Friday, May 11, 2012

വീരന്‍ വിഷം ചീറ്റുന്നു

എം പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയിലെഴുതിയ ലേഖനം പിണറായിവിരോധത്തിന്റെ വിഷംചീറ്റലായേ കാണാന്‍ കഴിയൂ. പിണറായിയുടെ ശരീരഭാഷയും ഭാവഹാവാദികളും വീരന് വിഷമം സൃഷ്ടിക്കുന്നതാണ് പോലും. ടി പി ചന്ദ്രശേഖരന്റെ വധത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവച്ചാണ് കൊലപാതകത്തിന്റെ ഭീകരതകളൊക്കെ വൈകാരികമായി വരച്ചുകാണിച്ചത്. വീരേന്ദ്രകുമാറിന്റെയും പി സി ജോര്‍ജിന്റെയും പിണറായി വിരോധത്തിന് ഏറെ പഴക്കമുണ്ട്. വീരന്‍ കോഴിക്കോട് പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍നിന്ന് ജയിച്ചതിനെത്തുടര്‍ന്ന് ചില മോഹങ്ങള്‍ മനസ്സില്‍ നിറഞ്ഞുനിന്നു. മോഹഭംഗം നേരിട്ടപ്പോള്‍ അതിന്റെ ഉത്തരവാദികള്‍ പിണറായിയും ദേവഗൗഡയുമാണെന്ന് ധരിച്ചുവശായി. അതുമുതല്‍ തുടങ്ങിയതാണ് കടുത്ത പിണറായിവിരോധം. തന്റെ വിരോധത്തിന് കൂട്ടാളികളെ കിട്ടാനും ശ്രമിച്ചു. ചിലരെയൊക്കെ കൂട്ടിനായി ലഭിക്കുകയുംചെയ്തു.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐ എമ്മിന് ഒരു പങ്കുമില്ല. പാര്‍ടിയെ എതിര്‍ക്കുന്നവരെയും പാര്‍ടിയില്‍നിന്ന് വിട്ടുപോയി ശത്രുപക്ഷം ചേര്‍ന്നവരെയും കായികമായി ഇല്ലാതാക്കുക എന്നത് പാര്‍ടിനയമല്ല. ചന്ദ്രശേഖരനെ വധിക്കേണ്ടതായ ഒരു താല്‍പ്പര്യവും പാര്‍ടിക്കില്ല. നിഷ്ഠുരമായ ഈ വധത്തില്‍ പാര്‍ടിക്ക് പ്രതിഷേധമുണ്ട്. വധത്തെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകികള്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണെന്ന് പിണറായി എങ്ങനെ അറിഞ്ഞു എന്നാണ് വീരന്റെ ചോദ്യം. അതിനുള്ള കാരണം പിണറായിതന്നെ വിശദീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ ഭീകരത വീരന്‍തന്നെ വികാരതീവ്രതയോടെ വിശദീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ. അതുതന്നെയാണ് കൊലയാളികള്‍ ക്വട്ടേഷന്‍സംഘത്തില്‍പെട്ടവരാണെന്ന നിഗമനത്തിലെത്താന്‍ കാരണം. കൊലപാതകം സ്ഥിരം തൊഴിലായി സ്വീകരിച്ച പ്രൊഫഷണല്‍ കൊലയാളികള്‍ക്കു മാത്രം ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് കൊലനടന്നത്. ഇന്നോവ കാര്‍ പിടികൂടിയതും അതില്‍ എട്ടുപേരുണ്ടായിരുന്നു എന്നതും അതില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തെന്നും മറ്റും വീരേന്ദ്രകുമാറിന്റെ പത്രത്തിലൂടെതന്നെ പുറത്തുവന്ന വിവരം കൊലപാതകികള്‍ ക്വട്ടേഷന്‍ സംഘമാണെന്ന നിഗമനം സ്ഥിരീകരിക്കുന്നു.

ചന്ദ്രശേഖരനെ കുലംകുത്തിയെന്നു വിളിച്ചതിലാണ് വീരന് വിഷമം. ചന്ദ്രശേഖരന്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ പാര്‍ടിശത്രുക്കളോടൊപ്പം കൂട്ടുചേര്‍ന്നു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയുന്നതല്ല. ഈ പ്രവര്‍ത്തനത്തോടാണ് പിണറായി രോഷം പ്രകടിപ്പിച്ചത്. അത് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴല്ല- അതിന് എത്രയോ മുമ്പാണ്. പാര്‍ടിയെ സ്നേഹിക്കുന്നവര്‍ക്ക് അങ്ങനെയേ കാണാന്‍ കഴിയൂ. കെ ദാമോദരന്‍ ഒരിക്കല്‍ പറയുകയുണ്ടായി, നിങ്ങള്‍ക്ക് വിശ്വസ്നേഹത്തെപ്പറ്റി പറയാം. എന്നാല്‍, ഒരമ്മയുടെ കുഞ്ഞ് മുറ്റത്ത് മുട്ടിട്ടിഴയുന്നു. കുഞ്ഞിനെ കടിക്കാന്‍ ഒരു പാമ്പ് വരുന്നു. പാമ്പില്‍നിന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മയ്ക്ക് പാമ്പിനെയും കുഞ്ഞിനെയും ഒരേപോലെ സ്നേഹിക്കാന്‍ കഴിയില്ല. അതാണ് വര്‍ഗപരമായ നിലപാടെന്ന് പറയുന്നത്. ചന്ദ്രശേഖരനെയും ചന്ദ്രശേഖരനെ വധിച്ചവരെയും ഒരേരീതിയില്‍ കാണാനോ സ്നേഹിക്കാനോ ഒരു വിശ്വസ്നേഹത്തിന്റെ വക്താവിനും കഴിയില്ല. പാര്‍ടിയെ സ്നേഹിക്കുന്നവര്‍ക്ക് പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒരേ രീതിയില്‍ നോക്കിക്കാണാനാവില്ല. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പിണറായിയും മറ്റും ദുഃഖിക്കുന്നില്ല, ചെറിയ പുഞ്ചിരിപോലും തെളിഞ്ഞുകാണുന്നു എന്നാണ് വീരന്‍ പറയുന്നത്. അത് പിണറായിയുടെ കുറ്റമല്ല. വീരന്റെ കണ്ണിന്റെ രോഗത്തിന്റെ കുഴപ്പംമാത്രമാണ്. കമ്യൂണിസ്റ്റുകാര്‍ ഏറ്റവും വലിയ മനുഷ്യസ്നേഹികളാണ്. മനുഷ്യസ്നേഹമുള്ളതുകൊണ്ടാണ് കമ്യൂണിസ്റ്റുകാരായത്. അതുകൊണ്ടുതന്നെയാണ്, ചന്ദ്രശേഖരന്‍ വധത്തെ കഠിനമായി അപലപിക്കാന്‍ തയ്യാറായത്. പാര്‍ടി സെക്രട്ടറി പറയുന്നതാണ് പാര്‍ടിയുടെ അഭിപ്രായം. പിണറായി പറഞ്ഞത് പാര്‍ടിയുടെ അഭിപ്രായമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ചന്ദ്രശേഖരന്റെ കൊലപാതകം അതീവ ക്രൂരമാണെന്നതില്‍ സംശയമില്ല. തര്‍ക്കവുമില്ല. അഭിപ്രായവ്യത്യാസമുള്ളവരെ കൊന്നൊടുക്കുക എന്നത് പാര്‍ടിനയമല്ല. അഴീക്കോടന്റെ കൊലപാതകത്തെപ്പറ്റി അക്കാലത്ത് വീരന്‍ പറഞ്ഞതും പ്രസംഗിച്ചതും ഓര്‍ക്കുന്നത് നല്ലതാണ്. കുഞ്ഞാലിയെ കൊന്നത് കോണ്‍ഗ്രസുകാരാണ്. മേപ്പയൂരില്‍ ചെറുപ്പക്കാരനായ ഇബ്രായിയെ ബോംബെറിഞ്ഞ് പുകപടലം സൃഷ്ടിച്ച് ഭീതിയുണ്ടാക്കിയാണ് നഗരമധ്യത്തില്‍ കൊലപ്പെടുത്തിയത്. കല്ലാച്ചിയില്‍ ബിനുവിനെ നഗരമധ്യത്തിലാണ് വൈകിട്ട് അഞ്ചുമണിക്ക് കൊലപ്പെടുത്തിയത്. കെ വി സുധീഷ് എന്ന ചെറുപ്പക്കാരനെ വീട്ടിനകത്ത് വാതില്‍ പൊളിച്ചുകടന്നാണ് ക്രിമിനല്‍സംഘം അമ്മയുടെയും അച്ഛന്റെയും മുമ്പില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ശരീരത്തില്‍ 70ലധികം വെട്ടുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിലധികവും സിപിഐ എം പ്രവര്‍ത്തകരാണെന്ന് കാണാം. എന്നിട്ടും സിപിഐ എം കൊല നടത്തുന്നവരാണെന്ന് പ്രചരിപ്പിക്കേണ്ടത് വീരേന്ദ്രകുമാറിന് ആവശ്യമായിരിക്കാം. അതിന് സത്യവുമായി പുലബന്ധംപോലുമില്ലെന്ന് തിരിച്ചറിയണം. വീരേന്ദ്രകുമാറിന്റെയും ഗീബല്‍സിന്റെയും സ്വഭാവത്തില്‍ സാമ്യമുണ്ട് എന്ന് ആധികാരികഗ്രന്ഥങ്ങള്‍ ഉദ്ധരിക്കാതെതന്നെ സൂചിപ്പിക്കട്ടെ.

പിണറായി വിജയന്റെ പ്രകടനത്തിന് വീരേന്ദ്രകുമാറിന്റെ സാക്ഷ്യപത്രം ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പിണറായിയോട് വീരന് അസൂയ തോന്നാം. പിണറായിക്കെതിരായി നടത്തിയ നുണപ്രചാരവേലയുടെ നൂറിലൊന്ന് വീരനെതിരെ ഉയര്‍ന്നുവന്നിരുന്നെങ്കില്‍ വീരന്‍ പണ്ടുതന്നെ രാഷ്ട്രീയം ഉപേക്ഷിച്ച് സന്യസിക്കാന്‍ പോകുമായിരുന്നു. ലാവ്ലിന്‍ കേസ്, സിംഗപ്പുരില്‍ കമലാ എന്റര്‍പ്രൈസസ് ഉണ്ടെന്ന പ്രചാരണം, മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കുപ്രചാരണം ഇതൊക്കെ തികഞ്ഞ ധീരതയോടെയാണ് പിണറായി നേരിട്ടത്. പാര്‍ടിയുടെ ഐക്യം കാത്തുസൂക്ഷിക്കാനും വിഭാഗീയത അവസാനിപ്പിക്കാനും നേതൃത്വംനല്‍കിയത് പിണറായിയാണ്.

ചന്ദ്രശേഖരന്‍ പാര്‍ടിയില്‍നിന്ന് പുറത്താകാനുള്ള കാരണം വീരേന്ദ്രകുമാര്‍ പരാമര്‍ശിക്കാതിരിക്കുന്നത് മറവിരോഗംമൂലമല്ലെന്ന് വ്യക്തമാണ്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒഞ്ചിയം ഏരിയയിലെ ഏറാമല, ഒഞ്ചിയം, അഴിയൂര്, ചോറോട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് നല്ല തോതില്‍ ജയിച്ചു. ഇതില്‍ ഏറാമല പഞ്ചായത്തില്‍ സിപിഐ എമ്മിന് ഒന്‍പതുംവീരന്റെ ജനതാദളിന് ഏഴും സീറ്റുകളാണുണ്ടായിരുന്നത്. ജനതാദള്‍ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ആവശ്യപ്പെട്ടു. ഏറാമല പഞ്ചായത്തിലെ സിപിഐ എം, ജനതാദളുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഏറാമല പഞ്ചായത്തില്‍ ആദ്യ രണ്ടുവര്‍ഷം സിപിഐ എം പ്രസിഡന്റാകണമെന്നും അഴിയൂരില്‍ ആദ്യ രണ്ടരവര്‍ഷം ജനതാദള്‍ പ്രസിഡന്റാകണമെന്നും തീരുമാനിച്ചു. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ഏറാമല പഞ്ചായത്തില്‍ പ്രസിഡന്റ് പദവി ജനതാദളിന് കൈമാറണമെന്നും അഴിയൂര്‍ സിപിഐ എമ്മിന് നല്‍കണമെന്നും തീരുമാനിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം ജനതാദളിന് നല്‍കുന്നതിലായിരുന്നു ചന്ദ്രശേഖരന്റെയും കൂട്ടാളികളുടെയും എതിര്‍പ്പ്. രണ്ടു പാര്‍ടികളും തമ്മില്‍ നിരവധി ഏറ്റുമുട്ടലുകള്‍ ഏറാമല പഞ്ചായത്തില്‍ നടന്നതാണ്. ജനതാദളിനോട് രോഷവും വിരോധവും നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ രോഷം മുതലെടുത്താണ് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടിക്കാര്‍ അവരുടെ പിറകില്‍ ആളെ കൂട്ടിയത്. ഇത് വീരന് ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്കത് മറക്കാനും കഴിയില്ല. ഇപ്പോള്‍ റവല്യൂഷണറിയോടുള്ള വീരന്റെ വീക്ഷണം മാറിയതിന്റെ കാരണം വ്യക്തമാണ്.

സിപിഐ എമ്മിനെതിരെ നെറികെട്ട ഭാഷയില്‍ കുറ്റാരോപണം നടത്താന്‍ വീണുകിട്ടിയ അവസരമായി ചന്ദ്രശേഖരന്റെ കൊലപാതകം വീരനുള്‍പ്പെടെ ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍, വീരന്‍ ശ്രമിച്ചാല്‍ പാര്‍ടിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കഴിയില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്തം പാര്‍ടിയുടെ തലയില്‍ കെട്ടിവയ്ക്കാനും കഴിയില്ല. കുലംകുത്തിയാണോ, അല്ലയോ എന്നത് ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ല. ചന്ദ്രശേഖരന്റെ യഥാര്‍ഥ കൊലപാതകികള്‍ രക്ഷപ്പെട്ടുകൂടാ. അതിനിടവരുത്തുന്ന ഒരു ചര്‍ച്ചയും ഗുണകരമല്ല. ജനശ്രദ്ധ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം ഫലിക്കുന്നതല്ല. വീരന്‍ വികാരംകൊണ്ടുള്ള കളിക്കാണ് ശ്രമിക്കുന്നത്. ആശയങ്ങളെയും വസ്തുതകളെയും വിട്ട് ഉപമയുടെയും ഉല്‍പ്രേക്ഷയുടെയും പിന്നാലെ പോകുന്നത് താല്‍ക്കാലികമായ വൈകാരിക നേട്ടം ലക്ഷ്യമിട്ടാണ്. അത് താന്‍ ഇരിക്കുന്ന യുഡിഎഫ് എന്ന കൂടാരത്തെ രക്ഷിക്കാനുള്ള വെപ്രാളമാണ്. ചന്ദ്രശേഖരന്‍ വധക്കേസ് ഏതുവിധേനയും സിപിഐ എമ്മിനുമേല്‍ ചാരിയിടാനുള്ള യുഡിഎഫ് സൃഗാലതന്ത്രത്തിന് കോറസ് പാടുക എന്ന ധര്‍മംമാത്രമാണ് മാതൃഭൂമി പത്രത്തിന്റെ സ്ഥലം നിര്‍ലോപം ഉപയോഗിച്ച് വീരന്‍ നടത്തിയത്. അതിന് അതിന്റെ വിലയേ ഉള്ളൂ. കേസിനെക്കുറിച്ച് ആദ്യദിവസംമുതല്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന തെറ്റായ വാര്‍ത്തകളുടെയും പ്രചാരണങ്ങളുടെയും ദുര്‍ബലമായ തുടര്‍ച്ച മാത്രമാണത്.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 11 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എം പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയിലെഴുതിയ ലേഖനം പിണറായിവിരോധത്തിന്റെ വിഷംചീറ്റലായേ കാണാന്‍ കഴിയൂ. പിണറായിയുടെ ശരീരഭാഷയും ഭാവഹാവാദികളും വീരന് വിഷമം സൃഷ്ടിക്കുന്നതാണ് പോലും. ടി പി ചന്ദ്രശേഖരന്റെ വധത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവച്ചാണ് കൊലപാതകത്തിന്റെ ഭീകരതകളൊക്കെ വൈകാരികമായി വരച്ചുകാണിച്ചത്. വീരേന്ദ്രകുമാറിന്റെയും പി സി ജോര്‍ജിന്റെയും പിണറായി വിരോധത്തിന് ഏറെ പഴക്കമുണ്ട്. വീരന്‍ കോഴിക്കോട് പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍നിന്ന് ജയിച്ചതിനെത്തുടര്‍ന്ന് ചില മോഹങ്ങള്‍ മനസ്സില്‍ നിറഞ്ഞുനിന്നു. മോഹഭംഗം നേരിട്ടപ്പോള്‍ അതിന്റെ ഉത്തരവാദികള്‍ പിണറായിയും ദേവഗൗഡയുമാണെന്ന് ധരിച്ചുവശായി. അതുമുതല്‍ തുടങ്ങിയതാണ് കടുത്ത പിണറായിവിരോധം. തന്റെ വിരോധത്തിന് കൂട്ടാളികളെ കിട്ടാനും ശ്രമിച്ചു. ചിലരെയൊക്കെ കൂട്ടിനായി ലഭിക്കുകയുംചെയ്തു.