Friday, December 7, 2012

പുല്ലുവഴിച്ചിട്ടയിലെ ചൊല്ലുമാട്ടവും

എന്നാണ്, എവിടെ വെച്ചാണ് പി ഗോവിന്ദപ്പിള്ളയെ ആദ്യം കണ്ടതെന്ന് ഓര്‍ത്തെടുക്കാന്‍ എനിക്കു കഴിയുന്നില്ല. ആദ്യം മുതല്‍ എന്നും എന്റെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ എന്നാണ് തോന്നല്‍. സ്വന്തമിഷ്ടത്തിനോ അദ്ദേഹം പറഞ്ഞിട്ടോ ഞാനദ്ദേഹത്തെ ഗോവിന്ദപ്പിള്ളച്ചേട്ടന്‍ എന്നും നേരിട്ടാവുമ്പോള്‍ വെറും ചേട്ടന്‍ എന്നും വിളിക്കാന്‍ ശീലിച്ചത് എന്നും നിശ്ചയമില്ല. ആയുഷ്കാലം നീണ്ട പരിചയവും അടുപ്പവും തുടര്‍ന്നത് വായിച്ചതിനെയും എഴുതിയതിനെയുംപറ്റിയുള്ള ആശയവിനിമയങ്ങളിലൂടെ ആയിരുന്നു. അത്, കത്തിലൂടെയും ഫോണിലൂടെയും കണ്ടുമുട്ടുമ്പോഴത്തെ സംഭാഷണങ്ങളിലൂടെയും ഒഴുകിപ്പോന്നു.

എനിക്ക് വളരെ ആകര്‍ഷകമായി തോന്നിയ സ്വഭാവഗുണങ്ങള്‍ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. ഏറ്റവും പ്രധാനമായത് അഭിപ്രായസ്ഥൈര്യം. ആരൊക്കെ എങ്ങനെയൊക്കെ എതിര്‍ത്താലും തനിക്കു ശരിയെന്നു തോന്നുന്നതുമാത്രം തന്റെ ശരി. അതിന്റെ കൂടെ അന്യപക്ഷാദരം. വിപരീതാഭിപ്രായം കേള്‍ക്കാനുള്ള ക്ഷമയും യുക്തി ബോധ്യമായാല്‍ സ്വയം തിരുത്താനുള്ള സന്നദ്ധതയും സ്വകീയവും അന്യവുമായ നര്‍മബോധം ഇതിനെല്ലാം മേമ്പൊടിയായുമുണ്ട്. കാണുന്നതെല്ലാം തന്റെ സമ്പാദ്യക്കൂമ്പാരത്തിലേക്കു കിളച്ചുമാന്തി മുതല്‍ക്കൂട്ടുന്ന ആളുകളെ കൈക്കോട്ടിന്റെ ജീവനുള്ളവര്‍ എന്നാണ് നാടന്‍ഭാഷയില്‍ കളിയാക്കാറ്. ഗോവിന്ദപ്പിള്ളച്ചേട്ടനും ഈ സ്വഭാവമുണ്ടായിരുന്നു - അറിവിന്റെ കാര്യത്തിലാണെന്നുമാത്രം. തന്റെ ജീവിതലക്ഷ്യവും കര്‍ത്തവ്യവും എന്തെന്നതില്‍ നല്ല തീര്‍ച്ചയുള്ള ഒരാള്‍. താനൊരു ചിന്തകനോ എഴുത്തുകാരനോ വിമര്‍ശകനോ ഒന്നുമല്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് എന്ന് ശങ്കയൊന്നുമില്ലാതെ അദ്ദേഹം ആവര്‍ത്തിച്ചു. ഇതെല്ലാം കൂടിയാല്‍ ഉരുത്തിരിയുന്ന ജീവിതസമീപനത്തെ മൊത്തമായി വിവക്ഷിക്കാന്‍ എനിക്കു കണ്ടുകിട്ടിയ പ്രയോഗം പുല്ലുവഴിച്ചിട്ട എന്നാണ്. പെരുമ്പാവൂരില്‍ വച്ചുതന്നെ നടന്ന പുരോഗമനകലാസാഹിത്യ സംഘത്തിന്റെ ഒരു മഹായോഗത്തില്‍ ഞാന്‍ ഈ നിര്‍വചനം പ്രഖ്യാപിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന പിള്ളച്ചേട്ടന്‍ യോഗം കഴിഞ്ഞ് എന്നോട് ചോദിച്ചു - എല്ലാ ചിട്ടകള്‍ക്കും എതിരായ രീതിയെയും ചിട്ടയെന്നു വിളിക്കാമോ, അനിയാ? വേറെ എന്തുവിളിക്കും എന്ന് ഞാന്‍ തിരികെ ചോദിച്ചു. ഇതൊരു നാടിന്റെ സംഭാവനയായ പ്രകൃതം എന്നതിലേറെ ചൊല്ലും ചെയ്തിയും ചിന്തയും തമ്മിലുള്ള ചേരുവയുടെ ഒരു പ്രത്യേകതയായേ കാണേണ്ടതുള്ളൂ. ഈ ചിട്ട പിന്നെ ഞാന്‍ കണ്ടത് എന്‍ വി കൃഷ്ണവാരിയരിലും ചെറുകാടിലുമാണ്.

വേഷവിധാനത്തില്‍ മാറ്റമുണ്ടെന്നാലും ചിട്ട ഒന്നുതന്നെ. ചെറുകാടത്തം മാമക തറവാടിത്തം എന്ന് ചെറുകാട്, ഏറെ അറിഞ്ഞാലത്തെ ദയാര്‍ദ്രമായ ചിരി എന്‍ വിക്ക്, ഉണ്ണായി കാണാത്തതും വര്‍ണത്തിലുണ്ടെന്നു തപ്പിത്തിരഞ്ഞുകൊണ്ടേ ഇരിക്കണം പി ജിക്ക് - ചീരക്കറിയുടെ ഒരു ചെറുതരിയെങ്കിലും കണ്ടെടുക്കുകയും ചെയ്യും. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ആശയപരമായ സംസ്ഥാപനം നിര്‍വഹിച്ചവരില്‍ പി ജി മുന്‍നിരയില്‍ നില്‍ക്കുന്നു. ഇവിടെ ഇടതുപക്ഷം പിറന്നത് ഒരു ആശയമെന്നതിലേറെ ഒരു സ്വപ്നമായിട്ടായിരുന്നു. മാവേലി നാടു വാണ കാലത്തെക്കുറിച്ചുള്ള ഒരു സ്വപ്നം. അണികള്‍ക്കോ നേതാക്കളില്‍ ബഹുഭൂരിപക്ഷത്തിനുമോ അതിന്റെ പ്രത്യയശാസ്ത്രം ഉരുത്തിരിഞ്ഞു കിട്ടുന്നത് പിന്നെപ്പിന്നെയാണ്. ഇതാ വിപ്ലവം വരികയായി എന്നാണ് ഇവരില്‍ ഭൂരിഭാഗവും അന്ന് കരുതിയത്. ഉദാഹരണത്തിന്, ചെറുകാട് ലോക്കപ്പിലായപ്പോള്‍ ഭാര്യ കാണാന്‍ ചെന്നു. ടീച്ചറായ അവരെയും സര്‍വീസില്‍നിന്ന് നീക്കിയിരുന്നു. കുട്ടികള്‍ക്കെങ്ങനെ ആഹാരം കൊടുക്കും എന്ന് ആരാഞ്ഞപ്പോള്‍ ചെറുകാട് പറഞ്ഞുപോലും - തല്‍ക്കാലം നമ്മുടെ പശുവിനെ വില്‍ക്കൂ. ആ തുച്ഛം പണം എത്ര നാളത്തേക്കുണ്ടാവാന്‍, അതും കഴിഞ്ഞാലോ എന്ന് അമ്മ. അതിനകം എല്ലാം ശരിയാവും എന്നായിരുന്നു ഉറച്ച മറുപടി. എന്നുവെച്ചാല്‍, അതിനകം വിപ്ലവം നടന്നിരിക്കും. പ്രയാസങ്ങള്‍ നീങ്ങിയിരിക്കും, എന്നുതന്നെ! ചെറുകാടിന്റെ മൂത്ത മകനും എന്റെ പ്രിയ സുഹൃത്തുമായിരുന്ന രബീന്ദ്രന്‍ പറഞ്ഞാണ് ഇത് ഞാന്‍ അറിയുന്നത്. പാര്‍ടിയിലെ പഠിപ്പുള്ളവരുടെപോലും ധാരണ ഇതായിരുന്നെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയാനില്ലല്ലോ. ഈ സ്ഥിതിയില്‍നിന്നാണ് സൈദ്ധാന്തികാവബോധം പില്‍ക്കാലത്ത് വളര്‍ന്നു വികസിക്കുന്നത്. ഇ എം എസ്, കെ ദാമോദരന്‍, പി ഗോവിന്ദപ്പിള്ള, എന്‍ ഇ ബാലറാം, സി ഉണ്ണിരാജ, സി അച്യുതമേനോന്‍ തുടങ്ങിയവരുടെ സ്റ്റഡി ക്ലാസുകളും ലേഖനങ്ങളും പ്രസംഗങ്ങളും പുസ്തകങ്ങളുമാണ് ഈ പുരോഗതിക്കു നിദാനം. പ്രത്യേകിച്ചും വിമോചനസമരകാലത്തും അതിനു പിന്നാലെയും ഇടതുപക്ഷാശയങ്ങളെ വേരോടെ പിഴുതെറിയാന്‍ പല തുറകളിലുമുള്ളവരുടെ സഹായസഹകരണങ്ങള്‍ തല്പരകക്ഷികള്‍ നേടിയപ്പോഴും ആ ഒഴുക്കിനെതിരെ പിടിച്ചുനില്‍ക്കാന്‍ പ്രസ്ഥാനത്തെ ശക്തമാക്കിയത് പിജിയുടെയും കൂട്ടരുടെയും പ്രതിരോധമാണ്. താന്‍ അംഗമായ ചേരിയിലെ അപസ്വരങ്ങള്‍ കണ്ടെത്തി വിമര്‍ശിക്കാന്‍കൂടി പി ജി തയ്യാറായി. ഇതിന്റെ പേരില്‍ അച്ചടക്കനടപടി ഉണ്ടായപ്പോള്‍ അതിനെ സസന്തോഷം ഏറ്റുവാങ്ങുകയും ചെയ്തു. എന്നിട്ട്, കൂടുതല്‍ കൂറോടെ പ്രസ്ഥാനത്തിന്റെ കൂടെത്തന്നെ നിന്നു. പോകാന്‍ ഇടമില്ലാഞ്ഞായിരുന്നില്ല. താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യം വന്നതിനാലുമല്ല, തന്റെ ഇടം ഇതാണെന്ന നല്ല നിശ്ചയം ഉണ്ടായിരുന്നതിനാല്‍! അവസാനമായി കൊച്ചിയില്‍ വച്ച് കണ്ടപ്പോഴും പി ജി ഇടതുപക്ഷ പ്രസ്ഥാനത്തെക്കുറിച്ചുള്ള തന്റെ കറയറ്റ ശുഭപ്രതീക്ഷയാണ് പങ്കുവച്ചത്.

കൊച്ചി ശാസ്ത്ര സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ഫിസിക്സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. സി പി മേനോന്‍ സ്മാരക പുരസ്കാരം ഏറ്റുവാങ്ങാന്‍ വന്നതായിരുന്നു അദ്ദേഹം. ആരോഗ്യം മോശമായിരുന്നിട്ടും തിരുവനന്തപുരത്തുനിന്ന് യാത്ര ചെയ്തു വന്നത് ഡോ. സി പി മേനോനോടുള്ള സ്നേഹാദരങ്ങള്‍ കാരണമായിരുന്നു. ഇടതുപക്ഷത്തുണ്ടായതായി മാധ്യമങ്ങള്‍ ഘോഷിക്കുന്ന അപചയങ്ങളുടെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രസ്ഥാനത്തിന് വേണ്ടത്ര കഴിയുന്നില്ല എന്ന വസ്തുത ഞാനദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ആളുണ്ടായിക്കോളും എന്നായിരുന്നു മറുപടി. ആരെന്തെല്ലാം പറഞ്ഞാലും, ആരുമൊന്നും പറഞ്ഞില്ലെങ്കിലും ഇടതുപക്ഷം എന്നത് വളരുകയല്ലാതെ ഒരിക്കലും തളരില്ല. എന്തുകൊണ്ട് എന്നുകൂടി അദ്ദേഹം പറഞ്ഞു - മനുഷ്യസമൂഹത്തിന്റെ ഏകീകരണത്തിനും സാര്‍വത്രികമായ നീതി നിലവില്‍ വരാനും പ്രകൃതിയുടെ സംരക്ഷയ്ക്കും സമാധാന സന്തുഷ്ടമായ ഒരു ലോകകുടുംബത്തിന്റെ നിര്‍മിതിക്കും വേറെ എന്തുവഴി?

*
സി രാധാകൃഷ്ണന്‍ ദേശാഭിമാനി വാരിക

No comments: