Wednesday, September 3, 2008

മറിയാമ്മച്ചേടത്തി

2008 ആഗസ്റ്റ് 31ന് ഞായറാഴ്ച ചങ്ങനാശ്ശേരിയില്‍ നിര്യാതയായ മാടത്താനി എഴുവന്താനത്ത് മറിയാമ്മച്ചേടത്തി ഒട്ടേറെ അപൂര്‍വതകള്‍ നിറഞ്ഞ വ്യക്തിത്വമായിരുന്നു.പദവി വച്ച് അളന്നാല്‍, സമൂഹത്തിന്റെ താഴെത്തട്ടിലാണു മറിയാമ്മച്ചേടത്തി ജീവിച്ചത്- ഒരു കോളജിലെ തൂപ്പുകാരി. അവര്‍ പക്ഷേ, അതേ കലാലയത്തിലെ, ചങ്ങനാശ്ശേരി എസ്‌.ബി.കോളേജിലെ, മലയാളം ബിരുദാനന്തരതല വിദ്യാര്‍ഥികള്‍ക്കു നാടോടിവിജ്ഞാനീയത്തില്‍ ക്ലാസ്സെടുക്കുന്ന 'ഗസ്റ്റ് ലക്ചററാ'യി.


ജന്മംകൊണ്ടു സാംബവ സമുദായക്കാരിയായ കോത മതംമാറിയാണു മറിയാമ്മയായത്. പക്ഷേ, അവര്‍ തന്റെ പാട്ടുപാരമ്പര്യം കൈവെടിഞ്ഞില്ല. കേരളത്തിലെ അധഃസ്ഥിതസമൂഹത്തിനു തീര്‍ച്ചയായും ഏറെ സമ്പന്നമായ കലാപാരമ്പര്യങ്ങളുണ്ട്; പാട്ടുകളും കളികളുമെല്ലാം. എന്നാല്‍, വരേണ്യവര്‍ഗ സംസ്കാരത്തിന്റെ കലാരൂപങ്ങളാണിവിടെ ഏറെയും തെഴുത്തുവളര്‍ന്നത്. ആ വളര്‍ച്ചയില്‍ ഞെരുങ്ങി അധഃസ്ഥിതരുടെ പാട്ടും കളിയും മൃതപ്രായമായിപ്പോയി. മറിയാമ്മച്ചേടത്തി ഏതോ ഭാഗ്യം കൊണ്ടു മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്നു എന്നേയുള്ളൂ. ഇത്തരം നിരവധി പേര്‍, അവരുടെ സമ്പന്നമായ കലാപാരമ്പര്യത്തോടൊപ്പം വിസ്‌മൃതരായിക്കാണണം; അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളുടെ ഈടുവയ്പുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവണം.

ഒട്ടേറെ നാടന്‍പാട്ടുകള്‍ മനഃപാഠമാക്കുകയും കുറെ പാട്ടുകള്‍ക്ക്‌ രൂപംനല്‍കുകയും ചെയ്‌ത സ്‌കൂള്‍ വിദ്യാഭ്യാസമില്ലാത്ത ഇവര്‍ കേരളത്തിലെ നിരവധി ഫോക്‍ലോര്‍ ഗവേഷകര്‍ക്കു മാര്‍ഗദര്‍ശിയായിരുന്നു. മറിയാമ്മച്ചേടത്തിയുടെ മരണത്തോടെ നാടോടിപ്പാട്ടുപാരമ്പര്യത്തിന്റെ ഒരു അക്ഷയഖനിയാണു വറ്റിപ്പോയത്. എന്നാല്‍, അവരുടെ ഓര്‍മയില്‍ സൂക്ഷിച്ച പാട്ടുകള്‍ ഒട്ടുമുക്കാലും രേഖപ്പെടുത്തിവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതു മലയാളക്കരയുടെ സുകൃതം.

മറിയാമ്മച്ചേടത്തിയുടെ ഏതാനും നാടന്‍പാട്ടുകള്‍ 'മാണിക്കം പെണ്ണ്‌' എന്ന പേരില്‍ പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ജയരാജിന്റെ 'കരുണം' എന്ന സിനിമയില്‍ പാടിയിട്ടുണ്ട്‌.

1999 ല്‍ കേരള ഫോക്‌ലോര്‍ അക്കാദമി ഫെലോഷിപ്പ്‌, 2001 ല്‍ കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, 2003 ല്‍ ഫിലിം ക്രിട്ടിക്‌സ്‌ പുരസ്‌കാരം, ഫെഡറേഷന്‍ ഓഫ്‌ ഫിലിം സൊസൈറ്റി ഓഫ്‌ ഇന്ത്യയുടെ ജോണ്‍ എബ്രഹാം പുരസ്‌കാരം, വിജയപുരം രൂപതയുടെ മികച്ച വനിതയ്‌ക്കുള്ള പുരസ്‌കാരം എന്നിവ നേടി. മുടിയാട്ട കലാകാരി എന്നനിലയിലും ശ്രദ്ധേയയായിരുന്നു.

മറിയാമ്മച്ചേടത്തിയ്ക്ക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

*****

കടപ്പാട് : മാതൃഭൂമി, തേജസ്സ്, മാദ്ധ്യമം, ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

മറിയാമ്മച്ചേടത്തി ഒട്ടേറെ അപൂര്‍വതകള്‍ നിറഞ്ഞ വ്യക്തിത്വമായിരുന്നു.പദവി വച്ച് അളന്നാല്‍, സമൂഹത്തിന്റെ താഴെത്തട്ടിലാണു മറിയാമ്മച്ചേടത്തി ജീവിച്ചത്- ഒരു കോളജിലെ തൂപ്പുകാരി. അവര്‍ പക്ഷേ, അതേ കലാലയത്തിലെ, ചങ്ങനാശ്ശേരി എസ്‌.ബി.കോളേജിലെ, മലയാളം ബിരുദാനന്തരതല വിദ്യാര്‍ഥികള്‍ക്കു നാടോടിവിജ്ഞാനീയത്തില്‍ ക്ലാസ്സെടുക്കുന്ന 'ഗസ്റ്റ് ലക്ചററാ'യി;

ജന്മംകൊണ്ടു സാംബവ സമുദായക്കാരിയായ കോത മതംമാറിയാണു മറിയാമ്മയായത്. പക്ഷേ, അവര്‍ തന്റെ പാട്ടുപാരമ്പര്യം കൈവെടിഞ്ഞില്ല. കേരളത്തിലെ അധഃസ്ഥിതസമൂഹത്തിനു തീര്‍ച്ചയായും ഏറെ സമ്പന്നമായ കലാപാരമ്പര്യങ്ങളുണ്ട്; പാട്ടുകളും കളികളുമെല്ലാം. എന്നാല്‍, വരേണ്യവര്‍ഗ സംസ്കാരത്തിന്റെ കലാരൂപങ്ങളാണിവിടെ ഏറെയും തെഴുത്തുവളര്‍ന്നത്. ആ വളര്‍ച്ചയില്‍ ഞെരുങ്ങി അധഃസ്ഥിതരുടെ പാട്ടും കളിയും മൃതപ്രായമായിപ്പോയി. മറിയാമ്മച്ചേടത്തി ഏതോ ഭാഗ്യം കൊണ്ടു മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്നു എന്നേയുള്ളൂ. ഇത്തരം നിരവധി പേര്‍, അവരുടെ സമ്പന്നമായ കലാപാരമ്പര്യത്തോടൊപ്പം വിസ്‌മൃതരായിക്കാണണം; അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളുടെ ഈടുവയ്പുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവണം.

ഒട്ടേറെ നാടന്‍പാട്ടുകള്‍ മനഃപാഠമാക്കുകയും കുറെ പാട്ടുകള്‍ക്ക്‌ രൂപംനല്‍കുകയും ചെയ്‌ത സ്‌കൂള്‍ വിദ്യാഭ്യാസമില്ലാത്ത ഇവര്‍ കേരളത്തിലെ നിരവധി ഫോക്ലോര്‍ ഗവേഷകര്‍ക്കു മാര്‍ഗദര്‍ശിയായിരുന്നു. മറിയാമ്മച്ചേടത്തിയുടെ മരണത്തോടെ നാടോടിപ്പാട്ടുപാരമ്പര്യത്തിന്റെ ഒരു അക്ഷയഖനിയാണു വറ്റിപ്പോയത്. എന്നാല്‍, അവരുടെ ഓര്‍മയില്‍ സൂക്ഷിച്ച പാട്ടുകള്‍ ഒട്ടുമുക്കാലും രേഖപ്പെടുത്തിവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതു മലയാളക്കരയുടെ സുകൃതം.

ഭൂമിപുത്രി said...

മറിയാമ്മച്ചേടത്തിയ്ക്ക് സ്വസ്ഥി!

Anonymous said...

മറിയാമ്മച്ചേടത്തി നടന്ന മണ്ണില്‍ നടന്നതില്‍ അഭിമാനം