Sunday, May 30, 2010

ഉന്നത വിദ്യാഭ്യാസരംഗം: ഒരു നയവിശകലനം

ഏറെക്കാലമായി വിദ്യാഭ്യാസരംഗം പൊതുവെയും ഉന്നത വിദ്യാഭ്യാസരംഗം വിശേഷിച്ചും ഗുണനിലവാരത്തകര്‍ച്ച അഭിമുഖീകരിക്കുകയായിരുന്നു. വിവിധ രീതിയിലുള്ള ഇടപെടലുകള്‍ പരീക്ഷിച്ചെങ്കിലും എടുത്തുപറയത്തക്ക ഫലമൊന്നും ഉണ്ടായില്ല. ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സ്ഥിതിഗതികള്‍ ആകെ മാറിയിട്ടുണ്ട്. ആശാവഹമായ പുരോഗതി പ്രകടമാണ്. ഹയര്‍സെക്കണ്ടറിമുതല്‍ ബിരുദാനന്തര ബിരുദപഠനവും ഗവേഷണവുംവരെ ഒരേകീകൃത സമീക്ഷയില്‍ ദേശീയവികസനപ്രക്രിയയുടെ ഭാഗമായി കണ്ടുകൊണ്ടുള്ള പുനരാസൂത്രണത്തിനും ഭരണത്തിനും കേരളീയ ഉന്നത വിദ്യാഭ്യാസ മേഖല ഈ രാജ്യത്തിനു വഴികാട്ടിയാവുകയാണ്. ഡോ. കെ എന്‍ പണിക്കര്‍ വൈസ് ചെയര്‍മാന്‍ ആയുള്ള നമ്മുടെ ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിനെ ആണല്ലോ, അതിന്റെ ഘടന, ജനാധിപത്യ സ്വഭാവം, ഉദ്ദിഷ്ടലക്ഷ്യങ്ങള്‍, പ്രവര്‍ത്തനശൈലി തുടങ്ങിയവ മുന്‍നിര്‍ത്തി യശ്പാല്‍ കമ്മിറ്റി രാഷ്ട്രത്തിനുതന്നെ മാതൃകയായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ അദ്ധ്യയന - അദ്ധ്യാപന പ്രക്രിയകള്‍ ചടുലവും കാര്യക്ഷമവുമാക്കുന്നതില്‍ മന്ത്രാലയം ബദ്ധശ്രദ്ധമാണെന്ന് പ്രസ്തുതരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അധുനാതന മാര്‍ഗ്ഗങ്ങളും സങ്കേതങ്ങളും ഉപാധികളും ലഭ്യമാക്കിയാലേ ഗുണനിലവാരം മെച്ചപ്പെടുകയുള്ളുവെന്ന ധാരണ പുതിയതല്ലെങ്കിലും അവ ഉറപ്പുവരുത്താനുള്ള ഇച്ഛാശക്തിയും കാര്യനിര്‍വ്വഹണശേഷിയും ധീരമായ ഇടപെടലും നടാടെയാണ്.

സൈദ്ധാന്തിക പശ്ചാത്തലം

ഏതെങ്കിലും ഒരു വിദ്യാഭ്യാസവിദഗ്ധനെയോ സമിതിയെയോവെച്ച് പരിഷ്കരണപദ്ധതി ആവിഷ്കരിക്കുന്ന പതിവു സമ്പ്രദായത്തിനുപകരം ധാരാളം വിദഗ്ധര്‍ ഉപദേശകരായുള്ള ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ മേല്‍നോട്ടത്തിലും പ്രത്യേക വിദഗ്ധസമിതികളുടെ പഠനറിപ്പോര്‍ട്ടുകള്‍ വെച്ചുകൊണ്ടും പരിഷ്കരണം ആസൂത്രണംചെയ്യുന്ന ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയുടെ രീതി പരിഷ്കരണസംരംഭങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട സൈദ്ധാന്തിക പശ്ചാത്തലം വ്യക്തമായി മനസ്സിലാക്കിക്കൊണ്ടുള്ളതാണ്. പരിഷ്കരണം നടപ്പാക്കുമ്പോള്‍ മാത്രമല്ല ആസൂത്രണത്തിന്റെ ഭാഗമായി വിശേഷാവഗാഹം പ്രയോജനപ്പെടുത്തുമ്പോഴും ജനാധിപത്യപരമായ സമീപനം പുലര്‍ത്തണം എന്ന നിഷ്കര്‍ഷ വികസിത രാജ്യങ്ങളിലെ മികവുറ്റ സര്‍വ്വകലാശാലകളിലെ പതിവാണ്. ആവക സമ്പ്രദായങ്ങളെക്കുറിച്ച് മന്ത്രിക്കുതന്നെ വേണ്ടത്ര അറിവുണ്ടെന്ന് വ്യക്തമാക്കുന്നവയാണ് നടപ്പായിക്കൊണ്ടിരിക്കുന്ന തീരുമാനങ്ങളൊക്കെയും. ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മാത്രമല്ല മന്ത്രിയും സഹപ്രവര്‍ത്തകരുംകൂടി പരിഷ്കരണ സംരംഭങ്ങളുടെ സൈദ്ധാന്തിക പശ്ചാത്തലം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് സ്പഷ്ടം. വികസിതരാജ്യങ്ങളില്‍ ചിരകാലമായി നിലവിലുള്ളതും എന്നാല്‍ നമ്മുടെ രാജ്യത്ത് നിലവില്‍ വന്നുകഴിഞ്ഞിട്ടില്ലാത്തതുമായ ചിലവേറിയ പല സമ്പ്രദായങ്ങളും ഫലപ്രാപ്തിയില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ സാംസ്കാരിക മന്ത്രാലയം സധൈര്യം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതില്‍നിന്ന് ഈ സൈദ്ധാന്തികസ്പഷ്ടത പ്രകടമാണ്. ഉന്നത വിദ്യാഭ്യാസമേഖലയെ വന്‍ ചിലവുണ്ടാക്കുന്ന മേഖലയെന്നല്ല ഭീമമായ നിക്ഷേപം അര്‍ഹിക്കുന്ന വന്‍വികസനമേഖല എന്നാണ് ഇപ്പോള്‍ മന്ത്രാലയം വിശേഷിപ്പിക്കുന്നത്.

നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നൂതന പദ്ധതികളെല്ലാം വ്യക്തമായ സൈദ്ധാന്തിക സാധൂകരണമുള്ളവയാണ്. നോബല്‍ സമ്മാനജേതാക്കളെയും അതുപോലുള്ള പ്രഗത്ഭരെയും ക്ഷണിച്ചുവരുത്തി അവരുമായി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സംവദിക്കാന്‍ അവസരം ഒരുക്കുന്ന എറുഡൈറ്റു പദ്ധതിപ്രകാരമുള്ള സ്കോളര്‍ ഇന്‍ റസിഡന്‍സ് രീതി വിശ്വോത്തര സര്‍വ്വകലാശാലകളില്‍ പഠിച്ചവര്‍ക്കും പഠിപ്പിച്ചവര്‍ക്കും സുപരിചിതമാണെങ്കിലും ഇന്ത്യയില്‍ ഒരു സമ്പ്രദായം എന്നനിലയില്‍ അങ്ങനെയൊന്ന് ഇതാദ്യമാണ്. ആസ്പയര്‍ എന്ന സ്കോളര്‍ഷിപ്പു പദ്ധതിയും അതുപോലെ കേരളത്തിന്റെ സവിശേഷ പരിഷ്കരണപദ്ധതിയുടെ ഭാഗമാണ്. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലേക്കു സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള്ള 'അക്വയര്‍' പദ്ധതിയും ഇന്ത്യയില്‍ കേരളമാണ് ആദ്യമായി നടപ്പാക്കുന്നത്. ഇതുപോലെ അപൂര്‍വ്വമായ വേറൊന്നാണ് ഹയര്‍സെക്കണ്ടറിതലത്തില്‍ ശാസ്ത്രേതര വിഷയം പഠിച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്കുനേടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥിള്‍ക്കുള്ള പ്രത്യേക മെരിറ്റ് സ്കോളര്‍ഷിപ്പു പദ്ധതി. ഈയിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഇത് ഉദ്ഘാടനംചെയ്തത്. ബഹുജനപങ്കാളിത്തംവഴി സുസ്ഥിരത ലക്ഷ്യമാക്കുന്ന ഈ സ്കോളര്‍ഷിപ്പു പദ്ധതിക്കായി കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള ധാരാളംപേരുടെ സംഭാവന സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാമൂഹ്യതയാണ് സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തിനുള്ള സൈദ്ധാന്തിക പിന്‍ബലം എടുത്തുകാണിക്കുന്നത്.

ഉന്നത വിദ്യാഭ്യാസനയത്തില്‍ ബിരുദവിദ്യാര്‍ത്ഥികളുടെ മാത്രമല്ല ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ കാര്യത്തിനുകൂടി വമ്പിച്ച പ്രാധാന്യം നല്‍കുന്നതില്‍നിന്നും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു പ്രത്യേക പരിഗണന നല്‍കുന്നതില്‍നിന്നും സാമൂഹ്യവിഷയങ്ങളെ ഗൌരവത്തിലെടുക്കുന്നതില്‍നിന്നും ഒക്കെ തെളിയുന്നത് വിദ്യാഭ്യാസനയത്തിന്റെ സൈദ്ധാന്തികാടിത്തറയാണ്. പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ യുവസമൂഹത്തിനായിരിക്കും ഭൂരിപക്ഷമെന്നും രാജ്യം ഇനി അവരുടെ കൈകളിലായിരിക്കുമെന്നുമുള്ള തിരിച്ചറിവിനുപുറമെ നാളത്തെ ശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും നഗരത്തിലെ യാന്ത്രിക വിദ്യാഭ്യാസം അന്യവല്‍ക്കരിച്ചു നിഷ്ക്രിയരാക്കിയ ധനികസമൂഹത്തിലെ കുട്ടികളില്‍നിന്നല്ല ഗ്രാമത്തിലെ പാവങ്ങള്‍ക്കിടയില്‍നിന്നാണുണ്ടാവുകയെന്നുമുള്ള യാഥാര്‍ത്ഥ്യബോധംകൂടിയുള്ള വിദ്യാഭ്യാസനയത്തിന്റെ സൈദ്ധാന്തിക ഉള്‍ക്കാഴ്ച സ്പഷ്ടമാണ്.

പുതിയ ഉണര്‍വ്

ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന കോഴ്സ്-ക്രഡിറ്റ് രീതിയിലുള്ള അദ്ധ്യയനവും സെമസ്റ്റര്‍തല പരീക്ഷാസമ്പ്രദായവും പുതിയ സ്കോളര്‍ഷിപ്പു പദ്ധതികളും നവീനപ്രചോദന മാര്‍ഗ്ഗങ്ങളും മറ്റു പല നൂതന പ്രേരകഘടകങ്ങളും ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസമേഖലയെ ആകെ ഇന്ന് ഒന്നുണര്‍ത്തിയിരിക്കുന്നു. കോളേജുകള്‍ക്ക് കൂടുതല്‍ അദ്ധ്യയനദിനങ്ങളും മെച്ചപ്പെട്ട അദ്ധ്യയന അന്തരീക്ഷവും അച്ചടക്കവും കൈവന്നിട്ടുണ്ട്. ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍, പുതിയ പുസ്തകങ്ങളുടെ ലഭ്യത, കമ്പ്യൂട്ടര്‍സഹായം, ഇന്റര്‍നെറ്റ് സൌകര്യം വിവരസാങ്കേതികവിദ്യ എന്നിവ അദ്ധ്യയനത്തെ മികവിലേക്കും ഗുണമേന്മയിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. സമയബന്ധിതമായി പരീക്ഷകളും ഫലപ്രഖ്യാപനവും നടത്താന്‍ കഴിയുമെന്ന് കേരളത്തിലെ ഭൂരിഭാഗം സര്‍വ്വകലാശാലകളും തെളിയിച്ചു. ചരിത്രത്തിലാദ്യമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല അതിന്റെ ബിരുദതല പരീക്ഷകള്‍ കലണ്ടര്‍പ്രകാരം നടത്തി കാലവിളംബംകൂടാതെ ഫലം പ്രഖ്യാപിച്ചുവെന്നത് എന്റെ നേരിട്ടുള്ള അനുഭവം.

ഗുണനിലവാരത്തകര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം അദ്ധ്യയന - അദ്ധ്യാപന പ്രക്രിയയില്‍ വളര്‍ന്നുവന്ന അന്യവല്‍ക്കരണമാണ്. യാന്ത്രികമായ അധ്യയനവും അദ്ധ്യാപനവുമാണ് അതിന്റെ ലക്ഷണം. അങ്ങനെയുള്ള വിദ്യാഭ്യാസത്തിന് ഗുണമോ നിലവാരമോ ഉണ്ടാവാന്‍ വയ്യ. നല്ല അദ്ധ്യാപകരും നിലവാരമുള്ള പാഠ്യപദ്ധതിയും മികവുറ്റ അദ്ധ്യയന സൌകര്യങ്ങളുമാണ് നല്ല വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിലവാരത്തകര്‍ച്ചയ്ക്കു മുഖ്യ കാരണം അദ്ധ്യാപകരുടെ നിലവാരമില്ലായ്മയാണ്. നിലവാരമില്ലാത്ത അദ്ധ്യാപകരാണ് പാഠ്യപദ്ധതിയുടെ നിലവാരമില്ലായ്മയ്ക്കു കാരണം. ഈ തിരിച്ചറിവ് ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളില്‍ തെളിഞ്ഞുകാണാം. ബിരുദതല പാഠ്യപദ്ധതിയുടെ നവീകരണം എല്ലാ സര്‍വ്വകലാശാലകളും പൂര്‍ത്തീകരിച്ചു. ബിരുദാനന്തരപഠനവും ഗവേഷണവും ഗുണമേന്മയുടെ കാര്യത്തില്‍ ഏറെ മുന്നേറാനുണ്ട്. ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ബിരുദാനന്തര പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ചിരിക്കുന്നു. ആ മേഖല നവീകരിക്കാന്‍ ഡോ. താണുപത്മനാഭന്‍ കമ്മിറ്റിയും സാമൂഹ്യശാസ്ത്ര ഗവേഷണരംഗം പുന:സംവിധാനംചെയ്യാന്‍ ഡോ. റോമിലാഥാപ്പര്‍ കമ്മിറ്റിയും നിയമിക്കപ്പെട്ടിരിക്കുകയാണ്.

ജനകീയതലം

ഉന്നതവിദ്യാഭ്യാസത്തെ ജനങ്ങളുടെ പ്രശ്നങ്ങളുമായും സാമൂഹ്യവികസനവുമായും നേരിട്ട് ബന്ധിപ്പിക്കാനുള്ള വഴികള്‍ക്കാണ് ഉന്നത വിദ്യാഭ്യാസകൌണ്‍സില്‍ ഊന്നല്‍ നല്‍കുന്നത്. നിലവിലുള്ള സംവിധാനമനുസരിച്ച് ഉന്നത വിദ്യാഭ്യാസവും ഗവേഷണവും ജനകീയാവശ്യങ്ങളുമായോ സാമൂഹ്യ പ്രശ്നങ്ങളുമായോ നേരിട്ട് ബന്ധപ്പെടുന്നില്ല. അതുപോലെ പുതിയ അറിവുല്‍പാദിപ്പിക്കുന്നതിലും അത് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലും നമ്മുടെ സര്‍വ്വകലാശാലകള്‍ പിറകിലാണ്. വിദ്യാഭ്യാസമന്ത്രാലയം ഈ പ്രശ്നം ഗൌരവത്തിലെടുക്കുന്നവത് ഇതാദ്യമാണ്. ഗവേഷണത്തെ സാമൂഹ്യാവശ്യങ്ങളുമായി ബന്ധിപ്പിക്കാനുതകുന്ന വിധത്തില്‍ പഠനമേഖലകളെ പുന:സംവിധാനംചെയ്യാനും പുതിയ അറിവുണ്ടാക്കാനും വിദ്യാഭ്യാസമന്ത്രാലയം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അന്തര്‍സര്‍വ്വകലാശാലാകേന്ദ്ര രൂപീകരണ പദ്ധതിയാണ് അതില്‍ പ്രമുഖം. പരസ്പരം ബന്ധപ്പെടാതെ വേര്‍തിരിഞ്ഞുനില്‍ക്കുന്ന വിവിധ വിഷയങ്ങളെ കൂട്ടിയിണക്കാന്‍ സാമൂഹ്യാവശ്യങ്ങളെയും പ്രശ്നങ്ങളെയും ആധാരമാക്കിയുള്ള ഗവേഷണത്തിനു കഴിയും എന്നതിനാല്‍ അതിനുപറ്റിയ പുതിയ സെന്ററുകള്‍ ആരംഭിക്കുക എന്നതാണ് അന്തര്‍ സര്‍വ്വകലാശാലാ കേന്ദ്ര രൂപീകരണപദ്ധതിയുടെ ഉദ്ദേശം.

വയോജനവിദ്യാഭ്യാസ തുടര്‍ അദ്ധ്യയന പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല ഈ ആശയം പ്രായോഗികമാക്കാന്‍ ചെറിയ തുടക്കം കുറിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അന്തര്‍സര്‍വ്വകലാശാലാ മാതൃകയാണ് അതിന് ഉയര്‍ന്ന മാനം നല്‍കിയത്. പാരിസ്ഥിതിക പഠനവകുപ്പിന്റെകീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സുസ്ഥിരവികസന പഠനത്തിനായുള്ള അന്തര്‍ സര്‍വ്വകലാശാലാകേന്ദ്രം മികച്ച ഉദാഹരണമാണ്. ഈ സെന്ററിന്റെ മേല്‍നോട്ടത്തില്‍ അമേരിക്കയിലെ ബ്രൌണ്‍ സര്‍വ്വകലാശാലയുടെ സഹകരണത്തോടെ വെച്ചൂര്‍ പഞ്ചായത്തിലെ അച്ചിനകം ഗ്രാമവാസികള്‍ക്ക് നിര്‍മ്മിച്ചുകൊടുത്ത പ്രത്യേകതരം മഴവെള്ളസംഭരണി സര്‍വ്വകലാശാലാ ഗവേഷണം ജനകീയാവശ്യങ്ങള്‍ നിറവേറ്റുന്നതെങ്ങനെയാണെന്ന് ഉദാഹരിക്കുന്നു. 22 വീടുകള്‍ക്ക് ഇപ്പോള്‍ ഇത് പ്രയോജനപ്പെടുന്നുണ്ട്. 175 വീടുകള്‍ക്ക് പ്രയോജനം ലഭിക്കുംവിധം കൂടുതല്‍ സംഭരണികള്‍ നിര്‍മ്മിച്ചുകൊടുക്കുവാനുള്ള പദ്ധതി നടന്നുവരുന്നു. കുടിവെള്ളമേഖലയിലെന്നപോലെ സാനിറ്ററി മേഖലയിലും ജനകീയപദ്ധതി ആസൂത്രണം ചെയ്തുവരുന്നുണ്ട്. പകര്‍ച്ചവ്യാധികളെക്കുറിച്ചും പ്രായമേറിവരുന്നവരുടെ പ്രശ്നങ്ങളെപ്പറ്റിയും പഠിക്കാന്‍ ഈയിടെ പുതുപ്പള്ളിയില്‍ ഉദ്ഘാടനംചെയ്തുകഴിഞ്ഞ ബയോമെഡിക്കല്‍ ഗവേഷണകേന്ദ്രം മറ്റൊരു അന്തര്‍ സര്‍വ്വകലാശാലാകേന്ദ്രമാണ്. ചിക്കുന്‍ഗുനിയ, ഒ1ച1 പനി തുടങ്ങിയ പകര്‍ച്ചവ്യാധികളെ കേന്ദ്രീകരിച്ചായിരിക്കും ഇവിടത്തെ ആദ്യഘട്ട ഗവേഷണം. ഇത്തരം സാമൂഹ്യപ്രസക്തങ്ങളായ വിവിധ ഗവേഷണ വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിലെ ഓരോ സര്‍വ്വകലാശാലയിലും അന്തര്‍സര്‍വ്വകലാശാലാകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അദ്ധ്യാപകര്‍

സമൂഹത്തിന്റെ പരിച്ഛേദമാണല്ലോ അദ്ധ്യാപകര്‍. കൊള്ളാവുന്നവരും അല്ലാത്തവരും അവര്‍ക്കിടയിലുമുണ്ട്. അറിവിന്റെകാര്യത്തില്‍ ശരാശരിയില്‍താഴെനില്‍ക്കുന്നവരും തിരിച്ചറിവില്ലാത്തവരും അവരില്‍ ധാരാളമുണ്ട്. അത്തരക്കാര്‍ പഠിപ്പിക്കാതിരിക്കുന്നതാവും നല്ലത്. പഠിപ്പിക്കാന്‍ മടിയുള്ളവരും ക്ളാസില്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞു സമയം പാഴാക്കുന്നവരും എല്ലാ കോളേജുകളിലും സര്‍വ്വകലാശാലകളില്‍പോലും ഉണ്ട്. പുതിയ വായനയും പഠനവും വേണ്ടിവരുന്നതരം സിലബസ് നവീകരണം അവരിഷ്ടപ്പെടുന്നില്ല. നല്ല പണ്ഡിതരും ഗവേഷകരും നന്നായി പഠിപ്പിക്കുന്നവരുമായ അദ്ധ്യാപകരുമുണ്ട്. യുജിസി ശമ്പളം പക്ഷേ എല്ലാവര്‍ക്കും കിട്ടും. അദ്ധ്യാപകര്‍ പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സ്ഥാപനമേധാവികളുടെ ചുമതലയാണ്. വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃ സമിതികളും പൊതുസമൂഹവും ഇക്കാര്യത്തില്‍ കര്‍ശനനിലപാട് സ്വീകരിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ വിലയിരുിത്തലിന് എല്ലാ അദ്ധ്യാപകരും വിധേയരാവണം. യുജിസി ശമ്പളസ്കെയില്‍ ആദ്യമായി നടപ്പാക്കിയപ്പോള്‍തന്നെ ഈ വിലയിരുത്തല്‍ വേണമെന്ന് ശുപാര്‍ശയുണ്ടായിരുന്നു. നാക് അക്രഡിറ്റേഷന്‍ നടപ്പിലായതോടെ അതുകൂടിയേതീരു എന്നായിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോളേജദ്ധ്യാപകരില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവര്‍ കൂടുതലാണെന്നുപറയാം. മികവുറ്റ അദ്ധ്യാപകര്‍ അറിവും സാമൂഹ്യപുരോഗതിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയിട്ടുള്ളവരാണ്. അതായത് അറിവിന്റെ രാഷ്ട്രീയം അറിയാവുന്നവര്‍. ഒന്നും ഗ്രഹിക്കാന്‍ പ്രാപ്തിയില്ലാത്ത അരാഷ്ട്രീയക്കാരായ അദ്ധ്യാപകര്‍ നിര്‍ലജ്ജം കലപിലകൂട്ടുന്ന കാഴ്ച നമ്മുടെ ഏതു സര്‍വ്വകലാശാലയുടെ ഉന്നത സമിതികളിലും കാണാം. അതിനെ ജനാധിപത്യ രാഷ്ട്രീയമായാണ് അവര്‍ ധരിച്ചിരിക്കുന്നത്.

വിദ്യാഭ്യാസമന്ത്രാലയം അദ്ധ്യാപകരുടെ ഉദ്ധാരണംകൂടി പുതിയ ഉള്‍ക്കാഴ്ചയോടെ ആസൂത്രണം ചെയ്തുവരുകയാണ്. യുജിസി നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന അക്കാദമിക് സ്റ്റാഫ് കോളേജുകളുടെ റിഫ്രഷര്‍ കോഴ്സുകള്‍ക്ക് അദ്ധ്യാപകരുടെ കാലഹരണപ്പെട്ട ജ്ഞാനമണ്ഡലം നവീകരിക്കുവാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍നിന്നാണ് പുതിയ പദ്ധതിയുടെ തുടക്കം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണംചെയ്യുന്ന വിദഗ്ധകേന്ദ്രങ്ങളിലും പ്രയോഗം നടത്തുന്ന പ്രമുഖ വ്യവസായശാലകളിലും രണ്ടും മൂന്നും ആഴ്ചകള്‍ അദ്ധ്യാപകരെ പരിശീനലത്തിനയക്കുന്ന പദ്ധതിയാണിത്. ഓരോ വിഷയത്തിലും അദ്ധ്യാപകര്‍ക്കു വിശേഷാവഗാഹത്തിനുള്ള വഴി ഒരുക്കുകയാണ് ലക്ഷ്യം. ഇങ്ങനെ ഉന്നത വിദ്യാഭ്യാസത്തിന്റെ മര്‍മ്മപ്രധാനമായ സമസ്ത വശങ്ങളെയും അഭിസംബോധന ചെയ്യുന്ന മൌലികവും ലോകനിലവാരവുമായി സംവദിക്കുന്നതുമായ ഒരു പരിഷ്കരണനയം

*
ഡോ. രാജന്‍ ഗുരുക്കള്‍ കടപ്പാട്: ചിന്ത വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഏറെക്കാലമായി വിദ്യാഭ്യാസരംഗം പൊതുവെയും ഉന്നത വിദ്യാഭ്യാസരംഗം വിശേഷിച്ചും ഗുണനിലവാരത്തകര്‍ച്ച അഭിമുഖീകരിക്കുകയായിരുന്നു. വിവിധ രീതിയിലുള്ള ഇടപെടലുകള്‍ പരീക്ഷിച്ചെങ്കിലും എടുത്തുപറയത്തക്ക ഫലമൊന്നും ഉണ്ടായില്ല. ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സ്ഥിതിഗതികള്‍ ആകെ മാറിയിട്ടുണ്ട്. ആശാവഹമായ പുരോഗതി പ്രകടമാണ്. ഹയര്‍സെക്കണ്ടറിമുതല്‍ ബിരുദാനന്തര ബിരുദപഠനവും ഗവേഷണവുംവരെ ഒരേകീകൃത സമീക്ഷയില്‍ ദേശീയവികസനപ്രക്രിയയുടെ ഭാഗമായി കണ്ടുകൊണ്ടുള്ള പുനരാസൂത്രണത്തിനും ഭരണത്തിനും കേരളീയ ഉന്നത വിദ്യാഭ്യാസ മേഖല ഈ രാജ്യത്തിനു വഴികാട്ടിയാവുകയാണ്. ഡോ. കെ എന്‍ പണിക്കര്‍ വൈസ് ചെയര്‍മാന്‍ ആയുള്ള നമ്മുടെ ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിനെ ആണല്ലോ, അതിന്റെ ഘടന, ജനാധിപത്യ സ്വഭാവം, ഉദ്ദിഷ്ടലക്ഷ്യങ്ങള്‍, പ്രവര്‍ത്തനശൈലി തുടങ്ങിയവ മുന്‍നിര്‍ത്തി യശ്പാല്‍ കമ്മിറ്റി രാഷ്ട്രത്തിനുതന്നെ മാതൃകയായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ അദ്ധ്യയന - അദ്ധ്യാപന പ്രക്രിയകള്‍ ചടുലവും കാര്യക്ഷമവുമാക്കുന്നതില്‍ മന്ത്രാലയം ബദ്ധശ്രദ്ധമാണെന്ന് പ്രസ്തുതരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അധുനാതന മാര്‍ഗ്ഗങ്ങളും സങ്കേതങ്ങളും ഉപാധികളും ലഭ്യമാക്കിയാലേ ഗുണനിലവാരം മെച്ചപ്പെടുകയുള്ളുവെന്ന ധാരണ പുതിയതല്ലെങ്കിലും അവ ഉറപ്പുവരുത്താനുള്ള ഇച്ഛാശക്തിയും കാര്യനിര്‍വ്വഹണശേഷിയും ധീരമായ ഇടപെടലും നടാടെയാണ്.

ഗ്രീഷ്മയുടെ ലോകം said...

ഇനി ഒരു അഞ്ചു വർഷം കൂടി കിട്ടിയാൽ സംഗതി പൂർണമാക്കാമായിരുന്നു അല്ലേ...