Saturday, June 12, 2010

ഭയം ഭരിക്കുന്നിടം

ഭയം ഭരിക്കുന്നിടം; ആരോടും ഒന്നും ചോദിക്കരുത്

ഹൈദരാബാദ്.........

കുറ്റവിമുക്തരായാലും മുസ്ളിം ചെറുപ്പക്കാരെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് നടന്ന മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം പിടിക്കപ്പെട്ട മുസ്ളിം ചെറുപ്പക്കാര്‍ കുറ്റവിമുക്തരായി ജയിലില്‍നിന്ന് പുറത്തുവന്നിട്ടും അവര്‍ക്കെതിരെ പൊലീസ് പീഡനം തുടരുന്നു. ഇവരുടെ യാത്രകള്‍പോലും പൊലീസ് നിരീക്ഷിക്കുന്നു. കഴിഞ്ഞ മാസം ഹൈദരാബാദ് പഴയ നഗരത്തിലെ മുസ്ളിം ഭൂരിപക്ഷ പ്രദേശമായ ഷാഅലി ഭണ്ഡയില്‍ അക്രമികള്‍ പൊലീസുകാരനെ വെടിവച്ചുകൊന്നതോടെയാണ് യുവാക്കളെ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നത്. പള്ളിയില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ നിരപരാധികളായ മുസ്ളിം ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോകാനും പീഡിപ്പിക്കാനും ഉത്സാഹം കാട്ടിയ പൊലീസും കോണ്‍ഗ്രസ് സര്‍ക്കാരും പള്ളിയില്‍ ബോംബ് വച്ച ഹിന്ദു തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 2007ലെ സ്‌ഫോടനത്തിന് ശേഷം നൂറുകണക്കിന് ചെറുപ്പക്കാരെ കള്ളക്കേസില്‍കുടുക്കി ജയിലിലടച്ചു. മസ്‌ജിദില്‍ ബോംബ് വച്ച തീവ്രവാദികളുമായുള്ള ബന്ധമാരോപിച്ചായിരുന്നു അറസ്റ്റ്. ബോംബ് സ്ഥാപിച്ചത് അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദസംഘടനയുടെ പ്രവര്‍ത്തകരാണെന്നും രാജസ്ഥാനിലെ അജ്‌മീര്‍ ദര്‍ഗയിലും ഇതേ സംഘടനക്കാരാണ് സ്‌ഫോടനം നടത്തിയതെന്നുമുള്ള സിബിഐ വെളിപ്പെടുത്തല്‍ വന്നിട്ടും ഹൈദരാബാദിലെ മുസ്ളിം ചെറുപ്പക്കാര്‍ സഹിക്കുന്ന പൊലീസ് പീഡനത്തിന് അറുതിയായില്ല. നഗരത്തില്‍ എന്ത് അക്രമമുണ്ടായാലും തങ്ങളെ തന്നെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നതെന്ന് പേര് പുറത്തുപറയരുതെന്നും പടമെടുക്കരുതെന്നുമുള്ള അഭ്യര്‍ഥനയോടെ ഒരു ചെറുപ്പക്കാരന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

ഒരു മാധ്യമത്തോടും വിവരങ്ങള്‍ പറയരുതെന്ന് പൊലീസ് ഇവര്‍ക്ക് പലയാവൃത്തി താക്കീത് നല്‍കിയിട്ടുണ്ട്. ജയില്‍മോചിതരായ ഈ ചെറുപ്പക്കാര്‍ പലരും ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണി ചെയ്‌തുമാണ് ജീവിക്കുന്നത്. നേരത്തെ ജോലിചെയ്ത സ്വകാര്യസ്ഥാപനങ്ങളുടെ ഉടമകള്‍ ഇവരെ ഒഴിവാക്കി. പലരുടെയും പഠനം മുടങ്ങി. പൊലീസിന്റെ ദിവസങ്ങള്‍ നീണ്ട മൂന്നാംമുറയും നാര്‍കോ അനാലിസിസ് പരിശോധനയും ഈ ചെറുപ്പക്കാരെ മാറാരോഗികളാക്കി മാറ്റി. പൊലീസിനും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കും ലക്ഷങ്ങള്‍ കൈക്കൂലികൊടുക്കാന്‍ പ്രാപ്തിയുള്ള പലരും പീഡനമേല്‍ക്കാതെയും കേസില്‍ കുടുങ്ങാതെയും രക്ഷപ്പെട്ടിരുന്നു. കുറച്ച് ദിവസം മുമ്പ് ബൈക്കില്‍വന്ന് രണ്ട് അക്രമികള്‍ പൊലീസുകാരനെ വെടിവച്ചുകൊന്നതോടെ ഇവരുടെ ജീവിതം ദുസ്സഹമായി. യഥാര്‍ഥ പ്രതികളെ പിടിക്കാതെ പൊലീസ് വീണ്ടും ഇവരെ ത്തന്നെ വേട്ടയാടുന്നു.

ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ പഴയ നഗരത്തിലുണ്ടായ വര്‍ഗീയകലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടപ്പോഴും മുസ്ളിം ചെറുപ്പക്കാരെ പൊലീസ് വേട്ടയാടി. അകാരണമായി ജയില്‍വാസമനുഭവിച്ചവര്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗത്തിനും അത് ലഭിച്ചിട്ടില്ല. ഈ പ്രശ്‌നത്തില്‍ പൊലീസിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും സമീപനം ആന്ധ്രപ്രദേശിലെ ന്യൂനപക്ഷവിഭാഗങ്ങളില്‍ സൃഷ്ടിച്ച അരക്ഷിതബോധവും ഭീതിയും വിവരണാതീതമാണെന്ന് കള്ളക്കേസ് ചുമത്തപ്പെട്ടവരുടെ നീതിക്കായി പ്രവര്‍ത്തിക്കുന്ന സിവില്‍ ലിബര്‍ട്ടീസ് മോണിറ്ററിങ് കമ്മിറ്റിയുടെ പ്രതിനിധി എസ് ക്യു മസൂദ് പറഞ്ഞു. ശാഹിദ് ബിലാല്‍ എന്ന തീവ്രവാദിയുടെ പേരുപറഞ്ഞ് മുസ്ളിംവേട്ട നടത്തിയപ്പോള്‍ സാധാരണ മുസ്ളിങ്ങള്‍ മാത്രമല്ല ഹൈദരാബാദില്‍ മുസ്ളിം നേതാക്കള്‍ പോലും നിശ്ശബ്ദരാകുകയായിരുന്നു. പൊലീസും ഹിന്ദു തീവ്രവാദികളും ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയുടെ ഫലമാണിത്-അദ്ദേഹം പറഞ്ഞു.

II

സെയ്‌ദാബാദിലെ സ്‌ത്രീകള്‍ പൊറുക്കില്ല; കോണ്‍ഗ്രസിനോടും പൊലീസിനോടും

യുവാക്കള്‍മാത്രമല്ല, വീട്ടമ്മമാരുള്‍പ്പെടെയുള്ള സ്‌ത്രീകള്‍ക്കും ഇവിടെ രക്ഷയില്ല. പൊലീസ് പീഡനത്തിനെതിരെ പ്രതികരിച്ച സ്‌ത്രീകളെ കേസില്‍ കുടുക്കി ജയിലിലടച്ചു. കാവിയെയും കാക്കിയെയും മാത്രമല്ല, കോണ്‍ഗ്രസുകാരെയും ഭയമാണ് ഷബിസ്‌തയ്ക്കും മിസ്‌ലുരൂബയ്ക്കും. കണ്‍മുന്നില്‍ സഹോദരനെ നഷ്ടമായവരാണിവര്‍. യുവാക്കളെ പീഡിപ്പിക്കുന്നതിനെതിരെ ഗല്ലിയിലെ സ്‌ത്രീകളെ കൂട്ടി ഹൈദരാബാദിലെ സെയ്‌ദാബാദ് പൊലീസ് സ്റ്റേഷനിലെത്തിയ 2008 മാര്‍ച്ച് അഞ്ചിലെ രാത്രി ഇവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. നിവേദനം നല്‍കാനെത്തിയ 29 സ്‌ത്രീകള്‍ ക്രൂരമായ ലാത്തിച്ചാര്‍ജിനിരയായി. ലാത്തിച്ചാര്‍ജിനുശേഷം ഇവരെ പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതികളാക്കി. ചോദ്യംചെയ്യലിനിടയിലെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍. വനിതാപൊലീസുകാരെ സാക്ഷിനിര്‍ത്തി പുരുഷപൊലീസുകാരുടെ ഭേദ്യം. തുടര്‍ന്ന് ആഴ്ചകള്‍ നീണ്ട ജയില്‍വാസം. ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും പൊലീസും എങ്ങനെയാണ് സംഘപരിവാറിന്റെ കൈയിലെ പാവകളാകുന്നതെന്ന് ഷബിസ്‌തയെയും മിസ്‌ലുരൂബയെയുംപോലുള്ളവര്‍ അനുഭവിച്ച ദുരിതങ്ങളില്‍നിന്ന് വായിച്ചെടുക്കാം.

പൊലീസ് കമീഷണറുടെ ഓഫീസിനടുത്തുവച്ച് ഗുജറാത്ത് പൊലീസിലെ നരേന്ദ്ര അമീന്‍ (സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇയാളിപ്പോള്‍ ജയിലിലാണ് ) എന്ന ഓഫീസറുടെ വെടിയേറ്റ് മരിച്ച മുജാഹിദ് സലിമിന്റെ സഹോദരികളാണ് ഇവര്‍. 2002 മുതലാണ് സെയ്‌ദാബാദിലെ മുസ്ളിങ്ങള്‍ പൊലീസിന്റെ നോട്ടപ്പുള്ളികളായത്. 2002ലെ ഗുജറാത്തിലെ വംശഹത്യക്കാലത്ത് ഗുജറാത്ത് പൊലീസ് ഈ തെരുവിലെ മൌലാന മുഹമ്മദ് നസീറുദീനെ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സെയ്‌ദാബാദുകാരുടെ ദുര്യോഗം തുടങ്ങിയതെന്ന് മൊതാസിം ബില്ല 'ദേശാഭിമാനി'യോട് പറഞ്ഞു.

"സിമി ബന്ധമാരോപിച്ച് മൌലാനയെ 2004ല്‍ ഗുജറാത്ത് പൊലീസ് അറസ്റുചെയ്‌തു. ഗുജറാത്തിലെ ബിജെപി നേതാവും മന്ത്രിയുമായിരുന്ന ഹരി പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസിലും നസീറുദീനെ ഉള്‍പ്പെടുത്തി. ജാമ്യം ലഭിച്ചശേഷം ഹൈദരാബാദിലെ കമീഷണര്‍ ഓഫീസില്‍ ഹാജര്‍ നല്‍കാന്‍ പോയ മൌലാനയെ ജ്യേഷ്ഠനും താനും മുജാഹിദ് സലിമും അനുഗമിച്ചിരുന്നു. ഒപ്പുവയ്ക്കാന്‍ ചെന്ന മൌലാനയെ അറസ്റുചെയ്യാന്‍ ഗുജറാത്ത് പൊലീസ് ഓഫീസര്‍മാര്‍ കാത്തുനിന്നിരുന്നു. നരേന്ദ്ര അമീന്‍ ഓഫീസര്‍ മൌലാനയെ അറസ്റുചെയ്യാനൊരുങ്ങി. ഇത് തടയാന്‍ ശ്രമിച്ച മുജാഹിദ് സലിമിനെ അമീന്‍ വെടിവച്ചുകൊന്നു. ഈ കേസില്‍ ദൃൿസാക്ഷിയായതോടെയാണ് തുടര്‍ച്ചയായി ദ്രോഹിക്കാന്‍ തുടങ്ങിയത്. 2008 മാര്‍ച്ച് അഞ്ചിന് വൈകിട്ട് ആറരയ്ക്ക് വാനില്‍ വന്ന ചിലര്‍ എന്നെ പിടിച്ചുകൊണ്ടുപോയി. ഗല്ലിയില്‍ വച്ചുതന്നെ കണ്ണുകെട്ടി. പിന്നെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി ദിവസങ്ങളോളം ശാരീരികവും മാനസികവുമായ പീഡനം''- മൊതാസിം പറഞ്ഞു.

മൊതാസിമിനെ പിടിച്ചുകൊണ്ടുപോയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നപ്പോഴായിരുന്നു സ്‌ത്രീകള്‍ക്കെതിരെ ലാത്തിച്ചാര്‍ജും അറസ്റുമുണ്ടായത്. സാധാരണവേഷത്തില്‍ വന്നവരാണ് ആരാണെന്ന് അറിഞ്ഞിരുന്നില്ല. ഇക്കാര്യം അന്വേഷിക്കാനായിരുന്നു സ്‌ത്രീകള്‍ കൂട്ടത്തോടെ പൊലീസ് സ്റേഷനില്‍ ചെന്നത്. ഇതിനെയാണ് സ്റേഷന്‍ അക്രമമായി ചിത്രീകരിച്ച് പീഡനങ്ങള്‍ക്ക് തുടക്കമിട്ടത്.

III

ഫാം ഹൌസ് സെല്ലുകളില്‍ നിരപരാധികളുടെ വിലാപം

ഹൈദരാബാദിലെ ഫാം ഹൌസുകളിലും മറ്റു കേന്ദ്രങ്ങളിലും പൊലീസ് സജ്ജമാക്കിയ സെല്ലുകളില്‍ നടക്കുന്നത് ഇറാഖി തടവുകാരോട് അമേരിക്കന്‍ സേന കാണിക്കുന്ന ക്രൂരതയെയും വെല്ലുന്ന പീഡനം. നക്സലൈറ്റുകളെ ചോദ്യംചെയ്യാന്‍ സജ്ജമാക്കിയ സെല്ലുകളില്‍ ഇപ്പോള്‍ ഉയരുന്നത് മുസ്ളിം ചെറുപ്പക്കാരുടെ ദീനരോധനം. 2007ലെ മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം പൊലീസ് പിടികൂടിയ നിരപരാധികളായ ചെറുപ്പക്കാര്‍ നഗരപ്രാന്തങ്ങളിലെ ഇത്തരം ഫാം ഹൌസുകളില്‍ പീഡിപ്പിക്കപ്പെട്ടു. മൂന്നാംമുറകളാണ് ഫാം ഹൌസുകളിലും മറ്റും നടക്കുന്നതെന്ന് സന്നദ്ധസംഘടനയായ ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് മോണിറ്ററിങ് കമ്മിറ്റി സെക്രട്ടറി ലത്തീഫ് ഖാന്‍ ദേശാഭിമാനിയോടു പറഞ്ഞു.

നഗരത്തിന് 40 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഷംഷാബാദിലും ഗണ്ടിപേട്ടിലും നഗരപ്രാന്തങ്ങളിലെ വനമേഖലയിലെ ഫാംഹൌസുകളിലും ഇത്തരം സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. നഗരത്തിലെ ജനവാസകേന്ദ്രങ്ങള്‍ക്കു നടുവില്‍പോലും രഹസ്യപീഡനകേന്ദ്രങ്ങളുണ്ട്. തീവ്രവാദികളെന്ന് മുദ്രകുത്തി കസ്റഡിയിലെടുക്കുന്ന ചെറുപ്പക്കാരെ ഇത്തരം കേന്ദ്രത്തില്‍ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നത് പതിവാണ്. അനധികൃത തടങ്കലില്‍ വച്ച് പിന്നീട് കോടതിയില്‍ ഹാജരാക്കും. കോടതിയോട് വീണ്ടും പൊലീസ് കസ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടും. പിന്നെയാണ് ചോദ്യംചെയ്യല്‍. ദിവസങ്ങള്‍ നീണ്ട പീഡനങ്ങളേറ്റ ചെറുപ്പക്കാര്‍ ഏതു കുറ്റവും ഏല്‍ക്കാന്‍ നിര്‍ബന്ധിതരാകും. ഇത്തരം 'കുറ്റസമ്മതങ്ങള്‍' വീഡിയോയില്‍ റെക്കോഡ് ചെയ്ത് സിഡി പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കും. പത്രപ്രവര്‍ത്തകര്‍ അത് ആഘോഷമാക്കും. നഖങ്ങളില്‍ സൂചി കയറ്റുക, താടിരോമം പിഴുതെടുക്കുക, ലിംഗത്തിലും മലദ്വാരത്തിലുമുള്ള ഷോക്ക് തുടങ്ങിയ കാടന്‍ പ്രയോഗങ്ങള്‍ കൂടാതെ 'ജല ചികിത്സ' (വാട്ടര്‍ ട്രീറ്റ്മെന്റ്) എന്ന് പൊലീസുകാര്‍ വിളിക്കുന്ന ഇസ്രയേലി മുറയും പ്രയോഗിക്കുന്നതായി പീഡനമേറ്റ യുവാക്കള്‍ വെളിപ്പെടുത്തുന്നു. മേശമേല്‍ വരിഞ്ഞുകെട്ടി മുഖം കറുത്ത തുണികൊണ്ട് മൂടി വായയുടെ ഭാഗത്ത് ദ്വാരമുണ്ടാക്കി അതിലൂടെ വെള്ളം കുടിപ്പിക്കുന്ന ഏര്‍പ്പാടാണിത്. 20 ലിറ്റര്‍ വെള്ളമെങ്കിലും കുടിപ്പിക്കും. മരണം മുന്നില്‍ കാണുന്ന അവസ്ഥയില്‍ യുവാക്കള്‍ 'കുറ്റസമ്മത'ത്തിനു തയ്യാറാകും- ലത്തീഫ് ഖാന്‍ പറഞ്ഞു. ദിവസങ്ങള്‍ തുടര്‍ച്ചയായി പീഡിപ്പിച്ചിട്ടും മുറിവ് പുറത്തുകാണാത്ത വിധമാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് എട്ടുദിവസം കസ്റ്റഡിയിലും 100 ദിവസം ജയിലിലും കിടന്ന ഹാഷിമാബാദിലെ മുഹമ്മദ് റിയാസുദ്ദീന്‍ ഖാന്‍ പറഞ്ഞു. റിയാസുദ്ദീനെപ്പോലുള്ള നിരവധിപേരെ ഇവിടെ കണ്ടുമുട്ടാനായി. ഇവര്‍ക്കെല്ലാം പറയാനുള്ളത് പൊലീസിന്റെ പീഡനകഥകള്‍.

IV

ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആന്ധ്ര പൊലീസും

കേസ് അന്വേഷണത്തില്‍ ഗുജറാത്ത് പൊലീസിന്റെ വര്‍ഗീയവല്‍ക്കരണ മാതൃക ആന്ധ്രപൊലീസും കൈക്കൊള്ളുന്നു. ഗുജറാത്ത് പൊലീസിന്റെ തനിനിറം പുറത്തുകൊണ്ടുവന്ന കുപ്രസിദ്ധ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റമുട്ടല്‍ കൊലപാതകവും ഹൈദരാബാദിലെ മക്ക മസ്‌ജിദ് സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടെന്ന് ഹൈദരാബാദിലെ മനുഷ്യാവകാശപ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും വിശ്വസിക്കുന്നു. ഇരു സംസ്ഥാനങ്ങളിലെയും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ വര്‍ഗീയത ആയുധമാക്കുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവങ്ങള്‍. ഗുജറാത്തിലെ ബിജെപി സര്‍ക്കാരും ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരും തമ്മിലുള്ള ഗൂഢബന്ധവും ഇത് പുറത്തുകൊണ്ടുവന്നു. സൊഹ്റാബുദ്ദീന്‍ വധക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിഐജി വന്‍സാരയെയും ഇയാളെ സഹായിച്ച ആന്ധ്രപ്രദേശ് പൊലീസിലെ ഉന്നതരെക്കുറിച്ചുമുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയപ്പോഴാണ് സംഘപരിവാറിനെ കൂട്ടുപിടിച്ച് മക്ക മസ്‌ജിദ് സ്‌ഫോടനം സംഘടിപ്പിച്ചതെന്ന് പല സംഘടനകളും പറയുന്നു.

സൊഹ്റാബുദ്ദീന്‍ ഷെയ്‌ഖും ഭാര്യ കൌസര്‍ബിയും 2006ലാണ് കൊല്ലപ്പെട്ടത്. തീവ്രവാദബന്ധമുള്ള ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് പ്രചരിപ്പിച്ചത്. സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ സുപ്രീംകോടതി ചീഫ് ജസ്റിസിനെഴുതിയ കത്ത് പൊതുതാല്‍പ്പര്യഹര്‍ജിയായി പരിഗണിച്ച സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ആദ്യം സിഐഡിയും പിന്നെ സിബിഐയും അന്വേഷിച്ചു. സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ ഇവയാണ്: സ്വന്തം ബിസിനസിനൊപ്പം മറ്റ് ബിസിനസുകാരെ ഭീഷണിപ്പെടുത്തി പണം സമ്പാദിച്ചിരുന്ന ആളായിരുന്നു സൊഹ്റാബുദ്ദീന്‍. ഭീകരബന്ധം ഉണ്ടായിരുന്നില്ല. രാജസ്ഥാനിലെ മാര്‍ബിള്‍ കച്ചവടക്കാരെയാണ് സൊഹ്റാബുദ്ദീന്‍ ഭീഷണിപ്പെടുത്തിയിരുന്നത്. ഇവരാണ് വന്‍സാരയെന്ന പൊലീസ് ഓഫീസര്‍ക്ക് സൊഹ്റാബുദ്ദീനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഹൈദരാബാദിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുമായി വന്‍സാരയും സംഘവും ബന്ധപ്പെട്ടു. സൊഹ്റാബുദ്ദീനെയും ഭാര്യയെയും ഹൈദരാബാദിലേക്ക് ക്ഷണിച്ചുവരുത്തിയ പൊലീസ് ദമ്പതികളെ ടണ്ടോലഗ്രാമത്തില്‍ തടഞ്ഞ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. സൊഹ്റാബുദ്ദീനെ വെടിവച്ചുകൊന്നു. കൌസര്‍ബിയെ ബലാത്സംഗംചെയ്ത് കൊന്നു. കേസിലെ സാക്ഷിയായ തുളസിറാം പ്രജാപതിയും ദുരൂഹമായി കൊല്ലപ്പെട്ടു. വന്‍സാര, നരേന്ദ്ര അമീന്‍ തുടങ്ങിയ ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥരെ കൂടാതെ ആന്ധ്രപൊലീസിലെ രാജീവ് ത്രിവേദിയും രാമചന്ദ്രനും എസ് കെ ഷിന്‍ഡെയ്ക്കും കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായി.

ഇത് വാര്‍ത്തയാക്കിയ പത്രങ്ങള്‍ക്കെതിരെ ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസെടുത്തു. ഗുജറാത്ത് സര്‍ക്കാരുമായുള്ള ഗൂഢബന്ധം ന്യൂനപക്ഷങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരം വളരാന്‍ ഇടയാക്കി. ഈ ഘട്ടത്തിലാണ് 2007 മാര്‍ച്ച് 18ന് മക്ക മസ്‌ജിദില്‍ സ്‌ഫോടനമുണ്ടായത്. ഹിന്ദുവര്‍ഗീയ ശക്തികളാണ് മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും പിന്നിലെന്ന തങ്ങളുടെ വാദം ഇപ്പോഴെങ്കിലും സിബിഐയും കേന്ദ്ര ആഭ്യന്തരമന്ത്രിയും അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മജ്‌ലിസ് ബച്ചാവോ തെഹ്രീക് എന്ന പാര്‍ടിയുടെ അധ്യക്ഷന്‍ അംജദുള്ള ഖാന്‍ പറഞ്ഞു.

V

കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല

മിസ്രിഗഞ്ചിലെ കബര്‍സ്ഥാനില്‍ ഉറങ്ങുന്ന മകന്റെ വേര്‍പാടിനേക്കാള്‍ ഉസ്‌മാന്‍ ഷെറീഫിനെ അലട്ടുന്നത് അപമാനിതനാകുന്നതിന്റെ വേദനയാണ്. 2007 മെയ് 18ന് ഹൈദരാബാദിലെ മക്ക മസ്‌ജിദിനടുത്തുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവര്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ജോലിപോലും ഉപേക്ഷിക്കേണ്ടിവന്നു. അപമാനം സഹിക്കവയ്യാതെയാണ് ഈ തീരുമാനമെടുത്തത്. തന്നെ സഹായിക്കാമെന്നേല്‍ക്കുകയും പിന്നെ കൈവിടുകയും ചെയ്ത കോണ്‍ഗ്രസിന്റെയും മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ളിമീന്‍ (എംഐഎം) എന്ന പ്രാദേശിക പാര്‍ടിയുടെയും നേതാക്കളോടുള്ള രോഷവും അദ്ദേഹത്തിന് മറച്ചുവെയ്ക്കാനാകുന്നില്ല.

എന്നാല്‍, പഴയ നഗരത്തിലെ മുഹമ്മദ് മെഹ്ബൂബിനും മുഹമ്മദ് അലീമിനും പറയാനുള്ളത് മറ്റൊരു കഥയാണ്. അത് സിപിഐ എം നേതൃത്വത്തില്‍ നടത്തിയ ഇടപെടലിന്റെ വിജയകഥകൂടിയാണ്. മൂന്നുവര്‍ഷംമുമ്പത്തെ സ്‌ഫോടനത്തില്‍ പതിനാറുകാരനായ മകന്‍ ഇര്‍ഫാന്‍ ഷെരീഫിനെ നഷ്ടപ്പെട്ട കഥയാണ് ഘൌസ് നഗറിലെ നവാബ് സാഹിബ് ഖുണ്ഡെയിലെ വീട്ടില്‍വച്ച് ഉസ്‌മാന്‍ ഷെറീഫ് 'ദേശാഭിമാനി'യുമായി പങ്കുവച്ചത്.

ചാര്‍മിനാര്‍ പരിസരത്ത് കൂട്ടുകാരോടൊപ്പം ഷോപ്പിങ്ങിനു പോയതായിരുന്നു ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയായ ഇര്‍ഫാന്‍. വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് സമയമായപ്പോള്‍ തൊട്ടടുത്തുള്ള മക്ക മസ്‌ജിദില്‍ കയറി. അംഗശുദ്ധി(വുളു)ക്കുവേണ്ടിയുള്ള വെള്ളം കെട്ടിനിര്‍ത്തിയ കൊച്ചുകുളത്തിനു സമീപമായിരുന്നു ഇര്‍ഫാന് സ്ഥാനം ലഭിച്ചത്. തീവ്രശക്തിയോടെ ആര്‍ഡിഎക്സ് ബോംബ് പൊട്ടിയതും അവിടെതന്നെ. സ്‌ഫോടനത്തിന്റെ ശക്തിയില്‍ മുകളിലേക്ക് എടുത്തെറിയപ്പെട്ട ഇര്‍ഫാന് കഴുത്തിനാണ് മാരകമായ പരിക്കേറ്റത്. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെയുണ്ടായ വെടിവയ്പിനിടെ ഇര്‍ഫാന്‍ അടക്കമുള്ളവരെ ആശുപത്രിയിലെത്തിക്കുന്നതില്‍ കാലതാമസം നേരിട്ടു. ആശുപത്രിയില്‍ എത്തിയിട്ടും ശരിയായ ചികിത്സ നിഷേധിക്കപ്പെട്ടു. രണ്ടാംദിവസം ആ കുരുന്നു ജീവന്‍ പൊലിഞ്ഞു. മിസ്രിഗഞ്ചില്‍ കബറടക്കം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി ഉടന്‍ ലഭ്യമാക്കിത്തരാമെന്നു പറഞ്ഞുപോയ എംഐഎം, കോണ്‍ഗ്രസ് നേതാക്കളെ ഇതുവരെ കണ്ടിട്ടില്ല. ഇര്‍ഫാന്റെ ഇളയവന്‍ സല്‍മാന്‍ ഷെരീഫിന് ജോലി നല്‍കമണമെന്ന അഭ്യര്‍ഥന ഇല്ലാത്ത കാരണം പറഞ്ഞ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരാകരിക്കുകയാണെന്ന് ഉസ്‌മാന്‍ ഷെരീഫ് പറഞ്ഞു.

17 വയസ്സുള്ള സല്‍മാന് ജോലി നല്‍കാനാകില്ലെന്നാണ് സര്‍ക്കാര്‍നിലപാട്. ഈ നിലപാട് മാറ്റുന്നതിനായി മുട്ടാത്ത വാതിലുകളില്ല. പഴയ നഗരത്തിലെ മെഹ്ബൂബിന്റെ മകനും മുഹമ്മദ് അലീമിന്റെ സഹോദരനും മക്ക മസ്‌ജിദ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ഇളയ സഹോദരങ്ങള്‍ക്ക് ജോലി ലഭിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചപ്പോൾ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ പി മധു നടത്തിയ ഇടപെടലാണ് ഇവര്‍ക്ക് തുണയായത്. 'എംഐഎം, കോണ്‍ഗ്രസ് നേതാക്കളൊന്നും തങ്ങളുടെ വിലാപം കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ സിപിഐ എമ്മാണ് തങ്ങളെ രക്ഷിച്ചതെന്ന് ഇരുവരും ദേശാഭിമാനിയോട് പറഞ്ഞു. പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് ജോലി ലഭിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ മുഖ്യമന്ത്രി റോസയ്യ നിര്‍ബന്ധിതനായത് മധുസാബ് കലഹിച്ചതുകൊണ്ടുമാത്രമാണ് '- മെഹ്ബൂബും അലീമും പറഞ്ഞു.

VI

മാറേണ്ടത് പൊലീസിന്റെയും സര്‍ക്കാരിന്റെയും മുന്‍വിധി

മൂന്നുവര്‍ഷംമുമ്പ് മക്ക മസ്‌ജിദില്‍ നടന്ന സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുഭീകരവാദികളാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും സിബിഐയുടെയും വെളിപ്പെടുത്തല്‍ പുതിയ കാര്യമല്ലെന്നും സിപിഐ എം നേരത്തെ ഈ സംശയം മുന്നോട്ടുവച്ചിരുന്നെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ പെനുമെല്ലി മധു പറഞ്ഞു. പൊലീസ് അന്വേഷണം മുസ്ളിങ്ങളിലായിരുന്നു കേന്ദ്രീകരിച്ചത്. ഒന്നരവര്‍ഷം ഹൈദരാബാദ് പൊലീസ് അന്വേഷിച്ചിട്ടും മുസ്ളിങ്ങള്‍ക്കെതിരെ തെളിവ് കിട്ടാത്തതിനു കാരണവും ഇതുതന്നെയായിരുന്നു. രാജസ്ഥാനിലെ അജ്‌മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചില ഹിന്ദു തീവ്രവാദികളെ പിടികൂടിയതോടെയാണ് ഇക്കൂട്ടരാണ് മക്ക മസ്‌ജിദ് സ്‌ഫോടനവും നടത്തിയതെന്ന് വ്യക്തമായത്. മക്ക മസ്‌ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു, നിരപരാധികളെ പീഡിപ്പിക്കുന്നതിനെതിരെ സിപിഐ എം നടത്തിയ പ്രക്ഷോഭങ്ങളുടെ ചുക്കാന്‍ പിടിച്ച പി മധു.

എവിടെ സ്‌ഫോടനം നടന്നാലും അതിനു പിന്നില്‍ മുസ്ളിങ്ങളാണെന്ന മുന്‍വിധിയാണ് പൊലീസിനും സര്‍ക്കാരുകള്‍ക്കും. ആന്ധ്രപൊലീസും വ്യത്യസ്തമല്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് പൊലീസും സര്‍ക്കാരും തയ്യാറാകാതിരുന്നതാണ് കുറ്റവാളികളുടെ സ്വൈരവിഹാരത്തിനു കാരണം. മുന്‍വിധിയോടെ മുസ്ളിങ്ങളെ പീഡിപ്പിക്കുന്ന ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെയും പൊലീസിന്റെയും നയങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. ഒന്നരമാസംമുമ്പ് പഴയ നഗരത്തില്‍ വര്‍ഗീയകലാപമുണ്ടായപ്പോള്‍ അതിന്റെ കുറ്റവും മുസ്ളിങ്ങളുടെ ചുമലിലിടുകയായിരുന്നു. എന്നാല്‍, കലാപത്തിന് തൊട്ടുമുമ്പ് ശ്രീരാമനവമി നാളില്‍ സംഘപരിവാര്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിച്ച നേതാക്കള്‍ മുസ്ളിങ്ങള്‍ക്കെതിരെ വിഷം തുപ്പുകയായിരുന്നു. അന്ന് ജനാധിപത്യവാദികള്‍ ഈ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഒന്നും ചെയ്തില്ല. ഇതിനു പിന്നാലെ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിലൂടെ പൊലീസിന്റെ പക്ഷപാതിത്വം വ്യക്തമാണ്.

മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം തീവ്രവാദ മുദ്രചാര്‍ത്തി മുസ്ളിങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നയിച്ചത് സിപിഐ എമ്മാണ്. പൊലീസ് കിരാതവാഴ്ചയ്ക്കെതിരെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നഗരത്തിലെ ഇന്ദിരാ പാര്‍ക്കില്‍ മൂന്നുദിവസം തുടര്‍ച്ചയായാണ് സമരം നടത്തിയത്. പീഡനത്തിനിരയായ ഡോ. ജുനൈദ് അടക്കമുള്ളവരെ സിപിഐ എം നേതാക്കള്‍ ജയിലില്‍ പോയി കണ്ടു. വൃഷണങ്ങളിലടക്കം ഷോക്കേല്‍പ്പിക്കപ്പെട്ട് അവശനിലയിലായിരുന്നു ജുനൈദും സഹതടവുകാരും. മോചിതരായവരെ വീണ്ടും ബോണ്ടിന്റെ പേരില്‍ പൊലീസ് പീഡിപ്പിച്ചപ്പോള്‍ പാര്‍ടിയാണ് ഇടപെട്ടത്. പൊലീസിനെതിരെ ജനവികാരം വളര്‍ത്തിയെടുക്കാന്‍ സിപിഐ എമ്മിന്റെ പ്രക്ഷോഭം ഏറെ സഹായകമായി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഈ പ്രശ്നത്തിലും സിപിഐ എമ്മിന്റെ ഇടപെടല്‍ ഫലം കണ്ടു. രണ്ടു കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മുഖ്യമന്ത്രിയില്‍നിന്ന് പ്രത്യേക ഉത്തരവ് നേടാന്‍ ഈ ഇടപെടലിലൂടെ സാധിച്ചു. ഇത്തരം ഇടപെടലുകള്‍ പഴയ നഗരത്തില്‍ സിപിഐ എമ്മിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മധു പറഞ്ഞു.

VII

പച്ചക്കൊടിയിലെ വെള്ള നക്ഷത്രം

ന്യൂനപക്ഷക്ഷേമത്തിന് സിപിഐ എം രൂപം നല്‍കിയ ആവാസ് എന്ന സംഘടന ഹൈദരാബാദിലെ ദരിദ്രമുസ്ളിങ്ങള്‍ക്ക് അഭയകേന്ദ്രമാവുന്നു. യാഥാസ്ഥിതിക മുസ്ളിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഴയ നഗരത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥക്കെതിരെ എട്ടുവര്‍ഷമായി ആവാസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍ കാര്യമായ ചലനം സൃഷ്ടിച്ചു. “'വികസനം, സുരക്ഷ, മതനിരപേക്ഷത' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ആവാസിന്റെ പ്രവര്‍ത്തനവും മക്ക മസ്‌ജിദ് സ്‌ഫോടനത്തിന് ശേഷം നിരപരാധികളായ മുസ്ളിങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ സിപിഐ എം നേതൃത്വത്തില്‍ നടന്ന സമരങ്ങളും ഹൈദരാബാദിലെ മുസ്ളിങ്ങള്‍ക്കിടയില്‍ സിപിഐ എമ്മിനോടുള്ള ആഭിമുഖ്യം വര്‍ധിപ്പിച്ചു.
ഗുജറാത്ത് വംശഹത്യ നടന്ന 2002ലാണ് കര്‍ണൂലില്‍ ആവാസ് രൂപീകരിച്ചത്. പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലിയിലാണ് ആവാസിന്റെ പിറവി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ഗഫൂറാണ് ആവാസിന്റെ സംസ്ഥാന പ്രസിഡന്റ്. മുഹമ്മദ് ഖയാസുദീന്‍ ജനറല്‍ സെക്രട്ടറിയും. സംസ്ഥാന സമിതി കൂടാതെ ജില്ലാ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളുമുണ്ട്. അംഗങ്ങളെ ചേര്‍ക്കലൊന്നുമില്ല. വെള്ള നക്ഷത്രം ആലേഖനംചെയ്ത പച്ചക്കൊടിയുമായാണ് ആവാസ് പ്രവര്‍ത്തകര്‍ ന്യൂനപക്ഷവിഭാഗങ്ങളിലേക്ക് കടന്നുചെല്ലുന്നതെന്ന് ജനറല്‍ സെക്രട്ടറി ഖയാസുദീന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നും തെലുങ്കുദേശത്തില്‍നിന്നും ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 10 ശതമാനം മുസ്ളിങ്ങളുടെ ക്ഷേമത്തിന് ആകെ ബജറ്റ് വിഹിതത്തിന്റെ 0.2 ശതമാനം മാത്രമേ നീക്കിവച്ചിട്ടുള്ളൂ. 70-80 ശതമാനം മുസ്ളിങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് .60 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്കും സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ല.

ഹിന്ദു-മുസ്ളിം മതമൌലികവാദികളുടെ പ്രവര്‍ത്തനകേന്ദ്രമാണ് ഹൈദരാബാദിലെ പഴയ നഗരം. മുസ്ളിങ്ങളുടെ രാഷ്‌ട്രീയപാര്‍ടിയായ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ളിമീന്‍ (എംഐഎം) മുസ്ളിം പ്രമാണിമാരുടെ ചൊല്‍പ്പടിയിലാണ്. എംഐഎം ഗുണ്ടകളെ ചെറുത്താണ് ആവാസ് പ്രവര്‍ത്തനം തുടങ്ങിയത്. മുസ്ളിങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കല്‍, മുസ്ളിം സംവരണത്തിനുവേണ്ടിയുള്ള പ്രചാരണം, വഖഫ് സ്വത്തുക്കളിലും ഖബറിസ്ഥാനിലും നടക്കുന്ന കൈയേറ്റം തടയല്‍, നിരക്ഷരരും ദരിദ്രരുമായ മുസ്ളിങ്ങള്‍ക്ക് റേഷന്‍കാര്‍ഡ്, മറ്റ് രേഖകള്‍ എന്നിവ ലഭിക്കുന്നതിലുള്ള സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആവാസ് ഏറ്റെടുത്തു. പണം പലിശയ്ക്ക് കൊടുക്കുന്ന മുസ്ളിം പ്രമാണിമാരുടെ ക്രൂരതക്കിരയായ സമീറ എന്ന പെണ്‍കുട്ടിയുടെ കേസ് ഏറ്റെടുത്തത് ആവാസിന് സ്വീകാര്യത വര്‍ധിപ്പിച്ചു. ബാപ്പ പലിശപ്പണം നല്‍കാത്തതിന്റെ പേരില്‍ പലിശക്കാര്‍ സമീറയെ പിടിച്ചുകൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കി ചാര്‍മിനാറിന് മുകളില്‍നിന്ന് താഴെയിട്ട് കൊല്ലുകയായിരുന്നു.

കൊലയാളികള്‍ കോണ്‍ഗ്രസിന്റെയും എംഐഎമ്മിന്റെയും പിന്തുണയോടെ നാടിളക്കി നടന്നപ്പോള്‍ ഇവരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് ആവാസ് ആണ്. ആവാസ് പ്രവര്‍ത്തകര്‍ക്ക് പ്രമാണിമാരുടെ ആക്രമണം നേരിടേണ്ടിവന്നെങ്കിലും സമരം ശക്തമായതോടെ പ്രതിയെ പിടിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. ദരിദ്രരും നിരക്ഷരരുമായ മുസ്ളിങ്ങളെ സാമ്പത്തികമായും പെകുട്ടികളെ ലൈംഗികമായും ചൂഷണംചെയ്യുന്ന മന്ത്രവാദികള്‍ക്കും സിദ്ധന്മാര്‍ക്കുമെതിരെ പ്രചാരണം നടത്തുന്നതായി ആവാസിന്റെ ബഹാദൂര്‍ പുര സോൺ ഇന്‍ചാര്‍ജ് ഷെയ്‌ഖ് അബ്‌ദുള്‍ മുക്കറം പറഞ്ഞു.

*****

എന്‍ എസ് സജിത് ദേശാഭിമാനി ദിനപ്പത്രത്തിനു വേണ്ടി തയ്യാറാക്കിയ പരമ്പര

7 comments:

വര്‍ക്കേഴ്സ് ഫോറം said...

കുറ്റവിമുക്തരായാലും മുസ്ളിം ചെറുപ്പക്കാരെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് നടന്ന മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം പിടിക്കപ്പെട്ട മുസ്ളിം ചെറുപ്പക്കാര്‍ കുറ്റവിമുക്തരായി ജയിലില്‍നിന്ന് പുറത്തുവന്നിട്ടും അവര്‍ക്കെതിരെ പൊലീസ് പീഡനം തുടരുന്നു. ഇവരുടെ യാത്രകള്‍പോലും പൊലീസ് നിരീക്ഷിക്കുന്നു.

എന്‍ എസ് സജിത് ദേശാഭിമാനി ദിനപ്പത്രത്തിനു വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പരയുടെ പൂര്‍ണ്ണരൂപം

സുബിന്‍ പി റ്റി said...

മുസ്ലീങ്ങളെയും ഇസ്ലാമിനെയും സംരക്ഷിക്കാന്‍ എണ്ണമറ്റ തീവ്രവാദികളും സംഘടനകളും പിന്നെ ഒരു ദൈവവും കൂടി ഉള്ളപ്പോള്‍ നീറുന്ന അനേകം പ്രശ്നങ്ങള്‍ നേരിടാതെ ഒരു ഉത്തരവാദിത്തപ്പെട്ട സംഘടന ഇതിനു ഇറങ്ങിതിരിക്കേണ്ട ആവശ്യമുണ്ടോ? എത്രയൊക്കെ സഹായിച്ചാലും ന്യൂനപക്ഷങ്ങളുടെ കൂറ് എങ്ങോട്ടാണെന്ന് ദിനം പ്രതി അവര്‍ വ്യക്തമാക്കുന്നു. ഒറീസ്സയിലും ഒക്കെ നടന്നതിനെതിരെ പ്രതികരിച്ചിട്ടും കുര്‍ബാന ചൊല്ലാന്‍ പാര്‍ട്ടി ഓഫീസ്‌ തുറന്നു കൊടുത്തിട്ടും കണ്ണ് തുറക്കാത്ത ആളുകളോടും മതം എന്ന് പറഞ്ഞു കൊല്ലാനും മരിക്കാനും നടക്കുന്നവരോടും മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ തള്ളിപ്പറയുന്നവരോടും എന്തിനു ഒരു ദയ കാണിക്കണം? ഇത്രയും ഒക്കെ ആയിട്ടും മതത്തിന്റെ പേരിലുള്ള തോന്ന്യവാസങ്ങളെ മുന്‍നിര്‍ത്തി അതിനെ തള്ളിപ്പറയാത്തവര്‍ കൊടുത്തതൊക്കെ തിരിച്ചു കിട്ടുമ്പോള്‍ മാത്രം അഭയം ചോദിച്ചു വരാനുള്ള ഒരു വേദിയായി മാറുകയാണോ സംഘടന എന്ന് ഇപ്പോള്‍ സംശയം തോന്നി തുടങ്ങിയിരിക്കുന്നു.

വര്‍ക്കേഴ്സ് ഫോറം said...

Dear Subin

Please see para 5.7- 5. 9 of
http://www.cpimkerala.org/programme-22.php?n=1

ഷൈജൻ കാക്കര said...

കേരളത്തിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുവാൻ സി.പി.എം കളമൊരുക്കരുത്‌

സുബിന്‍ പി റ്റി said...

വായിച്ചു. സമകാലീന സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഹിന്ദു വര്‍ഗ്ഗീയത മാത്രമാണ് ഭീഷണി എന്നത് തെറ്റല്ലേ? മൂന്നു മതങ്ങളും ഏകദേശം തുല്യമായ രീതിയില്‍ തന്നെ പൊതു സമൂഹത്തെ മലീമസമാക്കുന്ന സാഹചര്യത്തില്‍ ആരെങ്കിലും ഒരാളുടെ മാത്രം സംരക്ഷണം എന്നത് വിപരീത ഫലങ്ങള്‍ അല്ലെ ഉണ്ടാക്കുകയുള്ളൂ? മുന്നില്‍ കാണുന്നവ ഉണ്ടാക്കിയ രോഷം ആണ് എന്നെ അങ്ങനെ പറയിച്ചത്. അതിനാല്‍ എന്നെ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം വിരോധിയായി കാണരുത്.

വര്‍ക്കേഴ്സ് ഫോറം said...

ഭൂരിപക്ഷ വര്‍ഗ്ഗീയത മാത്രമാണ് ഭീഷണി എന്ന് കരുതുന്നില്ല. മുകളില്‍ നല്‍കിയിട്ടുള്ള പാരകളില്‍ തന്നെ ഭൂരിപക്ഷവര്‍ഗീയതയുടെ വളര്‍ച്ച ന്യൂനപക്ഷവര്‍ഗീയതയുടെ ശക്‌തികള്‍ക്ക്‌ കരുത്തേകുകയും ദേശീയൈക്യത്തെ അപകടപ്പെടുത്തുകയും ചെയ്യും എന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നു മാത്രമല്ല, മതവര്‍ഗീയതയെ അടിസ്‌ഥാനമാക്കി ഫാസിസ്‌റ്റ്‌ പ്രവണത ശക്‌തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്‌ എന്നും പറയുന്നു. കൂടാതെ, ന്യൂനപക്ഷവര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്‌ഥാനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു എന്നും അതിനാല്‍ തന്നെ ന്യൂനപക്ഷങ്ങള്‍ വര്‍ഗീയാടിസ്ഥാനത്തില്‍ സംഘടിക്കുന്നതൊഴിവാക്കാന്‍, ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ ഉറപ്പു വരുത്തുന്ന , അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണ്ടാവണമെന്നതാണ് യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവുക.

ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളേയും ന്യൂനപക്ഷ വര്‍ഗീയതയെയും കൂട്ടിക്കുഴക്കാതിരിക്കുന്നതല്ലേ നല്ലത്?

Anonymous said...

കളമശ്ശേരി ബസ്‌ കത്തിക്കല്‍, കോഴിക്കോട്‌ ബസ്‌ സ്റ്റാന്‍ഡിലെ സ്ഫോടനം എന്നീ കേസുകള്‍ ്‌ നല്ലരീതിയില്‍ അന്വേഷിച്ചിരുന്നു എങ്കില്‍ ബംഗളൂറ്‍ സ്ഫോടനം നടക്കില്ലായിരുനു , ഒരുത്തന്‍ പാപ കര്‍മ്മം ചെയ്താല്‍ അതിന്‍ ഫലം നിരപരാധികള്‍ ക്കും കിട്ടും , ബാംഗളൂറ്‍ സ്ഫോടനം അറിവുണ്ടായിരുന്നെങ്കില്‍ അതു പോലീസിനെ അറിയിക്കേണ്ടതാണു ഇന്ത്യന്‍ പൌരണ്റ്റെ കടമ, അതു മദനിയായാലും ആരായാലും, അയാളെ പിടിക്കാതിരിക്കാന്‍ മനുഷ്യ ചങ്ങല തീര്‍ ക്കുമോ എന്നു കാണാനാണു കേരളം കാത്തിരിക്കുന്നത്‌

ഇന്ത്യ താലിബാന്‍ ആകാതിരിക്കാന്‍ മുസ്ളീങ്ങള്‍ ശ്രധിക്കുന്നുണ്ട്‌ പത്ത്‌ വോട്ടിനു വേണ്ടി ഈ മാതിരി ജിഹാദി ലേഖനം പടച്ചു വിട്ട്‌ സീ പീ എം മുസ്ളീങ്ങളുടെ വോട്ടു കിട്ടാന്‍ ശ്രമിക്കുന്നത്‌ ലജ്ജാവഹം എന്നെ പറയേണ്ടു

ഒരു ബോംബ്‌ പൊട്ടുമ്പോള്‍ മരിക്കുന്നവര്‍ ഏതു മതക്കാരനും ആകാം അവനെ കാത്ത്‌ വീട്ടില്‍ ഒരു കുടുംബം ഉണ്ട്‌ ഏതു തീവ്രവാദവും അടിച്ചമര്‍ത്തപ്പെടണം , സാധ്വി ആയാലും മദനി ആയാലും ഉപ്പു തിന്നാല്‍ വെള്ളം കുടിക്കണം രണ്ടു പേര്‍ ക്കും ഒരേ നീതി കിട്ടണം

സാധ്വിയെ അറസ്റ്റു ചെയ്തപ്പോഴോ കേണല്‍ പുരോഹിതിനെ അറസ്റ്റു ചെയ്തപ്പോഴോ ഹിന്ദുക്കള്‍ അതിണ്റ്റെ ചെറുക്കാന്‍ പോയില്ല

ഹിന്ദുവെന്നോ ക്രിസ്ത്യാനി എന്നോ മുസ്ളീം എന്നോ വിഭാഗീയത ഇല്ലാതാക്കാന്‍ ആണു സ്കൂളില്‍ യൂണിഫോം ഇടുന്നത്‌ അപ്പോല്‍ അവിടെ തലയില്‍ തുണി കെട്ടിയേ പറ്റു എന്നു പറയുന്നതാണു വര്‍ഗ്ഗീയത, ഹിന്ദുകുട്ടികള്‍ എല്ലാം കാവി ഉടുക്കും നെറ്റിയില്‍ ശൂലം വരക്കും എന്നു പറഞ്ഞാല്‍ ക്രിസ്ത്യന്‍ കുട്ടികള്‍ കൊന്ത ചരടില്‍ കെട്ടി തൂക്കും എന്നു പറഞ്ഞാല്‍ ആ സ്കൂള്‍ ഒരു ഭ്രാന്താലയം ആയിരിക്കും

മേഷയുധം ഉണ്ടാക്കി ചോര കുടിക്കാന്‍ കാത്തിരിക്കുന്ന കുറുനരികള്‍ ആണു മുസ്ളീങ്ങള്‍ക്ക്‌ വേണ്ടാത്ത വിഭാഗീയത അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