ഇടപെടലില്‍ പരിമിതികള്‍ക്കിടയാക്കും. ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ വഴികളൊന്നും കാണാതിരിക്കുമ്പോള്‍ പുതിയ വഴിവെട്ടിത്തെളിക്കേണ്ടത്, കണ്ടെത്തേണ്ടത് വിപ്ലവപാര്‍ട്ടിയാണ്. ഓരോ ഘട്ടത്തിലും ഈ ജനകീയ രാഷ്ട്രീയ ഇടപെടല്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള പാത കണ്ടെത്തേണ്ടത്, സോഷ്യലിസത്തിന്റെ യഥാര്‍ത്ഥ അന്തസത്തയായ ജനാധിപത്യത്തെ കെട്ടഴിച്ചുവിടുന്ന പ്രക്രിയ തടസ്സപ്പെടാതിരിക്കാനുള്ള പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന് രൂപം നല്‍കേണ്ടത് വിപ്ലവ പാര്‍ട്ടിയാണ്. ജനങ്ങളുടെ സ്ഥാനത്ത് തങ്ങളെത്തന്നെ പകരംവെയ്ക്കുകയോ തങ്ങളുടെ സര്‍വാധിപത്യം നടപ്പാക്കുന്നതിനായി ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കുകയോ അല്ല വിപ്ലവപാര്‍ട്ടിയുടെ കടമ; നേരെമറിച്ച്, ജനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ച് മുന്നോട്ടേയ്ക്കുള്ള ഓരോചുവടുവയ്പിലും അവരെ ശരിയായി നയിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രംഗത്തുനിന്ന് ജനങ്ങള്‍ അകറ്റപ്പെടുന്നില്ലയെന്ന് ഉറപ്പുവരുത്തലാണ് വിപ്ലവപാര്‍ട്ടിയുടെ കടമ.

എന്നാല്‍, ഇതിന് പാര്‍ട്ടിയെയും ജനങ്ങളെയും തമ്മില്‍ ബന്ധപ്പെടുത്തുന്നതിനുള്ള സ്ഥാപനങ്ങള്‍ക്ക് രൂപം കൊടുക്കുകയും വിപ്ലവപാര്‍ട്ടി മറ്റു പാര്‍ട്ടികളുമായി ബന്ധപ്പെടുകയും മാത്രം ചെയ്താല്‍ പോര. മാര്‍ക്സിത്തോടുള്ള ശരിയായ സമീപനവും പാര്‍ട്ടിക്ക് ആവശ്യമാണ്. പഴയ സോഷ്യലിസം മാര്‍ക്സിസത്തെ ഒരു മതഗ്രന്ഥത്തെയെന്നപോലെ തികച്ചും അടഞ്ഞ, സമ്പൂര്‍ണ്ണമായ ആരാധനാപൂര്‍വ്വവും പരിപാലിക്കപ്പെടേണ്ട ഒന്നായി മഹത്വവല്‍ക്കരിക്കുകയായിരുന്നു. പഴയ സോഷ്യലിസത്തിന്റെ രീതിയനുസരിച്ച്, മാര്‍ക്സിസം എന്ന ഒരു "സംഗതി'' ഉണ്ടായിരുന്നു (ലെനിനെയും ഇപ്രകാരം മഹത്വവല്‍ക്കരിച്ചിരുന്നതിനാല്‍, മാര്‍ക്സിസം - ലെനിനിസം എന്നു പറയാം) മാവോ അത് ചൈനയില്‍ "പ്രയോഗത്തില്‍'' വരുത്തി; അതേപോലെ നാം ഇന്ത്യയിലും അത് നടപ്പാക്കണം. അടിസ്ഥാനപരമായിതന്നെ തെറ്റായ ഈ സമീപനമാണ് നാളിതുവരെ നല്ലൊരുവിഭാഗം ഇടതുപക്ഷ ചിന്തയിലും ആധിപത്യം പുലര്‍ത്തിയിരുന്ന സവിശേഷത.

ഏകപക്ഷീയമായി "സിദ്ധാന്ത''ത്തെ "പ്രയോഗ''ത്തില്‍ നിന്നും വേര്‍തിരിക്കുന്നതിനാലാണ്, "പ്രയോഗ''വും സിദ്ധാന്തമാണ് എന്ന് അംഗീകരിക്കാത്തതിനാലാണ് ഈ സമീപനം തെറ്റായിരിക്കുന്നത്. ഇത്തരത്തില്‍ വേര്‍പെടുത്തുന്നതുമൂലം അത് മാര്‍ക്സിസത്തിന് സമ്പൂര്‍ണ്ണവും അടഞ്ഞതുമായ സിദ്ധാന്തമെന്ന നിലയില്‍ മതപരമായ പരിവേഷം നല്‍കുന്നു. അത് മാര്‍ക്സിസത്തെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ സ്രോതസ്സുകളായി മനുഷ്യരാശി ആര്‍ജ്ജിച്ച (ആര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന) വിജ്ഞാനപുരോഗതിയെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. നേരെമറിച്ച് മാര്‍ക്സിസത്തെ മഹത്വവല്‍ക്കരിക്കാന്‍ ആവശ്യമായതെന്ന് സ്വയം കരുതുന്ന ചില കാര്യങ്ങളെ മാത്രം വിജ്ഞാനപുരോഗതിയുടെ മണ്ഡലത്തില്‍ നിന്നും ഏകപക്ഷീയമായും യാതൊരു ന്യായീകരണവുമില്ലാതെയും വേര്‍തിരിച്ചെടുക്കുന്നു. മറ്റെല്ലാ കാര്യങ്ങളെയും അപ്രസക്തമാണെന്നു പറഞ്ഞ് അവഗണിക്കുന്നു. അത്, ഇടതുപക്ഷ സൈദ്ധാന്തിക പഠനങ്ങളെ വിലകുറച്ചുകാണുകയും സര്‍ഗാത്മകതയെ നിരുത്സാപ്പെടുത്തുകയും ചെയ്യുന്നു. (ഈ സമീപനത്തിന്റെ മാതൃക ഇതാണ് '' - പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും മാര്‍ക്സ് തന്നെ പറഞ്ഞുവച്ചിട്ടുണ്ട്; അവയെല്ലാം ശരിയാണെന്ന് സ്ഥാപിക്കാന്‍ വേണ്ട കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനപ്പുറം ഞാനെന്തു പറയാനാണ്??'')

