Friday, December 28, 2012

കൌണ്ടറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ റിസര്‍വ് ബാങ്ക് ജീവനക്കാരുടെ സായാഹ്ന ധര്‍ണ്ണ


റിസര്‍വ് ബാങ്കിലെ കറന്‍സി-നാണയ വിനിമയ കൌണ്ടറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ റിസര്‍വ് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഐക്യവേദിയായ യുണൈറ്റഡ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ റിസര്‍വ് ബാങ്ക് ജീവനക്കാര്‍ 2012 ഡിസംബര്‍ 28ന് തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിനു മുന്നില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ മുന്‍ നിയമ വകുപ്പ് മന്ത്രിയും സ്പീക്കറുമായ എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നവ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ തന്നെ നടക്കുന്ന നയവ്യതിയാനമായി വേണം പബ്ലിക് കൌണ്ടറുകള്‍ അടച്ച് പൂട്ടി സേവന മേഖലകളില്‍ നിന്ന് പിന്മാറുന്ന റിസര്‍വ് ബാങ്ക് മാനേജ്മെന്റിന്റെ നടപടിയെ കാണാനെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക് എന്ന വാക്ക് തന്നെ അലര്‍ജിയായ ഭരണാധികാരികളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. പൊതുമേഖല, പൊതുവിതരണം എന്നിങ്ങനെ പൊതു ആയ എല്ലാം ഇല്ലാതാക്കപ്പെടുകയാണ്. ദേശസാല്‍ക്കരണ നയങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഉദാഹരണമാണ് ഈയടുത്ത് പാസാക്കിയെടുത്ത ബാങ്കിംഗ് റെഗുലേഷന്‍ അമെന്‍ഡ്മെന്റ് ആക്റ്റ്. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് മൂലം കഴിഞ്ഞ കാലങ്ങളില്‍ പാര്‍ലിമെന്റില്‍ പാസാക്കാന്‍ കഴിയാതിരുന്ന ഭേദഗതിയാണ് ഇപ്പോള്‍ പാസാക്കിയെടുത്തിരിക്കുന്നത്. ബാങ്ക് ദേശസാല്‍ക്കരണത്തിനു മുന്‍പുള്ള കാലത്തേക്ക് ബാങ്കിംഗ് മേഖലയെ കൊണ്ടുപോകാ‍നാണ് അധികാരികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനവിരുദ്ധമായ നയങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ജനങ്ങളുടെ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും  കൌണ്ടറുകള്‍ അടച്ചുപൂട്ടുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു പുനര്‍വിചിന്തനം നടത്തുവാന്‍ റിസര്‍വ് ബാങ്ക് അധികാരികള്‍ തയ്യാറാകണമെന്നും ശ്രീ.വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. .

