Tuesday, May 27, 2008

വന്നെടി നാത്തൂനേ ഐ.പി.എല്‍

ബിപിഎല്‍കാര്‍ക്ക് അങ്ങനെ ഐപിഎല്‍ വന്നെടീ നാത്തൂനേ. ബിപിഎല്‍ എന്നു വെച്ചാലെന്താണെന്നോ? ബി പി എല്‍ ബിലോ പൊവേര്‍ട്ടിലൈന്‍. ദാരിദ്യ്രരേഖക്കു താഴെയുള്ളവര്‍. അക്ഷാംശരേഖയെക്കാളും രേഖാംശരേഖയെക്കാളും ജീവിതഗന്ധിയായ രേഖയാണ് നാത്തൂനേ അത്. ഇന്ത്യ തന്നെ ഒരു ബിപിഎല്‍ രാജ്യമാണ്. മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ പോയിട്ട് അതൊന്നു കാണാന്‍ യോഗമുള്ളവര്‍ പോലും ന്യൂനപക്ഷമാണ്. ഇതാ നാത്തൂനേ. എല്ലാറ്റിനും അറുതിയായി. ദരിദ്രനാരായണന്മാരുടെ വയറ്റിലെ വിശപ്പുമാറ്റാന്‍ കണ്ണിന്റെ മുന്നിലേക്ക് ഒരു കളിയങ്ങിട്ടുതന്നു. എവിടെയോ ഇരിക്കുന്ന വലിയ കളിക്കാരന്‍. ഐപിഎല്‍ ഇന്ത്യന്‍പ്രീമിയര്‍ലീഗ്. ക്രിക്കറ്റിന്റെ ആധുനികമുഖമാണത്രേ. ഒന്നു പറഞ്ഞ് രണ്ടിന് കയറി ഒരു അടിയാണ്. ഓ മതി. സന്തോഷമായി. ബിപിഎല്‍കാര് ഇനി കുറേക്കാലം ഐപിഎല്‍ കണ്ട് വയറു നിറച്ചോളും.

സുനാമി, കത്രീനകൊടുങ്കാറ്റ്, നര്‍ഗ്ഗീസ് ചുഴലിക്കാറ്റ് തുടങ്ങിയവപോലെ ഐപിഎല്‍ ഭൂകമ്പവും പെട്ടെന്നായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പിടികിട്ടുന്നതിനു മുമ്പ് ലേലം വിളിയും ചിട്ടിപിടിയ്ക്കലും ഒക്കെ കഴിഞ്ഞു. കളിക്കാരെ വീതിച്ചെടുത്തു. അടുത്ത ദിവസം മുതല്‍ കളിയും തുടങ്ങി. ആരാണ് എന്താണ് എന്നാണ് ഐപിഎല്‍ന്റെ അവസാനം എന്നതിനെക്കുറിച്ചൊന്നും നമ്മള്‍ ബിപിഎല്ലന്മാര്‍ക്ക് വ്യക്തതയില്ല. അല്ല അതിപ്പൊ ആര്‍ക്കുവേണം. നമുക്ക് കണ്ണിനുമുന്നില്‍ എന്തെങ്കിലുമൊക്കെ നടന്നുകൊണ്ടിരിക്കണം.

ഇതുവരെ നമുക്ക് ഏകദിനക്രിക്കറ്റിനെക്കുറിച്ചേ പിടിപാടുണ്ടായിരുന്നുള്ളൂ. കോഴികൂവുമ്പോ ഹാറ്റുംബാറ്റുമൊക്കെയായി ഗ്രൌണ്ടിലിറങ്ങുന്നു. ത്രിസന്ധ്യ വരെ കളിക്കുന്നു. നാളെ കാണാമെന്ന് പറഞ്ഞ് തിരിച്ചുകയറുന്നു. പക്ഷെ ഐപിഎല്‍ വ്യത്യാസമാണത്രെ. ട്വന്റി ട്വന്റിയാണത്രെ. ഫാസ്റ്റാണ്. ഓരോ ബോളിലും മിനിമം ഫോറെങ്കിലും അടിച്ചില്ലെങ്കില്‍ സംഗതി ബോറാകും.

രാജ്യത്തിനുവേണ്ടി കളിക്കുന്നതിനും ഐപിഎല്ലിനു വേണ്ടി കളിക്കുന്നതിനും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട് നാത്തൂനേ. അതില്‍ പ്രധാനവ്യത്യാസം ഐപിഎല്ലില്‍ ചോദിക്കാനും പറയാനും ഒരാളുണ്ടെന്നതാണ്. ജോലിക്കാര്‍ എങ്ങനെ പണിയെടുക്കുന്നു എന്നും നോക്കി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മുതലാളിമാര്‍ ചാടിത്തൂങ്ങുകയും കെട്ടിമറിയുകയുമൊക്കെ ചെയ്യും. രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ കളിക്കാര്‍ക്ക് പേടിക്കാനൊന്നുമില്ല. രണ്ടു റണ്ണേ എടുത്തുള്ളോ? സാരമില്ല. വിക്കറ്റൊന്നും കിട്ടിയില്ലേ? വിഷമിക്കണ്ട. കളിക്കാന്‍ പോയ രാജ്യത്ത് ഒന്നു കറങ്ങി കാറ്റും കൊണ്ട് ഒരു പിക്നിക് മൂഡില്‍ തിരിച്ചുവരാം. പാവം രാജ്യം. എന്തൊക്കെ സഹിച്ചു? കൂട്ടത്തില്‍ ഇതും എന്ന മട്ടില്‍ അങ്ങ് സഹിക്കും. പക്ഷെ നാത്തൂനേ ഐപിഎല്‍ അങ്ങനെയല്ല. തോറ്റാല്‍ ചിലപ്പോള്‍ വിവരമറിയും. മുതലാളിമാര്‍ ടീമിനെ വിറപ്പിച്ചു നിര്‍ത്തുന്ന വാര്‍ത്തകള്‍ നാത്തൂന്‍ വായിച്ചില്ലേ? കളിക്കാര്‍ക്ക് ആവേശവും ആത്മാര്‍ത്ഥതയും കൂടും.

എന്നു ടിവി തുറന്നാലും ക്രിക്കറ്റ് ആണെന്നതാണ് ഐപിഎല്ലും പരമ്പരാഗതഏകദിനവും തമ്മിലുള്ള മറ്റൊരു വ്യത്യാസം. പരമ്പരാഗതഏകദിനത്തിന്റെ മട്ടുംമാതിരിയും ഇങ്ങനെയാണ്. ഒരുദിവസം ന്യൂസിലാന്‍ഡ് ടീം ഇന്ത്യ സന്ദര്‍ശിക്കുന്നു. അവര്‍ സന്ദര്‍ശിച്ച് തിരിച്ചുപോകുമ്പോള്‍ പിന്നാലേ ഇന്ത്യന്‍ ടീം അങ്ങോട്ടുപോകുന്നു. അപ്പോഴുണ്ട് ആസ്ത്രേല്യന്‍ ടീംസൌത്ത് ആഫ്രിക്കന്‍ടീമുമായി എവിടെയോ വെച്ച് മത്സരിക്കുന്നു എന്നറിഞ്ഞ് ന്യൂസിലാന്‍ഡും ഇന്ത്യയും കൂടി അങ്ങോട്ടുതിരിക്കുന്നു. അവിടെ ഒരു ചതുര്‍രാഷ്ട്രം. ചതുര്‍രാഷ്ട്രത്തിനിടയില്‍ അറിയുന്നു ഇംഗ്ളണ്ടില്‍ ത്രിരാഷ്ട്രം നടക്കുന്നു എന്ന്. ഒരു വഴിയ്ക്കിറങ്ങിയതല്ലേ അവിടേം കൂടി ഒന്നു ടച്ചു ചെയ്തുപോരാം എന്ന് മനസ്സില്‍ കണ്ട് അങ്ങോട്ടൊരു യാത്രയായി. ചുരുക്കത്തില്‍ നമ്മുടെ കണ്‍വെട്ടത്തു നിന്ന് മാറിയാണ് അധികം കളിയും. കളി കഴിഞ്ഞു വരുമ്പോള്‍ ലഗേജില്‍ കുറേ റിക്കോര്‍ഡുകളും കാണും.

