Friday, March 4, 2011

കുത്തകകള്‍ക്കായുള്ള നയം: കുംഭകോണങ്ങള്‍, കുതിച്ചുയരുന്ന വില

ഇടതുപക്ഷം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങി 2 ജി സ്‌പെക്‌ട്രം ഇടപാടിലെ അഴിമതികള്‍ അന്വേഷിക്കുന്നതിന് സംയുക്ത പാര്‍ലമെന്ററി സമിതിയെയെനിയോഗിച്ചു. 2 ജി സ്‌പെക്‌ട്രം ഇടപാടിലൂടെ രാജയും കൂട്ടരും സര്‍ക്കാരിന് വരുത്തിയ നഷ്ടം 1.76 ലക്ഷം കോടി രൂപ. ഈ അഴിമതിയുടെ കുടുക്കില്‍ നിന്നും ഊരുന്നതിന് മുമ്പ് 2 ജി സ്‌പെക്‌ട്രം ഇടപാടിനെ വെല്ലുന്ന മറ്റൊരു അഴിമതിക്കേസിലാണ് യു പി എ സര്‍ക്കാര്‍ ചെന്ന് പതിച്ചത്. ബഹിരാകാശ വകുപ്പിന്റെ സബ്‌സിഡിയറിയായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് എന്ന സ്വകാര്യ കമ്പനിയുമായി നടത്തിയ 2 ജി സ്‌പെക്‌ട്രം ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്. 2.5 ജിഗാ ഹെര്‍ട്‌സില്‍ നിന്നും 2 ജി സ്‌പെക്‌ട്രത്തിലേക്ക് മാറിയത്തിന്റെ ഭാഗമായാണ് രണ്ട് ലക്ഷം കോടിയുടെ അഴിമതി നടന്നത്. ഈ വെളിപ്പെടുത്തലിലൂടെ ദന്തഗോപുര സങ്കല്‍പ്പത്തിലുണ്ടായിരുന്ന മറ്റൊരു സ്ഥാപനം കൂടി അഴിമതിയില്‍ മുങ്ങിയ കഥയാണ് മറനീക്കി പുറത്ത് വന്നത്.

പലപ്പോഴും ഐ എസ് ആര്‍ ഒ യില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ വരാറില്ല. നിരവധി ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിച്ച് പുരോഗതിയുടെ കൊടുമുടിയിലെത്തിയ സ്ഥാപനം പുതിയ എസ് ബാന്‍ഡ് ഇടപാടിലൂടെ സംശയത്തിന്റെ കരിനിഴലിലായി. അതുപോലെതന്നെ രാജ്യത്തിന്റെ കാര്‍ഷിക മേഖലയിലെ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും ശാസ്‌ത്ര സാങ്കേതിക ഗവേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കൗണ്‍സില്‍ ഫോര്‍ സയിന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് എന്ന സ്ഥാപനവും സംശയത്തിന്റെ നിഴലിലാണ്. ഉദ്യോഗസ്ഥ മേധാവിത്തത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഈ സ്ഥാപനങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും പൊതുജനങ്ങള്‍ക്ക് അപ്രാപ്യമാണ്.

വാര്‍ഷിക ബജറ്റില്‍ ഒരു ബില്യണ്‍ നീക്കിവയ്ക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള അറ്റോമിക് എനര്‍ജി വകുപ്പും ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങളും സംശയത്തോടെ വീക്ഷിക്കേണ്ട സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ഈ സ്ഥാപനങ്ങള്‍ യഥാസമയം ഗവഷണങ്ങള്‍ പൂര്‍ത്തിയാക്കില്ല അഥവാ പൂര്‍ത്തിയാക്കിയാല്‍തന്നെ എസ്റ്റിമേറ്റ് തുകയേക്കാള്‍ കൂടുതല്‍ ചെലവാക്കുമ്പോഴാണ് പല പ്രജക്ടുകളും പൂര്‍ത്തിയാക്കുന്നത്. ബഹിരാകാശ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആണവോര്‍ജ്ജ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ മെച്ചമാണെങ്കിലും ഈ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ മേധാവിത്വം കാരണം പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവസരങ്ങളില്ല.

70 മെഗാ ഹെര്‍ട്‌സ് ശേഷിയുള്ള വൈദ്യുത കാന്തിക സ്‌പെക്‌ട്രമാണ് വളരെ കുറഞ്ഞ നിരക്കില്‍ ഐ എസ് ആര്‍ ഒ യുടെ മുന്‍ മേധാവികളുടെ അധീനതയിലുള്ള ദേവാസ് എന്ന കമ്പനിക്ക് വിറ്റത്. ഇത് തികച്ചും പരിതാപകരവും ജനദ്രോഹപരവുമായ ഇടപാടെന്ന് പകല്‍പോലെ വ്യക്തം. ഉപഗ്രഹങ്ങളും റോക്കറ്റുകളും നിര്‍മ്മിക്കുന്നതിനും വിക്ഷേപിക്കുന്നതിനും ആവശ്യമായ എസ് ബാന്‍ഡ് സ്‌പെക്‌ട്രം അന്‍ട്രിക്‌സ് എന്ന കമ്പനി മുഖേന ദേവാസിന് ആയിരം കോടി രൂപക്കാണ് വിറ്റത്. സി എ ജിയുടെ കണക്കുകള്‍ പ്രകാരം രണ്ട് ലക്ഷം കോടിയുടെ തിരിമറിയാണ് ഈ ഇടപാടിലൂടെ നടന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ വില്‍ക്കുന്നതിലൂടെ ദേവാസ് 1.14 ലക്ഷം കോടി രൂപ ലാഭമായി നേടി. ഇത് കേവലം നാമമാത്രമായ കണക്കും. ഡച്ച് ടെലികോം എന്ന കമ്പനിക്ക് 17 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിലൂടെ മാത്രമാണ് 1.14 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കിയത്.

എസ് ബാന്‍ഡ് സ്‌പെക്‌ട്രത്തിന്റെ സവിശേഷതകള്‍ അമൃത് പോലെയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദേവാസ് ഈ കച്ചവടങ്ങള്‍ നടത്തിയത്. മൊബൈല്‍, ഇന്റര്‍നെറ്റ് വരിക്കാര്‍ വര്‍ധിമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ എസ് ബാന്‍ഡ് സ്‌പെക്‌ട്രം ആവശ്യമാണ്. സാധാരണ ഉപഭോക്താക്കള്‍ 2. 6 ജിഗാ ഹെര്‍ഡ്‌സ് ശേഷിയുള്ള സ്‌പെക്‌ട്രം ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വേഗതയില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭിക്കാറില്ല. ഇത്തരം ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ എറ്റവും വലിയ കുംഭകോണമായ 2 ജി സ്‌പെക്‌ട്രത്തിന് വഴിയൊരുക്കിയത്. അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ കൂടുതല്‍ ആവശ്യമായത് ഐ എസ് ആര്‍ ഒ പോലുള്ള സ്ഥാപനങ്ങള്‍ക്കാണ്. ഈ അവസരമാണ് ഐ എസ് ആര്‍ ഒയിലെ ഒരു വിഭാഗം ജീവനക്കാരും ദേവാസും ഉപയോഗപ്പെടുത്തിയത്. എന്നാല്‍ ഈ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചില്ല അഥവാ അറിഞ്ഞെങ്കിലും അറിയില്ലെന്ന് നടിച്ചു. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയവും ഇക്കാര്യം അറിഞ്ഞില്ല. ടെലികോം താരിഫുകള്‍ നിര്‍ണ്ണയിക്കുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും ഇക്കാര്യം അറിഞ്ഞില്ല. വര്‍ഷങ്ങളായി നടക്കുന്ന ഈ അഴിമതി ഇടപാട് 2009ലാണ് അല്‍പ്പമെങ്കിലും വെളിച്ചത്തായത്. എസ് ബാന്‍ഡ് ഇടുപാടിലെ ക്രമക്കേടുകള്‍ അറിഞ്ഞില്ലെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ പരസ്യമായി സമ്മതിച്ചു. മാത്രമല്ല ഇക്കാര്യങ്ങള്‍ കേന്ദ്ര മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2 ജി സ്‌പെക്‌ട്രം ഇടപാടുപോലെ എസ് ബാന്‍ഡ് ഇടപാടുകളും കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല നല്‍കിയിട്ടുള്ളത്. 2 ജി സ്‌പെക്‌ട്രം ഇടപാടില്‍ എ രാജ സ്വകാര്യ കമ്പനികളുമായി അഴിമതി കരാറുണ്ടാക്കിയപ്പോള്‍ എസ് ബാന്‍ഡ് ഇടപാടില്‍ ഐ എസ് ആര്‍ ഒയിലെ ശാസ്‌ത്രജ്ഞന്‍മാര്‍ തങ്ങളുടെ സ്ഥാപനത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ദേവാസിന് നല്‍കി. രണ്ടിലും കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നത് വാസ്‌തവം. എസ് ബാന്‍ഡ് അഴിമതി ഇടപാടിന് ചുക്കാന്‍ പിടിച്ചത് ഐ എസ് ആര്‍ ഒ യുടെ മുന്‍ ശാസ്‌ത്രകാര്യ സെക്രട്ടറിയും ദേവാസിന്റെ ഇപ്പോഴത്തെ ചെയര്‍മാനുമായ എം ജി ചന്ദ്രശേഖറാണ്. ചന്ദ്രശേഖര്‍ ഐ എസ് ആര്‍ ഒയില്‍ നിന്നും വിരമിച്ച ശേഷം വേള്‍ഡ് സാറ്റലൈറ്റ് റേഡിയോ ഓപ്പറേഷന്‍സ് എന്ന സ്ഥാപനത്തിലും മേധാവിയായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് എസ് ബാന്‍ഡ് ഇടപാടിലൂടെയുണ്ടായ അഴിമതിയുടെ തുടക്കം. ഈ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ യു പി എ സര്‍ക്കാര്‍ ഇനിയും തയ്യറായിട്ടില്ല.

സാമ്പത്തികമായ അഴിമതികള്‍ക്ക് പുറമേ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പലകാര്യങ്ങളും എസ് ബാന്‍ഡ് ഇടപാടിലൂടെ കൊള്ളയടിക്കപ്പെട്ടു. പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ബി എസ് എഫ്, സി ഐ എസ് എഫ് , കോസ്റ്റ് ഗാര്‍ഡ്, റെയില്‍വേ തുടങ്ങിയ സംരക്ഷണ സേനകളുടെ രഹസ്യങ്ങളാണ് ഇതിലൂടെ കൊള്ളയടിക്കപ്പെട്ടത്. ആശയവിനിമയത്തിനും ട്രെയിന്‍ ട്രാക്കിംഗിനും ഉയോഗിക്കുന്നത് എസ് ബാന്‍ഡ് സാങ്കേതിക വിദ്യയാണ്. ടെലിവിഷന്‍ പ്രക്ഷേപണ രംഗത്തും എസ് ബാന്‍ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറെ പുരോഗതി കൈവരിക്കാന്‍ കഴിയുമായിരുന്നു. അഴിമതി ആരോപണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഡോ ബി എന്‍ സുരേഷിന്റെ നേതൃത്വത്തില്‍ കമ്മിഷനെ ഐ എസ് ആര്‍ ഒ നിയോഗിച്ചിരുന്നു. അഴിമതിയുടെ സൂചനകള്‍ നല്‍കുന്ന ബി എന്‍ സുരേഷിന്റെ റിപ്പോര്‍ട്ടിനെ ഐ എസ് ആര്‍ ഒ അധികൃതര്‍ പൂഴ്ത്തി. ഇതിനിടെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ദേവാസുമായുള്ള കരാര്‍ റദ്ദാക്കാനുള്ള തീരുമാനം ഐ എസ് ആര്‍ ഒ സ്വീകരിച്ചു.

ദേവാസിന്റെ മുന്‍കാലഇടപാടുകള്‍ കേന്ദ്ര സര്‍ക്കാരിന് ഇന്നും ഭീഷണിയായി നില്‍ക്കുന്നു. കരാറുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ആന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ബി കെ ചതുര്‍വേദി, റോദം നരസിംഹ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതില്‍ ചതുര്‍വേദി ഉള്‍പ്പെടുന്ന സമിതിയാണ് ദേവീസുമായുള്ള കരാറിന് അനുമതി നല്‍കിയതെന്നത് തികച്ചും അതിശയം ഉളവാക്കുന്നു. അഴിമതി ആരോപണങ്ങളുടെ ഘോഷയാത്രയിലെ അവസാന കണ്ണിയാണ് 2 ജി സ്‌പെക്‌ട്രം, എസ് ബാന്‍ഡ് ഇടപാടുകള്‍. കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ് തുടങ്ങിയ ആരോപണങ്ങള്‍ യു പി എ സര്‍ക്കാരിന്റെ ജനസമ്മിതി നഷ്ടമാക്കി.

മുന്‍ ടെലികോം മന്ത്രി എ രാജ ഉള്‍പ്പെടുന്ന ഡി എം കെയ്ക്ക് എതിരെ ശക്തമായ സമീപനങ്ങള്‍ സ്വീകരിച്ചതിലൂടെയും മന്‍മോഹന്‍സിംഗിന് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കൂടാതെ ദേശീയ തലത്തില്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരായ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചു. എ രാജ, വിലാസ് റാവു ദേശ്‌മുഖ്, കമല്‍നാഥ്, പ്രഫുല്‍ പട്ടേല്‍ എന്നിവരാണ് യു പി എ സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടപ്പെടുത്തിയത്. കര്‍ഷകര്‍ക്ക് കൊള്ള പലിശയ്ക്ക് വായ്പകള്‍ നല്‍കി അവരെ ആത്മഹത്യകളിലേക്ക് നയിച്ച സംഭവത്തില്‍ വിലാസ് റാവു ദേശ്‌മുഖ് യു പി എ സര്‍ക്കാരിന് കളങ്കം വരുത്തി. 2008 ലെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസില്‍ വിലാസ് റാവു ദേശ് മുഖിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. എന്നാല്‍ കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ ഗ്രാമവികസന വകുപ്പില്‍ ക്യാബിനറ്റ് മന്ത്രിയായി കോണ്‍ഗ്രസ് അദ്ദേഹത്തിന് സ്ഥാന കയറ്റം നല്‍കി. അഴിമതിക്കാരെ ശിക്ഷിക്കുന്നതിന് പകരം പ്രോത്സാഹനം നല്‍കുന്ന സമീപനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കമല്‍നാഥ്, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയ അഴിമതിയുടെ നിഴല്‍ വീണ നേതാക്കള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇനിയും യു പി എ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

രാജ്യത്തെ പട്ടിണിപാവങ്ങളായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ യു പി എ സര്‍ക്കാര്‍ അമ്പേ പരാജയമാണ്. അവശ്യ ഭക്ഷ്യ വസ്‌തുക്കളുടെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ യു പി എ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പണപ്പെരുപ്പം പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉള്ളിയുടെ വില മൂന്നുമാസത്തിലേറെക്കാലം ഏറെ ഉയര്‍ന്നു നിന്ന ഗുരുതരമായ ഘട്ടത്തിലും ഉള്ളി കയറ്റുമതി ചെയ്യുന്ന കുത്തകള്‍ക്ക് അനുകൂലമായ നിലപാടാണ് ശരദ് പവാര്‍ സ്വീകരിച്ചത്. എല്ലാ വര്‍ഷവും 7.9 മില്യണ്‍ ടണ്‍ ഭക്ഷ്യ ധാന്യങ്ങളാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നത്. ആഭ്യന്തര ഉപഭോഗം വര്‍ധിച്ചതിന് ആനുപാതികമായ കയറ്റുമതിയുടെ അളവ് കുറയ്ക്കാനുള്ള നടപടികള്‍ യു പി എ സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇതിനിടെയാണ് വന്‍കിട കോര്‍പ്പറേറ്റുകളെ സാമ്പത്തികമായി സഹായിക്കുന്ന നിലപാടുകള്‍ യു പി എ സര്‍ക്കാര്‍ സ്വീകരിച്ചത്. പരമ്പരാഗത വ്യവസായങ്ങളെ തകര്‍ത്ത് കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കീഴടക്കാനുള്ള നയങ്ങളാണ് യു പി എ സര്‍ക്കാര്‍ സ്വീകരിച്ചത്.

സമഗ്ര വികസനവും സാമൂഹ്യ സമത്വവും ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങല്‍ നടപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് വേളയില്‍ യു പി എ നേതാക്കള്‍ പറഞ്ഞത്. അധികാരത്തിലെത്തിയ ഇവര്‍ നയം നടപ്പാക്കാനായി നാഷണല്‍ അഡൈ്വസറി കൗണ്‍സിലൂം രൂപീകരിച്ചു. പാവപ്പെട്ടവന്റെ അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നതിന് സഹായിക്കുക എന്നതാണ് കൗണ്‍സിലിന്റെ കടമ. നാഷണല്‍ അഡൈ്വസറി കൗണ്‍സിലിനെ ഒരു സ്വയം ഭരണ സ്ഥാപനമായാണ് യു പി എ സര്‍ക്കാര്‍ നിയോഗിച്ചത്. പൊതു വിതരണ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനും പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് എന്‍ എ സിയോട് ആവശ്യപ്പെട്ടു. എന്നാല്‍ എന്‍ എ സിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ യു പി എ സര്‍ക്കാര്‍ തയ്യറായില്ല. എന്‍ എ സിയുടെ റിപ്പോര്‍ട്ടിന് വിപരീതമായ ശുപാര്‍ശകള്‍ നല്‍കാന്‍ മന്‍മോഹന്‍ സിംഗ്, രംഗരാജന്‍ കമ്മിറ്റിയെ നിയോഗിച്ചു.

രംഗരാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും യു പി എ സര്‍ക്കാര്‍ നിരാകരിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം കൂലിയുടെ കാര്യത്തിലും തികഞ്ഞ നിസംഗതയാണ് യു പി എ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിലൂടെ എല്ലാ വിധ ജോലികള്‍ക്കും മിനിമം കൂലി നല്‍കണം എന്ന സുപ്രിം കോടതി വിധിയാണ് യു പി എ സര്‍ക്കാര്‍ കാറ്റില്‍ പറത്തിയത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിസാരമായ തുകയാണ് യു പി എ സര്‍ക്കാര്‍ വിനിയോഗിച്ചത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് 5 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളാണ് നല്‍കിയത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കടുത്ത ഭീഷണിയാണ്. യു പി എ സര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹ നിലപാടുകള്‍ ജനങ്ങള്‍ തിരിച്ചറിയുകയും വമ്പിച്ച പ്രതിഷേധത്തിന് കാരണമാവുകയും ചെയ്യും.


*****


പ്രഫുല്‍ ബിദ്വായ്, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമഗ്ര വികസനവും സാമൂഹ്യ സമത്വവും ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങല്‍ നടപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് വേളയില്‍ യു പി എ നേതാക്കള്‍ പറഞ്ഞത്. അധികാരത്തിലെത്തിയ ഇവര്‍ നയം നടപ്പാക്കാനായി നാഷണല്‍ അഡൈ്വസറി കൗണ്‍സിലൂം രൂപീകരിച്ചു. പാവപ്പെട്ടവന്റെ അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നതിന് സഹായിക്കുക എന്നതാണ് കൗണ്‍സിലിന്റെ കടമ. നാഷണല്‍ അഡൈ്വസറി കൗണ്‍സിലിനെ ഒരു സ്വയം ഭരണ സ്ഥാപനമായാണ് യു പി എ സര്‍ക്കാര്‍ നിയോഗിച്ചത്. പൊതു വിതരണ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനും പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് എന്‍ എ സിയോട് ആവശ്യപ്പെട്ടു. എന്നാല്‍ എന്‍ എ സിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ യു പി എ സര്‍ക്കാര്‍ തയ്യറായില്ല. എന്‍ എ സിയുടെ റിപ്പോര്‍ട്ടിന് വിപരീതമായ ശുപാര്‍ശകള്‍ നല്‍കാന്‍ മന്‍മോഹന്‍ സിംഗ്, രംഗരാജന്‍ കമ്മിറ്റിയെ നിയോഗിച്ചു.

രംഗരാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും യു പി എ സര്‍ക്കാര്‍ നിരാകരിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം കൂലിയുടെ കാര്യത്തിലും തികഞ്ഞ നിസംഗതയാണ് യു പി എ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിലൂടെ എല്ലാ വിധ ജോലികള്‍ക്കും മിനിമം കൂലി നല്‍കണം എന്ന സുപ്രിം കോടതി വിധിയാണ് യു പി എ സര്‍ക്കാര്‍ കാറ്റില്‍ പറത്തിയത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിസാരമായ തുകയാണ് യു പി എ സര്‍ക്കാര്‍ വിനിയോഗിച്ചത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് 5 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളാണ് നല്‍കിയത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കടുത്ത ഭീഷണിയാണ്. യു പി എ സര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹ നിലപാടുകള്‍ ജനങ്ങള്‍ തിരിച്ചറിയുകയും വമ്പിച്ച പ്രതിഷേധത്തിന് കാരണമാവുകയും ചെയ്യും.