ഇതൊക്കെയും ന്യായീകരിക്കപ്പെടുന്നത് "പാഠങ്ങള്‍'' നാം ഉപേക്ഷിച്ചാല്‍ പിന്നെ സിദ്ധാന്തങ്ങള്‍ ആര്‍ക്കും കൈകാര്യം ചെയ്യാമെന്നുവരുന്നത് പ്രായോഗിക പ്രവര്‍ത്തനത്തിന്റെ വഴിയില്‍ തടസ്സങ്ങളുണ്ടാക്കും എന്നു പറഞ്ഞാണ്. എന്നാല്‍ ഈ ന്യായീകരണങ്ങള്‍ അപ്പാടെ വിശ്വസിക്കാനാവില്ല. ഇതിന്റെ അര്‍ത്ഥം മഹത്വവല്‍ക്കരിക്കപ്പെട്ട മൂലകൃതികള്‍ക്കനുസരിച്ചല്ലാതെ ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലയെന്നാണ് . അങ്ങനെ, ഒരു മതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നു പറയുന്നത് സോഷ്യലിസത്തിന്റെ ജ്ഞാനസിദ്ധാന്തത്തെതന്നെ അടിസ്ഥാനപരമായും നിഷേധിക്കലാണ്. സൈദ്ധാന്തികമായ മേഖലയില്‍ പൌരന്മാരെന്ന സ്ഥാനം ആര്‍ജിക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തിലും അവര്‍ക്ക് അതിന് സാധിക്കാത്ത സ്ഥിതിവരും. മതത്തിനോട് എന്നപോലെയുള്ള സമീപനമല്ല മാര്‍ക്സിസത്തോട് സ്വീകരിക്കേണ്ടത്; മാര്‍ക്സിസത്തെ അടിസ്ഥാനപരമായും ഒരു തുറന്ന വ്യവസ്ഥിതിയായി പരിഗണിക്കേണ്ടതുണ്ട്.

വര്‍ത്തമാനത്തെ മനസ്സിലാക്കല്‍

മറ്റൊരുവിധത്തില്‍ പറയുകയാണെങ്കില്‍, മാര്‍ക്സിസത്തെ പുനര്‍നിര്‍മ്മിക്കുന്നതിലൂടെ വര്‍ത്തമാനകാലത്തെ അറിയുവാനുള്ള ശ്രമമാണ് നമ്മള്‍ നടത്തുന്നത്. സമകാലികാവസ്ഥയെ ശരിയായവിധം അറിയുവാനുള്ള ഈ ഓരോ ശ്രമവും, അടഞ്ഞ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള സൈദ്ധാന്തിക പ്രയോഗമല്ല, മറിച്ച്, മാര്‍ക്സിസത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ക്രിയാത്മകമായ പരിശ്രമമാണ്. അതിന്റെ സാധുത പരിശോധിക്കേണ്ടത് അത് "പാഠ''ത്തില്‍ നിന്നു വ്യതിചലിക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കിയിട്ടില്ല. അത് ശരിയാണോ അല്ലയോ എന്നു വിലയിരുത്തിയിട്ടാണ്. വര്‍ത്തമാന കാലത്തെ മനസ്സിലാക്കാന്‍ അത് നമ്മെ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. സോഷ്യലിസമെന്ന ലക്ഷ്യം ഏറ്റെടുത്ത് മുന്നേറാന്‍ ആഗ്രഹിക്കുന്ന ചിന്താശേഷിയുള്ള ഏതൊരാളും ഇത്തരത്തില്‍ മാര്‍ക്സിസത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുകയാണ്. അത്തരം മനുഷ്യര്‍ തമ്മില്‍ നടത്തുന്ന സംവാദങ്ങളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മാര്‍ക്സിസത്തെ പുനര്‍നിര്‍മ്മിക്കുന്നവയാണ്. മാര്‍ക്സും ലെനിനും മറ്റുള്ളവരും നമുക്ക് നല്‍കിയ സങ്കല്പനങ്ങളുടെ അടിസ്ഥാനത്തല്‍ വ്യത്യസ്തമായ വിധത്തിലുള്ള പ്രയോഗത്തിലൂടെ സമഗ്രത നേടാനുള്ള പരിശ്രമങ്ങളാണ് അവയെല്ലാം; പക്ഷെ അതൊന്നും ഈ അടിസ്ഥാന സങ്കല്പനങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കണമെന്ന നിര്‍ബന്ധവുമില്ല (വിജ്ഞാനത്തിലെ മുന്നേറ്റത്തിലൂടെ മാര്‍ക്സിസം നിരന്തരം പുഷ്ടിപ്പെട്ടുകൊണ്ടിരിക്കണം എന്നാണ് ഇതിനര്‍ത്ഥം).

ഇങ്ങനെ, സംവാദങ്ങള്‍ കൊണ്ട് സമ്പന്നമായ അന്തരീക്ഷത്തിലാണ് വിപ്ലവപാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത്. ഇങ്ങനെ മാത്രമെ വര്‍ത്തമാനകാലത്തെ വിലയിരുത്തുമ്പോള്‍ ഭീമമായ പിശകുകള്‍ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്താന്‍ പാര്‍ട്ടിക്കു കഴിയുകയുള്ളൂ. ഒരു വിപ്ലവ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ തുറന്ന ചര്‍ച്ചകളാണ് അതിന്റെ ജീവവായു. അത്തരത്തിലുള്ള ചര്‍ച്ചകളുടെ അഭാവത്തില്‍ അതിന്റെ നിലനില്പുതന്നെ അസാധ്യമാണ്. എന്നാല്‍ ഇത്തരം തുറന്ന ചര്‍ച്ചകള്‍ക്ക് പരിപൂര്‍ണ്ണമായ ബൌദ്ധിക സ്വാതന്ത്ര്യംമാത്രം പോര; മറിച്ച് വൈവിധ്യപൂര്‍ണ്ണമായി അഭിപ്രായങ്ങള്‍ നിലനില്‍ക്കുകയും വേണം (വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലനില്‍ക്കേണ്ടതും ആവശ്യമാണ്) അതുപോലെതന്നെ വിപ്ലവപാര്‍ട്ടിയുടെ സംഘടനാതത്വമായ "ജനാധിപത്യകേന്ദ്രീകരണം'' എന്ന സങ്കല്പനത്തിന് പുനര്‍നിര്‍വചനം നല്‍കേണ്ടതും ആവശ്യമാണ്. ബ്രെസ്‌റ്റ്-ലിത്തോവ്സ്ക് കരാറിനെ എതിര്‍ത്ത ബുഖാറിനും മറ്റ് "ഇടതുപക്ഷ കമ്യൂണിസ്റ്റുകാര്‍''ക്കും വിപ്ലവാനന്തര കാലഘട്ടത്തിലെ ഏറ്റവും വിഷമം പിടിച്ച കാലഘട്ടത്തില്‍പ്പോലും "കമ്യൂണിസ്‌റ്റ്'' എന്ന പേരില്‍ സ്വന്തമായി പത്രംപ്രസിദ്ധീകരിക്കാനും നിലപാടുകള്‍ക്കെതിരായി അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനും കഴിഞ്ഞിരുന്നു എന്ന കാര്യം നാം ഓര്‍ക്കണം. ബോള്‍ഷെവിക് പാര്‍ട്ടിയുടെ സംഘടനാതത്വം "ജനാധിപത്യകേന്ദ്രീകരണം'' ആയിരിക്കണം എന്ന അഭിപ്രായം മുറുകെപ്പിടിച്ചിരുന്ന ലെനിന്‍പോലും ഇടതുപക്ഷ കമ്യൂണിസ്റ്റുകാരുമായി അതിരൂക്ഷമായ സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍തന്നെ, അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് അവരെ നിശ്ശബ്ദരാക്കിയിരുന്നില്ല. ഭിന്നാഭിപ്രായമുള്ളവരെ ഇങ്ങനെ നിശ്ശബ്ദരാക്കുന്ന ഇത്തരം നടപടികള്‍ പില്ക്കാലത്ത് കടന്നുകൂടിയ അനഭിലഷണീയമായ പ്രവണതയാണ്.

പഴയ സോഷ്യലിസത്തിന്‍ കീഴില്‍ പാര്‍ട്ടിയുടെ സര്‍വാധിപത്യത്തിന് ന്യായീകരണം കണ്ടെത്തിയത് "സിദ്ധാന്ത''വും “രാഷ്ട്രീയ”വും തമ്മിലുള്ള വൈരുദ്ധ്യത്തിലൂന്നിയാണ്; ഇവിടെ, “സിദ്ധാന്ത”മെന്നത് നേതൃനിരയിലുള്ള കുറച്ചുപേരുടെ മാത്രം സ്വകാര്യ ഏര്‍പ്പാട് ആയിരുന്നുവെങ്കില്‍ “രാഷ്ട്രീയം” എന്നത് സിദ്ധാന്തം പറയുന്നതിന്‍പടി, യാതൊരുത്സാഹവുമില്ലാതെ, യാന്ത്രികമായി, ജനങ്ങള്‍ പങ്കെടുത്തിരുന്ന ഒരു മണ്ഡലമായിരുന്നു. ഈ സങ്കല്പനത്തില്‍, 'സിദ്ധാന്തം' എന്നത് തികച്ചും അടഞ്ഞ ഒരു സംവിധാനമായിരുന്നു. സിദ്ധാന്തത്തെ തുറന്നസംവിധാനമായി നാം കാണുകയും "സിദ്ധാന്ത''വും "രാഷ്ട്രീയ''വും തമ്മില്‍ അഥവ "സിദ്ധാന്ത''വും "പ്രയോഗ''വും തമ്മില്‍ അഥവാ "സൈദ്ധാന്തിക''രും "പ്രായോഗിക പ്രവര്‍ത്ത''കരും തമ്മില്‍ ഉള്ള വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചാല്‍ പാര്‍ട്ടി സര്‍വാധിപത്യത്തിന്റെ ബൌദ്ധികമായ അടിത്തറതന്നെ നീക്കം ചെയ്യാനാവും.

സോഷ്യലിസത്തെ സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന അടിസ്ഥാനപരമായ പ്രശ്നം, സോഷ്യലിസ്‌റ്റ് സമൂഹത്തില്‍ തൊഴിലെടുക്കുന്നതിനുള്ള പ്രചോദനത്തെക്കുറിച്ചാണ് ഫ്യൂഡല്‍ സമൂഹത്തില്‍, ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സമ്മര്‍ദ്ദവും അതിനു തുണയായി ബലപ്രയോഗവും നടത്തിയാണ് ആളുകളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നത്. അടിയാളന്മാര്‍ ഭൂപ്രഭുക്കന്മാരുടെ പാടങ്ങളില്‍ പണിയെടുക്കാതിരിക്കുകയോ ഉല്പന്ന പാട്ടം കൊടുക്കാതിരിക്കുകയോ ചെയ്താല്‍ കായികമായി ശിക്ഷിക്കപ്പെടുമായിരുന്നു; തന്റെ സ്വന്തം പാടത്ത് കഠിനാദ്ധ്വാനം നടത്തിയില്ലെങ്കില്‍, പാട്ടംകൊടുത്തുകഴിഞ്ഞാല്‍ അയാള്‍ക്ക് പട്ടിണിയെ ശരണം പ്രാപിക്കേണ്ടതായി വരുമായിരുന്നു.

