Thursday, February 25, 2010

ഡബ്ള്യു ആര്‍ വിയുടെ ദാരുണ അന്ത്യം

ഡബ്ള്യു ആര്‍ വരദരാജന്റെ ആത്മഹത്യ സിപിഐ എമ്മിനെ മൊത്തത്തിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും നടുക്കി. ഡബ്ള്യു ആര്‍ വി എന്ന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം പ്രതിഭാശാലിയായ ട്രേഡ് യൂണിയന്‍ നേതാവും സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളുമായിരുന്നു. ഫെബ്രുവരിയില്‍ ചേര്‍ന്ന പാര്‍ടി കേന്ദ്രകമ്മിറ്റിവരെ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗവും തമിഴ്നാട് സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്നു. ഒരു പ്രാവശ്യം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച പ്രസംഗകനും എഴുത്തുകാരനുമായിരുന്നു. ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തില്‍, തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഡബ്ള്യു ആര്‍ വിക്കെതിരെ കേന്ദ്രകമ്മിറ്റി അച്ചടക്കനടപടി സ്വീകരിച്ചു. ഇതേത്തുടര്‍ന്ന്, പാര്‍ടിയില്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളായ കേന്ദ്രകമ്മിറ്റിയില്‍നിന്നും സംസ്ഥാനകമ്മിറ്റിയില്‍നിന്നും ഒഴിവാക്കി. ഇതിനുശേഷമായിരുന്നു ഡബ്ള്യു ആര്‍ വിയുടെ ആത്മഹത്യ. മിക്കവാറും ഫെബ്രുവരി 11ന് രാത്രിയായിരിക്കും ഇത് നടന്നതെന്നു കരുതുന്നു. തമിഴ്നാട്ടിലെ പാര്‍ടിയുടെ വളര്‍ച്ചയ്ക്കും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും പ്രധാന സംഭാവനകള്‍ നല്‍കിയ, ഒട്ടേറെ കഴിവുകളുള്ള സഖാവിന്റെ ദാരുണമായ അന്ത്യം പാര്‍ടിക്കുള്ളിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കാകെയും വലിയ ദുഃഖം പകര്‍ന്നു.

അദ്ദേഹത്തിന്റെ മരണം സംഭവിച്ച രീതി പാര്‍ടിക്കുള്ളിലും പുറത്തും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് സ്വാഭാവികം. ദൌര്‍ഭാഗ്യവശാല്‍, അര്‍ധസത്യങ്ങള്‍ പ്രചരിപ്പിച്ചും വസ്തുതകള്‍ വളച്ചൊടിച്ചും അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങള്‍ വഴിയും പാര്‍ടിയെ ആക്രമിക്കാന്‍ അദ്ദേഹത്തിന്റെ ദാരുണമരണത്തെ ഒരുവിഭാഗം മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് വസ്തുതകള്‍ അവതരിപ്പിക്കേണ്ടതും ഡബ്ള്യു ആര്‍ വിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും വിശദീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പൊളിറ്റ് ബ്യൂറോ കരുതുന്നു.

ലൈംഗികപീഡനം ആരോപിച്ച് ഒരു സ്ത്രീയില്‍നിന്ന് ഡബ്ള്യു ആര്‍ വിക്കെതിരെ തമിഴ്നാട് സംസ്ഥാനകമ്മിറ്റിക്ക് പരാതി ലഭിച്ചു. 2009 സെപ്തംബറിലായിരുന്നു ഇത്. ആരോപണവിധേയന്‍ സംസ്ഥാനകമ്മിറ്റി അംഗമായതിനാല്‍, പാര്‍ടിക്കുള്ളിലെ നടപടിക്രമം അനുസരിച്ച്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനകമ്മിറ്റി മൂന്നംഗസമിതിയെ നിയോഗിച്ചു. ഇവര്‍ മൂന്നുപേരും സംസ്ഥാനകമ്മിറ്റി അംഗങ്ങളാണ്, ഇതില്‍ത്തന്നെ സമിതിയുടെ കണ്‍വീനര്‍ കേന്ദ്രകമ്മിറ്റി അംഗവും മറ്റൊരംഗം സംസ്ഥാനസെക്രട്ടറിയറ്റ് അംഗവുമാണ്. അന്വേഷണത്തിനുശേഷം, 2009 നവംബര്‍ 25ന് സമിതി അവരുടെ റിപ്പോര്‍ട്ട് സംസ്ഥാനകമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയറ്റ് ഡബ്ള്യു ആര്‍ വിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ ശുപാര്‍ശ നല്‍കി. ആരോപണവിധേയനായ ഡബ്ള്യു ആര്‍ വി സംസ്ഥാനകമ്മിറ്റി അംഗമായതിനാല്‍, നടപടിക്രമം അനുസരിച്ച്, അദ്ദേഹത്തിന്റെ നിലപാട് സംസ്ഥാനകമ്മിറ്റിയില്‍ വിശദീകരിക്കാന്‍ അവസരം നല്‍കി. ചര്‍ച്ചയ്ക്കുശേഷം സംസ്ഥാനകമ്മിറ്റി അന്വേഷണസമിതിയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കുകയും ഡബ്ള്യു ആര്‍ വിയെ പാര്‍ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. ഡബ്ള്യു ആര്‍ വി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്നതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സംസ്ഥാനകമ്മിറ്റിക്ക് കഴിയുമായിരുന്നില്ല, പക്ഷേ, അവര്‍ കണ്ടെത്തലുകളും ശുപാര്‍ശയും പാര്‍ടിക്കുള്ളിലെ നിബന്ധനകള്‍പ്രകാരം കേന്ദ്രകമ്മിറ്റിയുടെ നടപടിക്കായി അയച്ചു. കൊല്‍ക്കത്തയില്‍ ഫെബ്രുവരി നാലുമുതല്‍ ആറുവരെ നടന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ ഇക്കാര്യം പരിഗണനയ്ക്ക് വന്നു. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ റിപ്പോര്‍ട്ടും പ്രമേയവും എല്ലാ രേഖകളും ഇതോടൊപ്പം തന്റെ ഭാഗം ന്യായീകരിച്ച് ഡബ്ള്യു ആര്‍ വി നല്‍കിയ കത്തും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് വിതരണംചെയ്തു (ഡബ്ള്യു ആര്‍ വിയുടെ കത്തിലെ ചില ഭാഗങ്ങള്‍ ഏതാനും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കത്ത് പൊലീസ് കസ്റ്റഡിയിലുള്ള ലാപ്ടോപ്പില്‍നിന്ന് ലഭിച്ചതാണെന്നു കരുതുന്നു). പ്രശ്നം പരിഗണിച്ചപ്പോള്‍ ഡബ്ള്യു ആര്‍ വിക്ക് തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കി. രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം, അച്ചടക്കനടപടിക്കുള്ള തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയില്‍ ഹാജരായിരുന്ന 74 അംഗങ്ങളില്‍ ഒരാള്‍പോലും അച്ചടക്കനടപടിയെ എതിര്‍ത്തില്ല. വോട്ടെടുപ്പില്‍നിന്ന് അഞ്ചുപേര്‍ വിട്ടുനിന്നു. കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിന് വഴങ്ങുന്നതായും കേന്ദ്ര കണ്‍ട്രോള്‍ കമീഷന് അപ്പീല്‍ നല്‍കാനുള്ള തന്റെ അവകാശം വിനിയോഗിക്കുമെന്നും ഡബ്ള്യു ആര്‍ വി ഇതിനോട് പ്രതികരിച്ചു.

ഡബ്ള്യു ആര്‍ വിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച ഈ നടപടിക്രമം പാര്‍ടി അംഗങ്ങള്‍ക്കെല്ലാം നല്ലതുപോലെ അറിയാം. പക്ഷേ, സ്ഥാപിത താല്‍പ്പര്യത്തോടെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ച അവ്യക്തത നീക്കാനാണ് ഇത്രയും വിശദീകരിച്ചത്.

ഏതൊക്കെയാണ് ഈ തെറ്റിദ്ധാരണകളും അസത്യങ്ങളും?

ഡബ്ള്യു ആര്‍ വിയെ പാര്‍ടിയില്‍നിന്ന് പുറന്തള്ളിയെന്ന് ആരോപിക്കപ്പെടുന്നു. അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് നീക്കിയെന്ന പാര്‍ടി അച്ചടക്കനടപടിയുടെ അര്‍ഥം അദ്ദേഹത്തെ ഉചിതമായ പാര്‍ടികമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു. ഇക്കാര്യം ഫെബ്രുവരി 12ന് ചേര്‍ന്ന തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തെ ദക്ഷിണ ചെന്നൈ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. അദ്ദേഹം ട്രേഡ് യൂണിയന്‍ മുന്നണിയില്‍ തുടരണമെന്നും തീരുമാനിച്ചു. പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാതെ സ്വീകരിച്ച അച്ചടക്കനടപടിയുടെ ലക്ഷ്യം പാര്‍ടിപ്രവര്‍ത്തനം തുടരാനും തന്റെ കഴിവുകള്‍ അനുസരിച്ചുള്ള സംഭാവന നല്‍കാനും ഡബ്ള്യു ആര്‍ വിക്ക് അവസരം നല്‍കുക എന്നതായിരുന്നു. അച്ചടക്കനടപടി നേരിട്ടശേഷവും പാര്‍ടിയില്‍ പ്രവര്‍ത്തിക്കുകയും തെറ്റുകള്‍ തിരുത്തുകയും കൂടുതല്‍ ഉയര്‍ന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത എണ്ണമറ്റ പാര്‍ടി നേതാക്കളുടെയും കേഡര്‍മാരുടെയും അനുഭവം മുന്നിലുണ്ട്. അതുകൊണ്ട് അച്ചടക്കനടപടിയെ ഒരു പാര്‍ടി നേതാവിനെ 'വേട്ടയാടി മരണത്തിലേക്ക് നയിച്ച' സംഭവമായി ചിത്രീകരിക്കുകയും ഇതിനെ പാര്‍ടിക്കെതിരെ ഹീനമായ പ്രചാരണം നടത്താനുള്ള അവസരമായി കാണുകയും ചെയ്യുന്നത് ശരിയല്ല. ഈ സംഭവത്തിനു കാരണമായ പരാതി പാര്‍ടി ഗൌരവത്തോടെ എടുക്കാതിരിക്കുകയും സ്ത്രീയുടെ ആവലാതി പരസ്യമാവുകയും ചെയ്തിരുന്നെങ്കില്‍ ഇതേ മാധ്യമങ്ങള്‍തന്നെ പാര്‍ടിയുടെ ഒരു നേതാവിനെതിരായ ലൈംഗികപീഡന പരാതി അവഗണിച്ചെന്ന് ആരോപിച്ച് സിപിഐ എമ്മിനെ ആക്രമിക്കുമായിരുന്നു. അച്ചടക്കനടപടിയുടെ കാരണം വിശദീകരിക്കാതിരുന്നെങ്കില്‍ പാര്‍ടി 'സുതാര്യമല്ലെന്ന' ആരോപണം ഉയര്‍ന്നേനെ, മറിച്ചായപ്പോള്‍ ഡബ്ള്യു ആര്‍ വിയെ 'പരസ്യമായി അപമാനിച്ചെന്ന' ആരോപണം. ഡബ്ള്യു ആര്‍ വി പാര്‍ടിക്കൊപ്പം നീങ്ങിയിരുന്നെങ്കില്‍ അദ്ദേഹത്തിനെതിരായ കുറ്റം കേന്ദ്രകമ്മിറ്റി പരസ്യമാക്കില്ലായിരുന്നു. എന്തെന്നാല്‍, അദ്ദേഹം പാര്‍ടി സ്ഥാനങ്ങളില്‍ തുടരുകയും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുമെന്നാണ് കരുതിയത്. പാര്‍ടി കേഡര്‍മാരെ 'പരസ്യമായി അപമാനിക്കുന്നതില്‍' സിപിഐ എം വിശ്വസിക്കുന്നില്ല. ഡബ്ള്യു ആര്‍ വിയുടെ കാര്യത്തില്‍ നടത്തിയ ശ്രമം അദ്ദേഹത്തിന്റെ വീഴ്ചകള്‍ തിരുത്താനും പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തനം തുടരാനും സഹായിക്കുക എന്നതാണ്.

ജനാധിപത്യ കേന്ദ്രീകരണം എന്ന പാര്‍ടിയുടെ സംഘടനാതത്വത്തെ ഇകഴ്ത്തികാണിക്കാനും ഈ സംഭവത്തെ ഉപയോഗിക്കുന്നു. ഡബ്ള്യു ആര്‍ വിയുടെ കേസ് 'കേന്ദ്രീകരണത്തിന്റെയും' 'ആധിപത്യപ്രവണതയുടെയും' ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സത്യത്തില്‍, നേരത്തെ വിവരിച്ച നടപടിക്രമം ഈ ആരോപണം തെറ്റാണെന്നു വ്യക്തമാക്കുന്നു. അദ്ദേഹം നേരിട്ട് പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനകമ്മിറ്റിയാണ് പരാതി അന്വേഷിച്ചതും നടപടിക്ക് തുടക്കമിട്ടതും. സംസ്ഥാനകമ്മിറ്റി നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയപ്പോള്‍മാത്രമാണ് കേന്ദ്രകമ്മിറ്റി രംഗത്തുവന്നത്. അച്ചടക്കനടപടിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് സ്ഥാനമില്ലെന്ന സത്യത്തിന് ജനാധിപത്യപരമായ നടപടിക്രമം അടിവരയിടുന്നു. ശരിയായ അന്വേഷണം നടത്തുകയും ആരോപണവിധേയനായ സഖാവിന് ബന്ധപ്പെട്ട കമ്മിറ്റികളില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കുകയും ചെയ്തു.

ഡബ്ള്യു ആര്‍ വിക്കെതിരെ സ്വീകരിച്ച നടപടിയെ പാര്‍ടി ആരംഭിച്ച തെറ്റുതിരുത്തല്‍ പ്രക്രിയയുമായി ബന്ധപ്പെടുത്താനും ശ്രമം നടക്കുന്നു. ഡബ്ള്യു ആര്‍ വിയെ സംബന്ധിച്ച പ്രശ്നത്തിന് തെറ്റുതിരുത്തല്‍ പ്രക്രിയയുമായി ബന്ധമില്ല. തെറ്റുതിരുത്തല്‍ പ്രക്രിയക്കുള്ള തീരുമാനം കേന്ദ്രകമ്മിറ്റി എടുക്കുന്നതിനുമുമ്പേ ഈ പരാതി ലഭിച്ചിരുന്നു. പാര്‍ടിയിലെ തെറ്റായ പ്രവണതകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍വേണ്ടിയാണ് തെറ്റുതിരുത്തല്‍ പ്രക്രിയ. വ്യക്തിപരമായി ആര്‍ക്കെങ്കിലും എതിരായി നടപടി സ്വീകരിക്കാന്‍വേണ്ടിയല്ല. ഒരു കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റവും മുന്തിയ പരിഗണന നല്‍കുന്നത് അതിന്റെ കേഡര്‍മാര്‍ക്കാണ്, പ്രത്യേകിച്ച് പാര്‍ടി പ്രവര്‍ത്തനത്തിനായി ജീവിതംതന്നെ സമര്‍പ്പിച്ചവര്‍ക്ക്. സഖാക്കളുടെ തീരുമാനം പിശകുകയോ തെറ്റ് ചെയ്യുകയോ ഉണ്ടായാല്‍ ബന്ധപ്പെട്ട സഖാവിന്റെ മൊത്തത്തിലുള്ള സംഭാവന പരിഗണിച്ചശേഷമാണ് അവരെ തിരുത്താന്‍ പാകത്തിലുള്ള അച്ചടക്കനടപടി സ്വീകരിക്കുക. ഡബ്ള്യു ആര്‍ വിയുടെ കേസില്‍ താന്‍ നേരിട്ട കുഴപ്പങ്ങള്‍ മറികടക്കാനും പാര്‍ടിക്കും പ്രസ്ഥാനത്തിനും പൂര്‍ണതോതിലുള്ള സംഭാവന നല്‍കുന്നത് തുടരാനും അദ്ദേഹത്തിന് സാധിക്കുമെന്ന് പാര്‍ടി കരുതി. ഖേദത്തോടെ പറയട്ടെ, അങ്ങനെയല്ല സംഭവിച്ചത്.

*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഡബ്ള്യു ആര്‍ വരദരാജന്റെ ആത്മഹത്യ സിപിഐ എമ്മിനെ മൊത്തത്തിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും നടുക്കി. ഡബ്ള്യു ആര്‍ വി എന്ന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം പ്രതിഭാശാലിയായ ട്രേഡ് യൂണിയന്‍ നേതാവും സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളുമായിരുന്നു. ഫെബ്രുവരിയില്‍ ചേര്‍ന്ന പാര്‍ടി കേന്ദ്രകമ്മിറ്റിവരെ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗവും തമിഴ്നാട് സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്നു. ഒരു പ്രാവശ്യം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച പ്രസംഗകനും എഴുത്തുകാരനുമായിരുന്നു. ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തില്‍, തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഡബ്ള്യു ആര്‍ വിക്കെതിരെ കേന്ദ്രകമ്മിറ്റി അച്ചടക്കനടപടി സ്വീകരിച്ചു. ഇതേത്തുടര്‍ന്ന്, പാര്‍ടിയില്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളായ കേന്ദ്രകമ്മിറ്റിയില്‍നിന്നും സംസ്ഥാനകമ്മിറ്റിയില്‍നിന്നും ഒഴിവാക്കി. ഇതിനുശേഷമായിരുന്നു ഡബ്ള്യു ആര്‍ വിയുടെ ആത്മഹത്യ. മിക്കവാറും ഫെബ്രുവരി 11ന് രാത്രിയായിരിക്കും ഇത് നടന്നതെന്നു കരുതുന്നു. തമിഴ്നാട്ടിലെ പാര്‍ടിയുടെ വളര്‍ച്ചയ്ക്കും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും പ്രധാന സംഭാവനകള്‍ നല്‍കിയ, ഒട്ടേറെ കഴിവുകളുള്ള സഖാവിന്റെ ദാരുണമായ അന്ത്യം പാര്‍ടിക്കുള്ളിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കാകെയും വലിയ ദുഃഖം പകര്‍ന്നു.