Monday, August 6, 2012

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക

ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ജൂലൈ 30 മുതല്‍ ആഗസ്ത് മൂന്നുവരെ നടന്ന ഇടതുപക്ഷ പാര്‍ടികളുടെ സമരം തീര്‍ത്തും വ്യത്യസ്തമായിരുന്നു. 120 കോടി ജനങ്ങളുള്ള ഇന്ത്യയിലെ 70 ശതമാനം വരുന്ന ദരിദ്രരുടെയും പട്ടിണിപ്പാവങ്ങളുടെയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും വിലക്കയറ്റത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നാല് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തിലാണ് സമരം നടന്നത്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്ത ഈ സമരത്തിലേക്ക് അഞ്ചു ദിവസവും ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഒഴുകിയെത്തുകയായിരുന്നു. ഡല്‍ഹിയിലെ ചേരിനിവാസികള്‍മാത്രമല്ല, ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും പഞ്ചാബിലെയും ഹരിയാനയിലെയും ഹിമാചല്‍പ്രദേശിലെയും ജമ്മുവിലെയും തൊഴിലാളികളും കര്‍ഷകരുമാണ് ചെങ്കൊടിയുമേന്തി തീവണ്ടിയിലും ബസിലും മറ്റുമായി എത്തിയത്. കരുവാളിച്ച ഗ്രാമീണമുഖം ഒപ്പിയെടുക്കാന്‍, അവര്‍ പറയുന്നത് സംപ്രേഷണംചെയ്യാന്‍ ഒരു ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ടറും എത്തിയില്ല. പതിനായിരങ്ങള്‍ പങ്കെടുത്ത ഈ സമരം നടന്നതായി രേഖപ്പെടുത്താന്‍ ഒരു അച്ചടിമാധ്യമവും തയ്യാറായതുമില്ല. തിളങ്ങുന്ന ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നവര്‍ തിളങ്ങാത്ത ഈ മുഖങ്ങളെ ബോധപൂര്‍വം അവഗണിച്ചു. തൊട്ടടുത്ത് അണ്ണ ഹസാരെ സംഘത്തിന്റെ നിരാഹാരസമരം റിപ്പോര്‍ട്ടുചെയ്യുന്നതില്‍ മാത്രമായിരുന്നു അവര്‍ക്ക് താല്‍പ്പര്യം. അവിടെ കൂടിയതിനേക്കാള്‍ എത്രയോ അധികംപേര്‍ ഇടതുപക്ഷത്തിന്റെ സമരത്തിനാണ് എത്തിയതെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഈ മാധ്യമ അവഗണന.

രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറിയ ഉടനെ നൂറുദിവസത്തിനകം നടപ്പാക്കുമെന്ന് പറഞ്ഞ നിയമനിര്‍മാണമാണ് ഭക്ഷ്യസുരക്ഷാബില്‍. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഈ ബില്‍ പാസാക്കിയിട്ടില്ല. വര്‍ഷകാലസമ്മേളനത്തിലും പരിഗണനയ്ക്ക് വരില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി രൂപീകരിച്ച മന്ത്രിതല ഉന്നതാധികാരസമിതി കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിരിക്കയാണ്. രാജ്യം കൊടുംവരള്‍ച്ചയിലേക്ക് വീഴുകയാണ്. വരള്‍ച്ച വിലക്കയറ്റത്തോത് കുതിച്ചുയര്‍ത്തും. അരിയുടെ മൊത്തവിലയില്‍ 18.5 ശതമാനവും ഗോതമ്പിന് 12.5 ശതമാനവും ഉഴുന്നുപരിപ്പിന് 10.3 ശതമാനവും കടലപ്പരിപ്പിന് 13.8 ശതമാനവും വര്‍ധനയുണ്ടായി. ഉരുളക്കിഴങ്ങിന്റെ വിലയില്‍മാത്രം 100 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ 5,01,866.18 കോടി രൂപയുടെ കാര്‍ഷികോല്‍പ്പന്നങ്ങളാണ് വിനിമയം ചെയ്യപ്പെട്ടത്. വരുംദിവസങ്ങളില്‍ ഇത് പതിന്മടങ്ങ് വര്‍ധിക്കും. രൂപയുടെ മൂല്യശോഷണവും വിലക്കയറ്റം വര്‍ധിപ്പിക്കും.

ലോകത്തില്‍ വരുമാനത്തിന്റെ വലിയ പങ്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ചെലവാക്കുന്ന രാജ്യവും ഇന്ത്യയാണ്. മൊത്തം വരുമാനത്തിന്റെ 53 ശതമാനവും ഭക്ഷ്യവസ്തുകള്‍ വാങ്ങാനാണ് ചെലവാക്കുന്നത് എന്നതില്‍നിന്ന് വിലക്കയറ്റത്തിന്റെ രൂക്ഷത മനസ്സിലാക്കാം. ഈയൊരു പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാബില്‍ ഉടന്‍ പാസാക്കേണ്ടത് അനിവാര്യതയാണ്; ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യത്ത് പ്രത്യേകിച്ചും. ഇപ്പോള്‍ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ മുമ്പാകെയുള്ള ബില്‍ ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഉതകുന്നതല്ല. ഭക്ഷ്യ സബ്സിഡി വെട്ടിക്കുറയ്ക്കുകയെന്ന കോര്‍പറേറ്റ് അനുകൂല അജന്‍ഡകൂടി ഒളിപ്പിച്ചുവയ്ക്കുന്നതാണ് ഈ ബില്‍. അതുകൊണ്ടാണ് ഈ ബില്‍ തള്ളിക്കളയണമെന്ന് അഞ്ചു ദിവസത്തെ ധര്‍ണാസമരത്തിനുശേഷം ഇടതുപക്ഷ നേതാക്കള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടത്.

എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ സാര്‍വത്രിക പൊതുവിതരണസംവിധാനം ഏര്‍പ്പെടുത്തണമെന്നും രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം മാസത്തില്‍ നല്‍കണമെന്നതുമാണ് ഇടതുപക്ഷത്തിന്റെ പ്രധാന ആവശ്യം. കരടുബില്ലിലേതുപോലെ ആസൂത്രണ കമീഷന്റെ ദാരിദ്ര്യരേഖാ മാനദണ്ഡം അനുസരിച്ചായിരിക്കരുത് സാര്‍വത്രിക പൊതുവിതരണസംവിധാനം നടപ്പാക്കേണ്ടത്. ഇന്ത്യന്‍ യാഥാര്‍ഥ്യം അംഗീകരിക്കാത്തതും ഭൂരിപക്ഷം ദരിദ്രരെയും ഭക്ഷ്യസുരക്ഷാബില്ലിന്റെ പരിധിയില്‍നിന്ന് പുറത്തുനിര്‍ത്തുന്നതുമാണ് ഈ ദാരിദ്ര്യരേഖ. ഗ്രാമീണമേഖലയില്‍ 26 രൂപയും നഗരങ്ങളില്‍ 32 രൂപയും വരുമാനമുള്ളവര്‍ ദരിദ്രരല്ലെന്നാണ് ആസൂത്രണ കമീഷന്റെ കണക്ക്. സ്വന്തം ഓഫീസിലെ കക്കൂസ് നന്നാക്കുന്നതിന് 35 ലക്ഷം രൂപ ചെലവാക്കിയ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയാണ് ഈ ദാരിദ്ര്യരേഖ നിശ്ചയിക്കുന്നതെന്നതാണ് ഏറ്റവും പ്രതിഷേധാര്‍ഹം. അലുവാലിയയുടെ ഓഫീസിലെ കക്കൂസ് നന്നാക്കാനുള്ള പണം, ദിനംപ്രതി 27 രൂപ വരുമാനമുള്ള ഒരു എപിഎല്‍ ഗ്രാമീണന് നേടണമെങ്കില്‍ 330 വര്‍ഷം വേണ്ടിവരുമെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ദാരിദ്ര്യരേഖയ്ക്കുമുകളിലുള്ളവര്‍ക്കുകൂടി സബ്സിഡിയോടെ ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ പണമില്ലെന്നാണ് യുപിഎ സര്‍ക്കാരിന്റെ വാദം. ""ഒരു ഐസ്ക്രീം കോണിന് 20 രൂപ ചെലവാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് ഗോതമ്പിനും മറ്റും ഒരു രൂപ കൂട്ടുമ്പോള്‍ ബഹളമുണ്ടാക്കുന്നത്"" എന്നു പറഞ്ഞ ചിദംബരം വീണ്ടും ധനമന്ത്രിയായ പശ്ചാത്തലത്തില്‍ സബ്സിഡി ഇനിയും വെട്ടിക്കുറയ്ക്കുമെന്നുവേണം കരുതാന്‍. നിലവിലുള്ള ഭക്ഷ്യ സബ്സിഡിയോടൊപ്പം 30,000 കോടി രൂപകൂടി വര്‍ഷം ചെലവാക്കിയാല്‍ എല്ലാ പൗരന്മാര്‍ക്കും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കാന്‍ കഴിയും. അതിന് പണമില്ലെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഇതേസര്‍ക്കാരാണ് കോര്‍പറേറ്റുകള്‍ക്ക് വര്‍ഷംതോറും അഞ്ചുലക്ഷം കോടി രൂപയുടെ സബ്സിഡി നല്‍കുന്നത്.

8.2 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ശേഖരമാണ് (ജൂലൈയിലേത് ഉള്‍പ്പെടെ) സര്‍ക്കാരിന്റെ കൈവശമുള്ളത്. ദശലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുപകരം അത് വിദേശത്തേക്ക് കയറ്റി അയക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ലോകത്ത് ഗോതമ്പ് ഉല്‍പ്പാദനം കുറഞ്ഞ സാഹചര്യത്തില്‍ കയറ്റുമതി അനുവദിച്ചാല്‍ കൂടുതല്‍ പണം നേടാമെന്ന വന്‍കിട കച്ചവടക്കാരുടെ താല്‍പ്പര്യം പരിഗണിച്ചാണ് അവര്‍ക്ക് സബ്സിഡി നല്‍കി 25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കയറ്റുമതിചെയ്യുന്നത്. ഈ ഭക്ഷ്യധാന്യം പല രാജ്യങ്ങളും കന്നുകാലികള്‍ക്ക് നല്‍കാനാണ് ഉപയോഗിക്കുന്നത്. സ്വന്തം രാജ്യത്തെ പട്ടിണികിടക്കുന്നവര്‍ക്ക് സബ്സിഡി നല്‍കാന്‍ വിസമ്മതിക്കുന്ന യുപിഎ സര്‍ക്കാര്‍, വിദേശത്തെ കന്നുകാലികള്‍ക്ക് സബ്സിഡിയോടെ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഈ നയം തിരുത്തിക്കാന്‍ വരുംനാളുകളിലും ശക്തമായ പ്രക്ഷോഭം വേണ്ടിവരും. അതിനുള്ള തയ്യാറെടുപ്പിലാണ് ഇടതുപക്ഷം. സെപ്തംബര്‍ 12ന് ഭക്ഷ്യസുരക്ഷാദിനമായി ആചരിക്കുകയാണ്. അന്ന് എഫ്സിഐ ഗോഡൗണുകള്‍ പിക്കറ്റ് ചെയ്യാനാണ് തീരുമാനം. രാജ്യത്തുനിന്ന് പട്ടിണി തുടച്ചുനീക്കാനുള്ള ഇടതുപക്ഷത്തിന്റെ ആത്മാര്‍ഥമായ ശ്രമത്തെ പിന്തുണയ്ക്കേണ്ടത് ഈ രാജ്യത്തെ ജനാധിപത്യവിശ്വാസികളുടെയാകെ കടമയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 06 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്ത ഈ സമരത്തിലേക്ക് അഞ്ചു ദിവസവും ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഒഴുകിയെത്തുകയായിരുന്നു. ഡല്‍ഹിയിലെ ചേരിനിവാസികള്‍മാത്രമല്ല, ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും പഞ്ചാബിലെയും ഹരിയാനയിലെയും ഹിമാചല്‍പ്രദേശിലെയും ജമ്മുവിലെയും തൊഴിലാളികളും കര്‍ഷകരുമാണ് ചെങ്കൊടിയുമേന്തി തീവണ്ടിയിലും ബസിലും മറ്റുമായി എത്തിയത്. കരുവാളിച്ച ഗ്രാമീണമുഖം ഒപ്പിയെടുക്കാന്‍, അവര്‍ പറയുന്നത് സംപ്രേഷണംചെയ്യാന്‍ ഒരു ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ടറും എത്തിയില്ല. പതിനായിരങ്ങള്‍ പങ്കെടുത്ത ഈ സമരം നടന്നതായി രേഖപ്പെടുത്താന്‍ ഒരു അച്ചടിമാധ്യമവും തയ്യാറായതുമില്ല. തിളങ്ങുന്ന ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നവര്‍ തിളങ്ങാത്ത ഈ മുഖങ്ങളെ ബോധപൂര്‍വം അവഗണിച്ചു. തൊട്ടടുത്ത് അണ്ണ ഹസാരെ സംഘത്തിന്റെ നിരാഹാരസമരം റിപ്പോര്‍ട്ടുചെയ്യുന്നതില്‍ മാത്രമായിരുന്നു അവര്‍ക്ക് താല്‍പ്പര്യം. അവിടെ കൂടിയതിനേക്കാള്‍ എത്രയോ അധികംപേര്‍ ഇടതുപക്ഷത്തിന്റെ സമരത്തിനാണ് എത്തിയതെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഈ മാധ്യമ അവഗണന.