കരുതല്‍ സേന

ഒരു മുതലാളിത്ത സമൂഹത്തില്‍ തൊഴില്‍ കമ്പോളത്തിലെ കരുതല്‍ സേനയുടെ സമ്മര്‍ദ്ദം ജനങ്ങളെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്. ഒരു തൊഴിലാളി "പണിയെടുക്കാത്ത അലസനോ'', "കുഴപ്പക്കാരനോ'' എന്ന് സംശയിക്കപ്പെട്ടാല്‍ അയാളെ അപ്പോള്‍തന്നെ പിരിച്ചുവിടും. തല്‍സ്ഥാനത്ത് മറ്റൊരാളെ അപ്പോള്‍തന്നെ നിയമിക്കുകയും ചെയ്യും; തൊഴിലാളികളുടെ കരുതല്‍സേന നിലനില്‍ക്കുന്നതുകൊണ്ട് അതിന് അല്പവും ബുദ്ധിമുട്ട് ഉണ്ടാവില്ല. എന്നാല്‍, എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാവുന്ന, ക്ഷേമ നടപടികള്‍ ലഭ്യമാവുന്ന സോഷ്യലിസ്‌റ്റ് വ്യവസ്ഥയില്‍, മുതലാളിയുടെ ചാട്ടവാറിനെയോ തൊഴിലില്ലായ്മയെയോ ഭയപ്പെടേണ്ടാത്ത തൊഴിലാളിക്ക് തൊഴിലെടുക്കാനുള്ള പ്രചോദനം എന്താണ്? ചിലര്‍ നിര്‍ദ്ദേശിക്കുന്നത് പാര്‍ട്ടി സര്‍വാധിപത്യത്തിലൂടെ പ്രകടിപ്പിക്കപ്പെടുന്ന രാഷ്ട്രീയ സമഗ്രാധിപത്യം സോഷ്യലിസ്റ്റു സമൂഹത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനുപേക്ഷണീയമാണെന്നാണ്. കാരണം, ഈ സംവിധാനത്തില്‍ ഏറെക്കുറെ പൂര്‍ണ്ണമായും തൊഴില്‍ ലഭ്യതയുണ്ട്; ക്ഷേമനടപടികള്‍ ഒട്ടേറെയുണ്ട്; അതായത് അത്തരം ഒരു സമൂഹത്തില്‍ ബലപ്രയോഗത്തിന്റെ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കേണ്ടതുണ്ടെന്നാണ്.

അച്ചടക്കത്തിന്റെ ഉപകരണങ്ങള്‍

മുകളില്‍ പറഞ്ഞതിന് ബദലായി, (പിന്നീട് ഗോര്‍ബച്ചേവിന്റെ ഭരണകാലത്ത് സോവിയറ്റ് യൂണിയനില്‍ നടപ്പാക്കിയതിനു സമാനമായ) ചില പരീക്ഷണങ്ങള്‍ പഴയ യൂഗോസ്ലാവിയയില്‍ നടത്തുകയുണ്ടായി. തൊഴിലാളികള്‍ തന്നെ നിയന്ത്രിക്കുന്ന ഫാക്ടറികളില്‍ അലസന്മാരായ തൊഴിലാളികളെ ഉയര്‍ന്ന തൊഴില്‍ സംസ്ക്കാരം ഉള്ളവരാക്കി മാറ്റുന്നതിന് തൊഴിലാളി സംഘങ്ങളെത്തന്നെ ചുമതല ഏല്‍പ്പിച്ചിരുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള സാമൂഹിക സമ്മര്‍ദ്ദം തൊഴിലാളികള്‍ക്ക് പണിയെടുക്കാനുള്ള പ്രചോദനമായി. ഗോര്‍ബച്ചേവിന്റെ കാലഘട്ടത്തിലാകട്ടെ, സര്‍ക്കാരും തൊഴിലാളികളുടെ കൂട്ടായ്മയും തമ്മില്‍ കരാറുകള്‍ ഒപ്പിടുമ്പോള്‍, തൊഴില്‍ ചെയ്യാനുള്ള പ്രചോദനം നല്‍കുന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാരില്‍ നിന്ന് തൊഴിലാളി സംഘങ്ങള്‍ക്കു കൈമാറി. എന്നാല്‍ യുഗോസ്ലാവ് സോഷ്യലിസത്തില്‍ തൊഴിലില്ലായ്‌മ ഗണ്യമായി വര്‍ദ്ധിച്ചു; അതുകൊണ്ടുതന്നെ സമ്മര്‍ദ്ദതന്ത്രം പേരിനുമാത്രമാവുകയും, "പുറത്താക്കല്‍'' ഭീഷണി യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. സോവിയറ്റു പരീക്ഷണമാകട്ടെ, അധികനാള്‍ നീണ്ടുനിന്നില്ല. അത് തുടര്‍ന്നിരുന്നെങ്കില്‍ പോലും അതിനും യുഗോസ്ലാവ് സമ്പ്രദായത്തിന്റെ ഗതിതന്നെ വരുമായിരുന്നു.

