Thursday, July 16, 2009

ബിഎസ്എന്‍എല്‍-മൈക്രോസോഫ്‌റ്റ് കൂട്ടു സംരംഭം എന്തിനുവേണ്ടി?

ബി.എസ്. എന്‍. എല്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്നു് ഇന്ത്യയില്‍ സോഫ്‌റ്റ്വെയര്‍ സേവന രംഗത്തേയ്ക്കു് കടക്കുന്നതായി വാര്‍ത്ത വന്നിരിക്കുന്നു. (BSNL joins hands with Microsoft - The Hindu dt 25th June, 2009). SaaS (Software as a Service) എന്ന പേരില്‍ സോഫ്‌റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ ആദ്യ പടിയായി ‘Managed Business Mail’ (MBM) എന്ന സേവനം ആരംഭിച്ചിരിക്കുന്നതായും റിപ്പോര്‍ടു് ചെയ്യപ്പെട്ടിരിക്കുകയാണു്. പൊതുമേഖലയടക്കം വന്‍കിട സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉല്പാദനക്ഷമത ഉയര്‍ത്തുകയും ചലനാത്മകത വര്‍ദ്ധിപ്പിക്കുകയും കൂട്ടായ്മ വളര്‍ത്തുകയും ചെയ്യുന്നതിലൂടെ ബിസിനസ് നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനുതകുന്ന തരത്തിലുള്ളതും പരമ്പരാഗത ഇ-മെയില്‍ സേവനങ്ങളേക്കാള്‍ മുന്തിയതുമായ ഒട്ടേറെ പുതിയ സേവനങ്ങളാണു് ഇതിലൂടെ ലഭ്യമാക്കപ്പെടുന്നതു്. ഇതു് മൊബൈല്‍ സംവിധാനത്തിലൂടെയും ലഭ്യമാണെന്നതാണു് ബി.എസ്. എന്‍. എല്‍ സേവനങ്ങളുടെ പ്രത്യേകത.

മൈക്രോസോഫ്‌റ്റുയി അവിഹിത ബാന്ധവമില്ലായിരുന്നെങ്കില്‍, ബി.എസ്. എന്‍. എല്‍ സോഫ്‌റ്റ്വെയര്‍ സേവന രംഗത്തേയ്ക്കു് കടക്കുന്നതു് ബി.എസ്. എന്‍. എല്‍ നും രാജ്യത്തിനും ജനങ്ങള്‍ക്കും വളരെയേറെ ഗുണം ചെയ്യുമായിരുന്ന സ്വാഗതാര്‍ഹമായ നടപടിയാകുമായിരുന്നു. ഐ റ്റി രംഗത്തു് ഇന്നു് നിലനില്‍ക്കുന്ന അനാരോഗ്യകരമായ പല പ്രവണതകളും ഇല്ലാതാക്കാനും സമൂഹത്തിനു് ഗുണകരമായ രീതിയില്‍ വിവര സാങ്കേതിക വിദ്യ നടപ്പാക്കാനും അത്തരത്തില്‍ ഉപഭോക്താക്കളില്‍ ഈ സാങ്കേതിക വിദ്യയെക്കുറിച്ചു് മതിപ്പും വിശ്വാസ്യതയും സൃഷ്ടിക്കാനും അതു് ഉപകരിക്കും. പക്ഷെ, ബി.എസ്. എന്‍. എല്‍-മൈക്രോസോഫ്‌റ്റ് അവിഹിത ബന്ധം ബി.എസ്. എന്‍. എല്‍ നും രാജ്യത്തിനും ജനങ്ങള്‍ക്കും ഒരുപോലെ നഷ്ടം മാത്രമൂണ്ടാക്കുന്ന ഒന്നാണെന്നതിനാല്‍ ഈ പരിപാടിയെ മൊത്തത്തില്‍ സ്വാഗതം ചെയ്യാനാവില്ലെന്ന ഖേദകരമായ അവസ്ഥയാണു് നിലനില്‍ക്കുന്നതു്.

വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമം സമഗ്രമായ പഠന വിഷയമാക്കിയവരൊക്കെ കണ്ടെത്തിയിട്ടുള്ള ഒരു പൊതു സത്യമാണു് വിവര സാങ്കേതിക വിദ്യ കമ്യൂണിക്കേഷന്‍ മേഖലയില്‍ നിന്നു് രൂപം കൊണ്ടതാണെന്നതു്. എന്നാല്‍, വിവര സാങ്കേതിക വിദ്യയെ കമ്യൂണിക്കേഷന്‍ വ്യവസായത്തിനു് തികച്ചും അന്യമായ ഒന്നായി അവതരിപ്പിച്ചു് അതിനെ കമ്പ്യൂട്ടറിന്റേയും സോഫ്‌റ്റ്വെയറിന്റേയും മാത്രം മേഖലയാക്കി ചുരുക്കിയെടുത്തതും അതിലൂടെ ഒരു പുതിയ വ്യവസായ സാമ്രാജ്യം സൃഷ്ടിച്ചതും ആധുനിക സാമ്രാജ്യത്വത്തിന്റെ ബുദ്ധിയാണു്. സാമ്രാജ്യത്വ പ്രതിസന്ധിയില്‍ നിന്നു് കരകയറാനുള്ള പുതിയോരു ചൂഷണോപാധിയായി വിവര സാങ്കേതിക മേഖലയെ അവര്‍ കണ്ടു. പൊതുവെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിന്ന കമ്യൂണിക്കേഷന്‍ മേഖലയുടെ ചെലവില്‍, കുറഞ്ഞ നിരക്കില്‍ കണക്ടിവിറ്റി, വിവര സാങ്കേതിക സേവനങ്ങള്‍ അമിത വില ഈടാക്കുന്ന സ്വകാര്യ മേഖലയില്‍ വളര്‍ത്തപ്പെട്ടു. തിരിച്ചു്, കമ്യൂണിക്കേഷന്‍ മേഖലയ്ക്കു് വേണ്ട ഉപകരണങ്ങളും സോഫ്‌റ്റ്വെയര്‍ സേവനങ്ങളും കൂടിയ മോഹവിലയ്ക്കു് നല്കപ്പെടുകയുമാണു്.

ഇതിനു് ഒരു സാര്‍വദേശീയ സാമ്പത്തിക പശ്ചാത്തലം കൂടിയുണ്ടു്. സോവിയറ്റു് യൂണിയനും (1917), കിഴക്കന്‍ യൂറോപ്പും (1945), ചൈനയും (1949) തുടര്‍ന്നു് ചെറിയവയെങ്കിലും ക്യൂബ, വിയറ്റ്നാം, കൊറിയ തുടങ്ങിയ രാജ്യങ്ങളും മുതലാളിത്ത ചൂഷണ വലയത്തില്‍ നിന്നു് പുറത്തു് കടക്കുകയും സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയ്ക്കു് തുടക്കം കറിക്കുകയും അതു് സൃഷ്ടിച്ച വിമോചന മുന്നേറ്റത്തിന്റെ ലോക സാഹചര്യത്തില്‍ ഒട്ടു മിക്ക കോളനികളും, മുതലാളിത്തം ഉപേക്ഷിച്ചില്ലെങ്കിലും, കൊളോണിയല്‍ നുകത്തില്‍ നിന്നു് സ്വാതന്ത്ര്യം നേടുകയും (1940-1960) ചെയ്തു. ലോകത്തിന്‍റെ ഗണ്യമായ ഭൂപ്രദേശവും ജനങ്ങളും സാമ്രാജ്യത്വ ചുഷണത്തില്‍ നിന്നു് മുക്തമായി. രണ്ടാം ലോകമഹായുദ്ധാനന്തരം സാമ്രാജ്യത്വ നേതൃത്വം ഏറ്റെടുത്ത അമേരിക്കയ്ക്കു് ചുഷണ സാധ്യത വളരെ പരിമിതമായി. സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര മത്സരം രൂക്ഷമായി. ഓട്ടോമൊബൈലടക്കം അമേരിക്കയ്ക്കു് മേല്‍ക്കൈയുണ്ടായിരുന്ന പല അടിസ്ഥാന നിര്‍മ്മാണ മേഖലകളിലും ജപ്പാന്‍ അമേരിക്കയെ പിന്‍തള്ളി. 1970 കളായപ്പോഴേയക്കും സാമ്രാജ്യത്വത്തിനു് നില്കക്കള്ളിയില്ലാതായി. സാമ്രാജ്യത്വ നേതൃത്വം അമേരിക്കയ്ക്കു് ഒരു ബാധ്യതയായിമാറി. സാമ്രാജ്യത്വ നേതൃത്വം അമേരിക്ക കൈയ്യൊഴിയുന്നതിനേക്കുറിച്ചും പകരം ജപ്പാനാണോ ജര്‍മ്മനിയാണോ അതോ രണ്ടും കൂടിയ കൂട്ടായ്മയാണോ അതോ മറ്റെന്തെങ്കിലും സംവിധാനമാണോ മുതലാളിത്ത ലോകത്തിനു് നേതൃത്വം കൊടുക്കേണ്ടതെന്ന ചര്‍ച്ച വരെ അന്നു് നടന്നിരുന്നു. സാമ്രാജ്യത്വത്തിന്റേയും അതിലൂടെ മുതലാളിത്വത്തിന്റെ തന്നെയും അന്ത്യം ഒരു അടിയന്തിര യാഥാര്‍ത്ഥ്യമാണോ എന്ന തോന്നലുളവാക്കുന്ന സാഹചര്യമാണു് ഉരുത്തിരിഞ്ഞതു്.

മുതലാളിത്തം അതിജീവനത്തിന്റെ പാതയിലേയ്ക്കു് തിരിച്ചുവരവിനായി അടുത്തിടെ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലായിരുന്നു ആധുനിക വിവര സാങ്കേതിക വിദ്യയെ കമ്യൂണിക്കേഷന്‍ മേഖലയില്‍ നിന്നു് വേറിട്ട ഒന്നായി ഉരുത്തിരിച്ചെടുത്തു്, പെരുപ്പിച്ചു്, പതപ്പിച്ചു്, വളര്‍ത്തിയെടുത്തതു്. നാളതു് വരെ ലോകമാകെ കമ്യൂണിക്കേഷന്‍ രംഗം കൈകാര്യം ചെയ്യപ്പെട്ടിരുന്നതു് ഏറിയ കൂറും ബ്രീട്ടീഷും കുറഞ്ഞ തോതില്‍ ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദ്യയും ഉപകരണക്കയറ്റുമതിയും ആശ്രയിച്ചായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഈ രംഗത്തു് ആഭ്യന്തര ഉല്പാദന ശേഷിയും സൃഷ്ടിക്കപ്പെട്ടു് വന്നു. എന്നാല്‍ കമ്യൂണിക്കേഷന്‍ മേഖലയില്‍ നിന്നു് അതിനേക്കാളും വളരെ വിപുലമായ വേറിട്ടൊരു വിവര സാങ്കേതിക മേഖല അമേരിക്കയില്‍ വളര്‍ന്ന് വികസിച്ചതും ഇന്റര്‍നെറ്റിന്റെ സ്ഥാപനവും അമേരിക്കയെ ഈ പുതിയ വിപ്ളവത്തിന്റെ നേതൃസ്ഥാനത്തേയ്ക്കു് കൈപിടിച്ചുയര്‍ത്തി. അതിന്റെ ഭാഗമായി ഉരുത്തിരിച്ചെടുക്കപ്പെട്ട ഉപകരണ (Hardware) ഉല്പാദന മേഖലയും സോഫ്‌റ്റ്വെയര്‍ മേഖലയും അമേരിക്കയിലാണു് വളര്‍ന്നു് വികസിച്ചതു്. വിവര സാങ്കേതിക വിദ്യയില്‍ അമേരിക്കയുടെ കുത്തക മുതലാളിത്ത രാജ്യങ്ങളെല്ലാം അംഗീകരിച്ചു കൊടുത്തു. അതുപയോഗിച്ചു് അമേരിക്ക എല്ലാ മേഖലകളിലും പുനസംഘടന സാധ്യമാക്കി. എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും വിവര സാങ്കേതിക വിദ്യയുപയോഗിച്ചു് പരിഷ്കരണ വിധേയമാണെന്നു് വന്നു. അതു് അമേരിക്കയ്ക്കു് മൊത്തത്തില്‍ മേല്‍ക്കൈ ഉണ്ടാക്കിക്കൊടുത്തു. വിവര സാങ്കേതിക വിദ്യ അമേരിക്കയുടെ പ്രധാന വരുമാന മാര്‍ഗമായിത്തീര്‍ന്നതോടൊപ്പം തന്നെ യുദ്ധോപകരണങ്ങള്‍, വ്യോമഗതാഗതം, ഊര്‍ജ്ജം, പ്രത്യേകിച്ചും ആണവോര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ നിയന്ത്രണ സംവിധാനങ്ങള്‍ക്കും മാനേജു്മെന്റു് സംവിധാനങ്ങള്‍ക്കും വേണ്ടി ഈ പുത്തന്‍ സാങ്കേതിക വിദ്യയുടെ പ്രയോഗവും അതുണ്ടാക്കിയ സാധ്യതകളും അമേരിക്കക്കു് പിടിച്ചുനില്‍ക്കാനുള്ള ശേഷി തിരിച്ചു് നല്‍കി. ഇത്തരം മേഖലകളിലെല്ലാം റഷ്യയും പുരോഗതി കൈവരിച്ചിരുന്നെങ്കിലും അതൊന്നും ചൂഷണോപാധിയാക്കപ്പെട്ടിരുന്നില്ലെന്നതിനാല്‍ അവര്‍ക്കു് അമേരിക്കയെപ്പോലെ പുരോഗതിയുടെ പളപളപ്പു് സൃഷ്ടിക്കാനായില്ല. തൊണ്ണൂറുകളോടെ ഉണ്ടായ സോഷ്യലിസ്റ്റ് പിന്നോട്ടടി അമേരിക്കയുടെ സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചു.

ഇന്ത്യപോലുള്ള രാജ്യങ്ങളിലെ പുതുതായി വികസിച്ചു് വരുന്ന വലിയ കമ്പ്യൂട്ടര്‍ കമ്പോളം പിടിച്ചെടുക്കുക മാത്രമല്ല, പരമ്പരാഗത ടെലിഫോണ്‍ മേഖലയുടെ കമ്പോളവും ഇതര സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നു് അമേരിക്ക പിടിച്ചെടുത്തു. ഇന്നു് ഏതാണ്ടു് 70% അമേരിക്കന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സി-ഡോട്ടു് സ്വിച്ചുകളാണു് ഇന്ത്യയിലുള്ളതു്. യൂറോപ്യന്‍ മാനദണ്ഡങ്ങളപയോഗിച്ചു വന്ന ഇന്ത്യന്‍ ടെലികോം മേഖലയില്‍ വ്യത്യസ്തമായ മാനദണ്ഡങ്ങളുപയോഗിക്കുന്ന അമേരിക്കന്‍ സാങ്കേതികോപകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പല തിക്ത ഫലങ്ങളും ഇന്നും ഇന്ത്യ അനുഭവിക്കുന്നുണ്ടു്. വോയ്‌സ് സൌകര്യമുള്ളതെങ്കിലും അമേരിക്കന്‍ നിര്‍മ്മിത മോഡങ്ങളില്‍ വോയ്‌സ് സേവനങ്ങള്‍ കിട്ടാതെ വരുന്നതു് അതിലൊന്നാണു്. മോഡത്തിന്റെ വിലയില്‍ കോടികളാണു് ഇന്ത്യന്‍ കമ്പോളത്തില്‍ നിന്നു് അനാവശ്യമായി ഒഴുകിപ്പോകുന്നതു്.

ഈ സാമ്രാജ്യത്വ ചൂഷണ പദ്ധതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു് മൈക്രോസോഫ്റ്റുമായുള്ള ബി.എസു്.എന്‍.എല്‍. ന്റെ കരാര്‍. ഈ കരാറിനൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണു് മൈക്രോസോഫ്‌റ്റ് ഇന്ത്യയില്‍ pay-per use എന്ന സേവനത്തിനു് പേറ്റന്റു് അപേക്ഷ നല്‍കിയിരിക്കുന്നു എന്ന വസ്തുത. ഹാര്‍ഡ് വെയര്‍ സേവനങ്ങളും സോഫ്‌റ്റ്വെയര്‍സേവനങ്ങളും ഒരു റിമോട്ടു് കേന്ദ്രത്തില്‍ നിന്നു് ഉപഭോക്താവിനു് ലഭ്യമാക്കുന്നതിനു് ഫീ ഈടാക്കുകയാണിവിടെ നടക്കുക. പക്ഷെ, അങ്ങിനെ സേവനം നല്‍കുന്ന വിദ്യ മൈക്രോസോഫ്‌റ്റ് മാത്രമേ ഉപയോഗിക്കാവൂ എന്നതാണീ പേറ്റന്റു് അനുവദിക്കപ്പെട്ടാലുണ്ടാവുക. ഇതില്‍ മൈക്രോസോഫ്റ്റിന്റെ പുതിയ കണ്ടുപിടുത്തമൊന്നുമില്ല. ഇന്നും പലരും കൊടുത്തുകൊണ്ടിരിക്കുന്ന സേവന രീതിയാണിതു്. അവരെ തടഞ്ഞ് തങ്ങളുടെ കുത്തക സ്ഥാപിക്കുകയാണു് മൈക്രോസോഫ്‌റ്റ് പദ്ധതി. ഇതു് എതിര്‍ക്കപ്പെടേണ്ട തട്ടിപ്പാണു്. അതിനുള്ള നീക്കം നടക്കുന്നുണ്ടു്. പക്ഷെ, ഇത്തരം തട്ടിപ്പിനു് ബി.എസു്.എന്‍.എല്‍. നെ കൂടി കക്ഷിയാക്കുകയാണു് മൈക്രോസോഫ്‌റ്റ്-ബി.എസു്.എന്‍.എല്‍. കരാറിലൂടെ അവര്‍ ലക്ഷ്യമിടുന്നതു്.

മൈക്രോസോഫ്റ്റിന്റെ വൈറസ് ബാധിതവും ഏറ്റവും കാര്യക്ഷമത കുറഞ്ഞതുമെങ്കിലും ആദ്യവസാനം മൈക്രോസോഫ്റ്റിനെ ആശ്രയിച്ചു് മാത്രം പോകേണ്ട ഗതികേടുണ്ടാക്കുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്വെയറുകളേക്കാള്‍, യഥാര്‍ത്ഥത്തില്‍, ബി.എസു്.എന്‍.എല്‍. നു് നല്ലതു് സ്വതന്ത്രമായി, സ്വന്തമായി, എടുത്തു് ഉപയോഗിക്കാവുന്ന, സാങ്കേതിക വിദ്യ സ്വാംശീകരിക്കാവുന്ന, പുതിയ ആവശ്യങ്ങള്‍ നിറവേറ്റാനായി പുതിയ സൌകര്യങ്ങള്‍ സ്വയം കൂട്ടിച്ചേര്‍ക്കാവുന്ന സ്വതന്ത്ര സോഫ്‌റ്റ്വെയറുകളാണു്. സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ സാങ്കേതിക വിദ്യ സ്വാംശീകരിക്കുന്നതിലൂടെ ബി.എസു്.എന്‍.എല്‍. ന്റെ സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതടക്കം വിവിധങ്ങളായ കമ്യൂണിക്കേഷന്‍ സേവനങ്ങളും സോഫ്‌റ്റ്വെയര്‍ സേവനങ്ങളും നല്‍കാന്‍ മാത്രമല്ല, വിവര വിനിമയവുമായി ബന്ധപ്പെട്ട ഏതു് സൌകര്യം ഏര്‍പ്പെടുത്താനും ബി.എസു്.എന്‍.എല്‍. നു് സ്വയം കഴിയുമാറാകും. ടെലിഫോണ്‍ സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുപയോഗിക്കുന്ന ഏതു് സോഫ്‌റ്റ്വെയറുകളോടും കിട പിടിക്കുന്നതാണു് സ്വതന്ത്ര സോഫ്റ്റു്വെയറായ (gnu)ലിനക്സു്. ഫയല്‍ സെര്‍വര്‍, മെയില്‍ സെര്‍വര്‍, വെബ്ബ്സെര്‍വര്‍, ഡാറ്റാബേസ് സെര്‍വര്‍ തുടങ്ങി വിവധങ്ങളായ സെര്‍വറുകളും എത്ര വലിയ വിവര ശേഖരവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന പോസ്‌റ്റ്ഗ്രേ-എസു്ക്യൂഎല്‍ എന്ന റിലേഷണല്‍ ഡാറ്റാ ബേസ് മാനേജു് മെന്റു് സംവിധാനവും (gnu)ലിനക്സിനൊപ്പം സ്വതന്ത്രമായി ലഭ്യമാണു്.

വിവര സാങ്കേതിക വിദ്യയും സോഫ്‌റ്റ്വെയറും ബി.എസു്.എന്‍.എല്‍. നു് അന്യമായതെന്തോ ആണെന്ന തോന്നല്‍ ബി.എസു്.എന്‍.എല്‍. ലില്‍ തന്നെ നിലനില്കുന്നതായിട്ടാണു് കാണുന്നതു്. വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമം മനസിലാക്കിയാല്‍ ഈ തെറ്റായ ധാരണ തിരുത്തപ്പെടും. ഡാറ്റാ കമ്യൂണിക്കേഷന്റെ ആദ്യ രൂപം ടെക്സ്റ്റു് കമ്യൂണിക്കേഷനു് വേണ്ടി ഉപയോഗിക്കപ്പെട്ട മോഴ്‌സ് സംവിധാനമായിരുന്നു. മോഴ്‌സ് കോഡായിരുന്നു ഡാറ്റാ കമ്യൂണിക്കേഷനായി ഉപയോഗിക്കപ്പെട്ട ആദ്യത്തെ സോഫ്റ്റു്വെയര്‍. തുടര്‍ന്നു് വന്ന ടെലിപ്രിന്റര്‍ കോഡു് (CCITT No.2) മോഴ്‌സ്‌കോഡിനേക്കാള്‍ ഉയര്‍ന്ന സോഫ്‌റ്റ്വെയര്‍ രൂപമായിരുന്നു. അതില്‍ നിന്നാണു് കമ്പ്യൂട്ടറിന്റെ അടിസ്ഥാന മെഷീന്‍ ഭാഷയായ ബൈനറി (Binary – ഒരേ സമയം ഒരു ഭാഷയും ഒരു നമ്പര്‍ സംവിധാനവുമാണതു്) ഉരുത്തിരിഞ്ഞതു്. കമ്പ്യൂട്ടറിലേയ്ക്കു് ബൈനറിയില്‍ വിവരങ്ങള്‍ നല്‍കാന്‍ വളരെയേറെ സമയവും ആയാസവും വേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കാനാണു് ബൈനറിയിലേയ്ക്കു് എളുപ്പത്തില്‍ പരിവര്‍ത്തിപ്പിക്കാവുന്ന തത്തുല്യ സംഖ്യകളായി ഒൿടല്‍ കോഡുകളുപയോഗിച്ചു് തുടങ്ങിയതും തുടര്‍ന്നു് ഹെൿസാഡെസിമല്‍ കോഡുകളും അക്ഷരങ്ങളും മനുഷ്യ ഭാഷയും തന്നെ ഉപയോഗിച്ചുള്ള സോഫ്‌റ്റ്വെയറുകളും ഉരുത്തിരിഞ്ഞു് വന്നതു്. ഏതു് ഭാഷയിലെഴുതിയ കോഡും കമ്പയിലറുപയോഗിച്ചു് മെഷീന്‍ ഭാഷയായ ബൈനറിയിലേയ്ക്കു് പരിവര്‍ത്തിപ്പിക്കുകയാണിന്നു്. കാലമിത്രയും നേരിട്ടു് ഈ കാര്യങ്ങള്‍ ചെയ്തിരുന്ന ബി.എസു്.എന്‍.എല്‍. ജീവനക്കാര്‍ക്കു് പഠിക്കാനും പ്രയോഗിക്കാനും കഴിയാത്തതൊന്നും സോഫ്‌റ്റ്വെയര്‍ രംഗത്തില്ല. ‍യഥാര്‍ത്ഥത്തില്‍ കമ്യൂണിക്കേഷന്‍ മേഖലയില്‍ ചെയ്തുകൊണ്ടിരിക്കുന്ന പല പ്രവര്‍ത്തനങ്ങളും മറ്റു് പേരിലാണു് വിവര സാങ്കേതിക രംഗത്തു് അറിയപ്പെടുന്നതു്. ഒരു കാര്യം ശരിയാണു്, വിവര സാങ്കേതിക രംഗത്തു് അവ ഭംഗിയായി പായ്ക്കു് ചെയ്യപ്പെട്ടിരിക്കും.

പൊതു ഉടമസ്ഥതയിലുള്ള സ്വതന്ത്ര സോഫ്‌റ്റ്വെയറുകള്‍ ബി.എസു്.എന്‍.എല്‍. ലില്‍ ഉപയോഗിച്ചാല്‍, അതുപയോഗിച്ചു് സോഫ്‌റ്റ്വെയര്‍ സേവനങ്ങളടക്കം നല്‍കിയാല്‍ ഈ സാങ്കേതിക വിദ്യ ഇന്ത്യയില്‍ വ്യാപകമാകുകയും രാജ്യത്തിനു് സോഫ്‌റ്റ്വെയര്‍ ലൈസന്‍സു് ഫീയിനത്തില്‍ വമ്പിച്ച നേട്ടമുണ്ടാകുകയും ചെയ്യും. ഇതു് തടയുകയാണു് ബി.എസു്.എന്‍.എല്‍-മൈക്രോസോഫ്‌റ്റ് ബാന്ധവത്തിലൂടെ മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം. ബി.എസു്.എന്‍.എല്‍. ലിന്റെ വിശ്വാസ്യത ഉപയോഗപ്പെടുത്തി മൈക്രോസോഫ്റ്റിന്റെ മൂന്നാം കിട സോഫ്റ്റു്വെയറുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണു് ശ്രമം നടക്കുന്നതു്. ലൈസന്‍സ് ഫീ, മൈക്രോസോഫ്റ്റില്‍ എക്കാലത്തേയ്ക്കുമുള്ള ആശ്രിതത്വം തുടങ്ങിയവ നേരിട്ടുള്ള ഫലം. രാജ്യത്തിനും ഉപഭോക്താക്കള്‍ക്കുമുണ്ടാകുന്ന നഷ്ടം മാത്രമല്ല ഈ ബന്ധത്തിലൂടെ ഉണ്ടാകുന്നതു്. മൈക്രോസോഫ്‌റ്റ് സേവനങ്ങളുടെ മോശപ്പെട്ട ഗുണനിലവാരം ബി.എസു്.എന്‍.എല്‍. സേവനങ്ങളുടെ ഗുണനിലവാരം ഇടിയുന്നതിനും ബി.എസു്.എന്‍.എല്‍. മത്സരത്തില്‍ പിന്തള്ളപ്പെടുന്നതിനും ഇടയാക്കുകയും ചെയ്യും.

ബി.എസു്.എന്‍.എല്‍. ന്റെ ഭാവിയിലും രാജ്യത്തിന്റേയും ജനങ്ങളുടേയും ക്ഷേമത്തിലും താല്പര്യമുള്ളവരെല്ലാം ചേര്‍ന്നു് ബി.എസു്.എന്‍.എല്‍. ഈ ഊരാക്കുടുക്കില്‍ ചെന്നു് പെടുന്നതില്‍ നിന്നു് പിന്തിരിപ്പിക്കാന്‍ അടിയന്തിരമായി ഇടപെടേണ്ടതാണു്.


ജോസഫ് തോമസ്

(കണ്‍വീനര്‍, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം)

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ബി.എസ്. എന്‍. എല്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്നു് ഇന്ത്യയില്‍ സോഫ്‌റ്റ്വെയര്‍ സേവന രംഗത്തേയ്ക്കു് കടക്കുന്നതായി വാര്‍ത്ത വന്നിരിക്കുന്നു. (BSNL joins hands with Microsoft - The Hindu dt 25th June, 2009). SaaS (Software as a Service) എന്ന പേരില്‍ സോഫ്‌റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ ആദ്യ പടിയായി ‘Managed Business Mail’ (MBM) എന്ന സേവനം ആരംഭിച്ചിരിക്കുന്നതായും റിപ്പോര്‍ടു് ചെയ്യപ്പെട്ടിരിക്കുകയാണു്. പൊതുമേഖലയടക്കം വന്‍കിട സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉല്പാദനക്ഷമത ഉയര്‍ത്തുകയും ചലനാത്മകത വര്‍ദ്ധിപ്പിക്കുകയും കൂട്ടായ്മ വളര്‍ത്തുകയും ചെയ്യുന്നതിലൂടെ ബിസിനസ് നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനുതകുന്ന തരത്തിലുള്ളതും പരമ്പരാഗത ഇ-മെയില്‍ സേവനങ്ങളേക്കാള്‍ മുന്തിയതുമായ ഒട്ടേറെ പുതിയ സേവനങ്ങളാണു് ഇതിലൂടെ ലഭ്യമാക്കപ്പെടുന്നതു്. ഇതു് മൊബൈല്‍ സംവിധാനത്തിലൂടെയും ലഭ്യമാണെന്നതാണു് ബി.എസ്. എന്‍. എല്‍ സേവനങ്ങളുടെ പ്രത്യേകത.

മൈക്രോസോഫ്‌റ്റുയി അവിഹിത ബാന്ധവമില്ലായിരുന്നെങ്കില്‍, ബി.എസ്. എന്‍. എല്‍ സോഫ്‌റ്റ്വെയര്‍ സേവന രംഗത്തേയ്ക്കു് കടക്കുന്നതു് ബി.എസ്. എന്‍. എല്‍ നും രാജ്യത്തിനും ജനങ്ങള്‍ക്കും വളരെയേറെ ഗുണം ചെയ്യുമായിരുന്ന സ്വാഗതാര്‍ഹമായ നടപടിയാകുമായിരുന്നു. ഐ റ്റി രംഗത്തു് ഇന്നു് നിലനില്‍ക്കുന്ന അനാരോഗ്യകരമായ പല പ്രവണതകളും ഇല്ലാതാക്കാനും സമൂഹത്തിനു് ഗുണകരമായ രീതിയില്‍ വിവര സാങ്കേതിക വിദ്യ നടപ്പാക്കാനും അത്തരത്തില്‍ ഉപഭോക്താക്കളില്‍ ഈ സാങ്കേതിക വിദ്യയെക്കുറിച്ചു് മതിപ്പും വിശ്വാസ്യതയും സൃഷ്ടിക്കാനും അതു് ഉപകരിക്കും. പക്ഷെ, ബി.എസ്. എന്‍. എല്‍-മൈക്രോസോഫ്‌റ്റ് അവിഹിത ബന്ധം ബി.എസ്. എന്‍. എല്‍ നും രാജ്യത്തിനും ജനങ്ങള്‍ക്കും ഒരുപോലെ നഷ്ടം മാത്രമൂണ്ടാക്കുന്ന ഒന്നാണെന്നതിനാല്‍ ഈ പരിപാടിയെ മൊത്തത്തില്‍ സ്വാഗതം ചെയ്യാനാവില്ലെന്ന ഖേദകരമായ അവസ്ഥയാണു് നിലനില്‍ക്കുന്നതു്.

riyaz ahamed said...

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് റിലയന്‍സ് നല്‍കുന്ന എണ്‍പതോളം സേവനങ്ങളില്‍ ഒരെണ്ണമാണ് പാചകവാതക വിതരണവും ബില്ലിംഗും. നിത്യജീവിതത്തിലെ ആവശ്യങ്ങളിലേക്ക് വിവരസാങ്കേതിക വിദ്യ എങ്ങനെ പ്രയോഗിക്കാം എന്നതിന്റെ ഒരു ഉദാഹരണം. ഈ സേവനത്തിന് പാചകവാതക വിലക്കു പുറമേ മൊബൈല്‍ ഫോണിലെ സര്‍വീസ് ചാര്‍ജ് കൂടി നല്‍കേണ്ടി വരും.

ഫോണ്‍ ബാങ്കിംഗ്, വൈദ്യുതി- ടെലഫോണ്‍- കുടിവെള്ള ബില്ലിംഗ്, ട്രെയിന്‍ സമയം, സ്ഥല വിവരങ്ങള്‍, ഷോപ്പിംഗ് തുടങ്ങി മൊബൈല്‍ ഫോണ്‍ വഴി തികച്ചും സൌജന്യമായി നല്‍കാന്‍ കഴിയുന്ന സേവനങ്ങള്‍ നിരവധിയാണ്. മൊബൈല്‍ ഫോണ്‍ രംഗത്തെ 'മൂന്നാം തലമുറ' (3G) സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ കളമൊരുങ്ങുകയാണ്. ഇതോടെ ഇവ കൂടുതല്‍ ജനകീയമായി മാറും.

എന്നാല്‍ ഈ സേവനങ്ങളിലെ സാങ്കേതിക പങ്കാളിയായി മൈക്രോസോഫ്റ്റ് കടന്നു വരുമ്പോള്‍ ഓരോ ഉപയോക്താവും ഇവ ഉപയോഗിക്കുന്നതിന് സോഫ്റ്റ്വെയര്‍ ഭീമന് നേരിട്ടല്ലാതെ പണം നല്‍കേണ്ട അവസ്ഥയിലേക്കാണ് ചെന്നെത്തുന്നത്.

മഞ്ഞു തോട്ടക്കാരന്‍ said...

"സോവിയറ്റു് യൂണിയനും (1917), കിഴക്കന്‍ യൂറോപ്പും (1945), ചൈനയും (1949) തുടര്‍ന്നു് ചെറിയവയെങ്കിലും ക്യൂബ, വിയറ്റ്നാം, കൊറിയ തുടങ്ങിയ രാജ്യങ്ങളും മുതലാളിത്ത ചൂഷണ വലയത്തില്‍ നിന്നു് പുറത്തു് കടക്കുകയും സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയ്ക്കു് തുടക്കം കറിക്കുകയും അതു് സൃഷ്ടിച്ച വിമോചന മുന്നേറ്റത്തിന്റെ ലോക സാഹചര്യത്തില്‍ ഒട്ടു മിക്ക കോളനികളും, മുതലാളിത്തം ഉപേക്ഷിച്ചില്ലെങ്കിലും, കൊളോണിയല്‍ നുകത്തില്‍ നിന്നു് സ്വാതന്ത്ര്യം നേടുകയും (1940-1960) ചെയ്തു."

വാഹ് വാഹ് പോളണ്ട്, ചൈന, ക്യുബ....... പിന്നെ കൊളോണിയലിസം, ബൂര്‍ഷ്വാ.... വാഹ് വാഹ്