Thursday, October 14, 2010

കപടവിശ്വാസവും മൂല്യബോധവും

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നു മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തകളിലൊന്ന് മതവും രാഷ്‌ട്രീയവും തമ്മിലുള്ള പരസ്‌പര ഇടപെടലിനെപ്പറ്റിയാണല്ലോ. ഇവിടെ കത്തോലിക്കാ ബിഷപ്പുമാരും അവരുടെ ഔദ്യോഗിക പ്രതിനിധികളും അവര്‍ക്ക് ഒത്താശചെയ്യുന്ന യുഡിഎഫ് നേതാക്കളും ഒരുവശത്തും, ഇടതുപക്ഷമുന്നണി - പ്രത്യേകിച്ച് സിപിഐ എമ്മും സിപിഐയും - മറുവശത്തും നിന്നുകൊണ്ടുള്ള സംവാദമാണു നടക്കുന്നത്. ആ സംവാദം ശരിയായ ദിശയില്‍തന്നെയാണ്.

മതവും രാഷ്‌ട്രീയവും രണ്ടു വ്യത്യസ്‌ത മേഖലകളാണെന്നും അതു രണ്ടും കൂട്ടിക്കുഴച്ചതില്‍ ലോകസമൂഹം അനുഭവിക്കേണ്ടിവന്ന അതികഠിനമായ തിക്താനുഭവങ്ങള്‍ക്കും ചരിത്രം സാക്ഷി. ക്രൈസ്‌തവസഭയുടെ ചരിത്രംതന്നെ എടുക്കാം. സ്‌നേഹക്കൂട്ടായ്‌മയായി വളര്‍ന്നു സമൂഹത്തിനെല്ലാം മാതൃകയായിരുന്നെന്നു പുറജാതിക്കാരു പോലും സര്‍ട്ടിഫിക്കറ്റ് നല്‍കിയ ( 'കണ്ടാലും ഇവര്‍ എത്രമാത്രം പരസ്‌പരം സ്‌നേഹിക്കുന്നു' എന്നു ആശ്ചര്യത്തോടെ സാക്ഷ്യം നല്‍കിയെന്ന ചരിത്രരേഖയുണ്ട് ) ക്രൈസ്‌തവസഭ 312 എ ഡി യില്‍ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ കോൺസ്‌റ്റന്റയിന്‍ ക്രിസ്‌ത്യാനി ആയതോടെ, രാഷ്‌ട്രീയം സഭയില്‍ സജീവമായി ഇടപെട്ടു; തിരിച്ചും. തുടര്‍ന്ന് യൂറോപ്യന്‍ ചരിത്രംതന്നെ രാഷ്‌ട്രീയവും മതവും തമ്മിലുള്ള സംഘട്ടനങ്ങളുടെ കഥയായി മാറി.

മറ്റു രാജ്യങ്ങളുടെയും മതങ്ങളുടെയും ചരിത്രം മറ്റൊന്നല്ല നമ്മെ ഓര്‍മിപ്പിക്കുന്നത്. ഇതിനു ചരിത്രപരമായൊരു അറുതിവരുത്തിയതു 1789 ലാണ്. മതവും ഭരണകൂടവും അന്നുവരെ അഭേദ്യമാംവിധം ബന്ധപ്പെട്ടിരുന്നിടത്ത്, 1789 ലെ ഫ്രഞ്ചുവിപ്ളവത്തിലൂടെ, ഭരണകൂടത്തില്‍ മതേതരത്വവും ജനാധിപത്യവും സ്ഥാനംപിടിച്ചു. സഭയ്‌ക്കുള്ളതു പ്രത്യേകമായൊരു മണ്ഡലമാണെന്നും സുവ്യക്തമായി സ്ഥാപിച്ചു. അങ്ങനെ അവ രണ്ടിനും സ്വതന്ത്രമായ അസ്‌തിത്വം ലോകജനത അംഗീകരിക്കുന്നുവെന്ന വ്യക്തതയിലെത്തി.

ഫ്രഞ്ചുവിപ്ളവത്തിന്റെ മുദ്രാവാക്യമാണ് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന ഏറ്റവും വിശിഷ്‌ടമായ മാനുഷികമൂല്യങ്ങള്‍. ചരിത്രപരമായി അവ സഭയുടെ സംഭാവനയല്ല. ഫ്രഞ്ചുവിപ്ളവത്തോടെ വളരെ ഉന്നതമായ ഒരു മൂല്യസംഹിത തന്നെ പൌരസമൂഹം സ്വാംശീകരിച്ചിട്ടും, സഭ അതിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. സഭാധികാരികള്‍ പഴയ ജന്മി-കുടിയാന്‍ വ്യവസ്ഥയിലെ ജന്മികളായി നിലകൊണ്ടു; ഇന്നും ഏതാണ്ട് ആ രീതിയില്‍ ഏകാധിപത്യ പ്രഭുക്കളായി വാഴുകയാണ്.

മതത്തെയും രാഷ്‌ട്രീയത്തെയും കൂട്ടിക്കുഴച്ച് ചിത്രീകരിക്കുന്നതില്‍ നിക്ഷിപ്‌തതാല്‍പ്പര്യമുണ്ടെന്നു സാമാന്യബുദ്ധിയുള്ള ഏതൊരു വ്യക്തിക്കും സുവ്യക്തമാണ്. മതത്തിന്റെ രാഷ്‌ട്രീയ ഇടപെടല്‍ ദൂരവ്യാപകമായ ആപത്തു വിളിച്ചുവരുത്തിയ എത്ര ഉദാഹരണങ്ങളാണ് ചരിത്രം പഠിപ്പിക്കുന്നത് ! അതു തീര്‍ച്ചയായും മതമൌലികവാദത്തിലേക്കും വര്‍ഗീയതയിലേക്കും മതതീവ്രവാദത്തിലേക്കും വഴിതെളിക്കും എന്നതിനു സംശയമില്ല. ഇതു നമ്മുടെ ക്രൈസ്‌തവ സഭാധികാരികള്‍ മനസിലാക്കണമെന്ന് ഞാന്‍ ആശിക്കുന്നു.

ക്രൈസ്‌തവ മേലധ്യക്ഷന്മാരും അവരുടെ വക്താക്കളും വാ തുറക്കുമ്പോള്‍ ഈശ്വരവിശ്വാസത്തെയും മൂല്യബോധത്തെയുംപറ്റി പറയാറുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പു വന്നപ്പോഴും 'ജയിക്കേണ്ടത് ഈശ്വരവിശ്വാസികളും മൂല്യബോധമുള്ളവരും' എന്നു സ്ഥാനാര്‍ഥികളെ വിശേഷിപ്പിക്കാന്‍ സീറോമലബാര്‍ സഭാ പാസ്‌റ്ററല്‍ കൌൺസില്‍ തയ്യാറായിരിക്കുന്നു. ഇവിടെ അവര്‍ വ്യക്തമാക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. പൌരസമൂഹവും ഭരണകൂടവും ഈശ്വരവിശ്വാസവും തമ്മിലുള്ള ബന്ധമാണ് ആദ്യത്തേത്. ലോകചരിത്രത്തിലേക്കും ഇന്ത്യന്‍ ചരിത്രത്തിലേക്കും കേരളചരിത്രത്തിലേക്കും എന്തിന് ഏറ്റവും ഇങ്ങേയറ്റത്തെ പഞ്ചായത്തിലേക്കും ഒന്നു കണ്ണോടിക്കുക. ഇവിടെ ഈശ്വരവിശ്വാസികള്‍ അല്ലാത്തവർ ഭരണം നല്ല രീതിയില്‍ നടത്തുന്നില്ലേ? എന്നാല്‍, എല്ലാ ഈശ്വരവിശ്വാസികളും ശരിയായ രീതിയിലാണോ ഭരണം നടത്തുന്നത് ?

ജയിലുകളാകെ നിറഞ്ഞുകിടക്കുന്നത് ഈശ്വരവിശ്വാസികളെക്കൊണ്ടാണ്. പലവിധത്തിലുള്ള ഈ കുറ്റവാളികളില്‍ ഇടയ്‌ക്കെങ്ങാനും ഒന്നോ രണ്ടോ അവിശ്വാസികള്‍ കണ്ടെന്നുവരാം. ജയിലുകള്‍ക്കുള്ളില്‍ അമ്പലവും പള്ളികളും ഇല്ലാതെ പറ്റാത്ത അവസ്ഥയുമുണ്ട്. ഈ കുറ്റവാളികളേക്കാള്‍ ഭക്തിയുള്ളവര്‍ ജയിലിനു പുറത്തുണ്ടോ എന്നു സംശയം. കുടുംബത്തകര്‍ച്ചയ്‌ക്കും ലൈംഗിക അരാജകത്വത്തിനും കാരണക്കാരായവരില്‍ ഈശ്വരവിശ്വാസികള്‍ ഒട്ടും കുറവല്ലതന്നെ. വസ്‌തുനിഷ്ഠമായി കാര്യങ്ങളെ നോക്കിക്കണ്ടാല്‍ തെരഞ്ഞെടുപ്പില്‍ ഈശ്വരവിശ്വാസം ഒരു കാരണവശാലും ഒരു ഘടകമാകാന്‍ പാടില്ല; പ്രത്യേകിച്ചു ഈശ്വരവിശ്വാസികളും അല്ലാത്തവരും ഒത്തു ജീവിക്കുന്ന ഒരു മതനിരപേക്ഷ രാജ്യത്ത്.

രണ്ടാമത്തെ കാര്യം 'മൂല്യബോധമുള്ളവര്‍' എന്ന വിശേഷണമാണ്. എന്താണ് ഈ പദംകൊണ്ട് സഭാനേതൃത്വം ഉദ്ദേശിക്കുന്നത്? ഫ്രഞ്ചുവിപ്ളവം വിഭാവനംചെയ്‌ത സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയവയും അവയുമായി ബന്ധപ്പെട്ട സമൂഹത്തിനായി സ്വയം കൊടുക്കുന്ന ആത്മസമര്‍പ്പണം, ആത്മാര്‍ഥത, സത്യസന്ധത, സേവനം, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയവയുമാണെങ്കില്‍ അതിനു ഈശ്വരവിശ്വാസവുമായി ഒരു ബന്ധവുമില്ല. മാത്രമല്ല, ഇങ്ങനെയുള്ള മൂല്യങ്ങളെ ശിരസ്സാ വഹിച്ചുകൊണ്ടു ജീവാര്‍പ്പണം ചെയ്‌ത രാഷ്‌ട്രീയ നേതാക്കളില്‍ മിക്കവരും ഈശ്വരവിശ്വാസികളല്ലായിരുന്നു എന്നതാണു ചരിത്രവസ്‌തുത.

തന്നെയുമല്ല, സാമാന്യജനതയ്‌ക്കു നീതി നിഷേധിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസത്തിനു ചൂട്ടുപിടിക്കുന്ന സഭാധികാരികള്‍ക്ക് എങ്ങനെ മൂല്യബോധത്തെപ്പറ്റി സംസാരിക്കാന്‍ പറ്റും? സ്വന്തം സ്ഥാപനങ്ങളില്‍ ദളിതര്‍ക്കു അര്‍ഹമായ ഒരു സ്ഥാനവും കൊടുക്കാതെ, നിലവിലുള്ള സംവരണനിയമംപോലും പാലിക്കാതെ അവിടെ നിയമനം നടത്തുന്നവര്‍, വിദേശപണം ഒളിഞ്ഞും തെളിഞ്ഞും കൈക്കലെത്തിയിട്ടും മതിവരാതെ, പണം സ്വരൂപിക്കുന്നതില്‍ മറ്റേതു സമുദായത്തേയും പിന്നിലാക്കുന്ന ഈ സഭാധികാരികള്‍ക്കു എന്തു മൂല്യബോധം? സൂചിക്കുഴയില്‍ കൂടി കടക്കാത്തവരെമാത്രം പഠിപ്പിക്കാന്‍ വിദ്യാലയങ്ങള്‍ പടച്ചുകൂട്ടുന്ന മൂല്യബോധം ഏതു യേശുവിശ്വാസത്തിനു ചേരുന്നതാണ്?

സ്വന്തം അധീനതയിലുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരില്‍, അനീതിയെ ചോദ്യംചെയ്യുന്നവരെ കണ്ടെത്തി അവരുടെമേല്‍ നിഷ്‌കരുണം ശിക്ഷാനടപടി സ്വീകരിക്കുകയും തങ്ങളുടെ പാദസേവകരായ അനര്‍ഹര്‍ക്കു പ്രൊമോഷനും പ്രത്യേക അംഗീകാരവും കൊടുക്കുകയും ചെയ്യുന്ന സഭാധികാരികളുടെ മൂല്യബോധമാണോ ഇവിടെ വിവക്ഷിക്കുന്നത് ? ആരാണിവരെ 'ധാര്‍മിക മൂല്യബോധത്തിന്റെ സംരക്ഷകരും വക്താക്കളു'മാക്കിയത് ? ചോദ്യപേപ്പര്‍ വിവാദത്തില്‍, പ്രിന്‍സിപ്പലും മാനേജ്‌മെന്റും പാലിക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാതെ, പ്രശ്‌നം വന്നപ്പോള്‍ എല്ലാ കുറ്റവും അധ്യാപകന്റെ മേല്‍ ചുമത്തിയിട്ട്, അദ്ദേഹത്തിന്റെമേല്‍ ഏറ്റവും ഹീനമായ ശിക്ഷാനടപടി സ്വീകരിച്ചു അദ്ദേഹത്തെയും കുടുംബത്തെയും വകവരുത്തി വര്‍ഗീയശക്തിയെ പ്രീണിപ്പിക്കുന്നതാണോ സഭാമേലധ്യക്ഷന്മാര്‍ എടുത്തുകാട്ടുന്ന മൂല്യബോധം?

യേശുദര്‍ശനത്തിന്റെ ഫലമായി സാധാരണ മനുഷ്യരിലുണ്ടാകേണ്ട കാരുണ്യവും സ്‌നേഹവും മൂല്യബോധവുംപോലും ഒട്ടും തീണ്ടിയിട്ടില്ലാത്ത സഭാധികാരികള്‍ സൂചിപ്പിക്കുന്ന മൂല്യബോധം തികച്ചും കൃത്രിമവും വിശ്വാസികളെ വഴിതെറ്റിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതുമാണ്. ഈ കപടമൂല്യബോധത്തില്‍ അധിഷ്‌ഠിതമായ ഉദ്ബോധനം തള്ളിക്കളയേണ്ടത് മനുഷ്യമൂല്യങ്ങളിലും സാഹോദര്യത്തിലും സമത്വത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവരുടെ കടമ മാത്രമാണ്.


*****

അലോഷ്യസ് ഡി ഫെര്‍ണാന്റസ്, കടപ്പാട് ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ക്രൈസ്‌തവ മേലധ്യക്ഷന്മാരും അവരുടെ വക്താക്കളും വാ തുറക്കുമ്പോള്‍ ഈശ്വരവിശ്വാസത്തെയും മൂല്യബോധത്തെയുംപറ്റി പറയാറുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പു വന്നപ്പോഴും 'ജയിക്കേണ്ടത് ഈശ്വരവിശ്വാസികളും മൂല്യബോധമുള്ളവരും' എന്നു സ്ഥാനാര്‍ഥികളെ വിശേഷിപ്പിക്കാന്‍ സീറോമലബാര്‍ സഭാ പാസ്‌റ്ററല്‍ കൌൺസില്‍ തയ്യാറായിരിക്കുന്നു. ഇവിടെ അവര്‍ വ്യക്തമാക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. പൌരസമൂഹവും ഭരണകൂടവും ഈശ്വരവിശ്വാസവും തമ്മിലുള്ള ബന്ധമാണ് ആദ്യത്തേത്. ലോകചരിത്രത്തിലേക്കും ഇന്ത്യന്‍ ചരിത്രത്തിലേക്കും കേരളചരിത്രത്തിലേക്കും എന്തിന് ഏറ്റവും ഇങ്ങേയറ്റത്തെ പഞ്ചായത്തിലേക്കും ഒന്നു കണ്ണോടിക്കുക. ഇവിടെ ഈശ്വരവിശ്വാസികള്‍ അല്ലാത്തവർ ഭരണം നല്ല രീതിയില്‍ നടത്തുന്നില്ലേ? എന്നാല്‍, എല്ലാ ഈശ്വരവിശ്വാസികളും ശരിയായ രീതിയിലാണോ ഭരണം നടത്തുന്നത് ?

ജയിലുകളാകെ നിറഞ്ഞുകിടക്കുന്നത് ഈശ്വരവിശ്വാസികളെക്കൊണ്ടാണ്. പലവിധത്തിലുള്ള ഈ കുറ്റവാളികളില്‍ ഇടയ്‌ക്കെങ്ങാനും ഒന്നോ രണ്ടോ അവിശ്വാസികള്‍ കണ്ടെന്നുവരാം. ജയിലുകള്‍ക്കുള്ളില്‍ അമ്പലവും പള്ളികളും ഇല്ലാതെ പറ്റാത്ത അവസ്ഥയുമുണ്ട്. ഈ കുറ്റവാളികളേക്കാള്‍ ഭക്തിയുള്ളവര്‍ ജയിലിനു പുറത്തുണ്ടോ എന്നു സംശയം. കുടുംബത്തകര്‍ച്ചയ്‌ക്കും ലൈംഗിക അരാജകത്വത്തിനും കാരണക്കാരായവരില്‍ ഈശ്വരവിശ്വാസികള്‍ ഒട്ടും കുറവല്ലതന്നെ. വസ്‌തുനിഷ്ഠമായി കാര്യങ്ങളെ നോക്കിക്കണ്ടാല്‍ തെരഞ്ഞെടുപ്പില്‍ ഈശ്വരവിശ്വാസം ഒരു കാരണവശാലും ഒരു ഘടകമാകാന്‍ പാടില്ല; പ്രത്യേകിച്ചു ഈശ്വരവിശ്വാസികളും അല്ലാത്തവരും ഒത്തു ജീവിക്കുന്ന ഒരു മതനിരപേക്ഷ രാജ്യത്ത്.

രണ്ടാമത്തെ കാര്യം 'മൂല്യബോധമുള്ളവര്‍' എന്ന വിശേഷണമാണ്. എന്താണ് ഈ പദംകൊണ്ട് സഭാനേതൃത്വം ഉദ്ദേശിക്കുന്നത്? ഫ്രഞ്ചുവിപ്ളവം വിഭാവനംചെയ്‌ത സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയവയും അവയുമായി ബന്ധപ്പെട്ട സമൂഹത്തിനായി സ്വയം കൊടുക്കുന്ന ആത്മസമര്‍പ്പണം, ആത്മാര്‍ഥത, സത്യസന്ധത, സേവനം, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയവയുമാണെങ്കില്‍ അതിനു ഈശ്വരവിശ്വാസവുമായി ഒരു ബന്ധവുമില്ല. മാത്രമല്ല, ഇങ്ങനെയുള്ള മൂല്യങ്ങളെ ശിരസ്സാ വഹിച്ചുകൊണ്ടു ജീവാര്‍പ്പണം ചെയ്‌ത രാഷ്‌ട്രീയ നേതാക്കളില്‍ മിക്കവരും ഈശ്വരവിശ്വാസികളല്ലായിരുന്നു എന്നതാണു ചരിത്രവസ്‌തുത.

തന്നെയുമല്ല, സാമാന്യജനതയ്‌ക്കു നീതി നിഷേധിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസത്തിനു ചൂട്ടുപിടിക്കുന്ന സഭാധികാരികള്‍ക്ക് എങ്ങനെ മൂല്യബോധത്തെപ്പറ്റി സംസാരിക്കാന്‍ പറ്റും? സ്വന്തം സ്ഥാപനങ്ങളില്‍ ദളിതര്‍ക്കു അര്‍ഹമായ ഒരു സ്ഥാനവും കൊടുക്കാതെ, നിലവിലുള്ള സംവരണനിയമംപോലും പാലിക്കാതെ അവിടെ നിയമനം നടത്തുന്നവര്‍, വിദേശപണം ഒളിഞ്ഞും തെളിഞ്ഞും കൈക്കലെത്തിയിട്ടും മതിവരാതെ, പണം സ്വരൂപിക്കുന്നതില്‍ മറ്റേതു സമുദായത്തേയും പിന്നിലാക്കുന്ന ഈ സഭാധികാരികള്‍ക്കു എന്തു മൂല്യബോധം? സൂചിക്കുഴയില്‍ കൂടി കടക്കാത്തവരെമാത്രം പഠിപ്പിക്കാന്‍ വിദ്യാലയങ്ങള്‍ പടച്ചുകൂട്ടുന്ന മൂല്യബോധം ഏതു യേശുവിശ്വാസത്തിനു ചേരുന്നതാണ്?