Monday, November 26, 2012

അവഗണിക്കപ്പെടുന്ന "ക്ഷേമത്തൊഴിലാളികള്‍"

നവ ലിബറല്‍വാഴ്ചയില്‍ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടിയെന്ന പേരില്‍ പുതിയ "പരിപാടികള്‍", "പദ്ധതികള്‍", "പ്രചാരണം", "മിഷനുകള്‍" എന്നിവ കൊട്ടിഘോഷത്തോടെ ആരംഭിക്കാറുണ്ട്. ഈ "അഭിമാന പദ്ധതികളു"ടെ ഉദ്ഘാടനം വലിയ ആഘോഷത്തോടെ നടത്തുമെങ്കിലും പദ്ധതി നടത്തിപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കാറില്ല. ഇത്തരം പദ്ധതികള്‍ നിയമാനുസൃതമുള്ള അവകാശങ്ങളുടെ ഭാഗമോ സാര്‍വത്രികമോ അല്ല. ഏതു സമയത്തും പിന്‍വലിക്കാന്‍ കഴിയുന്ന പദ്ധതികളാണ് ഇവ. സമയബന്ധിതമായ ഇത്തരം പദ്ധതികള്‍ പലതും നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ പിന്‍വലിക്കുകയോ നീട്ടുകയോ ചെയ്യും. ലോക ബാങ്ക് പോലുള്ള ഫണ്ടിങ് ഏജന്‍സികള്‍ നിര്‍ദേശിക്കുന്ന പ്രകാരമായിരിക്കും ഈ തീരുമാനങ്ങളെടുക്കുക. സാമൂഹ്യപങ്കാളിത്തമെന്ന പേരില്‍ യൂസര്‍ ഫീസ് ഈടാക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പേരില്‍ ഇത്തരം സാമൂഹ്യസുരക്ഷാ പദ്ധതികളെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നു.

ഈ പദ്ധതികളുടെ മേന്മ പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍, പദ്ധതികളുടെ നടത്തിപ്പിന് പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം സ്ത്രീകളടങ്ങുന്ന ലക്ഷക്കണക്കിനുപേരെ തൊഴിലാളികളായോ ജീവനക്കാരായോ അംഗീകരിച്ചിട്ടുപോലുമില്ല. പകരം സാമൂഹ്യപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മിത്രം, അതിഥി, യശോദ, മമത തുടങ്ങി ഭംഗിയുള്ള പേരുകള്‍ അവര്‍ക്ക് നല്‍കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥരുടെ "ക്രിയാത്മകത"യെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. തൊഴിലാളികള്‍ അല്ലെങ്കില്‍ ജീവനക്കാര്‍ എന്ന അംഗീകാരമോ മിനിമം വേതനം, തൊഴില്‍ സുരക്ഷ, ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവയോ നല്‍കാതെ ഇവരെ കൊള്ളയടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പരിപാടികളിലും പദ്ധതികളിലുമായി ഒരു കോടിയോളം പേര്‍ തൊഴിലെടുക്കുന്നു. ചില പ്രധാന ക്ഷേമപദ്ധതികള്‍ പരിശോധിച്ചാല്‍ ഇവയിലെ വഞ്ചനയും ചൂഷണവും ബോധ്യമാകും. ശിശുക്കള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനും അതുവഴി ശിശുമരണനിരക്ക് കുറയ്ക്കാനുമാണ് സംയോജിത ശിശുവികസനപദ്ധതി (ഐസിഡിഎസ്) ആരംഭിച്ചത്. ഈ പദ്ധതി മൂലം ശിശുമരണനിരക്ക് കുറയ്ക്കാനും പ്രതിരോധ കുത്തിവയ്പ് നിരക്ക് ഉയര്‍ത്താനും സ്കൂളില്‍ കുട്ടികളെ കൂടുതലായി എത്തിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും കഴിഞ്ഞെന്ന് നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഐസിഡിഎസ് പദ്ധതിയുടെ താഴേത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും കാട്ടുന്ന സമര്‍പ്പണ മനോഭാവത്തെ സര്‍ക്കാര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ സേവനത്തെ സ്ഥിരം സേവനമായി അംഗീകരിച്ചിട്ടില്ല. സംയോജിത ശിശുവികസന പദ്ധതി ആവശ്യമായ ഫണ്ടില്ലാത്ത പദ്ധതിയായി തുടരുകയാണ്. അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും "സാമൂഹ്യപ്രവര്‍ത്തകര്‍" എന്നാണ് സര്‍ക്കാര്‍ വിളിക്കുന്നത്. രാജ്യത്തിന്റെ ഭാവിസമ്പത്തായ കുഞ്ഞുങ്ങളുടെ വികാസത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന 27 ലക്ഷത്തോളം വരുന്ന ഇവര്‍ക്ക് മിനിമം വേതനമില്ല; സാമൂഹ്യസുരക്ഷാ സംവിധാനങ്ങളില്ല.

1975 മുതല്‍ ഐസിഡിഎസ് പദ്ധതി വ്യാപിപ്പിക്കുന്നുണ്ടെങ്കിലും ആവശ്യമായ ഫണ്ട്, ജീവനക്കാര്‍, പശ്ചാത്തലസൗകര്യം എന്നിവ അനുവദിക്കുന്നില്ല. പകുതി അങ്കണവാടി കേന്ദ്രങ്ങള്‍ക്കും ഉറപ്പുള്ള കെട്ടിടമില്ല; കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര സ്ഥലമോ കുടിവെള്ളമോ ടോയ്ലെറ്റ് സൗകര്യമോ ഇല്ല. ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ലോകബാങ്ക് നിര്‍ദേശപ്രകാരം "സാമൂഹ്യപങ്കാളിത്തം" എന്ന പേരില്‍ സന്നദ്ധസംഘടനകള്‍, കോര്‍പറേറ്റ് മേഖല, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് ചുമതല കൈമാറി പദ്ധതി പുനഃസംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ക്യാഷ് ട്രാന്‍സ്ഫര്‍ നടപ്പാക്കുന്ന കാര്യവും ഗൗരവമായി ആലോചിക്കുന്നു. മറ്റൊരു പ്രധാന ക്ഷേമപദ്ധതിയാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണവിതരണ പരിപാടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് അഭിമാനിക്കുന്നത്. 12.65 ലക്ഷം സ്കൂളുകള്‍/ഇജിഎസ് കേന്ദ്രങ്ങള്‍ വഴി 12 കോടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും അതുവഴി വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന പദ്ധതിയാണ് ഇത്. പക്ഷേ, ഒരു കുട്ടിക്കുള്ള ഭക്ഷണച്ചെലവായി സര്‍ക്കാര്‍ നല്‍കുന്നത് തുച്ഛമായ തുകയാണ്. ഈ പരിപാടിയില്‍ പാചകം ചെയ്യുന്നവരും സഹായികളുമായി 26 ലക്ഷം പേര്‍ പണിയെടുക്കുന്നു. പക്ഷേ, അവരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. 2009 വരെ അവര്‍ക്ക് കൃത്യമായി പ്രതിഫലം നല്‍കിയിരുന്നില്ല. ഒരു കുട്ടിക്ക് പാചകച്ചെലവിനത്തില്‍ നല്‍കിയിരുന്ന 40 പൈസയില്‍ നിന്നാണ് ഇവരുടെ പ്രതിഫലം നല്‍കിയിരുന്നത്. 2009 മുതല്‍ 1000 രൂപ പ്രതിഫലം നിശ്ചയിച്ചു. എന്നാല്‍, എല്ലാ സംസ്ഥാനങ്ങളിലും ഇതു നല്‍കാറില്ല. പല സംസ്ഥാനങ്ങളിലും ഈ 1000 രൂപ പാചകം ചെയ്യുന്ന ആളിനും സഹായിക്കുമായി വിഭജിക്കുന്നു. വര്‍ഷത്തില്‍ 10 മാസം മാത്രമേ ഈ പ്രതിഫലം നല്‍കാറുള്ളൂ. ഇവര്‍ക്ക് അവധി, ക്ഷേമ പദ്ധതികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യമൊന്നുമില്ല. ഇപ്പോള്‍ ഈ പദ്ധതി ഇസ്കോണ്‍, നന്ദി ഫൗണ്ടേഷന്‍ തുടങ്ങിയ കോര്‍പറേറ്റ് സന്നദ്ധ സംഘടനകള്‍ക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 2005ല്‍ ആരംഭിച്ച ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ (എന്‍ആര്‍എച്ച്എം) ആണ് മറ്റൊരു അഭിമാന പദ്ധതി. ഗ്രാമീണമേഖലയില്‍ മെച്ചപ്പെട്ട ആരോഗ്യസേവനം ലഭിക്കാത്തതു മൂലം പ്രസവത്തില്‍ സംഭവിക്കുന്ന മരണം കുറയ്ക്കാനും പ്രസവം ആശുപത്രികളില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആരംഭിച്ചതാണ് പദ്ധതി.

2012ല്‍ അവസാനിക്കേണ്ട ഈ പദ്ധതിയുടെ കാലാവധി നീട്ടുകയും നഗരമേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഈ പദ്ധതിയില്‍ ഇപ്പോള്‍ എട്ടര ലക്ഷം അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ (ആഷ) ജോലിചെയ്യുന്നു. ഈ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയശേഷം ചുമതലകളുടെ വലിയൊരു ചുമടുതന്നെ നല്‍കുന്നു. പദ്ധതി ആരംഭിച്ചശേഷം ആഷമാരുടെ സേവനം മൂലം പ്രസവവുമായി ബന്ധപ്പെട്ട മരണം വന്‍തോതില്‍ കുറഞ്ഞു. പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഇവര്‍ക്കും വേതനമില്ല; ആശുപത്രികളില്‍ എത്തിക്കുന്ന ഗര്‍ഭിണിമാരുടെ എണ്ണം, ഇവര്‍ മുഖേന നടത്തിയിട്ടുള്ള പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം എന്നിവ കണക്കാക്കിയുള്ള നാമമാത്ര പ്രതിഫലം മാത്രം. അവര്‍ക്കും മറ്റ് ആനുകൂല്യമൊന്നുമില്ല. ആഷ വര്‍ക്കര്‍മാരുടെ സേവനംമൂലമുണ്ടായ അവബോധം മൂലം രാജ്യത്തെമ്പാടും പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നത് വര്‍ധിച്ചു. ഇതനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ നേഴ്സുമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു പകരം പുതിയ "സാമൂഹ്യപ്രവര്‍ത്തക"രെ സര്‍ക്കാര്‍ കണ്ടെത്തിയിരിക്കയാണ്. "യശോദ" എന്ന പേരില്‍ ആശുപത്രികളില്‍ നിയമിക്കുന്ന ഈ സാമൂഹ്യസേവകര്‍ ഷിഫ്റ്റില്ലാതെ രാപ്പകല്‍ ജോലിചെയ്യണം. മരുന്ന് എടുത്തുകൊടുക്കല്‍ ഒഴികെ നേഴ്സുമാര്‍ ചെയ്യുന്ന എല്ലാ ജോലിയും ഇവര്‍ ചെയ്യണം. സന്നദ്ധസേവകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി ഇവര്‍ക്ക് നല്‍കുന്നത് പ്രതിമാസം 3000 രൂപ മാത്രം. പ്രതിഷേധിക്കാതിരിക്കാന്‍ ഇവരില്‍ 20 ശതമാനത്തെ മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റിക്കൊണ്ടിരിക്കും.

വിദ്യാഭ്യാസരംഗത്ത് നിരവധി പദ്ധതിയുണ്ട്. ജില്ലാ പ്രാഥമിക വിദ്യാഭ്യാസപരിപാടി, കസ്തൂര്‍ബാഗാന്ധി ബാലിക വിദ്യാലയ പദ്ധതി, പ്രാഥമികതലത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ വിദ്യാഭ്യാസപരിപാടി, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങിയവ. ഇവയ്ക്ക് കെട്ടിടം അടക്കമുള്ള പശ്ചാത്തലസൗകര്യങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നെങ്കിലും ആവശ്യമുള്ള അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. 2010-11ലെ കണക്കനുസരിച്ച് രാജ്യത്താകെ 9,07,951 അധ്യാപക ഒഴിവുണ്ട്. പകുതിയോളം പ്രാഥമിക വിദ്യാലയങ്ങളിലും മൂന്നിലൊന്ന് അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളിലും അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 എന്നതില്‍ കൂടുതലാണ്. ആവശ്യമുള്ള അധ്യാപകരെ നിയമിക്കുന്നതിനു പകരം പാരാ ടീച്ചേഴ്സ്, ശിക്ഷാകര്‍മി, ശിക്ഷാമിത്ര്, വിദ്യാ വളന്റിയര്‍, ശിക്ഷാ സഹായക് എന്നീ പേരുകളില്‍ ആളുകളെ നിയോഗിക്കുകയാണ്. ഇവര്‍ക്ക് നിശ്ചിത തുക പ്രതിഫലമല്ലാതെ മറ്റൊരു ആനുകൂല്യവുമില്ല.

കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവഗണന പരിഗണിക്കാതെ രാജ്യത്തിന്റെ മനുഷ്യവികസന സൂചിക ഉയര്‍ത്തുന്നതിന് സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയാണ് ക്ഷേമപദ്ധതികളിലെ തൊഴിലാളികള്‍. അങ്കണവാടികളുള്ള മേഖലകളില്‍ പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് ഗുരുതരമായ പോഷകാഹാരക്കുറവ് ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റു സാമൂഹ്യക്ഷേമപദ്ധതികള്‍ മൂലവും ഇത്തരത്തിലുള്ള നേട്ടങ്ങള്‍ അതത് മേഖലയില്‍ ഉണ്ടായിട്ടുണ്ട്. ഈ നേട്ടങ്ങളെ പ്രധാനമന്ത്രിയടക്കം പാടിപ്പുകഴ്ത്തുന്നുവെങ്കിലും ഈ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അംഗീകാരവും ജീവിക്കാനാവശ്യമായ വേതനവും ആനുകൂല്യങ്ങളും മാന്യമായ തൊഴിലന്തരീക്ഷവും നിഷേധിക്കുകയാണ്.

അങ്കണവാടി ജീവനക്കാര്‍, ഉച്ചഭക്ഷണപദ്ധതി തൊഴിലാളികള്‍, ആഷ ജീവനക്കാര്‍ എന്നിവര്‍ക്കു പുറമെ പല കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലായി ലക്ഷക്കണക്കിനു പേര്‍ പണിയെടുക്കുന്നു. നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷനു കീഴില്‍ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കാനും ബാങ്കുകളുമായി അവരെ ബന്ധപ്പെടുത്താനും അക്കൗണ്ടുകള്‍ സൂക്ഷിക്കാനും മറ്റുമായി ലക്ഷക്കണക്കിന് സ്ത്രീകള്‍ ജോലിയെടുക്കുന്നു. അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) മൂന്നു ലക്ഷം സ്ത്രീകളെ കൃഷക് സാഥി, റൈതു മിത്ര എന്നീ പേരുകളില്‍ ജോലി ചെയ്യിക്കുന്നു. ദേശീയ ചെറുകിട സമ്പാദ്യപദ്ധതിയില്‍ അഞ്ചുലക്ഷം സ്ത്രീകള്‍ ജോലിചെയ്യുന്നു. രാജീവ്ഗാന്ധി നാഷണല്‍ ക്രഷെ സ്കീമില്‍ 63,000 സ്ത്രീകള്‍ പണിയെടുക്കുന്നു. പാചകം, ഭക്ഷണം കൊടുക്കല്‍, രോഗികളെയും കുട്ടികളെയും പരിചരിക്കല്‍ എന്നിവ സ്ത്രീകളുടെ ജോലിയാണെന്ന ധാരണയാണ് കേന്ദ്രസര്‍ക്കാര്‍ ചൂഷണം ചെയ്യുന്നത്. സ്ത്രീകളുടെ ഈ സേവനമനോഭാവത്തെ കൂലി നല്‍കാതെ ഉപയോഗപ്പെടുത്തുകയാണ്. സമൂഹത്തിനു നല്‍കുന്ന സേവനമെന്ന പേരിട്ട് തുച്ഛമായ പ്രതിഫലം മാത്രമാണ് നല്‍കുന്നത്. മാതൃകാ തൊഴില്‍ദായകനായി വര്‍ത്തിക്കേണ്ട സര്‍ക്കാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ സ്വകാര്യ തൊഴില്‍ദായകരോട് മത്സരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ ഈ തൊഴിലാളികളെ സംഘടിപ്പിച്ച് സിഐടിയു അതിശക്തമായ സമരങ്ങള്‍ നടത്തുകയാണ്. ദേശീയതലത്തില്‍ സിഐടിയു നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ്, മിഡ് ഡെ മീല്‍ വര്‍ക്കേഴ്സ്, ആഷ എന്നിവയുടെ ഏകോപനസമിതി എന്നിവ ശക്തമായ സമരങ്ങള്‍ നടത്തുകയും ചെറിയ ചില നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. എന്നാല്‍, അടിസ്ഥാനപരമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബാക്കിയാണ്.

സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനീക്കം കാരണം ഈ തൊഴില്‍ തന്നെ അപകടത്തിലാണ്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തുറന്നുകാട്ടുകയും ക്ഷേമപദ്ധതികളിലൂടെ ലഭിക്കുന്ന പരിമിതമായ സഹായങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും വേണം. ക്ഷേമപദ്ധതികളുടെ പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും തൊഴിലാളികളെ അതിക്രൂരമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് സിഐടിയു നേതൃത്വത്തില്‍ നവംബര്‍ 26നും 27നും ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ വിശാല ധര്‍ണ (മഹാപടാവ്) നടത്തുന്നത്. തൊഴിലാളികളായി അംഗീകാരം നല്‍കുക, ഓണറേറിയം, ഇന്‍സെന്റീവ് എന്നിവയ്ക്ക് പകരം വേതനം നല്‍കുക, സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക, 10,000 രൂപ കുറഞ്ഞ വേതനമായി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ ഇതില്‍ പങ്കെടുക്കും.

*****

എ കെ പത്മനാഭന്‍

No comments: