Wednesday, May 16, 2012

"കാലന്‍ വന്നുവിളിച്ചിട്ടും"

ഒന്നാം ഭാഗം: ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1

രണ്ടാം ഭാഗം: നാല്‍പ്പത്തിയൊന്നാംനാള്‍ മരണം

മൂന്നാം ഭാഗം: ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം

നാലാം ഭാഗം: ഓര്‍മയില്‍ രണ്ടാം ജാലിയന്‍ വാലാബാഗ്

അഞ്ചാം ഭാഗം: അക്ഷരക്ഷേത്രങ്ങളില്‍ വീണ ചുടുചോര

രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന എ കെ ജിയെക്കുറിച്ച്, ""കാലന്‍വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ"" എന്നു മുദ്രാവാക്യം മുഴക്കിയതില്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍ മനസ്സ് കേരളം തെളിഞ്ഞുകണ്ടു. ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച, പാവങ്ങളുടെ പടത്തലവനായി രാജ്യത്തെ ജനങ്ങള്‍ ആദരിച്ച എ കെ ജി ശത്രുക്കളുടെയും ആദരം നേടിയിട്ടേയുള്ളൂ. കമ്യൂണിസ്റ്റുകാരോട് എന്നും കയര്‍ത്ത കത്തോലിക്ക സഭപോലും എ കെ ജിയെ മഹാനായ മനുഷ്യസ്നേഹിയായാണ് കണ്ടത്. ആ പ്രോജ്വല ജീവിതം ഇനിയും നീട്ടിക്കിട്ടണമെന്ന് നാട്ടിലെ പാവപ്പെട്ട ജനങ്ങളാകെ ഉള്ളുരുകി ആശിക്കുമ്പോഴാണ്, "രോഗം വന്ന് അവശനായിട്ടും എന്താണ് ഗോപാലന്‍ മരിക്കാത്തതെ"ന്ന ചോദ്യം ഗാന്ധിശിഷ്യന്‍മാരില്‍നിന്നുയര്‍ന്നത്.

"മാവിലായി മാടനാ"യിരുന്നു അവര്‍ക്കന്ന് എ കെ ജി. അദ്ദേഹത്തിന്റെ അവസാന നാളുകളിലെ പോരാട്ടം അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസ് ഭീകരവാഴ്ചയ്ക്കെതിരായിരുന്നു. രാജനും കണ്ണനും വിജയനും കൊല്ലപ്പെട്ട അടിയന്തരാവസ്ഥ. പൊലീസും കോണ്‍ഗ്രസുകാരും താണ്ഡവമാടിയ നാളുകള്‍. ഖദറിട്ടവര്‍ ആജ്ഞാപിച്ചു-കാക്കിയിട്ടവര്‍ അനുസരിച്ചു. പൊലീസ് സേനയെ ഭരണകക്ഷിയുടെ പാദസേവകരാക്കി അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിച്ചു. കേസുകള്‍ അട്ടിമറിച്ചു. സിപിഐ എം നേതാക്കള്‍ കൂട്ടത്തോടെ ജയിലില്‍. കേരള രാഷ്ട്രീയത്തില്‍ ബോംബ് കടന്നുവന്നത് അടിയന്തരാവസ്ഥയിലാണ്. 1976 ജൂണ്‍ അഞ്ചിന് മമ്പറത്തുനിന്ന് രണ്ടുജീപ്പില്‍ ബോംബുകളുമായി കോണ്‍ഗ്രസിന്റെ പ്രമുഖ ഗുണ്ടാസംഘം പുറപ്പെട്ടു. പൊലീസ് അവരെ യാത്രയയച്ചു എന്നു പറയാം. ജീപ്പുകള്‍ നേരെ ചെന്നത് പിണറായിക്കടുത്ത പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിയിലേക്കാണ്. തൊഴിലിടങ്ങളും പാര്‍പ്പിടങ്ങളും സുരക്ഷിതമാണെന്ന വിശ്വാസം അന്ന് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ച് ബീഡിക്കമ്പനിയിലേക്ക് ഇരച്ചുകയറിയ സംഘം ഇരുമ്പുപാരകളും കൊടുവാളുകളുമായി അഴിഞ്ഞാടി. ബീഡിയിലയും പുകയിലയും ചിതറിപ്പരന്ന നിലത്ത് കൊളങ്ങരത്ത് രാഘവന്‍ എന്ന തൊഴിലാളിയെ വെട്ടിവീഴ്ത്തി. പെരളശ്ശേരി സ്വദേശിയായ, സിപിഐ എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകനായ രാഘവനെ അക്ഷരാര്‍ഥത്തില്‍ വെട്ടിപ്പിളര്‍ക്കുകയായിരുന്നു. കമ്പനിക്കകത്ത് പാലേരി അച്യുതന്റെ ഒന്നര വയസ്സുള്ള കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനെ പിടിച്ചുവാങ്ങി ദൂരേക്കെറിഞ്ഞു. അക്രമികള്‍ക്കുപിന്നാലെ പൊലീസ് എത്തി. നിരവധിപേര്‍ സാരമായ പരിക്കോടെ കിടക്കുമ്പോള്‍ അവരെയും ആക്രമിക്കുകയായിരുന്നു അടിയന്തരാവസ്ഥയുടെ പൊലീസ്. രാഘവന്‍ വധക്കേസിലെ പ്രധാന പ്രതി മമ്പറം ദിവാകരന്‍ ഇന്ന് കെപിസിസി സെക്രട്ടറിയാണ്. കൊലക്കേസ് തെളിയിക്കപ്പെട്ട് ഏഴുകൊല്ലം ജയിലില്‍ കിടന്നശേഷവും ഖദര്‍കുപ്പായവും നേതൃപദവിയും മാന്യതയും ദിവാകരന് കല്‍പ്പിച്ചുനല്‍കാന്‍ കോണ്‍ഗ്രസ് മടിച്ചില്ല. ദിവാകരന് സ്തുതി പാടാന്‍ മാതൃഭൂമിയും മനോരമയും ഇന്നും മത്സരിക്കുന്നു.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഭവങ്ങള്‍ അടിയന്തരാവസ്ഥയ്ക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് കണ്ണൂര്‍ കുറ്റൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ സി പി കരുണാകരന്‍ വധമാണ്. 1967 സപ്തംബര്‍ 11നാണ് കരുണാകരനെ കുത്തിക്കൊന്നത്. പ്രധാന പ്രതികളില്‍ കെ പി നൂറുദീന്‍ എന്ന പേരുണ്ടായിരുന്നു. ആ പ്രതിയെ പിന്നീട് കോണ്‍ഗ്രസ് എംഎല്‍എയാക്കിയും മന്ത്രിയാക്കിയും ആദരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ ജില്ലയുടെ യഥാര്‍ഥ ഭരണാധികാരി എന്‍ രാമകൃഷ്ണനായിരുന്നു. അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാകമാന്‍ഡര്‍. ഭീകരഭരണത്തിനിടെ കോണ്‍ഗ്രസുകാരന്‍ കോണ്‍ഗ്രസുകാരനെ കൊല്ലുന്ന അവസ്ഥപോലുമുണ്ടായി. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വിലക്കായിരുന്നു. കാവുമ്പായി രക്തസാക്ഷി ദിനാചരണംപോലും വിലക്കി. അതു വകവയ്ക്കാതെ പതാക ഉയര്‍ത്താന്‍ പോയപ്പോഴാണ് കണാരന്‍വയലിലെ സി എം ജോസിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ പിന്തുടര്‍ന്ന് കൊന്നത്. ജോസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയിലാകെ എല്ലാ ഭീഷണിയെയും അവഗണിച്ച് പണിമുടക്കും പ്രതിഷേധപ്രകടനങ്ങളും നടന്നു. അക്രമത്തിന് പരിശീലനം നല്‍കാന്‍ കോണ്‍ഗ്രസുകാര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരു ക്യാമ്പ് തോലമ്പ്രയിലായിരുന്നു. രാപ്പകലില്ലാതെ അഴിഞ്ഞാടിയ ക്രിമിനലുകളെ സിപിഐ എം പ്രവര്‍ത്തകര്‍ ചെറുത്തു. ആ വിരോധമാണ് 1977 ജൂലൈ 11ന് കുന്നുമ്പ്രോന്‍ ഗോപാലനെ കൊല്ലുന്നതില്‍ കലാശിച്ചത്. ചിറ്റാരിപ്പറമ്പ്, ഇടുമ്പയിലെ സിപിഐ എം പ്രവര്‍ത്തകനായിരുന്നു കുന്നുമ്പ്രോന്‍. കാല്‍ വെട്ടിമാറ്റിയശേഷമാണ് അദ്ദേഹത്തെ കൊന്നത്.

കക്കയത്ത് പൊലീസ് ക്യാമ്പിലാണ് നരമേധം നടന്നതെങ്കില്‍, മറ്റു പലേടത്തും സമാനമായ കോണ്‍ഗ്രസ് ഗുണ്ടാ ക്യാമ്പുകള്‍ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ ആയുധം രാകി. ആ സമയത്ത്, ഇന്ദിരയുടെ ഇരുപതിനത്തിന് സ്തുതിപാടുകയും അടിയന്തരാവസ്ഥയുടെ മഹത്വം വാഴ്ത്തുകയുമായിരുന്നു മാധ്യമങ്ങള്‍. സിപിഐ എം നേതാക്കള്‍ മിക്കവരും ജയിലിലോ ഒളിവിലോ ആയിരുന്നു അന്ന്. പിണറായി വിജയന്‍ കൂത്തുപറമ്പ് എംഎല്‍എ. അദ്ദേഹത്തെ അര്‍ധരാത്രി വീട്ടില്‍നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുപോയി കൂത്തുപറമ്പ് ലോക്കപ്പിലിട്ട് നേരം വെളുക്കുവോളം മര്‍ദിച്ചു. അഞ്ചുപേര്‍ മാറിമാറി ബോധരഹിതനാകുംവരെ തല്ലി. പിണറായിയെ അവസാനിപ്പിക്കാന്‍ മമ്പറത്ത് ഗുണ്ടാപ്പട സ്ഥിരമായി തമ്പടിച്ചു. അക്രമങ്ങളില്‍ രോഷാകുലനായ എ കെ ജിക്ക് പെരളശ്ശേരിയിലെ സ്ത്രീകളോട് തിരിച്ചടിക്കാന്‍ ആഹ്വാനംചെയ്യേണ്ടിവന്നു. പശ്ചിമ ബംഗാളിലെ അര്‍ധഫാസിസ്റ്റ് ഭീകരതയുടെ മറ്റൊരു പതിപ്പായിരുന്നു അന്ന് കേരളത്തിലാകെ.

പക്ഷേ, അന്നും സിപിഐ എമ്മിനെതിരെ കഥകള്‍ പ്രചരിച്ചു. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും നേതാക്കള്‍പോലും സിപിഐ എമ്മിനെ ഒറ്റുകൊടുത്തു-പൊലീസിനും ഗുണ്ടകള്‍ക്കും. വെളുത്ത ചിരിക്കും നീലംമുക്കിയ ഖദറിനുമുള്ളില്‍ അറവുകാരന്റെ മനസ്സും ക്രൂരതയുമാണെന്നതിന് അടിയന്തരാവസ്ഥയുടെ ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. കൊലപാതകത്തിന്റെ, ആക്രമണത്തിന്റെ, പിടിച്ചുപറിയുടെ, കൊടും പീഡനത്തിന്റെ, സ്വാതന്ത്ര്യ നിഷേധത്തിന്റെ, പൊലീസ് താണ്ഡവത്തിന്റെ, ഒറ്റുകൊടുക്കലിന്റെ എണ്ണമറ്റ കഥകള്‍ അതിലുണ്ട്. എന്‍ജിനിയറിങ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ ഉരുട്ടിക്കൊന്നതുപോലെ, അന്ന് കേരളത്തിന്റെ ജനാധിപത്യത്തെയും ഉരുട്ടുകയായിരുന്നു. (അവസാനിക്കുന്നില്ല)

*
പി എം മനോജ് ദേശാഭിമാനി 16 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന എ കെ ജിയെക്കുറിച്ച്, ""കാലന്‍വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ"" എന്നു മുദ്രാവാക്യം മുഴക്കിയതില്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍ മനസ്സ് കേരളം തെളിഞ്ഞുകണ്ടു. ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച, പാവങ്ങളുടെ പടത്തലവനായി രാജ്യത്തെ ജനങ്ങള്‍ ആദരിച്ച എ കെ ജി ശത്രുക്കളുടെയും ആദരം നേടിയിട്ടേയുള്ളൂ. കമ്യൂണിസ്റ്റുകാരോട് എന്നും കയര്‍ത്ത കത്തോലിക്ക സഭപോലും എ കെ ജിയെ മഹാനായ മനുഷ്യസ്നേഹിയായാണ് കണ്ടത്. ആ പ്രോജ്വല ജീവിതം ഇനിയും നീട്ടിക്കിട്ടണമെന്ന് നാട്ടിലെ പാവപ്പെട്ട ജനങ്ങളാകെ ഉള്ളുരുകി ആശിക്കുമ്പോഴാണ്, "രോഗം വന്ന് അവശനായിട്ടും എന്താണ് ഗോപാലന്‍ മരിക്കാത്തതെ"ന്ന ചോദ്യം ഗാന്ധിശിഷ്യന്‍മാരില്‍നിന്നുയര്‍ന്നത്.