Thursday, September 29, 2011

ഇനിയും എന്‍ജിനീയറിംഗ് കോളജുകളോ?

കേരളത്തില്‍ ഇനിയും പത്തൊന്‍പത് എന്‍ജിനീയറിംഗ് കോളജുകള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നുവത്രേ! ഇപ്പോള്‍ എത്ര എന്‍ജിനീയറിംഗ് കോളജുകള്‍ ഉണ്ട് കേരളത്തില്‍? ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 140 സ്ഥാപനങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ വക ഒമ്പത്. എയിഡഡ് മൂന്ന്, ഐ എച് ആര്‍ ഡി, എല്‍ ബി എസ് തുടങ്ങി സര്‍ക്കാരിന് നിയന്ത്രണമുള്ള സ്ഥാപനങ്ങള്‍ നടത്തുന്നത് 18. സര്‍വകലാശാലകള്‍ നേരിട്ടു നടത്തുന്നവ ഏഴ്, പിന്നെയൊക്കെ സ്വകാര്യ സ്വാശ്രയ കോളജുകള്‍ ആണ്. മൊത്തം സീറ്റുകളുടെ എണ്ണം മുപ്പതിനായിരത്തിനു മുകളില്‍ ആണ്. ഇവിടൊക്കെ പഠിക്കാന്‍വേണ്ട യോഗ്യത ഉള്ള കുട്ടികള്‍ ഇവിടെ ഉണ്ടോ? കഴിഞ്ഞ കൊല്ലം തന്നെ ആയിരക്കണക്കിനു സീറ്റുകളാണ് ആളില്ലാതെ ഒഴിഞ്ഞു കിടന്നത്. ഇക്കൊല്ലത്തെ അലോട്ട്‌മെന്റ് കഴിഞ്ഞിട്ടില്ല. ലക്ഷണം കണ്ടിട്ട് ഒഴിഞ്ഞ സീറ്റുകള്‍ റിക്കോര്‍ഡ് ഭേദിക്കാനാണ് സാധ്യത. ഒഴിവുള്ള സീറ്റുകള്‍ എല്ലായിടത്തും ഒരുപോലെ അല്ലല്ലോ ഉണ്ടാവുക. ചില കോളജുകളില്‍ സീറ്റിനു പിടിയും വലിയും ആയിരിക്കും. അവിടെ മാനേജുമെന്റ് സീറ്റുകളില്‍ ലക്ഷക്കണക്കിനാണ് കോഴ എന്ന് കേള്‍ക്കുന്നു. എന്നാല്‍ അതേസമയം മറ്റു ചില കോളജുകളിലാണ് കുട്ടികളെ തീരെ കിട്ടാത്തത്. അങ്ങനത്തെ ചില കോളജുകള്‍ നഷ്ടം താങ്ങാന്‍ കഴിയാതെ ഇപ്പോള്‍ സീറ്റുകള്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയാണ് എന്ന് ചില റിപ്പോര്‍ട്ടുകള്‍ കാണാനിടയായി. ഈ സാഹചര്യത്തിലാണ് ഇനിയും കൂടുതല്‍ എന്‍ജിനീയറിംഗ് കോളജുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഏതു ഭ്രാന്തിനും ഒരു യുക്തി ഉണ്ടാകും എന്നാണല്ലോ വയ്പ്. എന്തായിരിക്കാം ഈ തീരുമാനത്തിന്റെ പിന്നിലെ യുക്തി?

ആലോചിച്ചിട്ട് ഒരു നീതീകരണമേ കാണുന്നുള്ളൂ. ഇത് ആഗോളവല്‍ക്കരണത്തിന്റെ കാലം ആണല്ലോ. വിപണിസര്‍വാധിപത്യം ആണ് അതിന്റെ തത്വശാസ്ത്രം. അതായത് ആര് എന്ത് ഉത്പാദിപ്പിക്കണം, എത്ര വിലയ്ക്ക് വില്‍ക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം വിപണി തീരുമാനിക്കും. സര്‍ക്കാര്‍ അതിലൊന്നും ഇടപെടണ്ട. വിദ്യാഭ്യാസത്തെയും ഒരു ചരക്ക് ആയിട്ടാണ് അവര്‍ കാണുന്നത്. കോളജ് നടത്തുന്നതും ഒരു ലാഭാധിഷ്ടിത പ്രവര്‍ത്തനം മാത്രം. അപ്പോള്‍ ചില കോളജുകള്‍ വമ്പിച്ച ലാഭം ഉണ്ടാക്കുന്നത് കാണുമ്പോള്‍ കൂടുതല്‍ മുതലാളിമാര്‍ ലാഭം മോഹിച്ച് ആ രംഗത്ത് മുതല്‍ മുടക്കാന്‍ തയാറായി വരും. അവര്‍ തമ്മില്‍ മത്സരം ഉണ്ടാകും. മത്സരത്തില്‍ കൂടുതല്‍ ശക്തരായവര്‍ അതിജീവിക്കും; അല്ലാത്തവര്‍ പുറംന്തള്ളപ്പെടും. അതായത് നല്ല കോളജുകള്‍ നിലനില്‍ക്കും, മോശം കോളജുകള്‍ അടച്ചുപൂട്ടും. അങ്ങനെ കുറേ നല്ല കോളജുകള്‍ ഉണ്ടാകട്ടെ, അതുകൊണ്ട് ചോദിക്കുന്നവര്‍ക്കൊക്കെ കോളജു കൊടുത്തേക്കാം, എന്നായിരിക്കാം ഒരുപക്ഷേ ഭരണക്കാര്‍ വിചാരിക്കുന്നത്.

അതു തിയറി. യഥാര്‍ഥത്തില്‍ അതാണോ ഉണ്ടാവുക? ഒന്നാമത്തെ കാര്യം മോശം കോളജുകള്‍ അടച്ചുപൂട്ടണം എന്നില്ല. എങ്ങനെയെങ്കിലും കുറേ കുട്ടികളെ ചാക്കിട്ടു പിടിച്ച് അവരും നിലനില്‍ക്കും. അതിന് പലവിധ ടെക്‌നിക്കുകളും ഇപ്പോള്‍ തന്നെ നിലവിലുണ്ട്. പുതിയ കുട്ടികളെ പിടിച്ചു കൊണ്ടുവരാനായി കമ്മിഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരെ വച്ചിട്ടുള്ള കോളജുകള്‍ പലതുണ്ടത്രേ. പ്രവേശനത്തിന് സര്‍വകലാശാലയും സര്‍ക്കാരും നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ യോഗ്യതയില്‍ അയവ് വരുത്തുകയാണ് മറ്റൊരു മാര്‍ഗം. അതിന് മാനേജര്‍ക്ക് അധികാരമൊന്നും ഇല്ല. എന്ന് തന്നെയല്ല, പിടിക്കപ്പെട്ടാല്‍ യൂണിവേഴ്‌സിറ്റിയോടു സമാധാനം പറയേണ്ടത് പ്രിന്‍സിപ്പലാണ്. അതൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം, സാറൊന്നു അഡ്മിഷന്‍ കൊടുത്താല്‍ മതി എന്നാണ് ചില മാനേജര്‍മാര്‍ പറയുന്നത്. ഇത് താങ്ങാന്‍ കഴിയാതെ കൂടെക്കൂടെ പ്രിന്‍സിപ്പല്‍മാര്‍ ഒഴിഞ്ഞുപോകുന്ന കോളജുകള്‍ നിരവധിയാണ്. സര്‍ക്കാര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ ഓരോ വിഷയത്തിനും കുറഞ്ഞത് പത്തു മാര്‍ക്കെങ്കിലും വാങ്ങിയാലെ യോഗ്യത ആകൂ. (പത്തു ശതമാനം അല്ല, 480 ല്‍ ആണേ പത്തു മാര്‍ക്ക്!) ഈ യോഗ്യത പോലും നേടാനാകാതെ പതിനായിരക്കണക്കിനു കുട്ടികള്‍ പുറത്താകുന്നുണ്ട്. ഇത്രയും മാര്‍ക്ക് എങ്കിലും കിട്ടാത്ത കുട്ടി എന്‍ജിനീയറിംഗിന് ചേര്‍ന്നാല്‍ പരീക്ഷകള്‍ പാസ്സാകാനുള്ള സാദ്ധ്യത തീരെ ഇല്ല എന്നതാണ് ഇതിന്റെ യുക്തി. പക്ഷേ അതൊന്നും ചില രക്ഷാകര്‍ത്താക്കള്‍ക്ക് മനസ്സിലാകില്ല. എങ്ങനെയെങ്കിലും ഒന്ന് പ്രവേശനം കിട്ടിയാല്‍ എങ്ങനെയെങ്കിലും പാസ്സായിക്കൊള്ളും, എന്നാണവരുടെ വിചാരം.

വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നത്?

കേരളത്തിലെ എന്‍ജിനീയറിംഗ് പരീക്ഷകളില്‍ 60 % കുട്ടികളും തോല്‍ക്കുകയാണ്! നാല് വര്‍ഷം മുന്‍പ് എന്‍ജിനീയറിംഗിന് ചേര്‍ന്ന 25000 പേരില്‍ ഏതാണ്ട് 10000 പേര്‍ മാത്രമേ ഇക്കൊല്ലം പാസ്സായിട്ടുള്ളു. പല കോളജുകളിലും പത്തു ശതമാനത്തില്‍ താഴെയാണ് വിജയം. അതില്‍ ഒട്ടും അത്ഭുതം ഇല്ല. എന്‍ട്രന്‍സ് പരീക്ഷയില്‍ കണക്കിന് 480 ല്‍ പത്തു മാര്‍ക്ക് പോലും നേടാന്‍ കഴിയാത്ത കുട്ടി എങ്ങനെയാണ് ഗണിതപ്രധാനമായ എന്‍ജിനീയറിംഗ് പരീക്ഷകള്‍ പാസ്സാകുക? നമ്മുടെ യൂണിവേഴ്‌സിറ്റികളിലെ സമ്പ്രദായം അനുസരിച്ച് ഒന്നാം വര്‍ഷ പരീക്ഷ പാസ്സാകാത്ത കുട്ടികള്‍ പോലും അടുത്ത ക്ലാസിലേയ്ക്ക് നീങ്ങും. അങ്ങനെ അങ്ങനെ നാല് വര്‍ഷവും പ്രൊമോഷന്‍ കിട്ടി ഇവര്‍ അഞ്ചാം കൊല്ലം കോളജിനു പുറത്താകും.
പിന്നെയോ?

പിന്നെയാണു യാഥാര്‍ഥ്യങ്ങളെ നേരിടേണ്ടത്. ഒന്നോ രണ്ടോ അഞ്ചോ ആറോ പേപ്പറുകള്‍ കിട്ടാനുള്ളവര്‍ ചിലപ്പോള്‍ ഒന്നുരണ്ടു കൊല്ലങ്ങള്‍ക്കകം കുടിശ്ശിക തീര്‍ത്ത് രക്ഷപ്പെട്ടേക്കാം. പക്ഷേ പത്തും ഇരുപതും വിഷയങ്ങളില്‍ ആണ് പലര്‍ക്കും തോല്‍വി. അവരൊന്നും ജീവിത കാലത്ത് ബിരുദം നേടാന്‍ പോകുന്നില്ല. എന്നിട്ട് പഴയ പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ പച്ചയിലാണ് അവര്‍ എന്തെങ്കിലും ജോലി തരപ്പെടുത്തുന്നത്. അല്ലെങ്കില്‍ വീണ്ടും പോയി ബി എസ് സിയ്ക്ക് ചേരും. വാസ്തവത്തില്‍ ഇവര്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് ആരും അന്വേഷിക്കുന്നില്ല. സമരം ചെയ്ത് ഉപാധിരഹിത പ്രൊമോഷന്‍ നേടിക്കൊടുത്ത വിദ്യാര്‍ഥി സംഘടനകളും പിന്നെ തിരിഞ്ഞു നോക്കില്ല. അല്ലെങ്കില്‍ തന്നെ അവര്‍ എന്തു ചെയ്യാനാണ്? പരീക്ഷ പാസ്സാകാതെ ബിരുദം കൊടുക്കണം എന്ന് ആവശ്യപ്പെടാന്‍ അവര്‍ക്കുപോലും കഴിയില്ലല്ലോ. ഭാഗ്യവശാല്‍ യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ വിശ്വാസ്യത ഇനിയും നഷ്ടപെട്ടിട്ടില്ല. അല്ലെങ്കില്‍ ഒരു പക്ഷേ, ചില ഡ്രൈവിംഗ് സ്‌കൂളുകാര്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് കൊടുക്കാനുള്ള ചെലവ് സഹിതം ഉള്ള കാശു വാങ്ങുന്നതുപോലെ ബിരുദം അടക്കമുള്ള ഫീസ്”എന്ന സമ്പ്രദായം ഇവിടെയും നിലവില്‍ വന്നേനെ. (ചില അയല്‍ സംസ്ഥാനങ്ങളില്‍ അങ്ങനെയും ഉണ്ട് പോല്‍!) പക്ഷേ താമസിയാതെ സ്വാശ്രയ കോളജുകാര്‍ സര്‍വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞാല്‍ ഈ അവസ്ഥ മാറില്ലേ? (അങ്ങനെ ഒരു കാലം വരാതിരിക്കാന്‍ ന്യായമൊന്നും കാണുന്നില്ല.)

ഈ അപകടം ഒഴിവാക്കാനുള്ള ഒരേയൊരു വഴി വിദ്യാര്‍ഥി പ്രവേശനത്തിനുള്ള മിനിമം യോഗ്യതയില്‍ വെള്ളം ചേര്‍ക്കാതെ നോക്കുകയാണ്. പക്ഷേ കോടതി വിധികളും ഏ ഐ സി റ്റി യുടെ നിലപാടുകളും ഇതിന് സഹായകമല്ല എന്ന് പറഞ്ഞേ തീരൂ. സര്‍ക്കാര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ മിനിമം മാര്‍ക്കു കിട്ടാത്തവരെകൂടി യോഗ്യര്‍ ആക്കാനായി സ്വന്തമായി എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ തങ്ങളെ അനുവദിക്കണം എന്ന സ്വാശ്രയ കോളജുകാരുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. പ്ലസ് ടൂ പരീക്ഷക്ക് കണക്കിന് കുറഞ്ഞത് 50 % മാര്‍ക്ക് കിട്ടിയിരിക്കണം എന്ന ഇപ്പോഴത്തെ നിബന്ധന എടുത്ത് കളയാന്‍ ഏ ഐ സി റ്റി ഈ അനുവദിച്ചുകഴിഞ്ഞു. (പട്ടിക ജാതിക്കാര്‍ക്ക് ഇപ്പോള്‍ തന്നെ ഈ നിബന്ധന ബാധകമല്ല. ഇത് അവരുടെ പിന്നീടുള്ള പരീക്ഷാ വിജയപരാജയങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ആരും അന്വേഷിക്കുന്നുമില്ല.) ചുരുക്കത്തില്‍ എങ്ങനെയെങ്കിലും സീറ്റ് നിറയ്ക്കാന്‍ സ്വകാര്യ മാനേജുമെന്റുകളെ സഹായിക്കുക എന്നതാണ് പൊതുവായ സമീപനം. മുതല്‍ മുടക്കിയവര്‍ക്ക് തക്കതായ ലാഭം കിട്ടണമല്ലോ. പക്ഷേ ഇതിന് സമൂഹം കൊടുക്കേണ്ട വില ഭീകരം ആണ്. ഒന്ന്, പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് പൊതുവായ നിലവാര തകര്‍ച്ച. ഇങ്ങനെ പോയാല്‍ ഒടുവില്‍ കേരളത്തിലെ സര്‍വകലാശാലകളുടെ എന്‍ജിനീയറിംഗ് ഡിഗ്രിക്ക് വില ഇല്ലാത്ത അവസ്ഥ വരും. തെക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ ഇത് സംഭവിച്ചിട്ടുണ്ട്. മറ്റൊന്ന്, ആരെ സഹായിക്കാന്‍ എന്ന പേരില്‍ ആണോ ഇതൊക്കെ ചെയ്യുന്നത്, ആ കുട്ടികള്‍ക്ക് പോലും ഇത് ദോഷമേ ചെയ്യൂ. കണക്കില്‍ പാടവം ഇല്ലാത്തവര്‍ എന്‍ജിനീയറിംഗിന് വന്നു തോറ്റ് ജീവിതം തുലയ്ക്കുന്നതിനേക്കാള്‍ എത്രയോ ഭേദം ആണ് തങ്ങള്‍ക്കു വാസന ഉള്ള മറ്റ് ഏതെങ്കിലും വിഷയം എടുത്ത് പഠിച്ച് നല്ല നിലയില്‍ പാസ്സാകുന്നത്.

കോളജുകളുടെ എണ്ണം കൂടുന്തോറും സീറ്റ് നിറയ്ക്കാനുള്ള സമ്മര്‍ദം കൂടും. വഴിയെ പോകുന്നവരെപ്പോലും ചാക്കിട്ടു പിടിച്ച് എന്‍ജിനീയറിംഗ് കോളജില്‍ ചേര്‍ക്കുന്ന അവസ്ഥ വരും. (ഇപ്പോള്‍ തന്നെ പട്ടികജാതി കുട്ടികളുടെ കാര്യത്തില്‍ ഇത് സംഭവിക്കുന്നുണ്ട്. എന്തെന്നാല്‍, അവരെ ചേര്‍ത്ത് കഴിഞ്ഞാല്‍ അവരുടെ ഫീസ് സര്‍ക്കാര്‍ കൊടുത്തുകൊള്ളും. അവര്‍ പരീക്ഷകളില്‍ ജയിക്കുന്നോ തോല്‍ക്കുന്നോ എന്നതൊന്നും ആര്‍ക്കും പ്രശ്‌നമല്ല. ഫലത്തില്‍ ഇത് സ്വാശ്രയ കോളജുകള്‍ക്കുള്ള ഒരു സര്‍ക്കാര്‍ സബ്‌സിഡി ആയി മാറിയിരിക്കുന്നു.)

ചുരുക്കത്തില്‍ വിപണി സര്‍വാധിപത്യ തത്വം വിദ്യാഭ്യാസത്തില്‍ പ്രയോഗിക്കുമ്പോള്‍ അത് മോശം കോളജുകളുടെ അടച്ചുപൂട്ടലില്‍ അല്ല, നേരെ മറിച്ച് മൊത്തം വിദ്യാഭ്യാസ വ്യവസ്ഥയുടെ തകര്‍ച്ചയില്‍ ആയിരിക്കും അവസാനിക്കുക. ചോദിക്കുന്നവര്‍ക്കൊക്കെ എന്‍ജിനീയറിംഗ് കോളജു തുടങ്ങാന്‍ അനുവാദം കൊടുക്കുമ്പോള്‍ ഇതൊക്കെ ആലോചിക്കേണ്ടതല്ലേ? അതോ, വരുന്നിടത്ത് വച്ചു കാണാം, എന്നതാണോ മനസ്സിലിരിപ്പ്?

*
ആര്‍.വി.ജി. മേനോന്‍ ജനയുഗം 29 സെപ്തംബര്‍ 2011

3 comments:

വര്‍ക്കേഴ്സ് ഫോറം said...

വിപണി സര്‍വാധിപത്യ തത്വം വിദ്യാഭ്യാസത്തില്‍ പ്രയോഗിക്കുമ്പോള്‍ അത് മോശം കോളജുകളുടെ അടച്ചുപൂട്ടലില്‍ അല്ല, നേരെ മറിച്ച് മൊത്തം വിദ്യാഭ്യാസ വ്യവസ്ഥയുടെ തകര്‍ച്ചയില്‍ ആയിരിക്കും അവസാനിക്കുക. ചോദിക്കുന്നവര്‍ക്കൊക്കെ എന്‍ജിനീയറിംഗ് കോളജു തുടങ്ങാന്‍ അനുവാദം കൊടുക്കുമ്പോള്‍ ഇതൊക്കെ ആലോചിക്കേണ്ടതല്ലേ? അതോ, വരുന്നിടത്ത് വച്ചു കാണാം, എന്നതാണോ മനസ്സിലിരിപ്പ്?

മലമൂട്ടില്‍ മത്തായി said...

IMO, it is not the market which determines the value of engineering in Kerala. It is the misplaced priorities of the political parties - the ones on the left were fighting to the point of making some of them "martyrs". Well in a couple of years time, the leftists gave their consent for the private participation in education. And one of them even gamed the system to get his progeny admission (suddenly a resident Indian became an NRI) in the same college against which their own men led very public fights.

Now you might wonder why I did not speak about the right. There is nothing worth speaking about them. They have perfected the formula of caste, religion and minority politics that the left cannot still match.

This is not to speak about the leaders whose kids studied in the same "South Indian" engineering colleges where they manufacture engineering "graduates".

The dim wits who make it to the jobs market with their certificates are in for a very rude awakening - apparently there are engineering graduates who work in the capacity of tradesmen apprentices every where in Coimbatore. That is where the market forces come in :-)

Of course in Kerala, we cannot do the job of tradesmen once you have a B.Tech. So these folks go and work as grade 1 or grade 2 public servants - a post for which any degree would do.

Any country which does not educate its people, will find it very hard to become a superpower. The russians and the americans got at least that part right.

മുക്കുവന്‍ said...

പല കോളജുകളിലും പത്തു ശതമാനത്തില്‍ താഴെയാണ് വിജയം. അതില്‍ ഒട്ടും അത്ഭുതം ഇല്ല. എന്‍ട്രന്‍സ് പരീക്ഷയില്‍ കണക്കിന് 480 ല്‍ പത്തു മാര്‍ക്ക് പോലും നേടാന്‍ കഴിയാത്ത കുട്ടി എങ്ങനെയാണ് ഗണിതപ്രധാനമായ എന്‍ജിനീയറിംഗ് പരീക്ഷകള്‍ പാസ്സാകുക?

What is your problem? if those kids are not passing its their problem. they will find a way to get in to track after few years :)

let them make more eng colleges. so that the fees will reduce due to competition. this will allow any poor kid can go to college with minimum amount of money.

if you restrict seat, that will force the fees high and the poor kid cant afford to it.