Sunday, April 26, 2009

കെയിനീഷ്യനിസമോ മാർൿസിസമോ?

ഇരുപതാം നൂറ്റാണ്ടിലെ ധനശാസ്‌ത്രചിന്തയെ ആഴത്തില്‍ സ്വാധീനിച്ച പ്രതിഭാശാലിയായിരുന്നു ജോണ്‍ മെയിനാര്‍ഡ് കെയിന്‍സ്. കാൾ മാർ‌ൿസ് മരിച്ച 1883 ല്‍ ജനിച്ചു. അതുകൊണ്ടുതന്നെ ഈ ജനനത്തെ അര്‍ത്ഥവത്തായ ഒരു സംഭവമായി മുതലാളിത്ത ലോകം വാഴ്ത്തി. മാർ‌ൿസ് പ്രവചിച്ച മുതലാളിത്തത്തിന്റെ അനിവാര്യമായ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ പിറന്ന ഇതിഹാസ പുരുഷനായും കെയിന്‍സിനെ മുതലാളിത്തം ഉയര്‍ത്തിക്കാട്ടി. 1930 കളിലെ സാമ്പത്തിക പ്രതിസന്ധിയുടെ നീര്‍ച്ചുഴിയില്‍ നിന്ന് മുതലാളിത്തത്തെ തല്‍ക്കാലത്തേക്കെങ്കിലും കരകയറ്റാന്‍ കെയിന്‍സിന് കഴിഞ്ഞു. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മുതലാളിത്ത പ്രതിസന്ധി ഉണ്ടായി. അവ വിശദീകരിക്കുന്നതിലും പ്രതിരോധിക്കുന്നതിലും കെയിനീഷ്യനിസം പരാജയപ്പെടുകയായിരുന്നു.

മുതലാളിത്ത സൈദ്ധാന്തികരുടെ പരിമിതികള്‍ തുറന്നുകാട്ടിയ കെയിന്‍സ് സര്‍ക്കാര്‍ സഹായത്തോടെ പൊതുഇടങ്ങള്‍ കഴിയാവുന്നത്ര വീണ്ടെടുത്ത് മുതലാളിത്തത്തെ കരകയറ്റാനാകുമോ എന്ന പരീക്ഷണത്തിലായിരുന്നു. എന്നാല്‍ മുതലാളിത്തം അതിന്റെ സഹജമായ സ്വഭാവം - അതായത് ഉത്പാദന പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യമായി സംഘടിപ്പിക്കുകയും അതില്‍ നിന്നുള്ള ലാഭം സ്വകാര്യമായി കൈയ്യടക്കുകയും ചെയ്യുന്ന രീതി - തുടരുന്നിടത്തോളം സമ്പത്തിന്റെ അമിത കേന്ദ്രീകരണം അനിവാര്യമായിരിക്കും. നിരന്തരം നടക്കുന്ന ഈ കേന്ദ്രീകരണ പ്രവണത പുതിയ പുതിയ പ്രതിസന്ധികളിലേക്ക് നയിച്ചു കൊണ്ടേയിരിക്കും. ഇതായിരുന്നു മാർൿസിന്റെ നിലപാട്. മാർ‌ൿസ് വ്യക്തമായി പ്രതിപാദിച്ച ഇക്കാര്യം ഉള്‍ക്കൊള്ളാന്‍ കെയിന്‍സ് പക്ഷേ തയ്യാറായിരുന്നില്ല. മാർൿസിസത്തെ കേവലമായൊരു പാഠപുസ്‌തക വിജ്ഞാനം മാത്രമായാണ് കെയിന്‍സ് കണക്കാക്കിയത്. എന്നാല്‍, മാർൿസിന്റെ അപഗ്രഥനമാവട്ടെ ഒരു പ്രവചനം പോലെ അനുദിനം പ്രസക്തമാവുകയായിരുന്നു.

1930കളില്‍ കെയിന്‍സിന്റെ കാലത്തു തന്നെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ്. ഇപ്പോള്‍ 21-ാം നൂറ്റാണ്ടിലും പ്രതിസന്ധി പൂര്‍വാധികം ശക്തിപ്പെടുകയാണ്.ക്ലാസിക്കല്‍, നവക്ലാസിക്കല്‍ ധനശാസ്‌ത്രത്തെ നിരാകരിച്ചാണ് കെയിന്‍സ് അദ്ദേഹത്തിന്റെ "ആശ്വാസ നടപടി''കള്‍ ആവിഷ്‌ക്കരിച്ചത്. കെയിനീഷ്യനിസത്തെ നിരാകരിച്ചാണ് പിന്നീട് മില്‍ട്ടണ്‍ ഫ്രീഡ്‌മാനും മറ്റും നവലിബറലിസത്തെ രൂപപ്പെടുത്തിയത്. ഇപ്പോഴിതാ നവലിബറല്‍ ആശയങ്ങളും നിരാകരിക്കപ്പെട്ടിരിക്കുന്നു. നവലിബറലിസം ആശയപരമായി പൊള്ളയായിരുന്നു എന്നത് മാത്രമല്ല മനുഷ്യത്വരഹിതവും മറയിട്ട ചൂഷണത്തിന്റെ മൂര്‍ത്ത രൂപവുമായിരുന്നുവെന്ന് ലോകത്തിന് മുന്നില്‍ ഇന്ന് കൂടുതല്‍ വെളിവാക്കപ്പെട്ടിരിക്കയാണ്.

നവലിബറലിസവുമായി തട്ടിച്ചുനോക്കുമ്പോള്‍ കെയിന്‍സിന്റെ ലിബറല്‍ ആശയങ്ങള്‍ കൂടുതല്‍ മാനുഷികവും പ്രായോഗികവുമായിരുന്നു. ഭരിക്കുന്ന സര്‍ക്കാരിന് സക്രിയമായ പങ്കാളിത്തം കെയിന്‍സ് വിഭാവനം ചെയ്‌തിരുന്നു. എന്നാല്‍ മനുഷ്യമോചനത്തിന്നുള്ള മാര്‍ഗ്ഗം ലിബറല്‍ മുതലാളിത്തത്തിലോ കെയിന്‍സിലോ അല്ല. മറിച്ച് സാഹചര്യങ്ങള്‍ക്കനുസൃതമായി മാർൿസിസത്തെ പുനരാവിഷ്‌ക്കരിക്കുന്നതിലും പ്രയോഗിക്കുന്നതിലുമാണെന്ന കാര്യം ഇന്നത്തെ ലോകം ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണ്. ഈ നിലപാടില്‍ കെയിന്‍സിനെയും അദ്ദേഹത്തിന്റെ സംഭാവനകളെയും പരിശോധിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

കെയിന്‍സിന്റെ ജീവിതം

കെയിന്‍സിന്റെ സിദ്ധാന്തങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ നമുക്കൊന്ന് പരിചയപ്പെടാം. മാർ‌ൿസ് മരിച്ച 1883 ജൂണ്‍ 5 നാണ് കെയിന്‍സ് ജനിച്ചത് ; ഒരു ഉയര്‍ന്ന ഇടത്തരം കുടുംബത്തില്‍. പിതാവായ ജോണ്‍ നെവിന്‍ കെയിന്‍സ് കേംബ്രിഡ്‌ജ് സര്‍വ്വകലാശാലയിലെ ധനശാസ്‌ത്ര അധ്യാപകനായിരുന്നു. ഫ്ളോറിന്‍സ് എന്നായിരുന്നു അമ്മയുടെ പേര്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഈറ്റണ്‍ പബ്ളിക്ക് സ്‌കൂളിലും കേംബ്രിഡ്‌ജിലെ കിങ്ങ്സ് കോളേജിലുമാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്.

പ്രതിഭാധനനായ ഒരു യുവാവെന്ന നിലയിലാണ് 1902 ല്‍ കെയിന്‍സ് ഉപരിപഠനത്തിനായി കേംബ്രിഡ്‌ജില്‍ എത്തുന്നത്. ധനശാസ്‌ത്രത്തിന് പുറമെ ഗണിതത്തിലും കലാസാഹിത്യത്തിലും അദ്ദേഹം പ്രതിപത്തി കാട്ടി. അക്കാലത്തെ പ്രധാന ധനശാസ്‌ത്രജ്ഞരും നവ ക്ലാസിക്കല്‍ സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാക്കളുമായിരുന്ന ആല്‍ഫ്രഡ് മാര്‍ഷല്‍ (1842-1924) എ സി പിഗു (1877-1959) എന്നിവരായിരുന്നു അധ്യാപകര്‍; പ്രസിദ്ധ ദാര്‍ശനികനായ ബര്‍ട്രണ്ട് റസ്സല്‍ കൂട്ടുകാരനും.

ബിരുദാനന്തരം 1907 ല്‍ ഇന്ത്യാ ആപ്പീസിലെ ജീവനക്കാരനായി കെയിന്‍സ് ഔദ്യോഗിക ജീവിതമാരംഭിച്ചു. ഗവേഷണത്തോടുള്ള താല്‍പര്യവും പ്രത്യേക മമതയും കാരണം ഇന്ത്യാ ആപ്പീസ്സ് ലൈബ്രറിയെ ഉപയോഗപ്പെടുത്തി "ഇന്ത്യന്‍ കറന്‍സി ആന്റ് ഫൈനാന്‍സ്'' (1913) എന്ന ഗ്രന്ഥം പുറത്തിറക്കി. ആദ്യത്തെ ഗ്രന്ഥമായിരുന്നു. എങ്കിലും ധനശാസ്‌ത്രജ്ഞരുടെയും രാഷ്‌ട്രതന്ത്രജ്ഞരുടെയും ശ്രദ്ധ അതു പിടിച്ചുപറ്റി. തുടര്‍ന്ന് ഇന്ത്യന്‍ നാണയവ്യവസ്ഥയെയും ധനകാര്യത്തെയും പറ്റി പഠിക്കാന്‍ നിയുക്തമായ റോയല്‍ കമ്മീഷനില്‍ കെയിന്‍സ് അംഗമായി.

ആദ്യഗ്രന്ഥം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ കെയിന്‍സ്, ഇന്ത്യാ ആപ്പീസിലെ ജോലി ഒഴിവാക്കി കേംബ്രിഡ്‌ജിലേക്ക് തിരിച്ചിരുന്നു. 1909 മുതല്‍ 1915 വരെ അവിടെ അധ്യാപകനായി; ഗവേഷണങ്ങളിലും ഗ്രന്ഥരചനകളിലും കൂടുതല്‍ വ്യാപൃതനായി. ഇതിനിടെ 1911 ല്‍ ഇംഗ്ളണ്ടിലെ ധനശാസ്‌ത്ര പ്രസിദ്ധീകരണമായ 'ഇക്കണോമിക് ജേര്‍ണലി'ന്റെ പത്രാധിപരായി ഏതാണ്ട് ജീവിതാവസാനം വരെ കെയിന്‍സ് ഈ ജോലി തുടര്‍ന്നു. ഒന്നാം ലോകയുദ്ധക്കാലത്ത് അദ്ദേഹം ബ്രിട്ടീഷ് ധനമന്ത്രിയുടെ ഉപദേഷ്‌ടാവായി. കറന്‍സിയുടെ വിദേശവിനിമയ നിയന്ത്രണം സംബന്ധിച്ച കാര്യങ്ങളായിരുന്നു കെയിന്‍സിന് കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്.

യുദ്ധാവസാനത്തോടെ വേഴ്‌സയില്‍സില്‍ ചേര്‍ന്ന ഉടമ്പടി ആലോചനാ യോഗത്തില്‍ കെയിന്‍സ് പങ്കെടുത്തു. യുദ്ധത്തില്‍ പരാജയപ്പെട്ട ജര്‍മനിയോട് പരമാവധി നഷ്‌ടപരിഹാരം വാങ്ങാനുള്ള അമേരിക്കന്‍ - ഫ്രഞ്ച് - ബ്രിട്ടീഷ് നേതാക്കളുടെ നീക്കത്തെ അദ്ദേഹം എതിര്‍ത്തു. കൃത്യമായ ദൂരക്കാഴ്ചയോടെ ജര്‍മ്മനിയുടെ വരവും ചെലവും ബാധ്യതകളുമെല്ലാം കണക്കുകള്‍ നിരത്തിക്കൊണ്ട് അദ്ദേഹം ബോധ്യപ്പെടുത്തി. പക്ഷേ പണക്കൊതിയരും ചൂഷണതല്‍പ്പരരുമായ നേതാക്കള്‍ വിലക്കുകളെ ഗൌനിച്ചില്ല. നിരാശനായ കെയിന്‍സ് ജോലി രാജിവെച്ച് "സമാധാനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ (The Economic Consequences of Peace) എന്ന വിഖ്യാത ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഞെട്ടിപ്പിക്കുന്നതായിരുന്നു ഈ പുസ്തകം; രോഷാകുലമായിരുന്നു അതിന്റെ പ്രതികരണങ്ങള്‍. സമാധാന ഉടമ്പടിയില്‍ വന്‍ശക്തികള്‍ ആവശ്യപ്പെട്ടതിന്റെ നാലിലൊന്ന് തുകപോലും നല്‍കാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞില്ല. മാത്രമല്ല, വന്‍ശക്തികളുടെ ചൂഷണത്തിനെതിരെയുള്ള പകപോക്കലായി മറ്റൊരു രണ്ടാം ലോകയുദ്ധത്തിനുള്ള തയ്യാറെടുപ്പില്‍ വരെ ജര്‍മ്മനിയെ കൊണ്ടു ചെന്നെത്തിക്കാനും വേഴ്‌സയില്‍സ് സമാധാന ഉടമ്പടി ഒരളവുവരെ ഇടയാക്കി.

പഠന - ഗവേഷണ കാര്യങ്ങള്‍ മുറപോലെ നടന്നിരുന്നു. ഗണിതത്തില്‍ സംഭാവ്യതയെ (Probability) കുറിച്ചും ധനശാസ്‌ത്രത്തില്‍ നാണയ പരിഷ്‌ക്കരണത്തെ സംബന്ധിച്ചും ഓരോ ഗ്രന്ഥം 1923 ല്‍ പുറത്തുവന്നു. ബൂര്‍ഷ്വാ അര്‍ഥശാസ്ത്രത്തിന് നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കാണാനുള്ള ശ്രമവും തുടര്‍ന്നു. ബ്രിട്ടനില്‍ സ്വര്‍ണമാനം (Gold Standard) പുനഃസ്ഥാപിക്കാനുള്ള അന്നത്തെ ധനകാര്യമന്ത്രി വിൻ‌സ്‌റ്റണ്‍ ചര്‍ച്ചിലിന്റെ നീക്കത്തെ " മിസ്റര്‍ ചര്‍ച്ചിലിനെകൊണ്ടുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍'' (The Economic Consequences of Mr Churchill-1925) എന്ന ലഘുലേഖയിലൂടെ കെയിന്‍സ് ശക്തിയായി വിമര്‍ശിച്ചു. പണത്തിന്റെ ചോദനവും പ്രദാനവും സംബന്ധിച്ച ഒരു സൈദ്ധാന്തിക ഗ്രന്ഥം- A Treatise on Money 1930 ല്‍ പ്രസിദ്ധീകരിച്ചു.

കെയിനീഷ്യനിസം എന്ന ചിന്താ ശാഖക്ക് തുടക്കമിട്ടതും കെയിന്‍സിന്റെ പ്രധാന സംഭാവനയും "തൊഴില്‍ , പലിശ, പണം എന്നിവ സംബന്ധിച്ച പൊതുസിദ്ധാന്തം'' (The General Theory of Employment, Interest and Money-1936) എന്ന വിഖ്യാത കൃതിയാണ്. മുതലാളിത്തം യാന്ത്രികമായി പ്രവര്‍ത്തിച്ചുകൊള്ളുമെന്ന പഴയ ക്ലാസിക്കല്‍ ബൂര്‍ഷ്വാ സിദ്ധാന്തത്തെ കെയിന്‍സ് നിരാകരിച്ചു. മുതലാളിത്തത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി സര്‍ക്കാരുകള്‍ ഇടപെട്ട് വേണ്ട സൌകര്യങ്ങള്‍ ചെയ്യണമെന്ന് "പൊതു സിദ്ധാന്ത''ത്തില്‍ ആവശ്യപ്പെട്ടു. 1929-33 ലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രിക്കുകയായിരുന്ന ലോകമുതലാളിത്തത്തിന് കാലഹരണപ്പെട്ടതും അപ്രായോഗികവുമായ ക്ലാസിക്കല്‍, നവക്ലാസിക്കല്‍ സിദ്ധാന്തങ്ങളെ മറികടക്കാനും മുതലാളിത്തത്തിനകത്തെ പ്രതിസന്ധികളില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും രക്ഷപ്പെടാനുമുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമായിരുന്നു. അത്തരം നിര്‍ദ്ദേശങ്ങളായിരുന്നു "പൊതുസിദ്ധാന്ത''ത്തിന്റെ ഉള്ളടക്കം. അതുകൊണ്ടുതന്നെ ഇതൊരു 'വേദ' ഗ്രന്ഥമായി മാറി. ഇതേ കാലയളവില്‍, അമേരിക്കയില്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ റൂസ്‌വെല്‍റ്റ് നടപ്പാക്കിയ പുത്തന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ (New Deal Policy) ശില്‍പിയും കെയിന്‍സായിരുന്നു.

രണ്ടാം ലോക യുദ്ധത്തോടെ കെയിന്‍സ് സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുമായി. യുദ്ധാനന്തരം, ബ്രട്ടണ്‍വുഡില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ബ്രിട്ടീഷ് പ്രതിനിധിയായി പങ്കെടുക്കുകയും അന്താരാഷട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും രൂപീകരണത്തില്‍ ഗണനീയ പങ്ക് വഹിക്കുകയും ചെയ്തു.

അക്കാദമീയമായും ഔദ്യോഗികമായും നേടാവുന്നത്ര പ്രശസ്‌തിയും പദവിയും നേടിയ ശേഷം 1946 ല്‍ കെയിന്‍സ് അന്തരിച്ചു. മുതലാളിത്ത ലോകത്തിലെ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിപാടി ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞു എന്നതാണ് കെയിന്‍സിന്റെ പ്രത്യേകത. ധനകാര്യത്തെക്കുറിച്ചും യുദ്ധാനന്തര പ്രതിസന്ധികളെപ്പറ്റിയും തൊഴിലില്ലായ്‌മയെ സംബന്ധിച്ചുമെല്ലാം പൊതു നയം രൂപീകരിക്കാന്‍ കെയിന്‍സിന് കഴിഞ്ഞിരുന്നു. അതായത്, പുതിയൊരു കര്‍മ പരിപാടി തന്റേതായി ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞിരുന്നുവെന്നത് മറ്റ് മുതലാളിത്ത അര്‍ഥ ശാസ്‌ത്രജ്ഞരില്‍ നിന്ന് കെയിന്‍സിനെ മാറ്റി നിര്‍ത്തുന്ന പ്രത്യേകതയാണ്.

ലോകസാമ്പത്തികത്തകര്‍ച്ച

1905 മുതല്‍ ശ്രദ്ധേയങ്ങളായ ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതിയിരുന്നെങ്കിലും 1929 -33 കാലത്തെ സാമ്പത്തിക തകര്‍ച്ചയോടെയാണ് കെയിന്‍സിന്റെ ചിന്താ പദ്ധതികള്‍ ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഒന്നാം ലോക യുദ്ധത്തിലെ വിജയത്തില്‍ മതിമറന്ന വികസിത രാജ്യങ്ങള്‍ (പ്രത്യേകിച്ചും അമേരിക്ക) സ്വകാര്യമുതലാളിമാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിക്കൊണ്ട് ഉത്പാദനം പരമാവധി വര്‍ധിപ്പിക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുകയുണ്ടായി. ബ്രിട്ടണ്‍, ഫ്രാന്‍സ്, ജപ്പാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍, എന്തിന് അമേരിക്കന്‍ വായ്‌പയോടെ ജര്‍മനിപോലും ഇതിന്റെ ലഹരിയില്‍ മുങ്ങിപ്പോയി. ഉത്പാദനത്തിന് വ്യക്തമായ ആസൂത്രണമോ നയപരിപാടികളോ ഉണ്ടായിരുന്നില്ല. ലാഭം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമായിരുന്നു ഏക ലക്ഷ്യം.

1920 കളില്‍ അമേരിക്കന്‍ കമ്പനികളുടെ ശരാശരി ലാഭം 62 ശതമാനം കൂടി. എന്നാല്‍, തൊഴിലാളികളുടെ കൂലി വര്‍ദ്ധന വെറും 11 ശതമാനം മാത്രമായിരുന്നു. സമ്പത്തും ലാഭവും ഏതാനും പേരില്‍ കേന്ദ്രീകരിച്ചു. കോടീശ്വരന്‍മാരുടെ ആസ്‌തി പെരുകിയപ്പോള്‍ തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും വരുമാനം കൂടിയില്ല. അവരുടെ ക്രയശേഷി വര്‍ധിച്ചില്ല. ഇതോടെ അമിതോത്പാദന ത്വരയുടെ ഫലമായുണ്ടായ ചരക്കുകള്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് ലാഭം കുറഞ്ഞു. 1929 ഒൿടോബര്‍ അവസാനത്തോടെ കമ്പനി ഓഹരികളുടെ വില ക്രമാതീതമായി ഇടിഞ്ഞു. ഓഹരിക്കമ്പോളം പ്രവര്‍ത്തനരഹിതമായി. ന്യൂയോര്‍ക്കിലെ പ്രധാന ഓഹരിക്കമ്പോളമായ വാള്‍ സ്‌ട്രീറ്റിന്റെ പ്രവര്‍ത്തനം സ്‌തംഭിച്ചു. ബാങ്കുകള്‍ പാപ്പരായി; കമ്പനികള്‍ അടച്ചു, തൊഴിലില്ലായ്‌മ പെരുകി. ജനങ്ങളില്‍ പൊതുവില്‍ വരുമാനവും അതോടൊപ്പം ക്രയശേഷിയും ഇടിഞ്ഞു. ഇത് കൂടുതല്‍ സാമ്പത്തിക കുഴപ്പങ്ങള്‍ക്കിടയാക്കി.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ആശ്രയിച്ചിരുന്ന ഇതര മുതലാളിത്ത രാജ്യങ്ങളിലേക്കും പ്രതിസന്ധി എത്തിച്ചേര്‍ന്നു. ഇതോടെ, മുതലാളിത്ത ലോകം ഒന്നടങ്കം തകര്‍ന്നു. എന്നാല്‍ ലോകചരിത്രത്തില്‍ പുതിയൊരധ്യായമെഴുതിയ സോവിയറ്റ് യൂണിയന്‍ എന്ന ഏക സോഷ്യലിസ്‌റ്റ് രാഷ്‌ട്രത്തെ മാത്രം അന്നത്തെ സാമ്പത്തിക കുഴപ്പം ബാധിച്ചില്ല. അവിടെ വിഭവങ്ങളുടെ ആസൂത്രിതമായ ഉപയോഗവും വിനിയോഗവും നടപ്പാക്കിയ രീതി മുതലാളിത്ത ധനശാസ്‌ത്രജ്ഞരെ ഇരുത്തി ചിന്തിപ്പിച്ചു.

മുതലാളിത്തത്തിന്റെ നിലനില്‍പ്പ് അക്ഷരാര്‍ത്ഥത്തില്‍ ചോദ്യംചെയ്യപ്പെട്ടു. ചൂഷണം സ്ഥായിയല്ല എന്ന സത്യം മുതലാളിത്തത്തിന് അങ്കലാപ്പുണ്ടാക്കി. നിലനില്‍പ്പിനുള്ള സഹായമായിരുന്നു അതിന് വേണ്ടിയിരുന്നത്. സോഷ്യലിസത്തിന്റെ മഹത്വം ഉള്‍ക്കൊള്ളാനോ മുതലാളിത്ത പ്രതിസന്ധികള്‍ ആ വ്യവസ്ഥയോടൊപ്പം തന്നെ വളര്‍ന്നുകൊണ്ടിരിക്കുമെന്ന വസ്‌തുത അംഗീകരിക്കാനോ ലോകം തയ്യാറായില്ല. അതിനാല്‍, തകര്‍ന്നെങ്കിലും നിവര്‍ന്നുനില്‍ക്കാനുള്ള ഒരു ഊന്നുവടിയായിരുന്നു മുതലാളിത്തത്തിന് വേണ്ടത്. അത്തരം ഒരു ഊന്നുവടിയുമായാണ് കെയിന്‍സ് 1930 കളില്‍ പ്രത്യക്ഷപ്പെട്ടത്.

മുതലാളിത്തം തുടര്‍ന്നു വന്ന ഒട്ടേറെ കാര്യങ്ങള്‍ കെയിന്‍സിന് തിരുത്തേണ്ടി വന്നു. സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാതെ തന്നെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ യാന്ത്രികമായി പരിഹരിക്കപ്പെടുമെന്ന ക്ലാസിക്കല്‍ അര്‍ഥശാസ്‌ത്ര ധാരണകളെ അദ്ദേഹം നിരാകരിച്ചു. സാമ്പത്തിക പ്രതിസന്ധി, വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവയൊന്നും മനുഷ്യനാല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ക്ലാസിക്കല്‍ ധനശാസ്‌ത്രജ്ഞനായ ജെ. ബി. സെ യെപ്പോലുള്ളവര്‍ വാദിച്ചിരുന്നു. ചരക്കുകളുടെ പൊതുആവശ്യ (ചോദന) മല്ല, മറിച്ച് അതിന്റെ ഉത്പാദന(പ്രദാന)മാണ് ആവശ്യത്തെ തിട്ടപ്പെടുത്തുന്നതെന്ന സെ യുടെ വിപണി നിയമം കാലഹരണപ്പെട്ടതാണെന്ന് മുതലാളിത്ത ധനശാസ്‌ത്രജ്ഞര്‍ പോലും മനസിലാക്കുന്നതും അംഗീകരിക്കുന്നതും കെയിന്‍സിന്റെ "പൊതുസിദ്ധാന്ത''ത്തോടെയാണ്.

മാർൿസും എംഗല്‍സും ക്ലാസിക്കല്‍ (ബൂര്‍ഷ്വാ) ധനശാസ്‌ത്രത്തിലെ പൊള്ളത്തരം നേരത്തേ സൂചിപ്പിച്ചിരുന്നെങ്കിലും പലര്‍ക്കും അത് സ്വീകാര്യമായിരുന്നില്ല. മുതലാളിത്തത്തില്‍ ആഭ്യന്തരവൈരുദ്ധ്യങ്ങളില്ലെന്നും ഓരോ പ്രശ്‌നവും അതാത് അവസരത്തില്‍ തന്നെ യാന്ത്രികമായി പരിഹരിക്കപ്പെടുമെന്നുള്ള സെ യുടെ നിഗമനം തെറ്റാണെന്ന് മാർ‌ൿസ് 1848 ല്‍ സൂചിപ്പിച്ചിരുന്നു. എങ്കിലും മുതലാളിത്ത പ്രചാരകര്‍ക്ക് വെളിപാടുണ്ടാകാന്‍ 1936 വരെ കാത്തുനില്‍ക്കേണ്ടിവന്നു.

കെയിന്‍സിന്റെ ചികിത്സ

മുതലാളിത്തലോകത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങള്‍ വികസിച്ച് ആ വ്യവസ്ഥയെ തന്നെ തകര്‍ത്ത് നവീനമായ മറ്റൊരു വ്യവസ്ഥക്ക് (സോഷ്യലിസം) രൂപം നല്‍കുമെന്ന് മാർ‌ൿസ് ചൂണ്ടിക്കാട്ടി. കെയിന്‍സ് ഇത് അംഗീകരിച്ചില്ല. മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ ചാക്രിക കുഴപ്പം (trade cycle) പണപ്പെരുപ്പം (inflation) തൊഴിലില്ലായ്മ, ചൂഷണം എന്നിവ ചികിത്സിച്ചുമാറ്റാമെന്ന് കെയിന്‍സ് വിധിയെഴുതി. കമ്മി ബജറ്റ്, പുതുതായി നോട്ടടിക്കല്‍, സര്‍ക്കാര്‍ മൂലധന നിക്ഷേപം വര്‍ധിപ്പിക്കല്‍, സര്‍ക്കാരുകള്‍ തന്നെ മുതലാളിത്തത്തെ ആസൂത്രിതമായി നിയന്ത്രിക്കല്‍ തുടങ്ങിയവയായിരുന്നു കെയിന്‍സിന്റെ പ്രധാന ചികിത്സാവിധികള്‍.

കുഴപ്പങ്ങളുടെ ആഴക്കടലില്‍ ഉലയുകയായിരുന്ന മുതലാളിത്തം ഒരു വൈക്കോല്‍ തുരുമ്പെന്ന രീതിയിലാണ് കെയിന്‍സിന്റെ സിദ്ധാന്തത്തെ കണ്ടത്. അദ്ദേഹത്തിന്റെ അളന്നുമുറിച്ച കണക്കുകളും ചികിത്സാരീതികളും രോഗം കുറേയൊക്കെ ഭേദമാക്കി. ഇതോടെ കാര്യങ്ങളെല്ലാം ശരിയായതായി കണക്കാക്കി. കെയിന്‍സിന്റെ സംഭാവനകളെ മുതലാളിത്തം വാനോളം പുകഴ്ത്തി. അതൊരു വിപ്ളവമായിരുന്നു - 'കെയിനീഷ്യന്‍ വിപ്ളവം'(Keynesian Revolution). കാലഹരണപ്പെട്ട മുതലാളിത്തചിന്ത മാറിയ സാഹചര്യത്തില്‍ അപ്രായോഗികമായതോടെ മുതലാളിത്ത യാഥാര്‍ത്ഥ്യങ്ങളുമായിപ്പോലും അവ ഇണങ്ങാതെ വന്നു. ഈ സാഹചര്യത്തില്‍ പഴയതിന് തന്നെ പുതിയ നിറവും മണവും നല്‍കി പുത്തന്‍ രീതിയിലുള്ള അവതരണമായിരുന്നു കെയിന്‍സ് നടത്തിയത്. "ക്ളാസിക്കല്‍ അഥവാ ബൂര്‍ഷ്വാ അര്‍ഥശാസ്‌ത്രത്തിന്റെ താത്വികാടിത്തറ തന്നെ പൊളിച്ചെറിഞ്ഞു എന്ന നിലയില്‍ കെയിന്‍സിന്റേത് ഒരു വിപ്ലവം തന്നെയായിരുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അതൊരു വിപ്ലവമായിരുന്നില്ല. കാരണം ബൂര്‍ഷ്വാ അര്‍ഥശാസ്‌ത്രത്തില്‍ സംരക്ഷിക്കപ്പെടുന്ന മുതലാളിത്ത വ്യവസ്ഥയുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഒന്നിനെയും കെയിന്‍സിന്റെ സിദ്ധാന്തം സ്‌പര്‍ശിക്കുക പോലും ചെയ്തിരുന്നില്ല.''

മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ വര്‍ഗവിഭജനം, ഉത്പാദന ഉപാധികളുടെ സ്വകാര്യഉടമസ്ഥത, സ്വന്തം അധ്വാനശക്തി വിറ്റ് ഉപജീവനം കഴിക്കുന്ന തൊഴിലാളിവര്‍ഗം, ഭൂരിപക്ഷത്തിന്റെ മേലുള്ള ന്യൂനപക്ഷ ചൂഷണം, ചൂഷണത്തിലൂടെ മിച്ചമൂല്യം തട്ടിയെടുക്കല്‍, മിച്ചമൂല്യം പുനര്‍നിക്ഷേപിച്ച് മൂലധനമാക്കല്‍, ലാഭം കൂട്ടി കോടീശ്വരനാകാനുള്ള മുതലാളിയുടെ മത്സരം ഇതെല്ലാം കെയിന്‍സ് കണ്ടില്ലെന്ന് നടിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ചേരിതിരിവും അനിവാര്യമായ വര്‍ഗസംഘട്ടനവും എന്ന യാഥാര്‍ത്ഥ്യം കാണാതെയുള്ള വിശകലനമായിരുന്നു കെയിന്‍സും കൂട്ടുകാരും മുതലാളിത്തത്തെക്കുറിച്ച് നടത്തിയതെന്ന് കാണുമ്പോള്‍ അവര്‍ കാര്യങ്ങളെ അശാസ്‌ത്രീയമായി വിലിയിരുത്തിയെന്നോ അല്ലെങ്കില്‍ ജീവിത യാഥാര്‍ത്ഥ്യത്തിന് നേരെ മുഖം തിരിഞ്ഞു നിന്നിരുന്നെന്നോ മനസിലാക്കേണ്ടിയിരിക്കുന്നു.

സാമ്പത്തിക കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ആവശ്യമാണെന്ന് കെയിന്‍സ് വാദിക്കുമ്പോള്‍ ചൂഷണത്തിലും മത്സരത്തിലും അധിഷ്‌ഠിതമായ പ്രവര്‍ത്തനങ്ങളുടെ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, മുതലാളിമാര്‍ക്ക് യഥേഷ്‌ടം പ്രവര്‍ത്തിക്കുന്നതിനും ലാഭമുണ്ടാക്കുന്നതിനുമുള്ള സാമ്പത്തിക തടസ്സങ്ങളില്ലാതാക്കുക എന്നതാണ്. ലാഭമുണ്ടാക്കുന്ന കാര്യങ്ങളൊക്കെ മുതലാളിയും അവര്‍ക്ക് ലാഭം ഉണ്ടാവാന്‍ വേണ്ട കാര്യങ്ങളൊക്കെ സര്‍ക്കാരും നടപ്പാക്കിക്കൊണ്ടിരിക്കുക എന്നര്‍ത്ഥം. സര്‍ക്കാരിന്റെ ഇടപെടലാകട്ടെ സ്വകാര്യലാഭം വര്‍ധിപ്പിക്കുന്ന രീതിയിലായിരിക്കണം.

ചുരുക്കത്തില്‍, കുത്തക മുതലാളിത്തത്തെ സംരക്ഷിക്കുന്ന, മുതലാളിമാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ഭരണകൂടമായിരുന്നു കെയിന്‍സ് വിഭാവനം ചെയ്‌തത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തൊഴിലാളി വര്‍ഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന, അതിനായി നിലകൊള്ളുന്ന മാർൿസിസം - ലെനിനിസത്തെ എതിര്‍ക്കുന്നതായിരുന്നു കെയിനീഷ്യന്‍ സിദ്ധാന്തം. മാർൿസിസം വിരസവും അയുക്തികവും മൂലധനം കാലഹരണപ്പെട്ടതും അശാസ്‌ത്രീയവും ആധുനികലോകത്തിന് യോജിക്കാത്തതുമായ ഒരു ടെൿസ്‌റ്റ് ബുക്കാണെന്നും കെയിന്‍സ് അഭിപ്രായപ്പെട്ടു."An obsolete Economic textbook which I know to be not only scientifically erroneous but without interest or application for the modern world.'' 'മൂലധന' ത്തെപ്പറ്റി കെയിന്‍സ് എഴുതി.

ചോദനവും (Demand) ക്രയശേഷിയും വര്‍ധിപ്പിക്കുക എന്നതായിരുന്നു കെയിന്‍സിന്റെ ലക്ഷ്യം. വര്‍ധിച്ച ചോദനം വസ്‌തുക്കള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുമെന്നും കൂടുതല്‍ ഉത്പാദനം സാധ്യമാക്കുമെന്നും അദ്ദേഹം കണ്ടെത്തി. ഉത്പാദനം വര്‍ധിക്കുന്നതിനനുസരിച്ച് മുതല്‍ മുടക്ക്, തൊഴിലവസരങ്ങള്‍, വരുമാനം, ക്രയശേഷി,ലാഭം എന്നിവ വര്‍ധിച്ച് രാജ്യത്തെ സാമ്പത്തികാഭിവൃദ്ധിയിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ് കെയിന്‍സ് വാദിച്ചത്. ഇവിടെയും മുതലാളിത്തത്തില്‍ അന്തര്‍ലീനമായ ആഭ്യന്തര വൈരുദ്ധ്യങ്ങളോ ചൂഷണമോ കാണാന്‍ അദ്ദേഹം മെനക്കെട്ടില്ല.

മുതലാളിത്തത്തിലെ വര്‍ഗവൈരുദ്ധ്യങ്ങള്‍ അപഗ്രഥിക്കാന്‍ കെയിന്‍സ് ശ്രമിച്ചില്ലെന്ന് നാം കണ്ടല്ലോ. പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നേരേ മനശ്ശാസ്‌ത്രപരമായ സമീപനമാണ് കെയിന്‍സ് പലപ്പോഴും കൈക്കൊള്ളുന്നത്. ലാഭം ഉണ്ടാക്കുക എന്ന മുതലാളിയുടെ ലക്ഷ്യത്തെ ചൂഷണവുമായി ബന്ധപ്പെടുത്താതെ വ്യക്തികളും സമ്പത്തും വരുമാനവുമായുള്ള മാനസിക ബന്ധം അപഗ്രഥിക്കാനാണ് അദ്ദേഹം പലപ്പോഴും ശ്രമിക്കുന്നത്. പ്രതീക്ഷിക്കുന്ന (Expected) കൂലി, പ്രതീക്ഷിക്കുന്ന ലാഭം, പണത്തിന്റെ വിലയിലും മൂല്യത്തിലുമുണ്ടായേക്കാവുന്ന മാറ്റങ്ങള്‍, മൂലധനത്തിന്റെ സീമാന്തക്ഷമത (Marginal Effciency of Capital) തുടങ്ങിയ അവ്യക്തമായ ഘടകങ്ങള്‍, അവയെ അടിസ്ഥാനമാക്കിയുള്ള ഊഹക്കച്ചവടം, (Speculation) പണത്തിന്റെ കാഷ് രൂപത്തിലുള്ള കരുതല്‍, (Liquidity Preference) ഇവയെ എല്ലാം അടിസ്ഥാനമാക്കിയുള്ള പലിശ, തൊഴില്‍ സാധ്യതകള്‍ എന്നിവയാണ് കെയിനീഷ്യന്‍ സാമ്പത്തിക സിദ്ധാന്തങ്ങളുടെ ഉള്ളടക്കം. ഇവയെല്ലാം യാഥാര്‍ത്ഥ്യലോകവുമായോ ജീവിതപ്രശ്‌നങ്ങളുമായോ നേരിട്ട് ബന്ധമുള്ള സിദ്ധാന്തങ്ങളായിരുന്നില്ല. മുതലാളിമാര്‍ക്ക് ആശ നല്‍കാനുള്ള പ്രവചനങ്ങള്‍ മാത്രമായിരുന്നു.

സോഷ്യലിസത്തെ പരാജയപ്പെടുത്തി പുതിയൊരു അടിത്തറയില്‍ മുതലാളിത്തം കെട്ടിപ്പടുക്കാനുള്ള ശ്രമമായിരുന്നു കെയിന്‍സ് നടത്തിയത്. കുത്തക മുതലാളിത്തത്തിന് (Monopoly Capitalism) പകരം ഭരണകൂടത്താല്‍ സംരക്ഷിക്കപ്പെടുന്ന "സ്റേറ്റ് കാപ്പിറ്റലിസം'' ആയിരുന്നു കെയിന്‍സ് വിഭാവനം ചെയ്‌തത്. സാമ്രാജ്യത്വവും ബഹുരാഷ്‌ട്ര കുത്തകകളും നടത്തുന്ന മനുഷ്യത്വരഹിതമായ ചൂഷണങ്ങള്‍ക്കും അതിന് ഭരണകൂടങ്ങള്‍ നല്‍കുന്ന സംരക്ഷണത്തിനും സൈദ്ധാന്തിക പിന്‍ബലം കണ്ടെത്താന്‍ കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ ഒരു പരിധിവരെ ഉപകരിച്ചേക്കും.

ഇന്ത്യയടക്കമുള്ള ദരിദ്രരാജ്യങ്ങളില്‍ കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ക്ക് വന്‍തോതില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പഞ്ചവത്സര പദ്ധതികളിലും ബജറ്റുകളിലും കമ്മിയും നോട്ടടിയും ഒരു സ്ഥിരം ഏര്‍പ്പാടായി. ക്രയശേഷി വര്‍ധിപ്പിക്കാനായി ജനങ്ങള്‍ക്കിടയിലെ പണത്തിന്റെ പ്രദാനം കൂട്ടാന്‍ തൊഴിലാളികളെക്കൊണ്ട് വെറുതെ ജോലി ചെയ്യിക്കുക (ഉദാ: ഒരു കിണര്‍ കുഴിക്കുക, അത് തന്നെ നികത്തുക തുടങ്ങി) ഇതിനൊക്കെ കൂലികൊടുക്കുക എന്നത് ഒരുപരിധിവരെ ആകാമെന്ന് കെയിന്‍സ് നിര്‍ദ്ദേശിച്ചിരുന്നു. Pump priming എന്നായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പേര്.

കെയിന്‍സിന് മുമ്പുണ്ടായിരുന്ന ബൂര്‍ഷ്വാ- അര്‍ഥശാസ്‌ത്രജ്ഞന്‍മാര്‍ക്ക് ചെയ്യാനുണ്ടായിരുന്നതിനേക്കാള്‍ ഭാരിച്ച ഒരുത്തരവാദിത്വം കെയിന്‍സിനുണ്ടായിരുന്നു. സോവിയറ്റ് വിപ്ലവത്തിലൂടെ പ്രായോഗികമാണെന്ന് തെളിയിച്ച സോവിയറ്റ് ഭരണസംവിധാനമായിരുന്നു അത്. സോവിയറ്റ്യൂണിയന്റെ ഉദയവും 1929-33 കാലത്തെ ലോക സാമ്പത്തിക കുഴപ്പം മറികടക്കുന്നതില്‍ അവര്‍ നേടിയ വിജയവും മുതലാളിത്തത്തിനു മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി ഉയര്‍ന്നു നിന്നു. "കാറല്‍ മാര്‍ക്സും അദ്ദേഹത്തിന്റെ സിദ്ധാന്ത പദ്ധതികളുടെ അന്ത്യവും'' രചിച്ച ബൊഹം ബൊവര്‍ക്കിന് വെറും വാചകക്കസര്‍ത്ത് മാത്രം മതിയായിരുന്നു. എന്നാല്‍, കെയിന്‍സിന് സോഷ്യലിസത്തിന്റെ ഉദയം കാണാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അതിനെക്കുറിച്ചൊരു വിശദീകരണം മുതലാളിത്തത്തിന് കൊടുക്കാന്‍ അദ്ദേഹം ബാധ്യസ്ഥനായിരുന്നു.മുതലാളിത്തം അതിന്റെ ശരിയായ രീതിയില്‍ വളരുമ്പോള്‍ സ്വയം നശിക്കുമെന്നും സോഷ്യലിസം അതിന്റെ ശരിയായ രീതിയില്‍ വളരുമ്പോള്‍ സ്വയം കരുത്താര്‍ജ്ജിക്കുമെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ മുതലാളിമാരുടെ മുന്നിലെങ്കിലും മൂടിവെക്കുക എന്നത് അവരുടെ അപ്പോസ്തലനായ കെയിന്‍സിന്റെ നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. "അഭ്യസ്‌തവിദ്യരായ ബൂര്‍ഷ്വാസിയാണ് എന്റെ വര്‍ഗം'' എന്ന് അദ്ദേഹത്തിന് മുതലാളിത്ത ലോകത്തോട് പറയേണ്ടിവന്നു. ഇത്രയും ഗൌരവമേറിയതും സങ്കീര്‍ണവുമായ ഒരു ചുറ്റുപാടില്‍ നിന്ന് ലോക മുതലാളിത്ത പ്രയത്നം നടത്തിയ വ്യക്തി എന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ കെയിന്‍സ് പ്രതിഭാധനനായിരുന്നു. അതില്‍ അദ്ദേഹം ഒട്ടൊക്കെ വിജയിച്ചിട്ടുമുണ്ട്.

കെയിനീഷ്യനിസത്തിന്റെ തകര്‍ച്ച

കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ ചീട്ടുകൊട്ടാരം പോലെ ഓരോന്നായി തകര്‍ന്നു വീഴുന്ന കാഴ്ചയാണ് 1940 കള്‍ക്ക് ശേഷം കാണുന്നത്. കെയിന്‍സ് മരിക്കുന്നതിന് മുമ്പുതന്നെ പിറകോട്ടടി ആരംഭിച്ചിരുന്നു. ലോക സാമ്പത്തികക്കുഴപ്പത്തില്‍ നശിച്ച മുതലാളിത്തം ഉയിര്‍ത്തെഴുന്നേറ്റത് ഇരട്ടമുഖവുമായിട്ടാണ്. ഒരു ഭാഗത്ത് യുദ്ധം, യുദ്ധോപകരണ- നിര്‍മാണം, കച്ചവടം എന്നിവ വഴി ആധിപത്യം ഉറപ്പാക്കലായിരുന്നു പരിപാടി. മറുഭാഗത്താകട്ടെ മനുഷ്യത്വത്തെ പാടെ നിഹനിച്ചുകൊണ്ടുള്ള ഫാസിസ്‌റ്റ് ശക്തികളുടെ വളര്‍ച്ചയായിരുന്നു. സോഷ്യലിസത്തെ തകര്‍ക്കാന്‍ ഇതുപകരിച്ചേക്കും എന്ന് മുതലാളിത്തം കണക്കുകൂട്ടി. ഫാസിസത്തെ താലോലിച്ച്, അതിന്ന് വളരാന്‍ വേണ്ട മണ്ണ് മുതലാളിത്തം ഒരുക്കി. മനുഷ്യാവകാശത്തിനായി പോരാടിയവരെ ഉന്മൂലനം ചെയ്യുന്നതില്‍ ഇരുകൂട്ടരും ഒന്നിച്ചു. ഏറെത്താമസിച്ചില്ല, കോളണികള്‍ക്കും വിപണികള്‍ക്കുമായുള്ള മത്സരത്തില്‍ ഫാസിസം മുതലാളിത്തത്തിന്നെതിരെ ആഞ്ഞടിച്ചു. അതോടെ, കൂട്ടിതൊടില്ലെന്ന് തീര്‍പ്പു കല്‍പ്പിച്ച സോവിയറ്റ് യൂനിയനുമായി സന്ധി ചെയ്ത് ഫാസിസത്തെ എതിര്‍ക്കാന്‍ മുതലാളിത്തം നിര്‍ബന്ധിതമായി.

രണ്ടാം ലോകയുദ്ധാവസാനത്തോടെ കാണുന്നത് ഒരു സോഷ്യലിസ്‌റ്റ് രാജ്യത്തിന്ന് പകരം ഒട്ടേറെ സോഷ്യലിസ്‌റ്റ് രാജ്യങ്ങള്‍ നിലവില്‍ വന്ന കാഴ്ചയാണ്. സോഷ്യലിസത്തിന്റെ ഈ വളര്‍ച്ച കണ്ടുകൊണ്ടാണ് കെയിന്‍സ് തന്റെ അവസാന നാളുകള്‍ ചെലവഴിച്ചത്.

1960 കളുടെ അവസാനത്തോടെ തകരുന്ന മുതലാളിത്തം നിലനില്‍പിനുള്ള പോരാട്ടത്തില്‍ അടവുകള്‍ മാറ്റിത്തുടങ്ങി. യുദ്ധവും യുദ്ധാന്തരീക്ഷവും ഒരു സ്ഥിരം സംവിധാനമാക്കാനുള്ള ശ്രമമാരംഭിച്ചു. ഉത്പാദന വ്യവസ്ഥ തന്നെ യുദ്ധത്തെ അടിസ്ഥാനമാക്കിയും യുദ്ധത്തെ മുന്നില്‍ കണ്ടുകൊണ്ടും രൂപപ്പെടുത്തി. ശീതയുദ്ധം, വിയറ്റ്നാം, കൊറിയന്‍, അറബ് യുദ്ധങ്ങള്‍ എല്ലാം ഈയൊരന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് സഹായകമായി. സമകാലീന മുതലാളിത്തം ആയുധവത്കരണം ഒരു തൊഴിലാക്കി മാറ്റി. ആയുധവത്കരണത്തെ സഹായിക്കുന്ന, അതിലൂടെ പരമാവധി ലാഭമുണ്ടാക്കാന്‍ കഴിയുന്ന സിദ്ധാന്തങ്ങളായിരുന്നു മുതലാളിത്തത്തിന് വേണ്ടിയിരുന്നത്. ചുരുക്കത്തില്‍, സമാധാനത്തിന് തുരങ്കം വെക്കുന്ന യുദ്ധഭീഷണികളും ആഭ്യന്തര കലഹങ്ങളും പ്രോത്സാഹിപ്പിക്കുന്ന അപ്പോസ്‌തലന്മാരെ തിരഞ്ഞുകൊണ്ട് കെയിന്‍സിനെയും അദ്ദേഹത്തിന്റെ ലിബറല്‍ സിദ്ധാന്തങ്ങളെയും മുതലാളിത്തം തള്ളിക്കളഞ്ഞു. ഇതേ തുടര്‍ന്ന്, കെയിന്‍സിന്റെ കുറവുകള്‍ പരിഹരിച്ചുകൊണ്ടുള്ള നവകെയിനീഷ്യനിസവും (Neo Keynesianism) കെയിന്‍സിനെ നിരാകരിച്ചുകൊണ്ടുള്ള സിദ്ധാന്തങ്ങളും (Anti-Keynesianism) ആവിഷ്‌ക്കരിക്കപ്പെട്ടു. ആര്‍.എച്ച് ഹാറോഡ്, എസ് ഇ ഹാരീസ്സ്, എല്‍ ആര്‍ ക്ളീന്‍, പി എ സാമൂവല്‍സണ്‍, എ മേയേഴ്സ്, ഡഡ്‌ലി ഡില്ലാര്‍ഡ്, ആര്‍ എഫ് ഖാന്‍, വില്യം ബീവറിസ്, ജുവാന്‍ റോബിന്‍സണ്‍, എ എച്ച് ഹാന്‍സണ്‍ എന്നിവരായിരുന്നു നവ കെയിനീഷ്യനിസത്തിന്റെ പ്രധാന ഉപജ്ഞാതാക്കള്‍. കെയിന്‍സില്‍ കണ്ടെത്താന്‍ കഴിയുന്ന എല്ലാ പുതുമകളെയും എതിര്‍ക്കുന്ന കെയിന്‍സ് വിരുദ്ധന്‍മാരുടെ നേതൃത്വം അമേരിക്കയിലെ ചിക്കാഗോ സര്‍വകലാശാലയിലെ മില്‍ട്ടണ്‍ ഫ്രീഡ്‌മാനായിരുന്നു.

കെയിന്‍സ് എന്ന മനുഷ്യസ്നേഹി

മാർൿസിനോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും തൊഴിലില്ലായ്‌മ മുതലായ മാനുഷിക പ്രശ്‌നങ്ങള്‍ കെയിന്‍സിനെ മഥിച്ചിരുന്നതായി കാണാം. ഇത്തരം സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി തന്റേതായ നിര്‍ദ്ദേശങ്ങളും അദ്ദേഹത്തിന്നുണ്ടായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കായുള്ള കെയിനീഷ്യന്‍ നിര്‍ദ്ദേശങ്ങളുടെ മാനുഷിക വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് നവ കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചത്. ഇക്കൂട്ടത്തില്‍ പ്രമുഖയായിരുന്നു ബ്രിട്ടണിലെ ജൂവാന്‍ റോബിന്‍സണ്‍. അവരാകട്ടെ പലപ്പോഴും കെയിനീഷ്യന്‍ സിദ്ധാന്തങ്ങളെ മാർൿസിസവുമായി കൂട്ടിയിണക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ 'മാർൿസിയന്‍ അര്‍ഥശാസ്‌ത്രത്തെ സംബന്ധിച്ചൊരു പ്രബന്ധം' (An Essay on Marxian Economics) ഇത്തരം ശ്രമങ്ങള്‍ക്കുള്ള ശ്രദ്ധേയമായ തെളിവുകളാണ്. സോഷ്യലിസ്‌റ്റ് ചേരിയുടെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ലോക സമാധാനത്തിന്റെയും സുഹൃത്തായിരുന്നു ശ്രീമതി ജുവാന്‍ റോബിന്‍സണ്‍. ചൈനയുടെ ഉറ്റ മിത്രമായിരുന്നു അവര്‍. ഒട്ടേറെ തവണ കേരളവും സന്ദര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിയന്ത്രണത്തിന്നും ആസൂത്രണത്തിന്റെ ആവശ്യകതക്കും നവ കെയിനീഷ്യന്‍മാര്‍ ഊന്നല്‍ നല്‍കുന്നു.

മില്‍ട്ടണ്‍ ഫ്രീഡ്‌മാനെപ്പോലുള്ള കെയിന്‍സ് വിരുദ്ധ ബൂര്‍ഷ്വാ ധനശാസ്‌ത്രജ്ഞന്മാര്‍ ഫാസിസ്‌റ്റ് പക്ഷപാതികളായിരുന്നു. സാമ്രാജ്യത്വത്തെയും അതിന്റെ ഏജന്‍സികളായ ബഹുരാഷ്‌ട്ര കമ്പനികളുടെയും രക്ഷിതാവായിരുന്നു ഫ്രീഡ്‌മാന്‍. വിദേശ വിനിമയ നിരക്കിലെ കയറ്റിറക്കങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ. ചിലിയില്‍ അലന്‍ഡെ, നെരൂദ, കോര്‍വാലന്‍ തുടങ്ങിയ ജനകീയ നേതാക്കളെ കൊല ചെയ്‌തും, ജനകീയ ഭരണകൂടത്തെ അട്ടിമറിച്ചും,തികഞ്ഞ ഫാസിസ്‌റ്റായ ജനറല്‍ പിനോച്ചെയെ അധികാരത്തിലെത്തിക്കുകയും ചെയ്‌ത ചിലിയന്‍ അട്ടിമറികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ധനശാസ്‌ത്ര ബുദ്ധിജീവി നോബല്‍ സമ്മാനിതനായ ഫ്രീഡ്‌മാനായിരുന്നുവത്രെ. ഫ്രീഡ്‌മാന്റെ ശിഷ്യന്മാരായിരുന്നു (ചിക്കാഗോ ബോയ്സ്) പിനോച്ചേയുടെ സാമ്പത്തിക പരിഷ്‌ക്കര്‍ത്താക്കള്‍.

കെയിന്‍സിന്റെ "പൊതുസിദ്ധാന്ത''ത്തെ പുച്ഛിച്ചുതള്ളുന്ന ഫ്രീഡ്‌മാന്‍ പഴയകാല കുത്തക മുതലാളിത്തത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പുതിയ "മോണിറ്ററിസ്റ്'' (നാണയ പ്രശ്‌നങ്ങളിലൂന്നുന്ന) ആളായാണ് അറിയപ്പെട്ടത്. ഇര്‍വിന്‍ ഫിഷര്‍ എന്ന അമേരിക്കന്‍ സാമ്പത്തിക ശാസ്‌ത്രജ്ഞന്റെ പരിമാണാത്മകമായ പണസിദ്ധാന്തം പില്‍കാല ബൂര്‍ഷ്വാ അര്‍ഥശാസ്‌ത്രജ്ഞന്‍മാര്‍ പോലും തള്ളിക്കളഞ്ഞതാണെങ്കിലും അതിനെ പുനരാവിഷ്‌ക്കരിച്ച് ഫ്രീഡ്‌മാന്‍ കൊണ്ടുവന്ന സിദ്ധാന്തം നമ്മുടെ സര്‍വ്വകലാശാലകളിലെ പ്രധാന പാഠ്യവിഷയമാണ്.

1960 കള്‍ക്കുശേഷം കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ക്ക് സംഭവിച്ച മാറ്റമാണ് മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ കാണിക്കുന്നത്. സാമൂഹ്യ-സാമ്പത്തിക മേഖലകളിലെ മാറ്റത്തിന്നനുസൃതമായി അവയുടെ സ്വാധീനത്താല്‍ ഉണ്ടാകാവുന്ന ഗുണപരമായ മാറ്റമല്ല കെയ്‌നീഷ്യനിസത്തിന് സംഭവിച്ചത്. കെയിന്‍സ് പോലും എതിര്‍ത്തിരുന്ന രൂപത്തിലേക്ക് അതുമാറി. എന്നിട്ടുപോലും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് തുടര്‍ച്ചയായി പത്തിരുപത് കൊല്ലമെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ബഹുരാഷ്‌ട്ര കമ്പനികളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുന്ന ധനശാസ്‌ത്രമാണ് മുതലാളിത്തത്തിന് പിന്നീട് വേണ്ടി വന്നത്. മാത്രമല്ല, മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തികനയം രൂപീകരിക്കുന്നത് സ്വകാര്യകമ്പനികളായി മാറി.

ഏതൊരു വിഭാഗത്തിന്റെ അപ്പോസ്തലനായിട്ടായിരുന്നോ കെയിന്‍സ് പ്രവര്‍ത്തിച്ചത് ആ മുതലാളി വര്‍ഗം അദ്ദേഹത്തെ എഴുതിത്തള്ളിക്കളഞ്ഞു.

സോഷ്യലിസ്‌റ്റ് പരീക്ഷണങ്ങള്‍ക്കും 1980 കളുടെ അവസാനത്തോടെ തിരിച്ചടി ഉണ്ടായി. സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും രാഷ്‌ട്രവ്യവസ്ഥയുടെ സ്വഭാവംമാറി. ഇതോടെ ലോകം മൊത്തത്തില്‍ വ്യത്യസ്‌തമായൊരു സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി മാറി. അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വവും, സഹായത്തിന് അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങളും, ഇവര്‍ക്ക് പിന്‍ബലമായി നവലിബറല്‍ സിദ്ധാന്തങ്ങളും ശക്തിപ്പെട്ടു. വ്യക്തി താല്‍പര്യങ്ങളും കമ്പോളാധിഷ്‌ഠിത മത്സരവുമാണ് എല്ലാറ്റിന്നും പരിഹാരമെന്നാണ് നവലിബറലിസം വിവക്ഷിക്കുന്നത്. ഫ്രീഡ്‌മാന് പുറമെ, ഫ്രഡറിക്ക്ഹയക്, ആന്റണി ബോണ്‍സ് തുടങ്ങിയ നവലിബറല്‍ അപ്പോസ്‌തോലര്‍ എല്ലാതരം സാമൂഹ്യ- രാഷ്‌ട്രീയ നിയന്ത്രണങ്ങള്‍ക്കും അതീതമായ സര്‍വതന്ത്ര സ്വതന്ത്രമായതും ഊഹക്കച്ചവടത്തില്‍ അധിഷ്‌ഠിതവുമായ കച്ചവട വ്യവസ്ഥക്ക് തന്നെ രൂപം നല്‍കിയിരുന്നു.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം ലോകം അടക്കി ഭരിച്ച ഈ സിദ്ധാന്തങ്ങള്‍ 2008 ഓടെ ദുര്‍ബലപ്പെടുകയും ലോകം 1930 കളിലേതിന് സമാനമോ അതിനേക്കാള്‍ രൂക്ഷമോ ആയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയുമാണ്. ഇവിടെ കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ ഒരിക്കല്‍ കൂടി പ്രസക്തമാവാനുള്ള കാരണം അത് നവലിബറലിസത്തേക്കാള്‍ യാഥാര്‍ത്ഥ്യബോധമുള്ളതായതുകൊണ്ടാണ്. അപ്പോഴും ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ച് മുതലാളിത്ത വ്യവസ്ഥ തകരുമെന്ന മാർൿസിയന്‍ സിദ്ധാന്തങ്ങള്‍ കെയിന്‍സിനേക്കാള്‍ പ്രസക്തമാകുന്നു, എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയിലൂടെ മുതലാളിത്തം താനേ തകരുമെന്നല്ല മാർ‌ൿസ് വിഭാവനം ചെയ്തത്. പ്രതിസന്ധികളില്‍ ദുര്‍ബലപ്പെടുന്ന മുതലാളിത്തത്തെ തകര്‍ക്കാന്‍ വേണ്ട ശക്തമായ സമൂഹ്യവിപ്ലവ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടണമെന്നായിരുന്നു. ഇവിടെ കൂടുതല്‍ പ്രസക്തമായ വലിയൊരു ചോദ്യം ഉയര്‍ന്നുവരുന്നു.

കെയിന്‍സ് വളര്‍ത്തിയ കെയിനീഷ്യനിസത്തിന്റേയും എതിര്‍ത്ത മാർൿസിസത്തിന്റേയും ഇന്നത്തെ അവസ്ഥ എന്താണ് ? മാർ‌ൿസ് മരിച്ച വര്‍ഷത്തിലാണ് കെയിന്‍സ് ജനിച്ചത് (1883). ഒന്നേകാല്‍ നൂറ്റാണ്ട് പൂര്‍ണമായും പിന്നിട്ടുകഴിഞ്ഞു. ഇതിനിടയില്‍ കെയിന്‍സ് ജീവിക്കുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും മരിക്കുകയും ഒരിക്കല്‍ കെയിനീഷ്യനിസം തന്നെ നിരാകരിക്കപ്പെടുകയും ഇപ്പോള്‍ വീണ്ടും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ മാർൿസിസമാവട്ടെ കാലോചിതവും ഗുണപരവുമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ കരുത്താര്‍ജിക്കുകയും ലോകത്താകമാനം വളര്‍ന്നു വരുന്ന മനുഷ്യമോചന പോരാട്ടത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്യുന്നു.

സോവിയറ്റ് യൂനിയനിലേയും കിഴക്കന്‍ യൂറോപ്പിലേയും അനുഭവങ്ങള്‍ സോഷ്യലിസ്‌റ്റ് പരീക്ഷണങ്ങള്‍ക്കേറ്റ തിരിച്ചടി തന്നെയാണ്. സോഷ്യലിസ്‌റ്റ് തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണം വ്യാപകമായി ചര്‍ച്ച ചെയ്യുകയും നേട്ടകോട്ടങ്ങള്‍ വിലയിരുത്തുകയും ഉള്‍ക്കൊള്ളുകയും വേണം. അതേസമയം ലോകത്താകെ, പ്രത്യേകിച്ചും ലാറ്റിനമേരിക്കയിലെയും ഇതര രാജ്യങ്ങളിലെയും ജനകീയ മുന്നേറ്റങ്ങള്‍ ഒട്ടേറെ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവയില്‍ പലതും പ്രതീക്ഷക്ക് വകനല്‍കുന്നവയാണ്. കെയിന്‍സിന്റെ സിദ്ധാന്തങ്ങള്‍ ദുര്‍ബലമായിരുന്നതിനാലാണ് ഭരണകൂടങ്ങളുടെ പിന്തുണ ഏറെ ഉണ്ടായിട്ടും പ്രയോഗത്തില്‍ അവ പരാജയപ്പെട്ടത്. 1930 കളിലും 40 കളിലും കെയിനീഷ്യനിസത്തെ അംഗീകരിച്ച ലിബറല്‍ മുതലാളിത്തമല്ല ഇന്നത്തേത് എന്നതും വസ്‌തുതയാണ്. മുതലാളിത്തത്തിലെ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ മൂര്‍ച്ഛിച്ചിരിക്കുന്നതിനാല്‍ കെയിനീഷ്യന്‍ പ്രതിവിധികള്‍ നടപ്പുകാല പ്രതിസന്ധികളില്‍ അപ്രസക്തമാവുകയാണ്. അതുകൊണ്ടു തന്നെ ആന്തരിക വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന നവലിബറല്‍ മുതലാളിത്തത്തിനെതിരെ കൂടുതല്‍ പ്രായോഗികമായിട്ടുള്ളത് മാർൿസിന്റെ സിദ്ധാന്തങ്ങള്‍ തന്നെയാണ്. അതാകട്ടെ പഴയ സോവിയറ്റ് യൂണിയനിലേക്കും അന്നത്തെ സിദ്ധാന്തങ്ങളിലേക്കും ഉള്ള തിരിച്ചുപോക്കാവരുത്. കാലികമായി പരിഷ്‌ക്കരിക്കുകയും ബോധപൂര്‍വ്വം വികസിപ്പിക്കുകയും ചെയ്യുന്ന മാർൿസിസത്തിന്റെ ജനാധിപത്യത്തിലൂന്നിയ പ്രയോഗത്തിലൂടെ ആയിരിക്കണം.

***
പ്രൊ. ടി . പി. കുഞ്ഞിക്കണ്ണൻ, കടപ്പാട് : ശാസ്‌ത്രഗതി

15 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപതാം നൂറ്റാണ്ടിലെ ധനശാസ്‌ത്രചിന്തയെ ആഴത്തില്‍ സ്വാധീനിച്ച പ്രതിഭാശാലിയായിരുന്നു ജോണ്‍ മെയിനാര്‍ഡ് കെയിന്‍സ്. കാൾ മാർ‌ൿസ് മരിച്ച 1883 ല്‍ ജനിച്ചു. അതുകൊണ്ടുതന്നെ ഈ ജനനത്തെ അര്‍ത്ഥവത്തായ ഒരു സംഭവമായി മുതലാളിത്ത ലോകം വാഴ്ത്തി. മാർ‌ൿസ് പ്രവചിച്ച മുതലാളിത്തത്തിന്റെ അനിവാര്യമായ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ പിറന്ന ഇതിഹാസ പുരുഷനായും കെയിന്‍സിനെ മുതലാളിത്തം ഉയര്‍ത്തിക്കാട്ടി. 1930 കളിലെ സാമ്പത്തിക പ്രതിസന്ധിയുടെ നീര്‍ച്ചുഴിയില്‍ നിന്ന് മുതലാളിത്തത്തെ തല്‍ക്കാലത്തേക്കെങ്കിലും കരകയറ്റാന്‍ കെയിന്‍സിന് കഴിഞ്ഞു. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മുതലാളിത്ത പ്രതിസന്ധി ഉണ്ടായി. അവ വിശദീകരിക്കുന്നതിലും പ്രതിരോധിക്കുന്നതിലും കെയിനീഷ്യനിസം പരാജയപ്പെടുകയായിരുന്നു.....

പ്രൊഫസര്‍. ടി.പി.കുഞ്ഞിക്കണ്ണന്റെ ലേഖനം.

simy nazareth said...

ഓടിച്ച് വായിച്ചതേയുള്ളൂ. ഈ ലേഖനത്തില്‍ പറയുന്ന വളര്‍ച്ചയൊന്നും മാര്‍ക്സിസത്തിന് ഇതുവരെ കണ്ടിട്ടില്ല. ഇപ്പൊഴും സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ വിരലിലെണ്ണാ‍വുന്നതല്ലേയുള്ളൂ. തെക്കേ അമേരിക്കയില്‍ പോലും മൂന്നോ നാലോ രാ‍ജ്യങ്ങളല്ലേയുള്ളൂ (ബ്രസീല്‍, ക്യൂബ, വെനെസ്വേല, ?). മാര്‍ക്സിസം നല്ല സിദ്ധാന്തമാണെങ്കില്‍, ഏറ്റവും മികച്ചതാണെങ്കില്‍, ഇത്രയും വര്‍ഷങ്ങളായി എന്തുകൊണ്ട് ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും മാര്‍ക്സിസം സ്വീകരിക്കാത്തത് എന്തുകൊണ്ട് എന്നത് പ്രസക്തമല്ലേ? ഒരുകാലത്തും അത്തരം ഒരു സംവിധാനം വന്നില്ലല്ലോ.

കെയ്നീഷ്യന്‍ വെല്ഫയര്‍ സ്റ്റേറ്റ് എന്ന ആശയം യൂറോപ്യന്‍ രാജ്യങ്ങള്‍ വലിയതോതില്‍ നടപ്പാക്കിയിട്ടില്ലേ? ഇപ്പൊഴും സോഷ്യല്‍ വെല്ഫയര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരു വലിയ ഘടകമാണ്. മുതലാളിത്തം, മാര്‍ക്സിസം എന്നിങ്ങനെ വര വരച്ച് വേര്‍തിരിക്കുന്നത് എളുപ്പമല്ല.

മാര്‍ക്സിസവും പരിണാമസിദ്ധാന്തവും താരതമ്യപ്പെടുത്തുന്ന ലേഖനങ്ങള്‍ വല്ലതുമുണ്ടോ? ഉണ്ടെങ്കില്‍ മെയിലില്‍ അയച്ചുതരാമോ?

Raghu said...

Thanks for posting this article.
One of the criticisms of Bolsheviks from the left is that they implemented a stronger, state controlled capitalist system, replacing more labor controlled and democratic production system, which existed before the Bolshevik revolution. (Understanding power : Noam Chomsky). Could it be a factor that inspired Keynes to formulate his theory, which preaches a state control over capitalist production?

Anonymous said...

tp kunhikannan is a fraud kenesianist.. he syas that marxisum with a new face will overcome the crises.. Mr,. kunhikkannan is a Nalam loka ideolagist, having no idea about marxisum.. he is a carrierist and no idea about marxisum.. Now he says marxisum is going to gain.. ok.. this type of phudo marxists become marxists and, the blogs like workerrs forum give them sapace.. good and thanks to the great economic crisis of capitalism.. we give you sympathy..
Raman, from Delhi.

Anonymous said...

kunhikkanna is against all marxisit thoughts, we know...
Now the capitalism is in crisis.. He become a maxist..
opportunism thy name is kunhikkannan, kssp.. Long live opportunism..
arathy from delhi.

Anonymous said...

tp.kunhikkannan, a pseudo marxist in workers forum blog..
ur blog spot is , we know that a psedo marxist blog..
go on and carry on this carrierists.. it will give u some space in the pseudo marxist politics..
all the best.
from jayaraj bombay

Anonymous said...

halo workers forum,
u are a sympathiser of pinarayi vijayan, who has butchered the marxist organisation in kerala.
you will, surely publish articles of Nalam loka ideologists..go opn we boycot ur blog from today..
ranajan, delhi.

വര്‍ക്കേഴ്സ് ഫോറം said...

സിമി, രഘു അനോണിമാരെ
വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

ഈ ലേഖനത്തിൽ പറയാൻ ശ്രമിച്ചത് ഇതായിരുന്നു, “മുതലാളിത്ത സൈദ്ധാന്തികരുടെ പരിമിതികള്‍ തുറന്നുകാട്ടിയ കെയിന്‍സ് സര്‍ക്കാര്‍ സഹായത്തോടെ പൊതുഇടങ്ങള്‍ കഴിയാവുന്നത്ര വീണ്ടെടുത്ത് മുതലാളിത്തത്തെ കരകയറ്റാനാകുമോ എന്ന പരീക്ഷണത്തിലായിരുന്നു. എന്നാല്‍ മുതലാളിത്തം അതിന്റെ സഹജമായ സ്വഭാവം - അതായത് ഉത്പാദന പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യമായി സംഘടിപ്പിക്കുകയും അതില്‍ നിന്നുള്ള ലാഭം സ്വകാര്യമായി കൈയ്യടക്കുകയും ചെയ്യുന്ന രീതി - തുടരുന്നിടത്തോളം സമ്പത്തിന്റെ അമിത കേന്ദ്രീകരണം അനിവാര്യമായിരിക്കും. നിരന്തരം നടക്കുന്ന ഈ കേന്ദ്രീകരണ പ്രവണത പുതിയ പുതിയ പ്രതിസന്ധികളിലേക്ക് നയിച്ചു കൊണ്ടേയിരിക്കും. ഇതായിരുന്നു മാർൿസിന്റെ നിലപാട്. ”

തുടർന്ന് വർത്തമാന പരിസ്ഥിതിയിൽ കെയ്നീഷ്യനിസത്തിന്റെയും മാർക്സിസത്തിന്റെയും പ്രസക്തി പരിശോധിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു, “കെയിന്‍സ് വളര്‍ത്തിയ കെയിനീഷ്യനിസത്തിന്റേയും എതിര്‍ത്ത മാർൿസിസത്തിന്റേയും ഇന്നത്തെ അവസ്ഥ എന്താണ് ? മാർ‌ൿസ് മരിച്ച വര്‍ഷത്തിലാണ് കെയിന്‍സ് ജനിച്ചത് (1883). ഒന്നേകാല്‍ നൂറ്റാണ്ട് പൂര്‍ണമായും പിന്നിട്ടുകഴിഞ്ഞു. ഇതിനിടയില്‍ കെയിന്‍സ് ജീവിക്കുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും മരിക്കുകയും ഒരിക്കല്‍ കെയിനീഷ്യനിസം തന്നെ നിരാകരിക്കപ്പെടുകയും ഇപ്പോള്‍ വീണ്ടും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ മാർൿസിസമാവട്ടെ കാലോചിതവും ഗുണപരവുമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ കരുത്താര്‍ജിക്കുകയും ലോകത്താകമാനം വളര്‍ന്നു വരുന്ന മനുഷ്യമോചന പോരാട്ടത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്യുന്നു.”

ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ് “മുതലാളിത്തത്തിലെ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ മൂര്‍ച്ഛിച്ചിരിക്കുന്നതിനാല്‍ കെയിനീഷ്യന്‍ പ്രതിവിധികള്‍ നടപ്പുകാല പ്രതിസന്ധികളില്‍ അപ്രസക്തമാവുകയാണ്. അതുകൊണ്ടു തന്നെ ആന്തരിക വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന നവലിബറല്‍ മുതലാളിത്തത്തിനെതിരെ കൂടുതല്‍ പ്രായോഗികമായിട്ടുള്ളത് മാർൿസിന്റെ സിദ്ധാന്തങ്ങള്‍ തന്നെയാണ്. അതാകട്ടെ പഴയ സോവിയറ്റ് യൂണിയനിലേക്കും അന്നത്തെ സിദ്ധാന്തങ്ങളിലേക്കും ഉള്ള തിരിച്ചുപോക്കാവരുത്. കാലികമായി പരിഷ്‌ക്കരിക്കുകയും ബോധപൂര്‍വ്വം വികസിപ്പിക്കുകയും ചെയ്യുന്ന മാർൿസിസത്തിന്റെ ജനാധിപത്യത്തിലൂന്നിയ പ്രയോഗത്തിലൂടെ ആയിരിക്കണം.”

ഈ ലേഖനം വായിച്ചതിനു ശേഷവും tp kunhikannan is a fraud kenesianist..എന്നും മറ്റും ആരോപിക്കുന്നവർ അത് തെളിയിക്കുവാനും ബാദ്ധ്യസ്ഥരാണെന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ..കമന്റ് ഓപ്ഷൻ തുറന്നു വച്ചിരിക്കുന്നത് അതിനാണ്. മൂന്നു ഡെൽഹിക്കാരും ഒരു മുംബൈകാരനും അതിനു ശ്രമിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മുൻ‌നിറുത്തിയാവരുത് പോസ്റ്റുകളെ വിലയിരുത്തേണ്ടത് എന്നു സൂചിപ്പിക്കട്ടെ.

വർക്കേഴ്‌സ് ഫോറത്തിൽ വരുന്ന എല്ലാ ലേഖനങ്ങളും വർക്കേഴ്‌സ് ഫോറം എഴുതുന്നത് മാത്രമല്ല...വിവിധ ജേർണലുകളിൽ വരുന്ന ലേഖനങ്ങൾ ഡോക്യുമെന്റ് ചെയ്യുക എന്ന കർത്തവ്യവും കൂടിയാണ് ഞങ്ങൾ ചെയ്യുന്നത്. അപ്രകാരം പോസ്റ്റു ചെയ്യുന്ന ലേഖനങ്ങളിൽ വസ്തുതാപരമായ / ആശയപരമായ തെറ്റുകൾ കടന്നു കൂടുന്നുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കുന്നത് സ്വാഗതം ചെയ്യുന്നു. അതല്ലാതെ അവൻ നാലാം ലോക വാദിയാണ് !..മറ്റവൻ സാമ്രാജ്യത്വ ഏജന്റാണ്..വർക്കേഴ്സ് ഫോറം പിണറായിയുടെ കൂലി എഴുത്തുകാരാണ് എന്നൊക്കെയുള്ള തറ ഡയലോഗ് അടിക്കാതിരിക്കുന്നത് അവനവന്റെ അന്തസ്സ്.

സിമി

ലാറ്റിനമേരിക്കൻ നാടുകളിൽ ഒട്ടെല്ലാ രാജ്യങ്ങളിലും ഇന്ന് ഇടതു പക്ഷ സർക്കാരുകളാണ്. ലോക ബാങ്കിന്റെയും ഐ എം എഫിന്റെയും നയങ്ങളുടെ പരീക്ഷണശാലയായിരുന്നു ലാറ്റിനമേരിക്ക. (ബ്രസീല്‍, ക്യൂബ, വെനെസ്വേല എന്നിവ മാത്രമല്ല അർജന്റീന, ചിലി, ബൊളെവിയ, നിക്കരാഗ്വ, ഉറുഗ്വെ, പരാഗ്വെ . എത്സാല്വഡോർ തുടങ്ങി ഒട്ടെല്ലാ രാജ്യങ്ങളിലും ഇടതു പക്ഷ ഭരണകൂടങ്ങളാണ്

കെയ്നീഷ്യന്‍ വെല്ഫയര്‍ സ്റ്റേറ്റ് എന്ന ആശയം യൂറോപ്യന്‍ രാജ്യങ്ങള്‍ വലിയതോതില്‍ നടപ്പാക്കിയിട്ടില്ലേ?

ഉണ്ട്..അതിനു കാരണം സോഷ്യലിസ്റ്റ് രാജ്യങ്ങൾ നില നിന്നതായിരുന്നു. 8 മണിക്കൂർ ജോലിയും 8 മണിക്കൂർ വിനോദവും 8 മണിക്കൂർ വിശ്രമവും സോഷ്യലിസ്റ്റ് രാജ്യങ്ങൾ പ്രദാനം ചെയ്തപ്പോൾ കൂടുതൽ കൂടുതൽ വെൽഫെയർ തങ്ങളുടെ പൌരന്മാർക്ക് നൽകാൻ പാശ്ചാത്യ രാജ്യങ്ങൾ നിർബന്ധിതരാവുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിൽ ആദ്യം കത്തി വയ്ക്കപ്പെടുക ഇത്തരം സൌജന്യങ്ങളായിരിക്കും

മാര്‍ക്സിസവും പരിണാമസിദ്ധാന്തവും താരതമ്യപ്പെടുത്തുന്ന ലേഖനങ്ങള്‍ കിട്ടാൻ ശ്രമിക്കുന്നുണ്ട്..കിട്ടിയാൽ അയക്കാം.

Inji Pennu said...

വര്‍ക്കേര്‍സ് ഫോറമേ
ലാറ്റിന്‍ അമേരിക്കയില്‍ ഇടതുപക്ഷ ചായ്‌വുള്ള ഭരണകൂടങ്ങള്‍ മാര്‍ക്കെറ്റ് എക്കോണമിയെന്ന കുറച്ചധികംവെള്ളം ചേര്‍ത്ത ക്യാപിറ്റലിസം തന്നയല്ലേ ഉപയോഗിക്കുന്നത്? എത്സാല്വഡോർ മാത്രമാവില്ലേ അതിനൊരല്പെമെങ്കിലും അപവാദം? ഇന്ത്യയില്‍ ഭൂപരിഷ്കരണം വന്നിട്ടുണ്ടെന്ന് കരുതി അത് ഇടതുപക്ഷ ഗവണ്മെന്റ് എന്ന് പറയുവാന്‍ ഒക്കാത്തതുപോലെ തന്നയല്ലേ ലാറ്റിന്‍ അമേരിക്കയുടേയും സ്ഥിതി? ലാറ്റിന്‍ അമേരിക്കന്‍ സാമ്പത്തിക വാര്‍ത്തകളും അവരുടെ നയങ്ങളും വായിക്കുമ്പോള്‍ അങ്ങിനെയാണ് തോന്നുന്നത്. ഇതെങ്ങിനെയാണ് മാര്‍ക്സിയന്‍ സാമ്പത്തിക നയങ്ങളാവുന്നത്? വാള്‍ സ്റ്റ്രീട് ജേര്‍ണല്‍ ബ്രസീലിനേയും അര്‍ജെന്റീനേയും ഒക്കെ അമേരിക്കയക്കാളുമൊക്കെയാണ് പുകഴ്ത്തി പാടുന്നത്. ലോകം മുഴുവന്‍ ഒരു മിസ്കഡ് എക്കോണമിയിലേക്കല്ലേ നീങ്ങിക്കൊണ്ടിരിക്കുന്നത്? ബാക്ക് ഡോര്‍ സോഷ്യലിസവും ഒപ്പം എഫ്.ഡി.ഐയും മൂലധനവും എല്ലാം ഒത്തുചേരുന്ന ഒരു സാമ്പത്തിക നയം?

ലേഖനത്തില്‍ എവിടെയും കാണാത്തതുകൊണ്ട് സംശയം. ചൈനയെ ഇടതുപക്ഷത്തില്‍ നിന്ന് എടുത്ത് കളഞ്ഞോ? :)


ഓഫ്:
ഹഹ ബോംബേക്കാരേം ദില്ലിക്കാരും ആണോ പുതിയ അനോണികള്‍ :) എനിക്ക് വയ്യ!

Anonymous said...

"വർക്കേഴ്സ് ഫോറം പിണറായിയുടെ കൂലി എഴുത്തുകാരാണ് എന്നൊക്കെയുള്ള തറ ഡയലോഗ് അടിക്കാതിരിക്കുന്നത് അവനവന്റെ അന്തസ്സ്."

ഇതെങ്ങനെയാണ് തറ ഡയലോഗ് ആവുന്നത് വര്‍‌‌ക്കേഴ്സ് ഫോറമേ, പിണറായി അത്രക്കങ്ങ്ട് മോശക്കാരനാണോ? ഇതൊക്കെ ഒരു ക്രെഡിറ്റായെടുക്കടോ. എന്നാലും തനിക്ക് ലാഭമാണ്.

Zebu Bull::മാണിക്കൻ said...

അര്‍ജന്റീനയില്‍ ഭരിക്കുന്നത് ഒരു ഇടതുപക്ഷഭരണകൂടമെങ്കില്‍, സംശയമില്ല അമേരിക്കന്‍ ഐക്യനാടുകളിലും ഇടതുഭരണം തന്നെ.

Anonymous said...

tp.kunhikkannan is an activist of kssp..he was the then president of kssp. kssp says that marxisum is anti democratic and it should be rewritten in a democratic way.. How?
Marxist APPLICATIONS may be undemocratic.. but not MARXISUM..
MY PONT IS THAT.. DONT BLAME ME
FOR THE COMMENT PLEASE..
ARATHY DELHI

Anonymous said...

ACCORDING TO U, PINARAYI SYMPATHISER IS NOT GOOD..
OK.. MY OPINION IS ENDORSED BY U.. GOOD.
RANJAN, DELHI

Anonymous said...

SURE, I am commenting on my behalf.. not on behalf of an organisation.. then how it will be above individual perspective , workers forum..?
Jayaraj

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട ഇഞ്ചി

ലാറ്റിനമേരിക്കയില്‍ ഇടതു പക്ഷ ഭരണകൂടങ്ങളാണ് എന്നല്ലാതെ സോഷ്യലിസ്റ്റ് ഭരണകൂടങ്ങളാണെന്ന് എവിടെയും വര്‍ക്കേര്‍സ് ഫോറം അവകാശപ്പെട്ടിട്ടില്ല. നവ ലിബറല്‍ നയങ്ങളുടെ പരീക്ഷണശാലായായിരുന്ന ഒട്ടേറെ രാജ്യങ്ങള്‍ അത്തരം നയങ്ങളോട് വിട പറഞ്ഞ് ലെഫ്റ്റ് ഓഫ് സെന്റര്‍ നിലപാടെടുത്തതു തന്നെ നവ ലിബറല്‍ നയങ്ങളോടുള്ള ജനസാമാന്യത്തിന്റെ വിപ്രതിപത്തി കാരണമാണ്. മിക്സഡ് എക്കോണമി പോലും നവലിബറല്‍ നയങ്ങളില്‍ നിന്നുള്ള ഇടത്തോട്ട് പോക്കാണ്.

ഇന്ത്യയിലെ കമ്യൂ ണിസ്റ്റ് പാര്‍ട്ടികള്‍ പോലും ഒരു സോഷ്യലിസ്റ്റ് വിപ്ലവമല്ല വിഭാവനം ചെയ്യുന്നത് എന്നത് ഇതിനോടൊപ്പം കൂട്ടി വായിക്കുമല്ലോ. ഇന്ത്യയിലെ ജന്മിത്വത്തോട് സന്ധി ചെയ്തു കൊണ്ട് മുതലാളിത്തം ചെയ്തു തീര്‍ക്കാത്ത മുതലാളിത്ത വിപ്ലവ കടമകള്‍ പൂര്‍ത്തിയാക്കുമെന്നല്ലേ കമ്യൂ ണിസ്റ്റ് പാര്‍ട്ടികള്‍ പോലും പറയുന്നത്?

ബോംബേക്കാരോടും ദില്ലിക്കാരോടും അനോണികളായി വരരുത് എന്ന് പറയാനൊക്കുമോ ഇഞ്ചിയേ?
:)

Zebu Bull::മാണിക്കന്‍

ഇഞ്ചിക്കു കൊടുത്ത മറുപടിയോടൊപ്പം താങ്കള്‍ തന്ന ലിങ്ക് തന്നെ ദയവായി ശ്രദ്ധിച്ച് വായിക്കുക..ഉത്തരം അവിടുണ്ട്

അനോണീ

“ഇതെങ്ങനെയാണ് തറ ഡയലോഗ് ആവുന്നത് വര്‍‌‌ക്കേഴ്സ് ഫോറമേ, പിണറായി അത്രക്കങ്ങ്ട് മോശക്കാരനാണോ? ഇതൊക്കെ ഒരു ക്രെഡിറ്റായെടുക്കടോ. എന്നാലും തനിക്ക് ലാഭമാണ്.”

അങ്ങനെയുള്ള ലാഭം ഞങ്ങള്‍ക്കു വേണ്ട അനോണീ. ഇതു ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആൿടിവിസ്റ്റുകളുടെ
ബ്ലോഗാണെന്ന് മനസ്സിലാക്കിയാലും.

ആരതി, ന്യൂ ഡല്‍ഹി

താങ്കളുയര്‍ത്തുന്ന ആരോപണം തെളിയിക്കാന്‍ ലേഖനത്തില്‍ നിന്നെന്തെങ്കിലും ചൂണ്ടിക്കാണിച്ചു കൂടേ?

പ്രിയപ്പെട്ട RANJAN, DELHI

അനുഭാവി എന്നാല്‍ കൂലിയെഴുത്തുകാരന്‍ എന്നു താങ്കള്‍ക്ക് വ്യാഖ്യാനിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എല്ലാവരേയും ആ കൂട്ടത്തില്‍ കൂട്ടണോ?

പ്രിയപ്പെട്ട ജയരാജേ

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മുന്‍‌നിറുത്തിയാവരുത് പോസ്റ്റുകളെ വിലയിരുത്തേണ്ടത് എന്നു സൂചിപ്പിക്കട്ടെ എന്നു പറഞ്ഞാല്‍ എഴുതിയ ആളെ താങ്കള്‍ക്കിഷ്‌ടപ്പെട്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചല്ല എഴുതിയ ലേഖനം ഉയര്‍ത്തുന്ന ഇഷ്യൂകളെ/ പോയിന്റുകളെ ആടിസ്ഥാനപ്പെടുത്തിയാണ് ലേഖനത്തെ വിലയിരുത്തേണ്ടത് എന്നാണ് ഉദ്ദേശിച്ചത്..ഞങ്ങള്‍ എഴുതിയതിന്റെ കുഴപ്പമാണോ താങ്കള്‍ മനസ്സിലാക്കിയതിന്റെ കുഴപ്പമാണോ, എന്തിരോ എന്തോ?