Sunday, October 30, 2011

സയ്യദ് പറഞ്ഞ അമേരിക്കന്‍ കഥ

ചിക്കാഗോ നഗരത്തിന്റെ ഏതാണ്ട് ഹൃദയഭാഗത്താണ് മിഷിഗന്‍ അവന്യൂ. അമേരിക്കന്‍ സാമ്പത്തിക ഉന്നതിയുടെ പ്രതീകമായ അംബരചുംബികള്‍ നിറഞ്ഞ, മനോഹരമായ തെരുവ്. അവിടെ ടാക്‌സിയും കാത്തു നില്‍ക്കുകയാണ് ഞാന്‍.

നൂറു കണക്കിന് സമരക്കാര്‍ ആ തെരുവീഥികളില്‍ ഒരു മാസമായി തമ്പടിച്ചിരിക്കുന്നു. ന്യൂയോര്‍ക്കില്‍ തുടങ്ങിയ വാള്‍ സ്ട്രീറ്റ് ഉപരോധ സമരത്തിന്റെ അനുഭാവികളാണ് 'ഒക്കുപൈ വാള്‍ സ്ട്രീറ്റ്' ഉപരോധ സമരത്തിന്റെ അനുഭാവികളാണ് 'ഒക്കുപ്പൈ ഷിക്കാഗോ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സമരക്കാര്‍.

പറഞ്ഞ സമയത്തു തന്നെ ടാക്‌സി എത്തി. ഡ്രൈവറുടെ മുഖത്ത് നോക്കിയപ്പോള്‍ ഇന്ത്യക്കാരനെന്നാണ് ആദ്യം തോന്നിയത്. സംസാരം തുടങ്ങിയപ്പോള്‍ മനസ്സിലായി സയ്യദ് ഹാഷിം പാകിസ്ഥാനില്‍ നിന്നാണ്. ഏതാണ്ട് അര മണിക്കൂര്‍ നീണ്ട യാത്രക്കുള്ളില്‍ സയ്യദ് തന്റെ അമേരിക്കന്‍ ജീവിതത്തെക്കുറിച്ചു പറഞ്ഞ അമേരിക്കയുടെ തന്നെ പരിപ്രേക്ഷ്യം ആയിരുന്നു.

സമരക്കാരുടെ ഇടയിലൂടെ കാര്‍ നീങ്ങുകയാണ്. ഒരു പ്രകടനക്കാരന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: 'നിങ്ങള്‍ കടത്തിലാണെങ്കില്‍, ബാങ്കുടമകളുടെ അമിത ലാഭത്തിനു എതിരാണെങ്കില്‍, നിങ്ങളുടെ കാറിന്റെ ഹോണ്‍ അടിക്കൂ!'

അമേരിക്കയില്‍ കാറിന്റെ ഹോണ്‍ അടിക്കുന്നത് വളരെ വിരളമാണ്. ഒരുതരം മര്യാദകേടായാണ് ഹോണടിയെ ഇവിടെ കണക്കാക്കുന്നത്. സയ്യദ് പൂര്‍ണ മനസ്സോടെ ഹോണടിച്ചു. മറ്റു പല കാറുകളിലും ട്രക്കുകളിലും നിന്നും ഹോണടി കേട്ടു. അത് കേട്ട് സന്തോഷിച്ചു സമരക്കാരില്‍ ചിലര്‍ കയ്യടിച്ചു.

അപ്പോഴാണ് സയ്യദ് എന്നോട് 'പ്രസംഗിച്ചു' തുടങ്ങിയത്:

'ഇവിടെ എങ്ങനെ ഇത്തരം സമരങ്ങള്‍ നടക്കാതിരിക്കും സാര്‍? കഴിഞ്ഞ മൂന്നു നാല് കൊല്ലങ്ങളായി സാമ്പത്തിക പ്രശ്‌നം നടക്കുമ്പോഴും ബാങ്കുകളും വന്‍ കോര്‍പറേറ്റ്കളും കോടിക്കണക്കിനു ഡോളര്‍ ലാഭമല്ലേ ഉണ്ടാക്കിയത്. സാധാരണക്കാരന്റെ കാശു കൊടുത്തു ഉണ്ടാക്കിയ ബാങ്കുകള്‍ ഇപ്പോള്‍ ലാഭത്തിലായി. പോരാത്തതിന് എന്തൊക്കെയാ ഇവരുടെ ഫീസുകള്‍. നമ്മുടെ കാശ് നമ്മുടെ സ്വന്തം അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിന് മാസാമാസം ഒരു ബാങ്കിന്റെ ഫീസ് പന്ത്രണ്ടു ഡോളറാണ്. നമ്മുടെ മാസസമ്പാദ്യം അമ്പത് ഡോളര്‍ വരില്ല. അതില്‍ പന്ത്രണ്ടു ഡോളര്‍ ഇങ്ങനെ മെയിന്റ്‌നന്‍സ് ഫീസ് എന്ന് പറഞ്ഞു ഇവര്‍ എടുക്കും. ഇങ്ങനെ നാല് മാസം എടുത്താല്‍ നമ്മുടെ ഡിപോസിറ്റ് തന്നെ തീരില്ലേ. പിന്നെ ഇപ്പൊ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു വല്ലതും വാങ്ങിയാല്‍ അതിനു അഞ്ചു ഡോളര്‍ ചാര്‍ജ് വേറെയും!'

'ടാക്‌സി ഓടിക്കുന്നത് വേറെ വഴിയില്ലാത്തത് കൊണ്ടാണ് സാര്‍. സ്വന്തമായി ചെറിയ എന്തെങ്കിലും ഒരു കടയോ മറ്റോ തുടങ്ങാന്‍ ഇവിടെ എന്തൊരു പാടാണെന്ന് അറിയാമോ? പിന്നെ ചെയ്യാന്‍ പറ്റുന്നത് മക്‌ഡോണാള്‍ഡ് പോലെയുളള വല്ല വന്‍ കമ്പനികളുടെയും ഫ്രാഞ്ചൈസികള്‍ തുടങ്ങുക എന്നതാണ്. എനിക്കറിയാവുന്ന പല ചെറുകിട കച്ചവടക്കാരും ഇപ്പോള്‍ കഷ്ടത്തിലാണ്. വാള്‍ മാര്‍ട്ട് പോലെയുള്ള ഷോപ്പിംഗ് ഭീമന്മാര്‍ ചെറിയ കച്ചവടക്കാരെ തകര്‍ക്കുന്നു. ഇപ്പോള്‍ അവര്‍ നമ്മുടെ ഏരിയയില്‍ ഷോപ്പിംഗ് മാള്‍ തുടങ്ങാന്‍ പോവുന്നു പോലും. ഷോപ്പിംഗ് മാള്‍ എന്ന് പറഞ്ഞാല്‍ സൂചി മുതല്‍ സൈക്കിള്‍ വരെ അതിനുള്ളില്‍ കിട്ടും. പല പല സാധനങ്ങള്‍ വിറ്റ് ചെറിയ കടകള്‍ നടത്തിയിരുന്ന പലരും വാള്‍ മാര്‍ട്ടിന്റെ വരവിനെ എതിര്‍ത്തു. നമ്മുടെ പ്രദേശത്ത് നൂറു ജോലി പുതുതായി സൃഷ്ടിക്കും എന്നാണു അവര്‍ പറയുന്നത്. കൂടിയാല്‍ ആയിരം ഡോളര്‍ മാസ ശമ്പളം കൊടുക്കും. ഇവിടെ ചെറിയ കട നടത്തുന്ന ഓരോ ആളും രണ്ടോ അതിലേറെയോ പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നു. കൂടാതെ മാസം അവര്‍ കുറഞ്ഞത് മൂവായിരം ഡോളര്‍ ലാഭം ഉണ്ടാക്കുന്നു. ഒരാളുടെ ജോലി കൊണ്ട് സ്വന്തം കുടുംബത്തെ പോറ്റുന്നു, കുട്ടികളെ സ്‌കൂളിലും കോളേജിലും അയക്കുന്നു. വാള്‍ മാര്‍ടിന് അതുപോലെ ഒരു സാഹചര്യം ഉണ്ടാക്കാന്‍ പറ്റുമോ? ഇല്ല. പക്ഷെ അവര്‍ വരുക തന്നെ ചെയ്യും. അത്രയ്ക്ക് രാഷ്ടീയ പിടിപാടാണ് അവര്‍ക്കുള്ളത്.'

ഒന്ന് നിറുത്തിയിട്ടു സയ്യദ് ചോദിച്ചു: 'സാര്‍ എന്താ കാര്‍ എടുക്കാത്തത്? ടാക്‌സിയൊക്കെ വലിയ ചെലവല്ലേ?'

'നോക്കുന്നുണ്ട്. എടുക്കണം.'

'എന്ത് വിശ്വസിച്ചു എടുക്കും, അല്ലേ. പെട്രോള്‍ വില ഇവിടെ പലപ്പോഴും ഊഹാപോഹങ്ങളുടെ ബലത്തിലല്ലേ കുതിച്ചു കയറുന്നത്. ലിബിയയില്‍ യുദ്ധം നടക്കും എന്ന് ഒരു വാര്‍ത്ത വന്നാല്‍ മതി, ഉടനെ അതിന്റെ പേരും പറഞ്ഞു ബ്രിട്ടീഷ് പെട്രോളിയവും ഷെല്ലും മറ്റും ഇന്ധനവില കൂട്ടും. മറ്റെല്ലാ കമ്പനികളും മാന്ദ്യത്തില്‍ ആയപ്പോഴും പെട്രോള്‍ കമ്പനികള്‍ക്ക് ഉണ്ടായത് കോടിക്കണക്കിനു രൂപയുടെ ലാഭമാണ്.'പിന്നെ സയ്യദ് പറഞ്ഞതെല്ലാം സ്വന്തം നാട് വിട്ടു അമേരിക്കന്‍ സ്വപ്‌നത്തിന്റെ പിന്നാലെ പോയ ഒരു മനുഷ്യന്റെ വ്യഥകളായിരുന്നു.

'എല്ലാത്തിനും ചെലവ് കൂടി സാര്‍. ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്ക് കൂടിയത് കാരണം ചികില്‍സച്ചെലവ് കൂടി. അമേരിക്കയില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ ചികില്‍സ കിട്ടില്ല. പണ്ട് ഇരുനൂറു ഡോളറിനു കിട്ടിയിരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ഇപ്പോള്‍ മാസം എഴുന്നൂറ് ഡോളര്‍ കൊടുത്താലേ കിട്ടൂ.'

'പക്ഷെ മറ്റു പല കാര്യങ്ങള്‍ക്കും ഇവിടെ ചെലവ് കുറവാണല്ലോ. പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങള്‍...?', വെറുതെ ഒരു ചോദ്യം ഇട്ടു കൊടുത്തു.

'അതിനു കാരണം വേറെയാണ് സര്‍. അമേരിക്ക ചെലവ് കുറച്ചു നടന്നു പോകുന്നത് തന്നെ മെക്‌സിക്കോയില്‍ നിന്നും, മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന 'ഹിസ്പാനിക്ക്' തൊഴിലാളികളുടെ കഠിനാധ്വാനം കൊണ്ടാണ്. ദേ കണ്ടില്ലേ റോഡ് പണി നടത്തുന്നവര്‍. ഇതില്‍ പലരും മെക്‌സിക്കോക്കാരാണ്. അവിടെ നിന്ന് ലക്ഷക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാരാണ് എല്ലാ വര്‍ഷവും അമേരിക്കയിലേക്ക് വരുന്നത്. നമ്മുടെ ഭക്ഷണത്തിന്റെയെല്ലാം പിന്നില്‍ ഈ 'ലാറ്റിനോ'കളുടെ അധ്വാനം ഉണ്ട്. അവരാണ് ഇവിടെ കൃഷി വിളവെടുക്കുന്നത്, പാടങ്ങളിലും പറമ്പുകളിലും കായ്കനികള്‍ പറിക്കുന്നത്. അവര്‍ അമേരിക്കക്കാരന്‍ ചോദിക്കുന്നതിന്റെ പകുതി കൂലിയ്ക്കു പണിയെടുത്തോളും. അമേരിക്കയിലെ വെള്ളക്കാരും കറുത്തവരും ഏറ്റവും കുറഞ്ഞ വേതനം അഥവാ മിനിമം വെയ്ജില്‍ പണി എടുക്കില്ല. ആ പ്രശ്‌നം ലാറ്റിനോകള്‍ക്ക് ഇല്ല. അത് കാരണം വലിയ കൃഷിയുടമകളും ഫാക്ടറി മുതലാളിമാരും ബിസിനസ് സംരംഭകരുമെല്ലാം നിയമവിരുദ്ധ കുടിയേറ്റക്കാരെ ജോലിക്ക് നിറുത്തുന്നു. നമ്മുടെ വീട്ടിനു മുന്നിലെ പുല്ലു ചെത്തുന്നത് മുതല്‍ ചവറു വാരുന്നത് വരെ ഇവരാണ്. എന്നാലിപ്പോള്‍ നിയമ വിരുദ്ധ കുടിയേറ്റത്തിനു എതിരെ പല സ്‌റ്റേറ്റ്കളിലും നിയമങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. ഹിസ്പാനിക്കുകളെ മുഴുവന്‍ പറഞ്ഞു വിട്ടാല്‍ ഇന്നാട്ടില്‍ സാധനങ്ങളുടെ വിലയും കൂടും. അമേരിക്ക തന്നെ നിലച്ചു പോകും. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.'

'ഇതൊക്കെ ഒഴിവാക്കാനാണ് ഇപ്പോള്‍ എല്ലാം കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നത്. പണ്ടൊക്കെ എയര്‍പോര്‍ട്ടില്‍ പോയാല്‍ നിങ്ങളുടെ ടിക്കറ്റ് തരാനും മറ്റും ഒന്ന് രണ്ടു സ്റ്റാഫ് ഉണ്ടാവും. ഇന്ന് എയര്‍പോര്‍ട്ടില്‍ ഒരു കമ്പ്യൂട്ടര്‍ കിയോസ്‌ക് വച്ചിട്ടുണ്ട്. അതില്‍ നിങ്ങള്‍ തന്നെ നിങ്ങളുടെ വിവരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ആ കിയോസ്‌ക് ടിക്കറ്റ് പ്രിന്റ് ചെയ്തു തരും. അങ്ങനെ ഒരു യന്ത്രം വന്നപ്പോള്‍, കുറഞ്ഞത് രണ്ടു പേരുടെ ജോലി പോയിക്കാണില്ലേ?'

'ഇന്ന് അമേരിക്കയിലെ മിക്കവാറും എല്ലാ പെട്രോള്‍ പമ്പിലും നിങ്ങള്‍ സ്വയം പെട്രോള്‍ അടിക്കണം. എല്ലാം കമ്പ്യൂട്ടര്‍വല്ക്കരിച്ചിരിക്കുന്നു. ആ മേഖലകളില്‍ ആര്‍ക്കും ഇനി തൊഴില്‍ കിട്ടില്ല.'

കാര്‍ വീടിനടുത്തെത്തി. സയ്യദ് ചോദിച്ചു: 'ആരാണ് ഈ പ്രതിഷേധ റാലികള്‍ നടത്തുന്നത് എന്ന് സാര്‍ ശ്രദ്ധിച്ചോ?'

'ഉവ്വ്. കൂടുതലും യുവാക്കളാണ്.'

'കോളേജ് കുട്ടികളാണ് സാര്‍. അല്ലെങ്കില്‍ അടുത്തിടയ്ക്ക് കോളേജ് വിട്ടിറങ്ങിയവര്‍. അവരൊക്കെ പതിനായിരക്കണക്കിനു ഡോളര്‍ കടം എടുത്താണ് പഠിച്ചത്, അഥവാ പഠിക്കുന്നത്. അത് തിരിച്ചടക്കണമെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ജോലി സാധ്യത വേണ്ടേ? ഈ സാമ്പത്തിക മാന്ദ്യത്തിനിടയില്‍ അവര്‍ക്ക് എന്ത് ജോലി കിട്ടാനാണ്? അപ്പോള്‍ അവര്‍ തെരുവില്‍ ഇറങ്ങിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.'

സയ്യദ് പരാതികള്‍ നിരത്തി തീര്‍ന്നില്ല. പക്ഷേ കാര്‍ ലക്ഷ്യത്തില്‍ എത്തിയിരിക്കുന്നു.

കാശ് കൊടുക്കുന്നതിനിടയില്‍ മറ്റു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ഇരുപതു കൊല്ലം മുമ്പ് അമേരിക്കയില്‍ വന്നു. ഇന്ത്യാക്കാരും പാകിസ്ഥാനികളും ഒന്നിച്ചു പാര്‍ക്കുന്ന ഡിവോന്‍ സ്ട്രീറ്റിലാണ് താമസം.

കൈ വീശി വിട പറയുമ്പോള്‍ ഒന്ന് തോന്നി: വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും സയ്യദ് താന്‍ കുടിയേറി പാര്‍ത്ത രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി മനസ്സിലാക്കുന്നു, ചര്‍ച്ച ചെയ്യുന്നു. വലിയ ധനതത്വത്തിന്റെ കണക്കുകള്‍ നിരത്താതെ, ബുദ്ധിജീവി ജാടകള്‍ ഇല്ലാതെ. ഒരു പക്ഷെ ഓരോ അമേരിക്കക്കാരനും ഇന്ന് തങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കുന്നുണ്ടാവാം. അതൊന്നും അറിഞ്ഞില്ലെന്ന് നടിക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആണ് ഇന്ന് സാധാരണക്കാരനെ തെരുവില്‍ ഇറക്കിയത്.

സയ്യദിനെ പോലെ പാവപ്പെട്ടവരും അധ്വാനിക്കുന്നവരും എല്ലാം അറിയുന്നുണ്ട്, എല്ലാത്തിനെയും പറ്റി പറയുന്നുണ്ട് എന്ന തിരിച്ചറിവ് കുത്തക മുതലാളിമാര്‍ക്കും ഭരണകൂടത്തിനും എത്രയും പെട്ടെന്നുണ്ടാകുന്നുവോ അത്രയും നല്ലത്.

*****


ഡോ. വിനോദ് ജനാര്‍ദ്ദനന്‍, കടപ്പാട് : ജനയുഗം

(ഐക്യരാഷ്ട്ര സഭ, ബി ബി സി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലേഖകന്‍ ഇപ്പോള്‍ അമേരിക്കയില്‍ സ്വതന്ത്ര മാധ്യമ, രാഷ്ട്രീയ ഗവേഷകനാണ്.)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാര്‍ വീടിനടുത്തെത്തി. സയ്യദ് ചോദിച്ചു: 'ആരാണ് ഈ പ്രതിഷേധ റാലികള്‍ നടത്തുന്നത് എന്ന് സാര്‍ ശ്രദ്ധിച്ചോ?'

'ഉവ്വ്. കൂടുതലും യുവാക്കളാണ്.'

'കോളേജ് കുട്ടികളാണ് സാര്‍. അല്ലെങ്കില്‍ അടുത്തിടയ്ക്ക് കോളേജ് വിട്ടിറങ്ങിയവര്‍. അവരൊക്കെ പതിനായിരക്കണക്കിനു ഡോളര്‍ കടം എടുത്താണ് പഠിച്ചത്, അഥവാ പഠിക്കുന്നത്. അത് തിരിച്ചടക്കണമെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ജോലി സാധ്യത വേണ്ടേ? ഈ സാമ്പത്തിക മാന്ദ്യത്തിനിടയില്‍ അവര്‍ക്ക് എന്ത് ജോലി കിട്ടാനാണ്? അപ്പോള്‍ അവര്‍ തെരുവില്‍ ഇറങ്ങിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.'

സയ്യദ് പരാതികള്‍ നിരത്തി തീര്‍ന്നില്ല. പക്ഷേ കാര്‍ ലക്ഷ്യത്തില്‍ എത്തിയിരിക്കുന്നു.

കാശ് കൊടുക്കുന്നതിനിടയില്‍ മറ്റു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ഇരുപതു കൊല്ലം മുമ്പ് അമേരിക്കയില്‍ വന്നു. ഇന്ത്യാക്കാരും പാകിസ്ഥാനികളും ഒന്നിച്ചു പാര്‍ക്കുന്ന ഡിവോന്‍ സ്ട്രീറ്റിലാണ് താമസം.

കൈ വീശി വിട പറയുമ്പോള്‍ ഒന്ന് തോന്നി: വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും സയ്യദ് താന്‍ കുടിയേറി പാര്‍ത്ത രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി മനസ്സിലാക്കുന്നു, ചര്‍ച്ച ചെയ്യുന്നു. വലിയ ധനതത്വത്തിന്റെ കണക്കുകള്‍ നിരത്താതെ, ബുദ്ധിജീവി ജാടകള്‍ ഇല്ലാതെ. ഒരു പക്ഷെ ഓരോ അമേരിക്കക്കാരനും ഇന്ന് തങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കുന്നുണ്ടാവാം. അതൊന്നും അറിഞ്ഞില്ലെന്ന് നടിക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആണ് ഇന്ന് സാധാരണക്കാരനെ തെരുവില്‍ ഇറക്കിയത്.

സയ്യദിനെ പോലെ പാവപ്പെട്ടവരും അധ്വാനിക്കുന്നവരും എല്ലാം അറിയുന്നുണ്ട്, എല്ലാത്തിനെയും പറ്റി പറയുന്നുണ്ട് എന്ന തിരിച്ചറിവ് കുത്തക മുതലാളിമാര്‍ക്കും ഭരണകൂടത്തിനും എത്രയും പെട്ടെന്നുണ്ടാകുന്നുവോ അത്രയും നല്ലത്.