Wednesday, September 23, 2009

രാജ്യം വിറ്റു കൈ കഴുകും...!

ഇടതുപക്ഷമില്ലാതെ ഇന്ത്യ ഭരിക്കാനവസരം ലഭിച്ചതിന്റെ മുഴുവന്‍ 'ആവേശവും' പ്രതിഫലിപ്പിക്കുന്നതാണ് 2009-10ലെ സാമ്പത്തികസര്‍വ്വെയും ബജറ്റും! സര്‍ക്കാരിന്റെ ജനവിരുദ്ധ കമ്പോളാഭിമുഖ്യനിലപാടുകള്‍ വ്യക്തമാക്കുന്ന പ്രധാനരേഖകളാണിവ. സാമ്പത്തിക സര്‍വ്വെയും കേന്ദ്രബജറ്റും മുന്നോട്ടുവയ്ക്കുന്ന നയങ്ങളും പരിപാടികളും, മുന്‍ഗണനകളും ഇങ്ങനെ ക്രോഡീകരിക്കാം:-

* പൊതുമേഖലാ വ്യവസായങ്ങളിലേയും ബാങ്ക് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലും 49% ഓഹരി സ്വകാര്യമേഖലയ്ക്ക് കൈമാറും. പൊതുമേഖല 'പൊതുജനങ്ങളുടെ' ഉടമസ്ഥതയില്‍ കൊണ്ടുവരുന്നതിനാണത്രെ ഈ കച്ചവടം! ഇങ്ങനെ 25,000 കോടി രൂപ വീതം പ്രതിവര്‍ഷം സമാഹരിക്കും
* ചില്ലറ വില്‍പ്പന, കല്‍ക്കരി ഖനനം, ആണവോര്‍ജ്ജം, റിയില്‍വേ എന്നിവ വിദേശനിക്ഷേപമേഖലയാക്കും.
* പ്രതിരോധവ്യവസായത്തില്‍ 49% വിദേശനിക്ഷേപം കൊണ്ടുവരും.
* പെട്രോളിയം വിലനിര്‍ണ്ണയം കമ്പോളത്തെഏല്‍പ്പിക്കും
* വളം സബ്സിഡി വെട്ടിക്കുറക്കുകയും അത് കര്‍ഷകര്‍ക്ക് നേരിട്ട്നല്‍കുന്ന സംവിധാനം നടപ്പാക്കുകയും ചെയ്യും.. വളത്തിന്റെ വില നിര്‍ണ്ണയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സാരം.
* അടിസ്ഥാനമേഖലാ വികസനം സ്വകാര്യമേഖലയക്ക് കൈമാറും. സ്വകാര്യ പൊതുപങ്കാളിത്തം വഴി ഖജനാവിന്റെ സഹായത്തോടെയുളള സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യം.
* മണ്ണെണ്ണ പാചകവാതക സബ്സിഡികള്‍ ഒഴിവാക്കും. പാചകവാതകത്തിന് രണ്ടുതരം വില ഈടാക്കൂം. വര്‍ഷത്തില്‍ 6 സിലിണ്ടര്‍വരെ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ കുറഞ്ഞവിലയില്‍ ഗ്യാസ് ലഭ്യമാക്കേണ്ടതുളളൂ.
* പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ സ്വകാര്യമേഖലയ്ക്ക് അനുമതിനല്‍കും.
* മരുന്നുവില നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഒഴിവാക്കും. (നിലവില്‍ 354തരം മരുന്നുകളുടെ മേലുളള വിലനിയന്ത്രണം 74 ആയി കുറയ്ക്കും.)
* കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ കീഴിലുളള ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ് ലിമിററഡ്, ഭാരത് കുക്കിംഗ്കോള്‍ ലിമിറ്റഡ് എന്നിവ വില്‍ക്കും!
* അവധിവ്യാപാരത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയും (അരി, ഗോതമ്പ്, സോയാഓയില്‍, റബ്ബര്‍, പഞ്ചസാര എന്നീ അവശ്യവസ്തുക്കളുടെ അവധിവ്യാപാരം ഇടതുപക്ഷനിര്‍ബന്ധം കാരണം തടഞ്ഞുവച്ചിരിക്കുന്നത്, പുനരാരംഭിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്)
* കരിമ്പ്, പഞ്ചസാര, വളം വ്യവസായങ്ങള്‍ക്കുമേലുളള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും.
* പ്രാഥമിക - വിദ്യാഭ്യാസമേഖലയിലടക്കം സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണം നടപ്പാക്കും. വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവേശനാനുമതി നല്‍കും.
* ഭക്ഷ്യസുരക്ഷാനിയമം പാസാക്കും. 25കിലോഅരിയോ ഗോതമ്പോ ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് 3രൂപാനിരക്കില്‍ നല്‍കുന്നതിനാണ് ഈ നിയമം കൊണ്ടുവരുന്നത്.
* ആണവോര്‍ജ്ജനിയമത്തില്‍ ഭേദഗതിവരുത്തും.
* ഇന്‍ഷൂറന്‍സില്‍ 49% വിദേശനിക്ഷേപം അനുവദിക്കും. LIC-GIC ബാങ്കിംഗ് മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കും. (ഇന്‍ഷൂറന്‍സ് ബില്ലുകള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

ഏറെ പുരോഗമന പരമെന്ന് മാധ്യമങ്ങള്‍ പുകഴ്ത്തിയ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബജറ്റ് ഇനിപറയുന്നതുപോലെയും വായിച്ചെടുക്കാം.

* രാജ്യത്തിന്റെ മൊത്തം വികസന ക്ഷേമ കാര്യങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മുന്‍വര്‍ഷം 60% ആയിരുന്നത് 57% ആയികുറച്ചു.
* ഒറ്റവര്‍ഷംകൊണ്ട് പ്രതിരോധ ബജറ്റില്‍ 24 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ച ബജറ്റ് ഗ്രാമീണ തൊഴില്‍ ദാന പദ്ധതികള്‍ക്ക് 6% വര്‍ദ്ധനവാണ് വരുത്തിയത്. ദേശീയ സര്‍ക്കാരിന്റെ ചെലവുകളുടെ 15.5% വരെ കാര്‍ഷിക-കാര്‍ഷിക അനുബന്ധ ചിലവുകള്‍ക്ക് മാറ്റിവെച്ചിരുന്നിടത്ത് പുതിയവര്‍ഷം (2009-10) 10.5% കണ്ട് വെട്ടിക്കുറയ്ക്കപ്പെട്ടു.
* 60% തൊഴില്‍ അധികമായി സൃഷ്ടിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍, തൊഴില്‍ പദ്ധതികള്‍ക്കുള്ള ബജറ്റു വിഹിതത്തില്‍ 6.4% വര്‍ദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളത്.
* പ്രാഥമിക വിദ്യാഭ്യാസത്തിനായി ദേശീയ വിദ്യാഭ്യാസ വിഹിതത്തിന്റെ 59% ആണ് 2008-09ല്‍ ചെലവിട്ടത്. ഈ വര്‍ഷം അത് 48% ആയി വെട്ടിക്കുറച്ചു. വിദ്യാഭ്യാസത്തിനുള്ള മൊത്തം സര്‍ക്കാര്‍ വിഹിതം, റവന്യൂ ചെലവിന്റെ 11.1%ല്‍ നിന്ന് 9.98% ആയി കുറച്ചു.
* വിവിധ സബ്സിഡികളായി കഴിഞ്ഞവര്‍ഷം ദേശീയ ബജറ്റ് വകയിരുത്തിയത് 1,29,243 കോടി രൂപയായിരുന്നു. പുതിയ വര്‍ഷം അത് 1,11,276 കോടിയായി വെട്ടിക്കുറച്ചു. 14% കുറവ്.
* രാസവളം സബ്സിഡി കഴിഞ്ഞവര്‍ഷം 75,849 കോടി രൂപയുടേതായിരുന്നു. ഇക്കുറി മൊത്തം വളം സബ്സിഡിതന്നെ 49,980 കോടി രൂപ മതിയെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.

മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ അടിയന്തിര അജണ്ടകളാണ് ഇവിടെ വിവരിച്ചത്... പലതും 100 ദിവസത്തിനുളളില്‍ തന്നെ നടപ്പാക്കുന്നതിന് തീവ്രശ്രമം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇന്ത്യയിലെ കര്‍ഷസമൂഹത്തെ മുഴുവന്‍ കണ്ണീരുകുടിപ്പിക്കുകയും ആത്മഹൂതി ചെയ്യിപ്പിക്കുകയും ചെയ്യുന്നതിന് ഉതകുന്ന ആസിയന്‍ കരാര്‍ ഒപ്പിട്ടതാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ 'നേട്ടമെന്ന്' കമ്പോളഗുരുക്കന്‍മാരും കോളമെഴുത്തുകാരും ഒരുപോലെ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 4ന് പാര്‍ലിമെന്റ് അംഗീകരിച്ച 'വിദ്യാഭ്യാസ അവകാശനിയമം' മറ്റൊരു 'പൊന്‍തൂവലാ'ണെന്ന് ഇക്കൂട്ടര്‍ വാചാലമായി പറഞ്ഞു നടക്കുന്നു. വരാന്‍പോകുന്ന ഭക്ഷ്യസുരക്ഷാനിയമം 'ചരിത്രത്തിലെ നാഴികക്കല്ലാ'യിരിക്കുമെന്നാണ് മറ്റുചില മാധ്യമങ്ങളുടെ വായ്താരി... പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞ സമഗ്രഇന്‍ഷൂറന്‍സ് ബില്‍ എല്‍. ഐ.സി. ഭേദഗതിനിയമം എന്നിവയാണ് കമ്പോളരാജാക്കന്‍മാരെ ഹരം പിടിപ്പിച്ച മറ്റൊരു സര്‍ക്കാര്‍ നടപടി.. 49% ഓഹരി കൈമാറി പൊതുമേഖല കമ്പോളമേധാവികളുടെ താളത്തിന് തുളളുന്ന വിധം പുന:സംഘടിപ്പിക്കുമെന്നുളള സര്‍ക്കാര്‍ പ്രഖ്യാപനം മുതലാളിമാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിട്ടുളളത്. ഔഷധ മേഖലയിലെ വില നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ സന്തോഷം വ്യവസായ കുത്തകകള്‍ പങ്കുവയ്ക്കുന്നുണ്ട്. പെട്രോളിയം വില നിയന്ത്രണം എടുത്തുകളയുന്നതുവഴി തങ്ങളുടെ ലാഭസഞ്ചയത്തിലേക്ക് ഒഴുകുന്ന ധനം സങ്കല്‍പ്പാതീതമായിരിക്കുമെന്ന് റിലയന്‍സും, എസാര്‍ എന്ന എണ്ണ കുത്തകയും സമ്മതിക്കുന്നുണ്ട്. വരാന്‍പോകുന്ന 'നികുതി പരിഷ്കരണം' തങ്ങളുടെ മൂലധന സഞ്ചയത്തെ ഹിമാലയന്‍ ഉയരങ്ങളിലേക്കാണ് കൈപിടിച്ചുയര്‍ത്തുകയെന്ന് കുത്തകകള്‍ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു... അവശ്യ ഉപഭോഗസാധനങ്ങളും ഭക്ഷ്യ ഉല്‍പ്പന്നങ്ങളും അവധിവ്യാപാരത്തിന് തുറന്നുകിട്ടുന്നതിന്റെ സന്തോഷം ഓഹരി കമ്പോളത്തിലെ ഊഹക്കച്ചവടക്കാര്‍ക്ക് അടക്കാനാവുന്നില്ല... ചുരുക്കത്തില്‍ ഇടതുപക്ഷ പ്രതിരോധമില്ലാത്തതു കാരണം കമ്പോളമേധാവികള്‍ക്ക് മേയാന്‍ ഇന്ത്യാമഹാരാജ്യം സമ്പൂര്‍ണ്ണമായിവിട്ടുകൊടുത്തുകൊണ്ടുളള നയങ്ങളും പരിപാടികളുമാണ് ചുരുങ്ങിയനാളുകള്‍ക്കുളളില്‍തന്നെ മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ് ഏറ്റെടുത്തിരിക്കുന്നത്.

115 കോടി മനുഷ്യരുളള രാജ്യത്തെ 10%വരുന്ന അതിസമ്പന്നരുടെയും ഒന്നോരണ്ടോ ശതമാനം വരുന്ന ഓഹരികമ്പോളത്തിലെ നിക്ഷേപകരുടെയും നൂറില്‍താഴെ വരുന്ന ശതകോടിശ്വരന്മാരുടെയും വളര്‍ച്ചയും ഉയര്‍ച്ചയും ലാഭവും മാത്രം ഉറപ്പുവരുത്തികൊണ്ട് ഭരണം നടത്തുവാനുളള 'മാന്‍ഡേറ്റാ'ണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഈ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് കരുതുന്നുവെന്നാണ് നമുക്ക് മനസ്സിലാവുന്നത്. ആഗോളമായി നിയോലിബറലിസവും, കമ്പോളത്തിന്റെ ചൂതാട്ടവും, ധനമൂലധനത്തിന്റെ വാഴ്ചയും ചോദ്യം ചെയ്യപ്പെടുകയും തകര്‍ന്നുവീഴുകയും ചെയ്യുന്ന മുഹൂര്‍ത്തത്തിലാണ്, അതിന് പുതുജീവന്‍ നല്‍കാനുളള കര്‍മ്മപരിപാടികളുമായി കോണ്‍ഗ്രസ്സ് ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. ഇത്തരമൊരു ചരിത്രഘട്ടത്തില്‍ കുത്തകമൂലധനത്തിനും, ധനമൂലധനത്തിനും രാഷ്ട്രം സമ്പൂര്‍ണ്ണമായി ഏല്‍പ്പിച്ചുകൊടുക്കുന്നവരെ വിചാരണചെയ്യുന്ന ജനമുന്നേറ്റങ്ങള്‍ക്കുവേണ്ടി കാതോര്‍ക്കുകയല്ല, പോരാട്ടങ്ങളുടെ മഹാമാരി സൃഷ്ടിക്കുകയും അതിനായി സ്വയം സമര്‍പ്പിക്കുകയുമാണ് ദേശാഭിമാനവും പൌരബോധവുമുളള ഏവരുടെയും കടമയെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അതിജീവിക്കുവാനുളള ഏകവഴി അതുമാത്രമാണ് എന്ന് പറയാവുന്ന ഘട്ടമെത്തിയിരിക്കുന്നു.

ഭക്ഷ്യസുരക്ഷയ്ക്ക് കോണ്‍ഗ്രസിന്റെ ബദല്‍!

സര്‍ക്കാര്‍ നിയോഗിച്ച അര്‍ജ്ജുന്‍ സെന്‍ഗുപ്ത റിപ്പോര്‍ട്ട് അസന്നിഗ്ധമായി കണ്ടെത്തിയത്76% ഭാരതീയര്‍ 12 രൂപ മുതല്‍ 20 രൂപവരെ മാത്രം ചിലവഴിച്ച് ജീവിക്കുന്നവരാണ് എന്നായിരുന്നു. പക്ഷേ 26% പേരാണ് ഔദ്യോഗികമായി ദരിദ്രരെന്നാണ് ഭരണകൂടം ആവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ 'ഹംഗര്‍ ഇന്‍ഡെക്സ്' പ്രകാരം 88 വികസ്വര-ദരിദ്രരാഷ്ട്രങ്ങളില്‍ 66-ാം സ്ഥാനത്താണ്ഇന്ത്യ നിലകൊളളുന്നത്. ഇന്ത്യയിലെ 80% ഗ്രാമീണരും 64% നഗരവാസികളും വിശപ്പടക്കാന്‍ ആവശ്യമായ വരുമാനമുളളവരല്ലെന്നാണ് അവരുടെ കണക്ക്. എന്നിട്ടും 11.80 രൂപ കൊണ്ട് ഗ്രാമീണരും 17.80 രൂപകൊണ്ട് നഗരവാസിയും സുഭിക്ഷമായി കഴിയുമെന്നാണ് ഭരണകൂടം ഉളുപ്പില്ലാതെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഖ്യക്ക് മുകളില്‍ വരുമാനമുണ്ടായാല്‍ അവരെല്ലാം ഏ.പി.എല്‍ ആവുകയും, 25 രൂപ, കൊടുത്ത് അരിവാങ്ങി കഴിക്കാന്‍ (ഇപ്പോഴത്തെ വില) ബാധ്യസ്ഥമാവുകയും ചെയ്യുന്നു.

അഞ്ച് അംഗങ്ങളുളള കുടുംബത്തിന് രണ്ടു നേരമെങ്കിലും വയറുനിറക്കാന്‍ 100രൂപ പോലും മതിയാവാത്തവിധം വില ഉയരുമ്പോള്‍ തന്നെയാണ് ഇത്തരം തിട്ടൂരങ്ങള്‍ രാജകല്‍പനകളായി നാം ഏറ്റുവാങ്ങുന്നത്!(പട്ടിക-താഴെ) ലഭിക്കുന്ന കൂലിയൂടെ 90% ഭക്ഷണാവശ്യത്തിന് വേണ്ടിമാത്രം ചിലവിടേണ്ടിവരുന്ന 76% മനുഷ്യരില്‍ മൂന്നില്‍ രണ്ടുഭാഗത്തെയും സമ്പൂര്‍ണ്ണമായി കമ്പോളത്തിന്റെ അഗ്നിനാളങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുവാനുളള 'നിയമം' ആണ് വരാന്‍ പോകുന്ന ഭക്ഷ്യസുരക്ഷാനിയമം.

ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച് ഇന്ത്യയിലെ 6 കോടി ദരിദ്രര്‍ക്ക് കിലോഗ്രാമിന് 3 രൂപാ നിരക്കില്‍ 25 കിലോധാന്യം പ്രതിമാസം നല്‍കുന്നത് ഭരണകൂടത്തിന്റെ ബാധ്യതയാക്കുന്നതാണ് പുതിയ നിയമം. നിലവില്‍ ഇവരില്‍ ഒരു കോടിയോളം കുടുംബങ്ങള്‍ക്ക് 35കിലോ ധാന്യം നല്‍കുന്ന പദ്ധതിയുണ്ട്. അത് 10 കിലോഗ്രാം കണ്ട് കുറയുകയും, വിലയില്‍ ഒരു രൂപ വര്‍ദ്ധനവ് വരുത്തുകയും ചെയ്യും. (ഈ വെട്ടി കുറവും വിലകയറ്റവും വഴി 4000 കോടി രൂപ ഖജനാവിന് നേട്ടമുണ്ടാവുമത്രെ). പ്രതിദിനം 700 കോടി രൂപ നികുതി ഇളവായി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നവരാണ് ഇങ്ങനെ ചെയ്യുന്നത് രാജ്യത്താകെ 5 ലക്ഷം പൊതുവിതരണ കേന്ദ്രങ്ങളിലൂടെ 6കോടി കുടുംബങ്ങള്‍ക്ക് (അവരെപ്പോലും ഇതുവരെ സര്‍ക്കാര്‍ കണ്ടെത്തുകയോ - കാര്‍ഡ് നല്‍കുകയോ ചെയ്തിട്ടില്ല) മുകളില്‍ പറഞ്ഞ അളവിലും നിരക്കിലും ധാന്യം കൊടുത്ത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് പറയുന്നതുകൊണ്ട് എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത്?

*സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് തയ്യാറാക്കുന്ന അതിദരിദ്രരായ 25% ജനങ്ങള്‍ ഒഴിച്ചുള്ളവരെല്ലാം ഭക്ഷ്യാവശ്യങ്ങള്‍ കമ്പോളത്തിന് എറിഞ്ഞുകൊടുക്കുവാന്‍ ഭരണകൂടത്തിന് നിയമപരമായ അനുമതി ലഭിക്കുന്നു.
*നാമമാത്രമായ ധാന്യവിതരണം കൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് നിയമം വഴി പ്രഖ്യാപിക്കപ്പെടും.
* പൊതുവിതരണ സംവിധാനങ്ങളുടെ നടത്തിപ്പ്, ഭക്ഷ്യ ധാന്യ സംഭരണം വിതരണം എന്നീ ഉത്തരവാദിത്വങ്ങളില്‍ നിന്ന് പാര്‍ലിമെന്റ് അനുമതിയോടെ ഭരണകൂടത്തിന് പിന്മാറാം.
* ദാരിദ്ര്യരേഖാമാനദണ്ഡങ്ങളിലെ അശാസ്ത്രീയതക്ക് നിയമപ്രാബല്യം ലഭിക്കും.
* അതിദരിദ്രരൊഴികെയുളള 55% വരുന്ന പാവങ്ങള്‍ക്കും സാധാരണകാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുനല്‍കേണ്ട ബാധ്യതയില്‍നിന്ന് ഭരണകൂടം രക്ഷപ്പെടും.
* സ്കൂളുകളിലെ ഉച്ചഭക്ഷണപരിപാടിയും, ICDS ഉം അംഗന്‍വാടികളും വഴിയുളള പോഷകാഹാര വിതരണവും എന്നിവ നിയമപരമായി നിലനില്‍ക്കേണ്ടതില്ലെന്ന് തീരുമാനിക്കപ്പെടും.

അതെ, കഴിഞ്ഞ ഒന്നര ദശാബ്ദമായി തുടരുന്ന കമ്പോളവല്‍ക്കരണ നടപടികളില്‍ ഏറ്റവും ക്രൂരമായത് എന്നു വിശേഷിപ്പിക്കാവുന്ന നിയമമാണ് കോണ്‍ഗ്രസ്സ് ഭരണകൂടം ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ പോകുന്നത്. കഴിഞ്ഞവര്‍ഷം കടുത്ത ഭക്ഷ്യക്ഷാമവും വിലക്കയറ്റവും കാരണം ആഗോളഭക്ഷ്യ പ്രതിസന്ധിയും വിശക്കുന്നവരുടെ കലാപവും ലോകത്താകെ അരങ്ങേറിയതിനെക്കുറിച്ച് ഇവര്‍ക്ക് ഓര്‍മ്മയില്ലെന്നാണോ? കഴിഞ്ഞരണ്ടു മൂന്നുവര്‍ഷം കൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ക്കും അവശ്യഭക്ഷ്യവസ്തുക്കള്‍ക്കും മൂന്ന് മടങ്ങ് വരെ വില കയറിയിട്ടുണ്ടെന്ന സത്യം ഈ അധികാര ദല്ലാള്‍മാര്‍ക്കറിയാത്തതാണോ? (പട്ടിക താഴെ)

ജീവിതം ദുസഹമാക്കുന്ന അവശ്യവസ്തുക്കളുടെ വിലക്കയറ്റം
(2004-09) ഡല്‍ഹി
പക്ഷേ, ദശാബ്ദങ്ങളായി മാറ്റമൊന്നുമില്ലാതെ ഒരേ നിരക്കില്‍ തുടരുന്ന ഒരു കാര്യമുണ്ട്. അതാണ് ദാരിദ്ര്യരേഖ നിശ്ചയിക്കുന്നതിനുളള വരുമാന നിരക്ക് - ഗ്രാമത്തില്‍ 11.80 രൂപയും നഗരവാസികള്‍ക്ക് 17.80 രൂപയുമാണ് ഈ നിരക്ക്.

എന്നിട്ടും ഒരു ദശാബ്ദം മുമ്പത്തെ ദാരിദ്ര്യരേഖാ നിരക്കുകളില്‍ ഇവര്‍ തൂങ്ങിയാടുന്നത് ആരോടുളള വെല്ലുവിളിയാണ്? പ്രളയബാധിത മേഖലയില്‍ റൊട്ടി വലിച്ചെറിയുന്ന ലാഘവത്തോടെ, ഒരു രാജ്യത്തെ മനുഷ്യരെ മുഴുവന്‍ ധിക്കാരപൂര്‍വ്വം മറന്നുകൊണ്ട് 'ഭക്ഷ്യസുരക്ഷ' ഉറപ്പുവരുത്തുവാനിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് ഭരണകൂടത്തെ കണ്ട് ലോകം ലജ്ജിക്കട്ടെ!

പരിഹാസവും നിന്ദ്യവുമായ ഈ നിയമത്തെ ബലപ്പെടുത്തുവാനുളള നിരവധി പ്രതിലോമപരമായ തീരുമാനങ്ങള്‍ ഇതിനകംതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷ ഇടപെടല്‍ കൊണ്ട് തടഞ്ഞുവച്ച അവശ്യവസ്തുക്കളുടെ അവധി വ്യാപാരം പുന:രാരംഭിക്കുവാനുളള തീരുമാനമാണ് അതിലൊന്ന്. ഊഹവ്യാപാരികള്‍ക്കും ഓഹരികമ്പോളത്തിനും ചൂതാടാനുളള മേഖലയായി ഭക്ഷ്യവസ്തുക്കളും ധാന്യവും വിട്ടുകൊടുക്കുന്ന അവധി വ്യാപാരം ഇന്ത്യന്‍ കമ്പോളത്തില്‍ അവശ്യ വസ്തു വിലക്കയറ്റത്തിന്റെ ഭീകരതാണ്ഡവമായി പരിണമിക്കും. ധാന്യസംഭരണവും വിതരണവും വിലനിയന്ത്രണവും സമ്പൂര്‍ണ്ണമായി കമ്പോളത്തിന് ഏല്‍പ്പിച്ചു കൊടുത്തുകൊണ്ട് 'ഭക്ഷ്യസുരക്ഷ' ഉറപ്പുവരുത്തുമെന്ന് പറയുന്നവരെ എങ്ങനെയാണ് വിചാരണ ചെയ്യേണ്ടത്? സ്വാതന്ത്ര്യാനന്തരം ഇന്നുവരെ തുടര്‍ന്നുവന്ന വളംവില നിയന്ത്രണവും സബ്സിഡിയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നു. വളം സബ്സിഡി 25,868 കോടി രൂപ കണ്ട് വെട്ടികുറച്ചും വിലനിയന്ത്രണം ഒഴിവാക്കിയും ഉളള സര്‍ക്കാര്‍ തീരുമാനം ധനമന്ത്രിയുടെ ബജറ്റിലൂടെ നടപ്പായികഴിഞ്ഞു. എല്‍.പി.ജി. മണ്ണെണ്ണ സബ്സിഡി എടുത്തുകളയുവാനുളള തീരുമാനം ഒപ്പം വന്നതാണ്. ഫലത്തില്‍ ഭക്ഷ്യസുരക്ഷയുടെ പേരില്‍ വരാന്‍ പോകുന്നത്, സമ്പൂര്‍ണ്ണമായ 'അസുരക്ഷ'യായിരിക്കുമെന്ന് ഈ നിയമവും അനുബന്ധനടപടികളും ഉറക്കെ പ്രഖ്യാപിക്കുന്നു... ഇത് കണ്ട് മൌനികളായിരിക്കുന്നവരെപ്പോലും ചരിത്രം കുറ്റക്കാരെന്ന് വിധിക്കും.

ഭക്ഷ്യസുരക്ഷയാണ് ലക്ഷ്യമെങ്കില്‍ ഇത്രയെങ്കിലും ചെയ്യണം

* 6 കോടി ദരിദ്ര കുടുംബങ്ങള്‍ എന്ന അസംബന്ധംപറച്ചില്‍ നിര്‍ത്തണം. കുറഞ്ഞത് 18കോടി കുടുംബങ്ങളെ ഉള്‍ക്കൊളളുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് രാജ്യത്തിനാവശ്യം
* ഭക്ഷ്യധാന്യങ്ങളുടെയും അവശ്യ ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്ന പൊതുവിതരണ സംവിധാനമാണ് ഭക്ഷ്യസുരക്ഷയുടെ പ്രാഥമിക അടിത്തറ. 14 സാധനങ്ങളെങ്കിലും സബ്സിഡിയോടെ വിതരണം ചെയ്യുന്ന സംവിധാനമാണ് വേണ്ടത്.
* സ്കൂള്‍വഴിയുളള ഉച്ചഭക്ഷണ പരിപാടിയും അംഗന്‍വാടി കേന്ദ്രങ്ങളിലൂടെയുളള പോഷകാഹാരപരിപാടിയും ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയില്‍ വരണം.
* ജി.ഡി.പിയുടെ 0.6% മാത്രം വരുന്ന ഭക്ഷ്യധാന്യസബ്സിഡി 3 ശതമാനംകണ്ട് ഉയര്‍ത്തണം.
* ഗ്രാമീണ തൊഴില്‍ ദാനപദ്ധതികളുടെ കൂലി ദേശീയമിനിമം കൂലിയുടെ ഇരട്ടിയാക്കുകയും ഭക്ഷ്യധാന്യങ്ങള്‍ കൂലിയുടെ ഭാഗമാക്കുകയും ചെയ്യണം.
* ഭക്ഷ്യസുരക്ഷക്കാവശ്യമായ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്ന ചുമതല കേന്ദ്രസര്‍ക്കാരിന്റെ കടമയായിരിക്കണം.
* ദരിദ്രകര്‍ഷകരെ ഭക്ഷ്യസുരക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
* അവശ്യ വസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കണം.

ഇത്രയും മാറ്റങ്ങളോടെയെങ്കിലുമുളള ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരാന്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കുന്ന 'ഭക്ഷ്യകലാപങ്ങള്‍' രാജ്യത്ത് ഉയരുമെങ്കില്‍, ഒരു പക്ഷേ, കോണ്‍ഗ്രസ്സിന്റെ നയരൂപീകരണ ഗുരുക്കന്മാര്‍ക്ക് തങ്ങളുടെ പരിഹാസ്യത ബോധ്യപ്പെടാന്‍ സാധ്യതയുണ്ട്.

പൊതുമേഖലയേ 'പൊതുസ്വത്താക്കു' മത്രെ!

രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ തുടങ്ങി, 2009-10 ലെ ബജറ്റ് പ്രസംഗത്തില്‍വരെ, പൊതുമേഖല 'സ്വകാര്യവല്‍ക്കരിക്കു'ന്നതിനുപകരം 'പൊതുജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കു'മെന്നുള്ള വായ്താരിയാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് 'സത്യ'മാക്കുന്ന അഭ്യാസമാണ് കോണ്‍ഗ്രസിന്റെ നേതാക്കന്മാരും അണിയറ ശില്‍പികളും നടത്തുന്നത്. 49% ഓഹരിവിറ്റ് പ്രതിവര്‍ഷം 25,000 കോടി വീതം സമാഹരിച്ച് ധനകമ്മിയും കടവും നികത്തുമെന്നുള്ള പ്രഖ്യാപനത്തിന് അകമ്പടിയായിട്ടാണ് ഈ 'പൊതുമുതലാക്കല്‍' പ്രക്രീയ കടന്നുവരുന്നത്. ഇത്രയും കപടമായ രാഷ്ട്രീയ ദല്ലാള്‍പ്പണി ഒരു പക്ഷേ ഇതിനുമുമ്പ് നാം കണ്ടിട്ടുണ്ടാവില്ല. പൊതുമേഖലയുടെ നേരായ നിര്‍വ്വചനം 'ജനങ്ങളുടെ ഉടമസ്ഥതയിലുള്ളത്' എന്നാണ്. മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടിയാണ് അതിന്റെ ഉടമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടിതന്നെയാണ് പൊതുമേഖലയേ സര്‍ക്കാര്‍ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും. മുഴുവന്‍ ജനങ്ങളുടേതുമായ ഈ സ്ഥാപനങ്ങള്‍ എങ്ങനെയാണ് വീണ്ടും ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നത്? ഓഹരിവിറ്റാല്‍ അവ ജനങ്ങളുടെ നേരിട്ടുള്ള ഭരണത്തില്‍ ചെന്നുചേരുമോ?

2007-08ല്‍ NCAER നടത്തിയ പഠനം പറയുന്നത് ഇന്ത്യയിലെ 0.5% കുടുംബങ്ങള്‍ മാത്രമാണ് ഓഹരികളില്‍ നിക്ഷേപിക്കുന്നുള്ളു എന്നാണ്. 21-05-09 ന്റെ എക്കണോമിസ്റിന്റെ സര്‍വ്വെപറയുന്നത് ഇന്ത്യയിലെ 0.7% കുടുംബങ്ങള്‍ക്കു മാത്രമെ ഓഹരികമ്പോളവുമായി എന്തെങ്കിലും ബന്ധമുള്ളു എന്നാണ്. ഓഹരിവിറ്റഴിച്ച് പൊതുമേഖല 'പൊതുജനത്തെ' ഏല്‍പ്പിക്കുമെന്നുപറയുന്നതിന്റെ അര്‍ത്ഥം ഈ 0.7% 'ഇന്ത്യാക്കാര്‍ക്ക്' ഉടമസ്ഥത കൈമാറുമെന്നാണ്! അതായത് മുഴുവന്‍ ജനങ്ങളുടേതുമായ ഈ സ്ഥാപനങ്ങള്‍ ഒരു ശതമാനത്തില്‍ താഴെ വരുന്ന ഓഹരി കമ്പോളത്തിലെ നിക്ഷേപകര്‍ക്ക് കൈമാറുമെന്ന്! 1% വരുന്ന സമ്പന്നര്‍ മാത്രമാണ് 'ഇന്ത്യക്കാര്‍' എന്നാണോ കോണ്‍ഗ്രസ്കാര്‍ പ്രഖ്യാപിക്കുന്നത്?

ഇനി ഒരു ശതമാനത്തിലും താഴെ വരുന്ന ഈ സമ്പന്ന ഇന്ത്യാക്കാരാണോ ഓഹരികമ്പോളത്തിലെ യഥാര്‍ത്ഥ നിക്ഷേപകര്‍ എന്നുകൂടി പരിശോധിക്കുക. 2008 ജനുവരിയില്‍ ഇന്ത്യന്‍ ഓഹരികമ്പോളത്തിലെ വിദേശനിക്ഷേപകരുടെ വിഹിതം 76% ആയിരുന്നുവെന്നാണ് സെബിയുടെ രേഖകള്‍ പറയുന്നത്.

6,89,958 കോടിരൂപയുടെ നിക്ഷേപവുമായി, വിദേശഓഹരി നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കമ്പനികളുടെ ഏറ്റവും കൂടുതല്‍ ഓഹരി കൈവശം വച്ചിരിക്കുന്നവരായി മാറിയെന്നാണ് (40% വരെ) സെബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. ICICI - HDFC തുടങ്ങിയ നിരവധി സ്വകാര്യബാങ്കുകളുടെ 30% വരെ ഓഹരി ഉടമസ്ഥത ഈ ധനകാര്യ ഏജന്‍സികളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഇന്ത്യന്‍ ബാങ്കിംഗ് കമ്പോളത്തിന്റെ 54% കയ്യടക്കിവച്ചിരിക്കുന്ന സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളിലെ സര്‍ക്കാര്‍ ഇതര ഓഹരിമൂലധനത്തിന്റെ 44% വും വിദേശ നിക്ഷേപകരുടേതാണ്. വിജയാബാങ്കിന്റെ 46% ഓഹരിപുറത്താണുള്ളത്. ഇതിന്റെ 36% വിദേശനിക്ഷേപകരുടെ നിയന്ത്രണത്തിലാണ്. കനറാബാങ്കിന്റെ 26.83% ഓഹരിയാണ് സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞത്. അതില്‍ 68%വും വിദേശ നിക്ഷേപകരുടെ കൈകളിലാണ്.ചുരുക്കത്തില്‍, പൊതുജനത്തിന്റെ പേരുപറഞ്ഞ്, വിദേശമൂലധന ഉടമകള്‍ക്ക് ഇന്ത്യന്‍ പൊതുമേഖല കൈമാറാനാണ്- രാഷ്ട്രപതി മുതല്‍ പ്രണാബ് കുമാര്‍ മുഖര്‍ജി വരെയുള്ളവര്‍ ഒരു പെരുംനുണ പറഞ്ഞുനടക്കുന്നതെന്ന് സാരം. ലാഭകരമായി പ്രവര്‍ത്തിക്കുകയും അനുദിനം വളരുകയും ചെയ്യുന്ന പൊതുമേഖലയുടെ ഓഹരിവില്‍പ്പന വന്‍നഷ്ടക്കച്ചവടമായിരിക്കുമെന്നതാണ് വേറൊരു യാഥാര്‍ത്ഥ്യം. ബോബെ സ്റോക്ക്എക്സ്ചേഞ്ചില്‍ ലിസ്റ് ചെയ്ത 45 വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം 49% ഓഹരിവിറ്റ് 5 വര്‍ഷംകൊണ്ട് 2,50,000 കോടി സമാഹരിക്കുമെന്നാണ് ആസൂത്രണകമ്മീഷന്‍ പറയുന്നത്.. എന്നാല്‍ 2006-07 ല്‍ മാത്രം ഈ സ്ഥാപനങ്ങള്‍ 89,773 കോടി രൂപാ ഡിവിഡന്റായി സര്‍ക്കാരിന് നല്‍കിയെന്നും 4,46,000 കോടി രൂപയുടെ ക്യാഷ് റിസര്‍വ്വും, നീക്കിയിരുപ്പും അവയ്ക്കുണ്ടെന്നും പബ്ളിക്ക് എന്റര്‍ പ്രൈസസ് സര്‍വ്വെ ഫലം ചൂണ്ടിക്കാണിക്കുന്നു. ഫലത്തില്‍ - പൊതുമേഖലാ ഓഹരിവില്‍പ്പനയുടെ ഉദ്ദേശ്യവും ലക്ഷ്യവും - അവ മൂലധന ഉടമകള്‍ക്ക് പന്താടാനും ലാഭം കൊയ്യാനും വിട്ടുകൊടുക്കുക എന്നത് മാത്രമാണ്. ഈ ധിക്കാരം അനുവദിച്ചുകൊടുക്കാന്‍ നമുക്കാവുമോ?

*
അജയ്ഘോഷ് കടപ്പാട്: പി.എ.ജി.ബുള്ളറ്റിന്‍ ലക്കം 74
അജയ്ഘോഷിന്റെ ഇമെയില്‍ വിലാസം : ajaygosh45 അറ്റ് gmailഡോട്ട് com

2 comments:

വര്‍ക്കേഴ്സ് ഫോറം said...

115 കോടി മനുഷ്യരുളള രാജ്യത്തെ 10%വരുന്ന അതിസമ്പന്നരുടെയും ഒന്നോരണ്ടോ ശതമാനം വരുന്ന ഓഹരികമ്പോളത്തിലെ നിക്ഷേപകരുടെയും നൂറില്‍താഴെ വരുന്ന ശതകോടിശ്വരന്മാരുടെയും വളര്‍ച്ചയും ഉയര്‍ച്ചയും ലാഭവും മാത്രം ഉറപ്പുവരുത്തികൊണ്ട് ഭരണം നടത്തുവാനുളള 'മാന്‍ഡേറ്റാ'ണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഈ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് കരുതുന്നുവെന്നാണ് നമുക്ക് മനസ്സിലാവുന്നത്. ആഗോളമായി നിയോലിബറലിസവും, കമ്പോളത്തിന്റെ ചൂതാട്ടവും, ധനമൂലധനത്തിന്റെ വാഴ്ചയും ചോദ്യം ചെയ്യപ്പെടുകയും തകര്‍ന്നുവീഴുകയും ചെയ്യുന്ന മുഹൂര്‍ത്തത്തിലാണ്, അതിന് പുതുജീവന്‍ നല്‍കാനുളള കര്‍മ്മപരിപാടികളുമായി കോണ്‍ഗ്രസ്സ് ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. ഇത്തരമൊരു ചരിത്രഘട്ടത്തില്‍ കുത്തകമൂലധനത്തിനും, ധനമൂലധനത്തിനും രാഷ്ട്രം സമ്പൂര്‍ണ്ണമായി ഏല്‍പ്പിച്ചുകൊടുക്കുന്നവരെ വിചാരണചെയ്യുന്ന ജനമുന്നേറ്റങ്ങള്‍ക്കുവേണ്ടി കാതോര്‍ക്കുകയല്ല, പോരാട്ടങ്ങളുടെ മഹാമാരി സൃഷ്ടിക്കുകയും അതിനായി സ്വയം സമര്‍പ്പിക്കുകയുമാണ് ദേശാഭിമാനവും പൌരബോധവുമുളള ഏവരുടെയും കടമയെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അതിജീവിക്കുവാനുളള ഏകവഴി അതുമാത്രമാണ് എന്ന് പറയാവുന്ന ഘട്ടമെത്തിയിരിക്കുന്നു.

*free* views said...

This is a dangerous trend and I am sad that nobody learned a lesson from the crisis. If not with this crisis, when will people learn, after humanity is wiped out?

having said that, I think Pranab Mukherjee surprised me with the budget because I was expecting a a worse budget than what he presented. I know that he will be under pressure from people who want to extract the profit now and blacken our future. These people are also called "market reformers". I am clueless why.