Saturday, August 13, 2011

കീശയില്‍ ആയിരം പുസ്തകങ്ങള്‍

ലോകത്തിലും നമ്മുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് എന്റെ ജാതകം. എന്റെ കുട്ടിക്കാലത്ത് മറ്റെല്ലാവരെയുംപോലെ എനിക്കും ജാതകമുണ്ടായിരുന്നു. ഓലയില്‍ എഴുത്താണികൊണ്ട് എഴുതിയതായിരുന്നു അത്. വായിക്കാന്‍ എളുപ്പമായിരുന്നില്ല. ഡല്‍ഹിയില്‍ ഞാന്‍ ദീര്‍ഘകാലം താമസിച്ചിരുന്ന അമര്‍ കോളനിയില്‍ ഒരു മലയാളി ജ്യോതിഷിയുണ്ടായിരുന്നു. ധാരാളം ആളുകള്‍ അയാളുടെ അരികില്‍ ജാതകം എഴുതിക്കാനും മറ്റും വരുമായിരുന്നു. അയാള്‍ കംപ്യൂട്ടറിലാണ് ജാതകം തയ്യാറാക്കിയത്. എന്റെ മകള്‍ക്കുവേണ്ടി ജാതകം തയ്യാറാക്കിയത് അയാളാണ്. അത് എഴുത്തോലയിലായിരുന്നില്ല. അതൊരു കംപ്യൂട്ടര്‍ പ്രിന്റ് ഔട്ട് ആയിരുന്നു.

ഞാന്‍ പിറന്നപ്പോഴും എന്റെ മകള്‍ പിറന്നപ്പോഴും ജാതകം ഉണ്ട്. പക്ഷേ ജാതകം എഴുത്തോലയില്‍നിന്നു കംപ്യൂട്ടര്‍ പ്രിന്റ് ഔട്ടിലേക്ക് മാറിയെന്നു മാത്രം. ഇതുപോലുള്ള മാറ്റം പുസ്തക വായനയിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ബാല്യകാലത്ത് പുസ്തകവായന ഏറെയും രാത്രി ചോറുണ്ട് ഉറങ്ങാന്‍ കിടക്കുമ്പോഴായിരുന്നു. അന്നു ഞങ്ങളുടെ വീട്ടില്‍ വിദ്യുച്ഛക്തി വന്നിരുന്നില്ല. ഒരു പുകയുന്ന മുട്ടവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലാണ് ഞാന്‍ വായിച്ചത്. മഴക്കാല രാത്രികളില്‍ മൂടിപ്പുതച്ചു കിടന്നും വായിക്കും. ഈയിടെ ഞാന്‍ ഡല്‍ഹിയിലേക്ക് ഒരു യാത്ര നടത്തി. മൂന്നര മാസത്തോളം ഞാനവിടെ താമസിച്ചു. അപ്പോള്‍ ഒരു വസ്തുത മനസ്സിലായി. ആളുകള്‍ ഇപ്പോള്‍ യാത്രകളിലാണ് കൂടുതലും വായിക്കുന്നത്. വിമാനത്താവളത്തിലും മെട്രോയിലും കാറുകളിലുമെല്ലാം ഇരുന്ന് പുസ്തകപ്രേമികള്‍ വായിക്കുന്നത് കാണാം.

ജീവിതം തിരക്കുപിടിച്ചതാണ്. ഒഴിവുസമയം അപൂര്‍വ വസ്തുവായി മാറുകയാണ്. സമയമാണ് ഇന്ന് ഏറ്റവും വിലപിടിച്ച വസ്തു. യാത്രകളില്‍ സമയം നഷ്ടപ്പെടുത്താതിരിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം പുസ്തക വായനയാണ്. ഞാനും അങ്ങനെതന്നെ ചെയ്യുവാന്‍ തീരുമാനിച്ചു. എംബസിയിലെ ഉദ്യോഗത്തില്‍നിന്നു പെന്‍ഷനായി പിരിയുകയും അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തതോടെ എനിക്ക് ധാരാളം ഒഴിവു സമയമുണ്ട്. വീട്ടിലിരുന്ന് ധാരാളം വായിക്കാം. എങ്കിലും യാത്രകളില്‍ എന്തെങ്കിലും വായിക്കുന്നത് ഡല്‍ഹിയില്‍ ഞാന്‍ ഒരു ശീലമാക്കി മാറ്റിയിരുന്നു. ഞാന്‍ കൂടുതല്‍ വായിച്ചുകൊണ്ടിരുന്നത് നോവലുകളാണ്. ഡല്‍ഹിയിലെ എന്റെ പതിവു യാത്രകള്‍ മണ്ഡി ഹൗസ് ഏരിയയിലാണ്. അവിടെയാണ് മൂന്നു നാഷണല്‍ അക്കാദമികളും സ്ഥിതിചെയ്യുന്നത്. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, പിന്നെ ലളിതകലാ അക്കാദമിയും. അതിനുപുറമെ പതിവായി പെയിന്റിങ് പ്രദര്‍ശനങ്ങള്‍ നടക്കുന്ന ത്രിവേണി ആര്‍ട് ഗ്യാലറിയും സംഗീതക്കച്ചേരികള്‍ നടക്കുന്ന കമാനി ഓഡിറ്റോറിയവും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയും കഥക് കേന്ദ്രയും എല്ലാം അവിടെത്തന്നെ.

ചൂട് കുറവുള്ള ദിവസങ്ങളില്‍ ഞാന്‍ അവിടെയൊക്കെ ഒന്നു കറങ്ങിനടന്ന് അവസാനം സാഹിത്യ അക്കാദമിയിലെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ മാസികയുടെ പത്രാധിപരും ഇംഗ്ലീഷ് കവിയുമായ എ ജെ തോമസിന്റെ ഓഫീസില്‍ അല്പം സമയം ചെലവഴിക്കും. തോമസ് തന്റെ ഓഫീസില്‍ സ്വയം ചായ ഉണ്ടാക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു വച്ചിട്ടുണ്ട്. വെള്ളം തിളപ്പിക്കുവാനുള്ള ഇലക്ട്രിക് കെറ്റിലും ടീ ബാഗുകളും ചെറുനാരങ്ങയും തയ്യാര്‍ . അങ്ങനെ അവിടെയിരുന്ന് ഒരു ലെമണ്‍ ചായ കുടിച്ച് ഞാന്‍ വീട്ടിലേക്ക് മടങ്ങും. ഞാന്‍ താമസിക്കുന്ന ദ്വാരകയില്‍നിന്ന് മണ്ഡി ഹൗസ് ഏരിയയിലേക്ക് മെട്രോയില്‍ പോകാം. ഇരുപത്തിരണ്ടാമത്തെ സ്റ്റോപ്പായ മണ്ഡി ഹൗസ് മെട്രോ സ്റ്റേഷന്‍ സാഹിത്യ അക്കാദമിയുടെ തൊട്ടു മുമ്പിലാണ്. പുറത്ത് നാല്‍പ്പത്തിമൂന്നു ഡിഗ്രി ചൂട് തിളയ്ക്കുമ്പോള്‍ മെട്രോവിനുള്ളില്‍ എയര്‍കണ്ടീഷന്റെ കുളിരാണ്. അതിലിരുന്ന് ഒരു നോവല്‍ വായിക്കുവാന്‍ എന്തു സുഖം! പണ്ട് മഴ പെയ്യുന്ന രാവുകളില്‍ മൂടിപ്പുതച്ചു കിടന്നു വായിച്ചിരുന്ന അതേ സുഖം. അതുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ മെട്രോയിലിരുന്ന് വായിക്കാനായി എന്നും ഞാന്‍ ഇരുപത്തിയെട്ട് നോവലുകള്‍ കൂടെ കൊണ്ടുപോകും. ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും തുടങ്ങി ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള വരെ ഈ പുസ്തകശേഖരത്തില്‍ പെടുന്നു. എല്ലാം വലിയ പുസ്തകങ്ങളാണ്. പക്ഷേ ഇത്രയും പുസ്തകങ്ങള്‍ ചുമന്നുകൊണ്ടു പോകുവാന്‍ എനിക്ക് ഒരു പ്രയാസവുമില്ല. എനിക്കതൊക്കെ എന്റെ പാന്റ്സിന്റെ കീശയിലിട്ടു നടക്കാനേയുള്ളൂ. ലിറ്ററാറ്റി എന്നു പേരുള്ള എന്റെ ഇ-ബുക്ക് റീഡറിലാണ് ഈ ഇരുപത്തിയെട്ടു പുസ്തകങ്ങളും ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നത്. ഇപ്പോള്‍ എന്റെ ഇ-റീഡറില്‍ ഇത്രയും പുസ്തകങ്ങളേയുള്ളൂ. പക്ഷേ അതിലേക്ക് ആയിരം പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയും. അതിനുള്ള സ്ഥലമുണ്ട് ഒരു കൊച്ചു കഥാസമാഹാരത്തിന്റെ വലുപ്പം മാത്രമുള്ള ഈ ഇ-റീഡറില്‍ .

ക്രമേണ ഞാനതില്‍ കൂടുതല്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യും. വൈകാതെ ഞാന്‍ ഡല്‍ഹിയിലെ എന്റെ പാര്‍പ്പിടത്തില്‍നിന്നു മെട്രോവില്‍ കയറി സാഹിത്യ അക്കാദമിയിലേക്കു പോകുന്നത് ഈ ആയിരം പുസ്തകങ്ങളുടെ ലൈബ്രറി കീശയിലിട്ടുകൊണ്ടായിരിക്കും. ഇത് ഫാന്റസിയല്ല. യാഥാര്‍ഥ്യമാണ്. പുസ്തക വായനയുടെ പുതിയ പരിണിതിയാണ് ഇത്. പാശ്ചാത്യ നാടുകളില്‍ ഇ-ബുക്ക് റീഡറുകളുടെ ഉപയോഗം വ്യാപകമാകുകയാണ്. അവിടെ ഏതു പുസ്തകങ്ങളും ഇങ്ങനെ ഇ-റീഡറില്‍ ഡൗണ്‍ ലോഡ് ചെയ്ത് വായിക്കാം. അത് വായനക്കാര്‍ക്ക് വളരെ പ്രയോജനകരമാണ്. ഒരു പുസ്തകത്തിന് നൊബേല്‍ സമ്മാനമോ ബുക്കര്‍ പ്രൈസോ ലഭിക്കുമ്പോള്‍ അതുടനെ വായിക്കുവാന്‍ പുസ്തകപ്രേമികള്‍ ആഗ്രഹിക്കും. ഇതുപോലുള്ള പുരസ്കാരങ്ങള്‍ കിട്ടുന്ന ഒരു പുസ്തകത്തിന് ഇരുപതോ ഇരുപത്തിയഞ്ചോ ഡോളര്‍ വിലയുണ്ടാകും. എന്നാല്‍ അതേ പുസ്തകം ഇ-റീഡറിലേക്ക ഡൗണ്‍ലോഡ് ചെയ്യാന്‍ മൂന്നോ നാലോ ഡോളര്‍ മതിയാകും. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വേറെയുമുണ്ട്. വായിക്കുവാന്‍ വെളിച്ചത്തിന്റെ ആവശ്യം പോലുമില്ല. കൂരിരുട്ടില്‍ ഇരുന്നും ഇ-റീഡറില്‍ വായിക്കാന്‍ കഴിയും. നൈറ്റ് മൂഡില്‍ ഇട്ടാല്‍ മതി. കൂടാതെ നമുക്ക് ഇഷ്ടമുള്ള അക്ഷരങ്ങള്‍ ഇഷ്ടമുള്ള വലുപ്പത്തില്‍ തിരഞ്ഞെടുത്ത് വായിക്കാം. നമ്മള്‍ വായിക്കുന്ന പുസ്തകത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ആസ്വാദനങ്ങളും കൂടി നമുക്ക് വായിക്കാന്‍ കിട്ടും. നമ്മള്‍ വായിക്കുന്ന പുസ്തകം ഇതിനുമുമ്പ് വായിച്ചിട്ടുള്ളവരുമായി ആശയവിനിമയം ചെയ്യുവാനും സാധിക്കും.

അങ്ങനെ വായനയുടെ രീതി മാറുകയാണ്. ഇത് ന്യൂയോര്‍ക്കിലോ പാരീസിലോ മാത്രം നടക്കുന്ന കാര്യമല്ല. നമ്മുടെ മലയാളത്തിലും ഇത് സാധ്യമായിവരികയാണ്. ആഫ്രിക്കയിലോ അമേരിക്കയിലോ ഉള്ള നിങ്ങള്‍ക്ക് എന്റെ "പ്രവാസം" വായിക്കണമെങ്കില്‍ പുസ്തകം തേടിപ്പോകുകയോ നാട്ടില്‍നിന്നു എഴുതിവരുത്തുകയോ ചെയ്യേണ്ട ആവശ്യം ഇനി വരില്ല. ഡിസി ബുക്സിന്റെ ഇ-പുസ്തക സംവിധാനത്തില്‍ നിന്നു നിമിഷങ്ങള്‍കൊണ്ട് അത് ഡൗണ്‍ലോഡ് ചെയ്തു നിങ്ങളുടെ ഇ-റീഡറില്‍ സൂക്ഷിക്കാന്‍ കഴിയും. അതിനു ചെലവ് നൂറോ നൂറ്റിപ്പത്തോ രൂപ മാത്രമാണ്. അഥവാ പുസ്തകം ഈ ചെറിയ തുക ചെലവാക്കി സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഡിസി ബുക്സിന്റെ ഇ-ലൈബ്രറിയില്‍ മെമ്പറായാല്‍ മതി. ഒരു ചെറിയ തുക കൊടുത്തു വരിക്കാരനായാല്‍ മാസം മൂന്നു പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തു വായിക്കാം. മൂന്നാഴ്ച കഴിഞ്ഞാല്‍ ആ പുസ്തകങ്ങള്‍ നിങ്ങളുടെ ഇ-റീഡറില്‍നിന്നു മാഞ്ഞുപോകും.

പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ നമ്മള്‍ മലയാളികള്‍ ഒട്ടും പിറകിലല്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? നമ്മുടെ ഇടയില്‍ ധാരാളം ദോഷൈകദൃക്കുകളുണ്ട്. എല്ലാറ്റിനെയും മുന്‍വിധിയോടെയാണ് അവര്‍ കാണുക. എല്ലാറ്റിനെയും എതിര്‍ക്കും. ഇ-ബുക്കുകളെക്കൊണ്ടും ഇ-ബുക്ക് റീഡറുകളെക്കൊണ്ടും നമുക്കെന്തു പ്രയോജനം എന്ന് അവര്‍ ചോദിക്കും. ഉണ്ട്, പ്രയോജനം ഉണ്ട്. ഒരു നല്ല പുസ്തകം പുറത്തിറങ്ങിയാല്‍ വിദേശത്തുള്ള ലക്ഷക്കണക്കിനു മലയാളികള്‍ അത് ഡൗണ്‍ലോഡ് ചെയ്തു സ്വന്തമാക്കിയെന്നു വരാം. കംപ്യൂട്ടറും ഇന്റര്‍നെറ്റും ഐഫോണുമെല്ലാം നമ്മുടെ നാട്ടിലും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് വിദേശത്തെ മലയാളികള്‍ മാത്രമല്ല കേരളത്തിലെ മലയാളികളും ധാരാളമായി ഇ-പുസ്തകങ്ങള്‍ ഡൗണ്‍ലോഡു ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ എഴുത്തുകാരന് തന്റെ പുസ്തകം ഇറങ്ങി ദിവസങ്ങള്‍ക്കകം ദശലക്ഷം വായനക്കാര്‍ ഉണ്ടാകും. ഇനി ഒരു സ്വകാര്യം പറയാം. ആരും കേള്‍ക്കേണ്ട. ഡിസി ബുക്സ് ഞങ്ങള്‍ എഴുത്തുകാര്‍ക്ക് തരുന്നത് പതിനഞ്ചു ശതമാനം റോയല്‍റ്റിയാണ്. പക്ഷേ അവര്‍ അതേ പുസ്തകത്തിന്റെ ഇ-ബുക് പതിപ്പിനു എഴുത്തുകാര്‍ക്ക് നല്‍കുന്നത് ഇരുപത്തിയഞ്ച് ശതമാനം റോയല്‍റ്റിയായിരിക്കും. കാരണം ഇ-ബുക്കിന്റെ നിര്‍മാണച്ചെലവ് വളരെ കുറവാണ്. കടലാസും അച്ചടിയും ഒന്നും വേണ്ടല്ലോ.

ചുരുക്കിപ്പറയട്ടെ, ഇ-ബുക്ക് റീഡര്‍ പ്രചാരത്തില്‍ വരുമ്പോള്‍ എഴുത്തുകാര്‍ക്ക് ദശലക്ഷം വായനക്കാരുണ്ടാകും. എഴുത്തുകാരുടെ തലയിലെ വര നേരെയാണെങ്കില്‍ വന്‍ തുക റോയല്‍റ്റിയായി ലഭിക്കുകയും ചെയ്യും. എന്നെ ആകര്‍ഷിക്കുന്നത് അതു മാത്രമല്ല. എന്റെ ഇ-ബുക്ക് റീഡറില്‍ വൈകാതെ ആയിരം പുസ്തകങ്ങള്‍ ഞാന്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ചിരിക്കും. ഡല്‍ഹിയില്‍ മെട്രോവില്‍ യാത്ര ചെയ്യുമ്പോഴും മയ്യഴിയില്‍ വൈകുന്നേരം പുഴക്കരയില്‍ കാറ്റുകൊണ്ടിരിക്കുമ്പോഴും ഈ മുഴുവന്‍ പുസ്തകങ്ങളും എന്റെ കൈയിലുണ്ടാകും. ഞാന്‍ എല്ലായിടത്തും ഈ ആയിരം പുസ്തകങ്ങളുടെ ലൈബ്രറി കീശയിലിട്ട് കൂടെ കൊണ്ടുപോകും. പുഴക്കരയിലിരുന്ന് എനിക്കിഷ്ടമുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കും. ഏതു പേജില്‍ നിന്നും എവിടെ വച്ചും വായിച്ചു തുടങ്ങാം. വായിച്ചു നിര്‍ത്താം. പുസ്തകം അച്ചടിക്കുവാന്‍ ആവശ്യമായ കടലാസുണ്ടാക്കുന്നത് മരം വെട്ടിയാണ്. ഒരു പുസ്തകം ധാരാളം പേര്‍ വാങ്ങുകയും വായിക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ മരങ്ങള്‍ കൊല ചെയ്യപ്പെടുന്നു. ഓരോ പുസ്തകവും കൈയിലെടുക്കുമ്പോള്‍ കൊലചെയ്യപ്പെട്ട മരങ്ങളുടെ നിശ്ശബ്ദ നിലവിളി നമ്മള്‍ കേള്‍ക്കുന്നില്ലേ? ഇ-റീഡര്‍ കൈയിലെടുക്കുമ്പോള്‍ അങ്ങനെയൊരു നിലവിളി ആര്‍ക്കും കേള്‍ക്കേണ്ടിവരില്ല. കാരണം ഇ-റീഡര്‍ നിര്‍മിക്കുവാന്‍ ഒരു തുണ്ടു കടലാസുപോലും ആവശ്യമില്ല. ഒരു മരച്ചില്ല പോലും നാം നശിപ്പിക്കുന്നില്ല. അതൊരു സാന്ത്വനമാണ്.


*****


എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ നമ്മള്‍ മലയാളികള്‍ ഒട്ടും പിറകിലല്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? നമ്മുടെ ഇടയില്‍ ധാരാളം ദോഷൈകദൃക്കുകളുണ്ട്. എല്ലാറ്റിനെയും മുന്‍വിധിയോടെയാണ് അവര്‍ കാണുക. എല്ലാറ്റിനെയും എതിര്‍ക്കും. ഇ-ബുക്കുകളെക്കൊണ്ടും ഇ-ബുക്ക് റീഡറുകളെക്കൊണ്ടും നമുക്കെന്തു പ്രയോജനം എന്ന് അവര്‍ ചോദിക്കും. ഉണ്ട്, പ്രയോജനം ഉണ്ട്. ഒരു നല്ല പുസ്തകം പുറത്തിറങ്ങിയാല്‍ വിദേശത്തുള്ള ലക്ഷക്കണക്കിനു മലയാളികള്‍ അത് ഡൗണ്‍ലോഡ് ചെയ്തു സ്വന്തമാക്കിയെന്നു വരാം. കംപ്യൂട്ടറും ഇന്റര്‍നെറ്റും ഐഫോണുമെല്ലാം നമ്മുടെ നാട്ടിലും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് വിദേശത്തെ മലയാളികള്‍ മാത്രമല്ല കേരളത്തിലെ മലയാളികളും ധാരാളമായി ഇ-പുസ്തകങ്ങള്‍ ഡൗണ്‍ലോഡു ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ എഴുത്തുകാരന് തന്റെ പുസ്തകം ഇറങ്ങി ദിവസങ്ങള്‍ക്കകം ദശലക്ഷം വായനക്കാര്‍ ഉണ്ടാകും. ഇനി ഒരു സ്വകാര്യം പറയാം. ആരും കേള്‍ക്കേണ്ട. ഡിസി ബുക്സ് ഞങ്ങള്‍ എഴുത്തുകാര്‍ക്ക് തരുന്നത് പതിനഞ്ചു ശതമാനം റോയല്‍റ്റിയാണ്. പക്ഷേ അവര്‍ അതേ പുസ്തകത്തിന്റെ ഇ-ബുക് പതിപ്പിനു എഴുത്തുകാര്‍ക്ക് നല്‍കുന്നത് ഇരുപത്തിയഞ്ച് ശതമാനം റോയല്‍റ്റിയായിരിക്കും. കാരണം ഇ-ബുക്കിന്റെ നിര്‍മാണച്ചെലവ് വളരെ കുറവാണ്. കടലാസും അച്ചടിയും ഒന്നും വേണ്ടല്ലോ.

നിസ്സാരന്‍ said...

കമ്പ്യൂട്ടറിനെതിരെ സെക്രട്ടരിയേറ്റ് മാര്‍ച്ച് നടത്തിയവര്‍ , കലക്ട്രേറ്റ് വളഞ്ഞവര്‍ , വില്ലേജ് ആഫീസ് പടിയില്‍ ധര്‍ണ്ണ ഇരുന്നവര്‍ , അവര്‍ക്കൊക്കെ ഇപ്പോള്‍ പശ്ചാത്താപം തോന്നുണ്ടാവുമോ ?

ramachandran said...

പണിയെത്തിക്കൂ കൈകളിലാദ്യം
പിന്നീടാകാം കമ്പ്യൂട്ടർ

എന്ന് പറഞ്ഞവർക്ക് ഇക്കാര്യത്തിൽ പശ്ചാത്താപം ഉണ്ടാകണോ നിസ്സാരാ? അത് ശരിയായ മുദ്രാവാക്യമായിരുന്നില്ലേ?

:)