Friday, May 4, 2012

അവസാനിക്കാത്ത അടിമത്തബോധം

തിരമാലകളോട് മല്ലിട്ട്, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ കടല്‍ത്തീരമുള്ള കേരളത്തില്‍ പതിനൊന്ന് ലക്ഷത്തോളം കുടുംബങ്ങളാണ് മീന്‍പിടിത്തം കൊണ്ട് ഉപജീവനം നടത്തുന്നത്. കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലുമായി മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ സ്വന്തം ജീവനോപാധി കണ്ടെത്തുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി അഹോരാത്രം പാടുപെടുകയാണ്. സംസ്ഥാനത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്നതിലും മത്സ്യത്തൊഴിലാളികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എന്നാല്‍, കടലില്‍ പോകുന്ന തൊഴിലാളികളുടെ ജീവിതം ഇന്ന് കടുത്ത ഭീഷണിയിലാണ്. ഏപ്രില്‍ 28ന് കേരളത്തിന്റെ തീരദേശത്ത് കക്ഷിരാഷ്ട്രീയഭേദമെന്യേ ജനങ്ങള്‍ ഒത്തുചേര്‍ന്ന് മനുഷ്യസാഗരം സൃഷ്ടിച്ചത് ഈ സാഹചര്യത്തിലാണ്. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ശക്തികള്‍ക്കെതിരായ താക്കീതായിരുന്നു മനുഷ്യസാഗരം.

ഫെബ്രുവരി 15ന് അമ്പലപ്പുഴയ്ക്കടുത്ത് കേരളത്തിന്റെ തീരക്കടലില്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ സൈനികര്‍ പൈശാചികമായി വെടിവച്ചുകൊന്നു. ഏതാനും ദിവസത്തിനുശേഷം ഇന്ത്യന്‍ ചരക്കുകപ്പല്‍ കേരളത്തിലെ മീന്‍പിടിത്ത ബോട്ടില്‍ ഇടിച്ച് അഞ്ചുപേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരദേശത്ത് മനുഷ്യസാഗരം തീര്‍ത്ത് പ്രതിഷേധമുയര്‍ത്തിയത്. ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്‍റിക്കാ ലെക്സി അനധികൃതമായി കേരളത്തിന്റെ തീരക്കടലില്‍ പ്രവേശിച്ച് കേരളത്തിലെ മീന്‍പിടിത്ത ബോട്ടിലെ രണ്ടുതൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം മനുഷ്യത്വരഹിതവും നിയമവിരുദ്ധവും കൊലയാളികള്‍ക്കനുകൂലവുമാണെന്ന് തെളിഞ്ഞു. സുപ്രീംകോടതി ഇതുസംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. കൊല്ലപ്പെട്ടവരോടല്ല, കൊന്നവരോടാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യം എന്നത് ആദ്യമേ പ്രകടമായ കാര്യമാണ്.

"ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ക്ക് ഒരബദ്ധം പറ്റിപ്പോയി, മരിച്ചവര്‍ മരിച്ചു; അതിന് വെടിവച്ചവരെയും കപ്പലിലെ മറ്റ് ബന്ധപ്പെട്ടവരെയും കഷ്ടപ്പെടുത്തുന്നത് ശരിയോ, അവരോട് സഹാനുഭൂതി കാട്ടുകയല്ലേ വേണ്ടത്, അതല്ലേ മര്യാദ" എന്ന മട്ടില്‍ സാമാന്യബോധം സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് അവര്‍ ആദ്യം നോക്കിയത്. കര്‍ദിനാള്‍ ആലഞ്ചേരി, കേന്ദ്രമന്ത്രി കെ വി തോമസിന്റെ സാന്നിധ്യത്തില്‍ ഇറ്റലിയിലെ റോമില്‍ നടത്തിയ പ്രതികരണത്തില്‍ ഈ സ്വരമുണ്ടായിരുന്നു. തന്നെ തെറ്റായി ഉദ്ധരിക്കുകയായിരുന്നെന്നും അതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി. പിറവം ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതിനാലാണ് കപ്പലിലെ കൊലയാളികള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായതെന്നും കേസെടുത്തില്ലെങ്കില്‍ പ്രതിപക്ഷം മുതലെടുപ്പ് നടത്തുമെന്നും റോമില്‍വച്ച് കര്‍ദിനാളിന്റെ പ്രസ്താവനയുണ്ടായതായി വാര്‍ത്ത വന്നു. മന്ത്രി കെ വി തോമസ് അന്ന് റോമിലുണ്ടായിരുന്നു. പിന്നീട് പ്രതികളെ കാണാന്‍ ഇറ്റാലിയന്‍ മന്ത്രി കൊല്ലത്ത് വന്നപ്പോഴും മന്ത്രി കെ വി തോമസ് അവിടെ എത്തിയതായി വാര്‍ത്ത വന്നു. കേസ് അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചന ആദ്യഘട്ടത്തില്‍ത്തന്നെ തുടങ്ങിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കപ്പല്‍ കൊലപാതകത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദമെന്യേ ശക്തമായ ജനരോഷമുയരുകയും പള്ളിയും മതസംഘടനകളുമുള്‍പ്പെടെ കൊലയാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തിറങ്ങുകയും ചെയ്തതോടെ നില്‍ക്കക്കള്ളിയില്ലാതായ സംസ്ഥാന സര്‍ക്കാര്‍ മനസില്ലാമനസ്സോടെയാണെങ്കിലും നടപടികളിലേക്ക് നീങ്ങി. സംഭവം നടന്ന് നാല് ദിവസത്തിനുശേഷം കൊലയാളികളെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പൊലീസ് നിര്‍ബന്ധിതരായി. എന്നിട്ടും കപ്പല്‍ പരിശോധിക്കാനും തോക്ക് പിടിച്ചെടുക്കാനും പത്തുദിവസമെടുത്തു. ക്യാപ്റ്റനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. മാത്രമല്ല, വെടിവയ്പ്പിനിരയായ ബോട്ടില്‍ കടന്ന് പരിശോധന നടത്താന്‍ ഇറ്റാലിയന്‍ സൈനികരെ അനുവദിച്ചു. അറസ്റ്റിലായ കൊലയാളികളെ രണ്ടാഴ്ചയോളം കൊച്ചിയില്‍ സിഐഎസ്എഫിന്റെ ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചു. ഇങ്ങനെ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ ഉത്സാഹംതന്നെ കാട്ടി. ശക്തമായ നടപടി സ്വീകരിക്കുമെന്ന് പുറമേക്ക് വീമ്പടിക്കുകയും ചെയ്തു. ഒരുഭാഗത്ത് ഇന്ത്യന്‍ നിയമപ്രകാരം കേസ് മുന്നോട്ട് കൊണ്ടുപോകുമെന്ന് പറയുകയും രഹസ്യമായി കൊലയാളികള്‍ക്ക് ഊരിപ്പോകാന്‍ പാകത്തില്‍ നടപടികള്‍ നീക്കുകയുമായിരുന്നു കേന്ദ്രസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍.

