Saturday, November 20, 2010

തൊഴില്‍ തേടുന്നവരുടെ എണ്ണം 24 കോടിയാകും

തൊഴില്‍ രംഗത്തു ഇന്ത്യ നേരിടേണ്ടിവരുന്ന വെല്ലുവിളിയെക്കുറിച്ച് വേള്‍ഡ് ഇക്കണോമിക് ഫോറം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നിട്ടുണ്ട്. 2035 ഓടുകൂടി ലോകത്തെ ഏറ്റവും വലിയ തൊഴില്‍ വിപണിയായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2035 ഓടുകൂടി ഇന്ത്യയിലെ ജനസംഖ്യയില്‍ 65 ശതമാനവും തൊഴിലെടുക്കാന്‍ കഴിയുന്ന പ്രായത്തിലുള്ളവരായിരിക്കും. ഇവര്‍ക്കെല്ലാം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരിക്കും ഇന്ത്യ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി. 120 കോടിയാണ് ഇപ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ. പ്രതിവര്‍ഷം 1.4 ശതമാനം കണ്ടാണ് ജനസംഖ്യ വര്‍ധിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം 4600 ലക്ഷമാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് തൊഴിലില്ലായ്മാനിരക്ക് 10.7 ശതമാനമാണ്. അടുത്ത ഇരുപതു വര്‍ഷങ്ങളില്‍ 24 കോടി യുവാക്കള്‍ കൂടി തൊഴില്‍ കമ്പോളത്തില്‍ വരും.

ജനസംഖ്യാവര്‍ധനയുടെ ഈ പ്രവണത രണ്ടു സാധ്യതകള്‍ തുറന്നിടുന്നുണ്ട്. കൂടുതല്‍ പേര്‍ തൊഴില്‍ രംഗത്തുവരുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുന്നതാണ് ഒന്ന്. പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ അവസരങ്ങളേക്കാള്‍ പലമടങ്ങ് കൂടുതല്‍ പേര്‍ തൊഴില്‍ കമ്പോളത്തിലേയ്ക്കു വരുന്നതാണ് രണ്ടാമത്തേത്. അവരെ ഉള്‍ക്കൊളളാനും തൊഴില്‍ ലഭ്യമാക്കാനും കഴിഞ്ഞില്ലെങ്കില്‍ അത് സമൂഹത്തില്‍ സംഘര്‍ഷത്തിനു വഴിവെയ്ക്കും. ജനങ്ങളുടെ ജീവിതനിലവാരം ഇടിയും.

ഐ ടി വ്യവസായത്തിന്റെയും പുറം കരാര്‍ ജോലിയുടെയും വളര്‍ച്ചയാണ് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു മാര്‍ഗമായി പഠനം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഐ ടി പുറം കരാര്‍ മേഖലകള്‍ 23 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയതായി പഠനം വെളിപ്പെടുത്തുന്നു. ഇത്രയും പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കിയതിനു പുറമെ 80 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായി തൊഴില്‍ നല്‍കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഈ മേഖലകളില്‍ അയ്യായിരത്തിലധികം കമ്പനികളുണ്ട്. ഈ മേഖലകളിലെ മൊത്തം വരുമാനം 2009-10 ല്‍ 7170 കോടി ഡോളറാണ്. ഇന്ത്യയുടെ മൊത്തം ദേശീയ ഉല്‍പ്പാദനത്തിന്റെ 5.8 ശതമാനമാണിത്. അതേസമയം തൊഴിലെടുക്കുന്ന മൊത്തം പേരില്‍ 0.4 ശതമാനം മാത്രമാണ് ഈ മേഖലയിലുള്ളത്.

ജനസംഖ്യാ വര്‍ധനവിനനുസൃതമായി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ് ഇന്നത്തെ സ്ഥിതി. വരുംവര്‍ഷങ്ങളില്‍ സ്ഥിതി കൂടുതല്‍ മോശമാകാനാണ് സാധ്യത. കാര്‍ഷികമേഖലയില്‍ പ്രതിസന്ധി തുടരുകയാണ്. ആ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാകുന്നില്ല. ഗ്രാമങ്ങളില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ തൊഴില്‍ തേടി നഗരപ്രദേശങ്ങളിലേയ്ക്ക് വരികയാണ്. ഇങ്ങിനെ നഗരങ്ങളിലെത്തുന്നവരുടെ ജീവിതം നരകതുല്യമാണ്. തുച്ഛമായ കൂലിക്ക് ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട തൊഴിലാളികളെക്കുറിച്ച് ഡല്‍ഹി ഹൈക്കോടതി നിയോഗിച്ച വിഗദ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇത്തരം തൊഴിലാളികളുടെ ദയനീയ സ്ഥിതി വിവരിക്കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലി അവര്‍ക്ക് ലഭിച്ചില്ല.
ഡല്‍ഹിയില്‍. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലി അവിദഗ്ധ തൊഴിലാളിക്ക് 203 രൂപയും അര്‍ധ വിദഗ്ദ തൊഴിലാളിക്ക് 225 രൂപയും വിദഗ്ദ തൊഴിലാളിക്ക് 248 രൂപയുമാണ്. എന്നാല്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത് ശരാശരി 110-130 രൂപയാണ്. ഈ ഇനത്തില്‍ മാത്രം കോണ്‍ട്രാക്ടര്‍മാര്‍ക്ക് വര്‍ഷത്തില്‍ 200 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്.

അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാണ് ജനസംഖ്യാ വര്‍ധനവു വഴിവെയ്ക്കുന്നതെന്നാണ് അനുഭവം കാണിക്കുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയുടെ ഒരു സവിശേഷത ''തൊഴില്‍രഹിത വളര്‍ച്ച''യാണ്. മൊത്ത ദേശീയ ഉല്‍പാദനത്തില്‍ എട്ട് ശതമാനം വളര്‍ച്ച നേടുമ്പോഴും തൊഴിലവസരങ്ങള്‍ അതിനൊത്തു ഉയരുന്നില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇരുപതു വര്‍ഷത്തിനകം ഇന്ത്യയില്‍ സ്‌ഫോടനാത്മകമായ സ്ഥിതിയാണ് ഉണ്ടാവുക.

*
രവിശങ്കര്‍ കടപ്പാട്: ജനയുഗം 20-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തൊഴില്‍ രംഗത്തു ഇന്ത്യ നേരിടേണ്ടിവരുന്ന വെല്ലുവിളിയെക്കുറിച്ച് വേള്‍ഡ് ഇക്കണോമിക് ഫോറം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നിട്ടുണ്ട്. 2035 ഓടുകൂടി ലോകത്തെ ഏറ്റവും വലിയ തൊഴില്‍ വിപണിയായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2035 ഓടുകൂടി ഇന്ത്യയിലെ ജനസംഖ്യയില്‍ 65 ശതമാനവും തൊഴിലെടുക്കാന്‍ കഴിയുന്ന പ്രായത്തിലുള്ളവരായിരിക്കും. ഇവര്‍ക്കെല്ലാം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരിക്കും ഇന്ത്യ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി. 120 കോടിയാണ് ഇപ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ. പ്രതിവര്‍ഷം 1.4 ശതമാനം കണ്ടാണ് ജനസംഖ്യ വര്‍ധിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം 4600 ലക്ഷമാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് തൊഴിലില്ലായ്മാനിരക്ക് 10.7 ശതമാനമാണ്. അടുത്ത ഇരുപതു വര്‍ഷങ്ങളില്‍ 24 കോടി യുവാക്കള്‍ കൂടി തൊഴില്‍ കമ്പോളത്തില്‍ വരും.