Friday, April 10, 2009

കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമകാലീന സാമ്രാജ്യത്വത്തിന്‍ കീഴില്‍

I

സമകാലീന സാമ്രാജ്യത്വത്തിന്‍ കീഴില്‍ കൃഷിക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ കൊളോണിയല്‍ കാലത്തുനിന്നുതന്നെ തുടങ്ങുന്നതാവും നല്ലത്. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തെ അര നൂറ്റാണ്ടില്‍ (അതിനെക്കുറിച്ചാണ് കണക്കുകള്‍ ലഭ്യമായത്) പ്രതിശീര്‍ഷ ഭക്ഷ്യ ലഭ്യതയില്‍ 25 ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കാക്കുന്നു. അതായത് പ്രതിശീര്‍ഷ വാര്‍ഷിക ഭക്ഷ്യലഭ്യത ഏതാണ്ട് 200 കിലോഗ്രാമില്‍ നിന്ന് 150 കിലോഗ്രാമായി കുറഞ്ഞു. അരനൂറ്റാണ്ടിനുള്ളില്‍ ഇത്തരത്തിലുള്ള ഒരു കുറവുണ്ടാകാനുള്ള കാരണം നാണ്യവിളകളുടെ കയറ്റുമതിയിലുണ്ടായ വര്‍ധനവാണ്. ഈ കുറവാകട്ടെ കൃഷിഭൂമിയുടെ വിസ്‌തൃതി വര്‍ധിക്കാത്ത, ഭക്ഷ്യവിളകളുടെയും നാണ്യവിളകളുടെയും ഉല്‍പാദനം മുരടിച്ച കാലത്തായിരുന്നു. ഇതിന്റെ ഫലമായി നമ്മുടെ നാട്ടില്‍ നിന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ഭക്ഷണ ലഭ്യതയില്‍ കാര്യമായ കുറവുണ്ടായി.

ഇവിടെ ഒരു ചോദ്യം ഉയര്‍ന്നുവരാവുന്നതാണ്. എന്തുകൊണ്ടാണ് നാണ്യവിളകളുടെ കയറ്റുമതി കൂടിയപ്പോള്‍ അതിനനുസരിച്ച് ഭക്ഷ്യവിളകളുടെ ഇറക്കുമതി വര്‍ധിച്ചില്ല? ഇതിന്റെ കാരണം ലളിതമാണ്. വര്‍ധിച്ചുവന്ന കയറ്റുമതിയില്‍ നല്ലൊരുഭാഗം ബ്രിട്ടീഷ് സര്‍ക്കാര്‍ ഉല്‍പ്പന്ന രൂപത്തില്‍ സാമ്പത്തികമിച്ചമായി കവര്‍ന്നെടുത്തതായിരുന്നു. അതാകട്ടെ, ഏകപക്ഷീയമായി പകരം ഇറക്കുമതിയില്ലാതെ വിദേശത്തേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്നു. (ഈ പ്രതിഭാസത്തെയാണ് ദേശീയ എഴുത്തുകാര്‍ 'ചോര്‍ച്ചാ സിദ്ധാന്ത'മായി പ്രതിപാദിച്ചത്). ഇത്തരം കയറ്റുമതി വഴി രാജ്യത്തേക്ക് വിദേശനാണ്യം വരുന്നില്ല. അതുകൊണ്ടുതന്നെ ഇറക്കുമതിയും നടന്നില്ല. അതിനേക്കാളുപരിയായി, ഭക്ഷ്യധാന്യം എന്നുള്ള ആവശ്യം തന്നെ ഈ ചോര്‍ച്ചക്കനുസൃതമായി പരിമിതപ്പെടുത്തിയിരുന്നു. അതിനാല്‍ ഭക്ഷ്യധാന്യം ഇറക്കുമതി ചെയ്യേണ്ടത് ഒരത്യാവശ്യമായി ഉയര്‍ന്നുവന്നില്ല.

കോളനിഭരണം അടിച്ചേല്‍പിച്ച 'ചോര്‍ച്ച' ഒരര്‍ത്ഥത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ ആവശ്യത്തേയും ലഭ്യതയേയും ഒരേസമയം പരിമിതപ്പെടുത്തുകയായിരുന്നു. കാര്‍ഷികോല്‍പാദനം പ്രതിശീര്‍ഷാടിസ്ഥാനത്തില്‍ വര്‍ധിക്കാതിരിക്കുമ്പോള്‍ ഉള്ളതിന്റെ ഒരു ഭാഗം നാണ്യവിളകളായി കയറ്റി അയച്ചു. മറുഭാഗത്താകട്ടെ ഭക്ഷ്യധാന്യത്തിന്റെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയുമായിരുന്നു. ഇതോടൊപ്പം മറ്റൊരു കാര്യംകൂടി നടന്നു. തദ്ദേശവാസികളില്‍ നിന്ന് പിഴിഞ്ഞെടുത്ത നികുതിവരുമാനമാണ് സാമ്പത്തിക മിച്ചമായി കരസ്ഥമാക്കിയത്. ഈ പിഴിഞ്ഞെടുക്കല്‍ നാട്ടില്‍ ജനങ്ങളുടെ ഭക്ഷ്യധാന്യങ്ങളുടേതടക്കമുള്ള വാങ്ങല്‍ശേഷിയെ പ്രതികൂലമായി ബാധിച്ചു. ജനങ്ങളെ എല്ലാവിധത്തിലും പിഴിഞ്ഞുകൊണ്ടാണ് സമ്പദ് വ്യവസ്ഥ നിലനിന്നത്. ധനകാര്യ രംഗത്ത് പിഴിച്ചില്‍ നടന്നത് ഭാരിച്ച നികുതികള്‍ വഴിയായിരുന്നു. ഇതോടൊപ്പം ഇത്തരം ധനകാര്യ പിഴിഞ്ഞെടുക്കലുകള്‍ക്കനുസൃതമായി അധീശരാജ്യത്തിന്റെ ആവശ്യാനുസരണം കാര്‍ഷികോല്‍പ്പന്നങ്ങള്‍ തന്നെ കടത്തിക്കൊണ്ടുപോവുകയും ചെയ്‌തിരുന്നു. ഈ രീതിയില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുപോയത് ഒരുതരം കച്ചവട വ്യവസ്ഥയിലൂടെയായിരുന്നു. ആ കച്ചവട വ്യവസ്ഥയുടെ ആജ്ഞാനുസരണമാണ് ഇന്ത്യയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയത്.

ഇങ്ങനെ പിഴിഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തൊഴില്‍ നഷ്‌ടപ്പെട്ട കൈവേലക്കാര്‍, ചെറുകിട ഉല്‍പാദകര്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു. കര്‍ഷകരില്‍നിന്ന് പിഴിഞ്ഞെടുത്ത നികുതിപ്പണത്തില്‍ ഒന്നുംതന്നെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കായി ചെലവാക്കിയിരുന്നില്ല. അതുകൊണ്ട് തൊഴിലില്ലായ്‌മ പെരുകി; വരുമാനനഷ്‌ടം ഉണ്ടായി. ഇത് നേരത്തെ സൂചിപ്പിച്ച പോലെ ജനങ്ങളുടെ വാങ്ങല്‍ശേഷി കുറച്ചു. ഭൂമിയില്‍ സമ്മര്‍ദം വര്‍ധിക്കുകയും പാട്ടംകൂടിവരികയും കൂലി കുറയുകയും ചെയ്‌തുകൊണ്ടിരുന്ന ഈയൊരവസ്ഥ കൃഷിക്കാരില്‍ നല്ലൊരു ഭാഗത്തെ പാപ്പരാക്കി. എല്ലാ കൃഷിക്കാരും പാപ്പരായിട്ടില്ലെന്നത് ശരിയാണ്. എങ്കിലും വര്‍ധിച്ച നികുതിഭാരവും കാര്‍ഷിക മേഖലയുടെ മുരടിപ്പും കൂടിച്ചേര്‍ന്നുള്ള സ്ഥിതി എല്ലാ കൃഷിക്കാരെയും പ്രതികൂലമായി ബാധിച്ചു. ഈ മുരടിപ്പ് മാറ്റിയെടുക്കുക എന്നത് ബ്രിട്ടീഷ് ഭരണത്തിന്റെ മുന്‍ഗണന ആയിരുന്നില്ല. അവര്‍ പഞ്ചാബിലെ കനാല്‍ കോളനികളില്‍ കുറച്ച് തുക മുടക്കിയെന്നല്ലാതെ ജലസേചനത്തിനുവേണ്ടി കാര്യമായി ഒന്നും ചെയ്‌തില്ല.

ബ്രിട്ടീഷ് നിലപാടിന്റെ പ്രധാന ഗുണഭോക്താക്കള്‍ ഭൂപ്രഭുക്കള്‍, പണം ഇടപാടുകാര്‍, കച്ചവടക്കാര്‍ എന്നിവരായിരുന്നു. ഈ ത്രയങ്ങള്‍ പലപ്പോഴും ഒന്നായി പ്രവര്‍ത്തിച്ചു. ചരക്കുല്‍പാദന പ്രക്രിയ ഇവരുടെ സ്ഥിതി മെച്ചപ്പെടുത്തി. അതേസമയം, കൃഷിക്കാരുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായി. വിലത്തകര്‍ച്ചയുടെ ദുരിതങ്ങള്‍ കര്‍ഷകരിലേക്ക് തള്ളിവിട്ടപ്പോള്‍ വിലവര്‍ധനവിന്റെ നേട്ടങ്ങളൊന്നും അവര്‍ക്ക് ലഭിച്ചില്ല. ഈ അവസ്ഥ കര്‍ഷകരുടെ കടഭാരം വര്‍ധിക്കാനിടയാക്കി.
കാര്‍ഷിക കയറ്റുമതി ഉന്മുഖമായ ഈ പ്രതിഭാസം ഇന്ത്യയിലെ മാത്രം പ്രശ്‌നമായിരുന്നില്ല. ഉഷ്ണമേഖലയിലെ കോളനി രാജ്യങ്ങള്‍ക്കെല്ലാം ഇത് ബാധകമായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മുഖമുദ്രയായി മറ്റൊരു പ്രതിഭാസംകൂടിയുണ്ടായി. അത് യൂറോപ്യന്മാരുടെ ലോകവ്യാപകമായ കുടിയേറ്റമാണ്. ഇക്കൂട്ടര്‍ കുടിയേറിയേടത്തെല്ലാം തദ്ദേശീയരെ ആട്ടിയോടിക്കുകയും ഭൂമി കരസ്ഥമാക്കുകയും സമ്പന്ന രാജ്യങ്ങള്‍ക്കു വേണ്ട ഉല്‍പ്പന്നങ്ങളുടെ കൃഷിയില്‍ വ്യാപൃതരാവുകയും ചെയ്‌തു. ഈ പ്രതിഭാസം നഗരങ്ങളിലെ തൊഴിലില്ലായ്‌മ കുറയാന്‍ ഇടയാക്കി. അവിടങ്ങളിലെ അവ്യവസായീകരണത്തിന്റെ പ്രത്യാഘാതത്തെ കുറച്ചൊക്കെ ശമിപ്പിക്കാനും സാധിച്ചു. മുതലാളിത്തം വരുത്തിവെച്ച അവ്യാവസായീകരണത്തിന്റെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാനുള്ള കഴിവ് ആ വ്യവസ്ഥയ്‌ക്കുതന്നെയുണ്ടെന്ന തോന്നല്‍ വരുത്താനും കഴിഞ്ഞു.

എന്നാല്‍ ഇത് തികച്ചും തെറ്റായ ഒരു ധാരണയായിരുന്നു. പ്രാന്തപ്രദേശങ്ങളില്‍ അവ്യവസായീകരണത്തിന്റെ പ്രശ്‌നങ്ങളും തൊഴിലില്ലായ്‌മയും പരിഹരിക്കപ്പെട്ടിരുന്നില്ല. അപ്രതീക്ഷിതമല്ലെങ്കിലും പ്രാന്തപ്രദേശങ്ങളിലെ ഈ പ്രതിഭാസം ബൂര്‍ഷ്വാ എഴുത്തുകളില്‍ പ്രതിഫലിച്ചില്ല. ആ അവഗണന ഇന്നും തുടരുകയാണ്.

കോളനി ഭരണകാലത്തെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ അനുഭവം മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അത് ഈ വിധമാണ്. മുതലാളിത്തം അതിന് വേണ്ട പ്രാഥമിക ഉല്‍പ്പന്നങ്ങളെല്ലാം ചുറ്റുപാടുമുള്ള കാര്‍ഷികമേഖലയില്‍ നിന്ന് സംഘടിപ്പിച്ചു. എന്നാല്‍ ഗ്രാമീണമേഖലയിലെ കാര്‍ഷിക വളര്‍ച്ചക്കായി തിരിച്ച് ഒന്നും നല്‍കിയില്ല. ഇതാകട്ടെ പ്രത്യക്ഷമോ പരോക്ഷമോ ആയ ബലപ്രയോഗത്തിലൂടെയാണ് നടന്നത്. മാര്‍ക്സിന്റെ ഭാഷയില്‍ മുതലാളിത്തം പ്രാകൃതമായ മൂലധനസ്വരൂപണ പ്രക്രിയയില്‍ ഇടപെട്ടുകൊണ്ടിരിക്കുകയായിരുന്നു. സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം ഉയര്‍ന്നുവരാം. എന്തുകൊണ്ട് മുതലാളിത്തത്തില്‍ പ്രാന്തപ്രദേശങ്ങളില്‍ കാര്‍ഷികാഭിവൃദ്ധി ഉണ്ടായില്ല?

II

കാര്‍ഷികോല്‍പാദനം വര്‍ധിക്കണമെങ്കില്‍ ഒന്നുകില്‍ നിലവിലുള്ള കൃഷിരീതി തന്നെ തുടര്‍ന്നാല്‍ കൃഷിഭൂമിയുടെ വിസ്‌തീര്‍ണം വര്‍ധിക്കണം. അല്ലെങ്കില്‍ പുതിയ കൃഷിരീതികള്‍ അവലംബിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കണം. ഇതിനായി വിളചേരുവയില്‍ മാറ്റംവരുത്തി ഒരു ഹെൿടറില്‍ നിന്നുള്ള ഉല്‍പാദനം വര്‍ധിപ്പിക്കാവുന്നതാണ്. ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കൃഷിഭൂമി ഇനിയും വിപുലപ്പെടുത്തുന്നതിന് പരിമിതികളുണ്ട്. ബഹുവിളകളിലൂടെ മൊത്തം വിളവിസ്‌തൃതി വര്‍ധിപ്പിക്കാനാണ് സാധ്യത കൂടുതല്‍. ഇതിനാകട്ടെ ജലസേചന സൌകര്യം മെച്ചപ്പെടുത്തണം. കാര്‍ഷികോത്‌പാദന വ്യവസ്ഥയിലെ ഉല്‍പാദന സ്ഥിതി വെച്ചുനോക്കുമ്പോള്‍ ജലസേചന സൌകര്യം വികസിക്കണമെങ്കില്‍ സര്‍ക്കാരിന്റെ സഹായം ആവശ്യമാണെന്ന് കാണാം. പിന്നീട് സ്വകാര്യനിക്ഷേപം ഉണ്ടാകണമെങ്കിലും ആദ്യം പൊതുനിക്ഷേപം ഉണ്ടാകണം. അതേപോലെ വിളചേരുവയിലും കൃഷിരീതിയിലും മാറ്റം വരുത്തണമെങ്കില്‍ അതിന്നുവേണ്ട ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളും നടക്കണം. ഇതാകട്ടെ, സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ മാത്രം ചെയ്യാവുന്ന കാര്യമാണ്.

പുതിയ കൃഷിരീതികള്‍ രൂപപ്പെട്ടുവന്നാല്‍ തന്നെ അവ ഉള്‍ക്കൊണ്ട് നടപ്പാക്കണമെങ്കില്‍ കൃഷിക്കാര്‍ക്ക് അനുയോജ്യവും ചെലവുകുറഞ്ഞതുമായ വായ്‌പാസൌകര്യങ്ങള്‍ ഉണ്ടാകണം. ഇതിനുവേണ്ട നടപടികള്‍ സര്‍ക്കാരാണ് സ്വീകരിക്കേണ്ടത്. കമ്പോളത്തിലുണ്ടാകുന്ന തിരിച്ചടികളില്‍ നിന്ന് കൃഷിക്കാരനെ സംരക്ഷിക്കാനും നടപടികള്‍ ഉണ്ടാവണം. ഇതും വലിയൊരു പരിധിവരെ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. വിളചേരുവയില്‍ മാറ്റം വരുത്തുമ്പോള്‍ സര്‍ക്കാരിന്റെ സംരക്ഷണം വേണ്ടതുണ്ട്. കാരണം ഇന്ന് വലിയ വില പ്രതീക്ഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ കാര്യമായ വിലത്തകര്‍ച്ച തന്നെയുണ്ടാവാം. ചുരുക്കത്തില്‍ കാര്‍ഷികോ ദ്പാദന വ്യവസ്ഥയില്‍ ഉല്‍പാദനം വര്‍ധിക്കണമെങ്കില്‍ സര്‍ക്കാരിന്റെ സഹായം കൂടിയേതീരൂ.

എന്നാല്‍ കാര്‍ഷികോത്‌പാദന വ്യവസ്ഥ ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാവുമ്പോള്‍ സ്വാഭാവികമായും അത് സ്വതന്ത്ര കച്ചവടത്തിന്റെയോ നവലിബറല്‍ നയങ്ങളുടെയോ ഭാഗമായാണ് പ്രവര്‍ത്തിക്കുക. അപ്പോള്‍ സര്‍ക്കാര്‍ സഹായം അസാധ്യമാകും. അതുകൊണ്ടുതന്നെ സ്വതന്ത്രകച്ചവടത്തിനും നവലിബറല്‍ ഇടപെടലുകള്‍ക്കും കീഴില്‍ കാര്‍ഷികോത്‌പാദന വ്യവസ്ഥ മുരടിക്കാനാണ് സാധ്യത. കൊളോണിയല്‍ കാലഘട്ടത്തില്‍ ഇതാണ് കൃത്യമായി സംഭവിച്ചത്. അതുതന്നെയാണ് സമകാലീന മുതലാളിത്തത്തിന് കീഴിലും ആവര്‍ത്തിക്കുന്നത്. ഇതിന് വിപരീതമായി ഇന്ത്യയിലെ ബൂര്‍ഷ്വാസി നേതൃത്വം നല്‍കിയ നിയന്ത്രിതകമ്പോളവ്യവസ്ഥ (regidistic)യുടെ കാലത്ത് ഭരണകൂട ഇടപെടല്‍ ഗണ്യമായി വര്‍ധിക്കുകയും അത് കാര്‍ഷിക ഉല്‍പാദന വര്‍ധനവിന് പ്രചോദനമാവുകയും ചെയ്‌തിട്ടുണ്ട്. നിയന്ത്രിത കമ്പോളവ്യവസ്ഥയിലെ ഭരണകൂട ഇടപെടല്‍ കാര്‍ഷികമേഖലയില്‍ ഒരേസമയം മുകളില്‍നിന്നുള്ള ഭൂപ്രഭു മുതലാളിത്തത്തെയും താഴെനിന്നുള്ള കാര്‍ഷിക മുതലാളിത്തത്തെയും പ്രോത്സാഹിപ്പിച്ചിരുന്നു. മുതലാളിത്തവത്കരണ പ്രക്രിയ നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. എങ്കിലും കൊളോണിയല്‍ കാലഘട്ടത്തിലെ കാര്‍ഷിക മുരടിപ്പ് ഇല്ലാതാക്കാന്‍ നിയന്ത്രിത കമ്പോളകാലത്ത് കഴിഞ്ഞിരുന്നു. എന്നാല്‍, പഴയ കൊളോണിയല്‍ സ്ഥിതിയിലേക്കാണ് ഇന്നത്തെ നവലിബറല്‍ നടപടികള്‍ കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്.

മുകളില്‍ പറഞ്ഞ മൂന്ന് ഘട്ടങ്ങളെയും പ്രത്യേകം പരിശോധിക്കുന്നതിന് മുമ്പ് ഒരു കാര്യംകൂടി വ്യക്തമാക്കേണ്ടതുണ്ട്. സ്വതന്ത്രകച്ചവടം, നവലിബറലിസം, നിയന്ത്രിത വിപണിവ്യവസ്ഥ എന്നിവയൊക്കെ വിവരണാത്മകമായ വര്‍ഗീകരണംമാത്രമാണ്. ഈ വിഭജനം ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തുന്നില്ല. അതുകൊണ്ട് അവയെ വാക്യാര്‍ഥത്തില്‍ പരിഗണിച്ചാല്‍ മറ്റൊട്ടേറെ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കിയേക്കും. ഉദാഹരണത്തിന് കൊളോണിയല്‍ ഭരണകൂടം നടപ്പാക്കിയ സ്വതന്ത്ര കച്ചവടനയം എന്നു പറയുമ്പോള്‍ ഭരണകൂടം ഒരു പണിയും ചെയ്യുന്നില്ലെന്നുള്ളതല്ല. മറിച്ച് കോളനി ഭരണകൂടവും ബ്രിട്ടീഷ് മൂലധനവും പ്രത്യേകിച്ച് ബ്രിട്ടീഷ് ധനമൂലധനവും തമ്മില്‍ നല്ല തോതില്‍ ഉദ്ഗ്രഥനം നടന്നിരുന്നു. അതേപോലെ സമകാലീന നവലിബറല്‍ നയങ്ങള്‍ക്കും കൃത്യമായ വര്‍ഗ അടിത്തറ ഉണ്ട്. അത് അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെ മേല്‍ക്കോയ്‌മയുമായി ബന്ധപ്പെട്ടതാണ്. ഈ മേല്‍ക്കോയ്‌മയോടാണ് ഇന്ത്യന്‍ മൂലധനത്തിന്റെ അധിപന്മാരെല്ലാം ബന്ധപ്പെട്ടിരിക്കുന്നത്.

ധനമൂലധനത്തിന്റെ താല്‍പര്യാര്‍ഥമാണ് ഭരണകൂടം 'നവലിബറല്‍' നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം നയങ്ങളെ അതുകൊണ്ടുതന്നെ 'ഭരണകൂടം പിന്‍വലിയുന്നു' എന്ന രീതിയില്‍ കാണരുത്. അത്തരം ഒരു പ്രചരണം ബൂര്‍ഷ്വാ എഴുത്തുകാരില്‍ സാധാരണ കണ്ടുവരുന്നുണ്ട്. അവയൊക്കെ വര്‍ഗതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളാണ്. ബൂര്‍ഷ്വാ എഴുത്തുകാര്‍ സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങളിലുള്ള ഇത്തരം വര്‍ഗപരമായ ഉള്ളടക്കത്തെ മറച്ച് പിടിക്കുകയും 'ഭരണകൂടമോ കമ്പോളമോ' (State Vs Market) എന്നിങ്ങനെയുള്ള അമൂര്‍ത്തമായ പ്രസ്‌താവനകള്‍ നടത്തുകയുമാണ്.

ഭരണകൂട ഇടപെടലിനെ ധനമൂലധനം അനുകൂലിക്കുന്നത് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമാണ്. അതാകട്ടെ 'സമൂഹത്തിന്റെ താല്‍പര്യാര്‍ത്ഥ'മെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ്. നിക്ഷേപം, പൊതുചെലവ്, ഉല്‍പാദനം, വലിയതോതിലുള്ള തൊഴില്‍ പ്രതിരോധം, കര്‍ഷകരുടെയും നാമമാത്ര കൃഷിക്കാരുടെയും സംരക്ഷണം എന്നീ കാര്യങ്ങളിലൊന്നും ഭരണകൂടം ഇടപെടുന്നത് ധനമൂലധനത്തിന് ഇഷ്‌ടമല്ല. അത് എപ്പോഴും 'മെച്ചപ്പെട്ട ധനസ്ഥിതി' (ദേശീയ വരുമാനവും ധനകമ്മിയും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ടുവരുന്ന അവസ്ഥ)ക്കായി നില കൊള്ളുന്നു. സ്വകാര്യനിക്ഷേപത്തിന് കൃത്യമായ ലാഭം ഉറപ്പാക്കുന്ന തരത്തില്‍ സ്റേറ്റ് ഗ്യാരണ്ടി ചെയ്യുന്നതിന് വേണ്ടി നിലകൊള്ളുന്നു. അതേസമയം പൊതുനിക്ഷേപമാണെങ്കില്‍ നിശ്ചിത ശതമാനം ലാഭമുണ്ടാകണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നു. അനുയോജ്യമായ രാജ്യാതിര്‍ത്തി വിട്ടുകൊണ്ടുള്ള (രാഷ്‌ട്രാന്തരീയമായോ, സാമ്രാജ്യത്വ രാജ്യങ്ങള്‍ ലോക വിപണിയെ പകുത്തെടുക്കുന്നതിന്റെ അടിസ്ഥാനത്തിലോ) മൂലധന ഒഴുക്കിനായി നിലകൊള്ളുന്നു. ഇതില്‍തന്നെ സ്വതന്ത്രവ്യാപാര രൂപത്തിലുള്ളവയെ പ്രത്യേകിച്ചും. പൊതുതാല്‍പര്യാര്‍ഥം ഭരണകൂടം കമ്പോളത്തില്‍ ഇടപെടുന്നതിനെയും ധനമൂലധനം എതിര്‍ക്കുന്നു.

ഈ കാര്യങ്ങളിലെല്ലാം കൊളോണിയല്‍ ഇന്ത്യയില്‍ നടപ്പാക്കിയിരുന്നു നയങ്ങളും ഇന്നത്തെ ആഗോളവത്കരണ കാലത്തെ, അതായത് നാം നവലിബറല്‍ എന്നു വിളിക്കുന്ന സമകാലീന മുതലാളിത്തത്തിലെ നയങ്ങളും തമ്മില്‍ ഒട്ടേറെ സാദൃശ്യം പ്രകടമാണ്. ഇവിടെ ഊന്നിപ്പറയാന്‍ ഉദ്ദേശിക്കുന്നത് ധനമൂലധനത്തിന്റെ മേല്‍ക്കോയ്‌മ കാര്‍ഷികോത്‌പാദന വ്യവസ്ഥയിലെ മുരടിപ്പ് ശക്തിപ്പെടുത്തുന്ന നയങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന കാര്യമാണ്. ഇങ്ങനെ പറയുമ്പോള്‍ ധനമൂലധനത്തിന്റെ ആവിര്‍ഭാവത്തിനു ശേഷം മാത്രമാണ് കാര്‍ഷികോത്‌പാദന വ്യവസ്ഥയില്‍ മുരടിപ്പ് ആരംഭിക്കുന്നത് എന്ന അര്‍ത്ഥത്തിലല്ല. കാര്‍ഷിക മുരടിപ്പ് കൊളോണിയല്‍ കാലഘട്ടത്തിന്റെ അദ്യഘട്ടത്തില്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്ത് ധനമൂലധനത്തിന്റെ സ്വാധീനത്താല്‍ കാര്‍ഷികോത്‌പാദന വ്യവസ്ഥയിലെ മുരടിപ്പ് ശക്തിപ്പെടുത്തുന്ന നയങ്ങള്‍ ഏകോപിപ്പിക്കാനും സ്ഥാപനവല്‍ക്കരിക്കുന്നതിനും സഹായിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ധനമൂലധനത്തിന്റെ അധീശത്വം കാര്‍ഷികോത്‌പാദന വ്യവസ്ഥയിലെ മുരടിപ്പ് വര്‍ധിപ്പിക്കാനുള്ള ഒരു മതിയായ ഘടകമാണ്.

ഇവിടെ ഉദാരീകരണത്തിന്റെ രണ്ടു ഘട്ടങ്ങള്‍ക്കുമേല്‍ (കൊളോണിയല്‍ കാലവും നവലിബറല്‍ കാലവും) ഉണ്ടായിരുന്ന നിയന്ത്രിത കമ്പോളവ്യവസ്ഥയിലെ സാമ്പത്തിക നയങ്ങളും പരിശോധിക്കേണ്ടതുണ്ട്. മൂന്നാംലോക രാജ്യങ്ങളില്‍ നടപ്പാക്കിയ നിയന്ത്രിത കമ്പോള വ്യവസ്ഥയും വികസിത രാജ്യങ്ങളില്‍ നടപ്പാക്കിയ കെയിനീഷ്യന്‍ ചോദന പരിപാലന നയങ്ങളും യുദ്ധാനന്തര ഘട്ടത്തിന്റെ ഭാഗമായിരുന്നു. ധനമൂലധനത്തിന്റെ സ്വാധീനം കുറയുകയും തൊഴിലാളിവര്‍ഗത്തിന്റെ നിലപാടുകള്‍ ശക്തിപ്പെടുകയും ചെയ്‌ത കാലമായിരുന്നു അത്. വികസിത രാജ്യങ്ങളിലെ ധനമൂലധനം ഇക്കാലത്ത് ഒട്ടേറെ ഇളവുകള്‍ അനുവദിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. (അപകോളനീകരണം തന്നെ നല്ലൊരു ഉദാഹരണമാണ്). സോഷ്യലിസ്‌റ്റ് ക്യാമ്പിന്റെ ഗണ്യമായ വളര്‍ച്ച, മാറ്റത്തിന് വേണ്ടിയുള്ള ജനാഭിലാഷം എന്നിവയൊക്കെ പ്രധാനമായിരുന്നു. വികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കിടയിലെ സോഷ്യല്‍ ഡമോക്രാറ്റിക് രാഷ്‌ട്രീയത്തിലൂടെ ഇത് ഏറെ പ്രകടവുമായിരുന്നു.

അപകോളനീകരണത്തിനു ശേഷം നിലവില്‍ വന്ന നിയന്ത്രിത വിപണിവ്യവസ്ഥ സാമ്രാജ്യത്വത്തില്‍നിന്ന് താരതമ്യേന സ്വതന്ത്രവും സോവിയറ്റ് യൂണിയനുമായി സഹകരിക്കുന്നതുമായ ബൂര്‍ഷ്വാ വികസന നയങ്ങള്‍ തുടരാനാണ് ശ്രമിച്ചത്. താരതമ്യേന സ്വതന്ത്രമായ ഈ ദേശീയ ബൂര്‍ഷ്വാ വികസന പാതയ്ക്ക് നഗരമുതലാളിത്തത്തിന്റെ കടന്നാക്രമണത്തില്‍നിന്ന് കാര്‍ഷികോത്‌പാദന വ്യവസ്ഥയെ സംരക്ഷിക്കേണ്ടിയിരുന്നു. ദേശീയ ബൂര്‍ഷ്വാസിയുടെ സാമൂഹികാടിത്തറ വിപുലപ്പെടുത്താനും ഒരു സന്തുലനം നിലനിര്‍ത്തുന്നതിനും ഇത് ആവശ്യമായിരുന്നു. അതിനാല്‍ കാര്‍ഷിക വ്യാപാരത്തില്‍ അളവുപരമായ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ധാരാളം വിളകള്‍ക്ക് മെച്ചപ്പെട്ട വില നല്‍കിയുള്ള സംഭരണ നയങ്ങളുണ്ടായിരുന്നു. കാര്‍ഷിക കടം അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. നല്ലൊരുഭാഗം കാര്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു. ഗവേഷണ-വിപുലീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നേറ്റമുണ്ടായിരുന്നു. പലതരം അത്യുത്പാദന വിത്തിനങ്ങള്‍ വികസിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിഞ്ഞിരുന്നു.

ഈ നടപടികള്‍ കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ തന്നെ വ്യത്യസ്‌ത വര്‍ഗങ്ങളില്‍ വ്യത്യസ്‌ത പ്രതിഫലനമാണ് ഉണ്ടാക്കിയത്. മുതലാളിത്ത ലോകത്തുനിന്ന് ഉയര്‍ന്നുവന്ന പ്രവണതകളെ പ്രതിരോധിക്കുമ്പോള്‍ തന്നെ നിയന്ത്രിത വിപണിവ്യവസ്ഥയ്ക്ക് ഗ്രാമപ്രദേശങ്ങളില്‍ മുതലാളിത്തം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. കാര്‍ഷിക മുതലാളിത്തത്തേയും ഭൂപ്രഭു മുതലാളിത്തത്തേയും കൂട്ടിച്ചേര്‍ത്ത് ഇത് നടപ്പാക്കാനാണ് ശ്രമിച്ചത്. കാര്‍ഷിക മേഖലയില്‍ വിവിധ രീതിയില്‍ പ്രതിഫലനമുണ്ടാക്കിയപ്പോള്‍ തന്നെ ഇക്കാലത്ത് കാര്‍ഷികോല്‍പാദനം അതില്‍തന്നെ ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനം ഗണ്യമായി വര്‍ധിച്ചു എന്നത് വസ്‌തുതയാണ്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ സ്വാതന്ത്ര്യ ലബ്‌ധിയുടെ കാലത്ത് 150 കിലോഗ്രാമായിരുന്ന പ്രതിശീര്‍ഷ ഭക്ഷ്യ ലഭ്യത 1980കളുടെ അവസാനമാകുമ്പോഴേക്കും 180 കിലോഗ്രാമായി വര്‍ധിച്ചിരുന്നു. ഇതുവഴി ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ അവസ്ഥയിലേക്ക് ഭക്ഷ്യധാന്യലഭ്യത എത്തിയില്ലെങ്കില്‍പോലും കോളനിഭരണകാലത്തെ പ്രവണതയില്‍നിന്നുമുള്ള നിശ്ചിതമായ തിരിച്ചുപോക്ക് ഇക്കാലത്തുണ്ടായി.

നവലിബറല്‍ കാലത്ത് കാര്‍ഷികോത്‌പാദന വ്യവസ്ഥയില്‍ ഭരണകൂടത്തിന്റെ പങ്കില്‍ പൂര്‍ണമായ തിരച്ചുപോക്കാണുണ്ടായതെന്നതില്‍ സംശയമില്ല. ഭരണകൂടം അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ വിധേയമായി. അതിന്റെ ഭാഗമായി താരതമ്യേന സ്വതന്ത്രമായ വികസന പാത ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസി അവസാനിപ്പിച്ചു. അത് ധനമൂലധനവുമായി കൂടുതല്‍ ഉദ്ഗ്രഥിക്കപ്പെട്ടു. ഇത് കാര്‍ഷിക വളര്‍ച്ചയില്‍ മറ്റമുണ്ടാക്കി. കാര്‍ഷികോത്‌പാദന വ്യവസ്ഥ ഒരിക്കല്‍ കൂടി കുഴപ്പത്തിലേക്ക് നീങ്ങി. കൃഷിക്കുള്ള സ്ഥാപന വായ്‌പ ഏതാണ്ട് അവസാനിച്ചു. അളവുപരമായ വ്യാപാര നിയന്ത്രണങ്ങള്‍ വേണ്ടെന്നുവെച്ചു. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടന്ന വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അടച്ചുപൂട്ടി. വിള ബോര്‍ഡുകളുടെ (റബ്ബര്‍ ബോര്‍ഡ് മുതലായവ) നേതൃത്വത്തിലുള്ള വിപണന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി. കൃഷിക്കാര്‍ക്ക് ഭേദപ്പെട്ട വിലനല്‍കി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്ന പ്രവര്‍ത്തനങ്ങള്‍പോലും ക്രമത്തില്‍ നിലച്ചുപോയി. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിലാണെങ്കില്‍ പൊതുവിതരണ സംവിധാനം പിറകോട്ടടിച്ചു. കാര്‍ഷികോത്‌പാദന വ്യവസ്ഥയ്‌ക്കുള്ള സര്‍ക്കാര്‍ സംരക്ഷണം അവസാനിപ്പിച്ചു. അതിനുള്ള സര്‍ക്കാര്‍ വക പ്രചോദനങ്ങള്‍ വേണ്ടെന്നു വെച്ചു. ആഗോളവിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളില്‍ നിന്ന് കാര്‍ഷികോത്‌പാദന വ്യവസ്ഥയെ പ്രതിരോധിക്കാനുള്ള നടപടികള്‍ പോലും പിന്‍വലിച്ചു.

തുടര്‍ന്നുണ്ടായ കാര്‍ഷിക മുരടിപ്പ് കൊളോണിയല്‍ കാലത്തേതുപോലെതന്നെ പ്രതിശീര്‍ഷ ഭക്ഷ്യ ലഭ്യതയില്‍ കുറവു വരുത്തി. അതുകൊണ്ട് നടപ്പ് നൂറ്റാണ്ട് ആരംഭിച്ചപ്പോള്‍ തന്നെ അത് രണ്ടാം ലോകയുദ്ധകാലത്തേതിന് തുല്യമായി. ഇവിടെ ഒരു പ്രസക്ത ചോദ്യം ഉയര്‍ന്നുവരുന്നു. കോളനി ഭരണകാലത്തെ 'ചോര്‍ച്ച' കാലത്തുണ്ടായത് കാര്‍ഷികോല്‍പാദനം മുരടിച്ചപ്പോഴും കാര്‍ഷിക കയറ്റുമതിയിലൂടെ നടന്ന പിഴിച്ചിലായിരുന്നു. ഇതിന്റെ പരിണിതഫലം ഭക്ഷ്യലഭ്യതയില്‍ ഉണ്ടായ കുറവുതന്നെ. അതല്ലെങ്കില്‍ കൊളോണിയല്‍ ഭരണത്തിന്റെ രാഷ്‌ട്രീയ നിയന്ത്രണ സാധ്യത ഉപയോഗിച്ച് വന്‍കിടക്കാര്‍ സാമ്പത്തിക മിച്ചം ഊറ്റിയെടുക്കുകയായിരുന്നു. എന്നാല്‍ കൊളോണിയില്‍ കാലത്തിന് ശേഷം അത്തരം രാഷ്‌ട്രീയ നിയന്ത്രണം നിലനില്‍ക്കുന്നില്ല. എന്നിട്ടും കാര്‍ഷിക കയറ്റുമതിയിലൂടെയുള്ള പിഴിയലും പ്രതിശീര്‍ഷ ഭക്ഷ്യലഭ്യതക്കുറവും ഉണ്ടാവുന്നതെങ്ങനെയാവാം? ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

III

നവലിബറല്‍ നയങ്ങള്‍ കാര്‍ഷികമേഖലയുടെ പിന്നോട്ടടിക്ക് ആക്കം കൂട്ടിയപ്പോള്‍തന്നെ ജനസംഖ്യയില്‍ വലിയൊരു ഭാഗത്തിന്റെ വരുമാനം ചുരുക്കുന്ന നടപടിയും നടപ്പാക്കിയിരുന്നു. ഇത് വലിയൊരുഭാഗം ജനങ്ങളുടെ വാങ്ങല്‍ ശേഷി ചോര്‍ത്തിക്കളയുന്നതിനും വാങ്ങല്‍ കുറയുന്നതിനും ഇടയാക്കി. കൊളോണിയല്‍ കാലത്തെ 'ചോര്‍ച്ച' ഉണ്ടാക്കിയ അതേ കാര്യം തന്നെയാണ് ഇവിടെയും നടന്നത്. ഇങ്ങനെ പറയുമ്പോള്‍ ഈ രണ്ടു പ്രക്രിയയും ഒരുപോലെയായിരുന്നില്ല നടപ്പാക്കിയത്. അവ വ്യത്യസ്ഥമായിരുന്നു. ഒന്ന് കാര്‍ഷികോല്‍പ്പന്ന കയറ്റുമതിക്കുള്ള സൌജന്യം എടുത്തു കളഞ്ഞതാണെങ്കില്‍ മറ്റേത് അതേ രീതിയില്‍ ആയിരുന്നില്ല. എങ്കിലും ഉല്‍പാദന മുരടിപ്പ് അനുഭവപ്പെടുമ്പോള്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ പ്രാദേശികമായ ലഭ്യത പരിമിതപ്പെടുത്തുന്നതില്‍ 'ചോര്‍ച്ച'കാലവും ഇന്നത്തെ നവലിബറല്‍ കാലവും ഒരേ രീതിയിലാണ് പ്രവര്‍ത്തിച്ചത്.

നവലിബറല്‍ നയങ്ങള്‍ വിവിധങ്ങളായ നടപടികളാണ് പണച്ചുരുക്കലിനായി നടപ്പാക്കിയത്. ഇതില്‍ ഏറ്റവും പ്രധാനം ഗ്രാമങ്ങളിലേക്കുള്ള പൊതുചെലവ് വെട്ടിക്കുറച്ചതാണ്. ഇതിന്റെ ഫലമായി ഗ്രാമീണരുടെ ക്രയശേഷി ഗണ്യമായി കുറഞ്ഞു. ഭരണകൂടം പൊതുചെലവുകള്‍ നടത്തുന്നതിനെ ധനമൂലധനം എതിര്‍ത്തിരുന്ന കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. രണ്ടുതരം നടപടികളിലൂടെയാണ് ഇത് നടപ്പാക്കാന്‍ ശ്രമിച്ചത്. ഒന്നാമത്തേത്, ദേശീയ വരുമാനത്തില്‍നിന്നുള്ള നികുതിയുടെ അനുപാതം കുറച്ചുകൊണ്ടായിരുന്നു. മുതലാളിമാര്‍ക്ക് അനുവദിച്ച നികുതിയിളവിലൂടെയായിരുന്നു കുറവ് വരുത്തിയത്. 'നിക്ഷേപസൌഹൃദ' അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന്റെ പേരിലായിരുന്നു ഈ നടപടി. ഒപ്പം തന്നെ ഇറക്കുമതി ചുങ്കം ഗണ്യമായി കുറക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്‌തു. എൿസൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം വ്യാപാര ഉദാരീകരണത്തിന്റെ ഭാഗമായി നിയന്ത്രിച്ചു.

രണ്ടാമതായി, ധനഉത്തരവാദിത്വനിയമം വഴി നടപ്പാക്കാന്‍ ശ്രമിച്ച 'മെച്ചപ്പെട്ട ധനകാര്യസ്ഥിതി'യാണ്. നികുതിവരുമാനം കുറയ്‌ക്കുക വഴി സര്‍ക്കാരിന്റെ പൊതുചെലവുകളും കുറയ്‌ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു ഈ നിയമം വഴി ചെയ്‌തത്. എന്നാല്‍ ധനമൂലധനത്തിനോ ബൂര്‍ഷ്വാസിക്ക് പൊതുവിലോ ഗുണകരമായ സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറിച്ചിരുന്നില്ല. അധ്വാനിക്കുന്നവരെ, അതില്‍ തന്നെ അധ്വാനിക്കുന്ന ഗ്രാമീണരെ ലക്ഷ്യമാക്കിയുള്ള ചെലവുകളാണ് കുറച്ചത്. ദേശീയ വരുമാനത്തിന്റെ അനുപാതത്തില്‍ കണക്കാക്കിയാല്‍ ഇന്ത്യയിലെ ഗ്രാമവികസന ചെലവുകള്‍ നവലിബറല്‍ കാലത്ത് പൊതുവില്‍ കുറയുകയായിരുന്നു; ഈയിടെയായി അല്‍പം വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും.
പണച്ചുരുക്കത്തിനുള്ള രണ്ടാമത്തെ നടപടി അവ്യവസായീകരണത്തിന്റെതായിരുന്നു. ഇക്കാലത്തെ എല്ലാ രംഗങ്ങളില്‍ നിന്നും (വ്യവസായത്തില്‍നിന്നടക്കം) ചെറുകിടക്കാരെ ഒഴിവാക്കുന്നതിന്റെ പൊതുമാനത്തില്‍ കാണേണ്ടതുണ്ട്. സ്വയംതൊഴില്‍ ചെയ്‌തിരുന്ന ചെറുകിട, നാമമാത്ര വിഭാഗത്തില്‍ പെട്ടവരെ പുറംതള്ളിക്കൊണ്ടുള്ള വന്‍കിട ഷോപ്പിംഗ് മാളുകള്‍ ഇന്നത്തെ നാട്ടുനടപ്പായി കഴിഞ്ഞു. ഇതിന്റെ പരിണിതഫലമാകട്ടെ, ജനങ്ങള്‍ക്കിടയിലെ പണച്ചുരുക്കവും വാങ്ങല്‍ ശേഷിയിലെ തകര്‍ച്ചയുമാണ്.

മൂന്നാമത്തെ ഘടകം (ഇത് രണ്ടാമത്തേതുമായി ബന്ധപ്പെട്ടതാണ്) കാര്‍ഷികോല്‍പ്പന്നങ്ങളുടെയും ചെറുകിട ഉല്‍പ്പാദന രംഗത്തെ ഉല്‍പ്പന്നങ്ങളുടെയും വിപണനം ബഹുരാഷ്‌ട്ര കമ്പനികളും ഇന്ത്യയിലെ തന്നെ വന്‍കിട കുത്തകകളും ഏറ്റെടുക്കുന്നു എന്നതാണ്. ഇതിന്റെ ഫലമായി ഒരു ഭാഗത്ത് ധാരാളം ചെറുകിട - ഇടത്തരം കച്ചവടക്കാര്‍ ഏതാനും വന്‍കിടക്കാരാല്‍ പുറം തള്ളപ്പെടുന്നു. ഇതിന്റെ ഫലമായി കച്ചവട രംഗത്തെ ലാഭം ഏതാനും പേരിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നു. ഒപ്പം ലാഭനിരക്കും വര്‍ധിക്കുന്നു. അതായത്; ഉല്‍പ്പാദകരില്‍ നിന്ന് വന്‍കിടക്കാരിലേക്ക് വരുമാനം പുനര്‍വിതരണം ചെയ്യപ്പെടുകയാണ്. രണ്ടായാലും ചെറുകിടക്കാരിലും കൃഷിക്കാരിലും എത്തുന്ന കൈമാറ്റ വരുമാനം കുറയുകയും അവരുടെ ക്രയശേഷി ദുര്‍ബലപ്പെടുകയുമാണ്.

നാലാമത്തേത്, സമൂഹത്തിലെ വരുമാന വിതരണത്തില്‍ വന്നുകൊണ്ടിരിക്കുന്ന തകര്‍ച്ചയാണ്. മുതലാളിത്ത ഉല്‍പാദന പ്രക്രിയയില്‍ ലാഭത്തിന്റെ നിരക്ക് ഉയരുകയാണ്. ഇതിനുവേണ്ടി മറുഭാഗത്ത് കൂലി കുറച്ചുകൊണ്ടിരിക്കയാണ്. ഇന്ത്യയിലെ സംഘടിത മേഖലയില്‍ പുതുതായി സൃഷ്‌ടിച്ച വരുമാനത്തില്‍ കൂലി അനുപാതം നവലിബറല്‍ കാലത്ത് ഗണ്യമായി കുറയുകയായിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. അത് മൊത്തം മൂല്യവര്‍ധനവിന്റെ പതിനഞ്ച് ശതമാനം എന്ന ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരിക്കുന്നു. അമേരിക്കയടക്കമുള്ള വന്‍കിട രാജ്യങ്ങളില്‍ ഏതാണ്ട് എല്ലായിടത്തും നവലിബറല്‍ കാലത്ത് ഇതേ സ്ഥിതിയായിരുന്നു. ലാഭവിഹിതത്തിലുണ്ടാകുന്ന വര്‍ധനവിനൊപ്പം യാദൃശ്ചികമായിട്ടെങ്കിലും തൊഴിലവസരങ്ങള്‍ വര്‍ധിച്ചിരുന്നെങ്കില്‍ (റിക്കാര്‍ഡിയല്‍ ധനശാസ്‌ത്രം പറയുന്നതുപോലെ) തൊഴിലാളികള്‍ക്കിടയിലുണ്ടായിരുന്ന വരുമാന ചോര്‍ച്ച ഒഴിവാക്കാമായിരുന്നു. എന്നാല്‍ തൊഴിലാളികളുടെ ഉല്‍പാദനക്ഷമതയില്‍ വന്‍വര്‍ധനവുണ്ടാകുന്ന അവസരത്തില്‍ (അതാണ് ലാഭവിഹിതം വര്‍ധിച്ചതിന്റെ കാരണം) തന്നെ തൊഴിലില്ലാപ്പടയില്‍ കുറവൊന്നുമുണ്ടാകുന്നില്ല. ഇതിന്റെ ഫലം അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കേവലമായ പാപ്പരീകരണം തന്നെയാണ്. ഒരു ഭാഗത്ത് തൊഴിലാളികളുടെ യഥാര്‍ഥ വരുമാനം വര്‍ധിക്കുന്നില്ല. മറുഭാഗത്താകട്ടെ, തൊഴിലില്ലായ്‌മ വര്‍ധിക്കുകയും ചെയ്യുന്നു. ഇത് പ്രതിശീര്‍ഷ വരുമാനവും വാങ്ങല്‍ ശേഷിയും കേവലമായിത്തന്നെ തകര്‍ക്കുന്നു. ഇതിന്റെ ഫലമായി സ്വദേശിയും വിദേശിയുമായ മുതലാളിത്തത്തിന് അവിടങ്ങളിലെ മുരടിച്ച കാര്‍ഷികോത്‌പാദന വ്യവസ്ഥയ്ക്ക് വലിയൊരു കയറ്റുമതി സാധ്യമാക്കുന്നു.

വാങ്ങല്‍ശേഷി കുറയുന്നതുമായി ബന്ധപ്പെട്ട് ഇതിനകം വിശദീകരിച്ച ഘടകങ്ങളില്‍ നാലാമത്തേത് 'മൂലധനത്തിന്റെ സാധാരണ'മായ ഒരു സ്വരൂപണ രീതിയാണെങ്കില്‍ രണ്ടും മൂന്നും പ്രാകൃതമായ സ്വരൂപണവുമായി ബന്ധപ്പെട്ടതാണ്. ഒന്നാമത്തെതില്‍ രണ്ടിന്റെയും അംശങ്ങളുണ്ട്. പൊതുചെലവിലെ വെട്ടിക്കുറവ് മുതലാളിത്ത ഉല്‍പാദന പ്രക്രിയയില്‍ നിയോഗിക്കപ്പെട്ട തൊഴിലാളികളുടെ ക്രയശേഷി വെട്ടിക്കുറക്കുന്നു. അത് സാമ്പത്തിക മിച്ചത്തിന്റെ അനുപാതം വര്‍ധിപ്പിക്കുന്നു - ഈ നിലക്ക് സാധാരണ രീതിയിലുള്ള മൂലധന സ്വരൂപണമാണെന്ന് പറയാം. എന്നാല്‍, ഈ പ്രക്രിയ വഴി മുതലാളിത്ത ഉല്‍പാദന പ്രക്രിയയില്‍ നേരിട്ട് ഇടപെടാത്തവരുടെ കൂടി ക്രയശേഷി കുറക്കാനിടയാക്കുമ്പോള്‍ അതൊരു പ്രാകൃത മൂലധന സ്വരൂപണ പ്രക്രിയയായി മാറുന്നു. ബൂര്‍ഷ്വാ ഭരണകൂടം മുതലാളിത്ത ഉല്‍പാദനവ്യവസ്ഥയില്‍ പങ്കെടുക്കാത്തവരില്‍ നിന്ന് അവര്‍ക്ക് വേണ്ടി ചെലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക പിരിച്ചെടുക്കുന്നു. ഇവിടെ ധനനയം തന്നെ ഒരു തരത്തില്‍ പ്രാകൃത മൂലധന സ്വരൂപണ ഉപാധിയായി മാറുകയാണ്. നവ ലിബറല്‍ നയങ്ങളുടെ ഭാഗമായി ഭരണകൂടത്തിന്റെ പൊതു ചെലവ് കുറയ്‌ക്കുകയും അതേസമയം നികുതിഭാരം കുറയാതിരിക്കുകയും ചെയ്യുന്നത് പ്രാകൃതമൂലധന സ്വരൂപണത്തിന്റെ അനുഭവം തന്നെയാണ് ഉളവാക്കുന്നത്. അതായത്, ധനമൂലധനത്തിന്റെ സ്വാധീനം പ്രാകൃത മൂലധന സ്വരൂപണത്തെ ശക്തിപ്പെടുത്തുന്നു എന്ന നിഗമനത്തിലെത്താവുന്നതാണ്. അതാകട്ടെ, മുതലാളിത്ത ബാഹ്യമേഖലയില്‍; അതില്‍തന്നെ പ്രത്യേകിച്ചും കാര്‍ഷിക മേഖലയില്‍.

നിയന്ത്രിത കമ്പോളവ്യവസ്ഥയില്‍ നിന്ന് നവലിബറലിസത്തിലേക്കുള്ള മാറ്റത്തിന് സമാന്തരമായി വന്‍കിട ബൂര്‍ഷ്വാസിയുടേയും അതുവഴി സാമ്രാജ്യത്വത്തിന്റെയും നിലപാടുകളിലും മാറ്റം വരുന്നുണ്ട്. സാമ്രാജ്യത്വ നിലപാടില്‍നിന്നു കുറയൊക്കെ സ്വതന്ത്രമായ വികസനപാതയില്‍ ഊന്നിയിരുന്ന നിയന്ത്രിത കമ്പോള വ്യവസ്ഥ ഇപ്പോള്‍ അന്താരാഷ്‌ട്ര ധനമൂലധനവും അതുവഴി അതിനെ അടിസ്ഥാനമാക്കിയുള്ള സാമ്രാജ്യത്വവുമായി കൂടുതല്‍ ഉദ്ഗ്രഥിക്കാനുള്ള ശ്രമത്തിലാണ്. ഇതോടൊപ്പം തന്നെ വന്‍കിട ബൂര്‍ഷ്വാസികള്‍ക്കിടയില്‍ കര്‍ഷകരുടെയും ചെറുകിട ഉല്‍പാദകരുടെയും നിലപാടുകള്‍ക്കെതിരായ മാറ്റം വരുന്നുണ്ട്. നിയന്ത്രിത കമ്പോളകാലത്ത് ചെറുകിടക്കാരെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്‌തിരുന്നെങ്കില്‍; ഇപ്പോള്‍ ഇവരെ ഉന്മൂലനം ചെയ്യാനായി നവലിബറലിസം കൈക്കൊള്ളുന്ന നടപടികള്‍ക്കെതിരെ വന്‍കിട ബൂര്‍ഷ്വാസി കണ്ണടക്കുകയാണ്.

ഇതില്‍നിന്ന് മനസ്സിലാകുന്നത് കൃഷിക്കാരെയും ചെറുകിട ഉല്‍പാദകരെയും വളര്‍ത്താനും സംരക്ഷിക്കാനുമുള്ള ബാധ്യത തൊഴിലാളിവര്‍ഗം ഏറ്റെടുക്കണമെന്നാണ്. എല്ലാ വിഭാഗത്തിന്റെയും മോചനത്തിനായി പൊരുതുക എന്ന ചരിത്രപരമായ കടമ നിര്‍വഹിക്കണമെങ്കില്‍ തൊഴിലാളിവര്‍ഗം ഈ കടമ ഏറ്റെടുത്തേപറ്റൂ. ഇത് പറയുമ്പോള്‍ കര്‍ഷകരും ചെറുകിട ഉല്‍പാദകരും ഇന്ന് തുടരുന്ന അതേ അവസ്ഥ തുടരണമെന്നല്ല വിവക്ഷിക്കുന്നത്. തൊഴിലാളിവര്‍ഗം കര്‍ഷകരെയും ചെറുകിട ഉല്‍പാദകരെയും സംരക്ഷിക്കുന്നതിനായി നടത്തുന്ന സമരത്തിലൂടെ ഇവര്‍ക്കിടയിലുള്ള പരസ്പര ഐക്യം ശക്തിപ്പെടേണ്ടതുണ്ട്. അതുവഴി ജനാധിപത്യ വിപ്ളവത്തെ മുന്നോട്ടു നയിക്കുകയെന്ന തൊഴിലാളിവര്‍ഗ പരിപാടിയും ശക്തിപ്പെടേണ്ടതുണ്ട്. ഈ അജണ്ട നടപ്പാവുകയും തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്‌റ്റ് വിപ്ളവത്തെ ലക്ഷ്യമാക്കി ജനാധിപത്യവിപ്ളവം മുന്നേറുമ്പോള്‍ ചെറുകിട നാമമാത്ര ഉല്‍പാദന സംരംഭങ്ങള്‍ ഒരു കൂട്ടുസ്വത്തിന്റെ രൂപത്തിലുള്ള വന്‍കിട ഉല്‍പാദന സംരംഭമായി മാറും. ഇതാകട്ടെ മുതലാളിത്തം നടപ്പാക്കുന്ന രീതിയില്‍ ചെറുകിട ഉല്‍പാദകരെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയുടെ പുനരാവര്‍ത്തനമല്ല. മറിച്ച് വന്‍കിട കൂട്ടുസംരംഭ ഉല്‍പ്പാദന രീതിയുടെ പ്രായോഗ്യതയുടെ ഔന്നത്യംകൊണ്ടു മാത്രം ചെറുകിടക്കാരുടെ ജീവിതനിലവാരവും അവരെ തന്നെയും ഉണര്‍ത്തിക്കൊണ്ടുവരാന്‍ പര്യാപ്തമായിരിക്കും.

സമൂലമായ ജനാധിപത്യ വിപ്ളവ പ്രക്രിയയില്‍ ഭൂമിയുടെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട ഭൂപരിഷ്‌ക്കരണത്തിന്റെ കേന്ദ്രസ്ഥാനീയതക്ക് അമിതപ്രാധാന്യം നല്‍കേണ്ടതില്ല. ഇവിടെ ഒരു ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. ഭൂമിയുടെ സമഗ്രമായ പുനര്‍വിതരണം നടപ്പാക്കുന്ന ഭൂപരിഷ്‌ക്കരണ അജണ്ട തൊഴിലാളി-കര്‍ഷക ഐക്യത്തിന് തടസ്സമായിത്തീരില്ലേ? എന്നതാണ്. ഇവിടെ പ്രശ്‌നം ഭൂപരിഷ്‌ക്കരണം ഒരടിയന്തിര മുദ്രാവാക്യമാണോ അല്ലയോ എന്നതല്ല. പ്രധാനകാര്യം ഭൂപരിഷ്‌ക്കരണത്തിനുള്ള ആവശ്യം അതെപ്പോഴായാലും കൃഷിക്കാരില്‍ വലിയൊരു ഭാഗത്തെ പേടിപ്പെടുത്തുക വഴി അത് ജനാധിപത്യ വിപ്ളവത്തെ മുന്നോട്ട് നയിക്കേണ്ട തൊഴിലാളി വര്‍ഗവുമായുള്ള കര്‍ഷക ഐക്യത്തിന് തടസ്സമാകുമോ എന്നതാണ്.

ഇവിടെ ചില പ്രാഥമിക കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. അത് ചില പദങ്ങളുടെ അര്‍ഥവ്യാപ്തിയാണ്. പ്രധാനം 'Peaasnt' എന്നും 'Farmer' എന്നും ഉള്ള പ്രയോഗങ്ങളിലെ അര്‍ഥവ്യത്യാസമാണ്. മാര്‍ക്സിസ്‌റ്റിതര എഴുത്തുകാര്‍ രണ്ടും ഒരുപോലെ കണക്കാക്കുന്നുണ്ട്. ശാരീരികമായി കൃഷിയിടങ്ങളില്‍ ഇടപെടുന്നവരാണ് 'Peaasnt'. ഇവര്‍ കൃഷിപ്പണിയില്‍ നേരിട്ട് ഇടപെടാത്ത ഭൂപ്രഭുക്കളില്‍ നിന്ന് വ്യത്യസ്‌തരാണ്. ഭൂപരിഷ്‌ക്കരണത്തിന്റെ അടിസ്ഥാനലക്ഷ്യം ഭൂപ്രഭുവര്‍ഗ്ഗത്തിന്റെ സാമൂഹ്യ പദവി തകര്‍ക്കുകയാണ്. അതാവട്ടെ ഭൂപ്രഭുക്കളില്‍ വന്‍തോതില്‍ കേന്ദ്രീകരിക്കുന്ന ഭൂമി പുനര്‍ വിതരണത്തിലൂടെ സാധാരണക്കാരായ മണ്ണിലധ്വാനിക്കുന്ന കൃഷിക്കാരിലെത്തിച്ചുകൊണ്ടായിരിക്കും. എന്നാല്‍ കാര്‍ഷിക രംഗത്ത് കുറേയേറെ മുതലാളിത്തവല്‍ക്കരണം നടന്നുകഴിഞ്ഞാല്‍ അതിനായി ഭൂപരിഷ്‌ക്കരണ നടപടികളും കുറെയൊക്കെ നടപ്പാക്കികഴിഞ്ഞാല്‍ ഫ്യൂഡല്‍ ഭൂഉടമസ്ഥത അതിന്റെ ആദിമ രൂപത്തില്‍നിന്ന് മുതലാളിത്ത ഭൂഉടമസ്ഥതയിലേക്ക് മാറും. ഈ അവസ്ഥയില്‍ മുതലാളിത്തം സമ്പന്ന കൃഷിക്കാര്‍ക്കിടയിലാണ് വളര്‍ന്നു വികസിക്കുക. ഇവിടെ സാമൂഹ്യ ഘടകങ്ങളെ ആധാരമാക്കിയുള്ള ഭൂമിയുടെ പുനര്‍വിതരണത്തിന് പകരം ഭൂപരിധി നിര്‍ണയിക്കുന്നതുപോലുള്ള അളവുപരമായ ഘടകങ്ങളിലേക്ക് മാറേണ്ടിവരും. നിശ്ചിത പരിധിക്കപ്പുറം ഭൂമി ഉള്ളവര്‍ക്കും അവരില്‍നിന്ന് ഉയര്‍ന്നുവന്ന മുതലാളിമാര്‍ക്കും അവര്‍ അന്താരാഷ്‌ട്ര ധനമൂലധനത്തിനെതിരെ പ്രക്ഷോഭം നടത്തുമ്പോഴും തൊഴിലാളി വര്‍ഗവുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സംശയാലുക്കളായിരിക്കും. എന്നാല്‍ ഭൂരിപക്ഷം വരുന്ന കര്‍ഷക ജനസാമാന്യത്തിന് പൊതുപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളില്‍ തൊഴിലാളിവര്‍ഗവുമായി കൂട്ടുകൂടുന്നതില്‍ പ്രയാസമുണ്ടാവില്ല. ഭൂമിയുടെ പുനര്‍വിതരണ പ്രക്രിയ ഭൂരഹിതര്‍ക്ക് സ്വാഭാവികമായും നേട്ടമുണ്ടാക്കും. ഒപ്പം ഭൂപ്രഭുക്കളുടെ സാമൂഹ്യ പദവി തകര്‍ക്കുന്നതിനും സഹായകമാകും. ഇതിനുപുറമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ അത് മറ്റു ചില കാര്യങ്ങളെക്കൂടി സഹായിക്കും. ഇത് ചെറുകിട നാമമാത്ര കൃഷിയെ കൂട്ടായകൃഷിയിലേക്ക് നയിക്കാന്‍ പര്യാപ്തമാണ്. സ്വാഭാവികമായും ഭൂപരിഷ്‌ക്കരണം നടപ്പാക്കുന്നതിന്റെ സമയകൃത്യത മുന്‍കൂട്ടി നിര്‍ണയിക്കണം. അതായത് സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍, അല്ലെങ്കില്‍ അന്താരാഷ്‌ട്ര ധനമൂലധനത്തിനെതിരായ സമരങ്ങള്‍ എന്നിവയോടൊപ്പം കൃത്യമായും ഫലപ്രദമായും മുന്നേറാന്‍ കഴിയുന്ന രീതിയിലാവണം അത്.

ചുരുക്കത്തില്‍, നിയന്ത്രിത വിപണി വ്യവസ്ഥയില്‍ ബൂര്‍ഷ്വാസി അതിന്റേതായ രീതിയില്‍ മണ്ണിലധ്വാനിക്കുന്ന കൃഷിക്കാരെ സംരക്ഷിച്ചും പ്രോത്സാഹിപ്പിച്ചും എങ്ങനെയാണോ അവര്‍ക്കിടയില്‍തന്നെ മുതലാളിത്ത വികസനത്തെ സഹായിച്ചത്, അതേപോലെതന്നെ തൊഴിലാളിവര്‍ഗം അതിന്റേതായ രീതിയില്‍ സമഗ്ര ഭൂപരിഷ്‌ക്കരണം നടപ്പാക്കികൊണ്ടായിരിക്കണം കാര്‍ഷിക ഉദ്പാദന വ്യവസ്ഥയെ സംരക്ഷിക്കുന്നതും ശക്തിപ്പെടുത്തുന്നതും.

IV

ഇത്തരത്തിലുള്ള വാദഗതികള്‍ സ്വാഭാവികമായും ഒരു ചോദ്യത്തിലേക്ക് നയിക്കുന്നു. മൂലധനത്തിന്റെ കടന്നാക്രമണത്തിനെതിരെ ചെറുകിട ഉല്‍പാദന സംരംഭങ്ങളെ പ്രതിരോധിക്കുന്നതും സംരക്ഷിക്കുന്നതും ഉല്‍പാദന ശക്തികളുടെ വികാസത്തിന് തടസ്സമായിത്തീരില്ലേ? അതുകൊണ്ട് തൊഴിലാളിവര്‍ഗം അത്തരം നടപടികള്‍ സ്വീകരിക്കാമോ? ഇവിടെ പരസ്‌പരം വ്യവച്ഛേദിച്ച് പരിശോധിക്കേണ്ട ധാരാളം പ്രശ്‌നങ്ങളുണ്ട്. ഒന്നാമത്തെ കാര്യം Peasnt Agriculture നെതിരെയുള്ള കടന്നാക്രമണം ധനമൂലധനം നേരിട്ട് നടത്തുന്നതിനാല്‍ അത് ഉല്‍പാദന ശക്തികളുടെ വികാസപ്രക്രിയയായല്ല, മറിച്ച് മുരടിച്ച കാര്‍ഷിക മേഖലയില്‍ അകപ്പെട്ട കൃഷിക്കാരനെയും കര്‍ഷകത്തൊഴിലാളികളെയും ഒന്നിച്ച് പിഴിയുന്ന പ്രക്രിയയാണ്. അതായത്, ഉല്‍പാദന ശക്തികളുടെ വികാസം നടപ്പാക്കാന്‍ അനുവദിക്കാത്ത ഒരു സംവിധാനത്തിലാണ് ഇങ്ങനെ നടക്കുന്നത്. ഇത്തരം ഒരു ചൂഷണ രീതി സരളമായ പുനരുല്‍പാദനത്തെപ്പോലും അസാധ്യമാക്കിത്തീര്‍ക്കുന്നു; (കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലം അതാണ്). ഇതാകട്ടെ ഉല്‍പാദന ശക്തികളുടെ അധോമുഖ വളര്‍ച്ചയെമാത്രം സഹായിക്കാനേ ഇടയാക്കൂ.

രണ്ടാമതായി, നൈമിഷികമായെങ്കിലും നാം ചില അനുമാനങ്ങളിലെത്തുന്നു എന്നു കരുതുക. Peasnt Agriculture ന് നേരെയുള്ള കടന്നാക്രമണം വന്‍കിട മുതലാളിത്ത കൃഷി പകരം വെക്കാനാണെന്ന് കരുതുക. മാത്രമല്ല, ഈ പകരം വെക്കല്‍ വഴി തൊഴിലാളികളുടെയും ഭൂമിയുടെയും ഉല്‍പാദനക്ഷമത വര്‍ധിക്കുകയും അതുവഴി ഉല്‍പാദന ശക്തിയെ വികസിപ്പിക്കുമെന്നും കരുതുക. എങ്കിലും കൃഷിക്കാരനെ സ്വന്തം ഭൂമിയില്‍നിന്ന് പുറംതള്ളുന്നു എന്നതുകൊണ്ടുതന്നെ ഈ പ്രക്രിയക്കെതിരെ തൊഴിലാളിവര്‍ഗം നിലകൊള്ളേണ്ടതുണ്ട്. കാരണം മറ്റൊരര്‍ഥത്തില്‍ ജനാധിപത്യവിപ്ളവം എന്ന പ്രക്രിയയില്‍ തൊഴിലാളിവര്‍ഗത്തിന്റെ ലക്ഷ്യം ജനാധിപത്യ വിപ്ളവത്തിന് വേണ്ടിയുള്ള തൊഴിലാളി കര്‍ഷക ഐക്യം ശക്തിപ്പെടുത്തുക എന്നതാണ്. മൂര്‍ത്തമായ ഇക്കാര്യത്തിന് ഉല്‍പാദനശക്തികളുടെ വികാസം എന്ന അമൂര്‍ത്തമായ ഉല്‍ക്കണ്ഠകളെക്കാള്‍ പ്രാധാന്യമുണ്ട്. ഇതിനേക്കാളുപരിയായി വാണിജ്യകൃഷി വഴി കൃഷിക്കാര്‍ പുറംതള്ളപ്പെട്ടാല്‍ അതെതുടര്‍ന്ന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കുണ്ടാകുന്ന ചോദനത്തകര്‍ച്ചമൂലം നാം അനുമാനിച്ചതുപോലെ ഉല്‍പാദനക്ഷമതയില്‍ വര്‍ധനവുണ്ടായാലും അത് കാര്‍ഷികോല്‍പ്പന്നങ്ങളിലുള്ള ക്രയശേഷിയെ ചോര്‍ത്തിക്കളയും. അതുകൊണ്ടുതന്നെ Peasnt Agriculture ന് പകരം വാണിജ്യകൃഷി വിപുലപ്പെട്ടാലും ഉല്‍പാദന ശക്തികള്‍ ഏതെങ്കിലും രീതിയിൽ ശക്തിപ്പെടണമെന്നില്ല.

മൂന്നാമത്തേത്, Peasnt Agriculture ന് വാണിജ്യ കൃഷി നടപ്പാക്കുന്നതല്ല, മറിച്ച് മുതലാളിത്ത വ്യവസായം, മുതലാളിത്ത വികസനത്തിനുവേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ക്കായുള്ള പ്രോജൿടുകളുടെ വികാസം എന്നിവക്കായി Peasnt Agriculture തന്നെ ഇല്ലാതാകുന്ന പ്രശ്‌നമാണ്. അടിസ്ഥാന സൌകര്യ വികസന പ്രോജൿടുകള്‍ പൊതുവെ ഉപകാരപ്രദമാണെങ്കിലും അവയെ വര്‍ഗ്ഗവീക്ഷണത്തല്‍ ഏകീകരിക്കുകയും പ്രത്യേക വര്‍ഗ്ഗ വികാസഘട്ടവുമായി കണ്ണിചേര്‍ക്കുകയും ചെയ്യരുത് എന്ന് ചിന്തിക്കാം. ഇത് ഒരു മാര്‍ക്സിസ്‌റ്റ് വീക്ഷണമല്ല. ഇന്ത്യയില്‍ റെയില്‍വെ വന്നതിനെ ക്കുറിച്ച്, ഉത്പാദന ശക്തികളുടെ വികാസത്തില്‍ അതിനുള്ള പങ്ക് മനസ്സിലാക്കുമ്പോള്‍ത്തന്നെ, "ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടാത്ത റെയില്‍വെ'' യെക്കുറിച്ചും ഇന്ത്യക്കാരുടെ മേല്‍ പ്രാകൃത മൂലധന സ്വരൂപണത്തിന്റെ ഭാഗമായ "ചോര്‍ച്ച''യെക്കുറിച്ചും മാര്‍ക്സ് പറയുന്നുണ്ട്. ഇത്തരം പുറംതള്ളപ്പെടുന്ന കാര്യത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ നിലപാട് തുടക്കത്തില്‍തന്നെ വളരെ വ്യക്തമായിരിക്കണം. എങ്ങനെയാണോ മുതലാളിത്ത ഉല്‍പാദന പ്രക്രിയയിലേക്ക് സംഭാവന ചെയ്യുന്ന തൊഴിലാളി മൂലധനത്തില്‍ നിന്ന് പരമാവധി നേട്ടങ്ങള്‍ക്കായി സമരം ചെയ്യുന്നത് അതേപോലെയുള്ള നേട്ടത്തില്‍ മണ്ണിലധ്വാനിക്കുന്ന കര്‍ഷകന് നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളില്‍ തൊഴിലാളിവര്‍ഗം വ്യാപൃതരാവണം. അതുകൊണ്ടുതന്നെ ഇത്തരം വികസന പ്രോജൿടുകളില്‍ ഏര്‍പ്പെടുന്ന മുതലാളിമാരില്‍നിന്ന് പരമാവധി നേട്ടങ്ങള്‍ നേടാനായി കൃഷിക്കാര്‍നടത്തുന്ന സമരത്തെ തൊഴിലാളിവര്‍ഗം പിന്തുണയ്ക്കണം.

എങ്കിലും ഈ രണ്ടും തമ്മില്‍ ചില വ്യത്യസങ്ങളുണ്ട്. വ്യവസായ തൊഴിലാളിക്ക് അതിന്റെ സ്വഭാവംകൊണ്ടുതന്നെ Reservation option ഇല്ല. പ്രസിദ്ധ ധനശാസ്‌ത്രജ്ഞയായ ജൂവാന്‍ റോബിന്‍സണ്‍ ഒരിക്കല്‍ ഈ വിധം അഭിപ്രായപ്പെടുകയുണ്ടായി. "മുതലാളിത്തത്തില്‍' ഒരു തൊഴിലാളിയുടെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ മൂലധനത്താല്‍ ചൂഷണം ചെയ്യപ്പെടുന്നതിനേക്കാള്‍ മോശപ്പെട്ട അവസ്ഥ മൂലധനത്താല്‍ അവന്‍ ചൂഷണം ചെയ്യപ്പെടാത്ത അവസ്ഥയാണ്''. മൂലധനത്താല്‍ തൊഴിലാളി ചൂഷണം ചെയ്യപ്പെടാതാകുമ്പോള്‍ അവന്‍/അവള്‍ തൊഴിലില്ലാപ്പടയുടെ കരുതല്‍ സൈന്യത്തിലേക്ക് ഒരംഗമായിപ്പോകും. എന്നാല്‍, കൃഷിക്കാരുടെ കാര്യം അങ്ങനെയല്ല. അവര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഒരവസരമുണ്ട്. അവര്‍ക്ക് മുതലാളിമാര്‍ക്കുവേണ്ടി തങ്ങളുടെ ഭൂമി വില്‍ക്കണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കാതെ ഏറ്റെടുത്താല്‍; അതായത് കൈവശ ഭൂമി മൂലധനത്തിനു കൊടുക്കുന്നതു വഴി കിട്ടുന്ന പ്രതിഫലം കൃഷിക്കാരുടെ കാഴ്ചപ്പാടില്‍തന്നെ പര്യാപ്‌തമല്ലെങ്കില്‍ ഭൂമി കൈവിടേണ്ടിവരുന്നത് ഒരു തരം നിര്‍ബന്ധത്തിന് വഴങ്ങിയായിരിക്കും. അതുകൊണ്ടുതന്നെ അത് മൂലധനത്തിന്റെ പ്രാകൃത സ്വരൂപണത്തിന്റെ ഭാഗമായിത്തീരുന്നു. ഇത്തരത്തില്‍ കൃഷിക്കാരുടെ ചെലവില്‍ നടക്കുന്ന ഏതൊരു പ്രാകൃത മൂലധന സ്വരൂപണ രീതിയോടും തൊഴിലാളിവര്‍ഗത്തിന് ഏതവസരത്തിലും ഏറ്റുമുട്ടേണ്ടിവരും. (കൃഷിക്കാരുടെ ഭാഗത്തുനിന്ന് ഭൂമി വില്‍ക്കാന്‍ തയ്യാറായാല്‍പ്പോലും അത് മൂലധന സ്വരൂപണത്തിന് എതിരാണെന്ന് കരുതേണ്ടതില്ലെന്നും ഓര്‍ക്കേണ്ടതുണ്ട്).ഇതിനെല്ലാം പുറമേ കൃഷിക്കാര്‍ക്ക് Reservation price നേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉറപ്പാക്കാനുള്ള പ്രക്ഷോഭം തുടരേണ്ടതുണ്ട്.

എന്നാല്‍ ഇതും എതിര്‍ക്കപ്പെടാം. കൃഷിക്കാരുടെ ഭാഗത്തുനിന്നുള്ളതും തൊഴിലാളിവര്‍ഗം പിന്തുണയ്‌ക്കുന്നതുമായ ഇത്തരം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ പശ്ചാത്തല സൌകര്യ പ്രോജൿടുകള്‍ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്നും മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിച്ചേക്കും. മൂലധനം മറ്റൊരിടത്തേക്ക് മാറിപ്പോകുന്നുവെന്ന് കരുതി, കൃഷിക്കാരുടെ കാഴ്ചപ്പാടില്‍ അവര്‍ക്ക് അനുകൂലമല്ലാത്ത രീതിയില്‍, അവരെ പുറംതള്ളുന്ന സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ തൊഴിലാളിവര്‍ഗം അതിനുനേരെ കണ്ണടയ്‌ക്കുകയാണോ വേണ്ടത്?

ഈ ന്യായം പൂര്‍ണമായിത്തന്നെ മാര്‍ക്സിസത്തിന് നിരക്കത്തതാണ്. കാരണം ഈ വാദം ഒരു സ്വതന്ത്ര സമ്പദ്ഘടനയില്‍ കൂലിനിരക്ക് വെട്ടിക്കുറയ്‌ക്കുന്നതിനെ അങ്ങനെ ചെയ്‌തില്ലെങ്കില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കാനിടയുണ്ടെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ ഉപയോഗിക്കാം. ഈ നിലപാടിനെതിരെ മാര്‍ക്സ് വിട്ടുവീഴ്ചയില്ലാതെ പോരാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാദം കൂലിയിലെ വര്‍ധനകൊണ്ട് വിലവര്‍ധിക്കുന്നത്, ലാഭത്തില്‍ കുറവ് വരാതിരിക്കണമെന്ന മുതലാളിത്ത താല്‍പര്യംകൊണ്ടുമാത്രമാണ്. കൂലികൂടുകയും അതിനനുസൃതമായി ലാഭം കുറയുകയും ചെയ്‌താല്‍ ഒരു സ്വതന്ത്ര സമ്പദ്ഘടനയ്ക്ക് മത്സരാത്മകമായി നിലനില്‍ക്കാന്‍ കഴിയില്ലെന്ന് പറയുന്നതില്‍ യാതൊരു കഴമ്പും ഇല്ല. മറിച്ച് വാദിക്കുന്നവര്‍ ലാഭനിരക്കിനെ പരമപവിത്രമായി കണക്കാക്കുകയാണ് ചെയ്യുന്നത്.

ഒരു സമ്പദ്ഘടനയില്‍ ലാഭനിരക്ക് കുറഞ്ഞാല്‍ മൂലധനം ലാഭം കൂടിയ സ്ഥലത്തേക്ക് ചേക്കേറുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഈ സ്ഥിതി മറ്റെല്ലാറ്റിലുമുപരിയായി തൊഴിലാളി പ്രസ്ഥാനങ്ങളുടെ അടിത്തറ വികസിപ്പിക്കുന്നതിന് സഹായകമാക്കണം. എവിടേക്കെല്ലാം മൂലധനം ചേക്കേറുന്നുവോ അവിടെയൊക്കെ തൊഴിലാളിവര്‍ഗത്തിന്റെ അടിത്തറ വികസിക്കണം. ഇതില്‍ പരാജയപ്പെട്ടാല്‍ അനുയോജ്യമായ നിയമനിര്‍മാണം മൂലം മൂലധനത്തിന്റെ ഒഴുക്കിനെ തടയാന്‍ ശ്രമിക്കണം. ഇതും സാധ്യമല്ലാതെ വരികയും അത്തരം ഒ ഴുക്ക് ഒഴിവാക്കാന്‍ കഴിയാതാവുകയും ചെയ്യുമ്പോള്‍ ഊന്നേണ്ടത് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനായി മറ്റ് രീതിയില്‍ വികസന പ്രോജൿടുകള്‍ രൂപപ്പെടുത്തിയെടുക്കുകയാണ്. ഉദാ: പൊതുനിക്ഷേപം, സഹകരണ നിക്ഷേപം എന്നിവ വഴി മൂലധനം പുറത്തേക്ക് ഒഴുകുന്നുവെന്ന മുതലാളിമാരുടെ അവകാശവാദത്തെ തളക്കാന്‍ കഴിയും. തൊഴിലാളി വര്‍ഗത്തിന് ഒരിക്കല്‍പോലും മൂലധനത്തിന്റെ വാദം ഉള്‍ക്കൊള്ളുവാനോ അത്തരം വാദങ്ങള്‍ക്കനുസൃതമായി സ്വന്തം നിലപാടിനെ മാറ്റുവാനോ കഴിയില്ല.

മൂലധനത്തിന്റെ വാദങ്ങളെ പിന്തുണച്ചില്ലെങ്കില്‍ മൂലധന സ്വരൂപണത്തിന്റെ ഗതിയേയും അതുവഴി ഉല്‍പാദന ശക്തികളുടെ വികാസത്തെയും മാത്രമല്ല തൊഴിലാളിവര്‍ഗത്തിന്റെ വളര്‍ച്ചയ്‌ക്കുപോലും എതിരാകുമെന്ന വാദമുണ്ട്. ഇത്തരം വാദങ്ങള്‍ ഉയര്‍ത്തി മുതലാളിത്ത നിലപാടുകളോട് സമരസപ്പെട്ടാല്‍ അതിന്റെ ഫലം മൂലധനത്തിന്റെ വാദങ്ങളെത്തന്നെ അംഗീകരിക്കലും അതിന്റെ മേല്‍ക്കോയ്‌മക്ക് കീഴ്‌പെടലുമായിരിക്കും. ഇത്തരം നിലപാടുകള്‍ മാർൿസ് ഒരിക്കലും അംഗീകരിക്കുകയില്ല.

***

പ്രഭാത് പട്നായിക്

ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ കര്‍ഷകജനവിഭാഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് കിസാന്‍സഭ - എ.ഐ.എ.ഡബ്ള്യു.യുസംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ (ജനു. 31 മുതല്‍ ഫെബ്രു. 1 2009) അവതരിപ്പിച്ച പഠന പ്രബന്ധം.

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു സമ്പദ്ഘടനയില്‍ ലാഭനിരക്ക് കുറഞ്ഞാല്‍ മൂലധനം ലാഭം കൂടിയ സ്ഥലത്തേക്ക് ചേക്കേറുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഈ സ്ഥിതി മറ്റെല്ലാറ്റിലുമുപരിയായി തൊഴിലാളി പ്രസ്ഥാനങ്ങളുടെ അടിത്തറ വികസിപ്പിക്കുന്നതിന് സഹായകമാക്കണം. എവിടേക്കെല്ലാം മൂലധനം ചേക്കേറുന്നുവോ അവിടെയൊക്കെ തൊഴിലാളിവര്‍ഗത്തിന്റെ അടിത്തറ വികസിക്കണം. ഇതില്‍ പരാജയപ്പെട്ടാല്‍ അനുയോജ്യമായ നിയമനിര്‍മാണം മൂലം മൂലധനത്തിന്റെ ഒഴുക്കിനെ തടയാന്‍ ശ്രമിക്കണം. ഇതും സാധ്യമല്ലാതെ വരികയും അത്തരം ഒ ഴുക്ക് ഒഴിവാക്കാന്‍ കഴിയാതാവുകയും ചെയ്യുമ്പോള്‍ ഊന്നേണ്ടത് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനായി മറ്റ് രീതിയില്‍ വികസന പ്രോജൿടുകള്‍ രൂപപ്പെടുത്തിയെടുക്കുകയാണ്. ഉദാ: പൊതുനിക്ഷേപം, സഹകരണ നിക്ഷേപം എന്നിവ വഴി മൂലധനം പുറത്തേക്ക് ഒഴുകുന്നുവെന്ന മുതലാളിമാരുടെ അവകാശവാദത്തെ തളക്കാന്‍ കഴിയും. തൊഴിലാളി വര്‍ഗത്തിന് ഒരിക്കല്‍പോലും മൂലധനത്തിന്റെ വാദം ഉള്‍ക്കൊള്ളുവാനോ അത്തരം വാദങ്ങള്‍ക്കനുസൃതമായി സ്വന്തം നിലപാടിനെ മാറ്റുവാനോ കഴിയില്ല.

ഒരു വായനക്കാരന്‍ said...

മികച്ച ലേഖനം. പ്രസക്തം. കേരളത്തില്‍ തൊഴിലാളി വര്‍ഗമെന്ന പ്രയോഗത്തിന് സാധുതയുണ്ടോ? പ്രത്യേകിച്ച് (തൊഴിലാളി)വര്‍ഗസമരം എന്നത് ജനകീയ ജനാധിപത്യം എന്ന പാര്‍ട്ടി പരിപാടി (64 സമ്മേളനം) ആയ സ്ഥിതിക്ക്.

ഈ ജനകീയ ജനാധിപത്യത്തില്‍ ലേഖനത്തില്‍ പറഞ്ഞ കമ്പോള ശക്തികളും തൊഴിലാളി വര്‍ഗവുമെല്ലാം ഒന്നുപോലെ, കൂട്ടത്തില്‍ ബലവാന്‍ മൂലധനമുള്ളവര്‍.

ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സംഘടനാ രീതിയില്‍ ആര്‍ സമ്മതിച്ചു തരും? ആര്‍ നടപ്പാക്കും? തൊഴിലാളി വര്‍ഗവിപ്ലവം എന്നത് പാര്‍ട്ടി പരിപാടി എന്ന നിലയില്‍ നിന്ന് കൈയൊഴിഞ്ഞവരോ?

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട ഒരു വായനക്കാരൻ

വായനയ്ക്കും മികച്ച പോസ്റ്റ് എന്ന അഭിനന്ദനത്തിനും നന്ദി.

പൂർണമായും മൻസ്സിരുത്തി വായിച്ചശേഷമാണോ താങ്കളുടെ കമന്റ് എന്ന് മാത്രം സംശയം
:)
താങ്കൾ ഇങ്ങനെ പറഞ്ഞുവല്ലോ? “ കേരളത്തില്‍ തൊഴിലാളി വര്‍ഗമെന്ന പ്രയോഗത്തിന് സാധുതയുണ്ടോ? പ്രത്യേകിച്ച് (തൊഴിലാളി)വര്‍ഗസമരം എന്നത് ജനകീയ ജനാധിപത്യം എന്ന പാര്‍ട്ടി പരിപാടി (64 സമ്മേളനം) ആയ സ്ഥിതിക്ക്.”

എന്താണ് താങ്കൾ ഉദ്ദേശിക്കുന്നതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. കോളനി വാഴ്‌ചക്കാലത്തെയും ആഗോള വൽക്കരണ കാലത്തെയും കൃഷിക്കാരുടെ പ്രശ്നങ്ങൾ എന്തു കൊണ്ട്, അവയ്ക്കെന്ത് പരിഹാരം, തൊഴിലാളി വർഗത്തിന്റെ കടമ എന്ത് എന്ന പരിശോധനയാണല്ലോ ലേഖനം. ഇവിടെ (തൊഴിലാളി)വര്‍ഗസമരം എന്നത് ജനകീയ ജനാധിപത്യം എന്ന പാര്‍ട്ടി പരിപാടി (64 സമ്മേളനം) ആയ സ്ഥിതിക്ക് എന്നും മറ്റും ബലപ്രയോഗത്തിലൂടെ കണൿട് ചെയ്യാം ശ്രമിക്കുന്ന പോലെ.

വായനക്കാരന്‍ said...

മറുപടിക്ക് വളരെ നന്ദി.

വര്‍ഗവിപ്ലവം എന്നത് പാര്‍ട്ടി പരിപാടിയായ ഒരു പ്രസ്ഥാനം അത് '64-ല്‍ ഔപചാരികമായി കൈയൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നാണ് പറഞ്ഞത്.

ഇവിടെ പറയുന്ന 'തൊഴിലാളി വർഗത്തിന്റെ കടമ' രാഷ്ട്രീയമായി ആരു നിര്‍വഹിക്കുമെന്ന സംശയമാണുന്നയിച്ചത്. വിശേഷിച്ചും തൊഴിലാളി വര്‍ഗ സംഘടന എന്നത് പോഷക സംഘടനകളില്‍ മാത്രം ഒതുങ്ങുന്ന രാഷ്ട്രീയ ചുറ്റുപാടില്‍. തൊഴിലാളി വര്‍ഗം എന്ന പ്രയോഗം പോലും അസാധുവാക്കുന്ന വിധത്തില്‍ മുഖ്യധാരാസംഘടനകള്‍ മൂലധന ശക്തികള്‍ക്കും മത-ജാതി വിഭാഗങ്ങള്‍ക്കും കീഴില്‍ തളച്ചിടപ്പെട്ടിരിക്കുകയാണല്ലോ. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് സുതാര്യമായി കാണാം. ഇത് ആവശ്യമില്ലാത്ത കണക്റ്റ് ചെയ്യലല്ലല്ലോ.

ഈ ലേഖനം എഴുതിയ പ്രഭാത് പട്നായിക്കിന്റെ വീക്ഷണങ്ങളും കേരള സംസ്ഥാനത്തിന്റെ വികസന നയങ്ങളും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളും ഓര്‍ക്കുമല്ലോ.