ധര്‍ണ്ണയെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന്റെ അപ്രതീക്ഷിതമായ കടന്നുവരവ്. സമ്പദ്മേഖലയിലെയും ബാങ്കിംഗ് മേഖലയിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. റിസര്‍വ് ബാങ്കിന്റെ ചുമതലകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കറന്‍സി മാനേജ്മെന്റ്. എത്ര നോട്ടുകള്‍ പ്രിന്റ് ചെയ്യണമെന്നും എത്ര നാണയങ്ങള്‍ മിന്റ് ചെയ്യണമെന്നും തീരുമാനിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിനാണ്. അത് ചില ഫോര്‍മുലകളുടെ അടിസ്ഥാനത്തിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കണക്കിലെടുത്തുമാണ് റിസര്‍വ് ബാങ്ക് നിര്‍വഹിക്കുന്നത്. നോട്ടുകളും നാണയങ്ങളും പ്രിന്റ് ചെയ്താല്‍ മാത്രം പോരാ, അത് ജനങ്ങളിലേക്ക് എത്തിക്കണം. മാത്രമല്ല മുഷിഞ്ഞവയും കേടുവന്നവയും തിരിച്ചെടുക്കുക കൂടി വേണം. ഇതും റിസര്‍വ് ബാങ്കിന്റെ ചുമതലയാണ്. ഇത് ജനങ്ങളുമായി ബന്ധപ്പെട്ട ചുമതലയാണ്. നോട്ടുകള്‍ വില്‍ക്കാനുള്ളവയല്ല. എക്സ്ചേഞ്ച് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനു റിസര്‍വ് ബാങ്ക് കമ്മീഷനൊന്നും എടുക്കുന്നില്ല. ഈ ജോലി വാണിജ്യ ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും മാത്രമായി ഏല്‍പ്പിക്കുകയാണെങ്കില്‍ ഇത്തരം സൌജന്യസേവനത്തിനു അവരില്‍ എത്ര പേര്‍ക്ക് താല്പര്യം കാണും? റിസര്‍വ് ബാങ്ക് ലാഭമോ നഷ്ടമോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നല്ല. പൊതുമേഖലാ ബാങ്കുകളും അത്തരത്തിലായിരുന്നു ഇതുവരെയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ലാഭത്തേക്കാളുപരി പ്രയോരിറ്റി സെക്ടറില്‍ നല്‍കുന്ന വായ്പയൊക്കെയായിരുന്നു അവരെ വിലയിരുത്താനുള്ള ക്രൈറ്റീരിയ. ഇനി അതും അങ്ങിനെ അല്ലാതാകും. അതുപോലെ തന്നെ ഗവണ്മെന്റുകളുടെ ഡെബ്റ്റ് മാനേജ്മെന്റ് ആര്‍ക്കും പരാതിയില്ലാത്ത വിധത്തില്‍ നിര്‍വഹിച്ചിക്കുന്നതും റിസര്‍വ് ബാങ്കാണ്. പക്ഷേ, ആ അധികാരം റിസര്‍വ് ബാങ്കില്‍ നിന്ന് എടുത്തുമാറ്റുവാനും പ്രത്യേക സെല്ലിനെ ഏല്പിക്കുവാനുമാണ് കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചിട്ടുള്ളത്. ഈ ജോലിയും റിസര്‍വ് ബാങ്കില്‍ നിന്ന് ഉടനെ തന്നെ എടുത്ത് മാറ്റപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നമ്മുടെ ട്രഷറികളില്‍ എല്ലാം കൂടി ഒരു ലക്ഷം കോടി രൂപയുടെ ബാലന്‍സ് ഉണ്ട്. ഇത് ഗവണ്മെന്റ് സെക്യൂരിയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇതുപയോഗിച്ച് റോഡുകള്‍ പണിയാം, മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ നടത്താം. റിസര്‍വ് ബാങ്കിനു പകരം പ്രത്യേക ഏജന്‍സി വരുകയും മറ്റു മാറ്റങ്ങള്‍ വരുകയും ചെയ്യുമ്പോള്‍ ഈ പണം എവിടെ വേണമെങ്കിലും നിക്ഷേപിക്കാം എന്ന അവസ്ഥ വരും. സ്വതന്ത്ര കമ്പോളത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒന്നായി വാണിജ്യ ബാങ്കുകളെ മാറ്റുക എന്നത്  കൂടി ഇപ്പോള്‍ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നയങ്ങളുടെ പുറകിലുണ്ട് എന്നും ഡോ. തോമസ് ഐസക് വിശദീകരിച്ചു. ജീവനക്കാരുടെ പ്രശ്നം എന്നതിലുപരി പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നം എന്ന നിലയില്‍ പോരാടുവാന്‍ അദ്ദേഹം ജീവനക്കാരെ ആഹ്വാ‍നം ചെയ്തു.

ധര്‍ണ്ണക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സംസാരിച്ച ബെഫി(കേരള) സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.വി ജോസ് ബാങ്കിംഗ് മേഖല ഗൌരവമേറിയ കാലഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും പൊതുമേഖലാ ബാങ്കിംഗ് തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. റിസര്‍വ് ബാങ്കിലെ കൂട്ടായ്മ പോലെ തന്നെ ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ കൂട്ടായ്മയും പൊതുമേഖലാ ബാങ്കിംഗിന്റെ നിലനില്പിനായി പോരാടിക്കൊണ്ടിരിക്കുകയാണ്. ഇതിനായി കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്ത് ജീവനക്കാര്‍ ഏതാണ്ട് 45 സമരങ്ങള്‍ അവര്‍ നടത്തി. ഇത്തരം പോരാട്ടങ്ങളുടെ ഭാഗമായികൂടിയാണ് ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി വൈകിക്കാന്‍ കഴിഞ്ഞത്. കാര്‍ഷിക വായ്പകളും വിദ്യാഭ്യാസ വായ്പകളും അതുപോലുള്ള മുന്‍‌ഗണനാ വായ്പകളും ഒക്കെ നല്‍കുന്ന പൊതുമേഖലാ ബാങ്കുകളെ ദുര്‍ബലപ്പെടുത്തി ഇത്തരം സാമൂഹ്യബാധ്യതകളില്ലാത്ത സ്വകാര്യ ബാങ്കുകളെ കൊണ്ടുവരുന്നത് ജനവിരുദ്ധതയാണ്. ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും പെന്‍ഷന്‍ പറ്റുന്നവര്‍ക്ക് രാജ്യത്തിന്റെ സ്പന്ദനം മനസിലാക്കാന്‍ കഴിയുകയില്ലെന്നും ശ്രീ ജോസ് പറഞ്ഞു.

അമേരിക്കയില്‍ ബാങ്കുകള്‍ അപ്പാടെ തകര്‍ന്നപ്പോള്‍ ഇന്ത്യയിലെ ബാങ്കുകള്‍ തകരാതിരുന്നത് പൊതുമേഖലയുടെ ശക്തമായ അടിത്തറ ഉണ്ടായിരുന്നതിനാലാണ് എന്ന് പറഞ്ഞ ചിദംബരം ഇന്ന് കോര്‍പ്പറേറ്റ് ബാങ്കുകള്‍ക്ക് വേണ്ടി സംസാരിക്കുന്ന വൈരുദ്ധ്യമാണ് കാണുന്നതെന്ന് ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ച എ.കെ.ബി.ഇ.എഫ് സെക്രട്ടറി സുരേഷ് കുമാര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് നടപ്പിലാക്കാന്‍ പോകുന്ന ജനവിരുദ്ധനയം തിരുത്തിയേ മതിയാകൂ എന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

ഇന്ന് നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ നയങ്ങളും സമ്പന്നര്‍ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ പുറം തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും FSETO സെക്രട്ടറി ശ്രീ. സത്യശീലന്‍ ചൂണ്ടിക്കാട്ടി. ബാങ്കിംഗ് രംഗത്തെപ്പോലെ തന്നെയാണ് മറ്റു തൊഴില്‍ മേഖലകളിലെയും സ്ഥിതി എന്ന് സംസ്ഥാന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള നടപടിയെ ഉദാഹരണമാക്കി അദ്ദേഹം വിശദീകരിച്ചു. നിലവിലെ ജീവനക്കാര്‍ക്ക് കുഴപ്പം വരില്ല എന്ന ഉറപ്പ് കൊടുത്തുകൊണ്ട് ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങള്‍ നടപ്പിലാക്കുന്ന തന്ത്രമാണ് ഭരണാധികാരികള്‍ പ്രയോഗിക്കുന്നതെന്ന് എന്‍.ജി.ഒ യൂണിയന്‍ സെക്രട്ടറി ശ്രീ മാത്തുക്കുട്ടി പറഞ്ഞു. 2013 മാര്‍ച്ച് 31നു അപ്പോയിന്റ്മെന്റ് കിട്ടിയാല്‍ അവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അതിനുശേഷം വരുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ എന്നത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാ‍ഗമായാണ് നടപ്പിലാക്കപ്പെടുന്നത്. ഇതിനെതിരെയുള്ള പോരാട്ടത്തിലാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും.

