Thursday, November 24, 2011

കൂത്തുപറമ്പ് രക്തസാക്ഷിസ്മരണ

കൂത്തുപറമ്പിലെ ധീരരക്തസാക്ഷിത്വങ്ങള്‍ക്ക് പതിനേഴ് സംവത്സരം പൂര്‍ത്തിയാവുകയാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ നടന്ന നഗ്നമായ അധികാര ദുര്‍വിനിയോഗത്തിനും സ്വകാര്യവല്‍ക്കരണത്തിനുമെതിരെ നടന്ന ധീരോദാത്ത പോരാട്ടങ്ങളുടെ ചരിത്രത്തില്‍ രക്തത്തിലെഴുതിയ മഹത്തായ അധ്യായമായിരുന്നു അത്. ധീരരക്തസാക്ഷികള്‍ രാജീവന്റെയും ബാബുവിന്റെയും മധുവിന്റെയും റോഷന്റെയും ഷിബുലാലിന്റെയും ജീവത്യാഗം കൂത്തുപറമ്പിനെ ചരിത്രത്തിലേക്കുയര്‍ത്തി. പോരാട്ടങ്ങള്‍ക്ക് ആവേശമായി ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പന്‍ ഇന്നും നമ്മോടൊപ്പമുണ്ട്. നവലിബറല്‍ നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന പ്രവര്‍ത്തനങ്ങളുമായി വലതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുപോയ ആ കാലത്ത്, പരിയാരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഏതാനും സ്വകാര്യവ്യക്തികള്‍ക്ക് ലാഭം കൊയ്യാന്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ചു. അന്നത്തെ സഹകരണവകുപ്പുമന്ത്രി എം വി രാഘവനും മുഖ്യമന്ത്രി കെ കരുണാകരനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും വ്യക്തികളെന്ന നിലയിലാണ് മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥത കൈയാളിയത്. ഉയര്‍ന്നുവന്ന വിമര്‍ശങ്ങളെയും എതിര്‍പ്പുകളെയും പരിഗണിക്കാതെ, തിരുത്തുകള്‍ക്ക് തയ്യാറാകാതെ, പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഭരണക്കാര്‍ ശ്രമിച്ചത്. ഇത് സ്വാഭാവികമായും സമരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടാക്കി.

വിദ്യാര്‍ഥിസമരങ്ങളെ അടിച്ചമര്‍ത്തുമെന്നും സമരത്തിനിറങ്ങുന്നവര്‍ ശിഷ്ടകാലം കുഴമ്പുപുരട്ടി വീട്ടിലിരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രിതന്നെ വെല്ലുവിളി നടത്തി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം പ്രക്ഷോഭം കൂടുതല്‍ കരുത്തുറ്റതാക്കി. സമരം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് കൂത്തുപറമ്പ് അര്‍ബന്‍ സഹകരണ ബാങ്ക് ഉദ്ഘാടനംചെയ്യാന്‍ എം വി രാഘവനും പരിവാരങ്ങളും എത്തുന്നു എന്ന വാര്‍ത്ത വരുന്നത്. സഹകരണമന്ത്രിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കപ്പെട്ടിരുന്നവരില്‍ അന്നത്തെ തൊഴില്‍മന്ത്രി എന്‍ രാമകൃഷ്ണനുമുണ്ടായിരുന്നു. പരിയാരത്തെ പകല്‍കൊള്ളയ്ക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നതിനാല്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ അന്ന് അവിടെ തടിച്ചുകൂടി. വന്‍പ്രതിഷേധമുയരുമെന്ന് മനസിലാക്കി രാമകൃഷ്ണനും ഉയര്‍ന്ന പൊലീസ് മേധാവികളും പരിപാടിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സഹകരണമന്ത്രിയോട് അഭ്യര്‍ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ല.

രാമകൃഷ്ണന്‍ പരിപാടിയില്‍നിന്ന് സ്വമേധയാ വിട്ടുനില്‍ക്കുകയുംചെയ്തു. ധാര്‍ഷ്ട്യത്തോടെ അവിടെയെത്തിയ സഹകരണമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസ് അനുചരന്മാരും കൂത്തുപറമ്പിനെ രക്തക്കളമാക്കി മാറ്റി. നിരായുധരായി പ്രതിഷേധിച്ച യുവജനങ്ങളെ ഒരുവിധ പ്രകോപനവും കൂടാതെ വെടിവച്ചുകൊല്ലാനാണ് അധികാരം തലയ്ക്കുപിടിച്ച മന്ത്രിയും അദ്ദേഹത്തിന്റെ സ്വകാര്യകൂലിപ്പട്ടാളത്തെപ്പോലെ പെരുമാറിയ പൊലീസും തയ്യാറായത്. അഞ്ച് ധീരന്മാരായ സഖാക്കള്‍ കൂത്തുപറമ്പിലെ സമരഭൂമിയില്‍ ജീവന്‍ വെടിഞ്ഞു. വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പത്മനാഭന്‍ കമീഷന്‍ പൊലീസ് നടപടി അതിരുകടന്നതും നീതീകരിക്കാനാവാത്തതുമായി കണ്ടെത്തുകയും മന്ത്രിയുടെ ദുര്‍വാശിയും ഹുങ്കുമായിരുന്നു അതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്തു. അഞ്ച് ധീരപോരാളികളുടെ ഉശിരാര്‍ന്ന പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും പേരായി കൂത്തുപറമ്പ് എക്കാലത്തും സ്മരിക്കപ്പെടും.

അവരുടെ പോരാട്ടമാണ് പരിയാരത്തെ വിദ്യാഭ്യാസക്കച്ചവടത്തെ ഇല്ലാതാക്കിയത്. അവരുടെ ഓര്‍മകള്‍ കേരളത്തിന്റെ രാഷ്ട്രീയമനസ്സിനെ നിരന്തരം സമരസന്നദ്ധരാക്കി നിലനിര്‍ത്തും എന്നതും തര്‍ക്കമില്ലാത്ത സത്യമാകുന്നു. മഹത്തായ ആ രക്തസാക്ഷിത്വങ്ങളുടെ പതിനേഴാം വാര്‍ഷികം വരുമ്പോള്‍ ലോകം മുഴുവന്‍ മറ്റൊരു സമരമുഖത്താണ്. ആഗോളവല്‍ക്കരണത്തിന്റെ ലാഭതൃഷ്ണയ്ക്കെതിരെ ലോകത്തുടനീളം പ്രതിഷേധം പടര്‍ന്നുകൊണ്ടിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ചരിത്രത്തിന്റെ അവസാനമാണെന്നു പ്രവചിച്ചവര്‍ , സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും സുവര്‍ണയുഗം ഉദിച്ചുവെന്ന് ആര്‍ത്തുവിളിച്ചവര്‍ - എല്ലാവരും ഇന്ന് തിരുത്തിക്കൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന്റെ കളിത്തൊട്ടിലായ അമേരിക്കയില്‍ത്തന്നെ കലാപം പടര്‍ന്നുപിടിക്കുകയാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം അമേരിക്കയിലെയും മറ്റ് മുതലാളിത്ത രാജ്യങ്ങളിലെയും തെരുവുകളിലേക്ക് ദരിദ്രരായ തൊണ്ണൂറ്റിയൊമ്പതു ശതമാനത്തെയും സമരക്കൊടിയുമായി ഇറക്കിയിരിക്കുന്നു. സമ്പന്നര്‍ക്കും കോര്‍പറേറ്റ് കുത്തകകള്‍ക്കും ലാഭം കുന്നുകൂടുമ്പോള്‍ മറ്റുള്ളവര്‍ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്ന ദുരന്തദൃശ്യം എങ്ങും വലിയ പ്രതിഷേധങ്ങള്‍ ഇളക്കിവിടുകയാണ്.

മാറ്റത്തിന്റെ കാറ്റ് ഏതെങ്കിലും വന്‍കരകളിലോ രാജ്യങ്ങളിലോമാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അറബ് വസന്തമായി അത് ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും അലയടിക്കുമ്പോള്‍ യൂറോപ്പിലെ ഗ്രീസിലും ഇറ്റലിയിലും ഭരണാധികാരികളെ അധികാരഭ്രഷ്ടരാക്കിത്തീര്‍ത്തിരിക്കുന്നു. നവലിബറല്‍ നയങ്ങള്‍ അമേരിക്കയെ എത്തിച്ചിരിക്കുന്നതെവിടെയെന്ന് അന്ധമായ അമേരിക്കന്‍ ദാസ്യം പിന്തുടരുന്ന ഇന്ത്യ കാണാതിരിക്കുകയാണ്. ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രരാകുന്നു എന്നതിനെ മറച്ചുപിടിക്കാന്‍ ദാരിദ്ര്യരേഖയെ കൂടുതല്‍ താഴോട്ടേക്കാക്കാന്‍ യുപിഎ സര്‍ക്കാര്‍ മടിക്കുന്നില്ല. അഴിമതിയുടെ കാര്യത്തില്‍ കുപ്രസിദ്ധിയിലേക്കാണ് രാജ്യം കുതിക്കുന്നത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചെത്തിക്കാനും ദേശത്തിന് മുതല്‍ക്കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിനെ കേവലം നികുതിവെട്ടിപ്പുമാത്രമായി ചുരുക്കുകയാണ്. ഇരുപതുവര്‍ഷത്തെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. എണ്ണവിലനിയന്ത്രണം സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് എണ്ണക്കമ്പനികള്‍ തോന്നുംപോലെ വില കൂട്ടുകയാണ്. മരുന്നുകമ്പനികളുടെ ദാക്ഷിണ്യത്തിനു ആരോഗ്യമേഖലയെ എറിഞ്ഞുകൊടുത്തിരിക്കുന്നു. അവശ്യമരുന്നുകളുടെ വന്‍ വിലക്കയറ്റത്തിനാണ് ഇത് കാരണമാകുന്നത്.

അമേരിക്കന്‍ തകര്‍ച്ചയില്‍നിന്ന് നമ്മുടെ രാജ്യം ഒന്നും പഠിക്കുന്നില്ലെന്നുമാത്രമല്ല കൂടുതല്‍ അപകടത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണെന്നതാണ് സത്യം. കേന്ദ്രസര്‍ക്കാരിന്റെ അതേ വഴിതന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും പിന്തുടരുന്നത്. പാമൊലിന്‍ അഴിമതിയുടെ കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സത്യം കൂടുതല്‍ വെളിയില്‍ വരുമ്പോള്‍ ചിത്രത്തില്‍ തെളിയുന്നത് കുറ്റവാളിയായ ഉമ്മന്‍ചാണ്ടിയുടെ രൂപമാണ്. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ മൊഴികളുമായി പലരും രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നു. മൊഴി നിരന്തരം മാറ്റാന്‍ പണം വാരിയെറിഞ്ഞ കഥകള്‍ കൂടെ നിന്നവര്‍തന്നെ വിളിച്ചുപറയുന്നു. നിയമവ്യവസ്ഥയെത്തന്നെ അട്ടിമറിച്ച സദാചാരധ്വംസകര്‍ , ലൈംഗിക അഴിഞ്ഞാട്ടക്കാര്‍ തുടങ്ങിയവര്‍ അധികാരസ്ഥാനങ്ങളിലിരിക്കുമ്പോള്‍ കേസിന്റെ വിധി എന്തായിരിക്കുമെന്നത് സംശയാസ്പദമാകുന്നു. അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട ബാലകൃഷ്ണപിള്ള തടവുകാലത്ത് പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖചികിത്സ നടത്തുന്നു. ഒടുവില്‍ ശിക്ഷാകാലാവധി തീരുംമുമ്പ് വിട്ടയക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യസ്വാശ്രയ കച്ചവടക്കാരെ കയറൂരിവിട്ടിരിക്കുന്നു. മെറിറ്റിനെയും കോഴ്സിനെയും ക്ലാസ് കയറ്റത്തെയുമെല്ലാം അട്ടിമറിച്ചുകൊണ്ട് നിര്‍മല്‍ മാധവുമാരെ പരിപോഷിപ്പിക്കുന്നു. പ്രതിഷേധിക്കുന്നവരെ പൊലീസിനെക്കൊണ്ട് വെടിവയ്പിക്കുന്നു. വെടിവച്ചവനെ സംരക്ഷിക്കുന്നു. കേരളത്തിലെ ബഹുമാന്യരായ നേതാക്കളെ അസഭ്യം പറയാന്‍വേണ്ടി നികുതിപ്പണം ചെലവാക്കി പി സി ജോര്‍ജുമാരെ കസേരകളില്‍ കയറ്റിയിരുത്തുന്നു.

ബാലകൃഷ്ണപിള്ളയും മകന്‍ ഗണേശ്കുമാറും കുറ്റകൃത്യങ്ങളില്‍ പുതിയ മാര്‍ഗങ്ങള്‍ തങ്ങളുടെ വിദ്യാലയങ്ങളിലെ അധ്യാപകരുടെമേല്‍ പരീക്ഷിക്കുന്നു. നാടെങ്ങും മദ്യക്കച്ചവടം തഴയ്ക്കുന്നു; കൈക്കൂലി വാങ്ങി ബാര്‍ഹോട്ടലുകള്‍ തുറക്കുന്നു. ഗുണ്ടാ നേതാക്കന്മാര്‍ എംപിമാരാകുമ്പോള്‍ അവരുടെ ഗണ്‍മാന്മാര്‍ നിരപരാധികളെ തെരുവില്‍ അടിച്ചുകൊല്ലുന്നു. കേരളമിങ്ങനെ ദിനംപ്രതി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനജീവിതം വിലക്കയറ്റത്താല്‍ അത്യന്തം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. ഈ കാലയളവിലാണ് ധീരോദാത്തമായ രക്തസാക്ഷിത്വങ്ങളുടെ മഹാസ്മരണയുമായി നവംബര്‍ 25 കടന്നുവരുന്നത്. പോരാട്ടമല്ലാതെ പോംവഴിയില്ലെന്ന ചരിത്രപാഠവുമാണ് കൂത്തുപറമ്പ് രക്തസാക്ഷിദിനം ഓര്‍മിപ്പിക്കുന്നത്. ഒരു പോരാട്ടവും ഒരു രക്തസാക്ഷിത്വവും വൃഥാവിലാകില്ലെന്ന സത്യം നവംബര്‍ 25 നമ്മെ പഠിപ്പിക്കുന്നു. ആ കരുത്തില്‍ നാം ഈ ദുരിതങ്ങളെ അതിജീവിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

*
ടി വി രാജേഷ് ദേശാഭിമാനി 25 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കൂത്തുപറമ്പിലെ ധീരരക്തസാക്ഷിത്വങ്ങള്‍ക്ക് പതിനേഴ് സംവത്സരം പൂര്‍ത്തിയാവുകയാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ നടന്ന നഗ്നമായ അധികാര ദുര്‍വിനിയോഗത്തിനും സ്വകാര്യവല്‍ക്കരണത്തിനുമെതിരെ നടന്ന ധീരോദാത്ത പോരാട്ടങ്ങളുടെ ചരിത്രത്തില്‍ രക്തത്തിലെഴുതിയ മഹത്തായ അധ്യായമായിരുന്നു അത്. ധീരരക്തസാക്ഷികള്‍ രാജീവന്റെയും ബാബുവിന്റെയും മധുവിന്റെയും റോഷന്റെയും ഷിബുലാലിന്റെയും ജീവത്യാഗം കൂത്തുപറമ്പിനെ ചരിത്രത്തിലേക്കുയര്‍ത്തി. പോരാട്ടങ്ങള്‍ക്ക് ആവേശമായി ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പന്‍ ഇന്നും നമ്മോടൊപ്പമുണ്ട്. നവലിബറല്‍ നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന പ്രവര്‍ത്തനങ്ങളുമായി വലതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുപോയ ആ കാലത്ത്, പരിയാരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഏതാനും സ്വകാര്യവ്യക്തികള്‍ക്ക് ലാഭം കൊയ്യാന്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ചു. അന്നത്തെ സഹകരണവകുപ്പുമന്ത്രി എം വി രാഘവനും മുഖ്യമന്ത്രി കെ കരുണാകരനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും വ്യക്തികളെന്ന നിലയിലാണ് മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥത കൈയാളിയത്. ഉയര്‍ന്നുവന്ന വിമര്‍ശങ്ങളെയും എതിര്‍പ്പുകളെയും പരിഗണിക്കാതെ, തിരുത്തുകള്‍ക്ക് തയ്യാറാകാതെ, പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഭരണക്കാര്‍ ശ്രമിച്ചത്. ഇത് സ്വാഭാവികമായും സമരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടാക്കി.