Saturday, October 30, 2010

യന്ത്രദൈവത്തിന്റെ സങ്കേത മിശ്രണം

വമ്പിച്ച വിജയവിസ്‌മയം തീര്‍ത്ത പുതിയ തമിഴ് സിനിമയായ എന്തിരന്‍ ഏതൊക്കെ ഘടകങ്ങളുടെ സവിശേഷമിശ്രണത്തിലൂടെയാണ് ജനപ്രിയതയിലും സാമ്പത്തികലാഭത്തിലുമുള്ള നേട്ടങ്ങള്‍ കൊയ്‌തെടുത്തതെന്ന് അന്വേഷിക്കുന്നത് കൌതുകകരമായിരിക്കും. ആഗോള സാമ്രാജ്യത്വ അധിനിവേശത്തിന്റെ സാംസ്‌ക്കാരിക ബാന്റു വാദ്യ സംഘമായി അടയാളപ്പെടുത്തപ്പെടുന്ന ഹോളിവുഡ് സിനിമയുടെ വിജയയാത്രകളെ ഒരു പരിധി വരെ നേര്‍ക്കു നേര്‍ അഭിമുഖീകരിക്കുകയും സ്വന്തമായ സ്വാധീനമേഖലകള്‍ രാജ്യത്തിനകത്തും പുറത്തുമായി വ്യാപിപ്പിച്ചെടുക്കുകയും ചെയ്യുന്ന ഒന്നായി ഇന്ത്യന്‍ സിനിമക്ക് വിശേഷിച്ച് ബോളിവുഡ് എന്നു വിളിക്കപ്പെടുന്ന ഹിന്ദി സിനിമക്ക് കഴിഞ്ഞ ദശകത്തില്‍ വളരാന്‍ സാധിച്ചിട്ടുണ്ട്. ബോളിവുഡിന്റെ ഈ വിജയങ്ങളെ പോലും കവച്ചു വെക്കുന്ന മുന്നേറ്റമാണ് എന്തിരന്‍ പോലുള്ള സിനിമകളിലൂടെ കോളിവുഡ് എന്നു വിളിക്കപ്പെടുന്ന തമിഴ് സിനിമ ഉന്നമിടുന്നതെന്ന് കരുതാനാവുമോ?. അച്ഛനും മകനുമായി ബച്ചന്‍മാരും ഖാന്‍ മാരും മറ്റും കോടികള്‍ മറിക്കുന്ന ബോളിവുഡിനെ രജനീകാന്തും ഷങ്കറും റഹ്‌മാനും കലാനിധി മാരനും ചേര്‍ന്ന് അട്ടിമറിക്കുമോ എന്നത് കാത്തിരുന്നു കാണാം.

തമിഴ് സിനിമയില്‍ മുമ്പു കാണാത്ത വിധത്തില്‍, 162 കോടി രൂപ ചിലവിട്ടാണ് എന്തിരന്‍ നിര്‍മിച്ചിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തിയറ്റര്‍ വരുമാനമായി(ഗ്രോസ് കളക്ഷന്‍) ആദ്യ മൂന്നു ദിവസങ്ങള്‍ കൊണ്ട് 62 കോടി നേടിയ ചിത്രം ആദ്യ ആഴ്‌ച പൂര്‍ത്തിയാക്കിയപ്പോള്‍ 117 കോടി രൂപയാണ് വാരിയെടുത്തത്. തമിഴ് നാട്ടില്‍ നിന്ന് 60 കോടി, ആന്ധ്ര പ്രദേശില്‍ നിന്ന് 30 കോടി, കര്‍ണാടകയില്‍ നിന്ന് 8 കോടി, കേരളത്തില്‍ നിന്ന് 4 കോടി, വടക്കേ ഇന്ത്യയില്‍ നിന്ന് 15 കോടി എന്നിങ്ങനെ ഇന്ത്യക്കകത്തു നിന്നു മാത്രമായാണ് 117 കോടി വസൂല്‍ ചെയ്‌തതെന്ന് നിര്‍മാതാവായ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള ദിനകരന്‍ പത്രം റിപ്പോര്‍ട് ചെയ്യുന്നു. അടുത്ത ആഴ്‌ചകളില്‍ ഇതേ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടാന്‍ പോകുന്നതിനു പുറമെ; വിദേശ രാജ്യങ്ങളിലെ റിലീസ്, സാറ്റലൈറ്റ് വില്‍പന, ഡി വി ഡി വില്‍പന, ഓഡിയോ വില്‍പന എന്നിങ്ങനെയുള്ള കച്ചവടങ്ങളില്‍ നിന്നുമായി കോടികള്‍ വരാനിരിക്കുന്നതേ ഉള്ളൂ.

ബോളിവുഡിലെ അടുത്ത കാലത്തെ എല്ലാ ഹിറ്റു ചിത്രങ്ങളുടെ കണക്കുകളെയും എന്തിരന്‍ അട്ടിമറിച്ചിരിക്കുന്നു. സല്‍മാന്‍ ഖാന്റെ ദബാംഗ്(ഇന്ത്യന്‍ വിപണി ആരംഭം 48 കോടി, ആഗോള വിപണി ആരംഭം 90 കോടി), ആമിര്‍ ഖാന്റെ ത്രീ ഇഡിയറ്റ്സ് (ഇന്ത്യന്‍ വിപണി ആരംഭം 38 കോടി, ആഗോള വിപണി ആരംഭം 90 കോടി), ഷാറൂഖ് ഖാന്റെ മൈ നെയിം ഈസ് ഖാന്‍(ഇന്ത്യന്‍ വിപണി ആരംഭം 30 കോടി, ആഗോള വിപണി ആരംഭം 85 കോടി) എന്നീ ചിത്രങ്ങളെ പുറന്തള്ളി ഇന്ത്യന്‍ വിപണി ആരംഭം 56 കോടി, ആഗോള വിപണി ആരംഭം 160 കോടി, എന്നീ നേട്ടങ്ങളാണ് എന്തിരന്‍ കൊയ്‌തെടുത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് തന്നെ റിപ്പോര്‍ട് ചെയ്‌തു. ചെന്നൈ നഗരത്തിന്റെ ഹൃദയമായ അണ്ണാശാലൈ(മൌണ്ട് റോഡ്)യിലെ തിയറ്ററുകളിലേതെങ്കിലുമൊന്നില്‍ മാത്രമാണ് ശിവാജി ഗണേശന്റെയും എം ജി ആറിന്റെയും ചിത്രങ്ങള്‍ റിലീസ് ചെയ്‌തിരുന്നത്. കമലിന്റെയും രജനിയുടെയും കാലം വന്നപ്പോള്‍ ഇത് രണ്ടായി മാറുകയും ശിവാജി ദ ബോസ് അഞ്ചു തിയറ്ററില്‍ കളിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ എല്ലാ റെക്കോഡുകളും തകര്‍ത്തു കൊണ്ട്; മൌണ്ട് റോഡിലുള്ള സത്യം, ശാന്തി, സീസണ്‍സ്, എസ്‌കേപ്പ് സ്‌പോട്ട്, എസ്‌കേപ്പ് സ്‌ട്രീക്ക്, എസ്‌കേപ്പ് പ്ളഷ്, ഐനോക്‌സ് 1, ഐനോക്‌സ് 2, ദേവി, ദേവി പാരഡൈസ്, അണ്ണ, വുഡ് ലാന്റ്സ്, മെലഡി, ആല്‍ബര്‍ട്, ബേബി ആല്‍ബര്‍ട് എന്നിങ്ങനെ പതിനഞ്ചു സ്‌ക്രീനുകളിലാണ് ആദ്യ ആഴ്‌ച എന്തിരന്‍ കളിച്ചത്. ഇതിലൂടെ രജനിക്ക് 'മൌണ്ട് റോഡ് മഹാരാജ' എന്ന ഒരു പുതിയ ചെല്ലപ്പേരും വീണു കഴിഞ്ഞു.

അടിസ്ഥാനപരമായി ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന എന്തിരന്‍; ടെര്‍മിനേറ്റര്‍, അനക്കോണ്ട, ജൂറാസിക് പാര്‍ക്ക്, മാട്രിക്‌സ്, ബാറ്റ്മാന്‍, അവതാര്‍, ദ പ്രെഡേറ്റര്‍, ഗോഡ്‌സില്ല, മമ്മി, മെന്‍ ഇന്‍ ബ്ളാക്ക് അടക്കമുള്ള ഹോളിവുഡ് വിസ്‌മയ ചിത്രങ്ങളിലെ പല രംഗങ്ങളും സങ്കേതങ്ങളും ഭാവനകളും പകര്‍ത്തിയ ഒന്നാണെങ്കില്‍ പോലും, ഇതിവൃത്തത്തിലും ആഖ്യാനത്തിലും അത് പുലര്‍ത്തുന്ന ഇന്ത്യന്‍/തമിഴ് സ്വഭാവം കൊണ്ട് വ്യത്യസ്‌തതയും നൂതനത്വവും ഒരു പരിധി വരെ ഉള്ള സിനിമയായി മാറിത്തീര്‍ന്നിട്ടുണ്ട്. പ്രേമം, ത്രികോണ പ്രേമം, കുടിലനും നിഷ്‌ഠൂരനുമായ വില്ലന്‍, ഡബിള്‍ റോള്‍, ആണ്‍ നോട്ടത്തിന് കീഴ്പ്പെടുത്തിയ സ്‌ത്രീശരീരം, സവര്‍ണത എന്നിങ്ങനെയുള്ള സവിശേഷ ഘടകങ്ങളിലൂടെയാണ് എന്തിരന്‍ ഇന്ത്യക്കാരുടെയും തമിഴരുടെയും ഇഷ്‌ട ചിത്രമായി മാറുന്നത്.

കരുണാനിധിയില്‍ നിന്ന് കലാനിധി മാരനിലേക്ക്

തമിഴ് സിനിമയിലെ ഒരു തിരക്കഥാരചയിതാവ് എന്ന നിലക്കാണ് മുത്തുവേല്‍ കരുണാനിധി തന്റെ പൊതു ജീവിതം ആരംഭിക്കുന്നത്. തമാശയും പ്രാസവും കലര്‍ന്ന സംഭാഷണങ്ങള്‍, പിന്നീട് രാഷ്‌ട്രീയ പ്രസംഗങ്ങളിലും അദ്ദേഹത്തിന് വിജയപീഠങ്ങള്‍ നിഷ്‌പ്രയാസം കയറാന്‍ സഹായമായിതീര്‍ന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിസ്ഥാനാശയങ്ങളായ സോഷ്യലിസ്‌റ്റ് ചിന്ത, നിരീശ്വര വാദം എന്നിവ പ്രചരിപ്പിക്കുന്നതിനു വേണ്ടി തയ്യാര്‍ ചെയ്‌ത ചരിത്ര-സാമൂഹിക കഥകളാണ് കരുണാനിധിയുടെ തിരക്കഥകളായി തമിഴ് സിനിമയില്‍ അമ്പതുകളിലാരംഭിച്ചത്. കരുണാനിധിക്കു മുമ്പ് സി എന്‍ അണ്ണാദുരൈ തിരക്കഥ രചിച്ച ഏതാനും സിനിമകളിലൂടെ(നല്ല തമ്പി, വേലൈക്കാരി, ഒരു ഇരവ് ) ഈ പ്രവണത ആരംഭിച്ചിരുന്നുവെങ്കിലും കരുണാനിധി രചിച്ച പരാശക്തി(1952)യാണ് ഈ ജനുസ്സിലുള്ള ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട പ്രധാന ചിത്രം. ഈ ചിത്രത്തിലെ നായകനായി അഭിനയിച്ച ശിവാജി ഗണേശന്‍ പിന്നീട് സൂപ്പര്‍ താരമായി മാറി. തിയറ്ററുകളിലോടി കഴിഞ്ഞപ്പോള്‍ പരാശക്തി ഒരു വിപ്ളവം തന്നെ സൃഷ്‌ടിച്ചു എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കടുത്ത തോതില്‍ ബ്രാഹ്മണ വിരുദ്ധമായ ഇതിവൃത്തവും ജാതി വ്യവസ്ഥയെ തുറന്നാക്രമിക്കുന്ന കിടിലന്‍ സംഭാഷണങ്ങളുമുള്ള പരാശക്തി ദ്രാവിഡ പ്രസ്ഥാനവും തമിഴ് സിനിമയും തമ്മിലുള്ള ഗാഢബന്ധത്തിന് തുടക്കം കുറിച്ചു.

പുരാണ കഥകളും ദേശീയോദ്ഗ്രഥന ആഖ്യാനങ്ങളും നിറഞ്ഞു നിന്നിരുന്ന തമിഴ് സിനിമ, ദ്രാവിഡ പ്രസ്ഥാനത്തിന്റെ കടന്നു വരവിനെ തുടര്‍ന്ന് മാറിയ ദിശാബോധത്താല്‍ വളരെ വലിയ ജനപ്രിയതരംഗങ്ങള്‍ സൃഷ്‌ടിച്ചു. തമിഴ് സംസ്‌ക്കാരത്തിന്റെ അതിസമ്പന്നമായ ഭൂതകാലവും സാമൂഹ്യ നീതി നിറഞ്ഞു നില്‍ക്കുന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ചേര്‍ന്ന ഒരു മിശ്രണമായിരുന്നു അന്നത്തെ തമിഴ് സിനിമ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിധവാ വിവാഹം, അയിത്തോച്ചാടനം, സ്വാഭിമാന വിവാഹങ്ങള്‍, സമീന്ദാരി വ്യവസ്ഥ അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍, മതാധിഷ്‌ഠിത ആത്മവഞ്ചനകളെ തുറന്നു കാണിക്കല്‍, ബ്രാഹ്മണ വിരുദ്ധത, ജാതിവിമര്‍ശനം, കോണ്‍ഗ്രസ് വിരോധം എന്നിങ്ങനെയുള്ള പൊതു ഘടകങ്ങള്‍ ഈ ചിത്രങ്ങളില്‍ നിറഞ്ഞു നിന്നു. ഈ ഘടകങ്ങളുടെയും സിനിമകളുടെ ആഖ്യാനങ്ങളുടെയും ജനപ്രിയ തലങ്ങള്‍ പരസ്‌പരം ആശ്ളേഷിച്ചു എന്നും പറയാവുന്നതാണ്. 1949-50 വരെ തമിഴ് സിനിമയില്‍ നിലനിന്നിരുന്ന ബ്രാഹ്മണ/സംസ്‌കൃത സ്വാധീനങ്ങളുള്ള തമിഴ് സംഭാഷണ ഭാഷയെ അണ്ണാദുരൈയും കരുണാനിധിയും ചേര്‍ന്ന് മുച്ചൂടും മാറ്റി മറിച്ചു. കെ ആര്‍ രാമസ്വാമി, എന്‍ എസ് കൃഷ്‌ണന്‍, എം ആര്‍ രാധ, ശിവാജി ഗണേശന്‍, എസ് എസ് രാജേന്ദ്രന്‍, എം ജി രാമചന്ദ്രന്‍, ജെ ജയലളിത എന്നീ താരങ്ങളൊക്കെയും ദ്രാവിഡ പ്രസ്ഥാനത്തിന്റെ ആശീര്‍വാദത്തോടെ തമിഴ് സിനിമയെ കീഴടക്കിയവരായിട്ടാണ് ഗണിക്കപ്പെടുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ വിജയപതാക ഉയരത്തില്‍ പാറിച്ചത് മക്കള്‍ തിലകം എം ജി ആര്‍ തന്നെ. നാടോടി മന്നന്‍, എങ്ക വീട്ടു പിള്ളൈ, നാം നാട്, അടിമൈ പെണ്‍, എങ്കള്‍ തങ്കം തുടങ്ങിയ സിനിമകളാണ് കരുണാമയനും അനീതികളെ തുറന്നെതിര്‍ക്കുന്നവനും ഭരണാധികാരിയായി തീരുന്ന വിപ്ളവകാരിയും എന്ന സ്‌റ്റീരിയോ ടൈപ്പിനെ രൂപീകരിക്കുന്നത്. പിന്നീട് എം ജി ആറിന്റെ പതാക ദ്രാവിഡപ്രസ്ഥാനത്തിനും മുകളില്‍ പാറാന്‍ തുടങ്ങുകയും പ്രസ്ഥാനം പിളരുകയും ചെയ്‌തതും മറ്റും ചരിത്രത്തിന്റെ ഭാഗം.

ദ്രാവിഡ പ്രസ്ഥാനം പലതായി പിളരുകയും സംസ്ഥാന രാഷ്‌ട്രീയത്തിലും ഒരു പരിധി വരെ ദേശീയ രാഷ്‌ട്രീയത്തിലും നിര്‍ണായക ശക്തി(കളാ)യായി തീരുകയും ചെയ്‌തു. ഇന്ന് ജനപ്രിയത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി രാഷ്‌ട്രീയാഹ്വാനപരമായ തിരക്കഥകളെഴുതുന്ന രീതി ഏതായാലും അവര്‍ പുലര്‍ത്തുന്നില്ല. ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിസ്ഥാനാശയങ്ങളില്‍ ഏതെങ്കിലുമൊന്നിനോട് അവര്‍ക്ക് പ്രതിപത്തിയുണ്ടെന്നും തോന്നുന്നില്ല. കോടികള്‍ മറിക്കുന്ന അധികാര-കച്ചവട രാഷ്‌ട്രീയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറിക്കഴിഞ്ഞ ദ്രാവിഡ പാര്‍ടിയുടെ ആധുനിക പ്രതീകം തന്നെയാണ് കരുണാനിധിയുടെ മരുമകനും, പ്രമുഖ ഡി എം കെ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന മുരശൊലി മാരന്റെ മകനുമായ കലാനിധി മാരന്‍. തെന്നിന്ത്യയെ വിനോദത്തിലും പാട്ടിലും വാര്‍ത്തയിലും എഫ് എം റേഡിയോയിലും ഡിടിഎച്ചിലും കേബിള്‍ ശൃംഖലകളിലുമായി നിയന്ത്രിക്കുന്ന സണ്‍ ഗ്രൂപ്പിന്റെ അധിപനാണ് കലാനിധി മാരന്‍. ഏഷ്യയിലെ തന്നെ ഏറ്റവും ലാഭകരമായ ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് സണ്‍ ടി വി എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെയും ഉടമയായ മാരന്‍, ദിനകരന്‍ ദിനപത്രവും കുങ്കുമം ഗ്രൂപ്പിലുള്ള നിരവധി മാസികകളും നടത്തി വരുന്നു. 2008ല്‍ കുറഞ്ഞ മുതല്‍ മുടക്കിലുള്ള സിനിമകളുടെ നിര്‍മാണവുമായി അദ്ദേഹം ആരംഭിച്ച സണ്‍ പിക് ‌ചേഴ്‌സ് ഇപ്പോള്‍ നിര്‍മാണവും വിതരണവും സ്‌റ്റുഡിയോ സംവിധാനവും നടത്തുന്ന ഒരു പടുകൂറ്റന്‍ കമ്പനിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കാതലില്‍ വിഴുന്തേന്‍ എന്ന ചെറു ചിത്രവുമായി ആരംഭിച്ച സണ്‍ പിക് ‌ചേഴ്‌സ് 2009-2010 ആയപ്പോള്‍ അയന്‍, വേട്ടൈക്കാരന്‍, സുറ, സിങ്കം അടക്കമുള്ള സൂപ്പര്‍ ഹിറ്റുകളുടെ വിതരണം ഏറ്റെടുത്തു. അതിനു പുറകെയാണ് തമിഴ് സിനിമാവ്യവസായത്തില്‍ ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് എന്തിരന്‍ ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈറോസ് ഇന്റര്‍നാഷണലും അയ്ങ്കരന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മാണം തുടങ്ങിയ എന്തിരന്‍ സമര്‍ത്ഥമായ നീക്കത്തിലൂടെ സണ്‍ പിക് ‌ചേഴ്‌സ് കൈക്കലാക്കുകയായിരുന്നു എന്നും വ്യവസായ നിരീക്ഷകര്‍ പറയുന്നു.

ദ്രാവിഡ പ്രസ്ഥാനം അധികാരത്തിലും പണക്കൊഴുപ്പിലും മുങ്ങിത്താഴുകയും അതു വഴി പുതിയ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെയും ബ്രാഹ്മണാധീശത്വപരവും വംശീയവുമായ ദേശീയതാ നാട്യങ്ങളുടെയും വക്താക്കളായി പരിണമിക്കുകയും ചെയ്യുന്നു എന്നാണ് പരാശക്തിയില്‍ നിന്ന് എന്തിരനിലെത്തുന്ന തമിഴ് സിനിമയുടെ മാറ്റം നിര്‍ണയിക്കുന്നത്. യന്ത്ര മനുഷ്യനായ ചിട്ടി(രജനി)യെ ഒന്നാം ഘട്ടത്തില്‍ അവസാനിപ്പിച്ച് മാലിന്യക്കൂമ്പാരത്തില്‍ തള്ളിയതിനു ശേഷം കാമുകിയോടൊത്ത് മറന്നുല്ലസിക്കാന്‍ പോകുന്ന വസീഗരന്റെ(രജനി)യും സന(ഐശ്വര്യാ റായ് ബച്ചന്‍)യുടെയും എതിരാളിയായി പ്രതിഷ്‌ഠിക്കപ്പെടുന്നത് ദളിതനായ കലാഭവന്‍ മണി അവതരിപ്പിക്കുന്ന കള്ളു ചെത്തുകാരനാണ് (സല്ലാപത്തില്‍ നിന്ന് കടന്നു വരുന്ന കഥാപാത്രം). ഇയാള്‍ സംസ്‌ക്കാരശൂന്യനായി വെളുത്തു തുടുത്ത നായികയെ കടന്നു പിടിക്കുന്ന കാമഭ്രാന്തനാണെന്നു മാത്രമല്ല, ഇയാളുടെ ഇഷ്‌ട വിഭവങ്ങളായ തെങ്ങിന്‍ കള്ളും ഉണക്കമീന്‍ ചുട്ടതും നായികയിലുളവാക്കുന്ന അറപ്പ് പ്രത്യേകം ചിത്രീകരിച്ചിരിക്കുന്നു. പ്രധാന കഥാപാത്രമായ ഡോ. വസീഗരന്റെ വിവാഹച്ചടങ്ങില്‍ ബ്രാഹ്മണ്യം മഹത്വവത്ക്കരിക്കപ്പെടുന്നതിലൂടെ നായകത്വവും ബുദ്ധികേന്ദ്രിതത്വവും ബ്രാഹ്മണ്യമാണെന്ന യാഥാസ്ഥിതിക ചിന്താഗതി കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു. ഈ യാഥാസ്ഥിതികത്വത്തെയാണ് പരാശക്തിയടക്കമുള്ള ദ്രാവിഡ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച പഴയ തമിഴ് സിനിമ ജനപ്രിയതയിലൂടെ ചെറുത്തു തോല്‍പ്പിച്ചതെന്ന് മറക്കാതിരിക്കുക.

ജെന്റില്‍മാനില്‍ നിന്ന് എന്തിരനിലെത്തുമ്പോള്‍

ജെന്റില്‍ മാന്‍, കാതലന്‍, ഇന്ത്യന്‍, ജീന്‍സ്, മുതല്‍വന്‍, നായക്-ദ റിയല്‍ ഹീറോ, ബോയ്‌സ്, അന്യന്‍, ശിവാജി ദ ബോസ് എന്നീ ഒമ്പതു ചിത്രങ്ങള്‍ക്കു ശേഷമാണ് ഷങ്കര്‍ എന്തിരന്‍ സംവിധാനം ചെയ്യുന്നത്. ഷങ്കറിന്റെ മിക്ക ചിത്രങ്ങളിലും ജീവിതയാഥാര്‍ത്ഥ്യത്തെക്കാള്‍ എത്രയോ മടങ്ങ് വലുതായ ശക്തി സംഭരിച്ച് നന്മ പുന:സ്ഥാപിക്കുന്ന നായകപരിവേഷങ്ങളാണുള്ളത്. ചെറിയ കച്ചവടക്കാരനായി നാട്ടില്‍ അറിയപ്പെടുന്ന കിച്ച(അര്‍ജുന്‍) ഒളിവേഷമണിഞ്ഞ് കൂറ്റന്‍ കൊള്ള നടത്തി സമ്പാദിച്ച പണം കൊണ്ട് പാവപ്പെട്ടവര്‍ക്ക് പഠിക്കാനുള്ള വിദ്യാലയങ്ങള്‍ കെട്ടിപ്പൊക്കുന്ന വീരകഥയാണ് ഷങ്കറിന്റെ ആദ്യ സിനിമയായ ജെന്റില്‍ മാനി(1993)ലുള്ളത്. കാക്കര്‍ലാല്‍ സത്യനാരായണ (ഗിരീഷ് കര്‍ണാഡ്) എന്ന ഗവര്‍ണര്‍ തന്നെ നാടിനെ നശിപ്പിക്കുന്ന ബോംബ് സ്‌ഫോടനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ഭീകരതകളും സഹായികളെ വെച്ച് ഗൂഢോദ്ദേശ്യത്തോടെ നിര്‍വഹിക്കുമ്പോള്‍, അയാളുടെ മകളായ ശ്രുതി (നഗ്‌മ) യുടെ കാമുകനായ പ്രഭു (പ്രഭുദേവ) അയാളുടെ ശ്രമങ്ങളെ വിഫലമാക്കി നാടിനെയും നാട്ടാരെയും രക്ഷിക്കുന്ന അത്ഭുതകഥയാണ് കാതലന്‍(1995). കമലഹാസന്‍ അഛനും മകനുമായി ഇരട്ടവേഷമണിഞ്ഞ ഇന്ത്യന്‍(1996) അഴിമതിക്കാരായ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരെ വധിക്കുന്ന സ്വാതന്ത്ര്യസമരസേനാനിയുടെ കഥയാണ് പറയുന്നത്. സംശയമില്ലാത്തവിധം സ്വേഛാധിപത്യത്തെയും ജനാധിപത്യവിരുദ്ധതയെയും മഹത്വവത്ക്കരിക്കുന്ന അപകടകരമായ സിനിമയാണ് ഇന്ത്യന്‍ എന്ന് കമലഹാസന്‍ തന്നെ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. പുകഴേന്തി (അര്‍ജുന്‍) എന്ന ടി വി ക്യാമറാമാന്‍ സംസ്ഥാനമുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഒറ്റ ദിവസത്തേക്ക് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതാണ് മുതല്‍വനി(1999)ലെ പ്രമേയം. ടി വി യിലെ അഭിമുഖത്തില്‍ താങ്കളും ജനങ്ങളും വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല ഭരണം എന്നും ജനങ്ങള്‍ക്കു വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രിയായ അരംഗനാഥന്‍ (രഘുവരന്‍) നിസ്സഹായത പ്രകടിപ്പിക്കുമ്പോഴാണ് പുകഴേന്തി വെല്ലുവിളിക്കുന്നത്. വെല്ലുവിളി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഒരൊറ്റ ദിവസം കൊണ്ട് അഴിമതിക്കാരെ മുഴുവന്‍ തുറുങ്കിലടക്കുകയും ജനങ്ങള്‍ക്കനുകൂലമായ കാര്യങ്ങള്‍ മുഴുവനും നടത്തിക്കൊടുക്കുകയുമാണയാള്‍. തുടര്‍ന്ന് അതിശക്തമായ ജനവികാരം അയാള്‍ക്കനുകൂലമായി പടരുകയും അടുത്ത തെരഞ്ഞെടുപ്പില്‍ അയാള്‍ ജയിച്ച് അധികാരത്തിലേറുകയുമാണ്. കേരളമടക്കമുള്ള പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും രാഷ്‌ട്രീയത്തെ ജനപ്രിയത നിയന്ത്രിക്കുന്നതും അത്തരത്തില്‍ നിയന്ത്രിക്കപ്പെടാന്‍ പാകമായ ജനപ്രിയത മാധ്യമങ്ങളാല്‍ നിര്‍മിച്ചെടുക്കപ്പെടുന്നതും മറ്റുമായ ഏകമുഖ പ്രയാണങ്ങള്‍ മുതല്‍വന്‍ എന്ന സിനിമയുടെ നേര്‍പകര്‍പ്പുകള്‍ പോലെ തന്നെ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു. നായക്-ദ റിയല്‍ ഹീറോ, മുതല്‍വന്റെ ഹിന്ദി റിമേക്കാണ്.

ബഹുമുഖ വ്യക്തിത്വ വൈകല്യ (മള്‍ട്ടിപ്പിള്‍ പെഴ്‌സണാലിറ്റി ഡിസോർഡര്‍) മെന്ന സവിശേഷ രോഗത്തിനടിമയായ രാമാനുജം അംബി അയ്യങ്കാര്‍ (വിക്രം) എന്ന അന്യനി(2005)ലെ ബ്രാഹ്മണ നായകനെ നിസ്സഹായനും കേവലപ്രതികരണക്കാരനുമായ വക്കീലായിട്ടാണ് നാം ആദ്യം പരിചയപ്പെടുന്നത്. എന്നാലയാള്‍ക്ക് മറ്റ് രണ്ട് മുഖങ്ങള്‍ കൂടിയുണ്ട്.www.anniyan.com എന്ന വെബ്‌സൈറ്റിലൂടെ ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് ആ പരാതിക്കാധാരമായ പ്രശ്‌നത്തില്‍ ആക്രാമകമായ തീര്‍പ്പുകള്‍ സാധിച്ചുകൊടുക്കുന്ന അതിശക്തിമാനുമാണയാള്‍. ഇതിനും പുറമെ കാമുകന്റെ മുഖവും ശരീരവുമുള്ള റെമോ എന്ന മൂന്നാമതൊരു വേഷവൈകല്യവും അയാള്‍ക്കുണ്ട്. ഗരുഡപുരാണം എന്ന സംഹിത അനുസരിക്കുന്ന അയാള്‍ തെരുവില്‍ അപകടത്തില്‍ പെട്ട് ബോധമറ്റുകിടക്കുന്നയാളെ രക്ഷിക്കാത്ത സമ്പന്നനെയും, തീവണ്ടി യാത്രക്കാര്‍ക്ക് കേടുവന്ന ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാരനെയും, നിലവാരം കുറഞ്ഞ മോട്ടോര്‍ സ്‌പെയര്‍പാര്‍ട്ടുകളുണ്ടാക്കുന്ന ഫാക്‌ടറി ഉടമയെയും യഥാക്രമം അന്ധകൂപം, കുംഭിപാകം, ക്രിമിഭോജനം എന്നീ വിചിത്രമായ വിധിപ്രയോഗങ്ങളിലൂടെ നിഷ്‌ഠൂരമായി കൊലപ്പെടുത്തുന്നു. 2005ല്‍ മലയാളത്തിലിറങ്ങിയ എല്ലാ സിനിമകളെയും കവച്ചുവെക്കുന്ന വാണിജ്യവിജയം അന്യന് കേരളത്തില്‍ തന്നെ ലഭിക്കുകയുണ്ടായി. തമിഴ്‌നാട്ടിലെയും മറ്റും കാര്യം പറയുകയും വേണ്ട. യാഥാര്‍ത്ഥ്യത്തെ അതിശയിക്കുന്ന താരദൈവങ്ങളെ സൃഷ്‌ടിക്കുന്ന സിനിമയുടെ മായികലോകം തമിഴ്നാടിനെയും തെന്നിന്ത്യയെയും തുടര്‍ന്നുള്ള കാലത്തും കീഴടക്കിക്കൊണ്ടിരിക്കുക തന്നെ ചെയ്യും എന്നു തെളിയിച്ച ശിവാജി ദ ബോസിനു ലഭിച്ച മാധ്യമപരിലാളന അതിശയകരമായിരുന്നു. രസികര്‍ മണ്‍റങ്ങളിലൂടെയും കൂര്‍ത്ത സംഭാഷണശകലങ്ങളിലൂടെയും ശാരീരിക ചേഷ്‌ടകളിലൂടെയും നായകവിജയം എന്ന സ്ഥിരം ആഖ്യാനത്തിലൂടെയും തമിഴ്‌മക്കളുടെ ആരാധനാപുരുഷനായി മാറിക്കഴിഞ്ഞ രജനീകാന്തിന്റെ രാഷ്‌ട്രീയ പ്രവേശത്തിനുവരെ സഹായകമാകുന്ന കഥാഗതിയും നാടകീയ മുഹൂര്‍ത്തങ്ങളും ചേര്‍ന്ന് സവിശേഷമാക്കിയ ശിവാജി ദ ബോസ് പക്ഷെ ഇതിനകം വിസ്‌മൃതിയിലായിക്കഴിഞ്ഞു എന്നത് മറ്റൊരു കാര്യം.

ഇത്തരത്തിലുള്ള അത്യന്തം അപകടകരവും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമായ രാഷ്‌ട്രീയ ആശയങ്ങള്‍ അശ്ളീലമയമായ ഗാന-നൃത്ത രംഗങ്ങളുടെ മേമ്പൊടിയോടെ വിജയകരമായ ഫോര്‍മുലയായി ചലച്ചിത്രവത്ക്കരിക്കുന്നതില്‍ ഷങ്കറിനെ വെല്ലാന്‍ ഒരു പക്ഷെ വര്‍ത്തമാന കാല ഇന്ത്യന്‍ സിനിമയില്‍ തന്നെ ആരുമുണ്ടെന്നു തോന്നുന്നില്ല.

മനുഷ്യന്‍, ദൈവത്തെ തന്റെ പ്രതിരൂപമായി സൃഷ്‌ടിച്ചു എന്നു പറയാറുള്ളതു പോലെ യന്ത്രമനുഷ്യനെ(ഹ്യൂമനോയ്‌ഡ് റോബോട്ട്)യും അവന്റെ പ്രതിരൂപമായി സൃഷ്‌ടിക്കുന്നതായാണ് എന്തിരന്‍ ആഖ്യാനം ചെയ്യുന്നത്. ഡോ. വസീഗരന്‍ (രജനീകാന്ത്) പത്തു വര്‍ഷത്തോളം കാലം മുടിയും താടിയും മുറിക്കാന്‍ പോലും പുറത്തിറങ്ങാതെയാണ് എന്തിരനെ നിര്‍മ്മിച്ചെടുക്കുന്നത്. തന്റെ ശരീരത്തെ മുഴുനീളത്തില്‍ സ്‌കാന്‍ ചെയ്‌താണ് റോബോട്ടിന്റെ മോള്‍ഡ് പാകപ്പെടുത്തുന്നത്. യന്ത്ര സംസ്‌ക്കാരം എല്ലാത്തിനെയും നിയന്ത്രിക്കുന്ന പുതിയ കാലത്തെ ദൈവമായിരിക്കും റോബോട്ട്, എന്നാണ് സംവിധായകന്റെ ഭാവന പറയുന്നത്. ഇപ്രകാരം നിര്‍മ്മിക്കപ്പെടുന്ന ചിട്ടി എന്ന സഹോദരതുല്യനായ റോബോട്ടിന് മാനുഷിക വികാരങ്ങളുടെ കൂടി ചരിത്രവും പശ്ചാത്തലവും ആവശ്യകതയും കഷ്‌ടപ്പെട്ട് പഠിപ്പിച്ചെടുക്കുമ്പോള്‍ അയാള്‍ സ്രഷ്‌ടാവിനു തന്നെ ഒരു ബാധ്യതയായി തീരുകയാണ്. ശാസ്‌ത്രവും സാങ്കേതിക വിദ്യയും മനുഷ്യകുലത്തിനു തന്നെ ബാധ്യതയും തിരിച്ചടിയുമായിത്തീരും എന്ന പരിശുദ്ധി വാദമാണോ സാങ്കേതികത നിറഞ്ഞു കവിയുന്ന എന്തിരന്‍ ആത്യന്തികമായി ഉദ്ഘോഷിക്കുന്നത്?

താന്‍ സൃഷ്‌ടിച്ച മനുഷ്യസമാനനായ റോബോട്ടിനെ ഇന്ത്യന്‍ ആര്‍മിക്ക് സംഭാവന ചെയ്യാനായിരുന്നു ഡോ. വസീഗരന്‍ ഉദ്ദേശിച്ചിരുന്നത്. ആര്‍മിയും സൈനിക-കാക്കിവത്ക്കരണവും ആണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം എന്ന ഫാസിസ്‌റ്റ്-സാമ്രാജ്യത്വ-അധിനവേശ-യുദ്ധോത്സുക ചിന്തയെയാണ് സംവിധായകനും അദ്ദേഹത്തിന്റെ അപരവ്യക്തിത്വമായ ശാസ്‌ത്രജ്ഞനും മുന്നോട്ടുവെക്കുന്നതെന്ന് സാരം. എന്നാല്‍, വസീഗരന്റെ കാമുകിയായ സന(ഐശ്വര്യാ റായ് ബച്ചന്‍)യിലാകൃഷ്‌ടനായ ചിട്ടി എന്ന എന്തിരന്‍ ഗ്രനേഡിനു മുകളില്‍ പനിനീര്‍ പുഷ്‌പത്തെ പ്രതിഷ്‌ഠിച്ച് യുദ്ധത്തിനും ആക്രമണത്തിനും പകരം സ്‌നേഹത്തെക്കുറിച്ച് വാചാലനായി വസീഗരനെ സൈനിക മേധാവികള്‍ക്കു മുമ്പില്‍ നാണം കെടുത്തുന്നു. ഇത് തന്റെ പരാജയമായെണ്ണുന്ന വസീഗരന്‍ കടുത്ത നിരാശയിലാഴുന്നതായി ചിത്രീകരിക്കുന്നതോടെ സൈനികവത്ക്കരണത്തിനും യുദ്ധ മുന്നേറ്റങ്ങള്‍ക്കും വേണ്ടിയാണ് ശാസ്‌ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തേണ്ടതെന്ന അധിനിവേശ ചിന്താഗതി ഉയര്‍ന്നു നില്‍ക്കുന്നു.

രജനി മുതല്‍ രജനി വരെ

ഏഷ്യയില്‍, ജാക്കിച്ചാനു ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സൂപ്പര്‍ താരമായി രജനീകാന്ത് മാറിയത് കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ വിസ്‌മയാവഹമായ വളര്‍ച്ചയിലൂടെയാണ്. 1950 ഡിസംബര്‍ 12ന് കര്‍ണാടകയില്‍ ജനിച്ച മറാത്തി മാതൃഭാഷയായുള്ള ശിവാജിറാവ് ഗെയ്‌ക്ക് വാദ് കര്‍ണാടക സംസ്ഥാന ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനില്‍ കണ്ടക്‌ടറായി ജോലി ചെയ്യവേ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. അഭിനയം പഠിക്കാനായി ഇരുപത്തഞ്ചാമത്തെ വയസ്സില്‍ അഡയാര്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നുവത്രെ ശ്രീനിവാസന്‍. 1976ല്‍ പുട്ടണ്ണ കനഗല്‍ സംവിധാനം ചെയ്‌ത കന്നട സിനിമയായ കഥാ സംഗമയില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. പിന്നീട് പ്രസിദ്ധ സംവിധായകനായ കെ ബാലചന്ദറിന്റെ അപൂര്‍വരാഗങ്ങളില്‍(1975) ഒരു ക്യാന്‍സര്‍രോഗിയുടെ ചെറുവേഷമണിയവെ രജനീകാന്ത് എന്ന പേരിലേക്ക് സ്വയം മാറുകയാണ് അദ്ദേഹം ചെയ്‌തത്. നിരവധി സിനിമകളില്‍ ചെറുവേഷങ്ങളിലും അതിലധികവും പ്രതിനായകവേഷങ്ങളിലുമാണ് അക്കാലത്ത് രജനീ കാന്ത് അഭിനയിച്ചിരുന്നത്. കെ ബാലചന്ദറിനെ തന്റെ ഗുരുവായി രജനീകാന്ത് വിശേഷിപ്പിക്കുന്നു. സംവിധായകന്‍ എസ് പി മുത്തുരാമന്‍, 1979ല്‍ ഭുവന ഒരു കേള്‍വിക്കുറി എന്ന തന്റെ സിനിമയില്‍ ആദ്യമായി ഒരു മുഴുനീള നായക കഥാപാത്രത്തെ രജനിക്ക് കൊടുത്തു. എണ്‍പതുകളില്‍ പലതരം നായകവേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം ഹിന്ദു സന്യാസിയായി ശ്രീ രാഘവേന്ദ്രയിലൂടെ നൂറാമത്തെ സിനിമ തികച്ചു. ഇതിനകം സമകാലികനായ കമലാഹാസനെ കടത്തിവെട്ടി തമിഴ് സിനിമയിലെ ഒന്നാമനായി മാറിക്കഴിഞ്ഞിരുന്ന രജനിയെക്കാത്ത് നിരവധി ആക്ഷന്‍-മസാല സിനിമകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

ബില്ല, അന്‍പുക്കു നാന്‍ അടിമൈ, കാളി, ജോണി, നാന്‍ പോട്ട സവാല്‍, എല്ലാം ഉന്‍ കൈരാശി, പൊല്ലാതവന്‍, മുരട്ടുക്കാളൈ, തീ, കഴുക്, തില്ലുമുല്ല്, ഗര്‍ജ്ജനൈ, നെറ്റിക്കണ്‍, റാണുവവീരന്‍, പോക്കിരിരാജ, തനിക്കാട്ടുരാജ, രങ്ക, മൂന്റുമുഖം, പായുംപുലി, തുടിക്കും കരങ്ങള്‍, തായ്വീട്, ശികപ്പു സൂര്യന്‍, തങ്കമകന്‍, നാന്‍ മഹാന്‍ അല്ലൈ, തമ്പിക്ക് എന്ത ഊര്, അന്‍പുള്ള രജനീകാന്ത്, നല്ലവനുക്കു നല്ലവന്‍, നാന്‍ ശികപ്പു മനിതന്‍, പഠിക്കാതവന്‍, മിസ്‌റ്റര്‍ ഭാരത്, വിടുതലൈ, മാവീരന്‍, വേലൈക്കാരന്‍, ഊര്‍ക്കാവലന്‍, മനിതന്‍, ഗുരുശിഷ്യന്‍, ധര്‍മത്തിന്‍ തലൈവന്‍, കൊടി പറക്ക്ത്, ശിവ, രാജ ചിന്ന റോജ, മാപ്പിളൈ, പണക്കാരന്‍, എന്നിവയൊക്കെയും എണ്‍പതുകളില്‍ പുറത്തിറങ്ങിയ രജനി ചിത്രങ്ങളാണ്. ഇവയില്‍ ഭൂരിഭാഗവും മികച്ച വാണിജ്യവിജയം കരസ്ഥമാക്കി. മൂന്റുമുഖം ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായി മാറിയ കള്‍ട്ട് സിനിമയാണ്. ഇതില്‍ രജനി പറയുന്ന ഠീക്ക് ഹേ (ശരി) എന്ന സംഭാഷണശകലം ആരാധകര്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഈ കാലഘട്ടത്തോടെ തമിഴ് സിനിമയുടെ ചരിത്രത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്തവിധത്തിലുള്ള സൂപ്പര്‍സ്‌റ്റാര്‍ പ്രതിഭാസം രജനീകാന്തിനു ചുറ്റുമായി നിലവില്‍ വന്നു കഴിഞ്ഞിരുന്നു.

മക്കള്‍ തിലകം എം ജി രാമചന്ദ്രനും നടികര്‍ തിലകം ശിവാജി ഗണേശനും മറ്റ് നിരവധി നായകതാരങ്ങളും തകര്‍ത്താടിയ തമിഴ് സിനിമാ ചരിത്രത്തില്‍ പക്ഷെ സമാനതകളില്ലാത്ത വിജയരഥയാത്രകളാണ് രജനീകാന്ത് നടത്തിയത്. ശരീര ചേഷ്‌ടകളും കൂര്‍ത്ത സംഭാഷണശകലങ്ങളും (പഞ്ച് ഡയലോഗ്) കൊണ്ട് ജനമനസ്സില്‍ രജനി പ്രതിഭാസം സ്ഥിരം ഇടം വളച്ചു കെട്ടിയെടുത്തു. സിഗരറ്റ് കൈയില്‍ നിന്ന് തെറിപ്പിച്ച് കൃത്യമായി ചുണ്ടുകള്‍ക്കിടയിലേക്ക് എത്തിക്കുന്നതും ഗുരുത്വാകര്‍ഷണനിയമം ബാധകമല്ലാത്തവിധം അന്തരീക്ഷത്തില്‍ ഉയര്‍ന്നു ചാടിയുള്ള സംഘട്ടനരംഗങ്ങളും ആരാധകരെ ആവേശം കൊള്ളിക്കുന്നു. വരേണ്യ സാമ്പത്തിക വര്‍ഗത്തിനെതിരെ നിലകൊള്ളുന്ന പാവപ്പെട്ടവന്റെ ഒപ്പമാണ് മുന്‍കാല തമിഴ് നായകന്മാരെന്നതുപോലെ രജനിയും എന്നു വ്യക്തമാകുന്ന നിരവധി സിനിമകളുണ്ട്. വേലൈക്കാരന്‍ മികച്ച ഉദാഹരണം. ഐ കാന്‍ വാക്ക് ഇംഗ്ളീഷ്, ഐ കാന്‍ ടാക്ക് ഇംഗ്ളീഷ് എന്ന വേലൈക്കാരനിലെ രജനി കഥാപാത്രത്തിന്റെ ഡയലോഗ് അധ:സ്ഥിതരും നിരക്ഷരരുമായ ഒട്ടനവധി ദരിദ്രര്‍ക്ക് അനല്‍പമായ ആശ്വാസം പകര്‍ന്നു നല്‍കി. താന്‍ നേടിയെടുത്ത സൂപ്പര്‍സ്‌റ്റാര്‍ പദവി പോലും അനവധി വര്‍ഷത്തെ അധ്വാനം കൊണ്ടാണെന്ന് എപ്പോഴും ഓര്‍മിപ്പിക്കുന്നതിലൂടെ അധ്വാനത്തിന്റെ മഹത്വവും രജനി എടുത്തുകാട്ടി. കഷ്‌ടപ്പെടാമാ എതുവും കിടൈക്കാത്, അപ്പടിയാ കിടൈച്ചാലും നെലച്ച് നിക്കാത് (കഷ്‌ടപ്പെടാതെ ഒന്നും നേടാനാവില്ല. അഥവാ അങ്ങിനെ നേടിയെടുത്താലും അത് നിലനില്‍ക്കില്ല-വീര).

തൊണ്ണൂറുകളില്‍ ഇറങ്ങിയ എല്ലാ രജനി ചിത്രങ്ങളും വന്‍ വിജയം കൊയ്‌തു. അണ്ണാമലൈ (1992) പത്തു കോടി രൂപ മൊത്തം കലക്ഷന്‍ നേടിയ ആദ്യത്തെ രജനി ചിത്രമാണ്. നാന്‍ ശൊല്‍റാത്തെയും ശെയ്വേന്‍, ശൊല്ലാത്തതിയും ശെയ്വേന്‍ (ഞാന്‍ പറയുന്നത് അതേ പടി പ്രവര്‍ത്തിക്കുന്നവനാണ്, അതിലുപരിയും പ്രവര്‍ത്തിക്കുന്നവനാണ്) എന്ന രജനി ഡയലോഗ് ജനലക്ഷങ്ങളെ ആഹ്ളാദത്തിലാറാടിച്ചു. യജമാന്‍, ഉഴൈപ്പാളി, മുത്തു, ബാഷ, അരുണാചലം എന്നിവയും തൊണ്ണൂറുകളില്‍ വന്‍ ഹിറ്റുകളായി മാറിയവയാണ്. ആണ്ടവന്‍ ശൊല്‍റാന്‍, അരുണാചലം ശെയ്റാന്‍ (പടച്ചവന്‍ കല്‍പിക്കുന്നു, അരുണാചലം അനുസരിക്കുന്നു/അരുണാചലം) എന്ന ന്യായവാദത്തോടെ ദൈവത്തിന്റെ കൈയൊപ്പ് തന്റെ ചെയ്‌തികള്‍ക്കു പുറകിലുണ്ടെന്ന അവകാശവാദവും രജനികഥാപാത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി. മോഹചിന്തയില്ലാത്ത ത്യാഗമയിയാണ് താന്‍ എന്ന പ്രതീതി ഇതിനു തുടര്‍ച്ചയായി അദ്ദേഹം സൃഷ്‌ടിക്കാന്‍ ശ്രമിച്ചു. പൊണ്‍, പൊന്‍, പദവി പിന്നാടി നമ്മ പോകക്കൂടാത്, നമ്മ പിന്നാടി ഇതെല്ലാം വരണം(പെണ്ണ്, സ്വര്‍ണം, പദവി ഇവ കിട്ടാന്‍ വേണ്ടി നാം പിറകെ നടക്കരുത്, ഇവയെല്ലാം നമ്മെ തേടി വരണം-ബാഷ) എന്ന ആശയത്തിലൂടെ പുരുഷനാണ് ത്യാഗത്തിന്റെയും സമൂഹത്തിന്റെയും കേന്ദ്രബിന്ദു എന്ന യാഥാസ്ഥിതിക വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു. നാന്‍ ഒരു തടവ ശൊന്നാ, നൂറു തടവ ശൊന്ന മാതിരി (ഞാന്‍ ഒരു തവണ പറഞ്ഞാല്‍ അതിന് നൂറു തവണ പറയുന്ന ഫലമാണ്-ബാഷ) എന്ന പ്രഖ്യാപനത്തിലൂടെ തന്റെ അമാനുഷ പരിവേഷം അദ്ദേഹം ഉറപ്പിച്ചെടുത്തു.

പഞ്ച് ഡയലോഗുകളും മാനറിസങ്ങളും ഇല്ലാത്ത കഥാപാത്രങ്ങളാണ് രജനീകാന്ത് എന്തിരനില്‍ അവതരിപ്പിക്കുന്നത്. മനുഷ്യനായ ഡോ. വസീഗരന്‍ അതിമാനുഷനല്ലെങ്കിലും യന്ത്രമനുഷ്യനായ ചിട്ടി നൂറായി പെരുകുകയും ഒരേ സമയം അമ്പതു തോക്കുകളില്‍ നിന്ന് ഉണ്ടയുതിര്‍ക്കുകയും ചെയ്യുന്ന അത്ഭുതാതിശയന്‍ തന്നെ. സിനിമക്ക് പുറത്ത് കഷണ്ടിക്കാരനും വയസ്സനുമായി പ്രത്യക്ഷപ്പെടുന്ന യഥാര്‍ത്ഥ രജനിയെ പരിഹസിക്കുന്ന ഒരു സംഭാഷണശകലവും ഇതിലുണ്ട്. തന്നെ പ്രേമിക്കുന്നതാണ് സനക്ക് നല്ലത് എന്നു പറയുന്നതിനു വേണ്ടി വസീഗരനെ ചൂണ്ടി ചിട്ടി പറയുന്നു: ഈ തല നലച്ച വയസ്സനെ എന്തിനു കൊള്ളാം! രജനീ കാന്ത് എന്ന മില്യന്‍ ഡോളര്‍ വിലമതിക്കുന്ന സൂപ്പര്‍ താര പ്രഭാവത്തെ ഫലപ്രദമായി വിറ്റഴിക്കാന്‍ ഷങ്കറിനും കലാനിധി മാരനും ചേര്‍ന്ന് സാധ്യമായിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ സൌന്ദര്യാത്മക ന്യായീകരണ വ്യവസ്ഥയായി സ്ഥാനപ്പെടുത്തപ്പെട്ടിട്ടുള്ള ഹോളിവുഡ് സിനിമയുടെ വൈപുല്യത്തെപ്പോലും കവച്ചുവെക്കുന്ന ഒന്നായി ഇന്ത്യയിലെ പ്രാദേശിക സിനിമകളിലൊന്നു മാത്രമായ തമിഴ് സിനിമ മാറിത്തീര്‍ന്നുവോ? അതോ ഇത് വല്ലപ്പോഴും ഒരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ രജനീകാന്തിന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമാണോ? തമിഴ് വംശജരുടെ ലോകവ്യാപനത്തിനു (തമിഴ് ഡയസ്‌പോറ) ശേഷവും അവരെ ഏകോപിപ്പിച്ചു നിര്‍ത്തുന്ന ഏതൊക്കെ സാംസ്‌ക്കാരിക സവിശേഷ ഘടകങ്ങളാണ് രജനീകാന്ത് പ്രതിനിധാനം ചെയ്യുന്നത് എന്നും അവ കൃത്രിമമായി നിര്‍മിക്കപ്പെട്ടതാണോ എന്നുമുള്ള ആലോചനകള്‍ ഇതിന്റെ തുടര്‍ച്ചയായി നടത്തേണ്ടതുണ്ട്.

ആഗോള തമിഴത്തത്തിന്റെ നേര്‍ പ്രതീകമായി വ്യാഖ്യാനിക്കപ്പെടുന്ന രജനീകാന്ത് എന്തിരന്റെ ഗംഭീര വിജയത്തിനു ശേഷം ശിവസേന തലവന്‍ ബാല്‍ ഠാക്കറെയെ സന്ദര്‍ശിച്ച് അനുഗ്രഹം നേടിയിരിക്കുന്നു. ബാന്ദ്രയിലുള്ള ഠാക്കറെയുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച രജനീകാന്ത് ഠാക്കറെയെ ദൈവത്തോടാണ് ഉപമിച്ചിരിക്കുന്നത്. ബാലാസാഹെബ് എനിക്ക് ദൈവത്തിനു തുല്യനാണ്. മഹാരാഷ്‌ട്ര മറാത്തികളുടേതാണ് എന്ന അടിസ്ഥാന ഭൂമിപുത്ര ആശയത്തില്‍ വളര്‍ന്നു പൊന്തിയ തീവ്ര വലതുപക്ഷ ഹൈന്ദവ കക്ഷിയായ ശിവസേന അത് രൂപപ്പെട്ട അറുപതുകളില്‍ കമ്യൂണിസ്‌റ്റുകാര്‍ക്കെതിരെയെന്നതു പോലെ മദ്രാസികള്‍ക്കെതിരെയുമായിരുന്നു വംശഹത്യ ആഹ്വാനം ചെയ്‌തിരുന്നത് എന്ന് ഇന്ന് നാം തെക്കെ ഇന്ത്യക്കാര്‍ രജനി ഇഫക്‌ടില്‍ മറന്നു പോയിരിക്കുന്നു! ശിവാജി ദ ബോസ് എന്ന ഷങ്കറിനോടൊപ്പം ചേര്‍ന്ന് രജനീ കാന്ത് ഇതിനു മുമ്പ് പൂര്‍ത്തിയാക്കിയ സിനിമയില്‍ വീരശിവജിയുടെ പടം ആരാധനയോടെ പ്രദര്‍ശിപ്പിച്ചിരുന്നു. ദ്രാവിഡസംസ്‌ക്കാരത്തോടൊപ്പം തമിഴ് സ്വാഭിമാനത്തെയും ഉയര്‍ത്തിപ്പിടിച്ച തമിഴ് സിനിമ, ഒരു കാലത്ത് തമിഴരെയും മുഴുവന്‍ തെന്നിന്ത്യക്കാരെയും വേട്ടയാടിയ ബാല്‍ ഠാക്കറെയുടെ കാല്‍ക്കീഴില്‍ കൊണ്ടു ചെന്നര്‍പ്പിച്ചിരിക്കുന്ന ഈ കാഴ്‌ചയുടെ അശ്ളീലം പൂമാലക്കൂമ്പാരം കൊണ്ടും പാലഭിഷേകം കൊണ്ടും രജനി രസികര്‍ക്ക് മായ്ച്ചുകളയാനാവുമോ?

*
ജി. പി. രാമചന്ദ്രന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ സൌന്ദര്യാത്മക ന്യായീകരണ വ്യവസ്ഥയായി സ്ഥാനപ്പെടുത്തപ്പെട്ടിട്ടുള്ള ഹോളിവുഡ് സിനിമയുടെ വൈപുല്യത്തെപ്പോലും കവച്ചുവെക്കുന്ന ഒന്നായി ഇന്ത്യയിലെ പ്രാദേശിക സിനിമകളിലൊന്നു മാത്രമായ തമിഴ് സിനിമ മാറിത്തീര്‍ന്നുവോ? അതോ ഇത് വല്ലപ്പോഴും ഒരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ രജനീകാന്തിന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമാണോ? തമിഴ് വംശജരുടെ ലോകവ്യാപനത്തിനു (തമിഴ് ഡയസ്‌പോറ) ശേഷവും അവരെ ഏകോപിപ്പിച്ചു നിര്‍ത്തുന്ന ഏതൊക്കെ സാംസ്‌ക്കാരിക സവിശേഷ ഘടകങ്ങളാണ് രജനീകാന്ത് പ്രതിനിധാനം ചെയ്യുന്നത് എന്നും അവ കൃത്രിമമായി നിര്‍മിക്കപ്പെട്ടതാണോ എന്നുമുള്ള ആലോചനകള്‍ ഇതിന്റെ തുടര്‍ച്ചയായി നടത്തേണ്ടതുണ്ട്.

ദുശ്ശാസ്സനന്‍ said...

കഥാ നായകന്‍റെ ജാതിയെ പറ്റി അങ്ങ് ചിന്താകുലന്‍ ആവുന്നത് ശരിക്കും എന്നെ അമ്പരപ്പിക്കുന്നു. ശങ്കറിന്‍റെ ഇത് വരെ ഇറങ്ങിയെ ചിത്രങ്ങള്‍ എല്ലാം വെറും വിനോദം എന്ന നിലക്ക് മാത്രമാണ് പ്രേക്ഷകര്‍ കണ്ടിരിക്കുന്നത്. എന്തിലും ഇതിലും ജാതിയും മതവും കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത് കൊള്ളാം. പഴയ ഒരു നൂറ്റാണ്ടില്‍ ആണ്
ഇപ്പൊ നമ്മള്‍ ജീവിക്കുന്നതെങ്കില്‍ മാത്രം. കഷ്ടം ...!!