Tuesday, May 1, 2012

പോരാട്ടം ശക്തിപ്പെടുത്തുക

വര്‍ഗസമരത്തോടും എല്ലാതരത്തിലുമുള്ള ചൂഷണങ്ങളില്‍നിന്ന് മനുഷ്യസമൂഹത്തെ മോചിപ്പിക്കുന്നതിനായുള്ള പോരാട്ടങ്ങളോടുമുള്ള അര്‍പ്പണബോധത്തെ സിഐടിയു ഈ മെയ് ദിനത്തില്‍ ഒന്നുകൂടി ദൃഢപ്പെടുത്തുന്നു. ഒരു ശതമാനം ഉടമവര്‍ഗം 99 ശതമാനം സാധാരണക്കാരെ കൊള്ളയടിക്കുന്നത് തുടരാന്‍ അനുവദിക്കുന്ന നവഉദാര-മുതലാളിത്ത വ്യവസ്ഥയ്ക്ക് എതിരായുള്ള അമര്‍ഷം ലോകത്താകെയുള്ള തൊഴിലാളികളും ജീവിതത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങളും ശക്തമായി പ്രകടിപ്പിക്കുന്നു. ഫെബ്രുവരി 28ലെ ദേശീയ പണിമുടക്കിന്റെ ഐതിഹാസിക വിജയത്തില്‍നിന്ന്, മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടും അര്‍പ്പണബോധത്തോടുംകൂടി മുന്നോട്ടു കൊണ്ടുപോകാനുള്ള കരുത്ത് ആര്‍ജിച്ചാണ് ഇന്ത്യയിലെ തൊഴിലാളിവര്‍ഗം മെയ്ദിനം ആചരിക്കുന്നത്. അനശ്വരനായ വിപ്ലവനായകന്‍ സ: പി സുന്ദരയ്യയുടെ ജന്മശതാബ്ദിയുടെ അവസരംകൂടിയാണ് ഈ ആണ്ടത്തെ മെയ്ദിനം. ചൂഷിതവര്‍ഗങ്ങളുടെ മോചനത്തിനായി വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്ത ഈ ആദരണീയനായ പോരാളിക്ക് സിഐടിയു അഭിവാദ്യം അര്‍പ്പിക്കുന്നു.

സഹോദര പ്രസ്ഥാനങ്ങള്‍ക്ക് ആശംസ

ശാസ്ത്രീയ സോഷ്യലിസത്തിന്റെ തത്വങ്ങളെ സംരക്ഷിക്കുന്നതിനുള്ള  പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗവുമായുള്ള അന്തര്‍ദേശീയ ഐക്യദാര്‍ഢ്യം സിഐടിയു ഈ മെയ്ദിനത്തില്‍ ഒന്നുകൂടി ശക്തിപ്പെടുത്തുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ പ്രതിവിപ്ലവം അഴിച്ചുവിട്ട് മുതലാളിത്തത്തെ പുനഃസ്ഥാപിക്കാന്‍ നിരന്തരം ഗൂഢാലോചന നടത്തുന്ന ശത്രുക്കളെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ-പുരോഗമന ശക്തികള്‍ക്കാകുമെന്ന് സിഐടിയു വിശ്വസിക്കുന്നു. കാര്‍ഷിക പ്രതിസന്ധി നാള്‍ക്കുനാള്‍ രൂക്ഷമാവുകയാണ്. ഇതു കാരണം ദാരിദ്ര്യം വര്‍ധിക്കുന്നു. കാര്‍ഷിക മേഖലയിലെ തൊഴില്‍ലഭ്യതയിലും വരുമാനത്തിലും ഇടിവുണ്ടാകുന്നു. കര്‍ഷക ആത്മഹത്യ പെരുകുന്നു. അതിജീവനത്തിനായി ഈ ദുരിതങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷക തൊഴിലാളികള്‍ക്കും ദരിദ്ര-നാമമാത്ര കര്‍ഷകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം

ദശകങ്ങളായി വെസ്റ്റ് ബാങ്കിലും ഗാസയിലും പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേല്‍ തുടരുന്ന അധിനിവേശം, അതിക്രമം, ഉപരോധം എന്നിവയ്ക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കും എതിരെ സിഐടിയു ശക്തമായ അമര്‍ഷവും ആശങ്കയും രേഖപ്പെടുത്തുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടക്കുന്ന ഇത്തരം പ്രാകൃതവും ഹീനവുമായ നടപടികളെ അപലപിക്കുന്നു. പലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ശക്തമായ പിന്‍തുണ നല്‍കുന്നതിനുള്ള മനുഷ്യത്വപരവും ധാര്‍മികവുമായ കടമ സമ്രാജ്യത്വ വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും ദേശസ്നേഹത്തെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുകയും ജനങ്ങള്‍ക്കും അധ്വാന വര്‍ഗത്തിനും അനുകൂലമായി യഥാര്‍ഥത്തില്‍ നിലകൊള്ളുകയുംചെയ്യുന്ന ലോകത്താകെയുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന് ദൃഢമായി വിശ്വസിക്കുന്നു.

അറേബ്യന്‍ രാഷ്ട്രങ്ങളിലെ ജനങ്ങളുമായി ഐക്യദാര്‍ഢ്യം

ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഐതിഹാസികമായ ജനകീയ പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ട അറേബ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികളെയും ജനങ്ങളെയും സിഐടിയു അഭിവാദ്യംചെയ്യുന്നു. വടക്കന്‍ ആഫ്രിക്കയിലെയും മധ്യകിഴക്കേഷ്യയിലെയും രാജ്യങ്ങളെ കേന്ദ്രീകരിച്ച് നടന്ന ജനകീയ മുന്നേറ്റങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശക്തികളുടെ ഇരട്ടത്താപ്പും കാപട്യവും പൂര്‍ണമായും തുറന്നുകാട്ടപ്പെടുകയുണ്ടായി. തങ്ങളുടെ താളത്തിനൊത്ത് തുള്ളാത്ത ഇറാനിലെയും സിറിയയിലെയും സര്‍ക്കാരുകള്‍ക്കെതിരെ അമേരിക്കയും അതിന്റെ യൂറോപ്യന്‍ സഖ്യരാജ്യങ്ങളും ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും സംരക്ഷണത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തുകയും അക്രമം പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു. ഇതിന് ഘടകവിരുദ്ധമായി സൗദി അറേബ്യ, ബഹ്റൈന്‍, യമന്‍, ജോര്‍ദാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ സാമ്രാജ്യത്വ ശക്തികള്‍ ജനകീയ മുന്നേറ്റങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ഏകാധിപതികളുടെ ഭരണകൂടങ്ങളെ പണവും ആയുധവും നല്‍കി പിന്‍തുണയ്ക്കുന്നു. ഭീകരവിരുദ്ധയുദ്ധത്തിന്റെ മറവില്‍ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്നതും എണ്ണഖനികളാല്‍ സമ്പന്നവുമായ അറേബ്യന്‍ രാജ്യങ്ങളില്‍ അമേരിക്ക സൈനികതാവളങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. ഈ മേഖലയില്‍ പോരാട്ടം നടത്തുന്ന ജനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതിന് അന്തര്‍ദേശീയ തൊഴിലാളിപ്രസ്ഥാനത്തോട് സിഐടിയു ആഹ്വാനംചെയ്യുന്നു.

ലാറ്റിനമേരിക്കന്‍ ജനതയ്ക്ക് അഭിവാദ്യം

ദശകങ്ങള്‍ നീണ്ട തീക്ഷ്ണമായ പോരാട്ടങ്ങള്‍ സംഘടിപ്പിച്ച് സാമ്രാജ്യത്വത്തെ പുറംതള്ളിയ ലാറ്റിന്‍ അമേരിക്കന്‍ തൊഴിലാളിവര്‍ഗത്തെ സിഐടിയു അഭിവാദ്യംചെയ്യുന്നു. വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍, നിക്കാരഗ്വ എന്നിവ ഉള്‍പ്പെടെയുള്ള തെക്കെ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന കക്ഷികള്‍ അധികാരത്തിലെത്തിയതും ഈ രാജ്യങ്ങളില്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ സൃഷ്ടിക്കുന്നതിനായുള്ള പരിശ്രമങ്ങള്‍ നടക്കുന്നതും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുകയാണ്. അടുത്തിടെ വെനസ്വേലയില്‍ നടന്ന സമ്മേളനത്തില്‍ ലാറ്റിന്‍ അമേരിക്കയിലെയും കരീബിയന്‍ ദ്വീപപ്രദേശത്തിലെയും 33 രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ലാറ്റിന്‍ അമേരിക്കയിലെയും കരീബിയന്‍ പ്രദേശത്തെയും രാജ്യങ്ങളുടെ സമൂഹം  എന്ന കൂട്ടായ്മ രൂപീകരിച്ചത് പ്രധാനപ്പെട്ട സംഭവ വികാസമാണ്. അമേരിക്കയുടെയും പ്രതിവിപ്ലവ ശക്തികളുടെയും നിരന്തരമുള്ള അക്രമങ്ങളെയും ഉപരോധങ്ങളെയും അതിജീവിച്ച് ക്യൂബ കൈവരിച്ച സാമൂഹ്യപുരോഗതി തൊഴിലാളിവര്‍ഗത്തിന് ഏറെ ആശ്വാസം പകരുന്നതാണ്.
2012ലെ മെയ്ദിനത്തിന്റെ സവിശേഷത

മുതലാളിത്തത്തിന്റെ പ്രാകൃതമുഖം കൂടുതല്‍ തുറന്നുകാട്ടപ്പെടുന്ന സന്ദര്‍ഭത്തിലാണ് 2012ലെ മെയ്ദിനം ആചരിക്കുന്നത്. അമേരിക്കയില്‍ ആരംഭിച്ച പ്രതിസന്ധി ലോകത്താകെയുള്ള മുതലാളിത്ത രാജ്യങ്ങളെയും രൂക്ഷമായി ബാധിച്ചിരിക്കുന്നു. പതിവുപോലെ പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളുടെമേല്‍ കെട്ടിവയ്ക്കുകയാണ്. തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാകുന്നു. ഊഹക്കച്ചവടം വിലക്കയറ്റമുണ്ടാക്കുന്നു. വേതനവും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കുന്നു. തൊഴില്‍മേഖലയില്‍ കരാര്‍വല്‍ക്കരണവും താല്‍ക്കാലികവല്‍ക്കരണവും വ്യാപകമാക്കുന്നു. സ്ഥിരംതൊഴില്‍ അപ്രത്യക്ഷമാകുന്നു. ഇതിനൊപ്പം മുതലാളിത്തവര്‍ഗത്തെ കരയകയറ്റുന്നതിന് സാധാരണക്കാരുടെ നികുതിപ്പണം ദുര്‍വിനിയോഗിക്കുന്നു. ഒരു ശതമാനംമാത്രം വരുന്ന മുതലാളിത്തശക്തികള്‍ തങ്ങളെ കൊള്ളയടിക്കുന്നതിനെ കൈയുംകെട്ടി അംഗീകരിക്കാന്‍ അധ്വാനിക്കുന്ന ജനവിഭാഗം വിസമ്മതിക്കുന്നു. അവകാശങ്ങള്‍ക്കും ഉപജീവനത്തിനും നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരെ പണിയെടുക്കുന്നവരുടെ പ്രക്ഷോഭം യൂറോപ്പിലാകെ ദൃശ്യമാവുകയാണ്. സമാനമായ പ്രതിഷേധങ്ങള്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും നിരവധി രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്നുണ്ട്. അമേരിക്കയോടൊപ്പം ഇസ്രയേലിലും തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകള്‍ അരങ്ങേറുകയാണ്. ഈ പശ്ചാത്തലത്തിലാണ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം അമേരിക്കയില്‍ ക്ഷണത്തില്‍ പൊട്ടിപ്പുറപ്പെട്ടതും അവിടത്തെ 75 നഗരങ്ങളിലേക്ക് പടര്‍ന്നതും. പ്രക്ഷോഭം ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ആയിരത്തിലധികം നഗരങ്ങളിലേക്കുകൂടി വ്യാപിച്ചു.

ജനങ്ങളുടെ അവകാശങ്ങള്‍ക്കും ഉപജീവനത്തിനും നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്കെതിരെ ജനകീയരോഷം ഉയര്‍ന്നുവരുന്നതിനെ സിഐടിയു സ്വാഗതംചെയ്യുന്നു. മുതലാളിത്ത കടന്നാക്രമണങ്ങള്‍ക്കെതിരെ വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ, നവഉദാര മുതലാളിത്ത വ്യവസ്ഥയെ പുറന്തള്ളി നിലവിലുള്ള വ്യവസ്ഥിതിയെ അടിമുടി മാറ്റുന്നതിനായുള്ള ബോധവും നിശ്ചയദാര്‍ഢ്യവുമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് തൊഴിലാളിവര്‍ഗത്തിന്റെ കടമയാണ്. ലോകത്താകെയുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ സംഘടിത പ്രസ്ഥാനങ്ങളില്‍ ഇത്തരം അര്‍പ്പണബോധവും ആവേശവും വര്‍ധിപ്പിക്കുന്നതാകട്ടെ 2012 ലെ മെയ് ദിനം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് നമുക്കെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാം.

ഇന്ത്യയില്‍

ഈ വര്‍ഷത്തെ മെയ്ദിനം ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ്. അധ്വാനവര്‍ഗത്തിന്റെ അടിസ്ഥാന സാമൂഹ്യ സാമ്പത്തിക അവകാശങ്ങള്‍ നേടുന്നതിനുതകുന്ന പത്ത് ആവശ്യം മുന്‍നിര്‍ത്തി ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി നടത്തിയ ഐതിഹാസിക സമരത്തിന്റെ വര്‍ഷമാണിത്. 1991 മുതല്‍ നടപ്പാക്കിത്തുടങ്ങിയ നവ ഉദാരീകരണത്തിനുശേഷം ഭാരതത്തില്‍ നടന്നുവരുന്ന തുടര്‍സമരങ്ങളില്‍ 14-ാമത്തേതായിരുന്നു 2012 ഫെബ്രുവരി 28ന് നടന്ന സംയുക്ത പണിമുടക്ക്. പത്ത് കോടി തൊഴിലാളികള്‍ പങ്കെടുത്ത ഈ ഐതിഹാസിക പണിമുടക്കിന് ആധുനിക കാലത്ത് ആഗോളതലത്തില്‍ നടന്നിട്ടുള്ള പണിമുടക്കുകളില്‍ പ്രധാനസ്ഥാനം ലഭിക്കും.

രണ്ടാം യുപിഎ സര്‍ക്കാര്‍ നവഉദാരവല്‍ക്കരണ നടപടികള്‍ക്ക് ആക്കം കൂട്ടുകയുണ്ടായി. അവശ്യസാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിച്ചു. അനിയന്ത്രിതമായ ഊഹക്കച്ചവടം അനുവദിക്കുന്നതുവഴി കുത്തകകളുടെയും മൊത്തക്കച്ചവടക്കാരുടെയും വന്‍ ഭൂഉടമകളുടെയും കൊള്ളലാഭം വര്‍ധിക്കുന്നു. ഭൂരിപക്ഷം ജനതയ്ക്കും നിയമപ്രകാരം ലഭ്യമാക്കേണ്ട മിനിമം കൂലി ലഭ്യമാക്കുന്നില്ല. നിലനില്‍പ്പിനുള്ള വരുമാനംപോലും ഇല്ലാതെ അവര്‍ ഉഴലുമ്പോള്‍, മരുന്ന്, ഇന്ധനം, ഗതാഗതം, ആരോഗ്യസംരക്ഷണം തുടങ്ങിയ അവശ്യമേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുന്നു. വളം, മരുന്ന്, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വില ഈടാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നു. ഈ നവ ഉദാരീകരണ പ്രക്രിയയുടെ പരിണതഫലമായി സാധാരണക്കാര്‍ പാപ്പരാകുന്നു എന്നതിലുപരി പ്രകൃതിവിഭവങ്ങളുടെ വന്‍തോതിലുള്ള ചൂഷണവും വന്‍ അഴിമതികളും നടക്കുന്നതായുംകാണാം. ഇതിന് ദേശീയകുത്തകകളും അന്താരാഷ്ട്രകുത്തകകളും നേതൃത്വം നല്‍കുന്നു.

സാധാരണ ജനവിഭാഗങ്ങളെ ചെലവുചുരുക്കല്‍ മാര്‍ഗങ്ങളിലൂടെ ഞെരുക്കുമ്പോള്‍ മറുവശത്ത് രക്ഷാപാക്കേജുകള്‍ എന്ന പേരില്‍ കുത്തകകള്‍ക്ക് വന്‍ ആനുകൂല്യം നല്‍കുന്നു. ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ സബ്സിഡി, ജിഡിപിയുടെ 1.75 ശതമാനമാക്കി ചുരുക്കണം എന്ന് വിഭാവനം ചെയ്തിരിക്കുന്നു. ഒരു ശതമാനം വരുന്ന വന്‍കിടക്കാര്‍ക്ക് ജിഡിപിയുടെ അഞ്ചുശതമാനം ഇളവുകള്‍ അനുവദിക്കുന്നു. സംഘടിക്കുന്നതിനും തൊഴിലാളികളുടെ സംഘടന നയിക്കുന്നതിനും മുന്നിട്ടിറങ്ങുന്ന തൊഴിലാളികളെ മര്‍ദിക്കുന്നതിനും പിരിച്ചുവിടുന്നതടക്കമുള്ള അച്ചടക്ക നടപടി കൈക്കൊള്ളുന്നതിനും ഒരു തടസ്സവുമില്ല. തൊഴിലാളികളെ യഥേഷ്ടം നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നു. വിദേശിയും സ്വദേശിയുമായ ഊഹക്കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍ ഫണ്ട് അടക്കമുള്ള നിക്ഷേപങ്ങള്‍ ലഭ്യമാകാന്‍ നിയമം ഭേദഗതിചെയ്യുന്നു. ഉറപ്പുള്ള പെന്‍ഷന്‍ എന്നതില്‍നിന്ന് കമ്പോള വ്യവസ്ഥയ്ക്കനുസൃതമായ പെന്‍ഷന്‍ എന്ന സ്ഥിതി വന്നിരിക്കുന്നു. പിരിച്ചുവിടല്‍, നിയമനിരോധനം, താല്‍ക്കാലികവല്‍ക്കരണം, കോണ്‍ട്രാക്ട്വല്‍ക്കരണം, പുറംകരാര്‍ എന്നീ വ്യവസ്ഥകള്‍ നടപ്പാക്കുന്നു. ശമ്പളത്തിനു പകരം താല്‍ക്കാലിക വേതനം പ്രചരിപ്പിക്കുന്നു.

സാധാരണ ജനതയുടെമേല്‍ നടത്തുന്ന ചൂഷണവും കൊള്ളയും അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടം ഇരട്ടിശക്തിയോടെ നയിക്കുമെന്ന് സിഐടിയു പ്രതിജ്ഞയെടുക്കുന്നു. ഭരണവര്‍ഗത്തിന്റെ ഒത്താശയും പിന്‍ബലവും ഉപയോഗിച്ച് മുതലാളിത്തവര്‍ഗം തൊഴിലാളിവര്‍ഗത്തിനുമേല്‍ നടത്തുന്ന കൈകടത്തലുകളും ആക്രമണങ്ങളും അവ എത്ര രൂക്ഷത ഏറിയതായാലും, തൊഴിലാളികളുടെ സംഘടിതശക്തിയും കാഴ്ചപ്പാടും ഊര്‍ജവുംകൊണ്ട് ചെറുത്തു തോല്‍പ്പിക്കും. ഫെബ്രുവരി 28ന്റെ ഐതിഹാസിക പണിമുടക്കിന്റെ പിന്‍തുടര്‍ച്ച എന്ന നിലയില്‍ താഴെത്തട്ടില്‍നിന്ന് തൊഴിലാളികളുടെയും തൊഴിലാളി സംഘടനകളുടെയും വിശാല ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. തൊഴിലാളികളുടെ ഐക്യസമരത്തിലൂടെ മാത്രമേ ഈ ജനവിരുദ്ധ സാമ്രാജ്യത്വ അനുകൂല ഭരണത്തിനെ മറികടക്കാന്‍ ആകൂ. തൊഴിലാളിവര്‍ഗത്തിനും ജനാധിപത്യശക്തികള്‍ക്കുമെതിരെയുള്ള ആക്രമണം രാജ്യത്തിനകത്തും നടക്കുന്നു. ഈ ആക്രമണത്തെ ചെറുക്കുന്നവരെ പിന്തുണയ്ക്കേണ്ടതുണ്ട്, ചെറുത്തുനില്‍പ്പിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്. മുതലാളിത്ത തൊഴില്‍ ദാതാക്കളും സര്‍ക്കാരും, ന്യായമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അവകാശ പോരാട്ടം നടത്തുന്ന തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ കൂടുതല്‍ ശക്തിയോടെ ശ്രമിക്കുന്നു. തൊഴിലാളി യൂണിയനുകള്‍ തുടങ്ങാനുള്ള പ്രാരംഭശ്രമം തന്നെ പിരിച്ചുവിടലും മറ്റു പ്രതികാര നടപടികളും നടത്തി നേരിടുന്നു. തൊഴിലാളികളെയും യൂണിയന്‍ പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കാനാണ് സാധ്യത. ഇതിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുക എന്നതും പോരാടുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ പോരാട്ടത്തിലൂടെ മാത്രമേ മുതലാളി-സര്‍ക്കാര്‍ കൂട്ടുകെട്ടിനെ ചെറുക്കാന്‍ കഴിയൂ. 2012 മെയ് ദിനത്തില്‍ ഈ പോരാട്ടത്തിന് കരുത്തും ഊര്‍ജവും പകരാനുള്ള തയ്യാറെടുപ്പുകള്‍ തൊഴിലാളിവര്‍ഗമുന്നേറ്റത്തിന് നടത്താന്‍ കഴിയണം.

ബംഗാള്‍ ജനതയ്ക്കെതിരായ ആക്രമണം


നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ബംഗാളില്‍ അധികാരത്തില്‍ വന്ന തൃണമൂല്‍- കോണ്‍ഗ്രസ് സഖ്യം, അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചത് മുഖ്യമായും തൊഴില്‍ സംഘടനകളെ അടിച്ചമര്‍ത്താനാണ്. ട്രേഡ് യൂണിയനുകള്‍ക്കു നേരെ, പ്രധാനമായും സിഐടിയുവിനു നേരെ കായികാക്രമണം അഴിച്ചുവിട്ടു. സായുധരായ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൃഷിക്കാരെയും വിദ്യാര്‍ഥികളെയും തൊഴിലാളികളെയും ക്രൂരമായി ആക്രമിക്കുന്നു. ട്രേഡ് യൂണിയന്‍ ഓഫീസുകള്‍ തീയിട്ട് നശിപ്പിച്ചു. അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള വനിതകളെ മാനഭംഗംചെയ്തു. വീടുകള്‍ കത്തിച്ചു. നിരവധി സഖാക്കളെ വധിച്ചു. ഇതുവരെ 58 മുന്‍നിര ജനാധിപത്യ പ്രവര്‍ത്തകര്‍ കശാപ്പുചെയ്യപ്പെട്ടു. ആറ് പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 28ന്റെ സമരത്തിനുള്ള സന്നാഹങ്ങള്‍ ഒരുക്കുന്നതിനിടെ സഖാക്കള്‍ പ്രദീപ്തായും കമല്‍ ഗയേനും മൃഗീയമായി കൊലചെയ്യപ്പെട്ടു. നാനൂറോളം യൂണിയന്‍ ഓഫീസുകള്‍ ഗുണ്ടകള്‍ കൈയടക്കി. 100 കണക്കിന് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. സിഐടിയുവും മറ്റു ട്രേഡ് യൂണിയനുകളും വിടുന്നതിന് തൊഴിലാളികളെ ഭീഷണിപ്പെടുത്തല്‍ തുടരുന്നു. സിഐടിയുവിനോട് കൂറു പുലര്‍ത്തുന്ന കോണ്‍ട്രാക്ട് തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇടതു ജനാധിപത്യശക്തികളുടെ മുന്നേറ്റം തടയുന്നതിന് ഭീതിയുടേതായ അന്തരീക്ഷം ബോധപൂര്‍വം സൃഷ്ടിക്കുന്നു.

ജനാധിപത്യശക്തികള്‍ക്കൊപ്പം സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകള്‍ ഈ ആക്രമണങ്ങളെ ശക്തമായി നേരിട്ട് സര്‍ക്കാര്‍ നയങ്ങളെ ധീരമായി പ്രതിരോധിക്കുന്നു. സാധാരണക്കാരനു നേരെയുള്ള ഈ ആക്രമണം ഇടതുപക്ഷ കക്ഷികളോടു മാത്രമല്ല, എല്ലാവിഭാഗം ജനങ്ങളോടും തുടരുന്നു. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ വിശാലമായ സഖ്യം കെട്ടിപ്പടുക്കണം, 2013ന്റെ തുടക്കത്തില്‍ തെരഞ്ഞെടുപ്പിലേക്ക് പോകേണ്ട ത്രിപുരയിലും ഇത്തരം ആക്രമണം നടത്താനുള്ള പദ്ധതികള്‍ തയ്യാറാക്കപ്പെടുന്നു. കേരളത്തിലും വലതുപക്ഷ ശക്തികള്‍ സമാനസ്ഥിതിവിശേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. വല്ലപ്പോഴുമുള്ള കായിക ആക്രമണവും നിരന്തരമായുള്ള ദുഷ്പ്രചാരണവും അവരുടെ ആയുധമാണ്. ഈ മെയ്ദിനത്തില്‍ സിഐടിയു, തൊഴിലാളിവര്‍ഗത്തിന്റെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും രക്തസാക്ഷികളുടെ ഓര്‍മയ്ക്കു മുന്നില്‍ രക്തപുഷ്പം അര്‍പ്പിക്കുന്നു. രാജ്യത്തെ മുഴുവന്‍ തൊഴിലാളിവര്‍ഗത്തെയും സംഘടനാപരമായും ആശയപരമായും ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ നാം വ്യാപൃതമാകും. ബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും ആക്രമണത്തിനു വിധേയരാകുന്ന സഖാക്കളുടെയും സഹയാത്രികരുടെയും രക്ഷയ്ക്കായി പൊരുതും. മുതലാളിത്ത വ്യവസ്ഥിതിയുടെ ചൂഷണത്തിനെതിരെ പൊരുതുന്ന ജനവിഭാഗങ്ങളുടെകൂടെ നിരന്തരം നാം ഉണ്ടാകും.

2012ലെ മെയ്ദിന ആഹ്വാനം

നവലിബറല്‍ നയങ്ങള്‍ക്കെതിരെയും അവകാശ സംരക്ഷണത്തിനും ജീവനത്തിനും വേണ്ടിയും ആഗോളതലത്തില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് സിഐടിയുവിന്റെ അചഞ്ചലമായ പിന്തുണ ഈ മെയ്ദിനത്തില്‍ ഉറപ്പ് നല്‍കുന്നു. കോര്‍പറേറ്റ് ഭരണവര്‍ഗ ആക്രമണങ്ങളെ ചെറുക്കുന്ന ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ വിശാലഐക്യം ശക്തിപ്പെടുത്തുന്നതിന് പരമാവധി പരിശ്രമിക്കാന്‍ സിഐടിയു ഇന്ത്യന്‍ തൊഴിലാളികളോട് ആഹ്വാനംചെയ്യുന്നു. തൊഴിലിടങ്ങളിലെ അവകാശങ്ങളോടുള്ള കടന്നുകയറ്റം ഉണ്ടാകുന്നിടത്തെല്ലാം അതിനെതിരെ ചെറുത്തുനില്‍പ്പ് ഉയരണം. ആ ചെറുത്തുനില്‍പ്പുകളെ നാം പിന്തുണയ്ക്കണം. തൊഴിലാളികളുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമായി ഈ ചെറുത്തുനില്‍പ്പുകളും അവയ്ക്കുള്ള പിന്തുണയും മാറണം. എല്ലാ വിഭാഗങ്ങളിലുംപെടുന്ന വിഘടിത ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും ജാതിമത ശക്തികളുടെ കടന്നുകയറ്റം ചെറുക്കുന്നതിനും തൊഴിലാളിവര്‍ഗം കരുതലോടെ ഇരിക്കണമെന്ന് സിഐടിയു ഈ മെയ്ദിനത്തില്‍ ആഹ്വാനംചെയ്യുന്നു. ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ ജനവിഭാഗങ്ങളുടെയും വിശാലഐക്യം സംഘടിപ്പിക്കാനായി നാം പരമാവധി യത്നിക്കേണ്ടതാണ്.

*
(സിഐടിയു മെയ്ദിന മാനിഫെസ്റ്റോയില്‍നിന്ന്)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വര്‍ഗസമരത്തോടും എല്ലാതരത്തിലുമുള്ള ചൂഷണങ്ങളില്‍നിന്ന് മനുഷ്യസമൂഹത്തെ മോചിപ്പിക്കുന്നതിനായുള്ള പോരാട്ടങ്ങളോടുമുള്ള അര്‍പ്പണബോധത്തെ സിഐടിയു ഈ മെയ് ദിനത്തില്‍ ഒന്നുകൂടി ദൃഢപ്പെടുത്തുന്നു. ഒരു ശതമാനം ഉടമവര്‍ഗം 99 ശതമാനം സാധാരണക്കാരെ കൊള്ളയടിക്കുന്നത് തുടരാന്‍ അനുവദിക്കുന്ന നവഉദാര-മുതലാളിത്ത വ്യവസ്ഥയ്ക്ക് എതിരായുള്ള അമര്‍ഷം ലോകത്താകെയുള്ള തൊഴിലാളികളും ജീവിതത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങളും ശക്തമായി പ്രകടിപ്പിക്കുന്നു. ഫെബ്രുവരി 28ലെ ദേശീയ പണിമുടക്കിന്റെ ഐതിഹാസിക വിജയത്തില്‍നിന്ന്, മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടും അര്‍പ്പണബോധത്തോടുംകൂടി മുന്നോട്ടു കൊണ്ടുപോകാനുള്ള കരുത്ത് ആര്‍ജിച്ചാണ് ഇന്ത്യയിലെ തൊഴിലാളിവര്‍ഗം മെയ്ദിനം ആചരിക്കുന്നത്. അനശ്വരനായ വിപ്ലവനായകന്‍ സ: പി സുന്ദരയ്യയുടെ ജന്മശതാബ്ദിയുടെ അവസരംകൂടിയാണ് ഈ ആണ്ടത്തെ മെയ്ദിനം. ചൂഷിതവര്‍ഗങ്ങളുടെ മോചനത്തിനായി വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്ത ഈ ആദരണീയനായ പോരാളിക്ക് സിഐടിയു അഭിവാദ്യം അര്‍പ്പിക്കുന്നു.