Saturday, September 8, 2012

എമര്‍ജിങ് കേരളയ്ക്കൊരു ജനകീയ ബദല്‍

എമര്‍ജിങ് കേരള എന്ന നിക്ഷേപ സംഗമത്തിന്റെ ഉള്ളടക്കം തുറന്നുകാണിക്കുക, അത്തരം പരിപാടികള്‍ക്ക് പിന്‍ബലമായ സര്‍ക്കാരിന്റെ വികസന നയങ്ങളെ പ്രതിരോധിക്കുക, ജനകീയമായ ബദല്‍ വികസന സമീപനം അവതരിപ്പിക്കുക, അതിന് സഹായകമായ പരിപാടികള്‍ നിര്‍ദേശിക്കുക ഇവയ്ക്കെല്ലാം കേരളത്തിലെ ജനങ്ങളുടെ സഹായസഹകരണങ്ങള്‍ വേണം.

എമര്‍ജിങ് കേരളയില്‍ മുന്നോട്ടുവയ്ക്കുന്ന മിക്ക പ്രോജക്ടുകളും സമ്പന്നവിഭാഗത്തിന്റെ ഉപഭോഗം ലക്ഷ്യമാക്കിയുള്ളവയാണ്. അവ സമ്പന്നരെ അതിസമ്പന്നരാക്കി സാമൂഹ്യ-സാമ്പത്തിക അസമത്വം വര്‍ധിപ്പിക്കും. പ്രോജക്ടുകള്‍ പ്രകൃതിവിഭവങ്ങളെ വര്‍ധിച്ചതോതില്‍ സ്വകാര്യവല്‍ക്കരിക്കാനും ചൂഷണംചെയ്യാനും ഇടയാക്കുന്നവയാണ്. നിര്‍ദേശിക്കപ്പെട്ട പ്രോജക്ടുകള്‍ ഒന്നുപോലും സുതാര്യമല്ലെന്നതാണ് മറ്റൊരു പ്രശ്നം. കൈവശപ്പെടുത്താവുന്ന ആസ്തികളുടെ വിലവര്‍ധന, അവ മറിച്ചു വില്‍ക്കാനുള്ള സ്വാതന്ത്ര്യം, വനഭൂമിയിലെ വികസന പ്രവര്‍ത്തനം, സ്വാശ്രയ സ്ഥാപനങ്ങളുടെ ആധിക്യം എന്നിവയൊക്കെ പല പ്രോജക്ടുകളിലായി പരാമര്‍ശിക്കുന്നുണ്ട്. റോഡരികില്‍ 10-20 സെന്റ് ഭൂമിയുള്ളവര്‍ക്ക് ;വഴിയോരംപദ്ധതി, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്ക് അത് വില്‍ക്കാനുള്ള ഭൂബാങ്ക് പദ്ധതി, തോട്ടങ്ങളിലെ ഫാം ടൂറിസം, കാടുകളിലെ ഹെല്‍ത്ത് ടൂറിസം എന്നിവയിലൊക്കെ സംശയത്തിന്റെ നിഴലുകള്‍ ഒളിഞ്ഞിരിക്കുന്നു.

മിക്ക പ്രോജക്ടുകളും കെട്ടിടനിര്‍മാണത്തിലാണ് ഊന്നുന്നത്. വ്യവസായത്തിന്റെ പ്രോജക്ടുകളില്‍പ്പോലും സ്ഥലമെടുപ്പും കെട്ടിടനിര്‍മാണവുംമാത്രമേ പറയുന്നുള്ളൂ. വ്യവസായത്തിന്റെ വിശദാംശങ്ങള്‍ ഒന്നുംതന്നെയില്ല. വ്യവസായം വന്നേക്കാം എന്ന് അനുമാനിക്കാനേ പറ്റൂ. പക്ഷേ, സ്ഥലമെടുപ്പും, കെട്ടിടനിര്‍മാണവും നടക്കും. ക്രിയാത്മകമായ ചില സൂചനകളെങ്കിലും ഉള്ളത് പശ്ചാത്തല വികസനം സംബന്ധിച്ച് മാത്രമാണ്. അവയാകട്ടെ, ഗ്യാസ് പൈപ്പ്ലൈന്‍, വിഴിഞ്ഞം തുറമുഖം, മെട്രോ-മോണോ റെയിലുകള്‍ എന്നിവയൊക്കെയാണ്. കൊച്ചിയിലെ പെട്രോകെമിക്കല്‍സ്, തൃശൂര്‍- പാലക്കാട് ഇടനാഴിയിലെ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയൊക്കെ പതിനായിരം ഹെക്ടര്‍ ഭൂമിയെങ്കിലും വേണമെന്ന് ആവശ്യപ്പെടുന്നവയാണ്. ബാക്കിയെല്ലാം പല പേരുകളിലുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ്. പലതിലും സര്‍ക്കാരിന്റെ പങ്കാളിത്തം 10 ശതമാനത്തില്‍ താഴെയാണ്. ചുരുക്കത്തില്‍, കേരളത്തിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ ഒരു പരിപാടിയല്ല, സര്‍ക്കാര്‍ നേതൃത്വത്തില്‍ പൊതുപണം ചെലവഴിച്ചുനടപ്പാക്കുന്ന എമര്‍ജിങ് കേരള എന്ന നിക്ഷേപ സംഗമം. സ്വകാര്യ നിക്ഷേപം യഥേഷ്ടം ഉപയോഗിക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് അനുമതി നല്‍കുകയാണ് ഈ സംഗമത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്.

കേരളത്തില്‍ നിലവിലുള്ള ഭൂബന്ധിത വ്യവസ്ഥകളെയും തൊഴില്‍ രംഗത്തെ സേവന-വേതന വ്യവസ്ഥകളെയും പാടെ തകര്‍ക്കുന്ന അന്തരീക്ഷം എമര്‍ജിങ് കേരളയിലൂടെ സൃഷ്ടിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടിക്കൊണ്ടിരുന്നാല്‍ പൊതു വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കും. ഭൂമികൈയേറ്റം ത്വരിതപ്പെടുത്തിയാല്‍ ആവാസവ്യവസ്ഥതന്നെ തകരും. കാട് കൈയേറാന്‍ അനുമതി നല്‍കിയാല്‍ ആദിവാസിജീവിതം മാത്രമല്ല; കാടിന്റെ പാരിസ്ഥിതിക ധര്‍മംപോലും നിര്‍വഹിക്കാന്‍ കഴിയാതാകും. കാലാവസ്ഥ താളം തെറ്റും. അത് വീണ്ടും ജനജീവിതത്തിന് പ്രതികൂലമായിത്തീരും. പൊതു- സ്വകാര്യ സന്തുലനവും സംരക്ഷിക്കാന്‍ കഴിയാത്തവിധം പൊതുമേഖലയും ദുര്‍ബലപ്പെടും.

കേരളത്തിലിന്ന് രണ്ട് തരം വികസന നിലപാടുകള്‍ പ്രചാരത്തിലുണ്ട്. ഒന്നാമത്തേത്, നവലിബറല്‍ പരിഷ്കാരത്തിന്റെ ഭാഗമായുള്ളതാണ്. രണ്ടാമത്തേത് ജനപക്ഷത്തു നിന്നുള്ള സുസ്ഥിര വികസന നിലപാടാണ്. നവലിബറല്‍ പരിഷ്കാരത്തില്‍ ന്യൂനപക്ഷം വരുന്ന സമ്പന്നരുടെ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. സുസ്ഥിര വികസന സമീപനം ദരിദ്രവല്‍ക്കരിക്കപ്പെടുന്നവരെ സംരക്ഷിക്കാനുദ്ദേശിക്കുന്നു. ഒപ്പം അതിനുള്ള പരിപാടികളും പോരാട്ടങ്ങളും സംഘടിപ്പിക്കാനും ശ്രമിക്കുന്നു. നവലിബറലിസം വികസനത്തെ സമ്പത്തിന്റെ വളര്‍ച്ചയ്ക്ക് തുല്യമായി കാണുന്നു. എന്നാല്‍, ജനപക്ഷ വികസനം സാമൂഹ്യനീതിയില്‍ ഊന്നുന്നതും ഒപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനായി നിലകൊള്ളുകയുംചെയ്യുന്നതാണ്. അതിനാല്‍ ക്ഷേമപ്രവര്‍ത്തനങ്ങളെ ജനങ്ങളുടെ അവകാശമായി കണക്കാക്കുന്നു. പരസ്പരവിരുദ്ധമായ ഈ സമീപനങ്ങളില്‍ നവലിബറലിസത്തെയാണ്&ഹറൂൗീ;എമര്‍ജിങ് കേരള പ്രതിനിധാനംചെയ്യുന്നത്. മുന്‍ഗണന ലഭിക്കേണ്ടത് ജനപക്ഷ വികസനത്തിനാണ്. നവലിബറലിസം, എല്ലാതരം ജനപക്ഷ വികസനത്തിനും എതിരാണ്. അതുകൊണ്ടുതന്നെ നവലിബറല്‍ നടപടികളെയും, അതില്‍ ഊന്നുന്ന എമര്‍ജിങ് കേരള പോലുള്ള സംരംഭങ്ങളെയും പ്രതിരോധിച്ചുകൊണ്ടുമാത്രമേ ബദല്‍ വികസന സമീപനം സാധ്യമാവുകയുള്ളൂ. വിനോദ-വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിച്ചും റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയും കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ ധാരണയെങ്കില്‍ അത് ആത്മഹത്യാപരമായ നിലപാടാണ് എന്നതില്‍ തര്‍ക്കമില്ല.

ഇന്ന് കേരളത്തില്‍ വികസനപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ഭൂമി കച്ചവടക്കാര്‍, മദ്യവ്യാപാരികള്‍, സ്വാശ്രയ മുതലാളിമാര്‍, റിസോര്‍ട്ടുടമകള്‍, കരാറുകാര്‍, സാമുദായിക നേതാക്കള്‍, സ്വര്‍ണ ഇടപാടുകാര്‍ എന്നിവരൊക്കെയടങ്ങിയ പുത്തന്‍കൂറ്റ് പണക്കാരുടെ കൂട്ടുകെട്ടാണ്. സര്‍ക്കാരിന്റെ വികസന നയത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കളായിത്തീരുന്നത് ഇക്കൂട്ടരാണ്. ഇവരുടെ പരസ്യപ്പണത്തെ ആശ്രയിച്ചാണ് മാധ്യമ നിരീക്ഷണങ്ങളുണ്ടാകുന്നത്. ഇക്കൂട്ടരുടെ ഇടപെടല്‍ എല്ലാ രംഗങ്ങളിലും ശക്തിപ്പെട്ടതോടെ സാമൂഹ്യനീതി, ദരിദ്രപക്ഷ മുന്‍ഗണന, സാമൂഹ്യ സുരക്ഷ എന്നിവയൊക്കെ തകര്‍ന്നു. അതിനാല്‍, പണത്തിനു വേണ്ടി എന്തും ചെയ്യാനും, പണം ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്നുമുള്ള പ്രവണത ശക്തിപ്പെട്ടു.

ഉല്‍പ്പാദനത്തകര്‍ച്ച, വികലമായ വിദ്യാഭ്യാസം, പരസ്പരം ശത്രുത വളര്‍ത്തുന്ന രാഷ്ട്രീയ അന്തരീക്ഷം, ധൂര്‍ത്ത്, അഴിമതി, അതാര്യമായ ദല്ലാള്‍ ഇടപാടുകള്‍ എന്നിവയൊക്കെ ചേര്‍ന്ന്, കൈവരിച്ച സാമൂഹ്യനേട്ടങ്ങള്‍പോലും ഇല്ലാതാക്കിക്കൊണ്ടിരിക്കയാണ്. എമര്‍ജിങ് കേരള ഈ സ്ഥിതി വിശേഷത്തെ കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് സാധ്യത. അതേ സമയംതന്നെ കേരള വികസനത്തിന് സ്വകാര്യ മൂലധനവും ആവശ്യമാണെന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്. മൂലധന സ്രോതസ്സ് ഏതായാലും അതിന്റെ വിനിയോഗത്തില്‍ സാമൂഹ്യ നിയന്ത്രണവും പ്രകൃതിസംരക്ഷണവും ഉറപ്പാക്കിയിരിക്കണം. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് ലിംഗപരമായ തുല്യത ഇല്ലായ്മ. സാമൂഹ്യപദവിയിലെ സ്ത്രീസാന്നിധ്യക്കുറവ്, ദളിത്-ആദിവാസി വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ, കയറ്റുമതി പ്രധാനമായ കാര്‍ഷിക-വ്യാവസായിക ഘടന, കാര്‍ഷികോല്‍പ്പന്നങ്ങളുടെ നിരന്തരമായ വിലയിടിവ് എന്നിവയെല്ലാം. എമര്‍ജിങ് കേരളപോലുള്ള സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഒരു നിക്ഷേപ സംഗമം ഇത്തരം മുഖ്യപ്രശ്നങ്ങളെയെല്ലാം അവഗണിക്കുന്നു എന്നത് മാത്രമല്ല, അവയെ ഇനിയും രൂക്ഷമാക്കുന്ന രീതിയിലുള്ള പരിപാടികള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. ഇവിടെയാണ് ബദല്‍ വികസനയവും അതിന്റെ പരിപാടികളും പ്രസക്തമാകുന്നത്. കേരളത്തിലെ നിലവിലുള്ള പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ മാത്രം പോരാ, മറ്റൊരു കേരളം സാധ്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുക കൂടി വേണം. അത് പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധ്യമാകൂ. വികസനത്തെ സാമ്പത്തികവളര്‍ച്ചയെന്ന നിലയിലല്ല കാണേണ്ടത്. സാമൂഹ്യനീതിയും സുസ്ഥിരതയും ദരിദ്രപക്ഷ മുന്‍ഗണനയും പ്രധാനമാണ്. ദരിദ്രജനങ്ങളില്‍ ഊന്നിയുള്ള വരുംതലമുറകളോട് നീതിപുലര്‍ത്തുന്ന, ധനിക-ദരിദ്ര അന്തരം കുറച്ചുകൊണ്ടുവരുന്ന നിരന്തരമായ ഒരു രാഷ്ട്രീയ പ്രക്രിയയായി വികസനത്തെ കാണണം. കൃഷി അടക്കമുള്ള ഉല്‍പ്പാദന സംരംഭങ്ങളെ ശക്തിപ്പെടുത്തണം. തദ്ദേശീയ ഉല്‍പ്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കാന്‍ കഴിയണം. ഭൂമി, വെള്ളം, പുഴകള്‍, കായലുകള്‍, കുന്നുകള്‍, ധാതുസമ്പത്തുകള്‍ മുതലായവ സമൂഹത്തിനാകെ അവകാശപ്പെട്ട പ്രകൃതിസമ്പത്താണ്. അവയുടെ ഉപയോഗത്തിന്മേല്‍ സാമൂഹികമായ നിയന്ത്രണം ഉറപ്പാക്കണം. അതുകൊണ്ടുതന്നെ, എമര്‍ജിങ് കേരളയുടെ വികസന സമീപനത്തെ പ്രതിരോധിക്കുകയും ബദല്‍ വികസനയത്തിന് അനുയോജ്യമായ പ്രവര്‍ത്തന പരിപാടികള്‍ നടപ്പാക്കുകയും വേണം. ആഗോളവല്‍കൃതമായ നവലിബറല്‍ വ്യവസ്ഥയാല്‍ വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകം പലതരം പ്രതിസന്ധികളെ ഒരേസമയം അഭിമുഖീകരിക്കുകയാണ്.

ജനാധിപത്യം, സാമൂഹ്യനീതി എന്നിവ തകരുക വഴി രൂപപ്പെടുന്ന രാഷ്ട്രീയ-പ്രതിസന്ധി; അസമത്വവും കേന്ദ്രീകരണവും വര്‍ധിപ്പിക്കുക വഴിയുള്ള സാമ്പത്തിക പ്രതിസന്ധി; ഉദാരവല്‍ക്കരണവും ഊഹക്കച്ചവടവും സൃഷ്ടിക്കുന്ന ധനപ്രതിസന്ധി, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും രൂപം നല്‍കുന്ന പാരിസ്ഥിതിക പ്രതിസന്ധി; ഉല്‍പ്പാദനത്തകര്‍ച്ചയും വിലക്കയറ്റവും സൃഷ്ടിക്കുന്ന ഭക്ഷ്യ പ്രതിസന്ധി എന്നിവയൊക്കെ ഇന്നത്തെ ലോകത്തിന്റെ മുഖമുദ്രയാണ്. അവയ്ക്കെല്ലാം അടിസ്ഥാനമാകട്ടെ, ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള, കമ്പോളത്താല്‍ നിയന്ത്രിക്കുന്ന ധനമൂലധനത്തിന്റെ കടന്നുകയറ്റമാണ്. അതിന്റെ പിടിയിലാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയും അതിന്റെ ഭാഗമായ കേരളവും. ഈ പ്രതിസന്ധിയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്നത് ദരിദ്രരാജ്യങ്ങളും ദരിദ്രജനങ്ങളുമാണ്. നമ്മുടെ നാട്ടിലും അതുതന്നെയാണ് സ്ഥിതി.

അതുകൊണ്ടുതന്നെ, ദരിദ്രപക്ഷവികസനം, ഭക്ഷ്യ ഉല്‍പ്പാദനം, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം എന്നിവയൊക്കെ ജനങ്ങളുടെ ഉപജീവനത്തിന്റെയും നിലനില്‍പ്പിന്റെയും ഒഴിവാക്കാനാവാത്ത സമരമുഖങ്ങളായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിലനില്‍പ്പിനായി ജനങ്ങള്‍ നടത്തുന്ന സമരങ്ങളെ അതിന്റെ വിശാലതയില്‍ ഉള്‍ക്കൊള്ളാനും ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും കഴിയണം. അതിന്റെ ഭാഗമായി ശനിയാഴ്ചത്തെ കൂട്ടായ്മയെ കേരളത്തിലെ ദരിദ്രജനങ്ങളുടെ അവരോടൊപ്പം നില്‍ക്കുന്നവരുടെ വലിയൊരു പ്രക്ഷോഭമായി ഉയര്‍ത്തിക്കൊണ്ടുവരാനും കഴിയണം. അതുവഴിമാത്രമേ മറ്റൊരു കേരളം സാധ്യമാകൂ.

*
ടി പി കുഞ്ഞിക്കണ്ണന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എമര്‍ജിങ് കേരള എന്ന നിക്ഷേപ സംഗമത്തിന്റെ ഉള്ളടക്കം തുറന്നുകാണിക്കുക, അത്തരം പരിപാടികള്‍ക്ക് പിന്‍ബലമായ സര്‍ക്കാരിന്റെ വികസന നയങ്ങളെ പ്രതിരോധിക്കുക, ജനകീയമായ ബദല്‍ വികസന സമീപനം അവതരിപ്പിക്കുക, അതിന് സഹായകമായ പരിപാടികള്‍ നിര്‍ദേശിക്കുക ഇവയ്ക്കെല്ലാം കേരളത്തിലെ ജനങ്ങളുടെ സഹായസഹകരണങ്ങള്‍ വേണം.