എന്‍റിക്കാ ലെക്സി അതിന്റെ ഉടമകള്‍ക്ക് വീട്ടുകൊടുക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടപ്പോള്‍ അപ്പീല്‍ പോയത് സംസ്ഥാന സര്‍ക്കാരല്ല, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ്. കപ്പല്‍ വിട്ടുനല്‍കണമെന്ന ഉടമകളുടെ ആവശ്യം പരിഗണിക്കുന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പൂര്‍ണരൂപത്തില്‍ കൂറുമാറ്റം പ്രഖ്യാപിച്ചു. വെടിവയ്പ്പ് നടന്നത്, അന്താരാഷ്ട്ര കപ്പല്‍ ചാലിലാണെന്നും അവിടെ കേരളസര്‍ക്കാരിന് ഒരു അവകാശവുമില്ലെന്നും കൊലയാളികള്‍ക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും നിയമവിരുദ്ധമാണെന്നും ആണ് കേന്ദ്രത്തിന്റെ വക്കീല്‍ പറഞ്ഞത്. കൊല്ലപ്പെട്ടത് ഇന്ത്യന്‍ പൗരന്മാരാണെന്നത് പോലും മറന്നുകൊണ്ടാണോ ഈ പറച്ചിലെന്ന് നീരസത്തോടെ സുപ്രീംകോടതി ചോദിക്കുന്ന സ്ഥിതിയുണ്ടായി. കേരള സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വ. എം ടി ജോര്‍ജാകട്ടെ ആ ഘട്ടത്തില്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയും ചെയ്തു. അങ്ങനെ ചെയ്യാനാകും അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ചട്ടംകെട്ടിയിട്ടുണ്ടാകുക. കാരണം പതിവായി ഈ കേസില്‍ ഹാജരാകുന്ന സ്റ്റാന്‍ഡിങ് കോണ്‍സലായ രമേശ്ബാബുവിനെ അകാരണമായി മാറ്റി കേസ് പരിഗണിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് ജോര്‍ജിനെ ചുമതലപ്പെടുത്തിയതാണല്ലോ. കേസ് തോറ്റുകൊടുക്കലാകണം അദ്ദേഹത്തില്‍ അര്‍പ്പിതമായ ചുമതല!

കൊലയാളികള്‍ക്കെതിരെ ക്രിമിനല്‍ കേസ് നടന്നുകൊണ്ടിരിക്കെ നഷ്ടപരിഹാരക്കേസ് ഒത്തുതീര്‍പ്പാക്കുന്നതാണ് അടുത്തഘട്ടം ഗൂഢാലോചന. കേസ് അട്ടിമറിക്കുന്നതിന് ഇറ്റാലിയന്‍ അധികാരികള്‍ക്കും അവിടത്തെ പുരോഹിതര്‍ക്കും എല്ലാ സൗകര്യവും ഒത്താശയും ഇവിടെനിന്നുണ്ടായി. അതിന് ദല്ലാളന്മാര്‍ ഒരു മടിയും കൂടാതെ രംഗത്തുവന്നു. ഔദ്യോഗികമായി ഇന്ത്യന്‍ സര്‍ക്കാര്‍ അറിയാതെ ഒരു വിദേശസര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാരുമായി ഇന്ത്യാരാജ്യത്ത് വിലപേശല്‍ നടത്തുകയും നക്കാപ്പിച്ച നല്‍കി കേസ് അട്ടിമറിക്കുകയുംചെയ്യുന്ന ഞെട്ടിക്കുന്നതും അപഹാസ്യവുമായ സംഗതികളാണ് പിന്നീട് അരങ്ങേറിയത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെല്ലാം മൗനാനുവാദം നല്‍കി പ്രോത്സാഹിപ്പിച്ചു. കേവലം 17 ലക്ഷം രൂപകൊടുത്ത് ബോട്ടുടമയുടെ മൊഴിമാറ്റിക്കാനും ഇറ്റലിക്ക് കഴിഞ്ഞു. തന്റെ ബോട്ടിന്റേതാണ് കുഴപ്പമെന്നും കൊല്ലപ്പെട്ട തന്റെ സഹപ്രവര്‍ത്തകരുടെ ഭാഗത്താണ് പിഴവെന്നും എഴുതിക്കൊടുത്ത് ബോട്ടുടമ രാജ്യത്തെതന്നെ അപമാനിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ നിന്ദ്യമായ ഈ പ്രഹസനത്തെയാണ് ആദ്യം ഹൈക്കോടതി വിമര്‍ശിച്ചതും പിന്നീട് സുപ്രീംകോടതി ശക്തമായി അപലപിച്ചതും. സായിപ്പിന്റെ പണം കണ്ടപ്പോള്‍ എല്ലാം മറന്നു അല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായും ബോട്ടുടമയുമായും ഇറ്റലിക്കാര്‍ ഉണ്ടാക്കിയ കരാര്‍ നിയമവിരുദ്ധവും അപമാനകരവുമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഈ സംഭവം രാജ്യാന്തരതലത്തില്‍തന്നെ ഇന്ത്യക്ക് അപമാനം വരുത്തിവച്ചിരിക്കുകയാണ്. സ്വന്തം അധികാരാതിര്‍ത്തിയില്‍ പ്രവേശിച്ച് കൊലനടത്തിയവരെ സഹായിക്കാന്‍ സ്വന്തം പൗരന്മാരെ ഒറ്റുകൊടുക്കുന്നവരാണ് ഇന്ത്യന്‍ അധികൃതര്‍ എന്ന തോന്നലല്ലേ ഇറ്റലിയില്‍പോലും ഉണ്ടായിട്ടുണ്ടാകുക? ഒരുതരം അടിമത്തബോധവും ആത്മാഭിമാനമില്ലായ്മയുമല്ലേ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്?

ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ടവര്‍ നടത്തിയ ഗൂഢാലോചനകളിലേക്കും കേസ് അട്ടിമറിക്കുന്നതിനുള്ള ആസൂത്രണത്തിലേക്കുമാണ്. സുപ്രീംകോടതി തന്നെ ഇക്കാര്യത്തില്‍ ശക്തമായി ഇടപെട്ട സാഹചര്യത്തില്‍ സമഗ്രമായ ഒരന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമായിരിക്കുന്നു. എന്‍റിക്കാ ലെക്സി സംഭവത്തിന്റെയും പ്രഭുദയ സംഭവത്തിന്റെയും പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഏപ്രില്‍ 28ന് തീരദേശജനത മനുഷ്യസാഗരത്തിലൂടെ ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍നിന്ന് മാറി തീരക്കടലിലേക്ക് കടന്ന് ചരക്കുകപ്പലുകള്‍ സഞ്ചരിക്കുന്നത് തടയുകയാണാവശ്യം. അനധികൃതമായി തീരക്കടലിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകണം.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 03 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തിരമാലകളോട് മല്ലിട്ട്, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ കടല്‍ത്തീരമുള്ള കേരളത്തില്‍ പതിനൊന്ന് ലക്ഷത്തോളം കുടുംബങ്ങളാണ് മീന്‍പിടിത്തം കൊണ്ട് ഉപജീവനം നടത്തുന്നത്. കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലുമായി മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ സ്വന്തം ജീവനോപാധി കണ്ടെത്തുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി അഹോരാത്രം പാടുപെടുകയാണ്. സംസ്ഥാനത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്നതിലും മത്സ്യത്തൊഴിലാളികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എന്നാല്‍, കടലില്‍ പോകുന്ന തൊഴിലാളികളുടെ ജീവിതം ഇന്ന് കടുത്ത ഭീഷണിയിലാണ്. ഏപ്രില്‍ 28ന് കേരളത്തിന്റെ തീരദേശത്ത് കക്ഷിരാഷ്ട്രീയഭേദമെന്യേ ജനങ്ങള്‍ ഒത്തുചേര്‍ന്ന് മനുഷ്യസാഗരം സൃഷ്ടിച്ചത് ഈ സാഹചര്യത്തിലാണ്. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ശക്തികള്‍ക്കെതിരായ താക്കീതായിരുന്നു മനുഷ്യസാഗരം.