Thursday, April 14, 2011

വോട്ടെടുപ്പിന്റെ സന്ദേശം

പതിമൂന്നാം സംസ്ഥാനനിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കിയ കേരളജനതയെ ഞങ്ങൾ അഭിവാദ്യംചെയ്യുന്നു. ആവേശകരമായ പ്രചാരണത്തിനുശേഷം നടന്ന വോട്ടെടുപ്പില്‍ 74.6 ശതമാനംപേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്തിമകണക്കുകള്‍ വരുമ്പോള്‍ ഇതില്‍ ചെറിയ മാറ്റം വരാം. തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച പ്രവചനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല. ഒരുമാസത്തിനുശേഷം, മെയ് 13ന് അടുത്ത സംസ്ഥാനസര്‍ക്കാരിനെ ആര് നയിക്കുമെന്നറിയാം. എന്നാല്‍, അഞ്ചുവര്‍ഷം സംസ്ഥാനത്ത് ജനക്ഷേമകരവും വികസനോന്മുഖവുമായ ഭരണം കാഴ്ചവച്ച ഇടതുപക്ഷജനാധിപത്യമുന്നണിക്ക് അനുകൂലമായ ജനവികാരം സംസ്ഥാനത്തെങ്ങും പ്രകടമാണ്. ആ വികാരത്തിനനുസൃതമായ വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് പൊതുവെ പ്രതീക്ഷിക്കുന്നു. അഞ്ചുവര്‍ഷം സംസ്ഥാനത്ത് നിലനിന്ന മാതൃകാപരമായ ക്രമസമാധാനനിലയുടെ പ്രതിഫലനമാണ് വോട്ടെടുപ്പിലും ഉണ്ടായത്.

യുഡിഎഫ് ഭരണം നിലനിന്ന 2006ല്‍ സംസ്ഥാനത്ത് മൂന്നുഘട്ടമായാണ് വോട്ടെടുപ്പ് നടത്തിയത്. ഇക്കുറി ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചപ്പോള്‍ ചില കേന്ദ്രങ്ങള്‍ നെറ്റി ചുളിച്ചിരുന്നു. കണ്ണൂര്‍പോലുള്ള ജില്ലകളില്‍ പ്രശ്നങ്ങളുണ്ടാകുമെന്ന മട്ടില്‍ പ്രചാരണം നടത്താനും ഇക്കൂട്ടര്‍ തയ്യാറായി. പ്രതിരോധമന്ത്രി എ കെ ആന്റണി തന്നെ കേന്ദ്രസേനയെ വിന്യസിപ്പിച്ച് സംസ്ഥാനസര്‍ക്കാരിനെ പാഠംപഠിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. കേന്ദ്രസേനയെ വിന്യസിപ്പിക്കുകയുംചെയ്തു. യുഡിഎഫ് ആവശ്യപ്പെട്ട എല്ലാ ബൂത്തും പ്രശ്നബാധിതമായി പ്രഖ്യാപിച്ചു. എന്നാല്‍, ചെറിയ അനിഷ്ടസംഭവങ്ങള്‍പോലും ഒരിടത്തുമുണ്ടായില്ല. സംസ്ഥാനസര്‍ക്കാരിനും എല്‍ഡിഎഫിനും എതിരായി പ്രചാരണം നടത്തിയവര്‍ ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. പ്രബുദ്ധരായ രാഷ്ട്രീയപ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അപമാനിക്കാന്‍ ശ്രമിച്ച യുഡിഎഫ് നേതൃത്വവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ഇനിയെങ്കിലും കണ്ണുതുറക്കുമെന്ന് കരുതുന്നത് വ്യാമോഹമാണെന്ന് അറിയാമെങ്കിലും.

പ്രചാരണകാലത്ത് അരങ്ങേറിയ ആശാസ്യമല്ലാത്ത മറ്റ് ചില പ്രവണതകളിലേക്കും വിരല്‍ചൂണ്ടാതെ നിവൃത്തിയില്ല. പ്രചാരത്തിന്റെയും പ്രബുദ്ധതയുടെയും പേരില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങളുടെ എല്ലാ മുഖംമൂടികളും അഴിഞ്ഞുവീണ നാളുകളാണ് പിന്നിട്ടത്. യുഡിഎഫിന്റെ വക്കാലത്ത് ഏറ്റെടുത്ത മുഖ്യധാരാ പത്രങ്ങള്‍ പക്ഷേ, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയംപോലും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ മുതിര്‍ന്നില്ല. അപവാദപ്രചാരണങ്ങളിലും വ്യക്തിഹത്യകളിലും ഊന്നിയുള്ള യുഡിഎഫ് പ്രചാരണം പതിന്മടങ്ങ് ശക്തിയോടെ ഏറ്റുപാടുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. സംസ്ഥാനസര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ ഇവര്‍ തയ്യാറാകുമെന്ന് സാമാന്യബോധമുള്ള രാഷ്ട്രീയനിരീക്ഷകര്‍ ചിന്തിക്കില്ല. അതേസമയം, യുഡിഎഫ് പ്രകടനപത്രികപോലും ചര്‍ച്ചചെയ്യാന്‍ തെരഞ്ഞെടുപ്പുകാലത്ത് നമ്മുടെ പല മാധ്യമങ്ങളും തയ്യാറായില്ല. യുഡിഎഫിന്റെ ഇംഗിതപ്രകാരം ലേഖകരുടെ മനോവിലാസങ്ങള്‍ എഴുതിവിടുകയായിരുന്നു.

ഗൌരവമുള്ള രാഷ്ട്രീയവിഷയങ്ങളും ജനകീയപ്രശ്നങ്ങളും ചര്‍ച്ചചെയ്യാതെ ഇക്കിളിസാഹിത്യം കണക്കെയാണ് നമ്മുടെ മാധ്യമസുഹൃത്തുക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണം റിപ്പോര്‍ട്ട് ചെയ്തത്. സ്ഥാനാര്‍ഥികളുടെയും നേതാക്കളുടെയും സംസാരരീതി, വിനയപ്രകടനം തുടങ്ങിയ ഉപരിപ്ളവമായ കാര്യങ്ങള്‍ വര്‍ണിച്ചാണ് ഇവര്‍ വിജയസാധ്യത പ്രവചിച്ചത്. സ്വന്തം ആഗ്രഹങ്ങള്‍ മറ്റുള്ളവരുടെ അഭിപ്രായമായി അവതരിപ്പിക്കുന്ന മറിമായവും പരീക്ഷിച്ചു. ഇടതുപക്ഷസ്നേഹമെന്ന നാട്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ വിഷം കുത്തിവച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. എല്‍ഡിഎഫ് എന്ന സുദൃഢമായ രാഷ്ട്രീയ സംവിധാനത്തെ അപവാദപ്രചാരണങ്ങളില്‍ മലിനമാക്കാന്‍ നിരന്തര നീക്കമുണ്ടായി.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒഴുക്കിയ പണത്തിനും അളവില്ല. പ്രചാരണം പല മണ്ഡലങ്ങളിലും 'ക്വട്ടേഷന്‍' കൊടുത്തിരിക്കുകയായിരുന്നു. സ്വന്തം പാര്‍ടിനേതാക്കളെയും പ്രവര്‍ത്തകരെയും പല യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് പ്രചാരണത്തിന് ഇവര്‍ സ്വന്തം സംവിധാനമുണ്ടാക്കി. പ്രചാരണത്തിന്റെ മുഴുവന്‍ സന്നാഹവും പണത്തിന്റെ ബലത്തില്‍മാത്രം മുന്നോട്ടുകൊണ്ടുപോയി. മണ്ഡലംതലം മുതല്‍ ബൂത്തുവരെയുള്ള പ്രവര്‍ത്തകരെ ദിവസക്കൂലിക്ക് നിയമിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ യുഡിഎഫ് നടത്തിയ ഈ പരീക്ഷണം ഇക്കുറി കൂടുതല്‍ വ്യാപകമാക്കി. മുന്‍കാലങ്ങളിലും യുഡിഎഫ് പ്രചാരണത്തിന് പണം കരുത്ത് നല്‍കിയിരുന്നെങ്കിലും പൂര്‍ണമായും പണത്തെമാത്രം ആശ്രയിച്ചുള്ള പ്രചാരണം ഇതാദ്യമാണ്. ആദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്ന യുഡിഎഫ് പ്രചാരണം എ കെ ആന്റണിയുടെയും രാഹുല്‍ഗാന്ധിയുടെയും വരവിനുശേഷം ഊര്‍ജിതമായെന്നാണ് മാധ്യമങ്ങള്‍ നിരീക്ഷിച്ചത്. യഥാര്‍ഥത്തില്‍ പറയേണ്ടിയിരുന്നത് പണം ഒഴുകിവന്നശേഷം യുഡിഎഫ് പ്രചാരണം സജീവമായെന്നാണ്. പേമെന്റ് സീറ്റ്, പെയ്ഡ് ന്യൂസ് എന്നിവയ്ക്കു പുറമെ പേമെന്റ് പ്രചാരണം എന്ന പ്രയോഗംകൂടി രാഷ്ട്രീയ നിഘണ്ടുവില്‍ ചേര്‍ക്കണം.

അപവാദപ്രചാരണത്തിന്റെയും പണത്തിന്റെയും കുത്തൊഴുക്കിനെ മറികടക്കാന്‍ പതിനായിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആത്മബലം പകര്‍ന്നത് രാഷ്ട്രീയഇച്ഛാശക്തിയും ജനങ്ങളുടെ പിന്തുണയുമാണ്. നെറികെട്ട നുണകളുടെ പ്രവാഹത്തിലും സംയമനം വിടാതെ പതിനായിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോര്‍ക്കളത്തില്‍ നിലയുറപ്പിച്ചു. യുഡിഎഫ് അശ്ളീലവാരികയുടെ ഉള്‍പ്പെടെ സഹായം തേടിയപ്പോഴും മാതൃകാപരമായ രീതിയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. രണ്ട് രാഷ്ട്രീയപ്രവര്‍ത്തനശൈലികള്‍ താരതമ്യംചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിച്ച അവസരംകൂടിയായി ഈ തെരഞ്ഞെടുപ്പ് മാറിയെന്ന് ചുരുക്കം.


*****

ദേശാഭിമാനി മുഖപ്രസംഗം 14042011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒഴുക്കിയ പണത്തിനും അളവില്ല. പ്രചാരണം പല മണ്ഡലങ്ങളിലും 'ക്വട്ടേഷന്‍' കൊടുത്തിരിക്കുകയായിരുന്നു. സ്വന്തം പാര്‍ടിനേതാക്കളെയും പ്രവര്‍ത്തകരെയും പല യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് പ്രചാരണത്തിന് ഇവര്‍ സ്വന്തം സംവിധാനമുണ്ടാക്കി. പ്രചാരണത്തിന്റെ മുഴുവന്‍ സന്നാഹവും പണത്തിന്റെ ബലത്തില്‍മാത്രം മുന്നോട്ടുകൊണ്ടുപോയി. മണ്ഡലംതലം മുതല്‍ ബൂത്തുവരെയുള്ള പ്രവര്‍ത്തകരെ ദിവസക്കൂലിക്ക് നിയമിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ യുഡിഎഫ് നടത്തിയ ഈ പരീക്ഷണം ഇക്കുറി കൂടുതല്‍ വ്യാപകമാക്കി. മുന്‍കാലങ്ങളിലും യുഡിഎഫ് പ്രചാരണത്തിന് പണം കരുത്ത് നല്‍കിയിരുന്നെങ്കിലും പൂര്‍ണമായും പണത്തെമാത്രം ആശ്രയിച്ചുള്ള പ്രചാരണം ഇതാദ്യമാണ്. ആദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്ന യുഡിഎഫ് പ്രചാരണം എ കെ ആന്റണിയുടെയും രാഹുല്‍ഗാന്ധിയുടെയും വരവിനുശേഷം ഊര്‍ജിതമായെന്നാണ് മാധ്യമങ്ങള്‍ നിരീക്ഷിച്ചത്. യഥാര്‍ഥത്തില്‍ പറയേണ്ടിയിരുന്നത് പണം ഒഴുകിവന്നശേഷം യുഡിഎഫ് പ്രചാരണം സജീവമായെന്നാണ്. പേമെന്റ് സീറ്റ്, പെയ്ഡ് ന്യൂസ് എന്നിവയ്ക്കു പുറമെ പേമെന്റ് പ്രചാരണം എന്ന പ്രയോഗംകൂടി രാഷ്ട്രീയ നിഘണ്ടുവില്‍ ചേര്‍ക്കണം.

അപവാദപ്രചാരണത്തിന്റെയും പണത്തിന്റെയും കുത്തൊഴുക്കിനെ മറികടക്കാന്‍ പതിനായിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആത്മബലം പകര്‍ന്നത് രാഷ്ട്രീയഇച്ഛാശക്തിയും ജനങ്ങളുടെ പിന്തുണയുമാണ്. നെറികെട്ട നുണകളുടെ പ്രവാഹത്തിലും സംയമനം വിടാതെ പതിനായിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോര്‍ക്കളത്തില്‍ നിലയുറപ്പിച്ചു. യുഡിഎഫ് അശ്ളീലവാരികയുടെ ഉള്‍പ്പെടെ സഹായം തേടിയപ്പോഴും മാതൃകാപരമായ രീതിയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. രണ്ട് രാഷ്ട്രീയപ്രവര്‍ത്തനശൈലികള്‍ താരതമ്യംചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിച്ച അവസരംകൂടിയായി ഈ തെരഞ്ഞെടുപ്പ് മാറിയെന്ന് ചുരുക്കം.