Friday, September 16, 2011

നൂറു ദിവസത്തെ കേരളത്തിന്റെ നഷ്ടം

നൂറു ദിവസത്തിന്റെ നേട്ടങ്ങള്‍ വിളിച്ചറിയിക്കുന്ന പരസ്യങ്ങള്‍ കൊണ്ട് പത്രങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. നല്ലപങ്കും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതാണ്ട് പൂര്‍ത്തിയാക്കിയവ തന്നെ. പിന്നോക്ക സാമൂഹ്യക്ഷേമവകുപ്പും സേവനാവകാശ നിയമവും എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍നിന്ന് പൊക്കിയത്. മറ്റു പലതും പ്രഖ്യാപനങ്ങള്‍മാത്രം. ഇതിനിടെ കേരളത്തിന് നൂറു ദിവസംകൊണ്ടു നഷ്ടപ്പെട്ടതിന്റെ കണക്കൊന്നു കൂട്ടട്ടെ.

1- ഒരു രൂപ അരിയുടെ മറവില്‍ കവര്‍ന്നത് 201 കോടി
  • 66 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതിനുളള എല്‍ഡിഎഫിന്റെ പദ്ധതി നിര്‍ത്തലാക്കി. പകരം 4.5 ലക്ഷം പരമദരിദ്രര്‍ക്ക് 35 കിലോ വച്ച് ഒരു രൂപയ്ക്ക് അരി. 16 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 25 കിലോ വച്ച് ഒരു രൂപയ്ക്ക് അരി. (എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 28 കിലോ വച്ചാണ് നല്‍കിയിരുന്നത്). യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ രണ്ട് രൂപയ്ക്ക് അരി കിട്ടിക്കൊണ്ടിരുന്ന 15 ലക്ഷം എപിഎല്‍ കുടുംബങ്ങള്‍ക്ക് തത്വത്തില്‍ 10 കിലോ അരി രണ്ടു രൂപവച്ച് ഇപ്പോഴും നല്‍കുന്നു. ബാക്കിയുളള 30 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ വച്ച് 8.90 രൂപയ്ക്ക് അരി. മൊത്തം 423 കോടി രൂപ സര്‍ക്കാരിന് വരുമാനം ലഭിക്കും.
  • എല്‍ഡിഎഫ് നടപ്പാക്കിയിരുന്ന സ്കീം തുടര്‍ന്നിരുന്നെങ്കിലോ? 4.5 ലക്ഷം പരമദരിദ്രര്‍ക്ക് 35 കിലോ വച്ച് രണ്ട് രൂപയ്ക്ക് അരി. 16 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 20 കിലോ അരി. 45 ലക്ഷം എപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ വച്ച് രണ്ട് രൂപയ്ക്ക് അരി. മൊത്തം വരുമാനം 222 കോടി രൂപ.
  • അരി കൂടുതല്‍ കൊടുക്കുന്നതിന്റെ കേമത്തം യുഡിഎഫ് എടുക്കേണ്ടതില്ല. കേന്ദ്രത്തില്‍നിന്ന് കിട്ടുന്ന അരിയേ എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും നല്‍കാന്‍ പറ്റൂ. എല്‍ഡിഎഫ് ഭരണത്തിന്റെ അവസാന നാളുകളില്‍ ബിപിഎല്ലുകാര്‍ക്ക് 28 കിലോ വച്ചു നല്‍കിയ കാര്യം സൂചിപ്പിച്ചുവല്ലോ.
  • ഒരു രൂപയുടെ അരി സ്കീം നടപ്പാക്കിയപ്പോള്‍ രണ്ടു രൂപ സ്കീമിനെ അപേക്ഷിച്ച് കേരള സര്‍ക്കാരിന് 201 കോടിയുടെ ലാഭം. ജനങ്ങള്‍ക്ക് അത്രയും നഷ്ടം.
2- ഇല്ലാതാക്കിയ ക്ഷേമപദ്ധതികളിലൂടെ കവര്‍ന്നത് 290 കോടി
  • അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ഉപേക്ഷിച്ചു. നഷ്ടം 45 കോടി രൂപ.
  • അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്കുളള ഒരു മാസത്തെ പ്രസവാനുകൂല്യം വേണ്ടെന്നു വച്ചു. നഷ്ടം 20 കോടി രൂപ.
  • പഞ്ഞമാസ സമാശ്വാസപദ്ധതിയില്‍ അനുബന്ധ തൊഴിലാളികള്‍ക്കടക്കം 3600 രൂപവച്ചു നല്‍കാനുള്ള പദ്ധതി വേണ്ടെന്നു വച്ചു. പകരം മത്സ്യത്തൊഴിലാളികള്‍ക്കുമാത്രം 1800 രൂപവച്ചു നല്‍കി. നഷ്ടം 20 കോടി രൂപ.
  • അമ്പത്തിരണ്ടു കോടി രൂപയുടെ എന്‍സിഡിസി സംയോജിത മത്സ്യവികസന പദ്ധതി 16 കോടിയായി വെട്ടിച്ചുരുക്കി. നഷ്ടം 36 കോടി രൂപ.
  • മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ 25 രൂപ നിരക്കില്‍ കൊടുക്കുന്ന സ്കീം വേണ്ടെന്നു വച്ചു. നഷ്ടം ചുരുങ്ങിയത് 100 കോടി രൂപ.
  • മത്സ്യത്തൊഴിലാളികളുടെ പ്രൊഡക്ഷന്‍ ബോണസ് വേണ്ടെന്നു വച്ചു. നഷ്ടം 2.5 കോടി രൂപ.
  • ജനിക്കുന്ന ഓരോ കുഞ്ഞിന്റെയും പേരില്‍ പതിനായിരം രൂപയ്ക്കുളള നിക്ഷേപപദ്ധതി വേണ്ടെന്നു വച്ചു.
  • ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 300 രൂപയുടെ ഓണറേറിയം വേണ്ടെന്നു വച്ചു - നഷ്ടം 16 കോടി രൂപ.
  • 67 കോടി രൂപയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സിനു പകരം ആന്ധ്രമോഡല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ രണ്ടുമില്ല. ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇതുവരെ പണം കൈമാറിയിട്ടില്ല.
  • കുടുംബശ്രീയുടെ ഗ്രാന്റ് 50 കോടി രൂപ കുറച്ചു.
3- അട്ടിമറിച്ചത് 5000 കോടിയുടെ റോഡ് പദ്ധതികള്‍
  • യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പ് 5000 കോടി രൂപയുടെ റോഡ് പദ്ധതികള്‍ കൃത്യം ജില്ല തിരിച്ച് പേരുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 1000 കോടി രൂപ വകയിരുത്തിയിരുന്നു. ഇത് 200 കോടി രൂപയായി വെട്ടിക്കുറച്ചു. നഷ്ടം വന്ന പട്ടിക ഇതാ...
  • 1920 കോടി രൂപയുടെ 320 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പത്തു സ്റ്റേറ്റ് ഹൈവേകളുടെ പുനരുദ്ധാരണം.
  • 36 ജില്ലാ റോഡുകള്‍ രണ്ടു ലൈനായി വികസിപ്പിക്കാനുള്ള 765 കോടി രൂപയുടെ പദ്ധതി.
  • 1000 കോടി രൂപയുടെ 16 ബൈപാസുകള്‍ക്കുള്ള പാക്കേജ്.
  • അഞ്ചു കോര്‍പറേഷനുകള്‍ക്കും ആലപ്പുഴപോലുള്ള നഗരങ്ങള്‍ക്കും അനുവദിച്ച 900 കോടി രൂപയുടെ പാക്കേജ്.
  • തീരദേശ ഹൈവേക്കുള്ള 475 കോടി രൂപ.
4- പൊതുമേഖലയ്ക്ക് 260 കോടിയുടെ പ്രഹരം

