Thursday, June 18, 2009

കേരളത്തിലെ പാപരാസികളുടെ ഹിഡൻ അജണ്ട - ചില മാധ്യമചിന്തകൾ

ഒരിക്കൽ മാധ്യമധർമ്മത്തെക്കുറിച്ച്‌ പരസ്യമായി പറഞ്ഞപ്പോൾ ഒരു 'മുതിർന്ന' മാധ്യമപ്രവർത്തകൻ ഫോണിൽ വിളിച്ച്‌ എന്നെ വിരട്ടി. 'ഞങ്ങൾ നിങ്ങളുടെ മനോരോഗചികിത്സയെക്കുറിച്ച്‌ വിമർശിച്ചാൽ നിങ്ങളുടെ സ്ഥിതി എന്താവുമെന്നാറിയാമോ'? മാധ്യമചിന്തകൾ അവതരിപ്പിച്ചാൽ അത്തരം അനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്‌. കാരണം കേരളത്തിലെ മാധ്യമരംഗം അത്രയും മലീമസമാണ്‌.

ഇറ്റാലിയൻ ഭാഷയിൽ പാപരാസോ (​‍paparazzo) എന്നാൽ കൊതുക്‌ എന്നാണർത്ഥം. ശല്യക്കാരൻ എന്ന്‌ വ്യംഗ്യാർത്ഥം. പാപരാസൊയുടെ ബഹുവചനമാണ്‌ പാപരാസി. മലയാളത്തിൽ പാപരാസികൾ എന്നു പറഞ്ഞാലേ ബഹുവചനമെന്ന്‌ തോന്നുകയുള്ളു.

ശല്യക്കാരായ ഫോട്ടോ ജേർണലിസ്റ്റുകളാണ്‌ പാപരാസികൾ. ഡയനാ രാജകുമാരിയെയും കാമുകൻ ദോദി ഫയദിനെയും പാപരാസികളിൽ നിന്ന്‌ രക്ഷപ്പെടുത്താനായി ഡ്രൈവർ അമിത വേഗത്തിൽ കാറോടിച്ച്‌ അപകടത്തിൽപ്പെട്ട്‌ രാജകുമാരിയും കാമുകനും 1997ൽ മരണമടഞ്ഞപ്പോൾ പാപരാസികൾ സാർവ്വലൗകികമായി കുപ്രസിദ്ധിയാർജ്ജിച്ചു. പാപരാസി എന്ന പദം മാധ്യമ പ്രവർത്തനരംഗത്തെ മൂല്യച്യുതിയെ ദ്യോതിപ്പിക്കാനും ഉപയോഗിച്ചു തുടങ്ങി.

അധാർമ്മികമായ മാധ്യമപ്രവർത്തനത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്‌ മഞ്ഞ മാധ്യമപ്രവർത്തനം (Yellow journalism). സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന വ്യക്തികളെ കുറിച്ച്‌ അപവാദങ്ങൾ പ്രസിദ്ധീകരിക്കുകയും അതിലൂടെ അവിഹിതമായി വരുമാനമുണ്ടാക്കുകയും ചെയ്യുന്ന പത്രപ്രവർത്തനരീതിയാണത്‌. മാസ്സ്‌ കമ്യണിക്കേഷൻ പ്രോഫസറായ ജോസഫ്‌ ക്യാംബെൽ 2001ൽ പ്രസിദ്ധപ്പെടുത്തിയ The Year That Defined American Journalism എന്ന ഗ്രന്ഥത്തിൽ മഞ്ഞമാധ്യമപ്രവർത്തനത്തെ നിർവ്വചിക്കുന്നുണ്ട്‌. 1900കളിൽ ന്യൂയോർക്ക്‌ നഗരത്തിലെ പത്രങ്ങൾ സർക്കുലേഷൻ വർദ്ധിപ്പിക്കാനായി ആധികാരികതയില്ലാത്ത സ്രോതസ്സുകളിൽ നിന്നു കിട്ടുന്ന നിസ്സാരവാർത്തകൾ അമിതപ്രാധാന്യത്തോടെ വലിയ ശീർഷകങ്ങൾ കൊടുത്ത്‌ പ്രസിദ്ധപ്പെടുത്തുക, വാർത്തകൾ കാര്യമാത്രപ്രസക്തമല്ലാതെ വൈകാരികോന്മത്തത ഉളവാക്കുന്ന രീതിയിൽ അവതരിപ്പിക്കുക, അപവാദങ്ങൾ വാർത്തകളുടെ രൂപത്തിൽ അച്ചടിച്ചു വിടുക, വ്യക്തികളെയും സ്ഥാപനങ്ങളെയും തേജോവധം ചെയ്യാൻ പാകത്തിലുള്ള കള്ളവാർത്തകൾ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ വികൃതികൾ ചെയ്തിരുന്നു. ഇത്തരത്തിലുള്ള പത്രങ്ങളെയാണ്‌ മഞ്ഞപ്പത്രങ്ങൾ എന്ന്‌ വിശേഷിപ്പിച്ചിരുന്നത്‌. ഇന്ന്‌ പത്രങ്ങൾക്ക്‌ പുറമെ മഞ്ഞസ്വഭാവം കാണിക്കുന്ന ടി. വി. ചാനലുകളുമുണ്ട്‌.

പാപ്പരാസികളെക്കുറിച്ചും മഞ്ഞമാധ്യമങ്ങളെക്കുറിച്ചും പറയാൻ കാരണം അടുത്ത കാലത്ത്‌ കേരളത്തിലെ ചില മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളാണ്‌. ജനാധിപത്യസമൂഹത്തിൽ മാധ്യമങ്ങൾക്ക്‌ നിർണ്ണായമായ പങ്കാണ്‌ വഹിക്കാനുള്ളത്‌. ഇക്കാര്യം മറന്നുകൊണ്ട്‌ കേരളത്തിലെ ചില മാധ്യമങ്ങൾ മഞ്ഞമാധ്യമപ്രവർത്തനത്തിൽ അഭിരമിക്കുകയാണ്‌. രണ്ടുദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.

ആൾദൈവമെന്ന നാട്യത്തിൽ ഒരു സന്യാസാശ്രമം പരിപാലിച്ചുകൊണ്ട്‌ അതിന്റെ മറവിൽ അന്യരുടെ പണം വെട്ടിപ്പ്‌, ബലാൽസംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തുപോന്ന സന്താഷ്‌ മാധവൻ ബലാൽസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട്‌ ജയിലിനകത്താണല്ലോ. ഇയാളുടെ കുറ്റകൃത്യങ്ങളെ കുറിച്ച്‌ ചില സൂചനകൾ ലഭിച്ചപ്പോൾ പോലീസ്‌ ആശ്രമം റെയിഡ്‌ ചെയ്യുകയുണ്ടായി. ഈ വാർത്ത സത്യസന്ധമായി ജനങ്ങള്‍ക്കെത്തിക്കുക മാത്രമായിരുന്നു മാധ്യമങ്ങളുടെ ചുമതല. അതിനു പകരം ഏഷ്യനെറ്റ്‌ എന്ന ടി. വി. ചാനൽ (അന്ന്‌ റുപെർട്ട്‌ മർദോക്ക്‌ അത്‌ വാങ്ങിയിരുന്നില്ല) ആശ്രമത്തിലെ പോലീസ്‌ റെയിഡിനെക്കുറിച്ചുള്ള വാർത്തയ്ക്ക്‌ ശേഷം സന്തോഷ്‌ മാധവനുമായുള്ള അഭിമുഖ സംഭാഷണം പ്രക്ഷേപണം ചെയ്തു. ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന വൈകുന്നേര വാർത്തയിൽ ആറുമിനിറ്റോളം നീണ്ടു നിന്ന അഭിമുഖസംഭാഷണമാണ്‌ അവതരിപ്പിച്ചതു.

ഒരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ റെയിഡ്‌ നടത്തിയതെന്നായിരുന്നു കുറ്റവാളിയുടെ വിശദീകരണം. അന്താരാഷ്ട്ര ആയുധ കള്ളക്കടത്തുകാരനായ ഒരു സന്തോഷ്‌ മാധവനെക്കുറിച്ച്‌ ഇന്റർപോൾ പരസ്യം കൊടുത്തിരുന്നു. തന്റെ പൂർവ്വാശ്രമത്തിലെ പേര്‌ സന്തോഷ്‌ മാധവനെന്നായിരുന്നതുകൊണ്ട്‌ താനാണ്‌ പരസ്യത്തിലെ ആളെന്ന്‌ തെറ്റായി ധരിച്ചാണ്‌ ആശ്രമത്തിൽ റെയിഡ്‌ നടത്തിയതെന്നായിരുന്നു വിശദീകരണം. അഭിമുഖസംഭാഷണത്തെത്തുടർന്ന്‌ അയാളുടെ മാതാപിതാക്കളുടെ രോദനങ്ങളും വിലാപങ്ങളും ജനങ്ങളെ കാണിച്ചു. നിരപരാധിയായ ഒരു സന്യാസിയെ പോലീസ്‌ പീഡിപ്പിക്കുന്നുവേന്ന്‌ വരുത്താനായിരുന്നു ചാനലിന്റെ ശ്രമം. വാർത്തയ്ക്ക്‌ വേണ്ടി ദാഹിച്ചുവലഞ്ഞിരുന്ന മറ്റു ചില ടി. വി. ചാനലുകളും സന്തോഷ്‌ മാധവനുമായുള്ള അഭിമുഖസംഭാഷണം പ്രക്ഷേപണം ചെയ്തു.

പോലീസ്‌ റെയിഡിനുശേഷം സന്തോഷ്‌ മാധവൻ മാധ്യമങ്ങളെ സമീപിച്ച്‌ വിശദീകരണം നൽകിയത്‌ ജനങ്ങൾക്കെത്തിക്കുക മാത്രമാണ്‌ തങ്ങൾ ചെയ്തതെന്ന്‌ മാധ്യമങ്ങൾ വാദിക്കുമായിരിക്കും. പക്ഷേ, പോലീസിന്റെ അന്വേഷണത്തിന്‌ വിധേയനായ ഒരാൾ പറഞ്ഞതിന്റെ സത്യാവസ്ഥ പരിശോധിക്കാതെ അതേപടി ജനങ്ങൾക്ക്‌ എത്തിക്കുന്നതാണ്‌ മഞ്ഞമാധ്യമ പ്രവർത്തനം. നീതിന്യായക്കോടതിയിൽ സന്തോഷ്‌ മാധവൻ കുറ്റവാളിയെന്ന്‌ തെളിയുകയും അയാൾക്ക്‌ ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്ത വാർത്ത പ്രക്ഷേപണം ചെയ്ത സന്ദർഭത്തിൽ പോലീസ്‌ അന്വേഷണമാരംഭിച്ചപ്പോൾ തങ്ങൾ കുറ്റവാളിയുമായുള്ള അഭിമുഖസംഭാഷണം പ്രക്ഷേപണം ചെയ്ത കാര്യം സൂചിപ്പിക്കുക പോലും ചെയ്തില്ല. ജനങ്ങൾ അതൊന്നും ഓർമ്മിക്കുയില്ലെന്നായിരിക്കാം ആ മാധ്യമങ്ങൾ കരുതുന്നത്‌. ഒരു കുറ്റവാളിയെ രക്ഷിക്കാൻ ശ്രമിച്ചതിന്‌ ജനങ്ങളോട്‌ മാപ്പ്‌ ചോദിക്കേണ്ടതായിരുന്നു അത്‌ ചെയ്ത മാധ്യമങ്ങൾ.

രണ്ടാമത്തെ ഉദാഹരണം യഥാർത്ഥത്തിൽ മഞ്ഞമാധ്യമപ്രവർത്തനത്തിന്റേതല്ല; മാധ്യമ ഭീകരതയുടേതാണ്‌. ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന എൽ. കെ. അദ്വാനിയെ ബോംബു സ്ഫോടനത്തിലൂടെ വധിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി പത്തുവർഷം ജയിലിലടയ്ക്കുകയും ഒടുവിൽ നിരപരാധിയെന്ന്‌ കോടതി കണ്ടെത്തുകയും ചെയ്ത അബ്ദൽ നാസർ മഅ​‍്ദനിയുടെ ഭാര്യ ശ്രീമതി സൂഫിയ മഅ​‍്ദനിക്ക്‌ ഭീകരപ്രവർത്തകരുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ്‌ ഒരു വിഭാഗം മാധ്യമങ്ങൾ ഉന്നയിച്ചത്. അതിന്‌ തുടക്കം കുറിച്ചതു ഏഷ്യാനെറ്റ്‌ ന്യൂസ്‌ എന്ന വാർത്താ ചാനലാണ്‌. കളമശ്ശേരി ബസ്സ്കത്തിക്കൽ കേസിലെ ചില സാക്ഷികളും കാശ്മീരിൽ ഭീകരപ്രവർത്തനം നടത്താൻ പോയവരെക്കുറിച്ച്‌ വിവരങ്ങൾ നൽകിയവരിൽ ചിലരും പോലീസിന്‌ നൽകിയ മൊഴിപ്പകർപ്പുകളുടെ ദൃശ്യങ്ങൾ അവതരിപ്പിച്ചുകൊണ്ട്‌ ഏഷ്യനെറ്റ്‌ ന്യൂസ്‌ ‘എക്സ്ക്ലൂസീവ്‌‘ വാർത്ത പ്രക്ഷേപണം ചെയ്തതായിരുന്നു തുടക്കം. പാർലമന്റ്‌ തിരഞ്ഞെടുപ്പിൽ അബ്ദൽ നാസർ മഅ​‍്ദനി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ പിന്തുണ പ്രഖ്യാപിച്ച ഉടനെയായിരുന്നു ‘എക്സ്ക്ലൂസീവ്‌‘ പ്രത്യക്ഷപ്പെട്ടത്‌. തുടർന്നുള്ള ദിവസങ്ങളിൽ ശ്രീമതി സൂഫിയ മഅ​‍്ദനിയെക്കുറിച്ചുള്ള അപവാദങ്ങൾ വാർത്തകളിൽ നിറഞ്ഞുകവിഞ്ഞു. മഅ​‍്ദനിയെക്കുറിച്ച്‌ പറഞ്ഞത്‌ ഇവിടെ പരാമർശിക്കുന്നില്ല. കാരണം മഅ​‍്ദനി ഒരു കാലത്ത്‌ തീവ്രവാദപ്രസംഗങ്ങൾ നടത്തിയെന്ന കുറ്റം ചെയ്തിട്ടുണ്ടായിരുന്നു എന്ന്‌ വാദത്തിനുവേണ്ടി പറഞ്ഞേക്കാം. മഅ​‍്ദനിയുടെ ഭാര്യയാണെന്നല്ലാതെ ദൈവഭക്തയായ ശ്രീമതി സൂഫിയമ മഅ​‍്ദനി എന്ന മുസ്ലിംവനിത എന്തുകുറ്റമാണ്‌ ചെയ്തത്‌?

മാധ്യമങ്ങളുടെ പ്രചണ്ഡമായ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ഭീകരപ്രവർത്തനങ്ങളെ കുറിച്ച്‌ അന്വേഷണം നടത്തുന്ന വിശേഷാൽ പോലീസ്‌ സംഘം മഅ​‍്ദനിയെയും ശ്രീമതി മഅദനിയെയും രണ്ടു നീണ്ട ദിവസങ്ങൾ മുഴുവനും ചോദ്യം ചെയ്തു. പോലീസ്‌ എന്താണ്‌ കണ്ടുപിടിച്ചതെന്ന്‌ മനസ്സിലാക്കി ജനങ്ങൾക്കെത്തിക്കാനുള്ള ബാധ്യത ശ്രീമതി മഅ​‍്ദനിയെക്കുറിച്ച്‌ അപവാദപ്രചാരണം നടത്തിയ മാധ്യമങ്ങൾക്കില്ലേ?

ശരാശരി ബുദ്ധിയുള്ളവരും നിഷ്പക്ഷമതികളുമായ ആളുകൾ എത്തിച്ചേരുന്ന ഒരു നിഗമനമുണ്ട്‌. മഅ​‍്ദനിയെയും ഭാര്യ സൂഫിയ മഅദനിയെയും കുറിച്ച്‌ മാധ്യമങ്ങൾ പ്രചരിപ്പിച്ചതെല്ലാം കളവായിരുന്നു; അവർക്ക്‌ ഭീകരപ്രവർത്തകരുമായി യാതൊരു ബന്ധവുമില്ല; ഉണ്ടെന്ന്‌ പോലീസിന്‌ സംശയം തോന്നിയിരുന്നെങ്കിൽ ഇതിനകം തന്നെ അവരെ തടവിലാക്കുമായരുന്നു.

കേരളത്തിലെ മാധ്യമചരിത്രത്തിലാദ്യമായിട്ടാണ്‌ ഒരു വനിത മാധ്യമങ്ങളാൽ ക്രൂരമാം വിധം വേട്ടയാടപ്പെട്ടത്‌. സ്ത്രീവിമോചനക്കാർക്ക്‌ പോലും ഒന്നും മിണ്ടാൻ കഴിയാത്ത വിധത്തിലുള്ള പ്രചണ്ഡമായ അപവാദപ്രചാരണമാണ്‌ മാധ്യമങ്ങൾ നടത്തിയത്‌.

നിരപരാധിയായ ഒരു മുസ്ലിം വനിതയ്ക്ക്‌ ഭീകരബന്ധമുണ്ടെന്ന്‌ പ്രചരിപ്പിച്ചതിന്റെ ഉദ്ദേശ്യം ഐക്യജനാധിപത്യമുന്നണിയെ സഹായിക്കുക മാത്രമായിരുന്നോ? ഏറ്റവും കുറഞ്ഞത്‌ അപവാദ പ്ര ചാരണത്തിന്‌ തുടക്കം കുറിച്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിനെങ്കിലും ഒരു ഹിഡൻ അജണ്ട ഉണ്ടായിരുന്നു. കേരളത്തിലെ ആർ. എസ്‌. എസിനെ സഹായിക്കുക എന്നതായിരുന്നു അത്‌. കേരളത്തിലെ മുസ്ലിം വനിതകൾ പോലും ഭീകരപ്രവർത്തകരുമായി ബന്ധമുള്ളവരാണ്‌ എന്ന്‌ വരുത്തിയാൽ അതിന്റെ പൊളിറ്റിക്കൽ മൈലേജ്‌ ഹിന്ദുത്വഫാഷിസ്റ്റുകൾക്കായിരിക്കുമല്ലോ ലഭിക്കുക.

വർഷങ്ങൾക്കു മുമ്പ്‌ ഒരു പ്രഭാഷണത്തിൽ മാധ്യമങ്ങളുടെ അധാർമ്മികതയെക്കുറിച്ച്‌ സൂചിപ്പിച്ചുകൊണ്ട്‌ സുകുമാർ അഴീക്കോട്‌ ഉയർത്തിയ ചോദ്യം ഇന്നും മനസ്സിൽ മുഴങ്ങുന്നുഃ കാവൽക്കാർക്ക്‌ കാവൽ വേണ്ടേ?

ജനങ്ങളുടെ ജാഗ്രതയുള്ള പൊതുമനസ്സ്‌ മാത്രമാണ്‌ സമൂഹത്തിന്റെ കാവൽക്കാരായ മാധ്യമങ്ങളുടെ കാവൽക്കാരൻ.

*
ഡോ. എൻ. എം. മുഹമ്മദലി
കടപ്പാട്: പുരോഗമന കലാസാഹിത്യസംഘം മാസിക ജൂണ്‍ ലക്കം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇറ്റാലിയൻ ഭാഷയിൽ പാപരാസോ (​‍paparazzo) എന്നാൽ കൊതുക്‌ എന്നാണർത്ഥം. ശല്യക്കാരൻ എന്ന്‌ വ്യംഗ്യാർത്ഥം. പാപരാസൊയുടെ ബഹുവചനമാണ്‌ പാപരാസി. മലയാളത്തിൽ പാപരാസികൾ എന്നു പറഞ്ഞാലേ ബഹുവചനമെന്ന്‌ തോന്നുകയുള്ളു.

ശല്യക്കാരായ ഫോട്ടോ ജേർണലിസ്റ്റുകളാണ്‌ പാപരാസികൾ. ഡയനാ രാജകുമാരിയെയും കാമുകൻ ദോദി ഫയദിനെയും പാപരാസികളിൽ നിന്ന്‌ രക്ഷപ്പെടുത്താനായി ഡ്രൈവർ അമിത വേഗത്തിൽ കാറോടിച്ച്‌ അപകടത്തിൽപ്പെട്ട്‌ രാജകുമാരിയും കാമുകനും 1997ൽ മരണമടഞ്ഞപ്പോൾ പാപരാസികൾ സാർവ്വലൗകികമായി കുപ്രസിദ്ധിയാർജ്ജിച്ചു. പാപരാസി എന്ന പദം മാധ്യമ പ്രവർത്തനരംഗത്തെ മൂല്യച്യുതിയെ ദ്യോതിപ്പിക്കാനും ഉപയോഗിച്ചു തുടങ്ങി.

അധാർമ്മികമായ മാധ്യമപ്രവർത്തനത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്‌ മഞ്ഞ മാധ്യമപ്രവർത്തനം (Yellow journalism).