Monday, June 28, 2010

അന്ധത ഒരു പകര്‍ച്ചവ്യാധി

കണ്ണ് ഒരു സാധാരണ അവയവത്തിനപ്പുറം സാമൂഹ്യ ഉള്ളടക്കം നിറഞ്ഞുനില്‍ക്കുന്നതാണ്. അതിനാല്‍ കാഴ്‌ചയും അങ്ങനെത്തന്നെ. വ്യക്തിപരമായ അന്ധത സാഹിത്യത്തിന്റെയും സിനിമയുടെയും ഉല്‍ക്കണ്‌ഠകളായി പലമട്ടില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാല്‍ കൂട്ടമായ കാഴ്‌ചനഷ്‌ടം ഉള്ളില്‍ തട്ടുംവിധം അപഗ്രഥിച്ചപ്പോഴാണ് ഷുസെ സരമാഗോവിന്റെ 'അന്ധത' (ബ്ളൈന്‍ഡ്‌നസ്) നോവല്‍ അതിശ്രദ്ധേയമായിത്തീര്‍ന്നത്. 1998ലെ സാഹിത്യനോബല്‍ നേടിയതോടെ അത് ലോകമെങ്ങും ചര്‍ച്ചയായി.

ജീവിതത്തിന്റെ ഏതോ ശപിക്കപ്പെട്ട നിമിഷത്തിലുണ്ടാവുന്ന കാഴ്‌ചനഷ്‌ടവും ജന്മനാ പിടികൂടപ്പെടുന്ന അന്ധതയും വ്യത്യസ്‌തമായ ആവൃത്തിയിലാണ് മനുഷ്യമനസ്സില്‍ പോറലുകളേല്‍പ്പിക്കുക. ജനനംമുതല്‍ അകപ്പെടുന്ന ഇരുട്ടില്‍ കുളിച്ചുനില്‍ക്കുന്ന ഒരാള്‍ക്ക് പ്രകാശവും കാഴ്‌ചയും എന്താണെന്നു സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാകും. എന്നാല്‍ ജീവിത ഇടവേളകളിലെപ്പോഴോ അകക്കണ്ണ് കെടുന്നവന് മോഹിപ്പിച്ച ഏതോ ഓര്‍മ കൂടെത്തന്നെ ഉണ്ടാവും. വര്‍ണരാജികളും ആഹ്ളാദ പൂത്തിരികളും മഴവില്ലു തീര്‍ത്ത അതിന്റെ ഒരിക്കലും കുടിച്ചുതീര്‍ക്കാനാവാത്ത സങ്കടല്‍തന്നെ. പകര്‍ച്ചവ്യാധിപോലെ തീപിടിച്ച അന്ധതയെ സാമൂഹ്യ മനഃശാസ്‌ത്രത്തിന്റെ പിന്‍ബലത്തില്‍ തുറന്നുനോക്കുകയാണ് സരമാഗോ നോവലില്‍. അതിലൂടെ വ്യവസ്ഥയുടെ ദയാരഹിതമായ കാര്‍ക്കശ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നുമുണ്ട്. യുക്തിയുടെയും പാരസ്‌പര്യത്തിന്റെയും പ്രകാശരശ്‌മികളെ വന്നുമൂടുന്ന ഇരുട്ടാണ് ഇതില്‍ അന്ധത. സൂചനയുടെ നിഴല്‍പോലുമില്ലാതെ മനുഷ്യര്‍ക്ക് ഒന്നടങ്കം കൂട്ടായി കാഴ്‌ച കൈമോശംവന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വൈരുധ്യം നിറഞ്ഞ സംഭവപരമ്പരകള്‍ വിവരിക്കുകയാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഈ കൃതിയുടെ സന്ദേശം അതിനുമപ്പുറമാണ്.

വാഹനത്തിരക്കിന്റെ ശ്വാസംമുട്ടലില്‍ അമര്‍ന്ന സിഗ്നല്‍പോയിന്റില്‍നിന്നാണ് കഥയുടെ ആരംഭം. മഞ്ഞ, ചുവപ്പ്, പച്ച വെളിച്ചങ്ങള്‍ തെളിയുമ്പോഴുള്ള ഭാവപ്രകടനങ്ങള്‍. പച്ചയുടെ അനുമതിയിലൂടെ തിക്കിത്തിരക്കി പായുന്ന കാല്‍നടക്കാര്‍. വരയന്‍കുതിരയുടെ തോല്‍ വിരിച്ചതുപോലുള്ള വഴി(സീബ്രാവര)യിലെ തിരക്ക് അവസാനിച്ചിരിക്കുന്നു. പിന്നെ കാറുകളുടെ പതുങ്ങിയ നീക്കം. ചിലവയുടെ വേഗം തടസ്സപ്പെടുത്തി ഒരു കാര്‍ പെട്ടെന്ന് നിശ്ചലമായി. യന്ത്രത്തകരാറ്, പെട്രോളില്ലാത്ത അവസ്ഥ, വൈദ്യുതിസര്‍ക്യൂട്ടുകളിലെ പിഴവ്... തുടങ്ങിയ പല കാരണങ്ങള്‍ പലതും നിരൂപിച്ചു. ആ കാറോടിച്ചയാള്‍ എല്ലാവരെയും സ്‌തംബ്‌ധരാക്കി ഞെട്ടിക്കുന്ന കാര്യം വ്യക്തമാക്കുംവരെ അത്തരം വിചാരങ്ങള്‍ തുടരുകതന്നെ ചെയ്‌തു. "എന്റെ കാഴ്‌ചശക്തി നഷ്ടപ്പെട്ടിരിക്കുന്നു'' എന്ന അയാളുടെ വെളിപ്പെടുത്തല്‍ പെട്ടെന്നായിരുന്നു. "..... ഞാന്‍ അന്ധനാണ്. കാറില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ അവര്‍ സഹായിക്കുന്നതിനിടെ അയാള്‍ പറഞ്ഞു. ശരിക്കും നിരാശപൂണ്ടാണ് അയാള്‍ ഇത്രയും പറഞ്ഞത്. കണ്ണുനീര്‍ പുറത്തേക്ക് വന്നുകൊണ്ടിരുന്ന ആ കണ്ണുകള്‍ അയാളെ സംബന്ധിച്ചിടത്തോളം മരിച്ച അവസ്ഥയിലാണ്. അതിന് ഒന്നുകൂടി തിളക്കം വീണ്ടുകിട്ടിയപോലെ ഉണ്ടായിരുന്നു.....''

വിളക്കുകളിലെ നിറം പിന്നെയും മാറിമറിഞ്ഞുകൊണ്ടിരുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ കാഴ്‌ചക്കാര്‍. കാര്യമറിയാതെ പിന്നില്‍കുടുങ്ങിയ ഡ്രൈവര്‍മാര്‍ പ്രതിഷേധത്തിന്റെ ചിഹ്നങ്ങള്‍ എടുത്തണിയാന്‍ തുടങ്ങി. ഒരു സാധാരണ അപകടരംഗത്തില്‍ കവിഞ്ഞ ഗൌരവമൊന്നും അവര്‍ നല്‍കാത്തതിനാല്‍ ക്ഷമ നശിച്ച പ്രകടനങ്ങള്‍തന്നെ. 'നാശംപിടിച്ച ഈ പഴയ സാധനത്തെ വഴിയില്‍നിന്നു മാറ്റിയിടാന്‍ നോക്കൂ' എന്ന കടുത്ത വാക്കുകള്‍. ദയവായി ആരെങ്കിലുമൊന്ന് എന്നെ വീട്ടില്‍ കൊണ്ടെത്തിക്കുമോ എന്ന അന്ധനായ മനുഷ്യന്റെ അപേക്ഷ. കാഴ്‌ചക്കുറവ് അയാളുടെ ഓര്‍മകളെ ദുര്‍ബലമാക്കിയിരിക്കുന്നു. എന്നിട്ടും അയാള്‍ വിലാസം വച്ചുനീട്ടി.

