Sunday, July 4, 2010

മൌദൂദിസം എന്ന വിഷച്ചെടി

ഖുര്‍ ആനില്‍ ഉപയോഗിച്ച ദീന്‍, ഇലാഹ്, മുല്‍ക്, ഉലൂയ്യത്ത്, ഹാകിമിയ്യത്ത് തുടങ്ങിയ ചില പദങ്ങളെ മൌദൂദി അധികാര രാഷ്‌ട്രീയവുമായി ബന്ധപ്പെടുത്തി ദുര്‍വ്യാഖ്യാനിച്ചു. 'ദീന്‍' എന്നാല്‍ മതമെന്നാണ് ഇസ്ളാമിന്റെ സഹജമായ വിവക്ഷയെങ്കില്‍ മൌദൂദി സ്റേറ്റ്, ഭരണകൂടം, അധികാരം എന്നൊക്കെ അര്‍ഥകല്‍പ്പന നടത്തി. 'ഇലാഹ് ' എന്നാല്‍ ആരാധ്യന്‍ എന്നാണ് ഇസ്ളാമിന്റെ സാമാന്യ വിവക്ഷയെങ്കില്‍ ഭരണകര്‍ത്താവ് എന്ന് മൌദൂദി അര്‍ഥം നല്‍കി. ഇന്ത്യയിലെ മതനിരപേക്ഷ ഭരണകൂടത്തിന്റെ തലവനെ അനുസരിക്കുന്നവര്‍ ആ ഭരണാധിപനെ ആരാധിക്കുന്നവരും തന്നിമിത്തം 'ഗിര്‍ക്ക്' അഥവാ ബഹുദൈവാരാധന പുലര്‍ത്തുന്നവരുമാണെന്ന് മൌദൂദി സിദ്ധാന്തിച്ചു.

"ഇബാദത്ത് '' എന്നാല്‍ സാധാരണ മുസ്ളിമിന്റെ വിവക്ഷയില്‍ ആരാധനയാണ്. മൌദൂദി ഇബാദത്തിനെ അനുസരണമെന്ന് അര്‍ഥം നല്‍കി. പ്രവാചകന്റെയും നാല് ഖലീഫമാരുടെയും കാലശേഷം ലോകത്ത് യഥാര്‍ഥ മുസ്ളിങ്ങളേ ഉണ്ടായിരുന്നില്ല എന്നതരത്തില്‍ അത്യധികം ബാലിശമായ തലങ്ങളിലേക്ക് മൌദൂദിയുടെ വാദഗതികള്‍ പരിണമിക്കുന്നുണ്ട്. മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്‌തുചെന്ന് മദീനയില്‍ ഇസ്ളാമിക ഭരണകൂടം സ്ഥാപിച്ചശേഷമാണ് പ്രവാചകന്‍ മതത്തിന്റെ പൂര്‍ണതയെക്കുറിച്ച് സൂചിപ്പിച്ചതെന്നാണ് മൌദൂദി കണ്ടെത്തിയത്. "ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതം നാം പൂര്‍ണതയില്‍ എത്തിച്ചുതന്നിരിക്കുന്നു''എന്ന ഖുര്‍ ആന്‍ വാക്യം വിശദീകരിക്കുമ്പോള്‍ മൌദൂദി പറഞ്ഞത് അധികാര പ്രാപ്‌തിയോടെയാണ് ഇസ്ളാം പൂര്‍ണമായതെന്നും അതിനാല്‍ ഭരണകൂടങ്ങളൊക്കെ ഇസ്ളാമികമാകാത്ത കാലത്തോളം ഇസ്ളാം ശരിയായ ഇസ്ളാമും, മുസ്ളിങ്ങള്‍ ശരിയായ മുസ്ളിങ്ങളും ആയിരിക്കില്ലെന്നുമാണ്. ഇതുപ്രകാരം മൌദൂദിയുടെ ഭാഷയില്‍ ലോകത്തെ കോടിക്കണക്കിനു മുസ്ളിങ്ങളുടെ സ്ഥിതിയെന്തായിരിക്കും?

മേല്‍പറഞ്ഞ ഖുര്‍ആന്‍ വാക്യം പ്രതിനിധാനംചെയ്യുന്നത് ഇസ്ളാമിക സന്ദേശങ്ങള്‍ പൂര്‍ണമായും പ്രവാചകന്റെ വേര്‍പാടിന് സമയമാകയും ചെയ്‌തെന്ന സന്ദേശത്തെയാണ്. ഭരണകൂടം മുസ്ളിങ്ങളുടേതോ ഇസ്ളാമിന്റേതോ അല്ലെങ്കിലും മതസ്വാതന്ത്ര്യം അനുവദിക്കുന്ന എവിടെയും മുസ്ളിങ്ങള്‍ക്ക് ഇസ്ളാംമത വിശ്വാസികളായി തുടരാന്‍ കഴിയും എന്നതാണ് ഖുര്‍ആനിന്റെ നേര്‍ക്കുനേര്‍ പാഠം. ഇസ്ളാമിക ഭരണകൂടം സ്ഥാപിക്കാന്‍വേണ്ടി കുത്സിതമാര്‍ഗങ്ങള്‍ അവലംബിക്കേണ്ട ആവശ്യമോ മതനിരപേക്ഷ വ്യവസ്ഥിതിയോട് കലഹിക്കേണ്ട ആവശ്യമോ മുസ്ളിങ്ങള്‍ക്കില്ല. മറ്റെല്ലാ വ്യവസ്ഥിതികളെയും ക്രൂരമായി തമസ്‌ക്കരിച്ചുകൊണ്ട് ഇസ്ളാമിക വ്യവസ്ഥിതിക്കായി മനുഷ്യത്വരഹിതങ്ങളായ യത്നങ്ങളില്‍ മുഴുകേണ്ട ആവശ്യം ഇസ്ളാമിനെ മതമായി സ്വീകരിക്കുന്നവര്‍ക്കില്ല എന്നതാണ് ഖുര്‍ആനിന്റെ പാഠം. എന്നിരിക്കെയാണ് മൌദൂദി അനിസ്ളാമിക മതനിരപേക്ഷ ഭരണകൂടങ്ങളെയും ജനാധിപത്യസര്‍ക്കാരുകളെയുമൊക്കെ പൈശാചികശക്തിയായി ശേഷിപ്പിച്ചിരിക്കുന്നത്, അദ്ദേഹത്തിന്റെ കൃതികളില്‍.

മതനിരപേക്ഷ സമൂഹങ്ങളിലെ മുസ്ളിങ്ങളെ തെറ്റിദ്ധാരണകളിലേക്കും വിശ്വാസവൈകല്യങ്ങളിലേക്കും അബദ്ധങ്ങളിലേക്കും നയിക്കുകയല്ലേ യഥാര്‍ഥത്തില്‍ മൌദൂദി ചെയ്‌തത് ? അതുതന്നെയാണ് മൌദൂദിസവും മൌദൂദിയും ചെയ്‌തതെന്ന് ഇതര മുസ്ളിം സംഘടനകളും അവയുടെ പണ്ഡിതനേതൃത്വവും തിരിച്ചറിയാതിരിക്കുന്നുമില്ല. ഇസ്ളാമിനെയും മുസ്ളിങ്ങളെയും അപകടപ്പെടുത്താന്‍ ശ്രമിച്ച മൌദൂദിയന്‍ തത്വശാസ്‌ത്രത്തിന് എങ്ങനെയാണ് പൊതുസമൂഹത്തിന്റെ രക്ഷാകര്‍ത്താക്കളായി അരങ്ങത്തെത്താന്‍ കഴിയുക?

മതനിരപേക്ഷ ഇന്ത്യയില്‍ ഇസ്ളാം അതിന്റെ പൂര്‍ണരൂപത്തില്‍ നിലനില്‍ക്കുന്നില്ല എന്ന ദുരാശയം മൌദൂദിയന്‍ സാഹിത്യങ്ങളുടെ വരികള്‍ക്കിടയില്‍ പതിയിരിക്കുന്നതുകാണാം. "അപൂര്‍ണമായ ഇസ്ളാമിനെ പൂര്‍ണതയില്‍ എത്തിക്കണമെങ്കില്‍ അധികാരം ഇസ്ളാമിനായിത്തീരണം. ജനാധിപത്യരീതിയില്‍ ഇസ്ളാമിനെ അധികാരത്തിലെത്തിക്കുക സാധ്യമല്ല. അപ്പോള്‍ മുസ്ളിങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കാനായി ഇന്ത്യയിലുള്ളവരെ പരമാവധി മതം മാറ്റണം. മതം മാറ്റമാകട്ടെ ഇന്ത്യയില്‍ അത്രപെട്ടെന്ന് സാധ്യവുമല്ല. അതിന് പ്രബോധനത്തിന്റെ സാധാരണവും അസാധാരണവുമായ രീതികള്‍ അവലംബിക്കണം. മാറിയ സാഹചര്യത്തില്‍ ആശയപ്രചാരണത്തിലൂന്നിയ പ്രബോധനരീതികള്‍മാത്രം മതിയാകില്ല. അതിനാല്‍ തന്ത്രപരമായ രീതികള്‍ വേണ്ടിവരും. പൊതുസമൂഹത്തിന്റെ കൈയടിയും ശ്രദ്ധയും പിടിച്ചുപറ്റുന്ന പ്രഹസനങ്ങളിലൂടെ പതുക്കെപ്പതുക്കെ ഇസ്ളാമിക പ്രസ്ഥാനത്തിലേക്ക് ആളെ കൂട്ടുക. പൊതുവിഷയങ്ങളില്‍ ഇടപെട്ടും ഇടതുപക്ഷത്തിന്റെ സാമൂഹ്യദൌത്യങ്ങളെ കോപ്പിയടിച്ചും ജനകീയ പരിവേഷം ആര്‍ജിച്ച് മുന്നേറുക''. മേല്‍പറഞ്ഞ രീതിശാസ്‌ത്രമാണ് ജമാഅത്തെ ഇസ്ളാമി ഇപ്പോള്‍ പിന്തുടരുന്നത്.

രാഷ്‌ട്രീയരംഗത്തിറങ്ങാനുള്ള ശ്രമവും മറ്റും മൌദൂദി നിശിതമായി തള്ളിപ്പറഞ്ഞ പങ്കാളിത്ത ജനാധിപത്യത്തോട് മൌദൂദിസ്‌റ്റുകള്‍ക്കുള്ള പ്രണയം കൊണ്ടൊന്നുമല്ല. അതിനുപിന്നില്‍ വളരെ ആഴത്തില്‍ പതിയിരിക്കുന്നത് മതരാഷ്‌ട്രവാദത്തിന്റെ, മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായ, തന്ത്രങ്ങളും ദുരുദ്ദേശ്യങ്ങളുംതന്നെയാണ്. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയമോഹങ്ങള്‍ അവരുടെ ജനാധിപത്യബോധത്തിന്റെ അടയാളങ്ങളായി തെറ്റിദ്ധരിച്ച് ഹര്‍ഷപുളകിതരായി ഇരിക്കുന്നവര്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിയണം.

ജമാഅത്തെ ഇസ്ളാമി കേരള മുസ്ളിങ്ങളോട് കാണിച്ച ക്രൂരതകള്‍ക്ക് കൈയും കണക്കുമില്ല. മുസ്ളിം സാമൂഹ്യനവോത്ഥാനത്തെ അതിന്റെ ശരിയായ ദിശയില്‍നിന്ന് വ്യതിചലിപ്പിച്ച്, നവോത്ഥാനത്തിന്റെ സദ്ഫലങ്ങള്‍ സമൂഹത്തിന് ലഭിക്കുന്നതില്‍നിന്ന് തടയിട്ടതില്‍ മുസ്ളിംലീഗിനോളം പങ്ക് ജമാഅത്തെ ഇസ്ളാമിക്കുമുണ്ട്. യഥാര്‍ഥ ഇസ്ളാമിന്റെ അവകാശവാദവുമായി രംഗത്തുവന്ന് ചെറുതെങ്കിലുമായ ഒരു വിഭാഗം മുസ്ളിങ്ങളെ ജമാഅത്തെ ഇസ്ളാമി വഴിതെറ്റിച്ചു. ദുരൂഹ ഇസ്ളാമികതയുടെ തണലില്‍ മതത്തിന്റെ സ്വച്‌ഛന്ദമായ പാതയില്‍നിന്ന് ചിലരെയൊക്കെ വഴിതിരിച്ചുനടത്തി. സൂഫിസത്തിന്റെയും ആധ്യാത്മികമായ അന്വേഷണങ്ങളുടെയും വഴികളെ മുസ്ളിങ്ങളില്‍ പലര്‍ക്കും അപ്രാപ്യമാക്കി മാറ്റി. മതരാഷ്‌ട്രവാദത്തിന്റെ തീക്ഷ്‌ണതയും ആത്മീയതയും ആധ്യാത്മികതയും കൈമോശംവന്ന പലരും മതാത്മക രാഷ്‌ട്രീയംതന്നെയാണ് ഇസ്ളാമിന്റെ ഇഹലോകവും പരലോകവുമെന്ന് തെറ്റിദ്ധരിച്ചു.

വോട്ടവകാശം രേഖപ്പെടുത്തുക, സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കുക, ബഹുസ്വര സമൂഹത്തിലെ പൊതുവേദികളില്‍ പങ്കാളികളാവുക, അന്യമതസ്ഥരുമായി സമ്പര്‍ക്കം പുലര്‍ത്തി മാനവികമായ സാഹോദര്യം നിലനിര്‍ത്തുക എന്നിവയൊക്കെ മതരാഷ്‌ട്രവാദത്തിന്റെ ചട്ടക്കൂടിലൊതുങ്ങാത്തതും, യഥാര്‍ഥ ഇസ്ളാമിന് വിരുദ്ധവുമായ കാര്യങ്ങളാണെന്ന് പലരെയും തെറ്റിദ്ധരിപ്പിച്ച് പതിറ്റാണ്ടുകളോളം കേരള മുസ്ളിങ്ങളെ അവ്യക്തതയില്‍ നിര്‍ത്തിയവരാണ് ജമാഅത്തെ ഇസ്ളാമിക്കാര്‍. സര്‍ക്കാര്‍ജോലി സ്വീകരിക്കുന്നവര്‍ അനിസ്ളാമിക ഭരണകൂടത്തിന് പാദസേവ ചെയ്യുന്നവരും നിഷിദ്ധമായ ഭക്ഷണം കഴിക്കുന്നവരുമാണ് എന്ന് പല മുസ്ളിം സഹോദരന്മാരെയും തെറ്റിദ്ധരിപ്പിച്ചതിന്റെ പാപക്കറകള്‍ പൊള്ളയായ വാചാടോപവിപ്ളവംകൊണ്ടും മഞ്ഞുപോകുന്നവയല്ല.

വോട്ടുചെയ്യുന്നവരുടെ കൈവിരലില്‍ പതിയുന്ന സമ്മതിദാനാവകാശം രേഖപ്പെടുത്തിയതിന്റെ മുദ്രയായ മഷിയടയാളം നരകത്തിലേക്ക് യോഗ്യത നേടിയവരുടെ ദുശ്‌ചിഹ്‌നമാണ് എന്നും വിശ്വസിച്ചിരുന്ന മൌദൂദികളുടെ പല തലമുറകള്‍ കേരളത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരില്‍ ചിലരൊക്കെ ഇന്നും മലബാറിന്റെ മുക്കിലും മൂലയിലും ആ പഴയ മൌദൂദിയന്‍ ദുര്‍വിപ്ളവകാലത്തിന്റെ കറുത്ത ഓര്‍മകളുമായി ജീവിച്ചിരിക്കുന്നുണ്ട്. സംശയമുള്ളവര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പഴയ തലമുറക്കാരായ മുസ്ളിം സഹോദരന്മാരുമായി ബന്ധപ്പെട്ടു നോക്കുക. ഒരുകാലത്ത് മൌദൂദികള്‍ക്ക് ഹറാം (മതവിരുദ്ധം) ആയിരുന്ന പല കാര്യങ്ങളും ഇന്ന് ഹലാലും (അനുവദനീയം) വാജിബും (നിര്‍ബന്ധബാധ്യത) ആയി മാറുന്ന മറിമായത്തിന്റെ രഹസ്യം പിടികിട്ടാതിരിക്കുന്ന പലരെയും കണ്ടെത്താന്‍ കഴിയും.

പറഞ്ഞുവരുന്നത് ജമാഅത്തെ ഇസ്ളാമി അനേകം തിന്മകള്‍ കായ്‌ക്കുന്ന ഒരു വിഷച്ചെടിയാണെന്നാണ്. മുസ്ളിംലീഗ് മുരടിച്ചുപോയ വിഷച്ചെടിയാണെങ്കില്‍ ജമാഅത്തെ ഇസ്ളാമി വളരാന്‍ തന്ത്രങ്ങള്‍ മെനയുന്നുവെന്നുമാത്രം. മതനിരപേക്ഷ സമൂഹത്തിനും രാജ്യത്തിനും ന്യൂനപക്ഷങ്ങള്‍ക്കും ആപല്‍ക്കരമാണ് ജമാഅത്തെ ഇസ്ളാമിയുടെ പല നീക്കങ്ങളും. ജമാഅത്തിന്റെ വര്‍ത്തമാനകാല മുഖംമൂടികളൊന്നും അതിന്റെ ജന്മസിദ്ധമായ തിന്മകളെ നിഷ്പ്രഭമാക്കുന്നില്ല.


*****

എ വി ഫിര്‍ദൌസ്, കടപ്പാട് : ദേശാഭിമാനി

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ എട്ടാമത്തെ ലേഖനം)

അധിക വായനയ്‌ക്ക് :

1. എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം
2. ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും
3. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും
4.രാഷ്‌ട്രീയ ഇസ്ളാമിന്റെ പലസ്‌തീന്‍പര്‍വം
5.ജമാ അത്തെ ഇസ്ളാമിയുടെ വികസനവിരോധവും വിപ്ളവവായാടിത്തവും
6.ജമാഅത്തും സംഘപരിവാറും ഒരേ നുകത്തില്‍
7.ജമാഅത്തിന്റേത് മത പരിത്യാഗം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മതനിരപേക്ഷ ഇന്ത്യയില്‍ ഇസ്ളാം അതിന്റെ പൂര്‍ണരൂപത്തില്‍ നിലനില്‍ക്കുന്നില്ല എന്ന ദുരാശയം മൌദൂദിയന്‍ സാഹിത്യങ്ങളുടെ വരികള്‍ക്കിടയില്‍ പതിയിരിക്കുന്നതുകാണാം. "അപൂര്‍ണമായ ഇസ്ളാമിനെ പൂര്‍ണതയില്‍ എത്തിക്കണമെങ്കില്‍ അധികാരം ഇസ്ളാമിനായിത്തീരണം. ജനാധിപത്യരീതിയില്‍ ഇസ്ളാമിനെ അധികാരത്തിലെത്തിക്കുക സാധ്യമല്ല. അപ്പോള്‍ മുസ്ളിങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കാനായി ഇന്ത്യയിലുള്ളവരെ പരമാവധി മതം മാറ്റണം. മതം മാറ്റമാകട്ടെ ഇന്ത്യയില്‍ അത്രപെട്ടെന്ന് സാധ്യവുമല്ല. അതിന് പ്രബോധനത്തിന്റെ സാധാരണവും അസാധാരണവുമായ രീതികള്‍ അവലംബിക്കണം. മാറിയ സാഹചര്യത്തില്‍ ആശയപ്രചാരണത്തിലൂന്നിയ പ്രബോധനരീതികള്‍മാത്രം മതിയാകില്ല. അതിനാല്‍ തന്ത്രപരമായ രീതികള്‍ വേണ്ടിവരും. പൊതുസമൂഹത്തിന്റെ കൈയടിയും ശ്രദ്ധയും പിടിച്ചുപറ്റുന്ന പ്രഹസനങ്ങളിലൂടെ പതുക്കെപ്പതുക്കെ ഇസ്ളാമിക പ്രസ്ഥാനത്തിലേക്ക് ആളെ കൂട്ടുക. പൊതുവിഷയങ്ങളില്‍ ഇടപെട്ടും ഇടതുപക്ഷത്തിന്റെ സാമൂഹ്യദൌത്യങ്ങളെ കോപ്പിയടിച്ചും ജനകീയ പരിവേഷം ആര്‍ജിച്ച് മുന്നേറുക''. മേല്‍പറഞ്ഞ രീതിശാസ്‌ത്രമാണ് ജമാഅത്തെ ഇസ്ളാമി ഇപ്പോള്‍ പിന്തുടരുന്നത്.

//ചാട്ടവാര്‍// said...

ഇതൊക്കെ ഇപ്പോളാണോ ഓര്‍മ്മ വന്നത്? “പല അന്താരാഷ്ട്രപ്രശ്നങ്ങളിലും സാമ്രാജ്യത്വ വിരുദ്ധനിലപാടുകളുള്ള,ഇടതുപക്ഷവുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആ മാ‍നവിക പ്രസ്ഥാനത്തെ “ ഇത്രപെട്ടെന്നു തള്ളിപ്പറഞ്ഞോ?
അവരുടെ വോട്ടും വാങ്ങിയിട്ട്? ഇതൊരുമാതിരി ഊക്കിക്കഴിഞ്ഞിട്ട് നിനക്ക് കാശ് വേണമല്ലേ,ഓടെടി ഒരുമ്പെട്ടോളെ എന്നു പറയുന്നപോലെ ആയിപ്പോയി..