Thursday, August 20, 2009

ഇ.എം.എസ്.1946ല്‍ മാതൃഭൂമിയോട് ചോദിച്ചത്

ഇന്നത്തെ (30.08.46) മാതൃഭൂമിയില്‍ 'അവരെ തൊട്ടുകളിക്കേണ്ട' എന്ന തലവാചകത്തിലൊരു മുഖ്യപ്രസംഗമുണ്ട്; വിദ്യാര്‍ത്ഥികളെ തെമ്മാടികള്‍ അടിച്ചു പരിക്കേല്‍പ്പിച്ചു. നഗരശുദ്ധീകരണം നടത്തുമ്പോള്‍ ഉണ്ടായ കൈയേറ്റം' എന്ന തലവാചകത്തില്‍ ഒരു വര്‍ത്താനവുമുണ്ട്.

മുനിസിപ്പല്‍ തൊഴിലാളികളുടെ പണിമുടക്കം പൊളിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ച കോണ്‍ഗ്രസ്സ് നയം ശരിയാണോ; അങ്ങനെ തങ്ങളുടെ വായില്‍ മണ്ണിടീക്കുന്ന വിദ്യാര്‍ത്ഥികളെ തടയാന്‍ ശ്രമിച്ച മുനിസിപ്പല്‍ തൊഴിലാളികള്‍ വിദ്യാര്‍ത്ഥികളെ അടിച്ചുവെങ്കില്‍ അതു ന്യായമാണോ? ഇങ്ങോട്ടടി കിട്ടുന്നതിനുമുമ്പുതന്നെ വിദ്യാര്‍ഥികള്‍ തൊഴിലാളികളെ അടിച്ചുവെന്നത് പരമാര്‍ഥമാണോ? എന്നൊന്നും ഞാനിവിടെ പരിശോധിക്കുന്നില്ല. അതെല്ലാം ഇന്നത്തെ മാതൃഭൂമിയും ദേശാഭിമാനിയും പത്രങ്ങള്‍ വായിച്ച് വായനക്കാര്‍ നിശ്ചയിച്ചാല്‍ മതി.

എന്നാലെനിക്ക് മാതൃഭൂമിയോടു ചോദിക്കാനുണ്ട്; "വിദ്യാര്‍ഥികളെ തൊട്ടുകളിക്കേണ്ട'' എന്ന ഗൌരവമായ താക്കീത് മുനിസിപ്പല്‍ തൊഴിലാളികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും നല്‍കുന്ന മാതൃഭൂമി ഇതേ താക്കീത് പോലീസിനു നല്‍കാത്തതെന്താണ്?

ഏതാണ്ടൊരുമാസം മുമ്പാണ് കോഴിക്കോട് പട്ടണത്തില്‍ കളിസ്ഥലത്തുവെച്ച് വിദ്യാര്‍ത്ഥികളെ പോലീസടിച്ചത്. അന്ന് അതിനെപ്പറ്റി മാതൃഭൂമിയിങ്ങനെ എഴുതി; "ഭാവി പൌരന്മാരായ വിദ്യാര്‍ഥികള്‍ പോലീസുകാരുടെ പേക്കൂത്തിന് ഇരയാകുന്നത് ദുസ്സഹമായ ഒരു സ്ഥിതിവിശേഷത്തെയാണ് കുറിക്കുന്നത്'' (മുഖപ്രസംഗം) അന്ന് 'അവരെ തൊട്ടുകളിക്കേണ്ട' എന്ന തലവാചകത്തിലൊരു താക്കീതൊന്നും മാതൃഭൂമി പോലീസിനു നല്‍കിയില്ല. നേരെമറിച്ച്, "നിരപരാധിയായ കോളേജ് വിദ്യാര്‍ത്ഥിയെ കളിസ്ഥലത്തുവെച്ചടിച്ച പോലീസുകാരനെ അധികൃതന്മാര്‍ കര്‍ശനമായി ശിക്ഷിക്കുമെന്നു'' പ്രത്യാശിക്കുകമാത്രമാണന്ന് മാതൃഭൂമി ചെയ്തത്.

മാതൃഭൂമിയുടെ അന്നത്തെ "പ്രത്യാശ'' ഫലിച്ചുവോ? അന്ന് വിദ്യാര്‍ത്ഥിയെ "തൊട്ടുകളിച്ച'' പൊലീസുകാരന്‍ ഇന്നെവിടെ? അയാളെ കര്‍ശനമായി ശിക്ഷിച്ചുവോ? ഇല്ലെങ്കില്‍ അതിനെപ്പറ്റി മാതൃഭൂമി എന്തുചെയ്തു? മാത്രമല്ല, അതേ മുഖപ്രസംഗത്തില്‍ "'42 ലെ ആഗസ്റ് വിപ്ളവത്തെത്തുടര്‍ന്ന് നഗ്നമായ പോലീസ് രാജ് നാടെങ്ങും നടമാടി'' യെന്നും മാതൃഭൂമി പറയുന്നുണ്ട്. അന്നത്തെ പോലീസ് രാജിന്റെ കാഠിന്യമനുഭവിച്ചവര്‍ വിദ്യാര്‍ത്ഥികളാണ്. " അവരെ തൊട്ടുകളിക്കേണ്ട'' എന്ന മാതൃഭൂമിയുടെ പുതിയ സിദ്ധാന്തം പോലീസിനെ പഠിപ്പിക്കാന്‍ 1942 ലെ പോലീസ്രാജിനുത്തരവാദികളായവരെ ശിക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് മന്ത്രിസഭ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ചെയ്യണമെന്ന് മാതൃഭൂമി ആവശ്യപ്പെട്ടിട്ടുണ്ടോ?

നിരപരാധികളും ദേശാഭിമാനമുള്ളവരുമാണെന്ന് മാതൃഭൂമി തന്നെ സമ്മതിക്കുന്ന വിദ്യാര്‍ത്ഥികളെ അടിച്ച പോലീസിനെ പഠിപ്പിക്കാന്‍ 1942 ലെ പോലീസ്രാജിനുത്തരവാദികളായവരെ ശിക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് മന്ത്രിസഭ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ചെയ്യണമെന്ന് മാതൃഭൂമി ആവശ്യപ്പെട്ടിട്ടുണ്ടോ?

നിരപരാധികളും ദേശാഭിമാനമുള്ളവരുമാണെന്ന് മാതൃഭൂമി തന്നെ സമ്മതിക്കുന്ന വിദ്യാര്‍ത്ഥികളെ അടിച്ച പോലീസിനെ നന്നാക്കിയിട്ടല്ലേ മുനിസിപ്പല്‍ തൊഴിലാളികളുടെ "അക്രമ''ത്തെ എതിര്‍ക്കാന്‍ പുറപ്പെടേണ്ടത്?

പൊലീസിന്റെ മുമ്പില്‍ ചൂളുന്ന മാതൃഭൂമിയാണോ സാധുമുനിസിപ്പല്‍ തൊഴിലാളികളുടെ, അതും സ്ത്രീകളുടെ, നേരേ ശൌര്യം കാണിക്കേണ്ടത്?

മുനിസിപ്പല്‍ തൊഴിലാളികളുടെ നേരേ മാതൃഭൂമിയെപ്പോലെതന്നെ ശൌര്യം കാണിക്കുന്ന ഒരു കോണ്‍ഗ്രസ്സ്നേതാവാണ് കോഴിപ്പുറത്ത് മാധവമേനോന്‍, മന്ത്രിയായിരുന്നതുകൊണ്ട് തൊഴിലാളികളുടെ നേരേമീശ മുറുക്കാമെന്ന തന്റെ ആഗ്രഹം വെറും സ്വപ്നമായി കലാശിച്ചപ്പോള്‍ കോഴിക്കോട്ടെ പൌരമുഖ്യന്മാരിലൊരാളായിട്ടെങ്കിലും തൊഴിലാളികളെ മര്‍ദിക്കാമെന്നാണദ്ദേഹത്തിന്റെ വിചാരം.

പക്ഷേ മാധവമേനോന്‍ എല്ലാ പണിമുടക്കങ്ങള്‍ക്കും എതിരല്ല.

ഈയിടെ നോണ്‍ഗസ്റഡ് ഗവണ്‍മെന്റുദ്യോഗസ്ഥന്മാരുടെ പണിമുടക്കത്തെ സംബന്ധിച്ചാലോചിക്കാന്‍ കോഴിക്കോട് ടൌണ്‍ഹാളിലൊരുയോഗം കൂടിയപ്പോള്‍ പണിമുടക്കത്തെ അനുകൂലിച്ചുകൊണ്ടു പ്രസംഗിക്കുകയും സദസ്സിന്റെ ആനുകൂല്യം നേടുകയും ചെയ്യാന്‍ മോനോനുകഴിഞ്ഞു.
അങ്ങനെതന്നെ ഒന്നുരണ്ട് അധ്യാപകയോഗങ്ങളില്‍ അധ്യാപകന്മാരുടെ പണിമുടക്കു നയിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യാന്‍ അദ്ദേഹം മടിച്ചില്ല.

പക്ഷേ മുനിസിപ്പല്‍ തൊഴിലാളികളുടെ സമരത്തില്‍ അദ്ദേഹം തൊഴിലാളിക്കെതിരാണ്; പണിമുടക്കം പൊളിക്കാന്‍ തന്നെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യാന്‍ അങ്ങേയറ്റം ശ്രമിക്കുന്നുണ്ട്. വെളുത്ത കുപ്പായമിട്ടു വൃത്തിയായി നടക്കുന്ന ഗവണ്‍മെന്റുദ്യോഗസ്ഥന്മാരുടെയും അവരെപ്പോലെ നടക്കാന്‍ ശ്രമിക്കുന്ന അധ്യാപകന്മാരുടെയും പണിമുടക്കങ്ങളെ അനുകൂലിക്കുക; അവരെയെല്ലാം വൃത്തിയായി നടക്കാന്‍ സഹായിച്ചു സ്വയം വൃത്തിക്കെട്ടു നടക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്ന മുനിസിപ്പല്‍ തൊഴിലാളികളുടെ പണിമുടക്കിനെയെതിര്‍ക്കുക ഇതാണ് മേനോന്റെ പൊതുജനസേവനം!
ഇതെന്തുകൊണ്ടാണെന്നു മേനോന്‍ വ്യക്തമാക്കാമോ? ഗവണ്‍മെന്റുദ്യോഗസ്ഥന്മാരിലും അധ്യാപകന്മാരിലും തന്റെ സ്വന്തക്കാരുള്ളതുകൊണ്ടും മുനിസിപ്പല്‍ തൊഴിലാളികള്‍ അങ്ങനെയല്ലാത്തതുകൊണ്ടുമാണോ? അതോ, തനിക്കു സ്ഥാനം കിട്ടാന്‍ കഴിയാത്ത മന്ത്രിസഭയ്ക്കെതിരായി ഗവണ്‍മെന്റുദ്യോഗസ്ഥന്മാരും അധ്യാപകന്മാരും പണിമുടക്കുന്നത് നല്ലതാണെന്നും അടുത്ത അവസരത്തില്‍ തനിക്കു ചെയര്‍മാന്‍ സ്ഥാനം കിട്ടാനിടയുള്ള മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള തൊഴിലാളികള്‍ പണിമുടക്കുന്നത് ചീത്തയാണെന്നുമുള്ള വിചാരം കൊണ്ടോ? ഭരണയന്ത്രം തിരിക്കുന്ന മന്ത്രിമാരുടെയും അവരുടെ ഉദ്യോഗസ്ഥന്മാരുടെയും ശമ്പളം കൂട്ടിയാലും വീടും കക്കൂസും വൃത്തിയാക്കുന്ന മുനിസിപ്പല്‍ തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ധിപ്പിക്കരുതെന്ന വാശികൊണ്ടാണോ?

എല്ലാവര്‍ക്കും "തന്‍കുഞ്ഞു പൊന്‍കുഞ്ഞാ''ണ് നോണ്‍ഗസറ്റഡ് ഉദ്യോഗസ്ഥന്മാരുടെയിടയില്‍ ധാരാളം ബന്ധുക്കളുള്ള മാധവമേനോന് അവരോടു സഹതാപമുണ്ടാവുക സ്വാഭാവികമാണ്. "നാട്ടില്‍ ഭേദപ്പെട്ടവരുടെ '' പത്രമായ മാതൃഭൂമിക്ക് ആ ഭേദപ്പെട്ടവരുടെ മക്കള്‍ക്ക് തോട്ടി സ്ത്രീകളില്‍ നിന്നടികൊള്ളുമ്പോള്‍ അരിശമുണ്ടാവുന്നതും "അവരെ തൊട്ടു കളിക്കേണ്ട'' എന്നു പറയാന്‍ തോന്നുന്നതും അത്രതന്നെ സ്വാഭാവികമാണ്. പക്ഷേ മുനിസിപ്പല്‍ തൊഴിലാളികള്‍ക്കും മറ്റു തൊഴിലാളികള്‍ക്കും അവരുടെ കാര്യവും അത്രതന്നെ പ്രധാനമാണെന്നും അവരുടെ ശമ്പളത്തിലും ജീവിതാവശ്യങ്ങളിലും കൈവയ്ക്കുന്ന 'തമ്പുരാക്കന്മാ'രോട്'മുനിസിപ്പല്‍ തൊഴിലാളികളും പറയുന്നത് "ഞങ്ങളെ തൊട്ടുകളിക്കേണ്ട'' എന്നാണെന്നും മാധവമേനോനും മാതൃഭൂമിയും മനസ്സിലാക്കിയാല്‍ നന്ന്.

കോണ്‍ഗ്രസ്സ് തൊഴിലാളി ശ്രദ്ധിക്കണം. മാതൃഭൂമിയുടെയും മാധവമേനോന്റെയും മാത്രമല്ല കേളപ്പന്റെയും "ഇടതുപക്ഷ കോണ്‍ഗ്രസ്സുകാരുടെയുമെല്ലാം മാറ്റുരച്ചു നോക്കുന്ന ഉരകല്ലാ''യിട്ടാണ് ഇന്നത്തെ പണിമുടക്കുസമരം തീര്‍ന്നിട്ടുള്ളത്. കേളപ്പന്‍ ഒരു പ്രഖ്യാതനായ ഹരിജന ബന്ധുവാണ്; അവര്‍ക്കുവേണ്ടി പട്ടിണികിടന്നിട്ടുമുണ്ട്. പക്ഷേ ഹരിജന്‍ തൊഴിലാളികളായ മുനിസിപ്പല്‍ തൊഴിലാളികളോടന്വേഷിക്കാതെ, മുനിസിപ്പല്‍ ചെയര്‍മാനോടുമാത്രമേന്വേഷിച്ച് മുന്‍സിപ്പല്‍ തൊഴിലാളികള്‍ക്ക് 100 ഉറുപ്പിക ശമ്പളം കിട്ടുന്നുണ്ടെന്നും മറ്റും നാട്ടുകാരെ തെറ്റദ്ധരിപ്പിക്കാനദ്ദേഹത്തിനു മടിയുണ്ടായില്ല.

ഇടതുപക്ഷക്കാര്‍ 'സോഷ്യലിസ'ത്തില്‍ വിശ്വസിക്കുന്നവരാണ്. തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കുന്നവരാണ്. പക്ഷേ ബ്രിട്ടീഷ് മുതലാളിയുടെ റെയില്‍നോള്‍ഡ്സ് സായ്പിന്റെ ഭാഗത്തുനിന്ന് തൊഴിലാളികളെ എതിര്‍ക്കുന്നതിനാണ് അവരുടെ നേതാവായ അരുണാ ആസഫ് അലി തന്റെ അനുയായികളെ ഉപദേശിച്ചത്.

ഇത്ര ലജ്ജാവഹമായ വിധം ബ്രിട്ടീഷ് മുതലാളിയെ സഹായിക്കുകയും തൊഴിലാളികളെ മര്‍ദിക്കാനനുവദിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് നേതാക്കന്മാരും സോഷ്യലിസ്റ്റുകാരുമാണ് വിപ്ളവകാരികളെന്നു തെറ്റിദ്ധരിച്ചിരുന്ന കോണ്‍ഗ്രസ്സ് തൊഴിലാളികളുടെ കണ്ണുതുറപ്പിക്കാന്‍ ഇതുപ്രയോജനപ്പെടുമെന്ന് ഞാനാശിക്കുന്നു.

*
ഇ എം എസ് കടപ്പാട്: യുവധാര

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്നത്തെ (30.08.46) മാതൃഭൂമിയില്‍ 'അവരെ തൊട്ടുകളിക്കേണ്ട' എന്ന തലവാചകത്തിലൊരു മുഖ്യപ്രസംഗമുണ്ട്; വിദ്യാര്‍ത്ഥികളെ തെമ്മാടികള്‍ അടിച്ചു പരിക്കേല്‍പ്പിച്ചു. നഗരശുദ്ധീകരണം നടത്തുമ്പോള്‍ ഉണ്ടായ കൈയേറ്റം' എന്ന തലവാചകത്തില്‍ ഒരു വര്‍ത്താനവുമുണ്ട്.

മുനിസിപ്പല്‍ തൊഴിലാളികളുടെ പണിമുടക്കം പൊളിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ച കോണ്‍ഗ്രസ്സ് നയം ശരിയാണോ; അങ്ങനെ തങ്ങളുടെ വായില്‍ മണ്ണിടീക്കുന്ന വിദ്യാര്‍ത്ഥികളെ തടയാന്‍ ശ്രമിച്ച മുനിസിപ്പല്‍ തൊഴിലാളികള്‍ വിദ്യാര്‍ത്ഥികളെ അടിച്ചുവെങ്കില്‍ അതു ന്യായമാണോ? ഇങ്ങോട്ടടി കിട്ടുന്നതിനുമുമ്പുതന്നെ വിദ്യാര്‍ഥികള്‍ തൊഴിലാളികളെ അടിച്ചുവെന്നത് പരമാര്‍ഥമാണോ? എന്നൊന്നും ഞാനിവിടെ പരിശോധിക്കുന്നില്ല. അതെല്ലാം ഇന്നത്തെ മാതൃഭൂമിയും ദേശാഭിമാനിയും പത്രങ്ങള്‍ വായിച്ച് വായനക്കാര്‍ നിശ്ചയിച്ചാല്‍ മതി.

എന്നാലെനിക്ക് മാതൃഭൂമിയോടു ചോദിക്കാനുണ്ട്; "വിദ്യാര്‍ഥികളെ തൊട്ടുകളിക്കേണ്ട'' എന്ന ഗൌരവമായ താക്കീത് മുനിസിപ്പല്‍ തൊഴിലാളികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും നല്‍കുന്ന മാതൃഭൂമി ഇതേ താക്കീത് പോലീസിനു നല്‍കാത്തതെന്താണ്?