Thursday, May 31, 2012

കേസുകള്‍ രാഷ്ട്രീയ ആയുധമാകുമ്പോള്‍

ഭരണകൂടത്തിന്റെ നെടുംതൂണുകളിലൊന്നാണ് നീതിന്യായ വ്യവസ്ഥ. യേശുവിനെ മരണം വിധിച്ച് കുരിശിലേറ്റാന്‍ പീലാത്തോസ് വേണ്ടിവന്നു. ഭരണകൂടത്തോട് എതിരിടുന്നവരെ ഒറ്റുകൊടുക്കാന്‍ യൂദാസുമാര്‍ ഉണ്ടാകും. കള്ളസാക്ഷ്യം നല്‍കാന്‍ അവസരവാദികള്‍ വരും. ഈ രക്തത്തില്‍ തനിക്ക് പങ്കില്ലയെന്ന് വിലപിച്ച് കൈകഴുകുന്ന പീലാത്തോസുമാര്‍ വിചാരണകളില്‍ അധ്യക്ഷരാകും. വിപ്ലവകാരികളെ തച്ചമര്‍ത്തുന്നതിന് നീതിന്യായ വ്യവസ്ഥയെ ദുരുപയോഗംചെയ്തതിന് ഉദാഹരണങ്ങള്‍ ചരിത്രത്തിലെത്രയോ ഉണ്ട്.

ക്യൂബന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിക്കപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തി, പ്രതിക്കൂട്ടില്‍ നിന്ന ഫിദല്‍കാസ്ട്രോ "ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കുമെന്ന്" ആത്മവിശ്വാസത്തോടെ പറഞ്ഞു. കാസ്ട്രോയെ ജയിലിലടച്ച ഭരണകൂടവും ന്യായാസനങ്ങളും ചരിത്രത്തിലെ ഫോസിലുകളായി മാറി. കാസ്ട്രോ ഒരു രാജ്യത്തിന്റെയും ലോകവിപ്ലവ പ്രസ്ഥാനത്തിന്റെയും ഭാഗധേയം തെളിച്ച ചരിത്രസ്രഷ്ടാവായി. അമേരിക്കന്‍ സേനയുടെ പിടിയിലായ സദ്ദാം ഹുസൈനെ കഴുവിലേറ്റുന്നതിന് പിന്നണി പാടാന്‍ ഒരു അന്വേഷണ ഏജന്‍സിയും കോടതിയും ഉണ്ടായി. അധീശവര്‍ഗത്തിന്റെ കളിപ്പാട്ടങ്ങളായി പൊലീസും കോടതിയും തെളിവെടുപ്പും ഉപയോഗിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ വര്‍ത്തമാനകാലത്തും ഏറെയുണ്ട്.

ഇന്ത്യയിലെ കമ്യൂണിസത്തിന്റെ ഉദയത്തെ ഗര്‍ഭഗൃഹത്തില്‍ വച്ചുതന്നെ തടയാന്‍ ബ്രിട്ടീഷ് ഭരണകൂടം പ്രയോഗിച്ചതും കേസുകളുടെ പരമ്പരതന്നെ. പെഷവാര്‍, മീററ്റ്, കാണ്‍പുര്‍ ഗൂഢാലോചന കേസുകള്‍, കെട്ടുകഥകളെ കോടതിവിധികളാക്കി മാറ്റാന്‍ ഭരണകൂടത്തിനുള്ള വൈഭവത്തിന് സാക്ഷ്യപത്രങ്ങളാണ്. പക്ഷേ, കേസുകളില്‍ ജയിച്ചുവെങ്കിലും ജനങ്ങളുടെ കോടതിയില്‍ തോറ്റതാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അനുഭവം. പിച്ചവയ്ക്കുംമുമ്പേ കേസുകളും കോടതിയും തടവറയും വിചാരണയും കണ്ടു പരിചയമുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരെ കേസുകാട്ടി വിരട്ടാമെന്ന് അല്‍പ്പജ്ഞാനികളായ ചിലര്‍ വിചാരിക്കുന്നുണ്ടാവും. മഹാത്മാഗാന്ധിയുടെ വധം ലക്ഷണമൊത്ത രാഷ്ട്രീയ കൊലപാതകമായിരുന്നു. നാഥുറാം ഗോഡ്സെ ലക്ഷ്യംകണ്ടത് മൂന്നാമത്തെ ശ്രമത്തിലാണ്. ഗാന്ധിവധത്തിനു പിന്നിലെ രാഷ്ട്രീയശക്തിയായ ആര്‍എസ്എസിനെ തുറന്നുകാട്ടാനോ, നേരിട്ടു കുറ്റപ്പെടുത്താനോ കോണ്‍ഗ്രസ് നേതൃത്വത്തിന് മടിയായിരുന്നു. പക്ഷേ, ഒഞ്ചിയത്ത് ഒരു കൊലപാതകമുണ്ടായപ്പോള്‍ അതിന്റെ പ്രതിസ്ഥാനത്ത് സിപിഐ എമ്മിനെ നിര്‍ത്താന്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും, യുഡിഎഫ് നേതാക്കള്‍ക്കും എന്തൊരു തിടുക്കം. "പാര്‍ടി കോടതി"യുടെ വധശിക്ഷയാണെന്ന ചെന്നിത്തലയുടെ ആരോപണവും പൊടുന്നനെ വന്നു. പോസ്റ്റ്മോര്‍ട്ടം മുറിയില്‍ ആഭ്യന്തരമന്ത്രി കയറിയതും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചെന്നിത്തല പങ്കെടുത്തതെന്തിനെന്നും ഇപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൊലപാതകം നടത്തിയവരെ പിടിച്ചിട്ടില്ല. എന്നാല്‍, ആയുധങ്ങള്‍ കിണറ്റില്‍നിന്ന് കണ്ടെടുക്കുകയുംചെയ്തു. സാധാരണഗതിയില്‍ കുറ്റകൃത്യം നടത്തിയവരില്‍ നിന്ന് പൊലീസിന് ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍, കുറ്റത്തിനുപയോഗിക്കുന്ന ആയുധങ്ങള്‍ കണ്ടെത്തിയാല്‍ അത് തെളിവുനിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം വിലപ്പെട്ട തെളിവാണ്. ദൃക്സാക്ഷികളില്ലാത്ത കേസില്‍പോലും ശിക്ഷയിലേക്ക് നയിക്കാന്‍ കോടതിക്ക് സാധിക്കുന്ന അത്തരം തെളിവുകള്‍ ഈ കേസില്‍ ലാഘവത്തോടെ പൊലീസ് കൈകാര്യംചെയ്തിരിക്കുന്നു. കൊലപാതകം നടത്തിയവര്‍ ആയുധങ്ങളെല്ലാം കൂട്ടമായി പിന്നീട് കണ്ടെടുക്കാന്‍ പാകത്തില്‍ ഒരാളെ ഏല്‍പ്പിക്കുക, അയാള്‍ മാപ്പുസാക്ഷിയായി, ആയുധം കണ്ടെത്തുക തുടങ്ങി യുക്തിരഹിതമായ നടപടികളാണ് ഇപ്പോള്‍ നടന്നു വരുന്നതായി മാധ്യമ വാര്‍ത്തകളില്‍ കാണുന്നത്. പോസ്റ്റ്മോര്‍ട്ടം മുറിയില്‍ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടാവും. അത് കൃത്രിമതെളിവുകള്‍ക്ക് ഉപയോഗപ്പെടുത്തുന്ന രീതി പല അന്വേഷണ ഏജന്‍സികളും മുമ്പ് സ്വീകരിച്ചിട്ടുണ്ട്. അഭിഭാഷകന്‍കൂടിയായ ആഭ്യന്തരമന്ത്രി പോസ്റ്റ്മോര്‍ട്ടം മുറിയില്‍ കയറിയത് സംശയത്തിനിടയാക്കുന്നത് ഇക്കാരണത്താലാണ്. അല്ലെങ്കില്‍ എന്തിനാണ് അവിടെ താന്‍ ചെന്നതെന്ന് വിശദീകരിക്കാന്‍ മന്ത്രിക്ക് ബാധ്യതയുണ്ട്.

ഒരു ക്രിമിനല്‍ കേസില്‍ അന്വേഷണ മേല്‍നോട്ടം കോടതിക്കു മാത്രമാണ്. പോസ്റ്റ്മോര്‍ട്ടം നടത്തുന്ന മുറിയില്‍ കയറുക മാത്രമല്ല തുടരെ ഇടപെടല്‍ നടത്തുന്ന ആഭ്യന്തരമന്ത്രി മേല്‍നോട്ടം സ്വയം ഏറ്റെടുത്തിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷ്യം വഹിക്കണമെന്ന് കോടതിയോടപേക്ഷിച്ചാല്‍ ജഡ്ജിതന്നെ തല്‍സമയം ഹാജരാകുന്ന അനുഭവങ്ങളുണ്ട്. ചിലപ്പോള്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് മേല്‍നോട്ടം വഹിക്കും. ആഭ്യന്തരമന്ത്രി അതിന് പകരമാകില്ല. ഇവിടെ സംസ്ഥാന ആഭ്യന്തര മന്ത്രിക്കുമേല്‍ അധിക മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മുല്ലപ്പള്ളിയും വന്നു. കേസന്വേഷണം സിബിഐ ഏറ്റെടുക്കുമെന്നാണ് ഭീഷണി. ഇപ്പോള്‍ പിടികൂടിയവര്‍ പലരും നിരപരാധികളാണെന്ന് കേന്ദ്രമന്ത്രിക്കറിയാം. അവരെ ബലിയാടാക്കുന്നത് നേതാക്കളെ ലക്ഷ്യമിട്ടാണ്. അത് കേന്ദ്രമന്ത്രി പറയുമ്പോള്‍ ഭീഷണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്. പൊലീസിന്റെ അന്വേഷണത്തിന്റെ പോരായ്മകൊണ്ട് പിന്നീട് സിബിഐ ഏറ്റെടുത്ത പല കേസുകളിലും ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കുന്ന ധാരാളം സംഭവങ്ങളുണ്ട്. നേതാക്കളെ പ്രതികളാക്കിയില്ലെങ്കില്‍ ഇപ്പോള്‍ അന്വേഷണച്ചുമതലയുള്ളവരെ കൂട്ടുപ്രതികളാക്കി മാറ്റുമെന്നതാണ് മുല്ലപ്പള്ളിയുടെ വടകര പ്രസംഗത്തിന്റെ അര്‍ഥം. സുധാകരന്‍ -മുല്ലപ്പള്ളി സംഘത്തിന്റെ നിയമ വിരുദ്ധ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഈ കേസിലെ അന്വേഷണത്തെയും നിയമവ്യവസ്ഥയെയും കീഴ്മേല്‍ മറിച്ചിരിക്കുന്നു. ഇതോടൊപ്പം മറ്റ് രണ്ട് കേസുകൂടി ഉപയോഗിച്ച് സിപിഐ എമ്മിനെതിരെ മഹാസഖ്യമുണ്ടാക്കി ആക്രമിക്കാനാണ് യുഡിഎഫിന്റെ പുറപ്പാട്.

1991 കാലത്ത് കരുണാകരന്‍ സര്‍ക്കാര്‍ കണ്ണൂരില്‍ ടാഡ പ്രയോഗിച്ചാണ് പാര്‍ടിക്കെതിരെ നീങ്ങിയത്. ഇപ്പോള്‍ ടാഡ നിലവിലില്ല. എന്നാല്‍, ഭീകരവാദ വിരുദ്ധനിയമത്തിലെ വ്യവസ്ഥകള്‍, അവിടെ നടപ്പായപോലെയാണ് പൊലീസും മാധ്യമങ്ങളും പെരുമാറുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തെളിവില്ലാതെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ട് തെറ്റുകാരനല്ലായെന്ന് പ്രതികള്‍ തെളിയിക്കണമെന്നാണ് മാധ്യമശാഠ്യം. വീരേന്ദ്രകുമാര്‍ മുതല്‍ പി സി ജോര്‍ജു വരെ, ഉമ്മന്‍ചാണ്ടിയുടെ ഉപകീചക വേഷങ്ങള്‍ ആടിത്തിമിര്‍ക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പി സി ജോര്‍ജാണ് സമാധാനത്തിന്റെ ആള്‍രൂപമായി അഭിനയിക്കുന്നത്. ഇരയെ കഴുത്തുനോക്കി മഴുവിനു വെട്ടികൊല്ലുന്ന രീതി അണികളെ പഠിപ്പിക്കുന്ന എന്‍ഡിഎഫിനെയും ഇവിടെ മാധ്യമങ്ങള്‍ ജ്ഞാനസ്നാനം നല്‍കി മാലാഖയാക്കുന്നു. തങ്ങളുടെ ആള്‍ബലത്തിനപ്പുറം നരമേധശേഷി പ്രകടിപ്പിച്ച ആര്‍എസ്്എസും വിശുദ്ധരാക്കപ്പെടുന്നു. ചന്ദ്രശേഖരന്‍ വധക്കേസിന്റെ പിന്നിലൊളിച്ചിരുന്ന് വലതുപക്ഷ രാഷ്ട്രീയത്തിലെ പരസ്പരം ഏറ്റുമുട്ടുന്നവരും കപട ഇടതുപക്ഷക്കാരും ഒരുമിച്ചിരിക്കുന്നു.

വിഷവൃക്ഷത്തിന്റെ അടിവേരു തേടിയവര്‍, അതേ വൃക്ഷത്തിന്റെ ശിഖരത്തില്‍ കെട്ടിയിട്ട ഊഞ്ഞാലില്‍ ആടിത്തിമിര്‍ത്ത് സിപിഐ എമ്മിനെതിരെ വിഷം ചീറ്റുന്നു. മുത്തൂറ്റ് പോള്‍ വധക്കേസില്‍ ഒരുദിവസത്തിനകം കൊലയാളികള്‍ ജയിലിലായപ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ മറ്റാരോ ആണെന്നും പൊലീസ് തയ്യാറാക്കിയ തിരക്കഥയാണെന്നും മാധ്യമങ്ങള്‍ അലറിവിളിച്ചു. പോളിനൊപ്പം യാത്രചെയ്തവരും സിപിഐ എം അന്ന് രക്ഷപ്പെടുത്താന്‍ തത്രപ്പെട്ടതായി ആരോപിക്കപ്പെട്ടവരുമായ രണ്ടുപേരെയും സിബിഐ പിന്നീട് സാക്ഷികളാക്കിമാറ്റിയപ്പോള്‍ ഈ മാധ്യമങ്ങള്‍ മിണ്ടിയില്ല. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ പൊലീസ് പറയുന്നത് അവിശ്വസിക്കുന്ന മാധ്യമങ്ങള്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ പൊലീസ് പറയുന്നതെല്ലാം വേദവാക്യമായി കരുതി ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതെന്തുകൊണ്ട്. നീതിയുടെ താല്‍പ്പര്യങ്ങളോ നിയമവാഴ്ചയുടെ നടത്തിപ്പോ അല്ല വലതുപക്ഷ രാഷ്ട്രീയത്തിന്റെ നേട്ടകോട്ടങ്ങളാണ് ഈ നിറംമാറ്റത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. കേസുകളെ രാഷ്ട്രീയായുധമാക്കി ഉപയോഗിക്കുന്നവര്‍ ഇവിടെ നിരാശപ്പെടുകതന്നെ ചെയ്യും.

*
അഡ്വ. കെ അനില്‍കുമാര്‍ ദേശാഭിമാനി 31 മേയ് 2012

No comments: