Thursday, May 20, 2010

കമ്യൂണിസ്റ്റ് വിരോധവും വ്യാജ ഇടതുപക്ഷവും

ആധുനിക കേരളീയ സമൂഹത്തിലെ പൊതുബോധത്തിന്റെ സങ്കീര്‍ണതകള്‍ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രതിസന്ധികളെക്കുറിച്ചും പുത്തന്‍ സാധ്യകളെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ മര്‍മപ്രധാനമാണ്. പരമ്പരാഗത അധികാരബന്ധങ്ങള്‍ വ്യവസ്ഥിതിയുടെ പരിവര്‍ത്തനഘട്ടത്തില്‍ സങ്കീര്‍ണസ്വഭാവമുള്ള ആശയ ഘടനകള്‍ക്കു രൂപം നല്‍കുന്നതിന്റെ വിചിത്രങ്ങളായ ദൃഷ്ടാന്തങ്ങള്‍കൊണ്ട് ഇന്നത്തെ കേരളീയജീവിതം സവിശേഷമാണ്.

ബ്രാഹ്മണാധിപത്യം നിലവില്‍വന്നതിനുശേഷമുള്ള ഒന്നര സഹസ്രാബ്ദക്കാലം കേരളത്തിലെ കീഴാളസമൂഹങ്ങള്‍ നേരിട്ട അതിനീചമായ പ്രത്യയശാസ്ത്രമര്‍ദനത്തിന്റെ ചരിത്രം അവഗണിച്ചുകൊണ്ട് കേരളത്തിന്റെ മുതലാളിത്തപരിവര്‍ത്തനം വിശകലനം ചെയ്താല്‍ കേരളീയ പൊതുബോധത്തിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കാനാവില്ല. ഫ്യൂഡല്‍ സാമ്പത്തികഘടനയുടെ തകര്‍ച്ചയോടെ, ആചാരവിചാരങ്ങളിലും സാംസ്കാരികവും വിശ്വാസപരവുമായ വിധിനിഷേധങ്ങളിലും വേഷഭൂഷാസങ്കല്‍പങ്ങളിലും തൊഴില്‍പരമായ ഉച്ചനീചത്വങ്ങളിലും അടിയുറച്ച ഒരു സാംസ്കാരികഘടനയാണ് വെല്ലുവിളിക്കപ്പെട്ടത്. വികസ്വരമായ സാമൂഹികജീവിതം രൂപംനല്‍കിയ പൊതു ഇടങ്ങള്‍ മുതലാളിത്ത നാഗരികതയുടെ മഹത്തായ സാധ്യതകള്‍ മര്‍ദിതരും പീഡിതരുമായ ജനവിഭാഗങ്ങള്‍ക്കു മുന്നില്‍ തുറന്നുവച്ചു. അതേസമയം, സവര്‍ണാധിപത്യപരമായ ബ്രാഹ്മണാനുകൂല അവബോധം മുതലാളിത്തവല്‍ക്കരണത്തെ സാമ്പത്തിക പരിവര്‍ത്തനത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വളരാനനുവദിക്കാതെ, നവോത്ഥാനത്തിന്റെയും മുതലാളിത്തജനാധിപത്യത്തിന്റെയും സാംസ്കാരികമായ വിപ്ളവാത്മകത ഒട്ടൊക്കെ ചോര്‍ത്തിക്കളഞ്ഞു.

സാംസ്കാരികമായ ആവിഷ്കാരസാധ്യതകള്‍ ഇടിഞ്ഞതോടെ രാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യത്തിലേക്ക് ചുവടുമാറിയ ജാതിപരമായ ഔദ്ധത്യവും അസഹിഷ്ണുതയും ബൂര്‍ഷ്വാപുരോഗമനവാദത്തിന്റെ വിപ്ളവാത്മകസ്വഭാവം നഷ്ടപ്പെടുത്തുകയും സാമൂഹികമായ ഉച്ചനീചത്വങ്ങളുടെ നിലനില്‍പ്പ് ഭദ്രമാക്കുകയും ചെയ്തു. ഫ്യൂഡല്‍ കേരളത്തിലെ സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തിന്റെ നിയന്ത്രണം കൈയാളിയിരുന്ന സവര്‍ണ ന്യൂനപക്ഷം മുതലാളിത്തപരിവര്‍ത്തനത്തിന്റെ വക്താക്കളും നേതാക്കളുമായി രാഷ്ട്രീയസാമൂഹികരംഗങ്ങളില്‍ നിറഞ്ഞുനിന്നു. അവര്‍ മുതലാളിത്തനാഗരികതയുടെ അനന്തസാധ്യതകളില്‍നിന്ന് കീഴാളസമൂഹങ്ങളെ അകറ്റിനിര്‍ത്തുന്നതിനുള്ള ഉപായമായി സവര്‍ണഹൈന്ദവാധീശ്വത്വത്തിന്റെ പ്രത്യയശാസ്ത്രം ഉപയോഗപ്പെടുത്തി. ഇതിനെതിരായ സംഘടിത പ്രതിഷേധങ്ങളായിരുന്നു നവോത്ഥാനത്തിന്റെ കീഴാളധാരയുടെ ഉള്ളടക്കം. നാരായണഗുരു, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയ മഹാരഥന്‍മാരുടെ ഒരു വലിയ നിര നേതൃത്വം നല്‍കിയ കീഴാള നവോത്ഥാനസംരംഭങ്ങള്‍ കേരളീയരുടെ ചിന്തയില്‍ സൃഷ്ടിച്ച ക്ഷോഭതരംഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ ബൂര്‍ഷ്വാസവര്‍ണാധിപത്യത്തിന്റെ രാഷ്ട്രീയപദ്ധതി അട്ടിമറിച്ചത് ഇടതുപക്ഷരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കടന്നുവരവാണ്.

കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളിലേക്ക് കീഴാള സമൂഹങ്ങളില്‍നിന്നുണ്ടായ ഒഴുക്ക് അന്നോളം അസംഘടിതരായിരുന്ന മര്‍ദിതജനവിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസവും രാഷ്ട്രീയമായ ദിശാബോധവും പകര്‍ന്നുനല്‍കി. ജന്മിത്വത്തിന് എതിരായ കര്‍ഷകരുടെ പോരാട്ടങ്ങളായിരുന്നു ഈ രാഷ്ട്രീയപ്രക്രിയയുടെ അച്ചുതണ്ട്. സാമ്രാജ്യത്വവിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയപശ്ചാത്തലത്തില്‍, കര്‍ഷകസമരങ്ങള്‍ക്ക് ജന്മിത്വത്തിന്റെയും മുതലാളിത്തത്തിന്റെയും പരിമിതികള്‍ ഉല്ലംഘിക്കുന്ന പ്രതീക്ഷകള്‍ കൈമുതലായി. രാഷ്ട്രീയ വിപ്ളവം ആസന്നമാണെന്ന പ്രതീക്ഷ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കരുനില്‍ക്കുന്ന ഭരണവര്‍ഗപ്രത്യയശാസ്ത്രത്തിനെതിരായ ആശയരൂപങ്ങള്‍ക്ക് ജന്മം നല്‍കി. സ്ഫോടനാത്മകമായ ഒരു ജീവിതദര്‍ശനവും സൂക്ഷ്മതലസ്പര്‍ശിയായ ഒരു സൌന്ദര്യശാസ്ത്രവും അധ്വാനവര്‍ഗജീവിതത്തിന്റെ തുടിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംവേദനശൈലിയും ഉരുത്തിരിഞ്ഞു. ഈ വെല്ലുവിളിയുടെ ആഴവും പരപ്പും ശരിയാംവിധം തിരിച്ചറിയപ്പെട്ടത് 1957-ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേടിയ വിജയത്തോടെയാണ്. ഭരണവര്‍ഗ പ്രത്യയശാസ്ത്രത്തിന്റെ മേല്‍ക്കോയ്മാഭാവം അന്ന് ആദ്യമായി ചോദ്യം ചെയ്യപ്പെട്ടു. പ്രതിവിപ്ളവനീക്കങ്ങള്‍ കമ്യൂണിസ്റ്റുവിരോധമെന്ന മിനിമംപരിപാടിയുടെ അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍പോലും ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയുംവിധത്തില്‍ സൂക്ഷ്മവും സമഗ്രവും, ഒരളവുവരെ പ്രച്ഛന്നവുമായ പ്രത്യയശാസ്ത്രലോകം നിര്‍മിച്ചെടുക്കുന്ന ഭരണകൂടപ്രക്രിയയുടെ നിര്‍ണായകമായ ഉപാഖ്യാനമായിരുന്നു കമ്യൂണിസ്റ്റുസര്‍ക്കാരിന്റെ കാലയളവില്‍ രൂപപ്പെട്ട പുരോഗമനവിരുദ്ധശക്തികളുടെ പ്ളാറ്റ്ഫോം. മുതലാളിത്ത പ്രക്രിയ പുരോഗമിക്കുന്ന മുറയ്ക്ക് കമ്യൂണിസ്റ്റ് വിരുദ്ധമായ ഭരണവര്‍ഗപ്രത്യയശാസ്ത്രം വേരുപിടിക്കുന്ന സാഹചര്യം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനു പൊതുവിലും പുതിയ വെല്ലുവിളികള്‍ സമ്മാനിച്ചു. അടിയന്തരാവസ്ഥയിലൂടെ പതംവന്ന ഭരണവര്‍ഗപ്രത്യയശാസ്ത്രം ആഗോളവല്‍ക്കരണത്തിന്റെ പുതിയ യുഗത്തില്‍ ദൃശ്യ-ശ്രാവ്യ-മാധ്യമവ്യവഹാരങ്ങളുടെയും വിവരവിനിമയത്തിന്റെയും മേച്ചില്‍പ്പുറങ്ങളില്‍ സംവേദനപരമായ ചതിക്കുഴികള്‍ കരുതിവച്ചു. ഭരണകൂടാനുസാരിയായ 'സാമാന്യബോധം' (common sense) തൊഴിലാളിവര്‍ഗത്തിന്റെയും കീഴാളസമൂഹങ്ങളുടെയും ലക്ഷ്യബോധം ശിഥിലീകരിക്കാന്‍ കെല്‍പ്പുള്ള പ്രത്യയശാസ്ത്രസാന്നിധ്യങ്ങളായി വാക്കുകളിലും ചിന്തകളിലും വിചിന്തനശൈലി(Paradigm)യിലും ഇടമുറപ്പിച്ചു.

ജന്മിത്വത്തിനെതിരെ കര്‍ഷകരെ സംഘടിപ്പിക്കുകയെന്ന മുദ്രാവാക്യത്തിന് കേരളത്തിലിന്ന് പ്രസക്തിയില്ലെന്ന കാര്യം എടുത്തുപറയേണ്ടതില്ല. കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനുണ്ടായിരുന്ന ഏറ്റവും ശക്തമായ മുദ്രാവാക്യം (ജന്മിത്വവിരുദ്ധ മുദ്രാവാക്യം) ജന്മിത്വത്തിന്റെ തകര്‍ച്ചയോടെ ദേശീയ പരിപ്രേക്ഷ്യത്തിലേക്ക് ഒതുങ്ങി. എഴുപതുകളോടെ, ആ പ്രക്രിയ വലിയൊരളവുവരെ പൂര്‍ത്തിയായി. ആര്‍ക്കെതിരെയാണ് സംഘടിക്കേണ്ടതെന്നും ശബ്ദമുയര്‍ത്തേണ്ടതെന്നും തിട്ടമില്ലാത്ത കര്‍ഷകസമൂഹത്തെയാണ് ജന്മിത്വാനന്തര കേരളത്തിലെ പുരോഗമന-വിപ്ളവപ്രസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവരുന്നത്. കൃഷിയുടെ തകര്‍ച്ചയ്ക്കുത്തരവാദികള്‍ കര്‍ഷകത്തൊഴിലാളികളാണെന്ന തലതിരിഞ്ഞ വിലയിരുത്തല്‍ ചെറുകിട-വന്‍കിട ഭേദമന്യേ, കേരളത്തിലെ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമാണ്. അഞ്ഞൂറേക്കര്‍ ഭൂമിയുള്ളവര്‍തൊട്ട് അരയേക്കര്‍ മാത്രം സ്വന്തമായുള്ളവര്‍വരെ ഇക്കാര്യത്തില്‍ യോജിക്കുന്നു. ചെറുകിടക്കാരെന്നോ ഇടത്തരക്കാരെന്നോ (വന്‍കിടക്കാരെന്നോ)ഭേദമില്ലാതെ മുഴുവന്‍ കര്‍ഷകരെയും സംഘടിപ്പിക്കാനാണ് രാജ്യത്തെ ഇടതുപക്ഷ കര്‍ഷകസംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഇന്നും കേരളത്തിലെ ശരാശരി കര്‍ഷകന്റെ രാഷ്ട്രീയബോധം "കര്‍ഷകത്തൊഴിലാളികളുടെ ധാര്‍ഷ്ട്യത്തിനും കൂലിക്കൂടുതലി''നുമെതിരായ 'ധാര്‍മികരോഷ'ത്തില്‍ അവസാനിക്കുന്നതായാണ് അനുഭവം.