വീട്ടിലെത്തിച്ച മനുഷ്യനോട് ആ അന്ധന്‍ നിറഞ്ഞ നന്ദിവാക്കുകള്‍ പറഞ്ഞു. എന്നാല്‍ തികച്ചും അപരിചിതനായ ഒരാളെ അകത്തേക്കു ക്ഷണിക്കാന്‍ അയാള്‍ക്ക് താല്‍പ്പര്യമുണ്ടായില്ല. ലിഫ്‌റ്റിന്റെ താഴേക്കുള്ള ചലനശബ്‌ദം കേട്ട് ആശ്വാസത്തിന്റേതായ നെടുവീര്‍പ്പിടുകയും ചെയ്‌തു.

താക്കോല്‍പഴുത് തേടിയുള്ള കൈവിരലുകളുടെ ചലനം. പൂക്കള്‍ അലങ്കരിച്ചുവച്ച മണ്‍പാത്രം തട്ടിയിട്ടത്. വിരലിലേറ്റ മുറിവ്. ഡോൿടറുടെ ഫോണ്‍നമ്പര്‍ തിരക്കി ഭാര്യ ഡയറൿടറിയുടെ പേജുകള്‍ മറിച്ചുനോക്കുന്നതിന്റെ ഒച്ച- സ്വാഭാവികതയെല്ലാം തകിടംമറിയുകയായിരുന്നു. കണ്ണു ഡോൿടറുമായുള്ള സംഭാഷണങ്ങള്‍. തന്നെ വീട്ടില്‍ കൊണ്ടുവിട്ടയാള്‍ കാറിന്റെ താക്കോല്‍ അവിടെ വയ്‌ക്കാതെയാണ് പോയതെന്ന അറിവ്. ആ നല്ല സമരിയക്കാരന്‍ കാറുംകൊണ്ട് കടന്നുകളഞ്ഞിരിക്കയാണെന്ന ഞെട്ടല്‍. "..... അന്ധനായ മനുഷ്യന്റെ വീടിനടുത്തെത്തിയപ്പോള്‍ മാത്രമേ വളരെ സാധാരണമാംവിധം അങ്ങനെ ഒരു ആശയം അയാള്‍ക്ക് തോന്നിയുള്ളൂ. ശരിക്കും പറഞ്ഞാല്‍ പെട്ടെന്നൊരു ലോട്ടറിക്കാരനെ കാണുമ്പോള്‍ ടിക്കറ്റെടുക്കാന്‍ തോന്നുന്നതുപോലെ...''

അന്ധത പിന്നെയൊരു പകര്‍ച്ചവ്യാധിപോലെ പടരുകയാണ്. കഥാപാത്രങ്ങളെ സരമാഗോ പേരു നല്‍കി വിളിക്കാന്‍ ശ്രമിക്കുന്നില്ല. കഥാസന്ദര്‍ഭത്തെ ബഹുവചനമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ അസാധാരണമായ കൃത്യതയാണ് പ്രദര്‍ശിപ്പിക്കുന്നത്. കാഴ്‌ചനഷ്‌ടത്തിനു ശേഷമുള്ള പലരുടെയും ശരീരഭാഷയും മനോഘടനയും വ്യവസ്ഥയുമായി സംയോജിപ്പിച്ചാണ് പഠിച്ചതും. അന്ധത ശൈഥില്യത്തിന്റെ മറുപേരുതന്നെ ആവുകയാണിവിടെ. പേരില്ലാത്ത രാജ്യംപോലും ഒരു രൂപകമാണ്. സൈന്യം, മാധ്യമം, ബിസിനസ് തുടങ്ങിയ സ്ഥാപനങ്ങളുടെ മുഖം അനാവരണം ചെയ്യുന്നുവെന്നതും പ്രധാനം. സ്ഥാനഭ്രംശവും അശാന്തിയും തിരയടിക്കുന്നിടത്ത് കപ്പലോട്ടക്കാരന്റെ ശ്രദ്ധയോടെയാണ് സരമാഗോ കടന്നുചെല്ലുന്നത്. മിത്തും കല്‍പ്പിതകഥയും പോലെ വായിച്ചെടുക്കാവുന്ന കഥാപാത്രങ്ങള്‍ക്ക് സാമൂഹ്യമായ തലക്കുറിപ്പുകളാണ്. ആശുപത്രിയിലെ മനോവിഭ്രാന്തിയോടടുത്ത അവസ്ഥകള്‍ വിവരിക്കുമ്പോള്‍ പുതിയ രൂപീകരണങ്ങള്‍ എത്രയോ കാണാനാവുന്നു. ഭക്ഷണവും മരുന്നും ശുദ്ധജലവും ഇല്ലാത്ത നരകഭൂമിയാണത്. 'അന്ധത' 2008ല്‍ ചലച്ചിത്രമായപ്പോള്‍ കണ്ണും കാഴ്‌ചയും പുതിയ നിര്‍വചനങ്ങളായി അനുഭവപ്പെടുകയായിരുന്നു. ജൂലിയാനെ മൂര്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

പോര്‍ച്ചുഗലില്‍ അസിന്‍ ഹഗ ഗ്രാമത്തിലെ കര്‍ഷകകുടുംബത്തില്‍ പിറന്ന സരമാഗോ ക്ളേശകരങ്ങളായ മുള്‍വഴികളിലൂടെയാണ് നടന്നത്. 12-ാം വയസ്സില്‍ സ്‌കൂള്‍വിദ്യാഭ്യാസം അവസാനിപ്പിച്ച് കാര്‍ മെക്കാനിക്കായി. പിന്നെയും കഠിനമായ പരീക്ഷണങ്ങള്‍. പലതരം തൊഴിലുകള്‍. പത്രപ്രവര്‍ത്തകനും കോപ്പിയെഴുത്തുകാരനുമായാണ് സാഹിത്യാഭിരുചിയുടെ തുടക്കം. പിന്നെ പ്രതിഭാസ്‌പര്‍ശമേല്‍ക്കാത്ത സാഹിത്യമേഖല ഒന്നുമുണ്ടായില്ല. കവിത, കഥ, നോവല്‍, യാത്രാവിവരണം, നാടകം- എന്നിങ്ങനെ ഒഴുകിപ്പരന്നു രചനാപരിശ്രമങ്ങള്‍. 1947ല്‍ ആദ്യ നോവല്‍ പുറത്തിറങ്ങി. പിന്നെ രണ്ടുപതിറ്റാണ്ടിനോടടുത്ത മൌനമായിരുന്നു. കവിതാസമാഹാരം പുറത്തിറക്കിയാണ് ആ നിശ്ശബ്‌ദഘട്ടം മറികടന്നത്.

നിത്യരോഗങ്ങളുടെ പിടിയിലമര്‍ന്ന സരമാഗോവിന്റെ അന്ത്യം സ്‌പെയിനിലെ കാനറി ദ്വീപിലായിരുന്നു. പോര്‍ച്ചുഗലിലെ അതിയാഥാസ്ഥിതിക സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെയും ഏറ്റുമുട്ടലുകളെയും വിമര്‍ശങ്ങളെയും തുടര്‍ന്ന് അദ്ദേഹം ഏതാനും വര്‍ഷമായി അവിടെയായിരുന്നു താമസം. 1991ല്‍ പ്രകാശിതമായ 'സുവിശേഷം യേശുക്രിസ്‌തുവിന്റെ വാക്കുകളില്‍' എന്ന നോവല്‍ ഭരണകൂടത്തെയും മതയാഥാസ്ഥിതികത്വത്തെയും ഏറെ പ്രകോപിപ്പിച്ചു. യൂറോപ്യന്‍ സാഹിത്യപുരസ്‌ക്കാരത്തിന് സരമാഗോവിന്റെ പേര് ശുപാര്‍ശചെയ്യാതെയായിരുന്നു പ്രതികാരം. ഇതില്‍ പ്രതിഷേധിച്ചാണ് രാജ്യംവിട്ടത്. അദ്ദേഹത്തിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ പ്രസിഡന്റ് അനിബാല്‍ കവാകോ സില്‍വ കരുതിക്കൂട്ടി പങ്കെടുക്കാതിരുന്നതില്‍നിന്ന് വിരോധത്തിന്റെ ആഴം മനസ്സിലാക്കാം. യൂറോപ്യന്‍ സാഹിത്യസമ്മാനത്തിന് തടസ്സമുയര്‍ത്തിയ കാലത്ത് സില്‍വ പ്രധാനമന്ത്രിയായിരുന്നുവെന്നത് മറ്റൊരു കഥ. യേശുവിനെക്കുറിച്ചുള്ള കൃതിക്കെതിരെ കത്തോലിക്ക യാഥാസ്ഥിതികരും പരുഷമായി പ്രതികരിച്ചിരുന്നു. വത്തിക്കാന്‍പത്രം മരണവേളയില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് കനത്ത ശകാരപദംകൊണ്ടായത് നിസ്സാരമല്ല. ജനപ്രിയ തീവ്രവാദി, മതവിരുദ്ധ പ്രത്യയശാസ്‌ത്രകാരന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ അതില്‍ കയറിക്കൂടിയത് യാദൃച്‌ഛികവുമല്ല.

കല്ലുചങ്ങാടം, പേരറിയാത്ത ദ്വീപിന്റെ കഥ, ഇടവേളകളില്ലാത്ത മരണം, റിക്കാഡോ റീസ് മരിച്ച കൊല്ലം, ഗുഹ, ലിസ്‌ബണ്‍- ഉപരോധചരിതം തുടങ്ങിയവ സരമാഗോവിന്റെ വിഖ്യാത കൃതികളാണ്. മുപ്പതിലധികം ഭാഷയിലായി ഇവയുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. മരണത്തെക്കുറിച്ച് 2005ലെഴുതിയ നോവല്‍ 'അന്ധത'യുടെ മറ്റൊരു മുഖമാണെന്നു തോന്നും. പെട്ടെന്ന് മരണം നിന്നുപോയ പേരില്ലാത്ത ആ രാജ്യത്തിന്റെ അന്തര്‍സംഘര്‍ഷമാണ് അതില്‍.
1969ല്‍ പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ സരമാഗോ സ്വേച്‌ഛാധിപത്യത്തിനെതിരായ പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തു. കടുത്ത നിരോധനത്തിന്റെ ഘട്ടങ്ങളിലും പരസ്യനിലപാടെടുക്കുകയുമുണ്ടായി. ഇക്കാലത്തെ ഓര്‍മിപ്പിച്ച് അദ്ദേഹമെഴുതിയത് ചെറുഫലിതത്തിന്റെ മേമ്പൊടിയോടെയാണ്. "ജനങ്ങള്‍ പറയുമായിരുന്നു ഞാന്‍ നല്ലവനാണ്. എന്നാല്‍ ഒരു കമ്യൂണിസ്റ്റായിപ്പോയി. ഇപ്പോഴത്തെ പ്രതികരണം- കമ്യൂണിസ്റ്റാണെങ്കിലും നല്ലവനാണ്.'' വലിയ വ്യത്യാസമില്ലെന്നു തോന്നുന്ന അതിന്റെ ഊന്നല്‍ തള്ളിക്കളയാനാകില്ല.

കമ്യൂണിസ്റ്റ് ആഭിമുഖ്യം ആരോപിച്ച് സരമാഗോവിനു നേരെ പല പ്രതികാരനടപടിയും ഉണ്ടായി. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന പത്രത്തില്‍നിന്ന് പുറത്താക്കിയാണ് തുടക്കം. ആ നടപടിയെ സരമാഗോ പിന്നീടു വിലയിരുത്തിയത് ശ്രദ്ധേയമായിരുന്നു: "ആ ചിന്ത ഉദയംചെയ്‌ത മനസ്സിനോട് ഏറെ നന്ദിയുള്ളവനാണ്. അന്നത്തെ പുറത്താക്കലാണ് എന്നെ ഉടച്ചുവാര്‍ത്തത്. അങ്ങനെ പുതിയ മനുഷ്യനായി. അത് എഴുത്തിന്റെ മണ്ഡലത്തിലും ശക്തി നല്‍കുന്നതായിരുന്നു''.

പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ ഇടപെടലുകളിലൂടെയും സരമാഗോവിന്റെ ഖ്യാതി ലോകമാകെ വ്യാപിച്ചു. 2002ല്‍ യാസര്‍ അറഫാത്തിനെ സന്ദര്‍ശിച്ചശേഷം ഇസ്രയേലി അതിക്രമങ്ങളെ അദ്ദേഹം തുറന്നെതിര്‍ക്കുകയുണ്ടായി. ഔഷ്വിറ്റ്സ് നാസി പീഡനമുറികളെ മനസ്സില്‍ തെളിച്ചുകൊണ്ടുവരുന്നതാണ് ഇസ്രയേലി അധിനിവേശമെന്നാണ് സരമാഗോ അന്ന് പ്രതികരിച്ചത്.

തന്റെ ഒരക്ഷരം, വാക്ക്, വാചകങ്ങള്‍, പേജ്, പുസ്‌തകം, കൃതികള്‍... അവയിലെല്ലാം പരന്നുനില്‍ക്കുന്ന കഥാപാത്രങ്ങളില്ലെങ്കില്‍ താന്‍ ഒരിക്കലും ഇതുപോലെ ആകുമായിരുന്നില്ലെന്നാണ് ഒരിക്കല്‍ എഴുത്തിലെ ആ പ്രക്ഷോഭകാരി വികാരപരമായി പറഞ്ഞത്. സാമൂഹ്യപ്രശ്‌നങ്ങളോടും പ്രതിഭാസങ്ങളോടും നിറഞ്ഞ പ്രതിബദ്ധതയോടെ ഇടപഴകിയ സരമാഗോ പകര്‍ച്ചവ്യാധിയെപ്പോലെ പടരുന്ന ജനവിരുദ്ധാശയങ്ങളെ തുറന്നുകാട്ടിക്കൊണ്ടിരിക്കയായിരുന്നു.

*****

അനില്‍കുമാര്‍ എ വി, കടപ്പാട് :ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1969ല്‍ പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ സരമാഗോ സ്വേച്‌ഛാധിപത്യത്തിനെതിരായ പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തു. കടുത്ത നിരോധനത്തിന്റെ ഘട്ടങ്ങളിലും പരസ്യനിലപാടെടുക്കുകയുമുണ്ടായി. ഇക്കാലത്തെ ഓര്‍മിപ്പിച്ച് അദ്ദേഹമെഴുതിയത് ചെറുഫലിതത്തിന്റെ മേമ്പൊടിയോടെയാണ്. "ജനങ്ങള്‍ പറയുമായിരുന്നു ഞാന്‍ നല്ലവനാണ്. എന്നാല്‍ ഒരു കമ്യൂണിസ്റ്റായിപ്പോയി. ഇപ്പോഴത്തെ പ്രതികരണം- കമ്യൂണിസ്റ്റാണെങ്കിലും നല്ലവനാണ്.'' വലിയ വ്യത്യാസമില്ലെന്നു തോന്നുന്ന അതിന്റെ ഊന്നല്‍ തള്ളിക്കളയാനാകില്ല.

കമ്യൂണിസ്റ്റ് ആഭിമുഖ്യം ആരോപിച്ച് സരമാഗോവിനു നേരെ പല പ്രതികാരനടപടിയും ഉണ്ടായി. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന പത്രത്തില്‍നിന്ന് പുറത്താക്കിയാണ് തുടക്കം. ആ നടപടിയെ സരമാഗോ പിന്നീടു വിലയിരുത്തിയത് ശ്രദ്ധേയമായിരുന്നു: "ആ ചിന്ത ഉദയംചെയ്‌ത മനസ്സിനോട് ഏറെ നന്ദിയുള്ളവനാണ്. അന്നത്തെ പുറത്താക്കലാണ് എന്നെ ഉടച്ചുവാര്‍ത്തത്. അങ്ങനെ പുതിയ മനുഷ്യനായി. അത് എഴുത്തിന്റെ മണ്ഡലത്തിലും ശക്തി നല്‍കുന്നതായിരുന്നു''.