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്ന വ്യവസായനയം ഉപേക്ഷിച്ചിരിക്കുകയാണ്. പക്ഷേ, പുതിയ വ്യവസായ നയത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തെക്കുറിച്ച് ഒരു വാചകംപോലുമില്ല. 2009-10ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 125 കോടി രൂപ ചെലവില്‍ 11 പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി. ഇവയില്‍ പലതും നിസ്സാരകാരണങ്ങളാല്‍ അടഞ്ഞു കിടക്കുകയാണ്. 46 കോടി രൂപ മുടക്കിയ കോമളപുരം സ്പിന്നിങ് മില്ലിന് വൈദ്യുതി കണക്ഷന്‍ 100 ദിവസത്തിനുള്ളില്‍ കൊടുക്കാനായില്ല. 9.5 കോടി മുടക്കിയ കെഎസ്ഡിപിയുടെ ബീറ്റാ ലാക്ടം ഫാക്ടറിക്ക് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടില്ല. 19 കോടി രൂപ കൈയിലുണ്ടായിരുന്നിട്ടും തൊട്ടടുത്തു കിടക്കുന്ന പുറമ്പോക്കു ഭൂമി കൊടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തറക്കല്ലിടാന്‍ കഴിയുന്നില്ല. ഇങ്ങനെ പോകുന്നു, പുതുതായി സ്ഥാപിച്ച വ്യവസായശാലകളില്‍ ഓരോന്നിന്റെയും കഥ.

ഇതിനു പുറമെ, 2011ലെ ബജറ്റില്‍ പ്രഖ്യാപിച്ച ഒമ്പത് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ 260 കോടി രൂപയുടെ വിപുലീകരണ പദ്ധതി ഇല്ലാതാക്കി. സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിച്ചത്, ഓണപ്പരീക്ഷ വീണ്ടും കൊണ്ടുവന്നത്, ചോദിച്ചവര്‍ക്കെല്ലാം പ്ലസ് ടുവിന് അധികബാച്ച് നല്‍കിയത്, തദ്ദേശവകുപ്പ് വിഭജിച്ചത് എന്നു തുടങ്ങി തലതിരിഞ്ഞ നയങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മരുന്നു വിതരണം ചെയ്യാത്തതുമൂലം പ്രതിമാസം 10 കോടി രൂപയുടേതാണ് അധികച്ചെലവ്.

വിവേചനരഹിതമായ സ്ഥലംമാറ്റങ്ങളും പ്രതികാരനടപടികളും ഈ സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുന്നു. സുതാര്യതയെക്കുറിച്ചുള്ള വാചകമടിയുടെ മറവില്‍ അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. ഇവയൊക്കെ മറയ്ക്കാനായി നൂറു ദിവസംകൊണ്ട് പരസ്യങ്ങളുടെ റെക്കോഡ് ഉണ്ടാക്കിയിരിക്കുകയാണ്. പിആര്‍ഡി വഴിയും മറ്റു വകുപ്പു വഴിയും 100 ദിവസത്തിനകം 21 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി പൊടിച്ചത്.


*****


ഡോ. ടി എം തോമസ് ഐസക്, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നൂറു ദിവസത്തിന്റെ നേട്ടങ്ങള്‍ വിളിച്ചറിയിക്കുന്ന പരസ്യങ്ങള്‍ കൊണ്ട് പത്രങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. നല്ലപങ്കും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതാണ്ട് പൂര്‍ത്തിയാക്കിയവ തന്നെ. പിന്നോക്ക സാമൂഹ്യക്ഷേമവകുപ്പും സേവനാവകാശ നിയമവും എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍നിന്ന് പൊക്കിയത്. മറ്റു പലതും പ്രഖ്യാപനങ്ങള്‍മാത്രം. ഇതിനിടെ കേരളത്തിന് നൂറു ദിവസംകൊണ്ടു നഷ്ടപ്പെട്ടതിന്റെ കണക്കൊന്നു കൂട്ടട്ടെ.