Tuesday, October 4, 2011

അമേരിക്കയെ വിറപ്പിച്ച് പ്രക്ഷോഭത്തീപ്പൊരി

രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കു നയിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ അമേരിക്കയില്‍ രൂപംകൊണ്ട പ്രക്ഷോഭം ശക്തമാകുന്നു. അമേരിക്കയുടെ മുഖ്യ സാമ്പത്തികകേന്ദ്രമായ വാള്‍സ്ട്രീറ്റിലേക്ക് പ്രകടനം നടത്തിയ എണ്ണൂറോളംപേരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യമെങ്ങും പ്രക്ഷോഭത്തിന്റെ അലകള്‍ ഉയര്‍ന്നുതുടങ്ങി. ലെസാഞ്ചലസ്, ബോസ്റ്റണ്‍ , ഡെന്‍വര്‍ തുടങ്ങിയ നഗരങ്ങളില്‍ പ്രക്ഷോഭകാരികള്‍ പ്രകടനം നടത്തി. അമേരിക്കയുടെ സാമ്പത്തികകേന്ദ്രമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റും പരിസരവും കേന്ദ്രീകരിച്ചാണ് പ്രധാന പ്രക്ഷോഭം. വാള്‍സ്ട്രീറ്റിനടുത്ത് മാന്‍ഹാട്ടനില്‍ രണ്ടാഴ്ചയായി പ്രക്ഷോഭകാരികള്‍ ഒത്തുകൂടിയിരിക്കുകയാണ്. പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നീക്കമാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

കുത്തകകളെ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നതും രാഷ്ട്രീയത്തിലെ കുത്തകകളുടെ സ്വാധീനവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി "വാള്‍സ്ട്രീറ്റ് വളയുക" എന്ന പേരിലുള്ള പ്രക്ഷോഭകരുടെ കുട്ടായ്മ ശനിയാഴ്ച ബ്രൂക്ലിന്‍ പാലം ഉപരോധിച്ചു. അറബ് ലോകത്ത് രൂപംകൊണ്ട ജനാധിപത്യപ്രക്ഷോഭമാണ് തങ്ങള്‍ക്ക് പ്രചോദനമെന്ന് ഇവര്‍ പറഞ്ഞു. നിലവിലെ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കെതിരായ പ്രതിഷേധമാണ് ഉപരോധത്തിലൂടെ പ്രകടിപ്പിച്ചത്. 99 ശതമാനം വരുന്ന സാധാരണക്കാരായ അമേരിക്കക്കാരുടെ പിന്തുണയുണ്ടെന്നും ഒരു ശതമാനം സമ്പന്നര്‍ മാത്രമാണ് ഇതിനെതിരെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി. സാമൂഹിക അസമത്വം അവസാനിപ്പിക്കണമെന്നും ആഗോളതാപനത്തിനെതിരെ ഫലപ്രദമായ നടപടികള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഉപരോധത്തെ തുടര്‍ന്ന് പൊലീസ് സുപ്രധാന പാതയായ ബ്രൂക്ലിന്‍ പാലം മണിക്കൂറുകള്‍ അടച്ചിട്ടു.

ഭരണാധികാരികളുടെ തലതിരിഞ്ഞ നിലപാടുകള്‍ കാരണം രാജ്യം വീണ്ടും മാന്ദ്യത്തിലേക്കു കടക്കുന്നതാണ് പ്രക്ഷോഭത്തിന്റെ മുഖ്യ കാരണം. മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം കുത്തകകള്‍ക്കു നേട്ടമുണ്ടാക്കാന്‍ സഹായകമായ നടപടികള്‍ തുടരുന്നതും ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങുന്നതും വ്യാപകമായ ജനരോഷം ഉയര്‍ത്തുന്നു. മാന്ദ്യത്തിനുശേഷം തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിക്കുകയാണ്. കഴിഞ്ഞാഴ്ച പുറത്തിറക്കിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യം ഏറ്റവും വലിയ നിരക്കില്‍ എത്തി. ഓരോ വര്‍ഷവും നൂറുകണക്കിന് ബാങ്കുകള്‍ അടച്ചുപൂട്ടുകയാണ്. രണ്ടാഴ്ചയായി അമേരിക്കയില്‍ യുവജനങ്ങളുടെയും മറ്റും നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങി. ബോസ്റ്റണ്‍ , ലൊസാഞ്ചലസ്, ഡെന്‍വര്‍ എന്നിവിടങ്ങളില്‍ പ്രകടനം നടന്നു. പ്രക്ഷോഭത്തിന് വിവിധ മേഖലകളില്‍നിന്നുള്ളവര്‍ പിന്തുണയുമായി എത്തുന്നുണ്ട്. ബോസ്റ്റണില്‍ ബാങ്ക് ഓഫ് അമേരിക്ക ഓഫീസുകള്‍ ഉപരോധിച്ച നിരവധി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. കോര്‍പറേറ്റുകളോട് ഉദാരസമീപനം സ്വീകരിക്കുകയും സാധാരണക്കാര്‍ക്കെതിരെ അന്യായമായ ജപ്തി നടപടികളുമായി നീങ്ങുകയും ചെയ്യുന്ന ബാങ്കുകളുടെ നീക്കത്തിനെതിരെയായിരുന്നു പ്രക്ഷോഭം. മൂവായിത്തിലേറെപ്പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. തികച്ചും സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമം. ഇതിനെതിരെ ന്യൂയോര്‍ക്ക് പൊലീസ് ആസ്ഥാനത്തേക്ക് രണ്ടായിരത്തോളംപേര്‍ പ്രകടനം നടത്തി.

ഓക്കുപൈ വാൾസ്ട്രീറ്റ് മൂവ്‌മെന്റ് : വീഡിയോ ലിങ്കുകൾ

1. Occupy Wall Street Day 13 Reported by Democracy Now


2.OCCUPY WALL STREET _ BROOKLYN BRIDGE MARCH - OCTOBER 2,2011


3. Occupy Wall Street protest at Broadway & Cortland - Oct. 1, 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കു നയിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ അമേരിക്കയില്‍ രൂപംകൊണ്ട പ്രക്ഷോഭം ശക്തമാകുന്നു. അമേരിക്കയുടെ മുഖ്യ സാമ്പത്തികകേന്ദ്രമായ വാള്‍സ്ട്രീറ്റിലേക്ക് പ്രകടനം നടത്തിയ എണ്ണൂറോളംപേരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യമെങ്ങും പ്രക്ഷോഭത്തിന്റെ അലകള്‍ ഉയര്‍ന്നുതുടങ്ങി. ലെസാഞ്ചലസ്, ബോസ്റ്റണ്‍ , ഡെന്‍വര്‍ തുടങ്ങിയ നഗരങ്ങളില്‍ പ്രക്ഷോഭകാരികള്‍ പ്രകടനം നടത്തി. അമേരിക്കയുടെ സാമ്പത്തികകേന്ദ്രമായ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റും പരിസരവും കേന്ദ്രീകരിച്ചാണ് പ്രധാന പ്രക്ഷോഭം. വാള്‍സ്ട്രീറ്റിനടുത്ത് മാന്‍ഹാട്ടനില്‍ രണ്ടാഴ്ചയായി പ്രക്ഷോഭകാരികള്‍ ഒത്തുകൂടിയിരിക്കുകയാണ്. പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നീക്കമാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.