Monday, August 15, 2011

ചങ്ങാത്ത മുതലാളിത്തവും അഴിമതിയും

സമകാലിക ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ ലോക ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രവണത ശതകോടീശ്വരന്‍മാരുടെ വളര്‍ച്ചയാണ്. 2004-ല്‍ 13 ശതകോടീശ്വരന്‍മാരാണ് ഉണ്ടായിരുന്നത്. 2009-ല്‍ ഇവരുടെ എണ്ണം 49 ആയി. 2010-ല്‍ 69 ആയി. 1998-ല്‍ ശതകോടീശ്വരന്‍മാരുടെ സ്വത്ത് ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു. 2005-ല്‍ അത് 4 ശതമാനമായും 2008-ല്‍ 27 ശതമാനമായും വര്‍ദ്ധിച്ചു. ഏറ്റവും പണക്കാരായ 100 അമേരിക്കക്കാരുടെ സ്വത്ത് 83,600 കോടി ഡോളറാണ്. ഏറ്റവും പണക്കാരായ 100 ഇന്ത്യക്കാരുടെ സ്വത്ത് 30,000 കോടി ഡോളര്‍ വരും. അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ ഏതാണ്ട് മൂന്നിലൊന്ന്! ലോകത്തെ ഏറ്റവും വലിയ 100 പണക്കാരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്.

അതിവേഗതയിലുളള മൂലധന സംഭരണം മുതലാളിത്തത്തിന്റെ പ്രത്യേകതയാണെന്ന് മാര്‍ക്സ് പണ്ടേ പഠിപ്പിച്ചിട്ടുണ്ട്. കമ്പോള മത്സരമാണ് മൂലധനത്തിന്റെ ചാലകശക്തി. തന്മൂലം ഉണ്ടാകുന്ന ലാഭം, സമ്പാദിക്കുന്നതിനും വീണ്ടും മുതല്‍ മുടക്കുന്നതിനും മുതലാളിമാര്‍ നിര്‍ബന്ധിതരാണ്. ഈ മൂലധന സംഭരണ പ്രവണതയാണ് മുതലാളിത്തത്തിന് ദ്രുതഗതിയിലുളള ചലനാത്മകത നല്‍കുന്നത്. അങ്ങനെ പണമുളളവര്‍ കൂടുതല്‍ കൂടുതല്‍ പണക്കാരായി തീരുന്നു.

പ്രാകൃത മൂലധന സംഭരണം

മൂലധന സംഭരണ സിദ്ധാന്തം മുതലാളിമാര്‍ കൂടുതല്‍ വലിയ മുതലാളിമാരായി തീരുന്നതിനെ വിശദീകരിക്കുന്നുണ്ട്. പക്ഷേ മുതലാളിമാരുടെ തുടക്കം എവിടെനിന്നാണ്? ആദ്യമായി മുതല്‍ മുടക്കുവാനുളള പണം എവിടെ നിന്ന് ലഭിച്ചു? ഇത് വിശദീകരിക്കുന്നതിനാണ് മാര്‍ക്സ് പ്രാകൃത മൂലധന സംഭരണം എന്ന സിദ്ധാന്തം ആവിഷ്ക്കരിച്ചത്. കൊളളയിലൂടെയും കളവിലൂടെയുമാണ് മൂലധനത്തിന്റെ ആവിര്‍ഭാവം. കൃഷിക്കാരുടെ ഭൂസ്വത്ത് മുഴുവന്‍ ഇംഗ്ലണ്ടിലെ പ്രഭുക്കളും മുതലാളിമാരും വളച്ചുകെട്ടിയെടുത്ത് കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ നിന്ന് പിഴുതെറിഞ്ഞത് പ്രാകൃത മൂലധന സമാഹരണത്തിന്റെ ഉദാഹരണമാണ്. കൊളോണിയല്‍ കാലഘട്ടത്തിന്റെ ആരംഭകാലത്ത് ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്‍ മുതലാളിമാര്‍ നടത്തിയ നരനായാട്ടും കൊളളയുമാണ് യൂറോപ്യന്‍ മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രാകൃത മൂലധന സംഭരണ സ്രോതസ്സ്. ഈ കവര്‍ച്ചപ്പണം മുതല്‍മുടക്കിയാണ് വ്യവസായ വിപ്ലവത്തിന് അരങ്ങൊരുക്കിയത്. ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ വളര്‍ച്ച സാധാരണ ഗതിയിലുളള മൂലധന സംഭരണ പ്രവണത കൊണ്ട് വിശദീകരിക്കാനാവില്ല. അത്രയ്ക്ക് വിസ്മയകരമായ വേഗത്തിലാണ് അവര്‍ രൂപം കൊളളുന്നതും വളരുന്നതും. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്രയേറെ പണം കിട്ടിയത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കിക്കൊളളട്ടെ. വമ്പന്‍ മുതലാളിമാരുടെ അല്ലെങ്കില്‍ കുത്തകക്കാരുടെ ആവിര്‍ഭാവം ഒരു സമീപകാല നൂതന സംഭവവികാസമല്ല. ഇന്ത്യന്‍ മുതലാളിത്തത്തിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ കുത്തക കുടുംബങ്ങള്‍ രൂപംകൊണ്ടു കഴിഞ്ഞിരുന്നു. യൂറോപ്പില്‍ വ്യവസായ വിപ്ലവം കഴിഞ്ഞ് 19-ാം നൂറ്റാണ്ടിന്റെ അവസാനമാണ് കുത്തക കുടുംബങ്ങള്‍ രൂപം കൊളളുന്നത്. എന്നാല്‍ ഇന്ത്യന്‍ മുതലാളിത്തമാകട്ടെ ബാല്യം മുതല്‍തന്നെ ദുര്‍മേദസ്സ് പിടിച്ച കുട്ടികളെ പോലെയായിരുന്നു. ഇന്ത്യന്‍ കുത്തകകുടുംബങ്ങള്‍ സ്വാതന്ത്യത്തിനു മുമ്പു തന്നെ രൂപം കൊണ്ടിരുന്നു.

സ്വാതന്ത്യാനന്തര കാലത്ത് അവ പിന്നേയും വളര്‍ന്നു. നിയോലിബറല്‍ ചിന്താഗതിക്കാരുടെ നിശിതവിമര്‍ശനത്തിന് പാത്രമാവുന്ന ലൈസന്‍സ് - പെര്‍മിറ്റ് രാജ് കുത്തക കുടുംബങ്ങളുടെ വളര്‍ച്ചയെ സഹായിക്കുകയേ ചെയ്തിട്ടുളളു. ഇന്നിപ്പോള്‍ നിയോ ലിബറല്‍ കാലഘട്ടത്തിലും പരമ്പരാഗത കുത്തക കടുംബങ്ങളൊന്നുംതന്നെ ഇല്ലാതാവുന്നില്ല. അവരുടെ വളര്‍ച്ചയുടെ വേഗം കൂടുന്നുണ്ട്. അവര്‍ ശതകോടീശ്വരന്‍മാരായി വളരുന്നു. അതോടൊപ്പം പുതിയ ശതകോടീശ്വരന്മാര്‍ പിറക്കുകയും ചെയ്യുന്നു. ഈ ശതകോടീശ്വരന്മാര്‍ , അവര്‍ പുത്തന്‍കൂറ്റുകാരായാലും പഴയ കൂറ്റുകാരായാലും, അസാധാരണമായുളള വളര്‍ച്ചയാണ് കൈവരിക്കുന്നത്. ഇതിന്റെ സ്രോതസ്സ് എവിടെ നിന്ന് എന്നതാണ് അന്വേഷണ വിഷയം.

ചങ്ങാത്ത മുതലാളിത്തവും നിയോലിബറലിസവും

ഇത് മനസ്സിലാക്കുന്നതിന് ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്തമുതലാളിത്തം എന്ന പരികല്‍പ്പന സഹായിക്കും. മാര്‍ക്സിന്റെ മൂലധന സംഭരണ സിദ്ധാന്തം സ്വതന്ത്ര മുതലാളിത്ത വ്യവസ്ഥയുടെ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വതന്ത്രമായ കമ്പോള മത്സരത്തിലൂടെ ഏറ്റവും കാര്യക്ഷമമായി ഉൽപ്പാദനം നടത്തുന്ന മുതലാളിമാര്‍ മിച്ചമൂല്യം കരസ്ഥമാക്കുന്നു. അത് അവര്‍ വീണ്ടും മുതല്‍ മുടക്കി വളരുന്നു. കാര്യക്ഷമതയാണ് വളര്‍ച്ചയുടെ മാനദണ്ഡം. എന്നാല്‍ കമ്പോള മത്സരം ശരിയായ രീതിയില്‍ നടക്കുന്നില്ലെങ്കിലോ? ഏറ്റവും കാര്യക്ഷമമായിട്ടുളളവര്‍ വിജയിക്കണമെന്നില്ല. ഏതെങ്കിലും ഉല്‍പ്പാദന മേഖലയില്‍ കുത്തക മുതലാളിമാരുണ്ടെങ്കില്‍ അവര്‍ക്കായിരിക്കും വിജയസാധ്യത. കുത്തകകളുടെ രൂപീകരണം സ്വതന്ത്രമായ കമ്പോള പ്രവര്‍ത്തനത്തിന് തടസ്സമാണ്. മത്സരത്തിന്റെ വിപരീതമാണ് കുത്തക. ഇത് കണക്കിലെടുക്കുന്നില്ല എന്നതാണ് കമ്പോള മത്സരത്തിന്റെ അപ്പോസ്തലന്മാരായ നിയോലിബറലുകളുടെ മുഖ്യ ദൗര്‍ബല്യം.

കുത്തകകള്‍ എങ്ങനെയാണ് മൂലധനസംഭരണത്തെ സ്വാധീനിക്കുന്നത് എന്ന് ലെനിന്‍ വിശകലനം ചെയ്തിട്ടുണ്ട്. എന്നാല്‍ ചങ്ങാത്ത മുതലാളിത്തം കുത്തകകളുടെ രൂപീകരണ ഫലമായി മാത്രം ഉണ്ടാകുന്നതല്ല. കുത്തകകളും ഭരണകൂടവും തമ്മിലുളള ചങ്ങാത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ചില കുത്തകകള്‍ക്ക്, കമ്പോളം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ , അതായത് അനര്‍ഹമായ തോതില്‍, ലാഭം കരസ്ഥമാക്കാന്‍ കഴിയുന്നു. സര്‍വ്വ സ്വതന്ത്ര മുതലാളിത്തത്തിലും കുത്തകമുതലാളിത്തത്തിലും ഭരണകൂടം സാമ്പത്തിക മേഖലയില്‍ ഇടപെടും. എന്നാല്‍ അതൊന്നുകില്‍ കമ്പോള മത്സരത്തിന്റെ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനോ അല്ലെങ്കില്‍ കുത്തക മുതലാളിമാരെ മൊത്തത്തില്‍ സഹായിക്കാനോ ആയിരിക്കും. മേല്‍പ്പറഞ്ഞത് ഒരു പൊതു പ്രസ്താവനയാണ്. ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണല്ലോ. അവര്‍ പണക്കാരുമായി സവിശേഷ വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കുക സ്വാഭാവികമാണ്. കേവല സൗഹൃദ ബന്ധങ്ങള്‍ അഴിമതി ബന്ധങ്ങളായി മാറുന്നു. ഈയൊരു സ്വഭാവം മുതലാളിത്തത്തിന്റെ തുടക്കം മുതല്‍ തന്നെ നിരീക്ഷിക്കാനാവും. അതുകൊണ്ടാണ് ചോംസ്കിയെപ്പോലുളള ചിലര്‍ മുതലാളിത്തം എക്കാലത്തും ചങ്ങാത്ത മുതലാളിത്തമായിരുന്നെന്ന് നിരീക്ഷിക്കുന്നത്. എന്നാല്‍ നിയോ ലിബറല്‍ കാലഘട്ടത്തില്‍ ഭരണകൂടവും കുത്തക/കോര്‍പ്പറേറ്റുകളും തമ്മിലുളള സവിശേഷ ബന്ധങ്ങള്‍ക്ക് ഒരു പുതിയ മാനം കൈവന്നിരിക്കുന്നു.

അഴിമതിയുടെ മൂക്കൂട്ടുമുന്നണി

നിയോ ലിബറല്‍ പരിഷ്ക്കാരങ്ങള്‍ എന്നാല്‍ രാജ്യത്തിന്റെ പൊതു സ്വത്തും പൊതുമേഖലയും സ്വകാര്യവല്‍ക്കരിക്കുകയും അത് കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കുകയുമാണ്. നിയോ ലിബറലിസത്തിന്റെ രണ്ടാമത്തെ മുഖമുദ്ര നിയന്ത്രണങ്ങള്‍ ഇല്ലായ്മ ചെയ്യലാണ്. നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത് കമ്പോളത്തെ സ്വതന്ത്രമാക്കലാണ്. പക്ഷേ ഫലത്തില്‍ ഇത് കമ്പോളത്തെ കുത്തകകള്‍ക്ക് കീഴ്പ്പെടുത്താന്‍ കൂട്ടുനില്‍ക്കലാണ്. ഇവയൊക്കെ ഇഷ്ടക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്നതിനുളള സാധ്യതകളെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് നിയോലിബറല്‍ കാലഘട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം എന്ന പ്രതിഭാസം കൂടുതല്‍ സാര്‍വത്രികമായി മാറുന്നത്. പൊതുമുതല്‍ കൊളളയടിച്ചുകൊണ്ടും (മാര്‍ക്സ് പറഞ്ഞ പ്രാകൃത മൂലധന സംഭരണം) സ്വന്തം താല്‍പ്പര്യത്തിനനുസൃതമായി നിയമങ്ങളിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തിക്കൊണ്ടും കോര്‍പ്പറേറ്റുകള്‍ തടിച്ചുകൊഴുക്കുന്നു. രാഷ്ട്രീയ നേതൃത്വത്തോടുളള അടുപ്പമാണ് ഇത്തരത്തില്‍ എത്രനേട്ടം കൈവരിക്കാമെന്നുളളതിന്റെ മാനദണ്ഡം. ഇത് നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥ വൃന്ദത്തില്‍ ഒരു വിഭാഗത്തെയും കൂട്ടുപിടിക്കുന്നു. അങ്ങനെ ചങ്ങാത്ത മുതലാളിത്തമെന്നാല്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും കോര്‍പ്പറേറ്റുകളും തമ്മിലുളള ഒരു അവിശുദ്ധ കൂട്ടുകെട്ടാണ്. അഴിമതിയാണ് ഇവര്‍ തമ്മിലുളള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത്.

രാഷ്ട്രീയ നേതൃത്വത്തെ കോര്‍പ്പറേറ്റുകള്‍ക്ക് നാനാവിധത്തില്‍ സ്വാധീനിക്കാം. പലരുടേയും മന്ത്രിസ്ഥാനം തന്നെ കോര്‍പ്പറേറ്റുകളുടെ സ്വാധീനത്താല്‍ കിട്ടുന്നതാണ് എന്ന് നീരാ റാഡിയ ടേപ്പുകള്‍ തെളിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ തങ്ങളുടെ എ.ടി.എം മെഷീന്‍ എന്നാണ് കോര്‍പ്പറേറ്റ് മുതലാളിമാര്‍ സ്വകാര്യ സംഭാഷണത്തില്‍ വിളിക്കുന്നത്. മന്ത്രിമാരെ തങ്ങളുടെ പിളേളരെന്നും. ഇപ്പോള്‍ കാണുന്ന മറ്റൊരു പ്രവണത കോര്‍പ്പറേറ്റ് നേതാക്കള്‍ തന്നെ രാഷ്ട്രീയക്കാരായി മാറുക എന്നതാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പണം മാത്രമല്ല റിട്ടയര്‍ ചെയ്തുകഴിഞ്ഞാല്‍ കോര്‍പ്പറേറ്റ് കമ്പനികളില്‍ നേതൃസ്ഥാനവും ഉയര്‍ന്ന ഉദ്യോഗവും ഒക്കെയാണ് വാഗ്ദാനം ചെയ്യപ്പെടുക. ഇങ്ങനെയുളള രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പ്പറേറ്റ് കൂട്ടുകെട്ട് എങ്ങിനെയാണ് നമ്മുടെ രാജ്യത്തെ കൊളളയടിക്കുന്നത് എന്നാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വെളിപ്പെട്ട അഴിമതി പരമ്പരകള്‍ തെളിയിക്കുന്നത്.

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ വിസ്മയകരമായ വളര്‍ച്ച വെളിവാകണമെങ്കില്‍ ഈ അഴിമതി കേസുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതിയാകും. ഇവയോരോന്നും ചിന്തയുടെ ഈ പതിപ്പില്‍ നല്‍കിയിട്ടുളളതിനാല്‍ പൊതുവായ പരാമര്‍ശങ്ങള്‍ മാത്രമേ ഇവിടെ നടത്തുന്നുളളു.

സമകാലിക അഴിമതി പരമ്പര

1. ഏറ്റവും വലിയ അഴിമതിക്കേസുകള്‍ ടെലികോം മേഖലയിലെ സ്പെക്ട്രത്തിന്റെയും എസ്-ബാന്റിന്റെയും വില്‍പ്പനയിലാണ്. 2ജി സ്പെക്ട്രം 1.7 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടപ്പെടുത്തിയത്. എസ്-ബാന്റ് കൃത്രിമം കണ്ടുപിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ 2 ലക്ഷം കോടി രൂപ നഷ്ടപ്പെടുമായിരുന്നു. ഇവിടെ വില്‍പ്പനച്ചരക്കാവുന്നത് ഏതെങ്കിലും വസ്തുക്കളല്ല മറിച്ച് ശബ്ദ - പ്രകാശ തരംഗങ്ങളും മറ്റും അയക്കുന്നതിനുള്ള ഫ്രീക്വന്‍സികളാണ്. പണ്ടുകാലത്ത് റേഡിയോ സ്റ്റേഷനുകള്‍ക്കും പിന്നീട് ടെലിവിഷനും മാത്രമേ ഇത്തരത്തിലുള്ള തരംഗ ബാന്റുകള്‍ സ്വന്തമാക്കേണ്ട ആവശ്യം വന്നിരുന്നുളളു. എന്നാല്‍ മൊബൈല്‍ ഫോണിന്റെയും മറ്റും ആവിര്‍ഭാവത്തോടെ ഈ സ്ഥിതി വിശേഷം അടിമുടി മാറിയിരിക്കുകയാണ്. പരിമിതമായ ഈ തരംഗ സ്പെയിസ് നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്കേ ടെലികോം മേഖലയില്‍ മേധാവിത്വം നേടാന്‍ കഴിയൂ. ഇതിനുവേണ്ടിയുളള കിടമത്സരമാണ് ആഗോള തലത്തില്‍ നടക്കുന്നത്. ഇന്ത്യയില്‍ ഇത് ഇഷ്ടക്കാര്‍ക്ക് കൊടുക്കുന്നു. രാജമാരും മാരന്മാരും കനിമൊഴിമാരും ഇനിയും അറിയപ്പെടാത്ത രാഷ്ട്രീയക്കാരും ഭീമമായ തുക കൈപ്പറ്റിക്കൊണ്ടാണ് ഇത് ചെയ്യുന്നത്. സ്പെക്ട്രം കൈക്കലാക്കിയ കടലാസു കമ്പനികള്‍ പലതും തങ്ങളുടെ ഓഹരികളും കമ്പനികളും തന്നെ വിദേശ കുത്തകകള്‍ക്ക് വിറ്റ് വലിയ ലാഭം കൈക്കലാക്കുന്നു. നിമിഷ നേരംകൊണ്ടാണ് വമ്പന്‍ പണക്കാരായി ഇവര്‍ വളരുന്നത്. പുത്തന്‍കൂറ്റുമുതലാളിമാര്‍ മാത്രമല്ല ടാറ്റാമാരും അംബാനിമാരുമെല്ലാം ഈ വെട്ടിപ്പില്‍ പങ്കാളികളാണ്.

2. മറ്റൊരു സുപ്രധാന കൊളളയടി മേഖല രാജ്യത്തിന്റെ ഭൂസ്വത്താണ്. വനം കൊളള പണ്ടേ ഉളളതാണ്. ഇപ്പോള്‍ പ്രധാനമന്ത്രിതന്നെ ഇടപെട്ടാണ് പോസ്കോ എന്ന കൊറിയന്‍ കമ്പനിക്ക് 3000 ഹെക്ടര്‍ വനഭൂമി ഖനനത്തിനായി കൊടുത്തിരിക്കുന്നത്. വനഭൂമിയിലേതിനേക്കാള്‍ നഗരഭൂമിയിലാണ് കയ്യേറ്റം കൂടുതല്‍ . ആദര്‍ശ് ഫ്ളാറ്റ് കുംഭകോണമാണല്ലോ രാജ്യത്തെ പിടിച്ചുകുലുക്കിയ മറ്റൊരു അഴിമതിക്കേസ്. കൊളാബയിലെ തന്ത്രപ്രധാനവും ഏറ്റവും വിലകൂടിയതുമായ സ്ഥലത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് കാര്‍ഗില്‍ രക്തസാക്ഷികളുടെ മറവില്‍ ചില റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ നടത്തിയ വെട്ടിപ്പ് നാടിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമല്ല പട്ടാള മേധാവികള്‍ വരെ ഇതില്‍ പങ്കാളികളാണ്. നഗര ഭൂപരിധി നിയമം പല സംസ്ഥാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ഇത് റിയല്‍ എസ്റ്റേറ്റ് കുത്തകകളുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. വയലുകളും കായലുകളുമെല്ലാം നികത്തിയുളള ഊഹക്കച്ചവടം പൊടിപൊടിക്കുകയാണ്. ഇതിലെല്ലാമുപരിയായാണ് ഭരണകൂടത്തിന്റെ സഹായത്തോടുകൂടി സെസ്സുകള്‍ക്കും വന്‍കിട പ്രോജക്ടുകള്‍ക്കും എല്ലാമായി വന്‍തോതില്‍ കൃഷിക്കാരെ കുടിയിറക്കി കോര്‍പ്പറേറ്റുകള്‍ക്ക് ഭൂമി കൊടുക്കാനുളള പ്രവണത. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ വിവാദങ്ങളിലകപ്പെട്ടിട്ടുളളത്. റോഡുകള്‍ , വിമാനത്താവളങ്ങള്‍ , തുറമുഖങ്ങള്‍ ഇവയെല്ലാം സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വന്‍തോതില്‍ ഭൂമിയെടുത്തുകൊടുക്കുന്നത് ഇന്ന് സാധാരണമാണ്. ഇതിലൂടെയാണ് പ്രോജക്ടിനാവശ്യമായ പണം അവര്‍ സ്വരൂപിക്കുന്നത്. അങ്ങനെ റിയല്‍ എസ്റ്റേറ്റ് മേഖല അഴിമതിയുടേയും കൊളളയുടേയും മറ്റൊരു പ്രമുഖ മേഖലയായി മാറിയിരുക്കുന്നു.

3. ഭൂമിക്ക് മുകളിലുളള സ്വത്തു-കൊളളയെക്കുറിച്ചാണ് കഴിഞ്ഞ ഖണ്ഡികയില്‍ പ്രതിപാദിച്ചത്. ഭൂമിക്കടിയിലുളള സ്വത്തും കുത്തക കൊളളക്കായി തുറന്നുകൊടുക്കുകയാണ്. ഇതിലേറ്റവും കുപ്രസിദ്ധി നേടിയത് ഗോദാവരി മേഖലയിലെ എണ്ണ ഖനനത്തിന് റിലയന്‍സുമായുണ്ടാക്കിയ കരാറാണ്. കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഒരു ന്യായീകരണവുമില്ലാതെ കണക്കുകള്‍ തിരുത്താന്‍ റിലയന്‍സിന് അവസരം കൊടുത്തു. 30,000 കോടി രൂപയാണ് ഈയിനത്തില്‍ മാത്രം അവര്‍ക്ക് വിട്ടുകൊടുത്തത്. ഇന്ദിരാഗാന്ധി കല്‍ക്കരി ഖനികളെ ദേശസാല്‍ക്കരിച്ചുവെങ്കില്‍ അവയെ സ്വകാര്യവല്‍ക്കരിക്കുന്നതിനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ചുളു വിലയ്ക്ക് കല്‍ക്കരി ഖനികള്‍ കുത്തകകള്‍ക്ക് വിട്ടുകൊടുത്തതിന്റെ ഫലമായി 40,000 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ബല്ലാരി മേഖലയിലെ റെഡ്ഡി സഹോദരന്‍മാര്‍ നടത്തിയ ഗ്രാനൈറ്റ് കൊളളയിലും പതിനായിരക്കണക്കിന് കോടി രൂപയാണ് നഷ്ടം കണക്കാക്കിയിട്ടുളളത്.

4. ഇന്ത്യന്‍ പൊതുമേഖലാ വില്‍പ്പനയാണ് മറ്റൊരു കൊളളമേഖല. ഏതാണ്ട് 20 ലക്ഷം കോടി രൂപയുടെ കമ്പോള മൂല്യം വരുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ പൊതുമേഖലയ്ക്കുളളത്. ഇതുമുഴുവന്‍ ചുളുവിലയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. കേരളത്തിലെ മോഡേണ്‍ ബ്രഡ് ഫാക്ടറിയും കോവളം ഐ.റ്റി.ഡി.സി ഹോട്ടലും വിറ്റത് ഇങ്ങനെയാണ്. കോവളം ഹോട്ടല്‍ മാത്രം ഇപ്പോള്‍ 500 കോടി രൂപയ്ക്കാണ് മറിച്ചുവില്‍ക്കാന്‍ പോകുന്നതായി കേള്‍ക്കുന്നത്. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയും ഇന്‍ഷ്വറന്‍സ് മേഖലയും തീറെഴുതിക്കൊടുക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദ്ദം മൂലം വില്‍ക്കുന്നതിന് നിയോ ലിബറലുകള്‍ക്ക് പ്രയാസമനുഭവപ്പെടുന്നുണ്ട്.

5. വിനോദ മേഖല കളളപ്പണം വെളുപ്പിക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമായി മാറിയിരിക്കുകയാണ്. ഐ.പി.എല്‍ കുംഭകോണം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഒരു കേന്ദ്ര മന്ത്രിയായ ശശി തരൂര്‍ ഇടനില നിന്ന് 76 കോടി രൂപ തട്ടിയെടുത്തത് അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. പക്ഷെ ഇത് മഞ്ഞുകട്ടയുടെ ഒരറ്റം മാത്രമാണ്. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടായി ക്രിക്കറ്റ് കളി മാറിയിരിക്കുന്നു. കോമണ്‍വെല്‍ത്ത് ഗയിംസിന്റെ തട്ടിപ്പുകേസില്‍ കല്‍മാഡി ജയിലിലാണ്. ഷീലാ ദീക്ഷിതിനെതിരെയും അഴിമതിയാരോപണം ഉയര്‍ന്നുവന്നിരിക്കുന്നു.

പുത്തന്‍കൂറ്റു ശതകോടീശ്വരന്മാര്‍ എവിടെനിന്ന്?

ഇന്ത്യയില്‍ ശതകോടീശ്വരന്മാരും മേല്‍പ്പറഞ്ഞ മേഖലകളുമായുളള ബന്ധം പരിശോധിച്ചാല്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്വഭാവം വ്യക്തമാവും. 2010 ലെ 69 ശതകോടീശ്വരന്മാരില്‍ 20 പേരാണ് ഐ.ടി തുടങ്ങിയ പുത്തന്‍ വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ . അതേ സമയം 18 പേര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണ്. 7 പേര്‍ എണ്ണ-ഖനിജ മേഖലകളില്‍ നിന്നും 2 പേര്‍ ടെലികോം മേഖലയില്‍ നിന്നും ആണ് പണമുണ്ടാക്കിയത്. ഇന്ത്യയിലെ 15 റിയല്‍ എസ്റ്റേറ്റ് ശതകോടീശ്വരന്മാരും 2005 ന് ശേഷമാണ് ഈ സ്ഥാനത്തേക്കുയര്‍ന്നത്. മുതല്‍ മുടക്കില്‍ നിന്ന് കിട്ടിയ ന്യായമായ ലാഭത്തിലുപരി രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദാരമായ സഹായമാണ് ഇവരെ ശതകോടീശ്വരന്മാരായി വളര്‍ത്തിയത്. ഇതിനെയാണ് ചങ്ങാത്ത മുതലാളിത്തം എന്നു പറയുന്നത്.

ചങ്ങാത്ത മുതലാളിത്തം മുതലാളിത്ത വളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടമല്ല. മുതലാളിത്ത വളര്‍ച്ചയുടെ ഏതു ഘട്ടത്തിലും പ്രത്യക്ഷപ്പെടാവുന്ന ഒരു പ്രതിഭാസമാണിത്. മുമ്പ് സൂചിപ്പിച്ചതുപോലെ മുതലാളിത്ത ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുളള സവിശേഷ ബന്ധം എക്കാലത്തുമുണ്ട്. അല്ലെങ്കില്‍ അവ മുതലാളിത്ത ഭരണകൂടമാവില്ലല്ലോ. എന്നാല്‍ മുതലാളിത്ത കമ്പോള ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പൊതുമേഖലയേയും പൊതുസ്വത്തിനേയും കൊളളയടിക്കുന്നതിന് ഭരണകൂടം കൂട്ടുനില്‍ക്കുമ്പോഴാണ് അതിന് ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്വഭാവം വരുന്നത്. ഇഷ്ടക്കാര്‍ക്ക് പ്രത്യേക സഹായങ്ങള്‍ നല്‍കുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മുതലാളിത്തത്തെയാണ് തുടക്കം മുതലേ ക്രോണി ക്യാപിറ്റലിസം എന്നു വിളിച്ചുവന്നിരുന്നത്. ഇന്ത്യാ രാജ്യത്തും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം സ്വാതന്ത്ര്യാനന്തരകാലത്തുടനീളം പ്രകടമായിരുന്നുവെങ്കിലും ചങ്ങാത്ത മുതലാളിത്തമെന്ന് വിശേഷിപ്പിച്ചിരുന്നില്ല. കുത്തക-ജന്മി ഭരണകൂടം താരതമ്യേന സ്വതന്ത്രമായ ഒരു നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുളള ബന്ധത്തില്‍ ഗുണപരമായ ഒരു മാറ്റം വന്നിരിക്കുന്നു. അവിശുദ്ധ ബന്ധങ്ങളായിരിക്കുന്നു അതിന്റെ മുഖമുദ്ര.

എന്തുകൊണ്ടാണ് ഈ മാറ്റം?

നിയോലിബറലിസത്തിന്റെ യുക്തി ഇതില്‍ അന്തര്‍ലീനമാണെന്ന് നേരത്തേ സൂചിപ്പിച്ചു. അതോടൊപ്പം പരിഗണിക്കേണ്ട മറ്റൊരു കാര്യവും കൂടെയുണ്ട്. വിദേശ കുത്തകകള്‍ക്ക് ഇന്ത്യന്‍ കമ്പോളം തുറന്നുകൊടുക്കുന്നതിലുളള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ എതിര്‍പ്പ് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലെ ഒരു കരുവായി ഇന്ത്യന്‍ പൊതുമേഖലയും പൊതു സ്വത്തും മാറിയിരിക്കുകയാണ്. വിദേശ കമ്പനികളുടെ കടന്നുവരവുമൂലം ആഭ്യന്തര കമ്പോളത്തിന്റെ ഒരു ഭാഗവും ധനമേഖലയുടെ ഗണ്യമായ ഭാഗവും ഇന്ത്യന്‍ കുത്തകകളുടെ കയ്യില്‍ നിന്ന് വിദേശ കുത്തകകളുടെ കൈകളിലേക്ക് നീങ്ങും. ഇതിന് നഷ്ടപരിഹാരമായി ഇന്ത്യന്‍ കുത്തകകള്‍ക്ക് ഇന്ത്യന്‍ പൊതുമേഖലയേയും പൊതു സ്വത്തിനേയും തുറന്നുകൊടുത്തിരിക്കുകയാണ്. ഇതിലൂടെ അതിവേഗത്തില്‍ വളരുന്ന പുത്തുന്‍കൂറ്റു മുതലാളിമാരും അവരുടെ ആകര്‍ഷണ വലയത്തില്‍പ്പെടുന്ന ഇടത്തരക്കാരും നിയോലിബറല്‍ പരിഷ്ക്കാരങ്ങളുടെ ശക്തരായ വക്താക്കളായി മാറുന്നു.

കളളപ്പണം വിദേശത്തേക്ക്

ഇന്ത്യയില്‍ നടക്കുന്ന അതിഭീമമായ അഴിമതിയിലൂടെ സംഭരിക്കുന്ന പണത്തിന്റെ നല്ലൊരു പങ്ക് വിദേശത്തുവച്ചാണ് കൈമാറുന്നത്. ദയാനിധി മാരന്റെ അഴിമതി തന്നെ ഏറ്റവും നല്ല ഉദാഹരണം. എയര്‍ടെല്ലിന് പ്രത്യേക സഹായം നല്‍കുന്നതിന് അവരുടെ ഓഹരികളുടെ നല്ലൊരു ഭാഗം സിങ്കപ്പൂരിലെ തന്റെ ബിനാമി കമ്പനിക്ക് കൈമാറണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനത്തിന്റെ പഠനത്തിന്റെ വെളിപ്പെടുത്തലുകള്‍ ഇതുവരെ ആരും തളളിപ്പറഞ്ഞിട്ടില്ല. ഏതാണ്ട് 10 ലക്ഷം കോടി രൂപയാണ് 1948 നും 2008 നുമിടക്ക് ഇത്തരത്തില്‍ പുറത്തുപോയ കളളപ്പണം. ഇതില്‍ ഏതാണ്ട് 6 ലക്ഷം കോടി രൂപ 2000-നും 2008-നും ഇടയ്ക്കാണ് പുറത്തുപോയത്. മുന്‍ദശാബ്ദങ്ങളില്‍ വിദേശത്തേക്ക് കൊണ്ടുപോയതിന്റെ 7 മടങ്ങാണ് ചങ്ങാത്ത മുതലാളിത്ത ദശകത്തില്‍ പുറത്തുപോയത്. 2004-നും 2008-നുമിടക്ക് ഈ തുക 4.3 ലക്ഷം കോടി രൂപ വരും. പ്രതിവര്‍ഷം ഒരുലക്ഷം കോടി രൂപയാണ് ഇന്ത്യയെ കൊളളയടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത്. ഓരോ ദിവസവും 240 കോടി രൂപ ഇന്ത്യയെ കൊളളയടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നു. ഈ മതിപ്പ് കണക്ക് വളരെ യാഥാസ്ഥിതികമായ അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയതാണെന്നാണ് ജി.എഫ്.ഐ യുടെ ഡയറക്ടര്‍ പറയുന്നത്. ഇതില്‍ കളളക്കടത്തോ, വ്യാപാര കണക്കുകളിലെ കൃത്രിമമോ ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റ്പല മതിപ്പ് കണക്കുകളും 14 ലക്ഷം കോടി മുതല്‍ 20 ലക്ഷം കോടി രൂപവരെയാണ് വിദേശത്തുളള ഇന്ത്യന്‍ കളളപ്പണമായി കണക്കാക്കിയിരിക്കുന്നത്.

മൗറീഷ്യസ് റൂട്ട്

ഇങ്ങനെ വിദേശത്ത് കൊണ്ടുപോകുന്ന കളളപ്പണം വെളുപ്പിച്ച് ഇന്ത്യയിലേക്കുതന്നെ കൊണ്ടുവരുന്നതിനുളള സൗകര്യങ്ങളും ഇന്ത്യാ സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. മൗറീഷ്യസ് എന്ന ഒരു കൊച്ചുരാജ്യമുണ്ട്. കേരളത്തിലെ ഒരു ജില്ലയുടെ ജനസംഖ്യപോലുമില്ലാത്ത ഒരു ദ്വീപസമൂഹം. ഭൂരിപക്ഷം പേരും ഇന്ത്യന്‍ വംശജര്‍ . ടൂറിസമല്ലാതെ മറ്റൊരു വ്യവസായവുമില്ല. പക്ഷെ ഈ കൊച്ചു രാജ്യവുമായി ഇന്ത്യ ഒരു പ്രത്യേക കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടി എന്നാണിതിന്റെ പേര്. അത് പ്രകാരം ഇന്ത്യയില്‍ നികുതിയടച്ച പണം മൗറീഷ്യസില്‍ കൊണ്ടുപോയാല്‍ അവിടെ നികുതി കൊടുക്കേണ്ട. അതുപോലെ തന്നെ മൗറീഷ്യസില്‍ നികുതിയടച്ചാല്‍ ഇന്ത്യയിലും നികുതി കൊടുക്കേണ്ട. മൗറീഷ്യസില്‍ തുച്ഛമായ നികുതിയേയുളളു. ഇന്ത്യയിലേക്ക് വരുന്ന വിദേശ മൂലധനത്തിന്റെ പകുതിയിലേറെ ഈ ദരിദ്ര ദ്വീപുവഴിയാണ് വരുന്നത്. ഇപ്പോള്‍ പ്രമുഖ കമ്പനികള്‍ക്കെല്ലാം ഒരു ലെറ്റര്‍ ബോക്സ് ആഫീസ് അവിടെയുണ്ട്. അതുവഴിയാണ് ഇന്ത്യയിലെ പല പ്രമുഖ കമ്പനികളുടെയും വിദേശ വിനിമയ ബന്ധങ്ങള്‍ . കളളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയല്ലാതെ മറ്റെന്തിനു വേണ്ടിയാണ് മൗറീഷ്യസുമായി ഇങ്ങനെയൊരു കരാര്‍ ഉണ്ടാക്കിയിട്ടുളളത്? കോര്‍പ്പറേറ്റ് കമ്പനികള്‍ മാത്രമല്ല ഭീകര പ്രവര്‍ത്തകരും ഈ വഴിയാണ് ഇന്ത്യയിലേക്ക് പണമെത്തിക്കുന്നത്. വിദേശത്തുളള കളളപ്പണക്കാരുടെ കളളപ്പണം കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കുന്നതിന് പകരം മൗറീഷ്യസുമായുളള പ്രത്യേക ബന്ധം മറ്റുചില രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും എന്നാണ് പ്രണാബ് കുമാര്‍ മുഖര്‍ജി പറയുന്നത്. സ്വിസ് ബാങ്കിലും മറ്റും പണം നിക്ഷേപിച്ചിട്ടുളളവരുടെ പേരു വിവരം നേടിയെടുക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജര്‍മ്മനിയിലെ ഒരു പ്രധാന ബാങ്കില്‍ നിക്ഷേപമുളളവരുടെ ലിസ്റ്റ് കേന്ദ്ര ഗവണമെന്റിന് ലഭ്യമായിട്ടുണ്ടെങ്കിലും അത് വെളിപ്പെടുത്തുന്നതിന് അവര്‍ തയ്യാറല്ല.

സുപ്രീം കോടതിയുടെ പുതിയ നിലപാട്

ഇന്ന് സുപ്രീം കോടതിയില്‍ നടക്കുന്ന ഏറ്റവും വലിയ അഴിമതി കേസ് വിദേശ പണവുമായി ബന്ധപ്പെട്ടതാണ്. 2007-ല്‍ അലി ഹസ്സന്‍ എന്നുപറയുന്ന ഒരു ഇടനിലക്കാരന്‍ അതിഭീമമായ തുക കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോയി വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതായി വിവരം ലഭിച്ചു. ഇന്‍കം ടാക്സ് അധികൃതര്‍ ഇത് പിടികൂടി. 30,000-ല്‍ പരം കോടി രൂപയുടെ നികുതി ചുമത്തി. പക്ഷെ ഇത്രയും കാലമായിട്ടും കളള പാസ്പോര്‍ട്ട് അടക്കമുളള തെളിവുകള്‍ പുറത്തുവന്നിട്ടും ഇയാളെ അറസ്റ്റ് ചെയ്യുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാംജത് മലാനി, പഞ്ചാബിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ ഗില്‍ തുടങ്ങിയ ബുദ്ധിജീവികളേയും കലാകാരന്മാരേയും ഇത് പ്രകോപിപ്പിച്ചു. അവര്‍ സുപ്രീം കോടതിയില്‍ കേസ് കൊടുത്തു. ഈ കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സ്വഭാവത്തെക്കുറിച്ച് പ്രതികരിച്ചത്. ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തം നിയോലിബറലിസത്തിന്റെ ഫലമാണെന്ന് ഈ വിധിന്യായത്തില്‍ സുപ്രീം കോടതി വിശദീകരിച്ചു. ഇന്ത്യാ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നുതന്നെ കോടതി വ്യക്തമാക്കി. അതുകൊണ്ട് ഈ കേസിന്റെ മേല്‍നോട്ടത്തിന് സുപ്രീം കോടതി തന്നെ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പോലും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. അദ്ദേഹം നേരിട്ട് പണം വാങ്ങി എന്ന ആരോപണം ഇതുവരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ കളളന്‍ കല്‍മാഡിയെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിയോഗിച്ചത് എന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ കീഴിലുളള ഐ.എസ്.ആര്‍ .ഒ യിലാണ് എസ്-ബാന്റ് അഴിമതിയുടെ കളമൊരുങ്ങിയത്. 2ജി സ്പെക്ട്രം വെട്ടിപ്പിനെക്കുറിച്ച് പൂര്‍ണ്ണ അറിവുണ്ടായിട്ടും ഒരു നടപടിയും അദ്ദേഹം എടുത്തില്ല. അങ്ങനെ സ്വതന്ത്ര കമ്പോള വ്യവസ്ഥയുടെ അപ്പോസ്തലനായി കടന്നുവന്ന മന്‍മോഹന്‍ സിംഗ്, ഇപ്പോള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ മാപ്പുസാക്ഷിയായി മാറിയിരിക്കുകയാണ്.

മന്‍മോഹന്‍ സിംഗിന്റെ കുറ്റസമ്മതം

കഴിഞ്ഞ മെയ് 1-ന് ഡല്‍ഹിയിലെ വ്യവസായ വികസന പഠന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. അക്കാദമീയ ഭാഷയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം.

ഇന്ത്യയിലെ വ്യവസായ വളര്‍ച്ച കുത്തക സ്വഭാവത്തോടു കൂടിയതാണ്. എന്നു മാത്രമല്ല സര്‍ക്കാരിന് അവര്‍ക്ക് പ്രത്യേക സഹായങ്ങള്‍ വേണമെങ്കില്‍ ചെയ്തുകൊടുക്കാനും കഴിയും. ഈ സാധ്യതയെ ഇവര്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ട് പ്രധാനമന്ത്രി ചോദിക്കുന്നു. നമ്മള്‍ ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണോ? ആധുനിക മുതലാളിത്ത വളര്‍ച്ചയുടെ ഒരു അനിവാര്യ ഘട്ടമാണോ ഇത്? ചങ്ങാത്ത മുതലാളിത്തത്തിന്റെ കെടുതിയില്‍ നിന്ന് ഉപഭോക്താക്കളെയും ചെറുകിടക്കാരേയും രക്ഷിക്കുന്നതിന് നമ്മള്‍ വേണ്ടത്ര ചെയ്യുന്നുണ്ടൊ? ആധുനിക മുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ തൊഴിലാളികളുടെ അന്യവല്‍ക്കരണവും പരിസ്ഥിതി നാശവും ജനത്തെ കുടിയൊഴിപ്പിക്കുന്നതുമെല്ലാം അനിവാര്യമായ വെല്ലുവിളികളായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പക്ഷെ കുളിവെളളത്തോടൊപ്പം കുട്ടിയെക്കളയാന്‍ താന്‍ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ ഏറ്റവും വലിയ വ്യവസായ രാജ്യമാക്കി മാറ്റുന്നതിനോടാണ് തന്റെ പ്രതിബദ്ധത. ചങ്ങാത്ത മുതലാളിത്തത്തിന്റെ സമകാലിക യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഇതിനേക്കാള്‍ വലിയ കുറ്റസമ്മതം എവിടെ നിന്നാണ് ലഭിക്കുക?

അഴിമതി വിരുദ്ധ പോരാട്ടം

ഈ പശ്ചാത്തലത്തിലാണ് അഴിമതി വിരുദ്ധ സമരം ഒരു സുപ്രധാന രാഷ്ട്രീയ മുദ്രാവാക്യമായി മാറുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും ഒരു പോലെ കരിവാരി തേച്ചുകൊണ്ട് അഴിമതി വിരുദ്ധ സമരത്തിന്റെ മുന്നിലേക്ക് അന്നാ ഹസാരെ മുതല്‍ രാംദേവ് വരെയുളളവരും പൗരസമൂഹ സംഘടനകളും കടന്നുവന്നു. സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ അഴിമതി തടയാനാവില്ല. ശരിയായ രാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കലാണ് ഇന്നത്തെ കടമ. ഇന്ത്യയിലിന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു മാത്രമേ അതിനു കഴിയൂ. അതിനുവേണ്ടി അഴിമതിക്കെതിരെ ദേശവ്യാപക പ്രക്ഷോഭത്തിലേക്ക് ഇടതുപക്ഷം നീങ്ങുകയാണ്. പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ടുളള ലോക്പാല്‍ ബില്ലിനെതിരായി ചില നിര്‍ദ്ദേശങ്ങള്‍ ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. ജൂഡീഷ്യറിയിലെ അഴിമതി തടയുന്നതിന് ഒരു പ്രത്യേക സംവിധാനം വേണമെന്നാണ് സി.പി.ഐ എം ന്റെ അഭിപ്രായം. അതുപോലെ തന്നെ തെരഞ്ഞെടുപ്പില്‍ പണത്തിന്റെ ദുഃസ്വാധീനം ഒഴിവാക്കുന്നതിനുവേണ്ടിയുളള തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും വേണം. നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരായ സമരവുമായി അഴിമതി വിരുദ്ധ സമരത്തെ സംയോജിപ്പിക്കണമെന്നുളള നിലപാടാണ് ഇടതുപക്ഷത്തിനുളളത്. ഈയൊരു കാഴ്ചപ്പാട് അന്നാ ഹസാരെക്കില്ല.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത ജന്മദിനപതിപ്പ് ആഗസ്റ്റ് 12, 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അതിവേഗതയിലുളള മൂലധന സംഭരണം മുതലാളിത്തത്തിന്റെ പ്രത്യേകതയാണെന്ന് മാര്‍ക്സ് പണ്ടേ പഠിപ്പിച്ചിട്ടുണ്ട്. കമ്പോള മത്സരമാണ് മൂലധനത്തിന്റെ ചാലകശക്തി. തന്മൂലം ഉണ്ടാകുന്ന ലാഭം, സമ്പാദിക്കുന്നതിനും വീണ്ടും മുതല്‍ മുടക്കുന്നതിനും മുതലാളിമാര്‍ നിര്‍ബന്ധിതരാണ്. ഈ മൂലധന സംഭരണ പ്രവണതയാണ് മുതലാളിത്തത്തിന് ദ്രുതഗതിയിലുളള ചലനാത്മകത നല്‍കുന്നത്. അങ്ങനെ പണമുളളവര്‍ കൂടുതല്‍ കൂടുതല്‍ പണക്കാരായി തീരുന്നു. പ്രാകൃത മൂലധന സംഭരണം മൂലധന സംഭരണ സിദ്ധാന്തം മുതലാളിമാര്‍ കൂടുതല്‍ വലിയ മുതലാളിമാരായി തീരുന്നതിനെ വിശദീകരിക്കുന്നുണ്ട്. പക്ഷേ മുതലാളിമാരുടെ തുടക്കം എവിടെനിന്നാണ്? ആദ്യമായി മുതല്‍ മുടക്കുവാനുളള പണം എവിടെ നിന്ന് ലഭിച്ചു? ഇത് വിശദീകരിക്കുന്നതിനാണ് മാര്‍ക്സ് പ്രാകൃത മൂലധന സംഭരണം എന്ന സിദ്ധാന്തം ആവിഷ്ക്കരിച്ചത്.