പക്ഷെ ഐപിഎല്‍ ക്രിക്കറ്റ് നമ്മുടെ വീട്ടുമുറ്റത്താണ്. കണ്ണടച്ചാലും ശരി ശബ്ദമെങ്കിലും കാതില്‍ വീഴും. ശത്രുരാജ്യത്തോട് കളിക്കുമ്പോഴുള്ള വീറിലാണ് ഓരോ കളിക്കാരനും. മറ്റൊരു രാജ്യത്തിനോട് കളിക്കുമ്പോള്‍ അവരെ കളിയാക്കും. അന്യരാജ്യമായതുകൊണ്ട് പെട്ടെന്ന് കയറി അടിക്കില്ലെന്ന് ധൈര്യമുണ്ട്. അഥവാ തല്ലിയാലും വിഷയം അന്തര്‍ദേശീയമാകും. പക്ഷെ ഐപിഎല്ലില്‍ തോറ്റവന് കൈകൊടുത്താലും ശരി കൈയോടെ കിട്ടും. കരച്ചിലാകും. അയ്യോ! ശ്ശെ ഇത്രേ ഉള്ളോ ഉശിരെന്ന് കാണുന്നവര്‍ മൂക്കത്ത് വിരല്‍ വെക്കും. പിന്നെ എന്‍ക്വയറി കമ്മീഷനായി. റിപ്പോര്‍ട്ടായി.

മനുഷ്യജീവിതത്തിനെ മുന്നോട്ടു കൊണ്ടുപോകുന്നതിനുവേണ്ടിയാണ് നാത്തൂനേ സ്പോര്‍ട്സും ഗെയിംസുമെല്ലാം. ഇവിടെ ജീവിതത്തിന്റെ കാഴ്ചകളില്‍ നിന്നുള്ള തിരിച്ചുവിടലായിരിക്കുകയാണ് പല കളികളും.

-കൃഷ്ണപൂജപ്പുര

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബിപിഎല്‍കാര്‍ക്ക് അങ്ങനെ ഐപിഎല്‍ വന്നെടീ നാത്തൂനേ. ബിപിഎല്‍ എന്നു വെച്ചാലെന്താണെന്നോ? ബി പി എല്‍ ബിലോ പൊവേര്‍ട്ടിലൈന്‍. ദാരിദ്യ്രരേഖക്കു താഴെയുള്ളവര്‍. അക്ഷാംശരേഖയെക്കാളും രേഖാംശരേഖയെക്കാളും ജീവിതഗന്ധിയായ രേഖയാണ് നാത്തൂനേ അത്. ഇന്ത്യ തന്നെ ഒരു ബിപിഎല്‍ രാജ്യമാണ്. മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ പോയിട്ട് അതൊന്നു കാണാന്‍ യോഗമുള്ളവര്‍ പോലും ന്യൂനപക്ഷമാണ്. ഇതാ നാത്തൂനേ. എല്ലാറ്റിനും അറുതിയായി. ദരിദ്രനാരായണന്മാരുടെ വയറ്റിലെ വിശപ്പുമാറ്റാന്‍ കണ്ണിന്റെ മുന്നിലേക്ക് ഒരു കളിയങ്ങിട്ടുതന്നു. എവിടെയോ ഇരിക്കുന്ന വലിയ കളിക്കാരന്‍. ഐപിഎല്‍ ഇന്ത്യന്‍പ്രീമിയര്‍ലീഗ്. ക്രിക്കറ്റിന്റെ ആധുനികമുഖമാണത്രേ. ഒന്നു പറഞ്ഞ് രണ്ടിന് കയറി ഒരു അടിയാണ്. ഓ മതി. സന്തോഷമായി. ബിപിഎല്‍കാര് ഇനി കുറേക്കാലം ഐപിഎല്‍ കണ്ട് വയറു നിറച്ചോളും.

ശ്രീ കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന.