Friday, August 31, 2012

കെ പങ്കജാക്ഷന്‍

ഇന്ത്യന്‍ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി എത്രയേറെയാണെന്ന് തിരിച്ചറിയുകയും അതിനുസൃതമായ നയനിലപാടുകളിലൂടെ ആ ഐക്യത്തെ കരുത്തുറ്റതാക്കി മുമ്പോട്ടുകൊണ്ടുപോകാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയുംചെയ്ത നേതാവാണ് ആര്‍എസ്പിയുടെ ദേശീയ ജനറല്‍സെക്രട്ടറിയായിരുന്ന കെ പങ്കജാക്ഷന്‍. ആത്മീയഛായയുള്ള ജീവിതസാഹചര്യത്തില്‍നിന്ന് തീപാറുന്ന പോരാട്ടങ്ങളുടെ രാഷ്ട്രീയസാഹചര്യങ്ങളിലേക്ക് കടന്നുവന്നയാളാണ് അദ്ദേഹം. ത്യാഗോജ്വലവും സമരനിര്‍ഭരവുമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സംഭവബഹുലമായ ആ രാഷ്ട്രീയജീവിതത്തിനിടയില്‍ നിയമനിര്‍മാണ സഭാംഗം എന്ന നിലയ്ക്കും സംസ്ഥാനമന്ത്രി എന്ന നിലയ്ക്കും പ്രവര്‍ത്തിച്ചു. ആ ഘട്ടങ്ങള്‍ അദ്ദേഹത്തിലെ പക്വമതിയായ രാഷ്ട്രീയനേതാവിനെയും ഭരണതന്ത്രജ്ഞനെയും കാട്ടിത്തന്നു. പ്രശ്നങ്ങള്‍ പഠിച്ച് അപഗ്രഥിച്ച് സ്വന്തം രാഷ്ട്രീയവീക്ഷണകോണിലൂടെ അവതരിപ്പിക്കാന്‍ നിയമസഭയില്‍ അദ്ദേഹം കാട്ടിയ പ്രാഗത്ഭ്യം മാതൃകാപരമായിരുന്നു. തൊഴില്‍മന്ത്രി എന്ന നിലയ്ക്ക് തൊഴില്‍പ്രശ്നങ്ങളില്‍ അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍ തൊഴിലാളിക്ഷേമത്തില്‍ ഊന്നിനില്‍ക്കുന്നവയായിരുന്നു.

വിദ്യാര്‍ഥി ജീവിതഘട്ടത്തില്‍തന്നെ ദിവാന്‍ഭരണത്തിനെതിരായ പോരാട്ടങ്ങളുടെ ചൂടാര്‍ന്ന പശ്ചാത്തലത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കെ പങ്കജാക്ഷന്റെ ജീവിതം ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയുമായി ബന്ധിപ്പിച്ച കരുത്തുറ്റ ഒരു കണ്ണിയായിരുന്നു. ത്യാഗോജ്വലവും യാതനാനിര്‍ഭരവും അര്‍ഥപൂര്‍ണവുമായ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്; പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന് അപരിഹാര്യമായ നഷ്ടമാണിത്. ആ സ്മരണയ്ക്കുമുന്നില്‍ ഞങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 31 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിദ്യാര്‍ഥി ജീവിതഘട്ടത്തില്‍തന്നെ ദിവാന്‍ഭരണത്തിനെതിരായ പോരാട്ടങ്ങളുടെ ചൂടാര്‍ന്ന പശ്ചാത്തലത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കെ പങ്കജാക്ഷന്റെ ജീവിതം ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയുമായി ബന്ധിപ്പിച്ച കരുത്തുറ്റ ഒരു കണ്ണിയായിരുന്നു. ത്യാഗോജ്വലവും യാതനാനിര്‍ഭരവും അര്‍ഥപൂര്‍ണവുമായ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്; പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന് അപരിഹാര്യമായ നഷ്ടമാണിത്. ആ സ്മരണയ്ക്കുമുന്നില്‍ ഞങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.