Friday, June 24, 2011

പോസ്‌കോ വിരുദ്ധസമരം: മണ്ണും മാനവും കാക്കാനുള്ള പോരാട്ടം

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് എന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കികൊണ്ട് ഒരു ചിരി ചിരിച്ചു! പ്രത്യക്ഷത്തില്‍ പൊള്ളയെന്നു തോന്നിപ്പിച്ച ആ ചിരിക്കുള്ളില്‍ അദ്ദേഹം അപ്രഖ്യാപിതമായ ഒരുപാട് അര്‍ഥങ്ങള്‍ ഒളിപ്പിച്ചുവച്ചതായി എനിക്കുതോന്നി. നാനാര്‍ഥങ്ങളുള്ള ആ സൂചനകള്‍ മുഴുവന്‍ ഒറീസയിലെ പോസ്‌കോ വിരുദ്ധ പ്രക്ഷോഭണവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ആഹ്വാനപ്രകാരം ബഹുരാഷ്ട്ര ഭീമനുമുമ്പില്‍ മുട്ടുകുത്താതെ പോരാടുന്ന പാവപ്പെട്ട മനുഷ്യരോട് രാജ്യത്തിന്റെ നീതിബോധം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ആ ചിരി വീണ്ടും ഓര്‍ത്തുപോകുന്നു.

അന്താരാഷ്ട്ര വനവര്‍ഷത്തോടനുബന്ധിച്ച് ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഫോറസ്റ്റ് ഫെസ്റ്റ് 2011 ആയിരുന്നു വേദി. അതിന്റെ ഭാഗമായി വിളിച്ചു ചേര്‍ക്കപ്പെട്ട ദക്ഷിണേന്ത്യന്‍ വനംമന്ത്രിമാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു ജയറാം രമേശ്. യോജിപ്പും വിയോജിപ്പും പ്രശ്‌നാധിഷ്ഠിതമായി ഇടകലര്‍ന്ന ഒരു ബന്ധമായിരുന്നു ഔദ്യോഗിക കൃത്യനിര്‍വഹണ കാലഘട്ടത്തിലുടനീളം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. ആ വസ്തുത സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അന്നത്തെ എന്റെ അധ്യക്ഷപ്രസംഗം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോര്‍പ്പറേറ്റ് ലാഭകൊതിക്കു മുമ്പില്‍ വനങ്ങള്‍ കൊള്ളയടിക്കപ്പെടുന്ന സത്യം അതില്‍ വിശദീകരിക്കപ്പെട്ടു. ആഗോളതാപന കാലഘട്ടത്തില്‍ ലോകം മുഴുവന്‍ വനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പുതിയ പാഠങ്ങള്‍ പഠിക്കുമ്പോള്‍ ലാഭമോഹത്തിന്റെ ശക്തികള്‍ പ്രാണവായുവിനെയും ഭാവിയെയും മറന്നുകൊണ്ട് വനങ്ങള്‍ വെട്ടിവെളുപ്പിക്കുകയാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം തലയാട്ടുന്നുണ്ടായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായി അന്‍പത്തിഅയ്യായിരത്തില്‍പരം ഏക്കര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ അഭിമാനബോധം കേരളത്തിനുണ്ടെന്നു പറഞ്ഞപ്പോള്‍ ജയറാം രമേശ് പുഞ്ചിരിയോടെ എന്നെ പ്രോത്സാഹിപ്പിച്ചു. രാജ്യത്തിന് മുഴുവന്‍ പ്രയോജനകരമാകുംവിധം മൂന്നാറിലെ 17,000 ഏക്കറും മാങ്കുളത്തെ 22,000 ഏക്കറും കാന്തല്ലൂര്‍-വട്ടവടമേഖലയിലെ 8000 ഏക്കറും വാഗമണിലെ 1000 ഏക്കറും റിസര്‍വ് വനമായി പ്രഖ്യാപിച്ച് കയ്യേറ്റങ്ങളില്‍ നിന്നു രക്ഷപ്പെടുത്തുന്ന കേരളത്തിന് ഗ്രീന്‍ ഡിവിഡന്റ് നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ചപ്പോള്‍, അദ്ദേഹം സാകൂതം കേട്ടിരുന്നു. എന്നാല്‍ ഒറീസയിലെ പോസ്‌കോ വിഷയത്തിലേയ്ക്ക് ഞാന്‍ കടന്നപ്പോള്‍ തന്റെ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചുചോദിച്ചു. ''അത് എന്തിനാണ് ഇവിടെ പറയുന്നത്? ദക്ഷിണേന്ത്യയിലല്ലോ ഒറീസ''. ഭൂമിയുടെയും ഭാവിയുടെയും മുമ്പിലുള്ള വിഷയങ്ങളെല്ലാം വനം മന്ത്രിമാരുടെ വിഷയങ്ങളാണെന്നും അതുകൊണ്ട് ഒറീസ ദക്ഷിണേന്ത്യയില്‍ ആണോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നുമാണ് ഞാന്‍ പ്രതികരിച്ചത്.

സമരത്തിന്റെ ഒരു ഘട്ടം വരെ ദക്ഷിണകൊറിയന്‍ കമ്പനിയുടെയും ഒറീസാ ഗവണ്‍മെന്റിന്റെയും ലാഭമോഹത്തില്‍ നിന്നും ഉടലെടുത്ത ഗൂഢ നീക്കങ്ങള്‍ക്ക് സമ്മതം മൂളാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറച്ചുനില്‍ക്കുകയായിരുന്നു. പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി നഷ്ടമാകുന്നതും ആയിരക്കണക്കിന് ആദിവാസികളും മറ്റു പാവപ്പെട്ടവരും കുടുംബങ്ങളോടെ പിഴുതെറിയപ്പെടുന്നതും വില നിര്‍ണയിക്കാനാകാത്ത ജൈവവൈവിധ്യത്തിന്റെ നാശവും ആണ് പോസ്‌കോ ഉയര്‍ത്തുന്ന വെല്ലുവിളി. 1980 ലെ കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമായ ഒരു മന്ത്രാലയത്തിന് വികസനത്തെക്കുറിച്ചുള്ള കോര്‍പ്പറേറ്റ് തമ്പുരാക്കന്‍മാരുടെ വാദമുഖങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി നില്‍ക്കാനാവില്ല. ഇക്കാര്യങ്ങളെല്ലാമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന പട്ടിണി പാവങ്ങള്‍ അധികാരികളോട് പറഞ്ഞു പോരുന്നത്. ആ സമരം നയിക്കുന്ന കമ്മ്യൂണിസ്റ്റു നേതാവ് അഭയ്‌സാഹുവുമായുള്ള സമ്പര്‍ക്കത്തിലൂടെ പ്രക്ഷോഭത്തിന്റെ ഗതി-വിഗതികള്‍ അറിയാന്‍ എനിക്ക് അവസരം ഉണ്ടായിരുന്നു. അഭയ്‌സാഹുവിന്റെ നിര്‍ദേശപ്രകാരം ഒന്നുരണ്ടു തവണ ഞാന്‍ ജയറാം രമേശിന് എഴുതുകയും ചെയ്തിട്ടുള്ളതാണ്. അതെല്ലാം അനുസ്മരിച്ചുകൊണ്ട് അന്നത്തെ പ്രസംഗത്തിനൊടുവില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു ''പോസ്‌കോ വിഷയത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നടത്തിയിരിക്കുന്നത് മലക്കം മറിച്ചിലാണ്,. അത് പരിസ്ഥിതിയുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു ലവലേശം നിരക്കുന്നതല്ല. ഈ മലക്കം മറിച്ചിലിനോട് കടുത്ത പ്രതിഷേധമുണ്ടെന്ന് ഇവിടെ വച്ച് പറഞ്ഞില്ലെങ്കില്‍ അതു നീതീകരിക്കാനാകാത്ത കൃത്യവിലോപമായിരിക്കും''.

തുടര്‍ന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുടെ ഉദ്ഘാടന പ്രസംഗമായിരുന്നു. വനസംരക്ഷണരംഗത്ത് കേരളം കൈക്കൊണ്ട നിലപാടുകളെ കലവറ കൂടാതെ പ്രകീര്‍ത്തിച്ച അദ്ദേഹം മന്ത്രി എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും മറന്നില്ല. അതിരപ്പള്ളിയും ക്രിക്കറ്റ് സ്റ്റേഡിയവും എല്ലാം പരാമര്‍ശിക്കപ്പെട്ട പ്രസംഗം തീരാറായപ്പോള്‍ ഒന്നു നിര്‍ത്തിയതിനുശേഷം ജയറാം രമേശ് പറഞ്ഞത് ഇങ്ങനെയാണ്. ''എന്റെ സ്‌നേഹിതന്‍ ഇവിടെ ഒറീസയിലെ കാര്യം പറഞ്ഞു. അതേക്കുറിച്ച് എനിക്ക് ഇത്രമാത്രമേ പറയാനുള്ളു-വനം മന്ത്രിമാര്‍ക്ക് അവര്‍ പരിസ്ഥിതിക്കുവേണ്ടി നിലകൊള്ളുമ്പോഴും ചിലപ്പോള്‍ തലച്ചോര്‍ ഉണ്ടെന്നു തെളിയിക്കേണ്ടിവരും''.

നാടകീയമായി പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം എന്റെ അടുത്ത് കസേരയില്‍ വന്നിരുന്നു. എനിക്കു ചോദിക്കാതിരിക്കാനായില്ല. ചോദ്യം ഇങ്ങനെയായിരുന്നു: ''തലച്ചോറിന്റെ കാര്യം പറഞ്ഞ താങ്കള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദത്തെയല്ലേ സൂചിപ്പിച്ചത്?'' ജയറാം രമേശ് ഒന്നും പറയാതെ എന്റെ മുഖത്തേയ്ക്ക് നോക്കി. ''പരിസ്ഥിതിയുടെയും വനങ്ങളുടെയും പാവപ്പെട്ട ജനങ്ങളുടെയും താല്‍പര്യങ്ങള്‍ കാക്കണമോ അതോ കസേര കാക്കണമോ എന്ന ചോദ്യം ഉന്നയിക്കപ്പെടുമ്പോള്‍ കസേരയ്ക്ക് ഒന്നാം സ്ഥാനം കല്‍പ്പിക്കാനുള്ള തലച്ചോര്‍ താങ്കള്‍ക്കുണ്ടെന്നു പറഞ്ഞത് നന്നായി., അത് പക്ഷെ താങ്കളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ആരെങ്കിലും താങ്കളോട് അതു തുറന്നു പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല''.അപ്പോഴാണ് പൊള്ളയെന്നു തോന്നിപ്പിക്കുന്ന ആ ചിരി തലച്ചോര്‍ ഉണ്ടെന്നു തെളിയിച്ച ജയറാം രമേശില്‍ നിന്നു ഉണ്ടായത്. ആ തലച്ചോറും അതിന് തെളിവ് ആവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസും എല്ലാം ചേര്‍ന്നുകൊണ്ടാണ് ഒറീസയിലെ ആദിവാസിമേഖലയിലെ വനസമ്പത്ത് മുഴുവന്‍ കൊള്ളയടിക്കാന്‍ ബഹുരാഷ്ട്ര കുത്തകയ്ക്ക് വിധേയപൂര്‍വം സമ്മതം മൂളിയത്. അവര്‍ സമ്മതം മൂളിയാലും തങ്ങളുടെ അച്ഛനപ്പൂപ്പന്‍മാരുടെ വിയര്‍പ്പും കണ്ണീരും വീണ മണ്ണും തലമുറകളുടെ സമ്പത്തായ വനവും ആര്‍ക്കും അടിയറവെയ്ക്കില്ലെന്നാണ് ജയതസിംഗ്പൂരിലെ പട്ടിണിപാവങ്ങള്‍ ഒന്നിച്ചു പറയുന്നത്. മണ്ണും മാനവും കാക്കാനുള്ള ഈ പോരാട്ടത്തിനു മുമ്പില്‍ ചെങ്കൊടിയുണ്ട്. പാവങ്ങളുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടിക്കൊണ്ട് പണ പ്രഭുത്വത്തിനു കോട്ട പണിയാനുള്ള തലതിരിഞ്ഞ വികസന നയമാണ് അവിടെ വെല്ലുവിളിക്കപ്പെടുന്നത്. പോസ്‌കോ വിരുദ്ധ സമരം രാജ്യത്തിന്റെ സമരമാകുന്നത് അതുകൊണ്ടാണ്.

*
ബിനോയ് വിശ്വം ജനയുഗം 24 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് എന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കികൊണ്ട് ഒരു ചിരി ചിരിച്ചു! പ്രത്യക്ഷത്തില്‍ പൊള്ളയെന്നു തോന്നിപ്പിച്ച ആ ചിരിക്കുള്ളില്‍ അദ്ദേഹം അപ്രഖ്യാപിതമായ ഒരുപാട് അര്‍ഥങ്ങള്‍ ഒളിപ്പിച്ചുവച്ചതായി എനിക്കുതോന്നി. നാനാര്‍ഥങ്ങളുള്ള ആ സൂചനകള്‍ മുഴുവന്‍ ഒറീസയിലെ പോസ്‌കോ വിരുദ്ധ പ്രക്ഷോഭണവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ആഹ്വാനപ്രകാരം ബഹുരാഷ്ട്ര ഭീമനുമുമ്പില്‍ മുട്ടുകുത്താതെ പോരാടുന്ന പാവപ്പെട്ട മനുഷ്യരോട് രാജ്യത്തിന്റെ നീതിബോധം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ആ ചിരി വീണ്ടും ഓര്‍ത്തുപോകുന്നു.