Sunday, February 15, 2009

സ്‌നേഹപൂർവ്വം അനില

ഹരിക്ക്,

ഇന്നത്തെ മംഗലാപുരം മെയിലിന് ഞാന്‍ നാട്ടിലേക്ക് പോകുന്നു. പോകുന്നതിനു മുമ്പ് നേരില്‍ കണ്ട് യാത്ര പറയാന്‍ നോക്കി. നീ തിരക്കിലാണെന്നറിഞ്ഞു. കൂടുതല്‍ തിരക്കിയില്ല.

പിങ്ക് നിറത്തോട് എനിക്കുള്ള പ്രേമത്തെക്കുറിച്ച് നീ ഇടക്കിടെ പറഞ്ഞ് എന്നെ കളിയാക്കാറില്ലേ. ചുരിദാറായാലും, സാരിയായാലും, ബെഡ്‌ഷീറ്റായാലും, കര്‍ച്ചീഫായാലും എന്തിന് പാന്റീസ് പോലും പിങ്ക് കളര്‍ മാത്രമേ ഞാന്‍ തിരയാറുള്ളൂ എന്നായിരുന്നല്ലോ നിന്റെ കമന്റ്. ഈ പിങ്ക് പ്രേമം "പിങ്ക് സ്ലിപ്പ്'' കിട്ടുമ്പോള്‍ എന്നെ കരയിപ്പിക്കും എന്ന നിന്റെ വാക്കുകള്‍....

പക്ഷേ ഇന്ന് നീ പറഞ്ഞ പിങ്ക് സ്ലിപ്പ് കിട്ടി. ഇന്നലെ വരെ പണിയെടുത്തതിന്റെ പ്രതിഫലം ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ചതിന്റെ ചെറിയ കണക്കും. കൂടുതല്‍ പറയേണ്ടല്ലോ?

കഴിഞ്ഞ ദിവസങ്ങളില്‍ പോയവരെപ്പോലെ ഞാനും ആരോടും ഒന്നും പറയാതെ യാത്ര ചോദിക്കാതെ നേരെ താമസസ്ഥലത്തേക്ക് പോന്നു. ആദ്യം തന്നെ അച്ഛനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിശദമാക്കി. വൈകുന്നേരത്തെ മംഗലാപുരം മെയിലിന് തത്ക്കാല്‍ ടിക്കറ്റ് എടുത്ത് നേരെ വീട്ടിലേക്ക് മടങ്ങാന്‍ അച്ഛന്‍ പറഞ്ഞു. കൂടുതല്‍ ചിന്തിച്ചില്ല. നേരെ സ്‌റ്റേഷനില്‍ വന്നു തിരക്കി. ടിക്കറ്റും കിട്ടി. തിരികെ റൂമില്‍ വന്ന് ബാഗ് റെഡിയാക്കുന്നതിനിടയില്‍ മേശ പരതുമ്പോഴാണ് ഈ പിങ്ക് കളറിലുള്ള ലെറ്റര്‍ പാഡ് കിട്ടിയത്. അതില്‍ത്തന്നെ നിനക്കെഴുതുകയാണ്.

ഇത്രനാളും കീബോര്‍ഡ് വഴിയും, മൊബൈല്‍ ഫോണിലൂടെയും കൈമാറിയ മെസേജുകളില്‍ നിന്ന് വ്യത്യസ്തമായി, നീ എപ്പോഴും അസൂയപ്പെടാറുള്ള എന്റെ ഉരുണ്ട ചെറിയ കൈയ്യക്ഷരത്തില്‍ ഇതാ ഒരു കത്ത്.

ഹരീ, നീ എന്നെ മറന്നേക്കണം. നിന്റെ സ്വപ്ന ലോകത്തിലെ കൂട്ടാളിയാകാന്‍ എനിക്കിനി കഴിയില്ല തീര്‍ച്ച. എപ്പോഴും നീ പറയാറില്ലേ; ബാങ്ക് ലോണ്‍ എടുത്തു വാങ്ങുന്ന മുപ്പതു ലക്ഷത്തിന്റെ വില്ലയും, കറുത്ത നിറത്തിലുളള ലാന്‍സര്‍ കാറും ജോലി നഷ്ടപ്പെട്ട ഞാന്‍ നിന്റെ കൂടെ വന്നാല്‍ ഒരു പക്ഷേ നിനക്ക് സ്വന്തമാക്കാന്‍ പ്രയാസമാകും. അകലാന്‍ പറ്റാത്ത വിധം നാം അടുത്തിട്ടൊന്നുമില്ലല്ലോ. നീ എന്നെ ഇടക്ക് വില്ലേജ് എന്ന വാക്ക് ചുരുക്കി "വില്ല'' എന്നു വിളിക്കാറില്ലേ. ശരിയാണ് ഹരി. ഞാനൊരു വില്ലേജ് ഗേള്‍ തന്നെയാണ്. ശരിക്കുമൊരു നാട്ടിന്‍പുറത്തുകാരി. ഏഴിമലക്കടുത്തു കുഞ്ഞിമംഗലം ഗ്രാമത്തെ പറ്റി പലപ്പോഴും നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ.

ഫോണില്‍ വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു അച്ഛന്റെ ട്യൂഷന്‍ ക്ലാസ്സില്‍ ഇപ്പോള്‍ തന്നെ അമ്പതിലധികം കുട്ടികള്‍ വരുന്നുണ്ട്. അച്ഛനൊറ്റക്ക് ബുദ്ധിമുട്ടാണത്രെ. സര്‍ക്കാര്‍ ഹൈസ്കൂളില്‍ കണക്കധ്യാപകനായി വിരമിച്ച ശേഷം അച്ഛന്‍ തുടങ്ങിയതാണ് വീട്ടില്‍ തന്നെ ഒരു ട്യൂഷന്‍ സെന്റര്‍. കഴിഞ്ഞ ഓണക്കാലത്ത് വീട്ടില്‍ പോയപ്പോള്‍ അച്ഛന്‍ എന്നോട് ജോലിയുടെ പ്രതിസന്ധിയെപ്പറ്റി ചോദിച്ചിരുന്നു. അങ്ങിനെയൊരു പ്രശ്നവുമില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ ഒന്നു അമര്‍ത്തി മൂളിയത് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്.

ഇന്റര്‍നെറ്റ് പരതുന്ന ശീലമില്ലെങ്കിലും അച്ഛന്‍ എന്നും ലോകത്തിന്റെ ഓരോ കോണിലും നടക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കിയിരുന്നു. നമ്മള്‍ ഫാസ്‌റ്റാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അന്ന് അച്ഛന്‍ പറഞ്ഞിരുന്നു: എന്തു വന്നാലും വിഷമിക്കുകയൊന്നും വേണ്ട: ഞാനൊരാളല്ലെയുള്ളൂ. അത്യാവശ്യം കഞ്ഞികുടിച്ചു കഴിയാനുള്ള സ്ഥലവും സൌകര്യവും വീട്ടിലുണ്ടല്ലോ. നാല് കുട്ടികള്‍ക്ക് കുറച്ച് കണക്ക് പറഞ്ഞു കൊടുത്താല്‍ അത്യാവശ്യം ചിലവിനുള്ളത് കിട്ടും. അതു കൊണ്ട് തൃപ്തിപ്പെട്ടു കഴിയാന്‍ ശീലിക്കണമെന്നു മാത്രം.

എത്ര ശരിയാണ് ഹരീ. എന്നും അച്ഛന്റെ മകളായി, അച്ഛന്റെ ഉപദേശവും കേട്ടു വളര്‍ന്നവളാണ് ഞാന്‍. എന്തു കൊണ്ടും നാട്ടിലേക്ക് പോകുന്നതാണ് ഈ അവസരത്തില്‍ എനിക്കു നല്ലത്. "വില്ല'' വിട്ട് കുഞ്ഞിമംഗലം വില്ലേജിലേക്ക് വരാന്‍ നിനക്ക് സാധിക്കുമെങ്കില്‍ നിനക്കും വരാം. ഞാന്‍ കാത്തിരിക്കാം. അല്ലെങ്കില്‍ നീ തുറന്നെഴുതൂ. നിനക്കു നിന്റെ വഴി, എനിക്ക് എന്റേയും.

തല്‍ക്കാലം നിറുത്തട്ടെ. ബൈ,

സ്‌നേഹപൂര്‍വം അനില

**
നന്ദകുമാർ, ബാങ്ക് വർക്കേഴ്‌സ് ഫോറം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഹരിക്ക്,

ഇന്നത്തെ മംഗലാപുരം മെയിലിന് ഞാന്‍ നാട്ടിലേക്ക് പോകുന്നു. പോകുന്നതിനു മുമ്പ് നേരില്‍ കണ്ട് യാത്ര പറയാന്‍ നോക്കി. നീ തിരക്കിലാണെന്നറിഞ്ഞു. കൂടുതല്‍ തിരക്കിയില്ല.

പിങ്ക് നിറത്തോട് എനിക്കുള്ള പ്രേമത്തെക്കുറിച്ച് നീ ഇടക്കിടെ പറഞ്ഞ് എന്നെ കളിയാക്കാറില്ലേ. ചുരിദാറായാലും, സാരിയായാലും, ബെഡ്‌ഷീറ്റായാലും, കര്‍ച്ചീഫായാലും എന്തിന് പാന്റീസ് പോലും പിങ്ക് കളര്‍ മാത്രമേ ഞാന്‍ തിരയാറുള്ളൂ എന്നായിരുന്നല്ലോ നിന്റെ കമന്റ്. ഈ പിങ്ക് പ്രേമം "പിങ്ക് സ്ലിപ്പ്'' കിട്ടുമ്പോള്‍ എന്നെ കരയിപ്പിക്കും എന്ന നിന്റെ വാക്കുകള്‍....

Haree said...

:-)
--