ചെറിയൊരു തുണ്ടു ഭൂമിമാത്രം സ്വന്തമായുള്ള ചെറുകിട കര്‍ഷകന്‍ തന്റെ ഭൂമിയില്‍ സ്വയം വേലചെയ്യാന്‍ നിര്‍ബന്ധിതനാണ്. കൂലിവേലക്കാരായ ജനവിഭാഗങ്ങളുമായി ഐക്യവും സാഹോദര്യവും സ്ഥാപിക്കുന്നതില്‍നിന്ന് ചെറുകിട കര്‍ഷകരെ തടഞ്ഞുനിര്‍ത്തുന്ന അനാരോഗ്യകരമായ പ്രത്യയശാസ്ത്രനിര്‍മിതി സൂക്ഷ്മമായ പരിശോധനയ്ക്കു വിഷയമാകേണ്ട ഒരു സാമൂഹ്യപ്രതിഭാസമാണ്. സാമ്പത്തികമായ പ്രമാണിത്തത്തിന് ഇടിവ് സംഭവിച്ച സവര്‍ണ(ഹൈന്ദവ)രില്‍ ഒരു വിഭാഗം പാപ്പരീകരിക്കപ്പെട്ട് ചെറുകിട കര്‍ഷകരായി ചുരുങ്ങിയതും അവര്‍ പിന്‍പറ്റുന്ന ജാതിസങ്കല്‍പ്പങ്ങള്‍ അവരുടെ രാഷ്ട്രീയ-സാമൂഹികവ്യക്തിത്വം മലിനപ്പെടുത്തുന്നതും കേരളത്തിലെ പണിയാളവിരുദ്ധ സാമാന്യബോധം നിര്‍മിച്ചെടുക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അധ്വാനിക്കാതെ ജീവിക്കാനുള്ള അവകാശം വിധികല്‍പ്പിതമായി കൈവന്നവരെന്ന വിശ്വാസം ഉള്ളിന്റെയുള്ളില്‍ കൊണ്ടുനടക്കുന്ന സവര്‍ണ (ഹൈന്ദവ)പശ്ചാത്തലമുള്ള ഒരു വലിയ വിഭാഗം, എത്രമേല്‍ ദരിദ്രരായിത്തീര്‍ന്നാലും, അധ്വാനവര്‍ഗങ്ങളോട് താദാത്മ്യപ്പെടുകയില്ല എന്നതാണ് ജന്മിത്വാനന്തരകേരളത്തിന്റെ അനുഭവം. തങ്ങള്‍ക്ക് 'ദൈവം' അനുവദിച്ചുനല്‍കിയ സൌകര്യങ്ങള്‍ കവര്‍ന്നെടുത്തവരായാണ് സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളെയും അവയുടെ ഏറ്റവും പ്രധാന ഗുണഭോക്താക്കളായ കീഴാളസമൂഹങ്ങളെയും അവര്‍ കാണുന്നത്. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളുമായല്ല, ലാഭമടിക്കുന്ന 'വന്‍കിട'കര്‍ഷകരുമായാണ് അരയേക്കറോ ഒരേക്കറോ മാത്രം ഭൂമി സ്വന്തമായുള്ള ഈ ചെറുകിടകര്‍ഷകര്‍ രാഷ്ട്രീമായും പ്രത്യയശാസ്ത്രപരമായും താദാത്മ്യപ്പെടുന്നത്. കഴിഞ്ഞ ദശകത്തിനൊടുവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കര്‍ഷകത്തൊഴിലാളി സംഘടന നേതൃത്വം നല്‍കിയ നെല്‍വയല്‍ സംരക്ഷണ സമരത്തിനെതിരെ ചെറുകിട കര്‍ഷകര്‍ക്കിടയില്‍ തലപൊക്കിയ ആത്മഹത്യാപരമായ എതിര്‍പ്പുകള്‍ ഇതിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ്. സംഘടിത ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍, കുറച്ചുകാലമെങ്കിലും ഇതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ക്കു കഴിഞ്ഞു. ജനകീയമായ നീക്കങ്ങള്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ സമീപകാല കേരളചരിത്രത്തില്‍ നിരവധിയാണ്. കേരളീയ മധ്യവര്‍ഗത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന തലകീഴായ വര്‍ഗബോധം, (Subversive Antonio Gramsci) വലിയൊരളവില്‍, ഇനിയും ദുര്‍ബലമായിട്ടില്ലാത്ത ജാതിചിന്തയോട് കടപ്പെട്ടിരിക്കുന്നു. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ആദിവാസികള്‍ക്കുമിടയിലെ നല്ലൊരു വിഭാഗം കര്‍ഷകത്തൊഴിലാളികളാണെന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കേണ്ടതാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം, സാമ്പ്രദായികമായ അര്‍ഥത്തില്‍ വ്യവസായത്തൊഴിലാളികള്‍ എന്നു വിളിക്കാവുന്നവര്‍ ഒട്ടൊക്കെ സംഘടിതരാണെന്നു പറയാം. എന്നാല്‍, മുതലാളിത്തവിരുദ്ധ മുദ്രാവാക്യങ്ങള്‍ ശക്തമായി ഉയര്‍ത്താനും രാഷ്ട്രീയവിപ്ളവത്തിന് നെടുനായകത്വം വഹിക്കാനും കഴിയാത്ത വിധത്തില്‍ എണ്ണംകൊണ്ടും, ഒരു പരിധിവരെ, പ്രത്യയശാസ്ത്രാവബോധംകൊണ്ടും ഇക്കൂട്ടര്‍ ദുര്‍ബലരാണെന്നു പറയാതെ വയ്യ. ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കുമിടയിലെ അന്തരം കര്‍ഷകത്തൊഴിലാളികളെയും വ്യവസായത്തൊഴിലാളികളെയും തമ്മില്‍ ഭിന്നിപ്പിക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ്. പരമ്പരാഗത വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ കൂലിക്കൂടുതലിനും തൊഴില്‍ സുരക്ഷിതത്വത്തിനുംവേണ്ടിയുള്ള സമരങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. മുതലാളിയുടെ നഷ്ടത്തില്‍ (അഥവാ ലാഭക്കുറവില്‍) കൂലിക്കുറവിന്റെ രൂപത്തില്‍ തങ്ങളും പങ്കുപറ്റേണ്ടതാണെന്ന തോന്നല്‍ അവര്‍ക്കിടയില്‍ വ്യാപകമാണ്.

ബഹുരാഷ്ട്ര കുത്തക കമ്പനികളില്‍ പണിയെടുക്കുന്ന കേരളീയരുടെ എണ്ണം ആഗോളവല്‍ക്കരണഘട്ടത്തില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അവരില്‍ നല്ലൊരു വിഭാഗം താരതമ്യേന ഭേദപ്പെട്ട ശമ്പളം പറ്റുന്നവരും തൊഴിലാളികളായി സ്വയം കണക്കാക്കാന്‍ തയ്യാറില്ലാത്ത അരാഷ്ട്രീയവാദികളുമാണ്. രാഷ്ട്രീയപാര്‍ട്ടികളെയും തൊഴിലാളിസംഘടനകളെയും നാടിന്റെ പുരോഗതിക്കുമുന്നിലെ പ്രതിബന്ധങ്ങളായാണ് അത്തരക്കാര്‍ കാണുന്നത്. അവരെ സംബന്ധിച്ചിടത്തോളം, തൊഴിലാളിവര്‍ഗരാഷ്ട്രീയം 'ചെറ്റകളു'ടെയും 'കൂലികളു'ടെയും കാര്യമാണ്. കേരളത്തിന്റെ പൊതുബോധം രൂപപ്പെടുത്തുന്നതില്‍ ഈ വിഭാഗത്തിന് എണ്ണത്തില്‍ക്കവിഞ്ഞ സ്വാധീനശേഷിയുണ്ട്. അവരില്‍ ഒരു വിഭാഗം വിദേശത്തു ജോലി ചെയ്യുന്നവരാണെങ്കില്‍ ശേഷിക്കുന്ന ഭൂരിപക്ഷം വിദേശജോലി സ്വപ്നം കാണുന്നവരാണ്. അവരിലൂടെ വടക്കേ അമേരിക്കയില്‍നിന്നും പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നും ഗള്‍ഫ് നാടുകളില്‍നിന്നും ഇന്ത്യയിലേക്കൊഴുകുന്ന പണം സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഏറ്റവും സ്വാധീനവത്തായ ഏജന്റാണ്. "പണമുണ്ടാക്കി അന്തസ്സായി ജീവിക്കാന്‍'' (എ പി അബ്ദുള്ളക്കുട്ടിയോട് കടപ്പാട്) അനുവദിക്കാത്ത കേരളത്തിന്റെ 'ഇടതുപക്ഷ അവബോധം' അവരെ അസ്വസ്ഥരാക്കുന്നുണ്ട്. സമീപകാലത്തു കേരളത്തില്‍ നടന്ന ക്ഷേത്രപുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വടക്കേ അമേരിക്കയില്‍നിന്നും പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നും ഗള്‍ഫ് നാടുകളില്‍നിന്നും ഒഴുകിയെത്തിയ പണത്തിന്റെ സ്വാധീനം വേണ്ടവിധത്തില്‍ മനസ്സിലാക്കപ്പെട്ടിട്ടില്ല. 'വിദേശപ്പണം മുഴുവന്‍ മുസ്ളിങ്ങള്‍ക്കാ'ണെന്നും അതിന്റെ കൊഴുപ്പിലാണ് "മുട്ടിനുമുട്ടിന് പള്ളികള്‍ ഉയരുന്ന'തെന്നുമുള്ള സംഘപരിവാറിന്റെ പ്രചാരവേലയില്‍ വീണ് അതിന്റെ മറുവശം കാണാതെ പോകുന്നവര്‍ ഏറെയാണ്. ക്ഷേത്രങ്ങളുടെ നടത്തിപ്പില്‍ കൂടുതലായി ഇടപെടാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് 'ദൈവകാര്യത്തിനുവേണ്ടി'ഏതു നിമിഷവും സ്വരൂപിക്കാവുന്ന കണക്കില്ലാത്ത പണത്തിന്റെ പിന്‍ബലമാണ്. ആഗോളീകരണയുഗത്തില്‍ മറ്റെവിടെയുമെന്നപോലെ കേരളത്തിലും സംസ്കൃതവല്‍ക്കരണവും ബ്രാഹ്മണവല്‍ക്കരണവും ശക്തിപ്പെടുന്നത് ആഗോളീകരണത്തിന്റെ തന്നെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്.

സാംസ്കാരിക സ്വത്വരൂപങ്ങളെ നിര്‍മൂലനം ചെയ്യുക പുരോഗമന രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി ധരിച്ചുവശായ വലിയൊരു വിഭാഗം കേരളത്തിലുണ്ട്. ഈ 'തലകീഴായ ഇടതുപക്ഷാവബോധം' കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയവല്‍ക്കരണത്തെ വലിയ തോതില്‍ പിറകോട്ടടിക്കുകയുണ്ടായി. ഇവരുടെ പുരോഗമനവാദം പൊതുബോധത്തിന്റെ ഭാഗമായി മാറിയപ്പോള്‍ അത് ഒരളവുവരെ മുസ്ളിംവിരുദ്ധമായും ദളിത്വിരുദ്ധമായും മാനകീകരിക്കപ്പെട്ടു. 'മദ്യപിച്ച് വഴക്കുണ്ടാക്കു'ന്നവരെയും 'പുറമ്പോക്ക് കൈയേറി കുടില്‍ കെട്ടു'ന്നവരെയും പുറത്തു നിര്‍ത്തിക്കൊണ്ടുള്ള ഒരു 'മധ്യവര്‍ഗ പുരോഗമനവാദം' കേരളീയ സമൂഹത്തില്‍ വമ്പിച്ച പൊതുസ്വീകാര്യത നേടിയെടുത്തു. എണ്‍പതുകള്‍ക്കുശേഷം സംസ്ഥാനത്തെ കമ്യൂണിസ്റുകാര്‍ പ്രവര്‍ത്തിച്ചത് ഈ വെല്ലുവിളിയെ പ്രത്യയശാസ്ത്രപരമായും പ്രായോഗികമായും നേരിട്ടുകൊണ്ടാണ്. പൊതുസമൂഹത്തിന്റെ പരിച്ഛേദമായി കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ മാറണമെന്ന വികാരം ഈ മധ്യവര്‍ഗസംവേദനക്ഷമതയുടെ കൂടി ഉല്‍പ്പന്നമാണ്.

'കപട ഇടതുപക്ഷബോധം' ബുദ്ധിപരമായ ഇരട്ടത്താപ്പ് മുഖമുദ്രയാക്കിയ പുരോഗമനനാട്യക്കാരുടെ ഒരു തലമുറയ്ക്ക് ജന്മം നല്‍കി. ജാതി, മതം, ലിംഗഭേദം, പ്രാദേശികത തുടങ്ങിയവയ്ക്കെതിരെ വേദികളില്‍ ഘോരഘോരം പ്രസംഗിക്കുന്നവര്‍ പുരുഷാധിപത്യവാദികളായ ഭര്‍ത്താക്കന്മാരും യാഥാസ്ഥിതികരായ നാട്ടുപ്രമാണിമാരുമായി തുടര്‍ന്നു. ജാതിമതാദികളെ ചരിത്രപരമായി മനസ്സിലാക്കുന്നതിലും സംസ്കാരത്തിന്റെ വ്യാപ്തി ഉള്‍ക്കൊള്ളുന്നതിലും പരാജയപ്പെട്ട ഇക്കൂട്ടരില്‍ ചിലര്‍ കമ്യൂണിസ്റ്റുകാരെന്നും, മറ്റു ചിലര്‍ യുക്തിവാദികളെന്നും, സ്ത്രീവിമോചനവാദികളെന്നും ഇനിയുമൊരു കൂട്ടര്‍ വിശാല ഇടതുപക്ഷവാദികളെന്നും സ്വയം വിളിച്ചു. സംഘടിത കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളില്‍നിന്ന് അകലം പാലിച്ച ഈ 'ഇടതുപക്ഷം' പ്രസ്ഥാനത്തിലുള്ള മോഹഭംഗം ചെലവേറിയ വില്‍പ്പനച്ചരക്കും ഒട്ടേറെ ആരാധകരും ആവശ്യക്കാരുമുള്ള 'ഫാഷനും' ആക്കിമാറ്റി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയില്‍നിന്ന് തള്ളിമാറ്റുന്നതിനുള്ള ഉപാധികളായി ഇത്തരം ധൈഷണിക-പ്രത്യയശാസ്ത്ര വ്യവഹാരങ്ങള്‍ മാറി. 'ഹാമലീനിലെ കുഴലൂത്തുകാര'നെപ്പോലെ കമ്യൂണിസ്റ്റുകാരെയൊന്നടങ്കം രക്തസാക്ഷികളാവാന്‍ ക്ഷണിച്ച എം എന്‍ വിജയനും ('വരൂ നമുക്ക് രക്തസാക്ഷികളാകാം' എന്ന മാതൃഭൂമി വാരികയില്‍ വന്ന ലേഖനം ഓര്‍മിക്കുക) ആസാദ് മുതല്‍ സി ആര്‍ നീലകണ്ഠന്‍വരെയുള്ളവര്‍ ആളെക്കിട്ടാതെ സ്വയം ഒടുങ്ങി. എന്നാല്‍ 'ഇടതുപക്ഷത്തെക്കാള്‍ കൂടുതല്‍ ഇടതുപക്ഷത്താണെ'ന്ന് അവകാശപ്പെടുന്ന മുഖ്യധാരാമാധ്യമങ്ങള്‍ ഇവരെ കമ്യൂണിസ്റ്റു പാര്‍ടിക്കെതിരായ 'ജനകീയ കലാപ'ത്തിന്റെ പ്രതീകങ്ങളാക്കി.

കമ്യൂണിസ്റ്റ് വിരോധത്തിന്റെ മറവില്‍ ഇവിടുത്തെ മുഖ്യധാരാമാധ്യമങ്ങള്‍ നവോത്ഥാനമൂല്യങ്ങളെ ചിത്രവധം ചെയ്യാന്‍ പരസ്പരം മത്സരിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന കൂറ്റന്‍ റാലികളും പ്രകടനങ്ങളും സാംസ്കാരികസദസ്സുകളും ഒറ്റക്കോളം വാര്‍ത്തയിലൊതുക്കിയവര്‍ തന്നെ, പത്തുപേര്‍ തികയാത്ത നാലോ അഞ്ചോ കൌമാരസംഘങ്ങള്‍ നടത്തിയ പ്രകടനപ്രഹസനങ്ങള്‍ ലോകമഹായുദ്ധത്തേക്കാള്‍ വലിയ വാര്‍ത്തയാക്കി. മാധ്യമലോകത്തെ പെരുന്തച്ചന്‍മാര്‍ ഉണ്ടാക്കിവച്ച ആള്‍ദൈവപരിവേഷങ്ങള്‍ ജനങ്ങളുടെ മുഖത്തുതുപ്പുന്ന മരപ്പാവകളായി ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു. മാധ്യമവിലാസത്തിന്റെ പേടമാന്‍ കണ്ണേറില്‍ വാചാവിപ്ളവബോധത്തിന്റെ പുരുഷവീര്യം ഉണര്‍ന്ന ഒരു പറ്റം വിശകലനവിദഗ്ധന്മാര്‍ ചാനലുകളായ ചാനലുകളും പത്രങ്ങളായ പത്രങ്ങളും നിറയെ ചാപിള്ള പിറന്ന കമ്യൂണിസ്റ്റുവിരോധത്തിന്റെ മറുപിള്ളകള്‍ പെറ്റു. കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന ഈ നവകൊളോണിയല്‍-നവഫാസിസ്റ്റ് മാധ്യമശൈലി അതിനകം രൂപപ്പെട്ടുകഴിഞ്ഞിരുന്ന വ്യാജ ഇടതുപക്ഷബോധത്തിന്റെ സുരക്ഷിതമായ വിഹാരരംഗമായി. 'യഥാര്‍ഥ ഇടതുപക്ഷം' പാര്‍ടിക്കു പുറത്താണെന്ന ഒരു മിത്തു തന്നെ സൃഷ്ടിക്കപ്പെട്ടു. പാര്‍ട്ടിയുടെ 'അപചയം' വര്‍ണിച്ച് 'കണ്ണീര്‍പൊഴിക്കുന്ന' ഇത്തരം 'മുതലകള്‍' 'നന്ദിഗ്രാമി'നെക്കുറിച്ചും 'ചെങ്ങറ'യെക്കുറിച്ചുമെല്ലാം തൊണ്ടകീറുമ്പോഴും മൂലധശക്തികളുടെ സ്ഥിരംകൂലികള്‍ മാത്രമായി നിലകൊണ്ടു.

നാലുവരിയുള്ള പാതയുണ്ടായാല്‍ നാട്ടില്‍ പ്രളയം വരുമെന്നു ഭയക്കുന്ന ഒരോണംകേറാമൂലയാക്കി കിനാലൂരെന്ന കോഴിക്കോടന്‍ ഗ്രാമത്തെ വിളമ്പാന്‍ മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് ധൈര്യം പകരുന്നത് ഉണ്ണാന്‍ ഇലയുമിട്ടിരിക്കുന്ന വ്യാജഇടതുപക്ഷബോധമാണ്. കമ്യൂണിസ്റുകാരെ വികസനവിരോധികളെന്നു വിളിക്കുന്ന അതേ നാവുകൊണ്ടുതന്നെ, എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനത്തിന്റെ പേരില്‍ പാവങ്ങളെ കുടിയൊഴിപ്പിക്കുകയാണെന്നു പുലമ്പാനും ഇവിടെ ആളുണ്ട്. വിഷയം വികസനമായാലും വിദ്യാഭ്യാസമായാലും, ആസിയാന്‍ കരാറായാലും ചെങ്ങറ സമരമായാലും സംഘടിത ഇടതുപക്ഷത്തെ ടോര്‍പിഡോ ചെയ്യുകയാണ് ഈ 'വ്യാജ ഇടതുപക്ഷ'ത്തിന്റെ അജന്‍ഡ. നാട്ടുകാരുടെ പിന്തുണയില്ലാതെ അന്‍പതുപേര്‍ സംഘം ചേര്‍ന്നപ്പോള്‍ മാധ്യമങ്ങള്‍ക്കത് ജനകീയ സമരമായെങ്കില്‍, ചാനലുകളില്‍ ഇടതുപക്ഷവായാടികള്‍ തൊണ്ടകീറിയെങ്കില്‍, ഒന്നോര്‍മിക്കുക- അഞ്ഞൂറ്പേരെ അണിനിരത്തി ഡി വൈ എഫ് ഐയുടെ നേതൃത്വത്തിലായിരുന്നു സമരമെങ്കില്‍, മാധ്യമങ്ങളും 'ചാനല്‍ ഇടതുപക്ഷ'വും അതിനെ 'നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സമരാഭാസമാ'ക്കി ചിത്രീകരിക്കുമായിരുന്നു. 'വിമോചന സമര'ത്തിന്റെ ലക്ഷണമൊത്ത നവകൊളോണിയല്‍ മാതൃകയായിരുന്നു നന്ദിഗ്രാമെങ്കില്‍, അതിന്റെ ഒരു മിനിയേച്ചര്‍ പതിപ്പ് കേരളത്തില്‍ സൃഷ്ടിക്കാന്‍ 50 സോളിഡാരിറ്റിക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ മതിയെന്ന് കിനാലൂര്‍ സംഭവം തെളിയിക്കുന്നു. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെ ഇസ്ളാമികവിരോധം സമാനതകളില്ലാത്തതാണ്. എന്നാല്‍ കമ്യൂണിസ്റ്റ് വിരോധവുമായി മത്സരിച്ചാല്‍ ഇസ്ളാമികവിരോധത്തിന് പോലും രണ്ടാമത്തെ പന്തിയിലേ സ്ഥാനമുള്ളൂ എന്ന് വ്യക്തമാക്കുന്ന കിനാലൂര്‍ ഒരു പാഠമാണ്.

ചെങ്ങറ സമരത്തിനില്ലാത്ത ജനപിന്തുണ വയനാട്ടിലെ ആദിവാസി ഭൂസമരത്തിനുണ്ടായിരുന്നു. എന്നാല്‍ ചെങ്ങറ സമരക്കാര്‍ക്ക് കിട്ടിയതിന്റെ ആയിരത്തിലൊന്ന് മാധ്യമപിന്തുണ വയനാട്ടിലെ ആദിവാസികള്‍ക്ക് കിട്ടിയില്ല. മലയാള മാധ്യമരംഗത്തെ ഏറ്റവും ചെലവേറിയ വില്‍പ്പനച്ചരക്കാണ് ഇടതുപക്ഷ അവസരവാദം. ശരാശരി മലയാളിയുടെ രാഷ്ട്രീയബോധത്തെ കീഴ്മേല്‍ നിര്‍ത്തുന്ന വ്യാജ ഇടതുപക്ഷമാണ് ഇവര്‍ക്ക് ഊര്‍ജമെത്തിക്കുന്നത്. സവര്‍ണ-സമ്പന്നവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രരൂപങ്ങള്‍ കേരളത്തിലെ സംഘടിത ഇടതുപക്ഷത്തിന്റെ നിലനില്‍പുപോലും ചോദ്യം ചെയ്യാന്‍ കഴിയുമാറ് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അപ്രാപ്യവും അപ്രായോഗികവും അനാവശ്യവുമായ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിച്ച് വര്‍ഗബോധത്തെ കീഴ്മേല്‍ മറിക്കുന്നതില്‍ സവര്‍ണ-സമ്പന്നശക്തികള്‍ നേടിയ വിജയം കേരളീയസമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണത്തിനു സമാന്തരമാണ്. ദളിതരും ആദിവാസികളും, ഒരു പരിധിവരെ മുസ്ളിങ്ങളും, അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ സാംസ്കാരികമായി വന്ധ്യംകരിക്കാനുള്ള ഹൈന്ദവദേശീയതയുടെ രാഷ്ട്രീയപദ്ധതി വേണ്ടവിധം തിരിച്ചറിയപ്പെട്ടില്ല. സംഘപരിവാര്‍ ഫാസിസത്തിനെതിരെ രാഷ്ട്രീയമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോഴും സവര്‍ണഹൈന്ദവദേശീയതയുടെ സംസ്കാരിക പരിസരം തുറന്നെതിര്‍ക്കാന്‍ മുഖ്യധാരാ സമൂഹം ഒരിക്കലും തയാറായിരുന്നില്ല. മാത്രവുമല്ല, 'ഇടതുപക്ഷബോധ'ത്തിന്റെയും 'പുരോഗമനവാദ'ത്തിന്റെയും മേലങ്കി അതിനു നന്നായി പാകമാവുകയും ചെയ്തു. തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെ വക്താക്കളും ഗുണഭോക്താക്കളും രണ്ടാണെന്ന വ്യാജബോധം മേല്‍പ്പറഞ്ഞ 'വ്യാജ ഇടതുപക്ഷബോധ'ത്തിന്റെ അടിമുടി സവര്‍ണവല്‍ക്കരിക്കപ്പെട്ട വ്യവഹാരമാതൃകയാണ്. "ഞങ്ങള്‍, ഞങ്ങള്‍ക്ക് ആവശ്യമില്ലാതിരുന്നിട്ടും പാവപ്പെട്ടവരും നിരാലംബരുമായ നിങ്ങള്‍ക്കു വേണ്ടി സ്വന്തം സുഖവും സ്ഥാനമാനങ്ങളും പദവിയും ത്യജിച്ചു. നിങ്ങളുടെ നേട്ടങ്ങളായി നിങ്ങള്‍ കാണുന്നതെല്ലാം ഞങ്ങള്‍ നേടിത്തന്നതാണ്. ഇതെല്ലാം ഞങ്ങളുടെ ഔദാര്യമാണ്'' എന്ന ചിന്താഗതി പുരോഗമനവാദികളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ പ്രബലമാണ്. സ്ത്രീയെന്ന നിലയ്ക്കുള്ള സ്വന്തം വ്യക്തിത്വം നിരാകരിക്കാതെ സ്ത്രീക്കോ, കീഴാളസാംസ്കാരിക പരിസരത്തില്‍നിന്ന് സ്വയം വിച്ഛേദിച്ചു മാറാതെ ദളിതനോ, ഭരണവര്‍ഗത്തിന്റെ സാംസ്കാരിക പരിപ്രേക്ഷ്യം ഉള്‍ക്കൊള്ളാതെ ന്യൂനപക്ഷ മതവിശ്വാസിക്കോ പുരോഗമനവാദിയാകാന്‍ കഴിയില്ലെന്ന മരമണ്ടന്‍ ധാരണ ഈ 'വ്യാജപുരോഗമനബോധ'ത്തിന്റെ ഉല്‍പ്പന്നമാണ്. വര്‍ഗബോധം വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെ പ്രശ്നം മാത്രമായി ഇവര്‍ ചുരുക്കിക്കാണുന്നു. 'ജാതിയും മതവും നോക്കാതെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അവസരങ്ങള്‍ വീതിക്കണ'മെന്ന നായര്‍ സംഘടനയുടെ ആവശ്യം പുരോഗമനപരമാണെന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥയിലേക്ക് അത് കേരളീയ പൊതുബോധം കൊണ്ടു ചെന്നെത്തിച്ചു. മുതലാളിത്ത വിപ്ളവത്തിന്റെ തിണര്‍പ്പില്‍ വെല്ലുവിളിക്കപ്പെടുന്ന ജാതിമേല്‍ക്കോയ്മയാണ് പുരോഗമനവാദത്തെപ്പോലും ഇവ്വിധം സവര്‍ണവല്‍ക്കരിക്കുന്നത്. ബ്രാഹ്മണവല്‍ക്കരണത്തിന്റെ ഉള്ളടക്കം, കേരളത്തെ സംബന്ധിച്ചിടത്തോളം സൂക്ഷ്മവും സങ്കീര്‍ണവുമായ അധിനിവേശമാതൃകകളെ ആസ്പദമാക്കിയാണ് നിലനില്‍ക്കുന്നത്.

ഏതൊരു ജനാധിപത്യസമൂഹത്തിലും പ്രത്യേക പരിഗണനയര്‍ഹിക്കുന്ന പീഡിത സാമൂഹികവിഭാഗങ്ങള്‍ക്കും അധഃകൃതജാതികള്‍ക്കും പാര്‍ശ്വവല്‍കൃതരായ സാമൂഹിക വിഭാഗങ്ങള്‍ക്കുമെതിരായ രാഷ്ട്രീയ അജന്‍ഡ പുരോഗമനവാദത്തിന്റെ മുഖംമൂടിയന്വേഷിക്കുന്ന ഇന്നത്തെ കേരളീയപരിസരം ഫാസിസ്റ്റ് സമൂഹങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്. പൊതുതെരഞ്ഞെടുപ്പുകളിലെ മുസ്ളിങ്ങളുടെയും ലത്തീന്‍ കത്തോലിക്കരുടെയും ദളിതരുടെയും സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നടത്തുന്ന ജാതിമതപ്രീണനമായാണ് ഏറിയകൂറും അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍, കഷ്ടിച്ച് പത്തു ശതമാനം മാത്രം വരുന്ന ഒരു ജാതിവിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് വേദിയിലെ പ്രാതിനിധ്യം ശതമാനക്കണക്കില്‍ അതിന്റെ മൂന്നിരട്ടിയോ അതില്‍കൂടുതലോ ആയാലും അതില്‍ അസ്വാഭാവികത കാണാത്ത പൊതുബോധം മതേതരമല്ലെന്നും സവര്‍ണാധിപത്യപരമാണെന്നും പ്രത്യേകം പറയേണ്ടതില്ല. നമ്പൂതിരി യോഗക്ഷേമസഭയും നായര്‍ സര്‍വീസ് സൊസൈറ്റിയും സാമുദായിക സംവരണത്തെക്കുറിച്ചു സംസാരിക്കുന്നത് പുരോഗമനപരമെന്ന് ആരും തെറ്റിദ്ധരിച്ചുപോകുന്ന ഭാഷയിലാണ്. കേരളത്തിന്റെ രാഷ്ട്രീയ അബോധത്തില്‍ ഇന്നും ശക്തമായി തുടരുന്ന പ്രച്ഛന്നമായ ജാതിബോധം രാഷ്ട്രീയത്തിന്റെ ഭാഷ ഭംഗിയായി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. അഥവാ, സവര്‍ണാധീശത്വത്തിന്റെ പടുഭാഷ രാഷ്ട്രീയഭാഷയായി തെറ്റിദ്ധരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.

പ്രാന്തവല്‍ക്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് കൂടുതല്‍ പേര്‍ സര്‍ക്കാര്‍ സര്‍വീസിലെത്തുന്നത് കാലങ്ങളായി ബ്യൂറോക്രസിയുടെ നിയന്ത്രണം കൈയാളിയിരുന്നവര്‍ക്കിടയില്‍ സൃഷ്ടിക്കുന്ന അങ്കലാപ്പാണ് ജാതിസംവരണത്തിനെതിരായ പ്രതിഷേധങ്ങളായി മാറുന്നത്. സര്‍വീസില്‍ ഉയര്‍ന്ന പദവികളിലെത്തുന്ന അപൂര്‍വം ദളിതരെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും കീഴുദ്യോഗസ്ഥര്‍ക്കുമിടയില്‍ വംശീയച്ചുവയുള്ള മിത്തുകള്‍ പ്രചരിക്കുന്നു. സാമൂഹികമായ ബാലന്‍സ് നിലവില്‍ വരാത്ത കാലത്തോളം സിവില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ രാഷ്ട്രീയബോധം അപക്വമായിരിക്കും. ദളിത്വിരുദ്ധവും മുസ്ളിം വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ 'പൊതുബോധ'ത്തിന്റെ തടവില്‍ സര്‍വീസ് സംഘടനകളുടെ സംഘടനാശക്തി വലിയൊരളവുവരെ വെറുതെയായിത്തീരുന്നു.

ഒരു വ്യവസ്ഥിതിയെന്ന നിലയില്‍ തകര്‍ന്നുകഴിഞ്ഞ ജാതിജന്മി നാടുവാഴിത്തം പ്രത്യയശാസ്ത്രതലത്തില്‍ നിലനിര്‍ത്തുന്ന സ്വാധീനമാണ് മേല്‍പ്പറഞ്ഞ ജനവിരുദ്ധമായ സാമാന്യബോധത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സ്. ചരിത്രം നോക്കിയാല്‍, അതേ ജാതിജന്മി മേധാവിത്വശക്തികളുടെ ചൊല്‍പ്പടിയിലാണ് കേരളത്തിന്റെ ആധുനികീകരണം ഒരു ഘട്ടംവരെ മുന്‍പോട്ടുപോയത്. ഈ സവര്‍ണാധിപത്യ പ്രത്യയലോകത്തിന് വെല്ലുവിളിയുയര്‍ത്തിയ നവോത്ഥാനത്തിന്റെ കീഴാളധാര കേരളത്തില്‍ കമ്യൂണിസ്റുപ്രസ്ഥാനങ്ങള്‍ക്ക് വേരുപിടിച്ചു വളരാന്‍ മണ്ണൊരുക്കി. 1957-ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി നേടിയ ചരിത്രപ്രധാനമായ വിജയം ജാതിജന്മിനാടുവാഴിത്തത്തിന്റെയും ദേശീയമുതലാളിത്തത്തിന്റെയും 'ഹെജിമനി'ക്ക് മാരകമായ പ്രഹരമേറ്റതിന്റെ രാഷ്ട്രീയസൂചനയായിരുന്നു. അതോടെ, അധ്വാനവര്‍ഗവിരുദ്ധമായ പരമ്പരാഗത ആശയലോകം മുതലാളിത്ത ആധുനികീകരണത്തിന്റെയും സവര്‍ണസദാചാരബോധത്തിന്റെയും ബൂര്‍ഷ്വാ വ്യക്തിസ്വാതന്ത്ര്യസങ്കല്‍പ്പങ്ങളുടെയും ഇഴകള്‍ കീഴാളവിരുദ്ധമായ ഒരു വികസനപരിപ്രേക്ഷ്യത്തില്‍ കോര്‍ത്തെടുക്കാനുള്ള മാര്‍ഗങ്ങളന്വേഷിച്ചു. ഭൂപരിഷ്കരണത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ പോലും ബൂര്‍ഷ്വാപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരാന്‍ തുടങ്ങി. കീഴാളസൌന്ദര്യശാസ്ത്രവും അധ്വാനപക്ഷ സംവേദനക്ഷമതയും സംഘടിത ഇടതുപക്ഷരാഷ്ട്രീയവും ഒരുപോലെ ആക്രമിക്കപ്പെട്ട ഒരു ഇടവേളയുടെ പ്രതീകമായിരുന്നു ജാതിമതശക്തികളുടെയും എല്ലാതരം പുരോഗമനവിരുദ്ധ സംഘടനകളുടെയും കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട്. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പുരോഗതി ദുര്‍ബലമാക്കാന്‍ ഒരു പരിധിവരെയെങ്കിലും അതിനു കഴിഞ്ഞു. നിരവധി സമരമുഖങ്ങളില്‍ നേരിട്ട പരാജയം, അതിനു സമാന്തരമായി മറ്റു മേഖലകളില്‍ നേടുന്ന വിജയത്തിലൂടെ മറികടന്നാണ് കേരളത്തിലെ ഇടതുപക്ഷം പിന്നെയും കുറെക്കാലം സംസ്ഥാനത്തിന്റെ രാഷ്ട്രീയബലാബലം നിലനിര്‍ത്തിയത്. സാംസ്കാരിക-രാഷ്ട്രീയ പ്രതിവിപ്ളവത്തിന്റെ ചരിത്രത്തിലെ ശ്മശാനഭീകരമായ ഉപാഖ്യാനമായിരുന്നു അടിയന്തരാവസ്ഥയ്ക്കു ലഭിച്ച പൊതുസമ്മതി. നവോത്ഥാനത്തിന്റെ കീഴാളപരിപ്രേക്ഷ്യം ദുര്‍ബലമായതോടെ സവര്‍ണ സാംസ്കാരിക മാതൃകകള്‍ക്ക്, പുരോഗമനവാദത്തിന്റെ മേമ്പൊടി പുരട്ടിയ ആശയക്കൂട്ടുകളുടെ അകമ്പടിയോടെ, കേരളത്തിന്റെ ഇടതുപക്ഷാവബോധത്തെ പ്രതിസന്ധിയിലാഴ്ത്താന്‍ കഴിഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്കുള്ള ഒഴുക്കിന്റെ ഒരുഘട്ടത്തില്‍ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തട വീണു.

കേരളീയസമൂഹത്തില്‍ അലയടിച്ചാര്‍ക്കുന്ന അരാഷ്ട്രീയവാദത്തിന്റെയും പ്രതിലോമസാംസ്കാരിക മുദ്രാവാക്യങ്ങളുടെയും സ്രോതസ്സ് സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും കുത്തകമുതലാളിത്തത്തിന്റെ കമ്പോളദാഹവും ജന്മിത്ത-നാടുവാഴിത്ത പ്രവണതകളും കൈകോര്‍ക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്ര പരിസരമാണ്. എന്നാലതിന്റെ ഇരകളും ചാവേറുകളുമായി മധ്യവര്‍ഗസമൂഹം മാറിക്കഴിഞ്ഞിരിക്കുന്നു. പ്രത്യയശാസ്ത്രത്തിന്റെ വര്‍ണക്കണ്ണാടി സമകാലികകേരളത്തിന്റെ രാഷ്ട്രീയയാഥാര്‍ഥ്യം ശരാശരി മലയാളിയില്‍നിന്നു മറയ്ക്കുന്നു.

ആഗോളമൂലധനത്തിന്റെയും ഇന്ത്യന്‍ ഭരണകൂടത്തിന്റെയും ഒരു ഉപഗ്രഹം മാത്രമായി കേരളത്തെ കാണാതിരിക്കുകയും, എന്നാല്‍, സര്‍വതന്ത്രസ്വതന്ത്രമായ ഒരു പരമാധികാരസമൂഹമായി അതിനെ കണക്കാക്കുകയെന്ന അബദ്ധം കൈയൊഴിയുകയും ചെയ്തെങ്കിലല്ലാതെ, ഇന്ത്യന്‍ ഭരണകൂടത്തെയും കേരളീയ പൊതുബോധത്തെയും കൂട്ടിയിണക്കുന്ന കണ്ണികള്‍ ഇഴതിരിക്കാനാവില്ല. കേരളത്തിലെ ദളിതന്റെയും മുസ്ളിമിന്റെയും ജീവിതനിലവാരം ദേശീയ മാനദണ്ഡങ്ങളുമായി തട്ടിച്ചു പറഞ്ഞുകൊണ്ടുള്ള ഗിമ്മിക്കുകള്‍ ഇന്ത്യന്‍ ഭരണകൂടത്തെക്കുറിച്ചും, വിശേഷിച്ച്, ഫാസിസത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളെ വഴിതെറ്റിക്കുന്നത് മലയാളി നിത്യവും കണ്ടുകൊണ്ടിരിക്കുകയാണ്.

*
ഷിജു ഏലിയാസ് കടപ്പാട്: ദേശാഭിമാനി വാരിക

7 comments:

വര്‍ക്കേഴ്സ് ഫോറം said...

'കപട ഇടതുപക്ഷബോധം' ബുദ്ധിപരമായ ഇരട്ടത്താപ്പ് മുഖമുദ്രയാക്കിയ പുരോഗമനനാട്യക്കാരുടെ ഒരു തലമുറയ്ക്ക് ജന്മം നല്‍കി. ജാതി, മതം, ലിംഗഭേദം, പ്രാദേശികത തുടങ്ങിയവയ്ക്കെതിരെ വേദികളില്‍ ഘോരഘോരം പ്രസംഗിക്കുന്നവര്‍ പുരുഷാധിപത്യവാദികളായ ഭര്‍ത്താക്കന്മാരും യാഥാസ്ഥിതികരായ നാട്ടുപ്രമാണിമാരുമായി തുടര്‍ന്നു. ജാതിമതാദികളെ ചരിത്രപരമായി മനസ്സിലാക്കുന്നതിലും സംസ്കാരത്തിന്റെ വ്യാപ്തി ഉള്‍ക്കൊള്ളുന്നതിലും പരാജയപ്പെട്ട ഇക്കൂട്ടരില്‍ ചിലര്‍ കമ്യൂണിസ്റ്റുകാരെന്നും, മറ്റു ചിലര്‍ യുക്തിവാദികളെന്നും, സ്ത്രീവിമോചനവാദികളെന്നും ഇനിയുമൊരു കൂട്ടര്‍ വിശാല ഇടതുപക്ഷവാദികളെന്നും സ്വയം വിളിച്ചു. സംഘടിത കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളില്‍നിന്ന് അകലം പാലിച്ച ഈ 'ഇടതുപക്ഷം' പ്രസ്ഥാനത്തിലുള്ള മോഹഭംഗം ചെലവേറിയ വില്‍പ്പനച്ചരക്കും ഒട്ടേറെ ആരാധകരും ആവശ്യക്കാരുമുള്ള 'ഫാഷനും' ആക്കിമാറ്റി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയില്‍നിന്ന് തള്ളിമാറ്റുന്നതിനുള്ള ഉപാധികളായി ഇത്തരം ധൈഷണിക-പ്രത്യയശാസ്ത്ര വ്യവഹാരങ്ങള്‍ മാറി. 'ഹാമലീനിലെ കുഴലൂത്തുകാര'നെപ്പോലെ കമ്യൂണിസ്റ്റുകാരെയൊന്നടങ്കം രക്തസാക്ഷികളാവാന്‍ ക്ഷണിച്ച എം എന്‍ വിജയനും ('വരൂ നമുക്ക് രക്തസാക്ഷികളാകാം' എന്ന മാതൃഭൂമി വാരികയില്‍ വന്ന ലേഖനം ഓര്‍മിക്കുക) ആസാദ് മുതല്‍ സി ആര്‍ നീലകണ്ഠന്‍വരെയുള്ളവര്‍ ആളെക്കിട്ടാതെ സ്വയം ഒടുങ്ങി. എന്നാല്‍ 'ഇടതുപക്ഷത്തെക്കാള്‍ കൂടുതല്‍ ഇടതുപക്ഷത്താണെ'ന്ന് അവകാശപ്പെടുന്ന മുഖ്യധാരാമാധ്യമങ്ങള്‍ ഇവരെ കമ്യൂണിസ്റ്റു പാര്‍ടിക്കെതിരായ 'ജനകീയ കലാപ'ത്തിന്റെ പ്രതീകങ്ങളാക്കി.

Calicocentric കാലിക്കോസെന്‍ട്രിക് said...

കുപ്പ കുന്നോളം ചൊരിഞ്ഞിട്ടിട്ടുണ്ട് വിദ്വാന്‍. കക്ഷി ഇന്നലെ വരെ സ്വത്വരാഷ്ട്രീയം പറഞ്ഞു നടന്നിരുന്ന ആളാണോ? നിലപാടു മാറ്റത്തിനോട് കൂറ് അലറാന്‍ ചൊരിഞ്ഞതുപോലുണ്ട് ഈ കുപ്പ.

ശിവരാമകൃഷ് said...

കുന്നോളം ചോരുഞ്ഞ കുപ്പ നക്കാന്‍ ഒരുവന്‍ വന്നുപോയി.അതു കാണാന്‍ ഈ ഞാനും.

ചാർ‌വാകൻ‌ said...

ഗ്രാംഷി-സ്പെഷ്യലിസ്റ്റായ ഈ മഹാൻ,സംഘടിത ഇടതു പക്ഷത്തിന്റെ സൈദ്ധാന്തിക വക്താവാകാനുള്ള ഒരുണ്ടുകളീ കണ്ടിട്ടു സഹതാപം തോന്നുന്നു.നടപ്പില്ല മകനേ,കെ.ഈ.എൻ അവിടുണ്ട്.ഈഎമെസിന്റെ ഒഴിവിലേക്ക് എത്ര പേരാണ് തള്ളികയറിയത്.
സാമ്രാജ്യത്വ മൂലധനം പുതിയ പ്രതിഭാസമൊന്നുമല്ല.മൂന്നു നൂറ്റാണ്ടായി വളരെ ശക്തമാണത്.അത് നവീകരിച്ചത് കീഴാള ജാതിസമൂഹങ്ങളെകൂടിയാണ്.നവോത്ഥാനത്തിന്റെ നേതൃത്വങ്ങളെ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റുന്ന കമ്മ്യൂണിസ്റ്റു ശൈലി(അയ്യങ്കാളിയെ കേട്ടിട്ടില്ലാത്ത ഈ.എം.എസ്സ്)കയ്യൊഴിഞ്ഞതിൽ സന്തോഷം.
നവജനാധിപത്യ പ്രസ്ഥാനങ്ങളെ പ്രതിസ്ഥാനത്തു നിർത്തുക ഫാസിസ്റ്റുകളുടെ രീതിയായതിനാൽ,ഷിജുവും ആലൈനിൽ തുടരുക എന്നേ പറയാനുള്ളൂ.

ജനശക്തി said...

വെറുതെ കുപ്പയെന്ന് വിശേഷിപ്പിക്കാന്‍ എന്തൊരു എളുപ്പം. കാര്യങ്ങള്‍ വ്ശദീകരിച്ച് കുപ്പയാണെന്ന് തെളിയിക്കാന്‍ ഇത്തിരി പണിയെടുക്കണം. പറ്റുമെങ്കില്‍ ഒന്ന് ശ്രമിക്കൂ കാലിക്കോസെന്റ്രിക്ക്.

Anonymous said...

ആരപ്പാ ഈ പുതിയ പ്റവാചകന്‍ കടിച്ചാല്‍ പൊട്ടാത്ത മലയാളവുമായി ഇറങ്ങിയിരിക്കുന്നത്‌?

കിണാലൂരില്‍ പാര വച്ചത്‌ വലത്‌ മാധ്യമങ്ങളെക്കാള്‍ സഖാവ്‌ അചുതാനന്ദന്‍ തന്നെ അല്ലെ?
ഇഛാ ശക്തി ഉണ്ടെങ്കില്‍ ആ റോഡ്‌ ഉണ്ടാക്കുക തന്നെ ചെയ്യണം, ആരെങ്കിലും റോഡില്‍ കുത്തിയിരുന്നാല്‍ റോഡ്‌ വേണ്ട എന്ന നിലപാട്‌ എവിടേ കൊണ്ടെത്തിക്കും ?

ബ്റാഹ്മണ്യ്യവും മറ്റും എന്തിനാണു വലിച്ചിടുന്നതെന്നു മനസ്സിലായില്ല ഏതു ബ്റഹ്മണന്‍ ആണു നിങ്ങളെ എതിറ്‍ക്കാന്‍ വന്നത്‌? പിണറായിയും അച്യുതാനന്ദനും ഒക്കെ ബ്റാഹ്മണറ്‍ ആണോ? ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ ബ്റാഹ്മണറ്‍ ആണോ?

പ്റതി പക്ഷം നിങ്ങളുടെ ഒരു പരിപാടിയെയും എതിറക്കാന്‍ വരുന്നില്ല ആകെ എല്ലാം കഴിഞ്ഞു തങ്കച്ചനോ ചാണ്ടിയോ എന്തെങ്കിലും ബബ്ബ ബബ്ബ എന്നു പറയും

നാലു വറ്‍ത്തമാനം പറയാന്‍ അറിയാവുന്ന മുരളീധരന്‍ തെണ്ടി തിരിഞ്ഞു നടക്കുന്നു, ഉണ്ണിത്താന്‍ മാളത്തിലായി , എതിറ്‍പ്പില്ലാതെ ഭരിക്കാന്‍ ഇതുപോലെ നല്ല അവസരം ആറ്‍ക്കുമില്ല , കഴിയാത്തതിനു ആരെ പുലഭ്യം പറയുന്നു?

ഏഷ്യാനെറ്റോ മനോരമയോ അല്ലാതെ നിങ്ങള്‍ക്കു എവിടെ ആണു എതിറ്‍പ്പ്‌ ?

ആരുമില്ല

ചെയ്യാന്‍ എന്തെങ്കിലും ഉണ്ടേല്‍ ഇനി മുന്നൂറു ദിവസം ഉണ്ട്‌ ചെയ്യ്‌ അല്ലെങ്കില്‍ ചെയ്യിക്ക്‌, പാര വെക്കുന്നവന്‍ മുഖ്യമന്ത്റി ആയാലും ഇറക്കി വിട്‌ , ഗീറ്‍ വാണം വേണ്ട

പ്റവറ്‍ത്തിക്കു നാവടക്കു പണി എടൂക്കു

ചാർ‌വാകൻ‌ said...

അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്കുള്ള ഒഴുക്കിന്റെ ഒരുഘട്ടത്തില്‍ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തട വീണു.
സഖാവേ,ഇതൊന്നു വിശദമാക്കാമോ..?എന്തുകൊണ്ടെന്ന്.