സാമൂഹ്യ സേവന രംഗത്ത് ഇല്ലെങ്കില്‍ പിന്നെ ഭരണകൂടങ്ങള്‍ എന്തിനാണ് എന്നായിരുന്നു തുടര്‍ന്ന് സംസാരിച്ച AIBOC സെക്രട്ടറി ശ്രീ. ജനാര്‍ദ്ദനന്റെ ശ്രദ്ധേയമായ ചോദ്യം. ഒരു ശതമാനം വരുന്ന കോര്‍പ്പറേറ്റുകളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. റിസര്‍വ് ബാങ്കിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ജനവിരുദ്ധമായ നയങ്ങള്‍ നടപ്പിലാക്കുന്ന അധികാരികളുടെ കാലാവധി നീട്ടിക്കൊടുക്കപ്പെടുകയാണ്. അതിനു തയ്യാറാകാത്തവര്‍ക്ക് അത്തരമൊരു സൌജന്യം ലഭിക്കുന്നുമില്ല. ഇനി 500 കോടി രൂപ ഉണ്ടെങ്കില്‍ ബാങ്ക് തുടങ്ങാന്‍ പറ്റും. HSBC പോലുള്ള വമ്പന്‍ സ്വകാര്യ ബാങ്കുകളുടെ അധികാരികള്‍ ആയുധക്കച്ചവടം, മയക്കുമരുന്ന് ഇടപാട് എന്നിവയില്‍ അമേരിക്കന്‍ സെനറ്റിനു മുന്നില്‍ മാപ്പു പറഞ്ഞതും ശ്രീ. ജനാര്‍ദ്ദനന്‍ ചൂണ്ടിക്കാട്ടി. ആര്‍.ബി.ഐ ആക്ടിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റ്യൂട്ടടി ആയ അധികാരം ഉള്ള സ്ഥാപനമാണ് ആര്‍.ബി.ഐ എന്നും ജനങ്ങള്‍ കൊടുത്ത അധികാരമാണ് ഇതെന്നും തുടര്‍ന്ന് സംസാരിച്ച ആള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് എം‌പ്ലോയീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീ. റ്റി.കെ. തങ്കച്ചന്‍ പറഞ്ഞു. അത്തരത്തിലുള്ള സ്റ്റാറ്റ്യൂട്ടറി ചുമതലകളാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ കൈയൊഴിയാന്‍ ശ്രമിക്കുന്നത്. ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കേണ്ടതുണ്ടെന്നും 2013 ജനുവരി ഒന്നിന് റിസര്‍വ് ബാങ്കിലെ ജീവനക്കാര്‍ ഒന്നടങ്കം ദേശവ്യാപകമായി പണിമുടക്കുന്നത് ഈ പോരാത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  റിസര്‍വ് ബാങ്കിന്റെ ജനവിരുദ്ധ നയങ്ങളെ ജനങ്ങളുടെ ഭാഗത്ത് നിന്ന് എതിര്‍ത്ത് തോല്പിക്കുമെന്ന് റിസര്‍വ് ബാങ്ക് വര്‍ക്കേഴ്സ് യൂണിയന്‍ ചീഫ് സെക്രട്ടറി ശ്രീ.സതീശന്‍ നായര്‍ പറഞ്ഞു.

യുണൈറ്റഡ് ഫോറം കണ്വീനന്‍ ശ്രീ.വി.രവീന്ദ്രന്‍ സ്വാഗതവും റിസര്‍വ് ബാങ്ക് എം‌പ്ലോയീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീ. ഇ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

No comments: