Wednesday, December 16, 2009

ബൌദ്ധികസ്വത്തിന് അവകാശം നല്‍കുമ്പോള്‍

ഒരു നിര്‍വചനത്തിനായി ബൌദ്ധിക സ്വത്തവകാശത്തെ മനുഷ്യമനസ്സിന്റെ ഉദാത്തമായ സൃഷ്ടികള്‍ക്ക് നല്‍കുന്ന നിയമപരമായ സമ്പൂര്‍ണ്ണ അവകാശമെന്ന് പറയാം. എന്നാല്‍ നിര്‍വചനാതീതമായ മനുഷ്യമനസ്സിന്റെ സൃഷ്ടിപരമായ വ്യാപാരത്തെ ഒരു നിര്‍വചനത്തിന്റെയും അതിരുകളില്‍ ബന്ധിച്ചിടാന്‍ കഴിയുകയില്ല. ഇത്തരം സൃഷ്ടികളുടെ കൂട്ടത്തില്‍ ആശയങ്ങളും, കണ്ടുപിടുത്തങ്ങളും, ചിന്തകളും, അടയാളങ്ങളും, പുതിയ വാക്കുകളും, വാചകങ്ങളും, കലാസൃഷ്ടികളും ഒക്കെ ഉള്‍പ്പെടുന്നു. പകര്‍പ്പവകാശം, ട്രേഡ് മാര്‍ക്ക്, പേറ്റന്റ് തുടങ്ങിയ രൂപത്തിലാണ് ബൌദ്ധികസ്വത്തിന് നിയമപരമായ സംരക്ഷണം ലഭിക്കുന്നത്. ഇതില്‍തന്നെ കലാപരമായ സൃഷ്ടികള്‍ക്ക് പൊതുവെ ലഭിക്കുന്നത് പകര്‍പ്പവകാശ സംരക്ഷണമാണ്. ഉദാഹരണത്തിന് ഗ്രന്ഥങ്ങള്‍, സംഗീതം, സിനിമ, ചിത്രങ്ങള്‍, സോഫ്റ്റ്വെയര്‍ തുടങ്ങിയവ ഇത്തരത്തില്‍പ്പെടുന്നു. എന്നാല്‍ വ്യാപാരാവശ്യത്തിനുതകുന്ന പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്ക് പൊതുവെ പേറ്റന്റ് ആണ് നല്‍കുന്നത്. ബൌദ്ധികമായ സ്വത്തിന് ഇത്തരത്തില്‍ സംരക്ഷണം ലഭിക്കുന്നതോടെ അതില്‍ ഉപജ്ഞാതാവിന് തന്റെ അനുവാദമില്ലാതെ തന്റെ സൃഷ്ടി മറ്റുള്ളവര്‍ ഉപയോഗിക്കുന്നതോ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുത്തുന്നതോ നിയമപരമായി ഒരു നിശ്ചിത കാലത്തേക്ക് തടയാനാകും.

ബൌദ്ധികസ്വത്തവകാശം അതിന്റെ ഉപജ്ഞാതാവിനെയും അതുപയോഗപ്പെടുത്തുന്ന സ്ഥാപനത്തെയും സംബന്ധിച്ചിടത്തോളം പരമപ്രധാനം തന്നെയാണ്. ഇക്കഴിഞ്ഞ നൂറ്റാണ്ടിലാണ് ഇത് സംബന്ധിച്ച നിയമങ്ങള്‍ പ്രാബല്യത്തിലായതെങ്കിലും ബൌദ്ധിക സ്വത്തിനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ സമൂഹം അംഗീകരിച്ചിരുന്നു. എന്നാല്‍ എന്തിനും ഏതിനും ബൌദ്ധികസ്വത്തവകാശം നല്‍കി തുടങ്ങിയ ഈ കാലഘട്ടത്തില്‍ അത് പൊതുസമൂഹത്തിന്റെ അവകാശത്തിലേക്കുള്ള അതിരുവിട്ട കടന്നുകയറ്റമായി മാറിയിട്ടുണ്ട്. അറിവ് സ്വതന്ത്രമായിരിക്കണം എന്ന സാമൂഹികപ്രതിബദ്ധതയിലൂന്നിയ ആശയത്തെതന്നെ അത് തുരങ്കം വച്ചുതുടങ്ങി. ബൌദ്ധികസ്വത്തവകാശം എന്നത് ആഗോളകുത്തകകള്‍ക്ക് കൊള്ള ലാഭം നേടാനുള്ള ഒരു ഉപാധിയായി അധഃപതിച്ചതോടെ ബൌദ്ധിക സ്വത്തവകാശത്തിന് അതിര്‍വരമ്പുകള്‍ ഇടണമെന്ന ആവശ്യം ലോകമെമ്പാടും ഉയര്‍ന്നിട്ടുണ്ട്. ഒരാളുടെ അറിവിന് ബൌദ്ധിക സ്വത്തവകാശം നല്‍കുന്നത് മറ്റൊരാളുടെ ബൌദ്ധിക സ്വത്തവകാശത്തിനുമേലുള്ള കടന്നുകയറ്റം തന്നെയാണ്. ബൌദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള പുതിയ നിയമങ്ങള്‍ക്കായി ആഗോള സമൂഹം തയ്യാറെടുക്കുമ്പോള്‍ ഈ വിഷയത്തില്‍ ഒരു പുനര്‍വിചിന്തനം വളരെയധികം ആവശ്യമായിരിക്കുന്നു.

വ്യക്തിഗതമായ അറിവിന് ബൌദ്ധികസ്വത്തവകാശം നല്‍കുമ്പോള്‍ അത് മറ്റുള്ളവരുടെ ബൌദ്ധികസ്വത്തവകാശത്തിനും അതിലേറെ മനുഷ്യാവകാശത്തിലേക്കുമുള്ള അനിയന്ത്രിതമായ കടന്നുകയറ്റമാണ്. ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും ബൌദ്ധികസ്വത്തവകാശ നിയമത്തിന്റെ മറവില്‍ കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ വ്യക്തിയുടെ സ്വതന്ത്രചിന്തയേയും ആവിഷ്കാരത്തേയുമല്ലെ തടസ്സപ്പെടുത്തുന്നത് എന്ന് നാം ചോദിച്ചുപോകും. സ്വപ്നം കാണാന്‍ കൂടി ലൈസന്‍സ് വേണമെന്ന സാഹചര്യത്തിലേക്കല്ലെ ഈ പ്രവണത നാളത്തെ മനുഷ്യസമൂഹത്തെ കൊണ്ടെത്തിക്കുന്നത്. ഇതിനുത്തരം തേടേണ്ടത് മനുഷ്യസമൂഹത്തിന്റെ സ്വതന്ത്രമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.

ആശയങ്ങളെയും അറിവിനെയും സംബന്ധിച്ചിടത്തോളം അവ ഒരു മേഖലയില്‍ നിന്നും ഒഴിവാക്കാനാകാത്തതും ഉപയോഗത്താല്‍ തേയ്‌മാനം സംഭവിക്കാക്കത്തതുമാണ്. ഓസ്ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ഉദാത്തമായ ശബ്ദമിശ്രണം ഒരു വ്യക്തി ആസ്വദിക്കുന്നതുകൊണ്ട് അത് മറ്റൊരു വ്യക്തിയുടെ പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ആസ്വാദനത്തിന് യാതൊരു കുറവും വരുത്തുന്നില്ല. ഉപയോഗത്താല്‍ തേയ്‌മാനമില്ല എന്നര്‍ത്ഥം. അതുപോലെതന്നെയാണ് വിജ്ഞാനത്തിന്റെയും വിവരത്തിന്റെയും കാര്യം. ഇവയുടെ ഉപയോഗത്തില്‍ നിന്ന് പൊതുസമൂഹത്തിനെ വിലക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിന്മേലുമുള്ള കടന്നുകയറ്റം തന്നെയാണ്. ഒരു വ്യക്തി പാട്ടുപാടുമ്പോള്‍ അദ്ദേഹത്തിന്റെ പാട്ടിനെ ഒട്ടും തടസ്സപ്പെടുത്താതെ മറ്റൊരാള്‍ക്ക് അത് മറ്റൊരു വേദിയില്‍ പാടാമെന്നിരിക്കെ പകര്‍പ്പവകാശത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിര്‍ത്തി സംഗീതത്തിന്റെ ആസ്വാദനത്തിന് പരിമിതികളേര്‍പ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല.

ബൌദ്ധികസ്വത്തിന് ഒരിക്കലും ഉപയോഗത്താല്‍ തേയ്‌മാനമോ കുറവോ സംഭവിക്കുന്നില്ല. ഒരാളുടെ പേറ്റന്റ് നേടിയ കണ്ടുപിടുത്തത്തിന് ആധാരമായ ആശയം മറ്റൊരാള്‍ ഉപയോഗപ്പെടുത്തുന്നത് ആശയത്തിന് യാതൊരു തകരാറും വരുത്തുന്നില്ലെന്നിരിക്കെ അതെന്തിന് ബൌദ്ധികസ്വത്തവകാശ സംരക്ഷണനിയമത്തിന്റെ മറയിലാക്കണം? ആധുനികസമൂഹത്തിലെ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിരുകള്‍ ഭേദിക്കുന്ന ബൌദ്ധികസ്വത്തവകാശ സംരക്ഷണം തന്നെയാണ്.

വിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം അത് കൂട്ടിച്ചേര്‍ക്കാവുന്നതും വിശാലമായ അര്‍ത്ഥത്തിലുള്ളതും ഒരു ജനതയുടെ സംസ്‌ക്കാരത്തിന്റെ ഭാഗവുമാണ്. വിജ്ഞാനം ഒരു വ്യക്തിയുടെ മനസ്സിന്റെ ഉത്പന്നവുമല്ല. അതുകൊണ്ടുതന്നെ വ്യക്തിഗത അദ്ധ്വാനത്തിന്റെ തുല്യത നല്‍കി വിജ്ഞാനത്തിനെ ബൌദ്ധികസ്വത്തിന്റെ ഭാഗമാക്കാന്‍ കഴിയില്ല. ഭൌതിക സാന്നിദ്ധ്യമറിയിക്കുന്ന ഒരു വസ്‌തുവിന് മാത്രമാണ് അവകാശങ്ങളുള്ളത്. എന്നാല്‍ ബൌദ്ധിക സ്വത്തവകാശനിയമം ആശയങ്ങളെ അവയുടെ പ്രകടമായ ഭൌതിക ആവിഷ്‌ക്കാരത്തെ അടിസ്ഥാനമാക്കിയാണ് സംരക്ഷിക്കുന്നത്. തത്ഫലമായി ആശയം ആവിഷ്‌ക്കരിക്കുന്ന വ്യക്തിക്ക് അതിന്റമേല്‍ അവകാശം നല്‍കുന്നു. അതുകൊണ്ടുതന്നെ പേറ്റന്റുകളെയും പകര്‍പ്പവകാശത്തെയും ആശയങ്ങളുടെയും അതിനെ അടിസ്ഥാനമാക്കി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കുമുള്ള ബൌദ്ധികസ്വത്തവകാശത്തിന്റെ ഗണത്തില്‍പ്പെടുത്താം. ഇതുമൂലം ആശയങ്ങള്‍ക്ക് ബൌദ്ധിക സ്വത്തവകാശം നല്‍കാതെ അതിനെ ആധാരമാക്കിയുള്ള ഉത്പന്നങ്ങള്‍ക്ക് പേറ്റന്റ് നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.

എഡ്വിന്‍ ഹെറ്റിംഗര്‍ വാദിച്ചതുപോലെ ബൌദ്ധികപ്രവര്‍ത്തനം നൂതനമായ ഒരു സൃഷ്ടിയല്ല. ശൂന്യതയില്‍ നിന്ന് ഒരിക്കലും കണ്ടുപിടുത്തങ്ങളും സാഹിത്യസൃഷ്ടിയും ഉദാത്തമായ ആശയങ്ങളും ഉരുത്തിരിയുകയില്ല. ചരിത്രപരവും സാമൂഹികവുമായ ഒരു ഘടകത്തിന്റെ അനിവാര്യമായ സാന്നിദ്ധ്യത്തില്‍ നിന്ന് മാത്രമേ ഒരു നൂതന ആശയം പിറവികൊള്ളുകയുള്ളൂ. വിജ്ഞാനവും ആശയങ്ങളും ചിന്തകളും വ്യക്തിയിലെത്തുന്നത് മുന്‍തലമുറയില്‍നിന്നാണ്. അതിനാലാണ് ഇത്തരത്തിലുള്ള നൂതന ആശയങ്ങള്‍ക്കും അറിവിന് മൊത്തമായും സമൂഹത്തിലെ ഒരു വ്യക്തിയെ വേര്‍തിരിച്ച് ബൌദ്ധികസ്വത്തവകാശം അയാള്‍ക്കുമേല്‍ ചാര്‍ത്തി നല്‍കാനാകില്ല. അങ്ങനെ ചെയ്യുന്നത് മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണെന്ന കാഴ്ചപ്പാടിന് തന്നെ പോറലേല്‍പ്പിക്കൂം. പേറ്റന്റ് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്ന ഒരു സമൂഹത്തില്‍ സ്വതന്ത്രചിന്ത തടസ്സപ്പെടുകയും ആശയങ്ങളുടെ പങ്കിടല്‍ സാധ്യമല്ലാതാകുകയും ചെയ്യും. ഇത്തരത്തിലുള്ള ഒരു സാഹചര്യം സ്വാതന്ത്ര്യത്തിന്മേലുള്ള ഒരു കടന്നുകയറ്റം തന്നെയാണ്. ഒരു വ്യക്തിയുടെ ആശയങ്ങള്‍ക്കോ അതിന്റെ ആവിഷ്‌ക്കാരത്തിനോ സ്വത്തവകാശം നല്‍കുക വഴി സമാന ചിന്താഗതിക്കാരുടെ ഇത്തരം അവകാശം ഹനിക്കുകയാണ് നാം ചെയ്യുന്നത്. അതായത് ഒരു വ്യക്തിയുടെ അവകാശം മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെ തന്നെയോ അവകാശ ലംഘനമായി മാറും.

ബൌദ്ധികസ്വത്തവകാശം രൂപീകരണത്തിലും പ്രയോഗത്തിലും സാര്‍വ്വലൌകിക സ്വഭാവമുള്ളതാണ്. എന്നാല്‍ അത് പ്രയോഗത്തില്‍ വരുന്ന പ്രദേശങ്ങളിലെ സാംസ്‌ക്കാരിക ഘടകങ്ങളുമായി ഒത്തുചേര്‍ന്നുപോകാത്ത സാഹചര്യത്തില്‍ ബൌദ്ധികസ്വത്തവകാശ നിയമങ്ങള്‍ ഒരു കീറാമുട്ടിതന്നെയാണ്. ബൌദ്ധികസ്വത്തവകാശ നിയമം മേധാവിത്വം പുലര്‍ത്തുന്ന പ്രദേശങ്ങളിലൊക്കെ തന്നെ അവ പ്രദേശവാസികളുടെ അറിവിനും, ജീവനോപാധികള്‍ക്കും, നിലനില്‍പ്പിനും, ആരേഗ്യസംരക്ഷണത്തിനും എന്നുവേണ്ട ജീവിക്കാനുള്ള അവകാശത്തിന്മേലുമൊക്കെ കടന്നുകയറുന്നു. ഇത് ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ചേര്‍ന്നതല്ല. അതുകൊണ്ടാണ് ഒരു വ്യക്തിക്ക് ലഭിക്കുന്ന ബൌദ്ധിക സ്വത്തവകാശ സംരക്ഷണം മറ്റ് വ്യക്തികളുടെ മനുഷ്യാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് തന്നെ മുമ്പ് പ്രസ്താവിച്ചത്.

ഒരു സ്വതന്ത്ര സമൂഹത്തെ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് ബൌദ്ധികസ്വത്തവകാശം ഗണ്യമായി ബാധിക്കുന്നത് - വിജ്ഞാനത്തിന്‍മേലുള്ള അവകാശം, ആരോഗ്യസംരക്ഷണത്തിനുള്ള അവകാശം പിന്നെ കര്‍ഷകരുടെ അവകാശം. ഈ മൂന്ന് തലങ്ങളും ബൌദ്ധികസ്വത്തവകാശ സംരക്ഷണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്.

വിജ്ഞാനാവകാശം :- പരമ്പരാഗതമായി ആര്‍ജ്ജിച്ച വിജ്ഞാനം ദൈനംദിന ജീവിതാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെയാണ് വിജ്ഞാനത്തിന്മേലുള്ള അവകാശമായി പരിഗണിക്കുന്നത്. തദ്ദേശവാസികളുടെ പരമ്പരാഗതമായ അറിവ് അനധികൃതമായി ഉപയോഗപ്പെടുത്തി ശാസ്‌ത്രസാങ്കേതിക മേഖലകളില്‍ ലാഭം കൊയ്യുന്ന ഉത്പന്നങ്ങളും മറ്റും വികസിപ്പിച്ചെടുക്കുന്നുണ്ടെങ്കിലും മൂലവിജ്ഞാന ദാതാവെന്ന നിലയില്‍ സാമൂഹ്യ ജീവിയായ വ്യക്തി അവഗണിക്കപ്പെടുന്നു. അതായത്, പുതുമയാര്‍ന്ന കണ്ടുപിടുത്തം എപ്പോഴും അതിനാധാരമായ സാധാരണക്കാരന്‍ ഉള്‍പ്പെട്ട സമൂഹത്തിന്റെ മൊത്തം അവകാശമായ പരമ്പരാഗതമായ അറിവിനെ അവഗണിക്കുന്നു. ഇത്തരം പ്രവണതയ്ക്ക് നിയമസംരക്ഷണം നല്‍കുന്നതോടെ വ്യാപാരാനുബന്ധ ബൌദ്ധികസ്വത്തവകാശം (TRIPS) മനുഷ്യസമൂഹത്തിന്റെ സ്വത:സിദ്ധമായ നാട്ടറിവുകളെയും പരമ്പരാഗത വിജ്ഞാനത്തെയും അവഗണിച്ചുകൊണ്ട് പാശ്ചാത്യരാജ്യങ്ങളിലെ ഗവേഷണശാലകള്‍ നാട്ടറിവുകളെ അധികരിച്ച് നടത്തുന്ന ആധുനിക ശാസ്‌ത്രസാങ്കേതിക വികസനത്തിന് കുഴലൂതുന്ന ഒരു നിയമസ്ഥാപനമായി മാറുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്.

ബൌദ്ധികസ്വത്തവകാശ സംരക്ഷണത്തില്‍ പരമ്പരാഗതവിജ്ഞാനത്തിന് രണ്ട് പ്രത്യേകതകളുണ്ട്. ഒന്ന് പരമ്പരാഗതവിജ്ഞാനം ഒരു വ്യക്തിയുടെതല്ല മറിച്ച് ഒരു സമൂഹത്തിന്റേതാണ്. രണ്ട് പരമ്പരാഗത വിജ്ഞാനം ഒരു സമൂഹത്തിന്റെ ജീവിതചര്യയില്‍ നിന്നും ഉടലെടുക്കുന്നതും ആവാസവ്യവസ്ഥയില്‍ നിലനില്‍പ്പിനായുള്ള സമൂഹത്തിന്റെ പോരാട്ടത്തില്‍ നിന്നും വികാസമുള്‍ക്കൊള്ളുന്നതുമാണ്. തദ്ദേശവാസികളുടെ തനത് നാട്ടറിവുകള്‍ ആധാരമാക്കി ആധുനിക കണ്ടുപിടുത്തങ്ങള്‍ നടത്തി അതിന് ബൌദ്ധികസ്വത്തവകാശം ചാര്‍ത്തി നല്‍കുന്നതോടെ പൊതുസമൂഹത്തിന്റെ അറിവ് അനധികൃതമായി കവര്‍ന്നെടുക്കുകയും ഉപജ്ഞാതാക്കളെ അംഗീകരിക്കാതെ വന്‍കിട കുത്തകക്കാരുടെ ലാഭം കൊയ്യാനുള്ള അവകാശമായിത്തീരുകയും ചെയ്യുന്നു. ഇതിനെ ബൌദ്ധികസ്വത്തവകാശ സംരക്ഷണമെന്നല്ല, പകല്‍ക്കൊള്ള എന്ന പേരിട്ട് തന്നെയാണ് വിളിക്കേണ്ടത്. തദ്ദേശീയമായ നാട്ടറിവുകള്‍ ആധുനിക ശാസ്ത്ര-വ്യവസായ ഗവേഷകരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണത്തിലും ഫലപ്രദമായ ബദല്‍ ഔഷധങ്ങള്‍ വികസിപ്പിക്കുന്നതിനുമൊപ്പം അന്യംനിന്നുപോയ മികവുറ്റ പഴയ കാര്‍ഷിക സംസ്‌ക്കാരം തിരികെക്കൊണ്ടുവരുന്നതിനുമൊക്കെ നാട്ടറിവുകള്‍ അത്യന്താപേക്ഷിതമാണെന്നിരിക്കെ അവയെ ബൌദ്ധികസ്വത്തവകാശത്തിന്റെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണ്.

ബൌദ്ധികസ്വത്തവകാശ നിയമം അന്താരാഷ്ട്ര വിള സംരക്ഷണപ്രസ്ഥാനത്തിന്റെ പിന്തുണയോടെ കാര്‍ഷിക മേഖലയില്‍ നടത്തുന്ന കടന്നുകയറ്റം അതിരുകള്‍ ലംഘിക്കുകയാണ്. ജൈവ വൈവിധ്യം എങ്ങിനെയൊക്കെ ഉപയോഗപ്പെടുത്തണമെന്നുള്ള പരമ്പരാഗതമായ ധാരണകളെ അത് നിരന്തരം തിരുത്തിക്കൊണ്ടിരിക്കുന്നു. ജൈവസാങ്കേതിക വിദ്യയുടെ സഹായത്താല്‍ ജനികത മാറ്റം വരുത്തിയ പുതിയ വിത്തിനങ്ങള്‍ക്ക് ബൌദ്ധിക സ്വത്തവകാശം നല്‍കിയതോടെ പ്രാദേശികസമൂഹത്തിന്റെ കാര്‍ഷിക സ്വത്തിനെ ബഹുരാഷ്‌ട്രഭീമന്‍മാര്‍ വീതം വച്ചു തുടങ്ങി. പ്രകൃതിവിഭവങ്ങളുടെ ഇത്തരത്തിലുള്ള കുത്തകവത്കരണം വിദൂരഭാവിയില്‍ തന്നെ സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും.

വിജ്ഞാനത്തിന്മേലുള്ള അവകാശത്തെ വ്യക്തിഗത സ്വത്തിനുള്ള അവകാശത്തിന് തുല്യമാക്കി നല്‍കുന്നതും തദ്ദേശവാസികളുടെ പരമ്പരാഗതമായ അറിവിന്റെ മേലുള്ള കടന്നുകയറ്റമാണ്. ബൌദ്ധികസ്വത്തവകാശമെന്നത് മനുഷ്യന് അവന്റെ ഉദാത്തമായ കണ്ടുപിടുത്തങ്ങള്‍ക്ക് നല്‍കുന്ന നിയപരമായ സംരക്ഷണമായിരിക്കണം. അതല്ലാതെ പൊതുസമൂഹത്തിന്റെ അറിവിനെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി മാറരുതെന്നര്‍ത്ഥം. ഇത്തരത്തിലുള്ള വിജ്ഞാനചൂഷണം തടയാന്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അവയിലേറെ പ്രധാനപ്പെട്ടത് ഒരു സമൂഹത്തിന്റെ പരമ്പരാഗതമായ അറിവിനെ അധികരിച്ചുള്ള കണ്ടുപിടിത്തങ്ങള്‍ക്ക് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ നിയമപരമായ അവകാശം നല്‍കാന്‍ പാടില്ല എന്നുള്ളതാണ്. അത് പൊതുസമൂഹത്തിന്റേതായി തന്നെ നിലനിര്‍ത്തണം. സമൂഹത്തെ സംബന്ധിടത്തോളം പ്രകൃതിയും വിജ്ഞാനവും രണ്ട് വ്യത്യസ്ത ഘടകങ്ങളല്ല, അവ പരസ്പരപൂരകങ്ങളായി ബന്ധിതമാണ്. ഇത്തരത്തില്‍ സമൂഹവുമായി ആഴത്തില്‍ ബന്ധമുള്ള വിജ്ഞാനശകലത്തെ ഒരു തരത്തിലുള്ള മാറ്റം വരുത്തലിലൂടെയും വ്യക്തികേന്ദ്രീകൃതമായ സ്വത്താക്കി മാറ്റാന്‍ കഴിയില്ല. ബൌദ്ധിക സ്വത്തവകാശം പൊതുധാരയിലുള്ള അറിവിനും കണ്ടുപിടുത്തങ്ങള്‍ക്കും നല്‍കാന്‍ പാടില്ല എന്നത് വ്യക്തമായിതന്നെ നിര്‍വ്വചിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ പൊതുധാരയിലുള്ള തദ്ദേശീയമായ നാട്ടറിവുകള്‍ക്ക് ബൌദ്ധികസ്വത്തവകാശം നല്‍കാന്‍ പാടില്ല. ഈ അര്‍ത്ഥത്തിലുള്ള വാദത്തിലൂടെയാണ് മഞ്ഞളും, ബസുമതിയും വേപ്പുമൊക്കെ ബൌദ്ധിക സ്വത്തവകാശത്തിന്റെ കുടുക്കകളില്‍ നിന്ന് നാം രക്ഷപ്പെടുത്തിയത്. കേരളത്തിലെ കാണിവിഭാഗത്തില്‍പ്പെട്ട ആദിവാസി സമൂഹത്തിന്റെ അറിവായ ആരോഗ്യപ്പച്ച എന്ന ചെടിയുടെ ഊര്‍ജ്ജദായകത കേരള സര്‍ക്കാര്‍ ഗവേഷണകേന്ദ്രമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് പേറ്റന്റ് നേടി കോയമ്പത്തൂര്‍ ആയൂര്‍വ്വേദ ഫാര്‍മസിക്ക് ജീവനി എന്ന പേരില്‍ ഔഷധനിര്‍മ്മാണത്തിനായി ലൈസന്‍സ് നല്‍കുകയുണ്ടായി. ഇത് നാട്ടറിവുകളുടെ നഗ്നമായ ചൂഷണമാണെങ്കിലും ലൈസന്‍സ് ഫീസിന്റെ ഒരു ഭാഗം കാണിവിഭാഗത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു എന്നുള്ളത് ആശാവഹമാണ്. നാട്ടറിവുകളെ അധികരിച്ചുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് നല്‍കുന്നതിനുമുമ്പുള്ള നിയമപരമായ വെളിപ്പെടുത്തല്‍ അംഗീകരിക്കാന്‍ 2008 ജൂലൈ മാസത്തില്‍ നടന്ന ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗത്തിന് കഴിഞ്ഞില്ല. അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് തുടങ്ങി പതിനഞ്ച് രാജ്യങ്ങളാണ് നിയമപരമായ വെളിപ്പെടുത്തലിനെ ശക്തമായി എതിര്‍ത്തത്. നാട്ടറിവുകളെ അധികരിച്ചുള്ള കണ്ടുപിടുത്തങ്ങളില്‍ നിന്നുള്ള ലാഭവിഹിതം ബന്ധപ്പെട്ട സമൂഹവുമായി പങ്കിടുന്നതിലൂടെ വിജ്ഞാനചൂഷണത്തിനെ ഒരു പരിധിവരെ അംഗീകരിക്കാനാകും. എന്നാല്‍ ജൈവസമ്പത്തിന്റെ ചൂഷണം തടയുന്നതിന് ഇത്തരത്തിലുള്ള പങ്കിടല്‍ ഒരു ശാശ്വത പരിഹാരമല്ല.

നാട്ടറിവുകളുടെ ഉപജ്ഞാതാക്കള്‍ക്ക് ഇന്ന് നല്‍കുന്നത് സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ്, ഉടമസ്ഥാവകാശമല്ല. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് പ്രസ്‌തുത അറിവിനെ അധികരിച്ചുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് ലഭിക്കുകയില്ല, എന്നല്ലാതെ നാട്ടറിവിന്റെ ഉപജ്ഞാതാക്കള്‍ക്ക് യാതൊരുവിധ ബൌദ്ധിക സ്വത്തവകാശപരമായ പരിരക്ഷയും ലഭിക്കുകയില്ല. ഈ രംഗത്തെ വിദഗ്ധനായ ജോയല്‍ ഫെയ്ന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നതുപോലെ നിയമപരമായ അവകാശം ഉന്നയിക്കാന്‍ കഴിയാത്ത സ്വത്തവകാശത്തെ ഒരിക്കലും പൂര്‍ണ്ണമായ അവകാശമായി കണക്കാക്കാന്‍ കഴിയില്ല. വ്യാപാരാനുബന്ധ ബൌദ്ധികസ്വത്തവകാശ സംവിധാനം (TRIPS) പരമ്പരാഗതമായ അറിവുകളെ സംരക്ഷിക്കാന്‍ മൂര്‍ത്തമായ ബദല്‍ നിര്‍ദ്ദേശങ്ങളൊന്നും മുന്നോട്ട് വയ്ക്കുന്നില്ല എന്നത് ഖേദകരമാണ്. പൊതുസമൂഹത്തിലെ കീഴാളന്റെ അറിവുകള്‍ക്ക് നേരെ കണ്ണടക്കുകയും അവയ്ക്ക് ആധുനിക ശാസ്‌ത്രത്തിന്റെ പിന്‍ബലത്തിലൂടെ പേറ്റന്റ് നേടുകയും ചെയ്യുന്ന സാഹചര്യം ആധുനിക സമൂഹത്തിന്റെ വര്‍ണ്ണവെറിയാണ് പുറത്തുകൊണ്ടുവരുന്നത്. ഇത് സാംസ്‌ക്കാരികവും ബൌദ്ധികവുമായ ഒരുതരം അധിനിവേശം തന്നെയാണ്.

കര്‍ഷകരുടെ അവകാശങ്ങള്‍

പ്രകൃതി വിഭവങ്ങളും അതുമായി ബന്ധപ്പെട്ട അറിവുകളിന്‍മേലുമുള്ള അവകാശമാണ് കര്‍ഷക അവകാശങ്ങള്‍. ജനിതകസ്രോതസ്സുകളെ നിയന്ത്രിക്കാനും അവയുടെ മേല്‍ തീരുമാനമെടുക്കാനുമുള്ള അവകാശവും അവയ്ക്കുമേല്‍ നിയമപരമായ അവകാശം നിര്‍വ്വചിക്കാനുമുള്ള അവകാശം കര്‍ഷകന്റേതാണ്. മികച്ച നാണ്യവിളകള്‍ ബ്രീഡിംഗിലൂടെ വികസിപ്പിക്കുന്നവര്‍ക്ക് പൂര്‍ണ്ണാവകാശം ചാര്‍ത്തി നല്‍കുന്ന 1991 ലെ പുതിയ സസ്യ ഇന സംരക്ഷണനിയമവും വ്യാപാരാനുബന്ധ ബൌദ്ധിക സ്വത്തവകാശ നിയമവും ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇതില്‍ വ്യാപാരാനുബന്ധ ബൌദ്ധിക സ്വത്തവകാശനിയമം തദ്ദേശീയ കാര്‍ഷിക സമൂഹത്തിന്റെ പരമ്പരാഗതമായ അവകാശത്തെയും ജനികത വിഭവങ്ങളെയും അതുമായി ബന്ധപ്പെട്ട കാര്‍ഷിക ക്രമങ്ങളെയും അംഗീകരിക്കുന്നില്ല. പുതുതായി വികാസം കൊള്ളുന്ന ഇനങ്ങള്‍ക്ക് ജീന്‍ പേറ്റന്റിലൂടെയും, ജനിതകവ്യതിയാനം വരുത്തിയ വിത്തിനങ്ങളിലൂടെയും മറ്റും ബൌദ്ധികസ്വത്തവകാശം നല്‍കുന്നുണ്ട്. ഇത് പരമ്പരാഗത കര്‍ഷകരുടെ സംരക്ഷിതവിത്തിനങ്ങളിന്‍മേലുള്ള അവകാശത്തെ ഹനിക്കും.

ജൈവസാങ്കേതിക വിദ്യ (ബയോടെക്നോളജി) യുടെ കടന്നുവരവോടെയാണ് കാര്‍ഷിക രംഗത്ത് ബൌദ്ധിക സ്വത്തവകാശം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഭക്ഷ്യസുരക്ഷയ്ക്കും സുസ്ഥിര കാര്‍ഷിക വികസനത്തിനും ബയോടെൿനോളജി വളരെയധികം പ്രയോജനപ്പെടുമെങ്കിലും പരമ്പരാഗത കാര്‍ഷിക രീതികളെയും നാട്ടറിവുകളെയും അവ സംബന്ധിച്ച കര്‍ഷകന്റെ അവകാശവും മാത്രമല്ല പരമ്പരാഗത വിത്തിനങ്ങളിന്‍ മേലുള്ള കര്‍ഷകന്റെ അവകാശത്തെ കൂടി ബയോടെക് അധിഷ്ഠിത കൃഷിരീതികള്‍ ഇല്ലാതാക്കും. കാര്‍ഷിക കൂട്ടായ്‌മയുടെ അവകാശങ്ങള്‍ ഒട്ടുംതന്നെ ബയോടെൿനോളജിയാല്‍ നിയന്ത്രിക്കപ്പെടുന്ന ആധുനിക കുത്തക കൃഷി സംവിധാനത്തില്‍ സംരക്ഷിക്കപ്പെടുകയില്ല. ഭാരതം പോലെ വൈവിധ്യമാര്‍ന്ന ഒരു കാര്‍ഷിക പൈതൃകമുള്ള രാജ്യത്ത് കര്‍ഷകന്റെ പരമ്പരാഗതമായി ആര്‍ജ്ജിച്ച അറിവ് വേണ്ട രീതിയില്‍ സംരക്ഷിക്കാനുള്ള നിയമമുണ്ടാകേണ്ടതുണ്ട്. ആധുനിക ബയോടെക് സംരംഭകര്‍ക്ക് തങ്ങളുടെ തദ്ദേശ വിത്തിനങ്ങള്‍ ഗവേഷണത്തനായി ദാനം ചെയ്യുന്ന കര്‍ഷകന്‍ ഒരിടവേളക്കുശേഷം അവര്‍ വികസിപ്പിക്കുന്ന പുതിയ വിത്തിനങ്ങള്‍ ഉയര്‍ന്ന വില നല്‍കി വാങ്ങേണ്ട ഗതികേടാണ് ഇന്നുള്ളത്. ഇത്തരമൊരു സങ്കീര്‍ണ്ണസാഹചര്യത്തില്‍ വ്യാപാരാനുബന്ധ ബൌദ്ധിക സ്വത്തവകാശ നിയമം നല്കുന്ന ഒരിളവാണ് ഓരോ രാജ്യത്തിനും അവരുടെ തനത് വിത്തിനങ്ങള്‍ അതേ രൂപത്തില്‍ സൂക്ഷിക്കുന്നതിനുള്ള അവകാശം. ഇന്ത്യ ഈ ഇളവ് വര്‍ദ്ധിച്ച തോതില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ മാത്രമേ നമ്മുടെ സമ്പുഷ്ടമായ ജൈവസമ്പത്ത് വേണ്ട രീതിയില്‍ സംരക്ഷിക്കാനാകുകയുള്ളൂ.

ആരോഗ്യ അവകാശങ്ങള്‍

വ്യത്യസ്തമായ ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തം പതിനെട്ട് ദശലക്ഷം മനുഷ്യരാണ് പ്രതിവര്‍ഷം അകാലത്തില്‍ മരണപ്പെടുന്നത്. അതിലേറെപ്പേര്‍ നരകതുല്യമായ യാതന അനുഭവിക്കുന്നു. അതുകൊണ്ട് ബൌദ്ധികസ്വത്തവകാശ നിയമം ആരോഗ്യരംഗത്തെ ചില മേഖലകളെ കുത്തകവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഔഷധഗവേഷണരംഗത്ത് പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രോത്ഹാസിപ്പിക്കുന്നതിനായി ട്രിപ്‌സ് ഉടമ്പടിയില്‍ വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കിയിട്ടുണ്ട്. അതില്‍ പ്രധാനം മരുന്നുകള്‍ക്കുള്ള കുത്തക പേറ്റന്റാണ്. എന്നാല്‍ സാധാരണ നിലവിലുള്ള ഔഷധങ്ങള്‍ക്ക് ചെറിയ തോതിലുള്ള മാറ്റം വരുത്തി അതിന് പേറ്റന്റ് നേടിയശേഷം നൂറും അതിലധികവും മടങ്ങ് വില വര്‍ദ്ധിപ്പിച്ച് കമ്പോളത്തിലെത്തിക്കുന്ന ഔഷധക്കൊള്ളയാണ് ഇന്ന് നിലവിലുള്ളത്. ദരിദ്രസമൂഹത്തിലെ ആയിരക്കണക്കിന് രോഗികളെയാണ് ഈ നയം മരണത്തിലേക്ക് തള്ളിവീഴ്ത്തുന്നത്.

മറ്റുതരത്തിലുള്ള അവകാശങ്ങള്‍ ശരിയായ രീതിയില്‍ അനുഭവിക്കണമെങ്കില്‍ ആരോഗ്യം അനിവാര്യഘടകമായതുകൊണ്ട് ആരോഗ്യ സംബന്ധിയായ അവകാശങ്ങളെ അടിസ്ഥാന അവകാശങ്ങളുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. ആരോഗ്യരംഗത്തെ ബൌദ്ധികസ്വത്തവകാശ നിയമം ഒരു പൌരന് അന്തസ്സുറ്റ ജീവിതം നയിക്കുന്നതിനും വൈകല്യങ്ങള്‍ ഒഴിവാക്കുന്നതിനും പിന്തുണ നല്‍കുന്നതിലൂടെ വ്യക്തിയുടെ ജീവിതത്തില്‍ ഒരു അതിപ്രധാനമായ ഘടകമായി വര്‍ത്തിക്കുന്നു. ബൌദ്ധിക സ്വത്തവകാശ നിയമത്തിന്റെ തണലില്‍ ഇരുപത് വര്‍ഷത്തേക്ക് പേറ്റന്റ് നേടുന്ന ഔഷധങ്ങളുടെ വില നിയന്ത്രണത്തില്‍ ഗൌരവമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ മഹാമാരികള്‍ പല രൂപത്തില്‍ പുനര്‍ജനിക്കുന്ന ഇക്കാലത്ത് ആരോഗ്യത്തിന്മേലുള്ള അവകാശം എത്രമാത്രം സംരക്ഷിക്കപ്പെടുമെന്നത് ഒരുചോദ്യം മാത്രമായവശേഷിക്കുന്നു.

ഔഷധവ്യവസായ രംഗത്ത് പേറ്റന്റ് രൂപത്തില്‍ ബൌദ്ധികസ്വത്തിന് അവകാശം നേടാനായപ്പോള്‍ കുത്തക മരുന്ന് കമ്പനികള്‍ അവരുടെ ഗവേഷണ വികസന വിഭാഗം കമ്പോളത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. വികസിത രാഷ്‌ട്രങ്ങളിലെ ലൈഫ് സ്റൈല്‍ മരുന്നുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനാണ് ഇന്ന് ലോകത്തെമ്പാടുമുള്ള ഔഷധകമ്പനികള്‍ ഊന്നല്‍ കൊടുക്കുന്നത്. കമ്പോളത്തില്‍ ഉയര്‍ന്ന വിലയ്ക്ക് ഇത്തരം മരുന്നുകള്‍ വില്‍ക്കാം എന്നതുതന്നെയാണ് ഈ പ്രവണതയ്ക്ക് കാരണം. ഇത്തരം കമ്പനികള്‍ അവികസിത രാഷ്‌ട്രങ്ങളിലെ ജനകോടികളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള മരുന്ന് ഗവേഷണത്തില്‍ തികഞ്ഞ അവഗണനയാണ് പൂലര്‍ത്തുന്നത്. ഉദാഹരണത്തിന്, 1975 നും 1999 നും ഇടയ്ക്കുള്ള 25 വര്‍ഷം 1393 പുതിയ ഔഷധങ്ങളാണ് ആഗോളതലത്തില്‍ പുറത്തിറക്കിയത്. ഇതില്‍ 16 എണ്ണം മാത്രമാണ് ഉഷ്ണമേഖലാ രോഗങ്ങള്‍ക്കായുണ്ടായിരുന്നത്. അതില്‍ തന്നെ 13 മരുന്നുകള്‍ മാത്രമാണ് സാംക്രമിക രോഗങ്ങള്‍ക്കെതിരായി വികസിപ്പിച്ചത് (നോക്കുക ഒരു ശതമാനത്തില്‍ താഴെയാണിത്). ദരിദ്രരാജ്യങ്ങളിലെ ജനകോടികളെ കൊന്നൊടുക്കുന്ന ടി. ബി. ക്കെതിരെ കേവലം മൂന്ന് ഔഷധങ്ങള്‍ മാത്രമാണ് ഈ കാലയളവില്‍ വികാസം കൊണ്ടത്. ലാഭക്കൊതിയരായ ഔഷധകമ്പനികളുടെ ഈ അവഗണയില്‍ നിന്ന് ലോകത്തെ ദരിദ്രജനസമൂഹത്തെ രക്ഷപ്പെടുത്താന്‍ വ്യക്തമായ നിയമനിര്‍മ്മാണം ആവശ്യമാണ്.

ഒരുവശത്ത് ഉഷ്ണമേഖലാ രോഗങ്ങള്‍ മൂലം 14 ദശലക്ഷം ആള്‍ക്കാര്‍ പ്രതിവര്‍ഷം മരിച്ചുവീഴുമ്പോളാണ് കുത്തക കമ്പനികളുടെ ഈ അവഗണന തുടരുന്നത്. പേറ്റന്റ് ചെയ്യപ്പെടുന്ന ഔഷധങ്ങളുടെ ഉയര്‍ന്ന വിലയും ദരിദ്രരാജ്യങ്ങളിലെ രോഗങ്ങളോടുള്ള അവഗണനയും പൊതുസമൂഹത്തിന്റെ ആരോഗ്യം നിലനില്‍ത്താനുള്ള അവകാശത്തെയാണ് ഹനിക്കുന്നത്. ആഗോളതലത്തില്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ ഇന്ന് പാവപ്പെട്ടവന്റെ കയ്യെത്താത്ത ദൂരത്തിലാണ്. ആഗോളതലത്തില്‍ ആറ് ദശലക്ഷം ആള്‍ക്കാരാണ് 2003-ല്‍ ആന്റി റിട്രോ വൈറല്‍ ഔഷധങ്ങള്‍ക്ക് ആവശ്യക്കാരായുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ 8 ശതമാനത്തില്‍ താഴെ ആള്‍ക്കാര്‍ക്കാണ് പൊതുവിപണിയില്‍ നിന്ന് ഇവ വാങ്ങാന്‍ കഴിഞ്ഞതെന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇവ കൂടാതെ ദശലക്ഷക്കണക്കിന് ആള്‍ക്കാരാണ് നിലവിലുള്ള വാക്സിനുകളും, ടി. ബി. മലേറിയ, ക്യാന്‍സര്‍ തുടങ്ങിയ ഔഷധങ്ങളും വാങ്ങാന്‍ കഴിയാതെ മരിച്ചുവീഴുന്നത്. ആധുനിക പേറ്റന്റ് യുഗം വിലകുറഞ്ഞ പൊതുമരുന്നുകളെ ഘട്ടംഘട്ടമായി കമ്പോളത്തില്‍ നിന്ന് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.

ബൌദ്ധികസ്വത്തവകാശനിയമത്തില്‍ നിന്ന് എന്തൊക്കെ ഒഴിവാക്കണമെന്ന ചര്‍ച്ചകള്‍ തുടരുകയാണ്. ഈ തുടര്‍ച്ചയില്‍ വിജ്ഞാനം സ്വതന്ത്രമാക്കപ്പെടണം, അതു പൊതുസമൂഹത്തിന്റെ നാട്ടറിവായാലും വ്യക്തിഗതവിജ്ഞാനമായാലും. അതുപോലെതന്നെ കാര്‍ഷികവൃത്തിയില്‍ നിലവിലുള്ള പരമ്പരാഗത പ്രവണതകള്‍ കര്‍ഷകസമൂഹത്തിന്റേതായി തന്നെ സംരക്ഷിക്കപ്പെടണം. ഒപ്പം വിത്തിന്‍മേലുള്ള കര്‍ഷകന്റെ അവകാശം ഏത് സാഹചര്യത്തിലും ചോദ്യം ചെയ്യപ്പെടരുത്. ദരിദ്രജനവിഭാഗങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പുനല്‍കാന്‍ പേറ്റന്റ് നേടുന്ന ഔഷധങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതിനും ജീവന്‍രക്ഷാഔഷധങ്ങളുടെ പേറ്റന്റ് നിയമങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തുന്നതിനും കാര്യമായ ഇടപെടലുകള്‍ ആവശ്യമാണ്. ഇന്ത്യന്‍ സമൂഹം സ്വതന്ത്രചിന്തയ്ക്കും ആവിഷ്‌ക്കാരത്തിനും ഉയര്‍ന്ന മൂല്യമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ സ്വതന്ത്രചിന്തയെയും ആവിഷ്‌ക്കാരത്തെയും ബൌദ്ധികസ്വത്തവകാശ നിയമത്തിന്റെ പരിധിയില്‍ നിലനിര്‍ത്തുന്നതിനെ നമുക്കംഗീകരിക്കാന്‍ കഴിയില്ല.

***
ഡോ. എ. സാബു (drsasbu അറ്റ് gmail ഡോട്ട് com), കടപ്പാട് :യുവധാര

അവലംബം : Intellectual Property Rights - Excluding Other Rights of Other People by Rajshree Chandra. Economic & Political Weekly.

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു നിര്‍വചനത്തിനായി ബൌദ്ധിക സ്വത്തവകാശത്തെ മനുഷ്യമനസ്സിന്റെ ഉദാത്തമായ സൃഷ്ടികള്‍ക്ക് നല്‍കുന്ന നിയമപരമായ സമ്പൂര്‍ണ്ണ അവകാശമെന്ന് പറയാം. എന്നാല്‍ നിര്‍വചനാതീതമായ മനുഷ്യമനസ്സിന്റെ സൃഷ്ടിപരമായ വ്യാപാരത്തെ ഒരു നിര്‍വചനത്തിന്റെയും അതിരുകളില്‍ ബന്ധിച്ചിടാന്‍ കഴിയുകയില്ല. ഇത്തരം സൃഷ്ടികളുടെ കൂട്ടത്തില്‍ ആശയങ്ങളും, കണ്ടുപിടുത്തങ്ങളും, ചിന്തകളും, അടയാളങ്ങളും, പുതിയ വാക്കുകളും, വാചകങ്ങളും, കലാസൃഷ്ടികളും ഒക്കെ ഉള്‍പ്പെടുന്നു. പകര്‍പ്പവകാശം, ട്രേഡ് മാര്‍ക്ക്, പേറ്റന്റ് തുടങ്ങിയ രൂപത്തിലാണ് ബൌദ്ധികസ്വത്തിന് നിയമപരമായ സംരക്ഷണം ലഭിക്കുന്നത്. ഇതില്‍തന്നെ കലാപരമായ സൃഷ്ടികള്‍ക്ക് പൊതുവെ ലഭിക്കുന്നത് പകര്‍പ്പവകാശ സംരക്ഷണമാണ്. ഉദാഹരണത്തിന് ഗ്രന്ഥങ്ങള്‍, സംഗീതം, സിനിമ, ചിത്രങ്ങള്‍, സോഫ്റ്റ്വെയര്‍ തുടങ്ങിയവ ഇത്തരത്തില്‍പ്പെടുന്നു. എന്നാല്‍ വ്യാപാരാവശ്യത്തിനുതകുന്ന പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്ക് പൊതുവെ പേറ്റന്റ് ആണ് നല്‍കുന്നത്. ബൌദ്ധികമായ സ്വത്തിന് ഇത്തരത്തില്‍ സംരക്ഷണം ലഭിക്കുന്നതോടെ അതില്‍ ഉപജ്ഞാതാവിന് തന്റെ അനുവാദമില്ലാതെ തന്റെ സൃഷ്ടി മറ്റുള്ളവര്‍ ഉപയോഗിക്കുന്നതോ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുത്തുന്നതോ നിയമപരമായി ഒരു നിശ്ചിത കാലത്തേക്ക് തടയാനാകും.

Anonymous said...

പല മലയാള സിനിമയുടെയും പോസ്റ്ററ്‍ പോലും (പഴശ്ശിരാജ) കോപ്പി അടിച്ചതാണു കട്ട്‌ ആന്‍ഡ്‌ പേസ്റ്റ്‌ മാത്റമെ നമുക്കറിയു ഇനി മിമിക്റിക്കു പേറ്റണ്റ്റ്‌ ഉണ്ടേല്‍ അതു മലയാളിക്കായിരിക്കും

chithrakaran:ചിത്രകാരന്‍ said...

വിജ്ഞാനപ്രദമായ ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു നന്ദി.ഇത് കേവലം ഒരു ലെഖനമല്ല, മാനവികതക്കുവേണ്ടിയുള്ള പുരോഗമനപരമായ ചിന്താധാരതന്നെയാണ്.
ബൌദ്ധീക സ്വത്താവകാശവും,പകര്‍പ്പാവകാശ നിയമങ്ങളും മുതലാളിത്തപരമായ കാഴ്ച്ചപ്പാടോടെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കുത്തകാവാകാശത്തിന്റെ മനുഷ്യചൂഷണ നിയമങ്ങള്‍ തന്നെയാണ്.
അറിവിന്റെയും സംബത്തിന്റേയും സ്വാഭാവിക ഒഴുക്കിനെ അധികാര-സംബന്ന വിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുഗുണമായി അണകെട്ടി സൂക്ഷിക്കുക എന്നതാണ് ബൌദ്ധിക-പകര്‍പ്പാവകാശ നിയമങ്ങളുടെ മാനവികവിരുദ്ധമായ ധര്‍മ്മം.

മനുഷ്യസമൂഹത്തിലെ ഓരോ അംഗവും ശാസ്ത്രീയമായ ഓരോ കണ്ടുപിടുത്തത്തിലേക്കോ,ഒരു കലാ സൃഷ്ടിയുടെ പിറവിയിലേക്കോ,നിലവിലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്ന പ്രായോഗിക ജ്ഞാനത്തിലേക്കോ എത്തിപ്പെടുന്നത് സമൂഹത്തിന്റെ മൊത്തമായ വളര്‍ച്ചയുടെ ഭാഗമായാണ്. ഈ അറിവുകള്‍ മനുഷ്യസമൂഹത്തിനു കൈമാറാനും,അതിന്റെപേരില്‍ ശാസ്ത്രജ്ഞനേയും,സൃഷ്ടികര്‍ത്താവിനേയും നന്ദിപൂര്‍വ്വം ഓര്‍ക്കാനും മാനവികത നമ്മേ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഒരു സൃഷ്ടി,അല്ലെങ്കില്‍ അറിവ് ഉല്‍പ്പാദിപ്പിക്കുന്നതോടെ അതിന്റെ നിര്‍മ്മാതാവിന്റെ ആത്മസാക്ഷാത്ക്കാരം ജനങ്ങളിലേക്ക് ആ അറിവ് പരക്കുന്നതിലൂടെയാണ് ആത്മ സായൂജ്യമായി അനുഭവപ്പെടുന്നത്.

എന്നാല്‍ ഈ സൃഷ്ടികര്‍ത്താക്കളെ വിലക്കെടുത്ത് സാംബാതിക മോഹങ്ങളില്‍ കുരുക്കി അറിവുകളും,സൃഷ്ടികളും വന്‍‌വില നല്‍കുവാനാകുന്ന പ്രിവിലേജ് ക്ലാസ്സിനുമാത്രമായി വിതരണം ചെയ്യുകയും, അതിലൂടെ കൊള്ളലാഭമുണ്ടാക്കുകയും ചെയ്യുന്ന സാംബത്തിക ശക്തികള്‍ക്കുള്ള നീതീകരണവും,സുരക്ഷയും മാത്രമാണ് ബൌദ്ധീകസ്വത്തവകാശവും,പകര്‍പ്പാവകാശവും.
സാമൂഹ്യവിരുദ്ധമായാ ആ നിയമങ്ങളെ ആടിമത്വത്തിന്റെ കരശ്പര്‍ശമേല്‍ക്കാത്ത ഇത്തരം ചിന്തകള്‍ കൊണ്ട് മാറ്റിമറിക്കുകതന്നെ വേണം.

ഏറ്റവും കുറഞ്ഞ വിലക്ക് ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് ഒഴുകിയെത്തേണ്ട അറിവും,വിഭവങ്ങളും,സാമൂഹ്യസമത്വവും തടഞ്ഞു നിര്‍ത്തി സമൂഹത്തെ തുണ്ടു തുണ്ടായി വിഭജിക്കുകയും,
ധനികര്‍ക്ക് വളമാക്കുകയും ചെയ്യുന്ന നീതിരഹിതസാമൂഹ്യ വ്യവസ്ഥയുടെ കരിനിയമങ്ങളെ തിരുത്തുകതന്നെ വേണം.

ചിത്രകാരന്റെ ആശംസകള്‍ !!!