Thursday, April 26, 2012

ഭൂമിദാനം സര്‍ക്കാര്‍ നയമോ?

തൃശൂര്‍ മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലകളിലെ ഉന്നത വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി 1967 ലെ ഇ എം എസ് സര്‍ക്കാരാണ് കലിക്കറ്റ് സര്‍വകലാശാല രൂപീകരിച്ചത്. കേരളത്തിലെ രണ്ടാമത്തെ സര്‍വകലാശാല. ഉന്നത വിദ്യാഭ്യാസരംഗത്ത് വടക്കന്‍ കേരളത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനുള്ള ഈ മഹത്സംരംഭത്തെ ജനങ്ങള്‍ സര്‍വാത്മനാ സ്വാഗതംചെയ്തു. സര്‍വകലാശാലയുടെ ഭാവിവികസനംകൂടി ലക്ഷ്യമിട്ട് വിശാലമായ ക്യാമ്പസ് സ്ഥാപിക്കാന്‍ തേഞ്ഞിപ്പലത്തെ ജനങ്ങള്‍ ഉദാരമനസ്കതയോടെ സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധരായി. ദേശീയപാതയോരത്ത് ഇരുവശങ്ങളിലുമായി എണ്ണൂറേക്കറോളം സ്ഥലം ക്യാമ്പസായി ഉള്ള, രാജ്യത്തെ പ്രധാന സര്‍വകലാശാലകളിലൊന്നായി കലിക്കറ്റ് സ്ഥാപിതമായതങ്ങനെയാണ്. പഠന വകുപ്പുകളും ഭരണവിഭാഗവും പരീക്ഷാവിഭാഗവുമെല്ലാം ഒരേ ക്യാമ്പസില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് 1968ല്‍ അത് വിഭാവനംചെയ്തപ്പോഴുള്ള വിശാലവീക്ഷണവും ജനങ്ങള്‍ നല്‍കിയ സഹകരണവുംകൊണ്ടാണ്.

സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് അഭിമാനമുയര്‍ത്തിപ്പിടിച്ച ആ സര്‍വകലാശാലയാണ് സിന്‍ഡിക്കറ്റിന്റെയും വൈസ് ചാന്‍സലറുടെയും അവരുടെ രക്ഷാധികാരികളായ സംസ്ഥാന സര്‍ക്കാരിന്റെയും സ്വാര്‍ഥതയും സങ്കുചിതത്വവും മൂക്കിനപ്പുറം കാണാന്‍ കഴിയാത്ത സാമൂഹ്യബോധനിലവാരവും കാരണം ദൂഷിതവൃത്തത്തിലായത്.

ചൊവ്വാഴ്ച ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം മുമ്പത്തെ മൂന്ന് യോഗങ്ങള്‍ കൈക്കൊണ്ട ഭൂമികൈമാറ്റ തീരുമാനങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതോടെ പ്രശ്നങ്ങള്‍ തീര്‍ന്നുവെന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്. തീരുമാനം ശരിയായിരുന്നുവെങ്കിലും ജനങ്ങളെ അത് ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതു കാരണം ഭൂമികൈമാറ്റം വേണ്ടെന്നു വയ്ക്കുകയാണെന്നും ഇനി തന്റെ സര്‍വീസ് കാലത്ത് ഇത്തരം വികസനപ്രവര്‍ത്തനങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുന്നുവെന്നുമാണ് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഈ പ്രസ്താവത്തില്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, താന്‍ നടത്തിയത് വികസനമാണെന്ന അവകാശവാദം, രണ്ട്, താന്‍ വൈസ് ചാന്‍സലറായി തുടരുമെന്ന്. ഭരണരംഗത്തും അക്കാദമിക്രംഗത്തും ഒരുപോലെ മികവ് തെളിയിച്ച, വിദ്യാഭ്യാസ വികസനത്തിന് നേതൃത്വം നല്‍കിയ പ്രമുഖര്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്നും ആ കസേര തനിക്ക് യോജിക്കില്ലെന്നുമുള്ള തിരിച്ചറിവ് വൈസ് ചാന്‍സലര്‍ക്ക് ഇപ്പോഴും ഉണ്ടായിട്ടില്ലെന്നര്‍ഥം.

വിദ്യാഭ്യാസമന്ത്രി മുസ്ലിംലീഗുകാരന്‍. വിദ്യാഭ്യാസ വകുപ്പിലാണെങ്കില്‍ സമ്പൂര്‍ണ ലീഗ്വല്‍ക്കരണം. കലിക്കറ്റ് വാഴ്സിറ്റിയിലും ലീഗ്വല്‍ക്കരണം നടത്താന്‍ കണ്ടുപിടിച്ച മാര്‍ഗം ലീഗിന് ഭൂരിപക്ഷമുള്ള വിധത്തില്‍ നോമിനേറ്റഡ് സിന്‍ഡിക്കറ്റുണ്ടാക്കലാണ്. വൈസ് ചാന്‍സലറായി കോളേജില്‍ പോകാത്ത ലീഗുകാരനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ നിയമിക്കലാണ്. കോണ്‍ഗ്രസുകാര്‍ക്ക് ലജ്ജ തോന്നിയതുകൊണ്ട് പേടിച്ചുപേടിച്ച് അവര്‍ അനൗചിത്യം ശ്രദ്ധയില്‍പ്പെടുത്തി. അങ്ങനെയാണ് കാര്‍ഷിക സര്‍വകലാശാലാ അധ്യാപകനായ തനിക്ക് വൈസ് ചാന്‍സലറാവാന്‍ അവസരം ലഭിച്ചത്. അങ്ങനെയാവുമ്പോള്‍ താന്‍ എന്താണ് ചെയ്യേണ്ടത്, ലീഗുകാര്‍ പറയുന്നതെന്തോ, അവര്‍ ആഗ്രഹിക്കുന്നതെന്തോ, അത് ചെയ്യുക. ലീഗ് ആഗ്രഹിക്കുന്ന രീതിയില്‍ വികസനപ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി, കൃഷി അധ്യാപകനായ വൈസ് ചാന്‍സലര്‍ ആദ്യംചെയ്തത് വനശീകരണമാണ്. സര്‍കലാശാലയുടെ എണ്ണൂറേക്കര്‍ ക്യാമ്പസില്‍ നിറയെ കെട്ടിടങ്ങളോ നിര്‍മിതികളോ ആണല്ലോ വേണ്ടത്, വള്ളിപ്പടര്‍പ്പുകളും അടിക്കാടുകളും ജൈവ-സസ്യ വൈവിധ്യവും നിലനിര്‍ത്തുന്നത് ദേശീയനഷ്ടമല്ലേ? ഈ ചിന്ത നയിച്ച വൈസ് ചാന്‍സലറും നോമിനേറ്റഡ് സിന്‍ഡിക്കറ്റും കാടുകള്‍ വെട്ടിനശിപ്പിക്കുകയും കത്തിക്കുകയും അപ്രായോഗികമായ കൃഷി ഇറക്കുകയുമായിരുന്നു. സുഗതകുമാരിയെപ്പോലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രസാഹിത്യ പരിഷത്തുമെല്ലാം പ്രതിഷേധിച്ചത് ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ജൈവ വൈവിധ്യ ബോര്‍ഡ് നോട്ടീസയക്കുന്നിടത്തോളമെത്തി കാര്യങ്ങള്‍. സസ്യ-ജൈവ വൈവിധ്യം നശിപ്പിക്കലും ജലസ്രോതസ്സുകള്‍ അടയ്ക്കലുമെല്ലാം വിസിയും സിന്‍ഡിക്കറ്റും വിഭാവനംചെയ്ത വികസനം നടപ്പാക്കാനാണ്. സര്‍വകലാശാലാ ഭൂമി കുംഭകോണം നടത്തുക, അവിടെ കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുക, റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ വിഹാരരംഗമാക്കി സര്‍വകലാശാല ക്യാമ്പസിനെ മാറ്റുക- ഇതാണ് വികസനം.

ഇതിന് മുഖ്യമായ ഒരു തടസ്സമുള്ളത്, സാമൂഹ്യബോധവും രാഷ്ട്രീയബോധവുമുള്ള അധ്യാപക-വിദ്യാര്‍ഥി-എംപ്ലോയീസ് സംഘടനകളും വ്യക്തികളുമാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധമുയരുക സ്വാഭാവികമാണ്. ധൈഷണിക-സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവരുള്‍പ്പെട്ട പ്രബുദ്ധമായ ക്യാമ്പസ് പ്രക്ഷുബ്ധമാകും. ക്യാമ്പസിനെ സ്വകാര്യവല്‍ക്കരിക്കാനും ക്രമത്തില്‍ ലീഗുവല്‍ക്കരിക്കാനും സര്‍വകലാശാല എന്ന പേരിന്റെ ഔന്നത്യം നശിപ്പിക്കുന്നതിനും എതിരെ വലിയ സമരങ്ങളുണ്ടാകും. അതു തടയുന്നതിനാണ് തനിക്കെതിരെ വധശ്രമം നടന്നുവെന്നവകാശപ്പെട്ട് വൈസ് ചാന്‍സലര്‍ ഹൈക്കോടതിയെ സമീപിച്ചത്. സര്‍വകലാശാല കെട്ടിടങ്ങളുടെ ഇരുനൂറ് മീറ്റര്‍ ചുറ്റളവില്‍ സമരങ്ങള്‍ പാടില്ല എന്ന ഇടക്കാല വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഇടക്കാല വിധി ആയുധമാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വൈസ് ചാന്‍സലര്‍ ചെയ്തത്. പരക്കെ സ്ഥലംമാറ്റം, സീറ്റ് മാറ്റം, യോഗങ്ങളും ജാഥകളും സംവാദങ്ങളും കലാപരിപാടികളും സാംസ്കാരിക കൂട്ടായ്മകളും പാടില്ല. ജീവനക്കാരെയും വിദ്യാര്‍ഥികളെയും അധ്യാപകരെയും നിരീക്ഷിക്കാന്‍ ഗസ്റ്റപ്പോ മോഡലില്‍ പുതിയ സെക്യൂരിറ്റിക്കാര്‍, ക്യാമ്പസ് നിറയെ ക്യാമറകള്‍, ഹോസ്റ്റല്‍ മുറികളില്‍ റെയ്ഡ്- ഇങ്ങനെ തികച്ചും അസ്വസ്ഥമായ അന്തരീക്ഷമാണ് വൈസ് ചാന്‍സലര്‍ സൃഷ്ടിച്ചത്.

കാലടി ശങ്കരാചാര്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും അഖിലേന്ത്യാ പ്രശസ്തനായ ചരിത്രകാരനുമായ ഡോ. കെ എന്‍ പണിക്കര്‍ക്ക് പ്രഭാഷണം നടത്തുന്നതിനുള്ള അനുമതി നിഷേധിക്കുകയും അദ്ദേഹം അത് ലംഘിക്കുകയും ചെയ്തതോടെ സര്‍വകലാശാലയിലെ ഫാസിസം ഫ്രണ്ട്ലൈന്‍ പോലുള്ള പ്രസിദ്ധീകരണങ്ങള്‍ വലിയ വാര്‍ത്തയാക്കി. മറ്റൊരു സര്‍വകലാശാലയിലും കേട്ടുകേള്‍വിപോലുമില്ലാത്ത അസഹിഷ്ണുതയും അഹന്തയും എന്നിട്ടും വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത വൈസ് ചാന്‍സലര്‍ പിന്നീട് ചെയ്തത് കൂട്ട മെമ്മോയും കാരണം കാണിക്കല്‍ നോട്ടീസും അയക്കലാണ്. ഫെബ്രുവരി 28ന്റെ അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ പ്രചാരണാര്‍ഥം പ്രകടനം നടത്തിയ 138 പേര്‍ക്ക് മെമ്മോ. പ്രസംഗിച്ച ഡോ. കെ എം അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഷോ കോസ്. വൈസ് ചാന്‍സലര്‍ ക്യാമ്പസില്‍ കടന്നുവരുമ്പോള്‍ പശുമേയുന്നതു കണ്ടതിന് സെക്യൂരിറ്റിക്കാരുടെ കൂലി കട്ട്- സര്‍വകലാശാലയില്‍ അച്ചടക്കം വേണം, അധ്യാപനം കൃത്യമായി നടക്കണം, ഗവേഷണം കൃത്യമായി നടക്കണം. അതിനുവേണ്ട ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം അടിയന്തരാവസ്ഥ മോഡല്‍ നടപ്പാക്കുകയായിരുന്നു. സൂചിപ്പിച്ചത്, ലീഗിന്റെയും നോമിനേറ്റഡ് സിന്‍ഡിക്കറ്റിന്റെയും വികസനതാല്‍പ്പര്യം നടപ്പാക്കുന്നതിന് പശ്ചാത്തലം സജ്ജമാക്കാനാണ് അടിയന്തരാവസ്ഥ നടപ്പാക്കിയതെന്നാണ്.

എന്തായിരുന്നു വികസനം? പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന് സ്വാശ്രയ സ്ഥാപനങ്ങള്‍ നിര്‍മിച്ചുനടത്താന്‍ പത്തേക്കര്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി തട്ടിപ്പടച്ചുണ്ടാക്കിയ കടലാസ് സംഘടനയ്ക്ക് ബാഡ്മിന്റണ്‍ കോര്‍ട്ടും അനുബന്ധങ്ങളുമുണ്ടാക്കാന്‍ മൂന്നേക്കര്‍, മന്ത്രി എം കെ മുനീറിന്റെ സഹോദരീ ഭര്‍ത്താവ് ഹംസ ചെയര്‍മാനായ കടലാസ് സംഘടനയുമായി ചേര്‍ന്ന് പിപിപി ആയി സ്പോര്‍ട്സ് കോംപ്ലക്സ്- അതിന് 25 ഏക്കര്‍. മുത്തൂറ്റിന്റെ ഒരു ഗ്രൂപ്പ് സര്‍വകലാശാലയില്‍ ചെയര്‍ സ്ഥാപിക്കാന്‍ അപേക്ഷിച്ചപ്പോള്‍ നിങ്ങള്‍ക്ക് ക്യാമ്പസില്‍ ഒരു സ്വാശ്രയസ്ഥാപനംതന്നെ തുടങ്ങിക്കൂടേ എന്ന ഉദാര മറുപടിയാണത്രെ വിസിയില്‍നിന്നുണ്ടായത്. സര്‍വകലാശാല ക്യാമ്പസ് സ്വകാര്യവല്‍ക്കരിക്കുക, ലീഗുവല്‍ക്കരിക്കുക എന്നിവയ്ക്കു പുറമെ സര്‍വകലാശാലയ്ക്ക് കീഴില്‍ പുതുതായി 36 സ്വാശ്രയ കോളേജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാനും നോമിനേറ്റഡ് സിന്‍ഡിക്കറ്റിന്റെ മാര്‍ച്ച് 27നു ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ 36ല്‍ 28 ഉം ലീഗുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള ട്രസ്റ്റുകളോ സൊസൈറ്റികളോ ആണ്. ഒരു പരിശോധനയും കൂടാതെ ലീഗുകാര്‍ക്ക് കോളേജുകള്‍. ഈ ലീഗുവല്‍ക്കരണത്തിന്റെ ഫലം ആശാസ്യമാണെന്ന് സഹിഷ്ണുതയുള്ള ലീഗുകാര്‍പോലും അവകാശപ്പെടില്ല. ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് ഭൂമി കൈമാറ്റം റദ്ദാക്കണമെന്നും വൈസ് ചാന്‍സലറെയും സിന്‍ഡിക്കറ്റിനെയും പിരിച്ചുവിടണമെന്നും അഭ്യര്‍ഥിച്ച് ചാന്‍സലറായ ഗവര്‍ണര്‍ക്ക് തിങ്കളാഴ്ച ഞാന്‍ കത്ത് നല്‍കിയത്. 14 അംഗ സിന്‍ഡിക്കറ്റില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിട്ടും ഭൂമി കൈമാറ്റത്തിന് ശഠിച്ച 11 അംഗങ്ങള്‍ക്ക് പെട്ടെന്ന് ബോധോദയമുണ്ടായി. ഭൂമിദാനം തല്‍ക്കാലം മരവിപ്പിക്കാന്‍ 11 സിന്‍ഡിക്കറ്റ് അംഗങ്ങള്‍ അന്ന് വൈകിട്ട് യോഗം ചേര്‍ന്ന് വിസിയോടാവശ്യപ്പെടുകയും പിറ്റേന്ന് സിന്‍ഡിക്കറ്റ് സമ്പൂര്‍ണയോഗം ഭൂമിദാനം റദ്ദാക്കുകയുംചെയ്തിരിക്കുന്നു. അതിനൊപ്പം ഒന്നുകൂടി ചെയ്തു. സര്‍വകലാശാലയുടെകൂടി ആവശ്യത്തിന് ബസ്സ്റ്റാന്‍ഡുണ്ടാക്കാന്‍ സര്‍വകലാശാല നിലകൊള്ളുന്ന പഞ്ചായത്തിന് മുന്‍ സിന്‍ഡിക്കറ്റ് ഒരേക്കര്‍ നല്‍കിയത് പിന്‍വലിക്കാനും തീരുമാനിച്ചു. രണ്ടും ഒരേ പോലെയാണെന്ന മട്ടില്‍.

ആ നാട്ടിലെ ജനങ്ങളുടെ സ്വത്തുകൊണ്ടാണ് സര്‍വകലാശാല ഉണ്ടാക്കിയതെന്നത് വിസ്മരിച്ചാണ് വിസിയുടെ തലതിരിഞ്ഞ തീരുമാനം. പറഞ്ഞുവന്നത് കലിക്കറ്റ് സര്‍വകലാശാലയില്‍ ഭൂമികൈമാറ്റം പിന്‍വലിച്ചതോടെ പ്രശ്നം തീര്‍ന്നില്ലെന്നാണ്. ഞാന്‍ നല്‍കിയ കത്തിലെ മറ്റാവശ്യങ്ങള്‍ പരിഗണിച്ച് ചാന്‍സലര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നാണ് പ്രത്യാശ. ഭൂമി കുംഭകോണം സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്. സര്‍വകലാശാലയിലെ ജനാധിപത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണം, പുതിയ സിന്‍ഡിക്കറ്റും വിസിയും വന്നശേഷം നടത്തിയ നിയമവിരുദ്ധ നിയമനങ്ങള്‍ റദ്ദാക്കണം, സര്‍വകലാശാലയെ അധഃപതിപ്പിക്കാന്‍ ശ്രമിച്ച വൈസ് ചാന്‍സലറെയും നോമിനേറ്റഡ് സിന്‍ഡിക്കറ്റിനെയും നീക്കംചെയ്യണം. അതിനേക്കാളുപരി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ട വിഷയമുണ്ട്. സര്‍വകലാശാല ക്യാമ്പസുകളില്‍ സ്വകാര്യ- സ്വാശ്രയ സ്ഥാപനങ്ങള്‍ സ്ഥാപിക്കലും അതിനായി സ്ഥലം വിട്ടുനല്‍കലും സര്‍ക്കാര്‍നയമാണോ എന്ന് വ്യക്തമാക്കണം.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 26 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തൃശൂര്‍ മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലകളിലെ ഉന്നത വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി 1967 ലെ ഇ എം എസ് സര്‍ക്കാരാണ് കലിക്കറ്റ് സര്‍വകലാശാല രൂപീകരിച്ചത്. കേരളത്തിലെ രണ്ടാമത്തെ സര്‍വകലാശാല. ഉന്നത വിദ്യാഭ്യാസരംഗത്ത് വടക്കന്‍ കേരളത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനുള്ള ഈ മഹത്സംരംഭത്തെ ജനങ്ങള്‍ സര്‍വാത്മനാ സ്വാഗതംചെയ്തു. സര്‍വകലാശാലയുടെ ഭാവിവികസനംകൂടി ലക്ഷ്യമിട്ട് വിശാലമായ ക്യാമ്പസ് സ്ഥാപിക്കാന്‍ തേഞ്ഞിപ്പലത്തെ ജനങ്ങള്‍ ഉദാരമനസ്കതയോടെ സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധരായി. ദേശീയപാതയോരത്ത് ഇരുവശങ്ങളിലുമായി എണ്ണൂറേക്കറോളം സ്ഥലം ക്യാമ്പസായി ഉള്ള, രാജ്യത്തെ പ്രധാന സര്‍വകലാശാലകളിലൊന്നായി കലിക്കറ്റ് സ്ഥാപിതമായതങ്ങനെയാണ്. പഠന വകുപ്പുകളും ഭരണവിഭാഗവും പരീക്ഷാവിഭാഗവുമെല്ലാം ഒരേ ക്യാമ്പസില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് 1968ല്‍ അത് വിഭാവനംചെയ്തപ്പോഴുള്ള വിശാലവീക്ഷണവും ജനങ്ങള്‍ നല്‍കിയ സഹകരണവുംകൊണ്ടാണ്.