Saturday, October 23, 2010

കുടുംബശ്രീയാണ് താരം

കുടുംബശ്രീക്ക് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മേല്‍ക്കോയ്മ

തയ്യല്‍ക്കാരികളും കര്‍ഷകസ്ത്രീകളും അക്കൌണ്ടന്റുമാരും വക്കീല്‍ ക്ലര്‍ക്കുമാരും വീട്ടമ്മമാരും കച്ചവടക്കാരികളും ആക്റ്റിവിസ്റ്റുകളും ഒക്കെയാണവര്‍. ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നുള്ള പാവപ്പെട്ട വനിതകളോടൊപ്പം എം.കോം ബിരുദം നേടിയവരുമുണ്ട്. ഒരുമിച്ച് ചേരുമ്പോള്‍, രാജ്യത്തെവിടെയും ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നവരില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ വനിതാ സ്ഥാനാര്‍ത്ഥികളാകുന്നു ഇവര്‍. കേരളത്തിലെ 1200ല്പരം തദ്ദേശസ്ഥാപനങ്ങളിലേക്കായി (978 പഞ്ചായത്ത് ഉള്‍പ്പെടെ) ഏതാണ്ട് 40,000 വനിതകള്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലേക്ക് 50 ശതമാനം വനിതാ സംവരണം നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഈ ഒക്ടോബര്‍ 27ന് ഏറ്റവും കുറഞ്ഞത് 1000 വനിതകളെങ്കിലും സ്ഥാനമേറ്റെടുക്കും.

ക്രിയാത്മകമായ ഇടപെടല്‍

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി ഇവിടെ നൂറു കണക്കിനു സീറ്റുകള്‍ മത്സരിക്കാനാരുമില്ലാതെ അവശേഷിക്കുകയില്ല. ‘എതിരില്ലാത്ത’ സ്ഥാനാര്‍ത്ഥികളുടെ പടയും ഉണ്ടാവില്ല. ഓരോ വാര്‍ഡിലും വാശിയേറിയ പോരാട്ടം ദൃശ്യമാകും. തെരഞ്ഞെടുപ്പ് രംഗത്തെ വനിതകളില്‍ ഏറെപ്പേര്‍ ഔദ്യോഗികമായി ദരിദ്രവിഭാഗത്തില്‍ പെടുന്നവരും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ തികച്ചും വിഭിന്നമായ ഒരു ദാ‍രിദ്യ നിര്‍മ്മാര്‍ജ്ജന പരിപാടിയായ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ വളരെ ക്രിയാത്മകമായി പങ്കെടുക്കുന്നവരുമാണ്. ഈ തെരഞ്ഞെടുപ്പിനു ഉത്സാഹവും ഉത്തേജനവും പകര്‍ന്നു നല്‍കുന്നത് കുടുംബശ്രീ എന്ന് വിളിക്കപ്പെടുന്ന കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി ‍(സി.ഡി.എസ്)കളാണ്. പതിനൊന്നായിരത്തിലധികം സ്ഥാനാര്‍ത്ഥികള്‍ക്ക് സി.ഡി.എസ് പാരമ്പര്യമുണ്ട്. പൊതു സീറ്റുകളില്പോലും വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. വരുന്ന കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 52 ശതമാനവും സ്ത്രീകളായിരിക്കും.

തൃശ്ശൂര്‍ ജില്ലയില്‍ ഐക്യജനാധിപത്യമുന്നണി ഭരിക്കുന്ന അടാട്ട് പഞ്ചായത്താണ് ഏറ്റവും നല്ല പഞ്ചായത്തായി എല്‍.ഡി.എഫ് സര്‍ക്കാരിനാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായി മത്സര രംഗത്ത് വന്നിട്ടുള്ള സ്റ്റെല്ല ജോജോ എന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുന്‍പ് തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്‍പത് ശതമാനം സംവരണം എന്നത് “ മുന്നോട്ടുള്ള ഒരു വലിയ കാല്‍‌വെയ്പാണ്. വനിതകള്‍ അവരുടെ പങ്ക് അവകാശപ്പെടുകയാണ്” എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

മറ്റൊരു വാര്‍ഡില്‍, എം.കോം ബിരുദധാരിണിയായ പ്രിയ പ്രസന്നന്‍ ആണ് ഇടതുപക്ഷ ജനാധിപത്യമുന്നണി(സി.പി.എം) സ്ഥാനാര്‍ഥി. അവരുടെ ഭര്‍ത്താവ് ഖത്തറില്‍ നിന്ന് ലീവെടുത്ത് വന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനു സഹായിക്കുന്നു. “മൂന്നു കുഞ്ഞുങ്ങള്‍ ഉള്ള എന്നെപ്പോലുള്ള ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു കുടുംബത്തിന്റെ പിന്തുണ അത്യാവശ്യമാണ്” എന്ന് പ്രിയ പറയുന്നു. “ ഇവിടത്തെ പ്രധാനപ്രശ്നം ദിവസക്കൂലിയാണ്. മദ്യം നിയന്ത്രിക്കുന്നതിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സാധിക്കും” എന്ന കാര്യത്തിലും അവര്‍ക്ക് സംശയമൊന്നുമില്ല.

നെന്മണിക്കര പഞ്ചായത്തില്‍ ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക്ക് വിമന്‍സ് അസോസിയേഷന്റെ പഞ്ചായത്ത് സെക്രട്ടറിയായ വി.റ്റി. വിജയലക്ഷ്മി എന്ന തയ്യല്‍ക്കാരി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. “തുല്യതയാണ് പ്രധാന വിഷയം. ചില പുരുഷന്മാര്‍ക്ക് അധികാരം നഷ്ടപ്പെടുന്നുവെന്ന ഭീതി ഉണ്ടായേക്കും. ഞങ്ങള്‍ക്കുള്ള ആത്മവിശ്വാസമില്ലായ്മ കുറെയൊക്കെ മാനസികമാണ്. എങ്കിലും ഇപ്പോള്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.” എന്ന അഭിപ്രായക്കാരിയാണ് അവര്‍. സഹപ്രവര്‍ത്തകയും വനിതാ ത്രിഫ്റ്റ് സഹകരണ സൊസൈറ്റിയുടെ പ്രസിഡന്റുമായ സിന്ധു സുബ്രമണ്യന്‍ മറ്റൊരു വാര്‍ഡില്‍ നിന്ന് മത്സരിക്കുന്നുണ്ട്. സിന്ധുവും വിജയലക്ഷ്മിയെപ്പോലെ എസ്.എസ്.എല്‍.സി പാസായ ആളാണ്. പിന്നീട് സിന്ധു ‘ഹിന്ദി വിദ്വാന്‍’ യോഗ്യതയും നേടി. സംവരണാ‍ടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് “കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന കാര്യമാണ്. കഴിഞ്ഞ കാലത്തെ സ്ത്രീകള്‍ വീടും കുട്ടികളുമായി ഒതുങ്ങിക്കൂടുകയായിരുന്നു. ഇപ്പോള്‍ അവര്‍ക്കുള്ള പൊതുമണ്ഡലം വളരെ വലുതാണ്.” എന്ന് സിന്ധു കരുതുന്നു.

എന്താണ് സംഗതി?

ഇവര്‍ എല്ലാവരും ചില കാര്യങ്ങളില്‍ ഏകാഭിപ്രായക്കാരാണ്. ഒന്ന്: പുരുഷന്മാര്‍ ഒരു പ്രധാനപ്രശ്നത്തിലും സ്ത്രീകളുടെ അഭിപ്രായം തേടാറില്ല. മറ്റൊന്ന് സ്ത്രീകള്‍ക്ക് തദ്ദേശഭരണത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാനാവും. “സ്തീകള്‍ക്ക് കുടുംബങ്ങളുമായി പെട്ടെന്ന് താദാത്മ്യം പ്രാപിക്കാന്‍ കഴിയും. ഗ്രാമ പഞ്ചായത്ത് തലത്തില്‍ നിങ്ങള്‍ കുടുംബങ്ങളുമായാണ് ഇടപെടുന്നത്“ എന്നാണ് വിജയലക്ഷ്മി ഇതിനെക്കുറിച്ച് പറയുന്നത്. “സ്ത്രീകള്‍ താരതമ്യേന അഴിമതി കുറഞ്ഞവരും പെട്ടെന്ന് സമീപിക്കാന്‍ കഴിയുന്നവരുമാണ്’ എന്നും വിജയലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുടുംബശ്രീ ഒരു വഴിത്തിരിവായിരുന്നു. “ഇത് പൊതുജീവിതത്തിലേക്കുള്ള പ്രവേശനകവാടമാണ്.” എന്ന് സ്റ്റെല്ല ജോജോ പറയുന്നു. “കുടുംബശ്രീ സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും ഒത്തൊരുമയും സമ്മാനിച്ചു ഗൌരവകരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ അവരെയെല്ലാം അത് ഒരുമിച്ച് ചേര്‍ത്തു. ഏറ്റവും പ്രധാനമായി, അത് അവര്‍ക്ക് ബാങ്കിംഗ് മേഖലയിലേക്ക് ആദ്യമായി പ്രവേശനം നല്‍കി“എന്ന് സിന്ധു സുബ്രഹ്മണ്യന്‍ കരുതുന്നു.

വിവിധങ്ങളായ അയല്‍ക്കൂട്ടങ്ങളെ ഒരു കുടയ്ക്ക് കീഴില്‍ അണിനിരത്തുന്ന കുടുംബശ്രീ (The Kerala State Poverty Eradication Mission)ക്ക് ഈ തെരഞ്ഞെടുപ്പുകളില്‍ വളരെ വലിയൊരു സാന്നിദ്ധ്യമുണ്ട്. 37 ലക്ഷത്തിലധികം വനിതകള്‍ വനിതാ സംഘങ്ങളുടെ ഈ നെറ്റ്വര്‍ക്കിന്റെ ഭാഗമാണ്. (കേരളത്തില്‍ ഈ സംഘങ്ങളെ ‘സ്വയം സഹായക സംഘങ്ങള്‍” എന്ന് പരാമര്‍ശിക്കാറില്ല. അതിനൊരു കാരണം (സ്വയം സഹായക സംഘങ്ങള്‍) എന്നതിന്റെ ഫിലോസഫി തീരെ ഇടുങ്ങിയതും ഒറ്റപ്പെടുത്തുന്നതുമാണ് എന്നതാണ്. മറ്റൊന്ന് ഈ പരിപാടി സര്‍ക്കാര്‍ സഹായവും ഊര്‍ജ്ജസ്വലമായ സാമൂഹിക ഇടപെടലും( community action) കൂട്ടിയോജിപ്പിക്കുന്ന ഒന്നാണ് എന്നതാണ്. പുരോഗതിയിലേക്കുള്ള കൂട്ടായതും സാമൂഹികവുമായ ഒരു മുന്നേറ്റത്തെ സംബന്ധിച്ച ദര്‍ശനം മുന്നോട്ട് വെക്കുകയും ചെയ്യുന്നു ഇത്.)

ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഈ സംഘങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന നൂതനമായ സമീപനത്തെപ്പറ്റി യോര്‍ക്ക് സര്‍വകലാശാലയിലെ പ്രൊഫസര്‍ അനന്യ മൂഖര്‍ജി സൂചിപ്പിക്കുന്നു. “ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഏതാണ്ട് രണ്ടരലക്ഷം വരുന്ന കുടുംബശ്രീ വനിതകള്‍ കാര്‍ഷിക കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനായി മുന്നോട്ട് വന്നിരിക്കുന്നു. സ്ഥലം പാട്ടത്തിനെടുക്കുക, കൃഷി ചെയ്യുക, അതിലെ ഉല്പാദനം തങ്ങളുടെ ആവശ്യം നിറവേറ്റുന്ന തരത്തില്‍ ഉപയോഗിക്കുക, മിച്ചം വരുന്നവ പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില്പന നടത്തുക എന്നതൊക്കെ ഈ പ്രവര്‍ത്തനത്തില്‍ പെടുന്നു. ഇത് കാര്‍ഷികവൃത്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഉല്പാദകര്‍ എന്ന നിലയ്ക്ക് സ്ത്രീകള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം, വിതരണം, ഉപഭോഗം എന്നിവയില്‍ നിയന്ത്രണവും നല്‍കുന്നു.“ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇവര്‍ ഇറങ്ങിച്ചെന്നിരിക്കുന്നു. സ്റ്റെല്ല ജോജോയും വിജയലക്ഷ്മിയും ഉറപ്പിച്ച് പറയുന്നു. “ ഞങ്ങള്‍ക്ക് പ്രചരണത്തിന്റെ കാര്യത്തില്‍ ഭയമില്ല. പ്രാദേശികപ്രതിനിധിയെ സമീപിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ സി.ഡി.എസ് പ്രവര്‍ത്തകരായ ഞങ്ങളെ ജനങ്ങള്‍ സമീപിക്കുന്നുണ്ട്. കുടുംബശ്രീ കാരണം ഞങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ഉണ്ട്.”

എങ്കിലും, നിങ്ങള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആണെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ആ സ്ഥാനം രാജിവെക്കേണ്ടതുണ്ട്. “ ചെയര്‍പേഴ്സണ്മാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്നുണ്ട്.” സ്റ്റെല്ല ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് സ്റ്റെല്ല മത്സരിക്കാനായി സ്ഥാനം രാജിവെച്ചു. അതുപോലെത്തന്നെയാണ് കേരളത്തിലെ മറ്റു 246 സി.ഡി.എസ് ചെയര്‍പേഴ്സണ്മാരുടെ കാര്യവും. തെരഞ്ഞെടുപ്പ് ജ്വരം ശക്തമായിരിക്കുന്നു.

സംസ്ഥാനത്തിന്റെ റെക്കോഡ്

വനിതാ പ്രാതിനിത്യത്തിന്റെ റെക്കോഡ് കേരളത്തില്‍ പല മേഖലകളിലും അത്ര സന്തോഷകരമായ ഒന്നല്ല. ആകെ 140 അംഗങ്ങളുള്ള കേരളാ നിയമസഭയില്‍ 7 വനിതാ അംഗങ്ങള്‍ മാത്രമേ ഉള്ളൂ. ലോകസഭയിലാണെങ്കില്‍ കേരളത്തില്‍ നിന്ന് ഒറ്റ വനിതാ എം പി പോലുമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന നേതൃനിരയില്‍ അപൂര്‍വമായി ഒന്നോ രണ്ടോ വനിതകള്‍ മാത്രമേ ഉള്ളൂ. വര്‍ഷങ്ങളായി ഒറ്റ സ്ഥാനം പോലും വനിതകള്‍ക്കില്ലാതിരുന്ന യൂണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ പദവിയില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ 2 വനിതകള്‍ മാത്രം ഉണ്ടായി. ഇതെല്ലാം കാണിക്കുന്നത് ഈ രംഗത്തെ നിഷേധാത്മകമായ ഒരു പക്ഷപാതത്തെയാണ്.

എന്നാല്‍ പഞ്ചായത്തുകളിലെ ചെറിയ ജോലികളല്ലാതെ മറ്റൊന്നും കൈകാര്യം ചെയ്യാന്‍ പറ്റാത്ത വണ്ണം എന്താണു സ്ത്രീകളെ തടയുന്നത്? ഒരു കണക്കു പ്രകാരം, നേരത്തെ, ആകെയുള്ള 978 ഗ്രാമപഞ്ചായത്തുകളില്‍ വെറും 2 ശതമാനത്തില്‍ മാത്രമേ സ്ത്രീകള്‍ ഫിനാന്‍സ് കമിറ്റി സ്റ്റാന്‍‌ഡിംഗ് ചെയര്‍മാന്‍ പദവി വഹിച്ചിരുന്നുള്ളൂ. “എന്നാല്‍ ഇത്തവണ ഒരു പഞ്ചായത്ത് പ്രസിഡണ്ട് പുരുഷനായാല്‍ , വൈസ് പ്രസിഡണ്ട് സ്ത്രീ ആയിരിക്കും. അതുപോലെ തിരിച്ചും. വൈസ് പ്രസിഡണ്ട് പദവി എന്നത് ഫിനാന്‍‌സ് സ്റ്റാന്‍‌ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്. ഇതു മൂലം സ്ത്രീകള്‍ ഒന്നുകില്‍ പഞ്ചായത്ത് പ്രസിഡണ്ട് അല്ലെങ്കില്‍ ഫിനാന്‍സ് സ്റ്റാന്‍‌ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷയോ ആയിരിക്കും” എന്ന് ‘കില’(Kerala Institute of Local Administration )യുടെ ഡയറക്ടര്‍ ആയ എന്‍.രമാകാന്തന്‍ പറയുന്നു.

എന്നാല്‍ ഈ മാറ്റങ്ങള്‍ എല്ലാ രാഷ്ടീയപാര്‍ട്ടികളിലേയും പുരുഷന്മാരുടെ ഇടയില്‍ ഒരു അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് അനില്‍ അക്കര 50% വനിതാ സംവരണത്തിനു വേണ്ടി നിലകൊള്ളുന്നു.എന്നാല്‍ ഇതിലെ ‘ഊഴ വ്യവസ്ഥ’( rotation syatem)യെ പറ്റി അദ്ദേഹത്തിനു ആശങ്ക ഉണ്ട്.” ഒരു സീറ്റ് കുറഞ്ഞത് മൂന്നു പ്രാവശ്യത്തേക്കെങ്കിലും ഒരേ വിഭാഗത്തില്‍ ആയിരിയ്ക്കണം.അല്ലെങ്കില്‍ അതിനൊരു തുടര്‍ച്ച ഉണ്ടാകില്ല”

ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലെ യു ഡി എഫ് ( കോണ്‍ഗ്രസ്) സ്ഥാനാര്‍ത്ഥി, സഹൃദയനായ കെ എന്‍ ശ്രീധരന്‍ പറയുന്നത് അദ്ദേഹത്തിനു അരക്ഷിതാവസ്ഥ തോന്നുന്നില്ല എന്നാണ്. “എന്നാല്‍ ഈ 50% സംവരണം കൊണ്ട് നമുക്കു കിട്ടുന്ന പല പ്രതിനിധികളും നന്നായി പ്രവര്‍ത്തിക്കുന്നവരായിരിക്കണമെന്നില്ല” അദ്ദേഹം പറഞ്ഞു. എന്നാല്‍ 95 ശതമാനവും പുരുഷാധിപത്യമുള്ള നിയമസഭയെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ഒരു കുലുങ്ങിച്ചിരിയായിരുന്നു മറുപടി. മാറ്റം തുടങ്ങിയിട്ടേ ഉള്ളൂ

വരുന്ന കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 52 ശതമാനവും സ്ത്രീകളായിരിക്കും.

*
പി.സായ്നാഥ് എഴുതിയ ‘Kudumbashree' dominates Kerala local polls‘ എന്ന ലേഖനത്തിന്റെ സ്വതന്ത്ര ഭാഷാന്തരം.
കടപ്പാട് : ഹിന്ദു ദിനപതം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തയ്യല്‍ക്കാരികളും കര്‍ഷകസ്ത്രീകളും അക്കൌണ്ടന്റുമാരും വക്കീല്‍ ക്ലര്‍ക്കുമാരും വീട്ടമ്മമാരും കച്ചവടക്കാരികളും ആക്റ്റിവിസ്റ്റുകളും ഒക്കെയാണവര്‍. ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നുള്ള പാവപ്പെട്ട വനിതകളോടൊപ്പം എം.കോം ബിരുദം നേടിയവരുമുണ്ട്. ഒരുമിച്ച് ചേരുമ്പോള്‍, രാജ്യത്തെവിടെയും ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നവരില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ വനിതാ സ്ഥാനാര്‍ത്ഥികളാകുന്നു ഇവര്‍. കേരളത്തിലെ 1200ല്പരം തദ്ദേശസ്ഥാപനങ്ങളിലേക്കായി (978 പഞ്ചായത്ത് ഉള്‍പ്പെടെ) ഏതാണ്ട് 40,000 വനിതകള്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലേക്ക് 50 ശതമാനം വനിതാ സംവരണം നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഈ ഒക്ടോബര്‍ 27ന് ഏറ്റവും കുറഞ്ഞത് 1000 വനിതകളെങ്കിലും സ്ഥാനമേറ്റെടുക്കും.