Friday, August 12, 2011

ആസൂത്രണത്തിന് കോര്‍പറേറ്റ് നീരാളി

സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗമായി നിയമിതനായ തരുണ്‍ദാസ് ഇന്ത്യയിലെ കോര്‍പറേറ്റ് ദല്ലാളുകളില്‍ പ്രമുഖന്‍ . കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കോര്‍പറേറ്റ് ഗൂഢാലോചനകളിലെ പ്രധാന കണ്ണിയാണ് തരുണ്‍ദാസ്. സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് നീര റാഡിയയുമായി സംസാരിച്ചവരില്‍ പ്രധാനിയാണ് ഇദ്ദേഹം. എ രാജയെ ടെലികോം മന്ത്രിയാക്കാനും കമല്‍നാഥിനെ ഉപരിതല ഗതാഗതമന്ത്രിയാക്കാനും കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയക്കൊപ്പം ചരടുവലി നടത്തിയ ആളാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സെക്രട്ടറിയായിരുന്ന തരുണ്‍ദാസ്. കൊക്കകോള കമ്പനിയുടെ ആഗോള ഉപദേശകരില്‍ ഒരാളായ തരുണ്‍ദാസ്, സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖര്‍ വഴിയാണ് കമീഷനില്‍ എത്തിയത്. കെ എം ചന്ദ്രശേഖറിന്റെ താല്‍പ്പര്യം വ്യക്തമായിട്ടില്ല.

രണ്ടാം യുപിഎ സര്‍ക്കാര്‍ മന്ത്രിസഭാ രൂപീകരണത്തില്‍ എ രാജയെ മന്ത്രിയാക്കാനും സ്പെക്ട്രം ലൈസന്‍സ് നേടാനും തരുണ്‍ദാസ് ചരടുവലി നടത്തിയിട്ടുണ്ട്. ആദായനികുതിവകുപ്പ് രഹസ്യമായി ടേപ് ചെയ്ത നീര റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത് പുറത്തുവന്നത്. കരണ്‍ ഥാപ്പറുടെ ഡെവിള്‍സ് അഡ്വക്കറ്റ്സില്‍ തരുണ്‍ദാസ് താന്‍ നീര റാഡിയയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം ശരിവയ്ക്കുന്നുണ്ട്. എളുപ്പത്തില്‍ അഴിമതിക്ക് വഴങ്ങുന്നവരെ മന്ത്രിയാക്കാനാണ് തരുണ്‍ദാസും മറ്റും ശ്രമിച്ചത്. ദയാനിധി മാരനെ ടെലികോംമന്ത്രി ആക്കരുതെന്നും രാജ വരുന്നതാണ് നല്ലതെന്നുമുള്ള നീര റാഡിയയുടെ വാദത്തെ തരുണ്‍ദാസ് ശരിവയ്ക്കുന്നുണ്ട്. രാജയെ മന്ത്രിയാക്കിയതില്‍ രത്തന്‍ ടാറ്റയും മറ്റും അതീവ സന്തുഷ്ടരാണെന്ന് നീര റാഡിയ പറയുന്നുണ്ട്. രാജ മന്ത്രിയായതിനാല്‍ കൂടുതല്‍ സ്പെക്ട്രം ലൈസന്‍സ് നേടാനാകുമെന്നാണ് ഇവര്‍ പങ്കുവയ്ക്കുന്ന അഭിപ്രായം. മാരന്‍ വന്നാല്‍ എല്ലാം കുഴയുമെന്നും ഇവരുടെ സംഭാഷണത്തിലുണ്ട്.

കമല്‍നാഥിനെ ഉപരിതല ഗതാഗാതമന്ത്രിയാക്കുന്നത് താനാണെന്ന് തരുണ്‍ദാസ് വെളിപ്പെടുത്തുന്നതും നീര റാഡിയയോടാണ്. കമല്‍നാഥിനെ 15 ശതമാനക്കാരനെന്നാണ് തരുണ്‍ദാസ് വിശേഷിപ്പിക്കുന്നത്. എല്ലാ പദ്ധതിയിലും 15 ശതമാനം കമല്‍നാഥിന് കൊടുത്താല്‍ എന്തും നേടാന്‍ കഴിയുമെന്നാണ് തരുണ്‍ദാസിന്റെ പരാമര്‍ശം. ഒന്നാം യുപിഎ സര്‍ക്കാരിലെ ഉപരിതലമന്ത്രി ഡിഎംകെയിലെ ടി ആര്‍ ബാലുവിന് ആ വകുപ്പ് നല്‍കാതിരിക്കാനുള്ള ശ്രമത്തെക്കുറിച്ചും തരുണ്‍ദാസ് വിശദീകരിക്കുന്നുണ്ട്. സര്‍ക്കാരില്‍ ഒരു പദവി ലഭിക്കുന്നതിന് പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ വഴി ശ്രമിക്കുന്ന കാര്യവും തരുണ്‍ദാസ് നീരയോട് പറയുന്നു. നയപരമായ കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയുന്ന പദവിയിലാണ് താല്‍പ്പര്യമെന്നാണ് തരുണ്‍ദാസ് പറഞ്ഞത്. എന്നാല്‍ , ഈ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നുമാത്രം. അതും നീര റാഡിയ ടേപ് പുറത്തുവന്നതിനുശേഷം.

(വി ബി പരമേശ്വരന്‍)

തരുണ്‍ദാസിനെ മാറ്റില്ല: മുഖ്യമന്ത്രി

തരുണ്‍ദാസിനെ ആസൂത്രണ ബോര്‍ഡ് അംഗമായി നിയമിച്ചതില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമനത്തില്‍ ഒരു അപാകതയുമില്ല. ഒരു ടെലിഫോണ്‍ വിളിയുടെ പേരിലുള്ള ആക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ തരുണ്‍ദാസിനെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ല. തനിക്ക് നല്ല റിസള്‍ട്ട് ഉണ്ടാക്കുന്ന ആളുകളെ വേണമെന്നും അത്തരക്കാരെയാണ് നിയമിച്ചതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

വെള്ളമൂറ്റുകാരുമായുള്ള ചങ്ങാത്തത്തിനു തെളിവ്: വി എസ്

ബഹുരാഷ്ട്ര അമേരിക്കന്‍ കുത്തകയായ കൊക്കകോളയുടെ ഉപദേശകനായ തരുണ്‍ദാസിനെ ആസൂത്രണബോര്‍ഡ് അംഗമായി നിയമിച്ചതുവഴി സര്‍ക്കാരും ജലം ഊറ്റുന്ന കമ്പനികളുമായുള്ള ചങ്ങാത്തം പ്രകടമായെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനഞ്ച് ശതമാനം കമീഷന്‍ നല്‍കിയാല്‍ ഏതു കാര്യത്തിനും സാമര്‍ഥ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആളാണ് തരുണ്‍ദാസ്. ഇത്തരക്കാരുമായി സര്‍ക്കാരിനുള്ള ചങ്ങാത്തം സംസ്ഥാനത്തിനു ദോഷമാണെന്ന് വി എസ് പറഞ്ഞു.


*****



deshabhimani 120811

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗമായി നിയമിതനായ തരുണ്‍ദാസ് ഇന്ത്യയിലെ കോര്‍പറേറ്റ് ദല്ലാളുകളില്‍ പ്രമുഖന്‍ . കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കോര്‍പറേറ്റ് ഗൂഢാലോചനകളിലെ പ്രധാന കണ്ണിയാണ് തരുണ്‍ദാസ്. സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് നീര റാഡിയയുമായി സംസാരിച്ചവരില്‍ പ്രധാനിയാണ് ഇദ്ദേഹം. എ രാജയെ ടെലികോം മന്ത്രിയാക്കാനും കമല്‍നാഥിനെ ഉപരിതല ഗതാഗതമന്ത്രിയാക്കാനും കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയക്കൊപ്പം ചരടുവലി നടത്തിയ ആളാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സെക്രട്ടറിയായിരുന്ന തരുണ്‍ദാസ്.