Saturday, December 29, 2012

ഈ മണ്ണും വിണ്ണും വിട്ടുതരിക

നമ്മുടെ കുട്ടികള്‍ സന്തുഷ്ടരാണോ? നമ്മുടെ കുട്ടികള്‍ സുരക്ഷിതരാണോ? ഇതു സംബന്ധിച്ച ഇന്ത്യയുടെ ചിത്രം ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തെ മൂന്നില്‍ രണ്ടു കുട്ടികളും ശാരീരികപീഡനത്തിനു വിധേയരാകുന്നു. പീഡിപ്പിക്കുന്നതില്‍ അടുത്ത ബന്ധുക്കളും അധ്യാപകരും ഉള്‍പ്പെടുന്നു എന്നത് ദുഃഖിപ്പിക്കുന്ന വസ്തുതയാണ്. ക്രൂരതയില്‍നിന്നും ചൂഷണങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെഭദേശീയ ശിശുനയം 1974ല്‍ നമ്മുടെ രാജ്യം അംഗീകരിച്ചു. എന്നാല്‍, ഈ നയം ഇന്നും ലക്ഷ്യം കാണാതെ നില്‍ക്കുന്നു. 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം വിഭാവനംചെയ്യുന്ന ഭരണഘടനയിലെ 45-ാം അനുച്ഛേദം അറുപത് ആണ്ടുകള്‍ കഴിഞ്ഞിട്ടും നടപ്പാക്കാന്‍ മാറിമാറിവന്ന കേന്ദ്രസര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ബാലവേല നടക്കുന്ന രാജ്യം ഇന്ത്യയാണ്. കുട്ടികള്‍ക്കുവേണ്ടി നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാകുന്നില്ല എന്നതാണ് സത്യം.

കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ വേണ്ടരീതിയില്‍ ഫലം കണ്ടിട്ടില്ല എന്നുവേണം കരുതാന്‍. രാജ്യത്തിന്റെ തലസ്ഥാന നഗരി ബലാത്സംഗനഗരിയായി മാറി. വനിതാമുഖ്യമന്ത്രി ഭരിക്കുന്ന ഡല്‍ഹി പെണ്‍കുട്ടികള്‍ക്ക് പട്ടാപ്പകല്‍പോലും യാത്രചെയ്യാന്‍ പറ്റാത്തവിധം മാറി. രാജ്യത്ത് കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങളിലും ഡല്‍ഹിതന്നെയാണ് മുന്നില്‍. 2011ല്‍ മാത്രം 33098 കേസാണ് കുട്ടികളുടെ പീഡനവുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം 2011ല്‍ 24 ശതമാനം വര്‍ധിച്ചു. സാക്ഷരകേരളത്തില്‍ കുട്ടികള്‍ക്കെതിരായുള്ള പീഡനങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചു. 2011ല്‍ 423 ബലാത്സംഗങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 47 കുട്ടികള്‍ ഇതേവര്‍ഷം കൊലചെയ്യപ്പെട്ടു. 1456 കേസാണ് 2011ല്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രേഖപ്പെടുത്തിയത്. കണക്കുകളില്‍പെടാത്ത സംഭവങ്ങള്‍ ഒട്ടേറെ. പീഡിപ്പിക്കപ്പെടുന്ന 80 ശതമാനം കുട്ടികളും 15 വയസ്സില്‍ താഴെയുള്ളവരാണ് എന്നതും, മിക്കതിനും നേതൃത്വം നല്‍കുന്നത് അവരുടെ സംരക്ഷകര്‍തന്നെയാണ് എന്നതും ഗൗരവത്തില്‍ കാണേണ്ട വസ്തുതയാണ്.

40 ശതമാനം ആണ്‍കുട്ടികളും 39 ശതമാനം പെണ്‍കുട്ടികളും കേരളത്തില്‍ ലൈംഗികപീഡനത്തിന് ഇരയാകുന്നു. ജുവനൈല്‍ ഹോമുകളില്‍പോലും കുട്ടികള്‍ സുരക്ഷിതരല്ല. ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍ (തിരുവഞ്ചൂര്‍ ജൂവനൈല്‍ ഹോം) നടന്ന പീഡനവാര്‍ത്ത നമ്മെ ഞെട്ടിപ്പിച്ചതാണ്. പൊതുഇടങ്ങളില്‍ മാത്രമല്ല വിദ്യാലയങ്ങളിലും സ്വന്തം വീട്ടില്‍പോലും കുട്ടികള്‍ സുരക്ഷിതരല്ല എന്ന് സമീപകാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ എന്നത് ബഹുമാനിക്കപ്പെടേണ്ടവരാണ് എന്നതും മുതിര്‍ന്നവരെപ്പോലെതന്നെ കുട്ടികള്‍ക്കും ഈ സമൂഹത്തില്‍ അവരുടേതായ പ്രാധാന്യവും സ്ഥാനവും ഉണ്ടെന്നുമുള്ള അവകാശബോധം വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കണം. രാജ്യം വളരേണ്ടത് കുട്ടികളിലൂടെയാണ്. അതിന് പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ട ഗൗരവം നല്‍കാന്‍ നിയമവ്യവസ്ഥയ്ക്കോ നിയമപാലകര്‍ക്കോ സാധിക്കാത്തതാണ് നാള്‍ക്കുനാള്‍ പ്രശ്നം സങ്കീര്‍ണമാകാന്‍ കാരണം. കുട്ടികളുടെ അവകാശങ്ങളും അവരുടെ സുരക്ഷിതത്വവും ഇല്ലാതാകുമ്പോള്‍ ലോകം അംഗീകരിച്ച ബാലാവകാശമാണ് ചവിട്ടി അരയ്ക്കപ്പെടുന്നത്.

സ്വാതന്ത്ര്യസമര തീച്ചൂടില്‍, 1938 ഡിസംബര്‍ 28ന് കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ ഇ കെ നായനാര്‍ പ്രസിഡന്റായി രൂപീകരിച്ച ബാലസംഘം കുട്ടികളുടെ അവകാശപ്പോരാട്ടങ്ങളിലൂടെ നാടിന്റെ വിമോചന പോരാട്ടത്തിന്റെ മഹത്തായ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ കുട്ടികളെപ്പോലും വേര്‍തിരിക്കുന്ന കേരളീയ സമൂഹത്തിലെ പുത്തന്‍ പ്രവണതകള്‍ക്കെതിരെയും വികസനത്തിന്റെ മറപറ്റി ആകാശവും ഭൂമിയും വിറ്റുതുലയ്ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയും ഭ"ഈ മണ്ണും വിണ്ണും ഞങ്ങള്‍ക്ക് വിട്ടുതരിക" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനത്തെ മുഴുവന്‍ ഏരിയാകേന്ദ്രങ്ങളിലും ബാലദിന ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ഇടത്-പുരോഗമന സര്‍ക്കാരുകള്‍ നടത്തിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളൊക്കെ അട്ടിമറിക്കപ്പെടുന്ന കാലംകൂടിയാണ് ഇത്. വിദ്യാലയങ്ങളിലും സാമൂഹ്യക്ഷേമകേന്ദ്രങ്ങളിലും നല്‍കിവരുന്ന സൗജന്യ പോഷകാഹാര ഉച്ചഭക്ഷണ പദ്ധതികള്‍പോലും അട്ടിമറിക്കുന്നതിനുള്ള ശ്രമം നടക്കുന്നു. ഇത്തരം ശ്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പ് അനിവാര്യമാവുകയാണ്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തന്നെ വേണം.

*
എം വിജിന്‍ (ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

No comments: