Friday, June 5, 2009

മാധ്യമങ്ങളും ധാര്‍മികതയും

മാധ്യമങ്ങളുടെ ഭാരിച്ച ഉത്തരവാദിത്തം വിവരദാതാവ്, അധ്യാപകന്‍, വിനോദോപാധി എന്നീ നിലകളില്‍ മാത്രമായി ഒതുങ്ങുന്നതല്ല. സമൂഹത്തിലെ ഏറ്റവും ദരിദ്രരുടെ ഉന്നമനം യാഥാര്‍ഥ്യമാക്കാനും സമുദായങ്ങള്‍ തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലും സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കാനും ഉതകുന്ന രീതിയില്‍ പൊതുജനാഭിപ്രായം സൃഷ്ടിച്ചെടുക്കുന്നതിനുള്ള പ്രചോദനമായും അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. സമൂഹത്തിലെ ഏതൊരാളെയുംപോലെ നിയന്ത്രണങ്ങളും നിര്‍ബന്ധങ്ങളും സമ്മര്‍ദങ്ങളും പ്രലോഭനങ്ങളും മാധ്യമപ്രവര്‍ത്തകരും നേരിടേണ്ടിവരുമെന്നതില്‍ സംശയമില്ല. എന്നാല്‍, ഇതെല്ലാം അതീജീവിച്ച് സമൂഹത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കായി മാധ്യമപ്രവര്‍ത്തകര്‍ ഒരുപരിധിയോളം ധീരതയും നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും കാട്ടേണ്ടതുണ്ട്. സത്യം, നീതി, സ്വാതന്ത്ര്യം, സ്വഭാവദാര്‍ഢ്യം, നിഷ്പക്ഷത, മാന്യത എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായ മാധ്യമധര്‍മം ഉയര്‍ത്തിപ്പിടിക്കുകയും പരിപാലിക്കുകയും ചെയ്യുകയെന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന കടമ. ഇന്ന് രാജ്യത്തിന്റെ മാത്രമല്ല, ആഗോളഗ്രാമത്തിന്റെ തന്നെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക അജന്‍ഡ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇംഗ്ളീഷ് നിഘണ്ടുവില്‍ 'എത്തിക്സിന്' നല്‍കിയിട്ടുള്ള അര്‍ഥം 'ധാര്‍മികതത്വങ്ങളുടെ സമാഹാരമോ സംവിധാനമോ' എന്നതാണ്. നോബല്‍സമ്മാനം നേടിയ വൈദ്യശാസ്ത്രജ്ഞനും ദൈവശാസ്ത്രപണ്ഡിതനുമായ ആല്‍ബര്‍ട്ട് ഷ്വറ്റ്സറുടെ അഭിപ്രായത്തില്‍ "സഹജീവികളോടുള്ള ഐക്യദാര്‍ഢ്യത്തില്‍നിന്നാണ് ധാര്‍മികതയിലേക്കുള്ള പാത തുടങ്ങുന്നത്''. മാധ്യമങ്ങളുടെയും ആശയവിനിമയത്തിന്റെയും പശ്ചാത്തലത്തില്‍ 'ധാര്‍മികത'യെ 'മാധ്യമപ്രവര്‍ത്തനത്തിന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന സദാചാരതത്വങ്ങളോ മൂല്യങ്ങളോ' എന്ന് വിശേഷിപ്പിക്കാം.

മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ശബ്ദം നല്‍കാനുള്ള ശക്തമായ സ്തംഭമാണ് 'ഫോര്‍ത്ത് എസ്റ്റേറ്റ്'. ജനാധിപത്യത്തിലെ മറ്റു മൂന്ന് സ്ഥാപനങ്ങള്‍ ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യത ഉറപ്പാക്കുന്നതും മാധ്യമങ്ങളാണ്. എന്നാല്‍, ഈ സ്വതന്ത്ര്യത്തെ നിയന്ത്രണമില്ലാതെ എന്തും അച്ചടിക്കാനും പ്രസിദ്ധീകരിക്കാനുള്ള ലൈസന്‍സായി തരംതാഴ്ത്തുന്ന പ്രവണതയ്ക്ക് തടയിടേണ്ടതുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രസിഡന്റ് എ എച്ച് ഗുല്‍സ്ബര്‍ജര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പറഞ്ഞു: "അച്ചടിക്കാനുള്ള പ്രസാധകന്റെ സ്വാതന്ത്ര്യമല്ല പ്രധാനം, മറിച്ച് അറിയാനുള്ള പൌരന്റെ അവകാശമാണ്''. ഭരണഘടനാപരമായ ഉറപ്പുകളേക്കാള്‍ ജനങ്ങള്‍ക്ക് മാധ്യമത്തിലുള്ള വിശ്വാസമാണ് പ്രധാനമെന്ന് 'ദ ലണ്ടന്‍ ടൈംസ്' ഒരിക്കല്‍ മുഖപ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു- "രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മാധ്യമങ്ങളുടെ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനു പിന്നില്‍ ഉറച്ചുനില്‍ക്കണം, പലപ്പോഴും മാധ്യമങ്ങള്‍ക്ക് തെറ്റ് സംഭവിക്കാറുണ്ടെന്ന് അവര്‍ക്ക് ബോധ്യമുണ്ടെങ്കിലും. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളുടെ നിലവാരം ഉയര്‍ത്താനും എല്ലാ വശങ്ങളും ശരിയായി അവതരിപ്പിക്കാനുമുള്ള ഉത്തരവാദിത്തബോധം പ്രകടിപ്പിക്കണം. നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്കുമാത്രമേ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പൊതുജനവിശ്വാസം നിലനിര്‍ത്താന്‍ കഴിയൂ. കരിനിയമങ്ങള്‍ കൊണ്ടുവരുന്നത് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കും. അത്തരം സ്ഥിതി ഉണ്ടാകുന്നത് മാധ്യമങ്ങളുടെ ധാര്‍മികതയും അപകടത്തിലാക്കും. സ്വീഡനിലെ ഓംബുഡ്സ്മാന്‍ ഡോ. തോസ്റ്റ കാര്‍സ് പറയുകയുണ്ടായി-' മാധ്യമസ്വാതന്ത്ര്യം ഇല്ലാതെ മാധ്യമധാര്‍മികത അസാധ്യം, ധാര്‍മികത കാത്തൂസൂക്ഷിക്കാതെ മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാനും കഴിയില്ല''. അതുകൊണ്ട് സ്വതന്ത്രമാധ്യമങ്ങളും ജനാധിപത്യസമൂഹവും തമ്മില്‍ ശരിയായ ബന്ധം നിലനിര്‍ത്താന്‍ ഏറ്റവും ഉചിതമായ മാര്‍ഗം മാധ്യമങ്ങള്‍ സ്വയംനിയന്ത്രണം പാലിക്കുകയെന്നതാണ്.

ഇന്ന്, മാധ്യമങ്ങള്‍ പ്രചാരം കൂട്ടാനും കമ്പോളത്തിന്റെ നേട്ടങ്ങള്‍ കൊയ്യാനും ശ്രമിക്കുമ്പോള്‍ ദേശീയ, സാമൂഹ്യ, വിദ്യാഭ്യാസ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഗുരുതരമായ നിലവാരക്കുറവ് പ്രകടമാകുന്നു. പകരം ദൃശ്യമാകുന്നത്, വാര്‍ത്തകളുടെ ബാലിശമായ അവതരണവും സംഭ്രമജനകമായ ശൈലിയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. പത്രാധിപരുടെ കുലീനമായ കസേര കമ്പോളത്തില്‍ ഭ്രമിച്ച പത്രം ഉടമകളും മാധ്യമപ്രവര്‍ത്തകരും കൈയടക്കിയിരിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളുടെ വളര്‍ച്ചയോടെ ഗൌരവബോധമുള്ള മാധ്യമപ്രവര്‍ത്തനം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സാധാരണ വാര്‍ത്തപോലും ആകേണ്ട കാര്യമില്ലാത്ത സംഗതികള്‍ 'ബ്രേക്കിങ് ന്യൂസ്' ആയി വരുന്നു. നാം ലോകത്തെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്നും പരുവപ്പെടുത്തുന്നതെന്നും നിര്‍ണയിക്കുന്നതില്‍ മാധ്യമങ്ങള്‍ ശക്തവും സങ്കീര്‍ണവുമായ പങ്കാണ് വഹിക്കുന്നത്. വാര്‍ത്തകളും അന്വേഷണാത്മകമാധ്യമപ്രവര്‍ത്തനവും മുതല്‍ ടെലിവിഷന്‍ സീരിയലുകളും നാടകങ്ങളും സിനിമയുംവരെയുള്ള സംപ്രേഷണങ്ങള്‍ നമുക്ക് വിവരവും വിനോദവും ലോകവീക്ഷണവും പകരുന്നു. അങ്ങനെ, നമ്മുടെ വിശ്വാസങ്ങളെയും മൂല്യങ്ങളെയും അടിസ്ഥാനപരമായ പ്രതിബദ്ധതയെയും മാധ്യമങ്ങള്‍ പരോക്ഷമായി സ്വാധീനിക്കുന്നു. അപ്പോള്‍ ലോകത്ത് മാധ്യമങ്ങളുടെ സാന്നിധ്യവും സ്വാധീനവും വര്‍ധിച്ചുവരുന്നതിനാല്‍ ഇവയുടെ പെരുമാറ്റം നിയന്ത്രണവിധേയമാകേണ്ടതുണ്ട്. സാമൂഹ്യമായ നിയന്ത്രണങ്ങളും ഉത്തരവാദിത്തങ്ങളും ബാധ്യതയും സമ്മര്‍ദവുമില്ലാതെ ഒരു പരിഷ്കൃതസമൂഹത്തിലും മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല. സാമൂഹ്യമായ കടമ നിറവേറ്റാന്‍ മാധ്യമങ്ങള്‍ക്ക് കരുത്ത് പകരുന്നത് ധാര്‍മികതയാണ്, ഇക്കാര്യത്തില്‍ പ്രധാനമാനദണ്ഡം വിശ്വാസ്യതയാണ്, ധാര്‍മികമായ തത്വങ്ങളും പ്രവര്‍ത്തനവും തെറ്റും ശരിയും തിരിച്ചറിയാന്‍ ഉതകുന്നു.

പത്രങ്ങളുടെയും വാര്‍ത്താഏജന്‍സികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉന്നതനിലവാരം കാത്തൂസൂക്ഷിക്കാന്‍ പ്രസ് കൌസില്‍ ഓഫ് ഇന്ത്യ ഉചിതമായ പെരുമാറ്റച്ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ അടിസ്ഥാനപരമായി അച്ചടിമാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞതാണെങ്കിലും ടെലിവിഷന്‍-ഇലക്ട്രോണിക് മാധ്യമങ്ങളുടെ കാര്യത്തിലും ഏറെ പ്രസക്തമാണ്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും ബാധകമാകുന്ന വിധത്തില്‍ പ്രസ് കൌസിലിനെ മീഡിയ കൌസിലാക്കി മാറ്റണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള സമാധാനം ബോധിപ്പിക്കാന്‍ ഈ സംവിധാനം അനിവാര്യമാണ്. ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ശക്തവും ഉജ്വലവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമാക്കാനാണ് ഈ ശുപാര്‍ശ. നമ്മുടെ ഭരണഘടന വിഭാവനംചെയ്യുന്ന ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും.

*
(പ്രസ് കൌസില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍കൂടിയായ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജി എന്‍ റേ നടത്തിയ മഖന്‍ലാല്‍ ചതുര്‍വേദി അനുസ്മരണ പ്രഭാഷണത്തില്‍നിന്ന്)

പ്രഭാഷണത്തിന്റെ പൂര്‍ണ്ണ ആംഗലേയ രൂപം “MEDIA COMMUNICATION AND ETHICSഇവിടെ

ജസ്റ്റിസ് ജി എന്‍ റേയുടെ മറ്റൊരു പ്രഭാഷണം “Journalism, Ethics and Society“ ഇവിടെ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ശബ്ദം നല്‍കാനുള്ള ശക്തമായ സ്തംഭമാണ് 'ഫോര്‍ത്ത് എസ്റ്റേറ്റ്'. ജനാധിപത്യത്തിലെ മറ്റു മൂന്ന് സ്ഥാപനങ്ങള്‍ ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യത ഉറപ്പാക്കുന്നതും മാധ്യമങ്ങളാണ്. എന്നാല്‍, ഈ സ്വതന്ത്ര്യത്തെ നിയന്ത്രണമില്ലാതെ എന്തും അച്ചടിക്കാനും പ്രസിദ്ധീകരിക്കാനുള്ള ലൈസന്‍സായി തരംതാഴ്ത്തുന്ന പ്രവണതയ്ക്ക് തടയിടേണ്ടതുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രസിഡന്റ് എ എച്ച് ഗുല്‍സ്ബര്‍ജര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പറഞ്ഞു: "അച്ചടിക്കാനുള്ള പ്രസാധകന്റെ സ്വാതന്ത്ര്യമല്ല പ്രധാനം, മറിച്ച് അറിയാനുള്ള പൌരന്റെ അവകാശമാണ്''. ഭരണഘടനാപരമായ ഉറപ്പുകളേക്കാള്‍ ജനങ്ങള്‍ക്ക് മാധ്യമത്തിലുള്ള വിശ്വാസമാണ് പ്രധാനമെന്ന് 'ദ ലണ്ടന്‍ ടൈംസ്' ഒരിക്കല്‍ മുഖപ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു- "രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മാധ്യമങ്ങളുടെ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനു പിന്നില്‍ ഉറച്ചുനില്‍ക്കണം, പലപ്പോഴും മാധ്യമങ്ങള്‍ക്ക് തെറ്റ് സംഭവിക്കാറുണ്ടെന്ന് അവര്‍ക്ക് ബോധ്യമുണ്ടെങ്കിലും. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളുടെ നിലവാരം ഉയര്‍ത്താനും എല്ലാ വശങ്ങളും ശരിയായി അവതരിപ്പിക്കാനുമുള്ള ഉത്തരവാദിത്തബോധം പ്രകടിപ്പിക്കണം. നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്കുമാത്രമേ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പൊതുജനവിശ്വാസം നിലനിര്‍ത്താന്‍ കഴിയൂ. കരിനിയമങ്ങള്‍ കൊണ്ടുവരുന്നത് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കും. അത്തരം സ്ഥിതി ഉണ്ടാകുന്നത് മാധ്യമങ്ങളുടെ ധാര്‍മികതയും അപകടത്തിലാക്കും. സ്വീഡനിലെ ഓംബുഡ്സ്മാന്‍ ഡോ. തോസ്റ്റ കാര്‍സ് പറയുകയുണ്ടായി-' മാധ്യമസ്വാതന്ത്ര്യം ഇല്ലാതെ മാധ്യമധാര്‍മികത അസാധ്യം, ധാര്‍മികത കാത്തൂസൂക്ഷിക്കാതെ മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാനും കഴിയില്ല''. അതുകൊണ്ട് സ്വതന്ത്രമാധ്യമങ്ങളും ജനാധിപത്യസമൂഹവും തമ്മില്‍ ശരിയായ ബന്ധം നിലനിര്‍ത്താന്‍ ഏറ്റവും ഉചിതമായ മാര്‍ഗം മാധ്യമങ്ങള്‍ സ്വയംനിയന്ത്രണം പാലിക്കുകയെന്നതാണ്.