യുഗോസ്ലാവ് നേതൃത്വം സ്ഥിരമായി പറഞ്ഞു കൊണ്ടിരുന്നത് തൊഴിലാളികളുടെ മാനേജ്‌മെന്റ് സാമൂഹിക സ്വത്തിനെ നിഷേധിക്കുന്നില്ലെന്നാണ്. സാമൂഹിക സ്വത്തിന്റെ നിയന്ത്രണവും മേല്‍നോട്ടവും തൊഴിലാളികള്‍ക്കാവുന്നു എന്നു മാത്രമാണ്. ഓരോ ഫാക്ടറിയെയും അടിസ്ഥാനമാക്കി തൊഴിലാളികളുടെ സംഘങ്ങള്‍ക്ക് ആ സാമൂഹിക സ്വത്തിന്റെ മാനേജ്‌മെന്റ് ഏല്‍പ്പിച്ചുകൊടുക്കുക മാത്രമാണെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശകലീകരണമാണ്. വ്യക്തികളെന്ന നിലയില്‍ ശകലീകരിക്കപ്പെട്ടില്ലെങ്കിലും ഓരോ ഫാക്ടറിയിലെയും തൊഴിലാളി സംഘങ്ങളായി ശകലീകരിക്കപ്പെട്ടു. വ്യത്യസ്ത ഫാക്ടറികളുടെ മാനേജ്‌മെന്റ് വ്യത്യസ്ത തൊഴിലാളി സംഘടനകള്‍ക്കായതിനാല്‍ അവര്‍ തമ്മിലുള്ള ബന്ധം കമ്പോളമാണ് നിര്‍ണ്ണയിച്ചിരുന്നത്. "കമ്പോള സോഷ്യലിസം'' എന്നാല്‍ നാണയപ്പെരുപ്പം, തൊഴിലില്ലായ്മ, വമ്പിച്ച അസമത്വം തുടങ്ങിയ ചരക്കുല്‍പ്പാദകമായ ബൂര്‍ഷ്വാ സമൂഹങ്ങളില്‍ നിലനിന്ന സര്‍വ സവിശേഷതകളും പുനരുല്‍പ്പാദിപ്പിക്കുന്ന ചരക്കുല്‍പ്പാദനത്തിന്റെ രൂപം മാത്രമണ്. "കമ്പോള സോഷ്യലിസം'' എന്ന വാക്കില്‍ തന്നെ വൈരുദ്ധ്യം അടങ്ങിയിട്ടുണ്ട്; സോഷ്യവിസത്തിന്റെ നിഷേധംതന്നെ അതിലുണ്ട്. (അതായത്, ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി സോഷ്യലിസ്‌റ്റ് സമൂഹത്തില്‍ കമ്പോളത്തെ ഉപയോഗിക്കാമെന്ന ആശയത്തില്‍ തെറ്റില്ലെങ്കിലും അടുത്തയിടെയായി ചൈന പറഞ്ഞുകൊണ്ടിരിക്കുന്ന "സോഷ്യലിസ്‌റ്റ് ചരക്ക് ഉല്പാദനം'' എന്ന സങ്കല്പനം നിലനില്‍ക്കുന്നതല്ല.)

ഒരു സോഷ്യലിസറ്റ് സമൂഹത്തില്‍ തൊഴിലെടുക്കാനുളള പ്രചോദനത്തിന്റെ അടിത്തറയായി വര്‍ത്തിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയാണ്. (തൊഴില്‍തന്നെ ആനന്ദം പകരുന്നതായിരിക്കണം എന്ന വാസ്തവം നിലനില്‍ക്കേതന്നെ) തൊഴില്‍ പ്രചോദനത്തെ സംബന്ധിച്ച് മേല്‍ചൂണ്ടിക്കാണിച്ച ചര്‍ച്ചകളിലെല്ലാം തന്നെ തൊഴിലാളികള്‍ പ്രചോദിതരാവുന്നത് വ്യക്തിപരമായ സ്വാര്‍ത്ഥ താല്‍പര്യത്തിലൂടെമാത്രമണെന്ന് മുന്‍വിധിയിലൂന്നി, തൊഴിലെടുക്കുന്നതിന് അവരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാണ് കാണാന്‍ കഴിയുന്നത്. പഴയ സോഷ്യലിസത്തിന്റെ മുന്നിലുള്ള കൃത്യമായ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാകാം ഇത്; എന്നാല്‍ അതിന് സോഷ്യലിസ്റ് സമൂഹത്തിന്റെ അടിത്തറയാകാനാവില്ല. തീര്‍ച്ചയായും യഥാര്‍ത്ഥ സോഷ്യലിസ്റ് സമൂഹത്തില്‍ സാമൂഹിക പ്രതിബദ്ധത ഉണ്ടാകേണ്ടതും ബൂര്‍ഷ്വാ സമൂഹം വളര്‍ത്തിയെടുക്കുന്ന സ്വാര്‍ത്ഥ താല്പര്യങ്ങളെ അതിജീവിക്കേണ്ടതും അനിവാര്യമാണ്. അത്തരത്തിലുളള വ്യക്ത്യധിഷ്ഠിത പ്രേരണകളെ അതിജീവിക്കാനുളള ശ്രമം തന്നെയാണ് ബൂര്‍ഷ്വാ സമൂഹത്തിനകത്തും തൊഴിലാളികളുടെ കൂട്ടായ്മകളിലൂടെ പ്രകടമാകുന്നത്. ഈ കൂട്ടായ്മ തന്നെയാണ് സോഷ്യലിസത്തിലേക്കുളള യാത്രയുടെ തുടക്കമാകുന്നത്. ഈ യാത്ര ഒടുവിലെത്തിചേരുന്നത് വിപ്ലവകാരിയായ തൊഴിലാളിയുടെ രൂപീകരണത്തിലാണ്.

ബൂര്‍ഷ്വാ സമൂഹത്തിന്റെ സവിശേഷതയായ വ്യക്തിതാല്‍പര്യത്തെ അതിജീവിക്കുന്നതിനുളള ഉപാധിയായിട്ടാണ് തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തെയും, അതിലെ പോരാട്ടങ്ങളെയും മാര്‍ക്സ് കണ്ടത്. പഴയ സോഷ്യലിസം തൊഴിലാളികളെ അരാഷ്ട്രീയവല്‍ക്കരിച്ചു. ഭാവിയിലെ സോഷ്യലിസത്തെക്കുറിച്ചുളള നമ്മുടെ കാഴ്ചപ്പാട് രാഷ്ട്രീയത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും തൊഴിലാളി വര്‍ഗ്ഗത്തിന്റെ നിരന്തരമായ പോരാട്ടവും ആവശ്യപ്പെടുന്നുണ്ട്. ഇത് സോഷ്യലിസ്‌റ്റ് സമൂഹത്തില്‍ തൊഴില്‍പ്രചോദനത്തെക്കുറിച്ചുളള നമ്മുടെ ചോദ്യത്തിന് ഉത്തരംനല്‍കുകയും ചെയ്യും.

സോഷ്യലിസ്‌റ്റ് അജണ്ടയുടെ പ്രസക്തി

ചരിത്രത്തില്‍ ഉടനീളം ഉണ്ടായതില്‍ വെച്ച് ഏറ്റവും തീവ്രമായ പരിശ്രമമാണ് മുതലാളിത്തത്തെ "പരിഷ്ക്കരിക്കു''ന്നതിനുവേണ്ടി രണ്ടാം ലോകയുദ്ധാനന്തരമുള്ള രണ്ടരദശകക്കാലം സാക്ഷ്യം വഹിച്ചത്. മുതലാളിത്ത രാജ്യങ്ങളില്‍ നടപ്പാക്കിയ കെയനീഷ്യന്‍ സിദ്ധാന്തമനുസരിച്ചുള്ള ഡിമാന്റ് മാനേജ്‌മെന്റ് മുന്‍പൊന്നും ഉണ്ടാകാത്തവിധം തൊഴിലില്ലായ്മ നിരക്ക് കുറച്ചു. ഡിമാന്റിനു ലഭിച്ച വന്‍കുതിപ്പ് നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള ശക്തമായ പ്രചോദനമായി മാറി; ഇത് മുതലാളിത്തത്തിന്റെ ചരിത്രത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ലാത്തവിധമുള്ള വലിയതോതിലുള്ള വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. ഇതിനോടൊപ്പംതന്നെ തൊഴിലാളികളുടെ ഉല്പാദനക്ഷമതയും വലിയതോതില്‍ വര്‍ദ്ധിച്ചു. അതിന്റെ ഫലമായി, തൊഴില്‍ സാധ്യത ഏറെക്കുറെ പൂര്‍ണ്ണമായ നിലയില്‍ എത്തിയതോടൊപ്പംതന്നെ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള കൂലി വര്‍ദ്ധന നേടിയെടുക്കാനും കഴിഞ്ഞു. ഇതോടൊപ്പം സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാരുകള്‍ നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ മനുഷ്യമുഖമുള്ള ഒരു വ്യവസ്ഥയാണ് മുതലാളിത്തമെന്ന പ്രതീതി പരത്തുകയും ചെയ്തു.

അതേസമയംതന്നെ, മറുവശത്ത്, കോളനിവാഴ്ച അവസാനിപ്പിച്ചത് ലോകജനതയെ ആകെ തങ്ങളുടെ രാഷ്ട്രീയ നുകത്തിന്‍കീഴില്‍ അടിച്ചമര്‍ത്തി തളച്ചിട്ടിരിക്കുകയാണെന്ന ദുഷ്‌ക്കീര്‍ത്തിയില്‍ നിന്നും മുതലാളിത്തത്തെ രക്ഷിച്ചു. ഇതാകട്ടെ മുതലാളിത്തം മാറ്റത്തിനു വിധേയമായിരിക്കുന്നു, അതേസമയം സോഷ്യലിസം കാലഹരണപ്പെട്ടിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നതിനും ഇടയാക്കി. ഇതുതന്നെയാണ് കെയ്ന്‍സ് ആഗ്രഹിച്ചതും പ്രവചിച്ചതും സിദ്ധാന്തവല്‍ക്കരിച്ചതും. "നിക്ഷേപങ്ങള്‍ ഏറെക്കുറെ സമഗ്രമായി സാമൂഹികവല്‍ക്കരിക്കുന്നത് പൂര്‍ണ്ണമായ തൊഴില്‍ സാദ്ധ്യത സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെടും..... ഉല്പാദനോപകരണങ്ങളുടെ ഉടമസ്ഥത സ്വായത്തമാക്കുകയല്ല ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം പ്രധാനം.''

"മുതലാളിത്തത്തിന്റെ സുവര്‍ണ്ണയുഗം'' എന്ന് വിളിക്കപ്പെടുന്ന സുദീര്‍ഘമായ സമൃദ്ധിയുടേതായ ഈ കാലഘട്ടം ചില പ്രത്യേക സാഹചര്യങ്ങളിലല്ലാതെ വ്യവസ്ഥിതിയുടെ "നൈസര്‍ഗ്ഗികത''യെ അതിജീവിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ്. എന്നാല്‍ എല്ലാപേര്‍ക്കും തൊഴില്‍ ലഭ്യമാകുന്ന സാഹചര്യം സംജാതമായതോടെ തൊഴിലാളികള്‍ക്കുമേല്‍ മൂലധനത്തിനുണ്ടായിരുന്ന ആധിപത്യം കുറയാന്‍ തുടങ്ങി. "പുറത്താക്കലി''നുള്ള അവസരം കുറഞ്ഞു. എന്നാല്‍, തൊഴിലാളികള്‍ കൂലികൂടുതലിനുവേണ്ടിയുള്ള സമ്മര്‍ദ്ദം മൂലധനത്തിനുമേല്‍ ചെലുത്തുകയും ചെയ്തു. ഇതിനോടൊപ്പം കെയ്‌നീഷ്യന്‍ ഡിമാന്റ് മാനേജ്‌മെന്റ് നടപ്പാക്കാനുള്ള ദേശരാഷ്ട്രങ്ങളുടെ കരുത്ത് ചോര്‍ന്നു തുടങ്ങുകയും ചെയ്തിരുന്നു. അതേസമയംതന്നെ മൂലധന കേന്ദ്രീകരണത്തിനുള്ള മുതലാളിത്തത്തിന്റെ സഹജസ്വഭാവം പണത്തിന്റെ ആഗോളവല്‍ക്കരണത്തിനും ആഗോളധനമൂലധനത്തിന്റെ വളര്‍ച്ചയ്ക്കും അവസരമൊരുക്കി. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ പ്രേരണകളെ അവഗണിക്കുന്നത് മൂലധന പ്രവാഹത്തിന് വിഘാതമാകും എന്നതുകൊണ്ട്, ദേശരാഷ്ട്രങ്ങള്‍ സ്വമനസ്സാലെ ഇഷ്ടപ്പെട്ടില്ലെങ്കില്‍പോലും, കെയ്‌നീഷ്യന്‍ ഡിമാന്റ് മാനേജ്‌മെന്റ് കൈവെടിയാന്‍ നിര്‍ബന്ധിതരായി.

അല്പായുസ്സായ കെയ്‌നീഷ്യനിസം

പിന്‍തിരിഞ്ഞു നോക്കുമ്പോള്‍, യുദ്ധാനന്തര കാലഘട്ടത്തിലെ സവിശേഷമായ ഒരു ദശാസന്ധിയില്‍ ഉണ്ടായ താല്ക്കാലിക പ്രതിഭാസം മാത്രമായിരുന്നു കെയ്‌നീഷ്യനിസം എന്ന് വ്യക്തമാകും. ആ സവിശേഷ ദശാസന്ധി പിന്നിട്ടതോടുകൂടി, "പരിഷ്കൃതമായ മുതലാളിത്തം'' എന്ന പരിപാടിതന്നെ കുഴിച്ചുമൂടപ്പെട്ടു. ലോക മുതലാളിത്തത്തിന്റെ വളര്‍ച്ചാനിരക്കുകള്‍ തലകുത്തിവീണു എന്നു മാത്രമല്ല വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ തൊഴിലില്ലായ്‌മ നിരക്ക് ഇരട്ട അക്കത്തിലെത്തി സ്ഥിരമാവുകയും ചെയ്തു. "സുവര്‍ണ്ണ യുഗാ'നന്തര കാലഘട്ടത്തില്‍ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനം അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിശ്ചലമാവുകയും ചെയ്തു. ഇതോടൊപ്പം തന്നെ, ലോകത്താകെയുള്ള പ്രകൃതി വിഭവങ്ങള്‍, പ്രത്യേകിച്ചും എണ്ണ, കയ്യടക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ഒടുങ്ങാത്ത പരിശ്രമത്തെത്തുടര്‍ന്ന് പുനര്‍ കോളനിവല്‍ക്കരണത്തിന്റെ പ്രവണതകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ഈ പുനര്‍ കോളനിവല്‍ക്കരണ നടപടികള്‍ക്ക് മൂന്നാംലോക രാഷ്ട്രങ്ങളിലെ വന്‍കിട ബൂര്‍ഷ്വാസിയുടെ കൂടി പിന്തുണ സാമ്രാജ്യത്വത്തിന് ലഭിക്കുകയും ചെയ്തു. മുന്‍പ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ജനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന ഈ വന്‍കിട ബൂര്‍ഷ്വാസി ഇപ്പോള്‍ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കെതിരായി സാമ്രാജ്യത്വവുമായി കൂട്ടുകൂടുവാന്‍ തുടങ്ങി. ജനങ്ങളെ സംബന്ധിച്ചിടത്തോളം കോളനിവാഴ്ചയുടെ പഴയകാല അനുഭവങ്ങള്‍ മടങ്ങിവന്നു; കടുത്ത കാര്‍ഷിക പ്രതിസന്ധി, പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍ നേരിടുന്ന അരക്ഷിതാവസ്ഥ, കര്‍ഷകരുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ കവര്‍ന്നെടുക്കുന്ന അവസ്ഥ, ചെറുകിട ഉല്‍പ്പാദനത്തിന്റെ തകര്‍ച്ച, പൊതുവില്‍, പ്രാകൃത മൂലധന സഞ്ചയത്തിന്റെ തള്ളിക്കയറ്റം. ഇതിനെ ചുറ്റുപാടുകളില്‍ നടത്തുന്ന "കയ്യേറ്റത്തിലൂടെയുള്ള മൂലധന സഞ്ചയം'' എന്നു വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇവയൊന്നുംതന്നെ കാര്യമായ തൊഴില്‍ വര്‍ദ്ധനവിന് ഇടവരുത്തുന്നതല്ലാത്തതിനാല്‍, അതിവേഗം വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്‌മ, ദാരിദ്ര്യം, വിശപ്പ്, പട്ടിണി, അരക്ഷിതത്വം എന്നിവയായിരിക്കും പരിണിതഫലം. ചുരുക്കത്തില്‍ മുതലാളിത്തത്തിന്റെ "പരിഷ്ക്കരണം'' സംബന്ധിച്ച പറച്ചിലുകള്‍ എല്ലാം പൊള്ളയായ വാക്കുകള്‍ മാത്രമാണെന്ന് വ്യക്തം.

അതുകൊണ്ട് എക്കാലത്തേയുംപോലെ സോഷ്യലിസ്‌റ്റ് അജണ്ട ഇപ്പോഴും പ്രസക്തമാണ്. സോഷ്യലിസ്റ്റു പ്രസ്ഥാനം ഗതിവേഗം കൈവരിക്കാത്തിടത്തോളം സാമ്രാജ്യത്വത്തിനെതിരായ രോഷം ഭീകരവാദം പോലെയുള്ള അക്രമാത്മകവും പ്രയോജനരഹിതവും വിധ്വംസകവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കും. ലെനിന്റെയും ലക്സംബര്‍ഗ്ഗിന്റെയും കാലത്തേതുപോലെ സോഷ്യലിസവും കിരാതത്വവും തമ്മിലുള്ളതാണ് നമ്മുടെ മുന്നിലുള്ള തെരഞ്ഞെടുപ്പ്. ഇന്ന് ലോകത്തെയാകെ കൊള്ളയടിക്കുന്ന സാമ്രാജ്യത്വം അതേപോലെ തന്നെ ക്രൂരമായിട്ടുള്ള ഭീകരവാദ സംഘങ്ങളുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട് മാനവസംസ്കാരത്തിന്റെ നിലനില്പിനുതന്നെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. സാമ്രാജ്യത്വത്തെയും അതിന്റെ ഭീകരവാദ "അപര''നെയും ഒരേപോലെ സൃഷ്ടിക്കുന്ന ഇന്നത്തെ വ്യവസ്ഥിതി തകര്‍ക്കുന്നതിലൂടെ മാത്രമേ മാനവരാശിക്ക് ഇതില്‍ നിന്ന് രക്ഷനേടാനാകൂ.

നിശ്ചയമായും സോഷ്യലിസത്തിന്റെ പുനഃരുദ്ധാരണത്തിന് കുറേയേറെ സമയമെടുക്കും. സാമ്രാജ്യത്വത്തിനകത്തെ വൈരുദ്ധ്യങ്ങള്‍ ഏറെക്കുറെ നിശ്ശബ്ദമായിരിക്കുന്ന ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ "മുതലാളിത്തത്തിന്റെ പൊതുപ്രതിസന്ധി'' താരതമ്യേന ചുരുങ്ങിയ കാലത്തിനുള്ളില്‍ മൂര്‍ച്ഛിക്കുമെന്നും അത് ആ വ്യവസ്ഥിതിയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നുമുള്ള പഴയ കോമിന്റേണ്‍ സങ്കല്പനത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തിന് മുന്നൂറുവര്‍ഷത്തിലേറെ നീണ്ടകാലയളവ് വേണ്ടിവന്നകാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് "ന്യൂ ലെഫ്റ്റ് റിവ്യൂ'' വിലെ അഭിമുഖത്തില്‍ ജോര്‍ജ് ലുക്കാച്ച് പറയുന്നത്, അതേപോലെതന്നെ മുതലാളിത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനത്തിനും നീണ്ടകാലം വേണ്ടിവരും എന്നുമാണ്. ഇത് ഏറെക്കുറെ ശരിയാണെന്നാണ് തോന്നുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ചൈനയിലെ വളച്ചൊടിക്കലുകളുമൊക്കെ സുദീര്‍ഘമായ ഈ പരിവര്‍ത്തന കാലയളവിലെ ചില ഘട്ടങ്ങളായിട്ടു മാത്രമെ കാണാന്‍ കഴിയൂ. എന്നാല്‍ അനിവാര്യമായും ഈ പരിവര്‍ത്തനം സംഭവിക്കും എന്ന കാര്യത്തില്‍ മാനവരാശിയുടെ ഭാവിയില്‍ വിശ്വാസമുള്ള ആര്‍ക്കും സംശയാലുക്കളാകാന്‍ കഴിയില്ല.
ഈ പരിവര്‍ത്തനത്തിന്റെ രീതി കൃത്യമായും എന്തായിരിക്കുമെന്നും ഈ പരിവര്‍ത്തന പ്രക്രിയക്കിടയില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നും ഇനിയും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഉരുത്തിരിഞ്ഞ് വരാന്‍പോകുന്ന സോഷ്യലിസത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് നമുക്ക് ഉണ്ടാകണം എന്നതാണ് ഇപ്പോള്‍ പ്രധാനം. മനുഷ്യസ്വാതന്ത്ര്യത്തില്‍ അതിഷ്ഠിതമായതും തുറന്നതും ഒരു തരത്തിലുളള മുരടിപ്പുമില്ലാത്തതും ജനങ്ങളെ നിരന്തരം രാഷ്ട്രീയവല്‍ക്കരിക്കുന്നതും പരിപൂര്‍ണ്ണമായ ജനാധിപത്യത്തെ കെട്ടഴിച്ചുവിടുന്നതുമായിരിക്കും അങ്ങനെ ഉരുത്തിരിഞ്ഞുവരുന്ന സോഷ്യലിസം.

*

-പ്രഭാത്പട്നായിക്

കടപ്പാട് : എക്കണോമിക് & പൊളിറ്റിക്കല്‍ വീക്കലി, 2007 നവംബര്‍ 3-9, PAG Bulletin.

മലയാള രൂപാന്തരം : സി.ബി. വേണുഗോപാല്‍, ജന. സെക്രട്ടറി, കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എം‌പ്ലോയീസ് യൂണിയ‍ന്‍(KSGIEU)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സോഷ്യലിസ്റ്റു പ്രസ്ഥാനം ഗതിവേഗം കൈവരിക്കാത്തിടത്തോളം സാമ്രാജ്യത്വത്തിനെതിരായ രോഷം ഭീകരവാദം പോലെയുള്ള അക്രമാത്മകവും പ്രയോജനരഹിതവും വിധ്വംസകവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കും. ലെനിന്റെയും ലക്സംബര്‍ഗ്ഗിന്റെയും കാലത്തേതുപോലെ സോഷ്യലിസവും കിരാതത്വവും തമ്മിലുള്ളതാണ് നമ്മുടെ മുന്നിലുള്ള തെരഞ്ഞെടുപ്പ്. ഇന്ന് ലോകത്തെയാകെ കൊള്ളയടിക്കുന്ന സാമ്രാജ്യത്വം അതേപോലെ തന്നെ ക്രൂരമായിട്ടുള്ള ഭീകരവാദ സംഘങ്ങളുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട് മാനവസംസ്കാരത്തിന്റെ നിലനില്പിനുതന്നെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. സാമ്രാജ്യത്വത്തെയും അതിന്റെ ഭീകരവാദ "അപര''നെയും ഒരേപോലെ സൃഷ്ടിക്കുന്ന ഇന്നത്തെ വ്യവസ്ഥിതി തകര്‍ക്കുന്നതിലൂടെ മാത്രമേ മാനവരാശിക്ക് ഇതില്‍ നിന്ന് രക്ഷനേടാനാകൂ.

സോഷ്യലിസത്തെക്കുറിച്ച്, അതിന്റെ പ്രസക്തിയെക്കുറിച്ച്, പ്രശ്നങ്ങളെക്കുറിച്ച്, അതിന്റെ ഭാവിയെക്കുറിച്ച് എല്ലാം വിശദമായി പ്രതിപാദിക്കുന്ന പ്രഭാത് പട്നായിക്കിന്റെ ലേഖനം. നമ്മുടെ മനസ്സില്‍ ഇക്കാര്യത്തെക്കുറിച്ചെല്ലാം ഉയരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുവാന്‍ ഈ ലേഖനത്തിനു കഴിയുമെന്ന് തോന്നുന്നു.

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി....