Saturday, December 15, 2012

ബംഗാള്‍ ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണം

സോവിയറ്റ് യൂണിയനുനേര്‍ക്ക് നാസി ജര്‍മ്മനി ആരംഭിച്ച ആക്രമണത്തിന്റെ, ഓപ്പറേഷന്‍ ബാബറോസ്സയുടെ എഴുപത്തിയൊന്നാമത് വാര്‍ഷികം 2012 ജൂണിലായിരുന്നു. റഷ്യന്‍ എണ്ണയുടെയും മറ്റ് പ്രാഥമിക വിഭവങ്ങളുടെയുംമേല്‍ നിയന്ത്രണമുണ്ടാക്കുന്നതിനുള്ള ജര്‍മ്മനിയുടെ ആഗ്രഹമാണ്, ഈ ആക്രമത്തിന് മുഖ്യ കാരണമായിത്തീര്‍ന്നത്. ജര്‍മ്മനിയുടെ സൈന്യത്തിന് ആകെയുണ്ടായ ആള്‍നാശത്തില്‍ പത്തില്‍ ഒമ്പതും സംഭവിച്ചത് യുദ്ധത്തിന്റെ കിഴക്കന്‍ മുന്നണിയിലാണെന്നും സോവിയറ്റ് യൂണിയന്റെ അതിശക്തമായ ചെറുത്തുനില്‍പിനെ നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് ഹിറ്റ്ലര്‍ക്ക് ആത്യന്തികമായി പരാജയം ഏറ്റുവാങ്ങേണ്ടിവന്നതെന്നും കണക്കാക്കപ്പെടുന്നു. ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തില്‍ സോവിയറ്റ് യൂണിയന് 2 കോടിയോളം ആള്‍നാശമുണ്ടായെന്നും കണക്കാക്കപ്പെട്ടിട്ടുണ്ട്.

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപതാം വാര്‍ഷികവും 2012 ആഗസ്റ്റ്മാസത്തിലാണ്. (മരണശയ്യയിലെത്തിയിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം, ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഇന്ത്യന്‍ ജനതയ്ക്കുനേരെ കടുത്ത മര്‍ദ്ദനമാണ് അഴിച്ചുവിട്ടത്) ഇന്ത്യക്കാരുടെ സമ്മതമില്ലാതെതന്നെ, രണ്ടാം ലോക യുദ്ധത്തില്‍ ഇന്ത്യയെ പങ്കെടുപ്പിക്കുകയാണ് ബ്രിട്ടന്‍ ചെയ്തത്. ജപ്പാനെതിരായുള്ള സഖ്യകക്ഷികളുടെ കടന്നാക്രമണത്തിന് വേണ്ടിവന്ന ചെലവിന്റെ സിംഹഭാഗവും നിര്‍ബന്ധപൂര്‍വ്വം ഇന്ത്യയുടെ തലയില്‍ ബ്രിട്ടന്‍ കെട്ടിവെച്ചു. ഇങ്ങനെ കടുത്ത ഭാരം ഇന്ത്യയ്ക്കുമേല്‍ കെട്ടിയേല്‍പിച്ചതിന്റെ ഫലമായി ബംഗാളില്‍ 30 ലക്ഷത്തിലധികം പേര്‍ക്ക് പട്ടിണിമൂലം മരിക്കേണ്ടിവന്നു. ജപ്പാനുമേല്‍ വിജയം നേടിയതിന്റെ (വി ജെ ദിനം) അറുപത്തിയേഴാം വാര്‍ഷികമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കൂടിയായ 2012 ആഗസ്റ്റ് 15. സോവിയറ്റ് യൂണിയനുനേരെ ജര്‍മ്മനി നടത്തിയ കടന്നാക്രമണം, ലോകത്തൊട്ടാകെയുള്ള രാഷ്ട്രീയസഖ്യങ്ങളില്‍ മാറ്റംവരുത്തി. കോളണി രാജ്യങ്ങളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി സമരംചെയ്തുകൊണ്ടിരുന്നവര്‍ക്ക് യുദ്ധത്തോടുള്ള സമീപനം, വളരെ വലിയ സൈദ്ധാന്തിക വ്യത്യാസങ്ങളെയാണ് പ്രതിഫലിപ്പിച്ചത്.

1941 ജൂണില്‍ സോവിയറ്റ് യൂണിയനുനേരെ ഹിറ്റ്ലര്‍ ആക്രമണം ആരംഭിച്ചതിനെ തുടര്‍ന്ന് അതുവരെ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇന്ത്യയിലെ പല കമ്യൂണിസ്റ്റുകാരും ആദ്യം ജര്‍മ്മനിക്കെതിരെയും പിന്നീട് ജപ്പാനെതിരെയുമുള്ള ഫാസിസ്റ്റ്വിരുദ്ധ മുന്നണിക്ക് അസന്ദിഗ്ധമായവിധത്തില്‍ പിന്‍തുണ നല്‍കി. അതെന്തായാലും പല കമ്യൂണിസ്റ്റുകാരും, മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം, ജയിലില്‍ അടയ്ക്കപ്പെട്ടു. എന്നാല്‍ ""ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശത്രു ഇന്ത്യയുടെ മിത്രം"" എന്നു കണക്കാക്കിയ സുഭാഷ് ചന്ദ്രബോസ്, ഇതിന് നേര്‍ വിപരീതമായ നിലപാടാണ് കൈക്കൊണ്ടത്. ആദ്യം ജര്‍മ്മന്‍ സഹായം തേടിയ അദ്ദേഹം, പിന്നീട് ജാപ്പനീസ് സഹായം നേടുന്നതില്‍ വിജയിക്കുകയും സ്വന്തമായി ഒരു സേന രൂപീകരിക്കുകയും ചെയ്തു. ഫാസിസ്റ്റ് അച്ചുതണ്ടുശക്തികളെ എതിര്‍ക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് സമ്മര്‍ദ്ദംചെലുത്താനുള്ള അവസരമായി അതിനെ കാണുകയും ചെയ്ത മറ്റ് കോണ്‍ഗ്രസുകാരുടേതില്‍നിന്ന് വ്യത്യസ്തമായിരുന്നു ബോസിന്റെ രാഷ്ട്രീയ നിലപാട്. 1942 ആഗസ്റ്റില്‍ ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു. അതിനെതിരായി കടുത്ത അടിച്ചമര്‍ത്തലുകളും അറസ്റ്റുകളും നടന്നു. അത് ദേശീയവാദികളായ നേതാക്കളെ, ഫലത്തില്‍ ഏതാണ്ട് മൂന്നുകൊല്ലക്കാലം നിഷ്ചേഷ്ടരാക്കിത്തീര്‍ത്തു. കോണ്‍ഗ്രസിനുള്ളിലെ പല കമ്യൂണിസ്റ്റുകാരും അക്കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടു. ഈ കാലഘട്ടത്തിലെ രാഷ്ട്രീയ കഥ ഏറെക്കുറെ എല്ലാവര്‍ക്കും അറിവുളളതാണെങ്കില്‍ത്തന്നെയും, അക്കാലത്ത് ഇന്ത്യയില്‍നിന്ന് ബ്രിട്ടന്‍ അന്യായമായി ഊറ്റിയെടുത്ത അളവറ്റ വിഭവങ്ങളെപ്പറ്റിയും ജീവിതങ്ങളെപ്പറ്റിയും ഇന്നും അധികംപേര്‍ക്കും വേണ്ടത്ര അറിവില്ല. അക്കാലത്തെ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കുപോലും, ബംഗാള്‍ ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് വലിയ അറിവുണ്ടെന്ന് തോന്നുന്നില്ല.

ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പിന്നീട് എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ കിഴക്കന്‍ മേഖലയിലെ യുദ്ധത്തിന് പണം കണ്ടെത്തുന്നതിനുവേണ്ടി ഇന്ത്യയിലെ ജനങ്ങളില്‍നിന്ന് വമ്പിച്ച അളവില്‍ വിഭവങ്ങളും സമ്പത്തും ഊറ്റിയെടുക്കുന്നതിന് ബ്രിട്ടന്‍ ബോധപൂര്‍വ്വം കൈക്കൊണ്ട നടപടികളും ക്ഷാമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവര്‍ക്ക് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല എന്നതിനാല്‍, അവര്‍ ആ വിഷയത്തിന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുകയുണ്ടായില്ല. വളരെ ഹ്രസ്വമായ രീതിയിലാണെങ്കിലും ഈ ബന്ധത്തെപ്പറ്റി സൂക്ഷ്മാന്വേഷണം നടത്തിയ ഒരേ ഒരു പഠനം അമര്‍ത്യാസെന്നിന്റെ ""ദാരിദ്ര്യവും ക്ഷാമങ്ങളും"" എന്ന കൃതിയാണ്. യുദ്ധച്ചെലവ് വന്‍തോതില്‍ വികസിക്കുന്നതും ഭക്ഷ്യവിലക്കയറ്റവും തമ്മില്‍ ബന്ധമുണ്ടെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ബംഗാള്‍ ക്ഷാമത്തെ ""വമ്പിച്ച ക്ഷാമക്കുതിപ്പ്"" (ബും ഫാമിന്‍) എന്ന് ശരിയായ വിധത്തില്‍ വിശേഷിപ്പിക്കുന്ന അദ്ദേഹം, എന്നാല്‍ അതേയവസരത്തില്‍ത്തന്നെ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ബ്രിട്ടീഷ് കൊളോണിയല്‍ ഗവണ്‍മെന്റിനെ കുറ്റവിമുക്തമാക്കുന്നതായും തോന്നുന്നു. സാധാരണയുള്ള ബജറ്റിന്റെ വലിപ്പത്തിന്റെ മൂന്നിരട്ടിയോളം വരുന്ന തുക ഉണ്ടാക്കികൊടുത്തപ്പോള്‍ കൊളോണിയല്‍ ഗവണ്‍മെന്റിന്, തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. തങ്ങള്‍ അതുവരെ തുടര്‍ന്നുവന്നിരുന്ന ധന യാഥാസ്ഥിതികത്വത്തിന് കടകവിരുദ്ധമായതും വളരെ കടുത്തതുമായ നയങ്ങള്‍ അനുവര്‍ത്തിക്കുമ്പോള്‍ അതിന്റെ ആഘാതത്തെക്കുറിച്ച് ബ്രിട്ടീഷ് കൊളോണിയല്‍ ഗവണ്‍മെന്റുകളിലെ കൂടുതല്‍ ബുദ്ധിമാന്മാരായ അംഗങ്ങള്‍ക്ക് അറിവുണ്ടാവാതിരിക്കാന്‍ സാദ്ധ്യതയില്ല. ബംഗാള്‍ ക്ഷാമത്തിനും യുദ്ധച്ചെലവിന് പണം കണ്ടെത്തിയതിനും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് നമുക്ക് പരിശോധിക്കാം. എന്നാല്‍ അതിനുമുമ്പ് സാമ്പത്തികശാസ്ത്രത്തെ സംബന്ധിച്ച് യാതൊരു വിവരവുമില്ലാത്ത നിരവധി എഴുത്തുകാര്‍ പ്രചരിപ്പിച്ച ഒരു വാദത്തെ നമുക്ക് ആദ്യംതന്നെ നിരാകരിക്കേണ്ടതുണ്ട്.

1942-ാമാണ്ടിന്റെ മധ്യത്തില്‍ ബംഗാളില്‍ വളരെ ശക്തമായ ഒരു ചുഴലിക്കൊടുങ്കാറ്റുണ്ടായി എന്നും അത് കിഴക്കന്‍ ബംഗാളിന്റെ 50 കിലോമീറ്ററിലധികം ഉള്ളിലേക്കുവരുന്ന കടല്‍ത്തീരപ്രദേശത്തെ മുഴുവനും തകര്‍ത്തെറിഞ്ഞുവെന്നും ബംഗാള്‍ ക്ഷാമം അതിന്റെ ഫലമാണെന്നും ആണ് അവരുടെ സിദ്ധാന്തം. സ്വാഭാവികമായ പ്രകൃതി ദുരന്തത്തെ സംബന്ധിച്ച ഈ സിദ്ധാന്തം ഇടയ്ക്കിടെ ഉന്നയിക്കപ്പെടാറുണ്ട്. യാതൊരു യാഥാര്‍ത്ഥ്യബോധവും ഇല്ലാത്ത വാദഗതിയാണത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഇതിനിടയില്‍ എത്രയോ ചുഴലിക്കൊടുങ്കാറ്റുകള്‍ കരയിലേക്ക് വീശിയടിച്ചിട്ടുണ്ട്; അതിനിയും ഉണ്ടാവുകയും ചെയ്യും. ഈ കൊടുങ്കാറ്റുകള്‍ തീരദേശത്തുവന്നു മുട്ടുമ്പോള്‍ വിളകളെ അടിച്ചുവഴ്ത്തും. ചിലപ്പോള്‍ വളരെ നാശംവരുത്തിയെന്നു വരാം. മരങ്ങള്‍ കടപുഴകിയെന്നു വരാം. എന്നാല്‍ മേല്‍പ്പറഞ്ഞവിധത്തില്‍ മൊത്തം കൃഷിഭൂമിയില്‍ ഇത്ര ചെറിയ ഒരു മേഖലയെ മാത്രം ബാധിക്കുന്ന കൊടുങ്കാറ്റിന്, ഇത്ര വലിയ അളവിലുള്ള ക്ഷാമവും ആള്‍നാശവും വരുത്താന്‍ കഴിയുകയില്ല. യഥാര്‍ത്ഥ കാരണം എന്നാല്‍ ക്ഷാമത്തിനുള്ള യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്. ജപ്പാനുമായുള്ള യുദ്ധത്തിനുവേണ്ടിവന്ന അളവറ്റ സാമ്പത്തിക വിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള യഥാര്‍ത്ഥ ഭാരം, ബ്രിട്ടനും ഇന്ത്യയിലെ കോളണി ഗവണ്‍മെന്റും തമ്മില്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് ഇന്ത്യയുടെ തലയില്‍ അന്യായമായി കെട്ടിവെച്ചതാണ് അതിനു കാരണം. യുദ്ധം എത്രകാലം നിലനിന്നാലും ശരി, അതിനു വേണ്ടിവരുന്ന ചെലവ് എന്തുതന്നെയായിരുന്നാലും ശരി, അതൊന്നും നോക്കാതെ അതിനുള്ള ബാദ്ധ്യത മുഴുവന്‍ ഇന്ത്യയുടെ തലയില്‍ കെട്ടിവെയ്ക്കുന്ന ഏകപക്ഷീയമായ ഒരു കരാര്‍ ആയിരുന്നു അത്. ഇന്ത്യ വഹിക്കേണ്ടിവരുന്ന ചെലവിന്റെ ഒരു ചെറിയ ഭാഗം നഷ്ടപരിഹാരമായി പൗണ്ട്-സ്റ്റെര്‍ലിങ് ആയി ലഭിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും അത് യുദ്ധം കഴിഞ്ഞതിനുശേഷം മാത്രമേ ലഭിക്കു എന്നായിരുന്നു വ്യവസ്ഥ. അത് എന്നാണ് കിട്ടുക എന്ന് ആര്‍ക്കും അറിയുമായിരുന്നില്ലതാനും.

1937ലാണ് ജപ്പാന്‍ ചൈനയിലേക്ക് ആക്രമിച്ച് കടന്നുകയറിയത്. എങ്കിലും ജപ്പാന്റെ സൈനിക ഓപ്പറേഷന് അത്യാവശ്യമായ എണ്ണ അമേരിക്ക തുടര്‍ന്നും ജപ്പാന് നല്‍കിക്കൊണ്ടിരുന്നു. ജപ്പാനുമേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒടുവില്‍ അമേരിക്ക തയ്യാറായത് 1941 മധ്യത്തില്‍ മാത്രമാണ്. എന്നു മാത്രമല്ല, 1941 ഡിസംബറില്‍ അമേരിക്കയിലെ പേള്‍ഹാര്‍ബറിനുനേരെ ജപ്പാന്‍ ആക്രമണം നടത്തിയതിനുശേഷം മാത്രമാണ് സഖ്യകക്ഷികള്‍ ജപ്പാനെതിരായി തിരിഞ്ഞത്. സഖ്യകക്ഷികളുടെ ആയിരക്കണക്കിന് സൈനികരും വ്യോമസേനയും അന്നത്തെ ബംഗാള്‍ പ്രവിശ്യയിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. ബര്‍മവഴിക്ക് ഇന്ത്യയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ജപ്പാന്‍ സൈന്യത്തിന് എതിരായ യുദ്ധമുന്നണിയായി അത് മാറി. ദക്ഷിണ ചൈനയിലേക്ക് സൈനികരേയും സാധനങ്ങളും വിമാനമാര്‍ഗം അയയ്ക്കുന്നതിനുള്ള കേന്ദ്രമായി ബംഗാള്‍ മാറി. ബാരക്കുകളും താല്‍ക്കാലിക വിമാനത്താവളങ്ങളും നിര്‍മിക്കുന്നതിനും സൈനികര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മറ്റവശ്യവസ്തുക്കളും ഏര്‍പ്പെടുത്തുന്നതിനും അവ വേണ്ട സ്ഥലത്ത് എത്തിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും എല്ലാം വേണ്ടിവരുന്ന ചെലവ് വഹിക്കേണ്ടിവന്നത് ഇന്ത്യയാണ്. ഇതോടൊപ്പമുണ്ടായ ""യുദ്ധ കുതിപ്പി""ന്റെ ഫലമായി യുദ്ധവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ (സിമന്റ്, ബൂട്ടുകള്‍, യൂണിഫോം, രാസപദാര്‍ഥങ്ങള്‍ തുടങ്ങിയവ) വളരെ വേഗത്തില്‍ വളര്‍ന്നു; ഈ വ്യവസായങ്ങളില്‍ തൊഴിലവസരങ്ങളും വര്‍ദ്ധിച്ചു. ദരിദ്രമായ രാജ്യത്ത് ഉപഭോഗം ചെയ്യപ്പെട്ട അധിക വരുമാനത്തിന്റെ തോത് വര്‍ദ്ധിച്ചു. അത് 80 ശതമാനംവരെ വരും എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ കണക്കാക്കിയിട്ടുള്ളത്. പട്ടാളക്കാരെ തീറ്റിപ്പോറ്റുന്നതിന് പ്രത്യക്ഷത്തില്‍ വേണ്ടിവരുന്ന ചെലവ് മാത്രമല്ല, തുറമുഖങ്ങളും മറ്റും ഉണ്ടാക്കുന്നതിനും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ചെലവ് വര്‍ദ്ധിച്ചു; നിര്‍മ്മാണത്തൊഴിലാളികള്‍ അവരുടെ വരുമാനം ചെലവാക്കുന്നതും വര്‍ദ്ധിച്ചു. അവശ്യവസ്തുക്കളുടെ ചോദനം വളരെയേറെ വര്‍ദ്ധിച്ചു. എല്ലാംചേര്‍ന്ന് ദ്രുതഗതിയില്‍ ചെലവ് പലപല മടങ്ങായി വര്‍ധിക്കുന്ന ഫലമാണുണ്ടായത്. അതിനൊക്കെ ആവശ്യമായ സാധനങ്ങള്‍ ഗവണ്‍മെന്റ് സംഭരിച്ചത് ബംഗാളില്‍ത്തന്നെയുള്ള തൊട്ടടുത്ത സ്ഥലങ്ങളില്‍നിന്നാണ്; അധികവും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍നിന്നല്ല. 1943 മധ്യത്തിനുമുമ്പുള്ള 18 മാസക്കാലത്ത് അരിയുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു.

യുദ്ധവുമായി ബന്ധപ്പെട്ട ഉല്‍പാദനത്തില്‍ നേരിട്ട് ഏര്‍പ്പെട്ട എല്ലാവര്‍ക്കും വേണ്ടി ഭക്ഷ്യ സാധനങ്ങള്‍ സംഭരിച്ച് വിതരണം നടത്തുന്നതിനുള്ള വ്യവസ്ഥ കൊളോണിയല്‍ ഗവണ്‍മെന്റ് വളരെ വേഗത്തില്‍ നടപ്പാക്കി. അവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമാകുമല്ലോ. എന്നാല്‍ ബംഗാളിലെ ഗ്രാമപ്രദേശങ്ങളിലെ കൃഷിക്കാരുടെയും മീന്‍പിടുത്തക്കാരുടെയും കൈവേലക്കാരുടെയും മറ്റും സ്ഥിതി ഗവണ്‍മെന്റ് ശ്രദ്ധിച്ചതേയില്ല. യുദ്ധത്തിന് മുമ്പുള്ള പതിറ്റാണ്ടില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ബജറ്റ്, സാധാരണഗതിയില്‍ 200 കോടി രൂപയ്ക്കും 250 കോടി രൂപയ്ക്കും ഇടയിലായിരുന്നു. മഹാമാന്ദ്യത്തിന്റെ മൂര്‍ധന്യത്തില്‍, സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതിന് അത്യാവശ്യമായി ഗവണ്‍മെന്റ് ചെലവ് വര്‍ദ്ധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അത് ചെയ്തില്ലെന്നതോ പോകട്ടെ, യാഥാസ്ഥിതിക സാമ്പത്തിക നയം പിന്‍തുടരുന്നതിന്റെപേരില്‍, യഥാര്‍ത്ഥത്തില്‍, റവന്യു വരുമാനം കുറഞ്ഞപ്പോള്‍, അതുമായി സന്തുലനം ചെയ്യുന്നതിനായി ഗവണ്‍മെന്റ് ചെലവ് വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. ഇന്ത്യയിലെ കൃഷിക്കാരെയും തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം ഇത് പ്രശ്നം രൂക്ഷമാക്കുകയും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുകയും വരുമാനഷ്ടം ഉണ്ടാക്കുകയുമാണ് ചെയ്തതെന്ന് പറയേണ്ടതില്ലല്ലോ.

നോട്ടടിച്ച് കമ്മി നികത്തല്‍

അതെന്തായാലും, യുദ്ധത്തിന്റെ ചെലവിനുള്ള തുക കണ്ടെത്തുന്നതിന്റെ ഭാരം ഇന്ത്യയുടെ തലയില്‍ വന്നുവീണപ്പോള്‍, മുമ്പത്തെ യാഥാസ്ഥിതിക ധനയത്തിന് കടകവിരുദ്ധമായി, ഏറ്റവും നിരുത്തരവാദപരവും അങ്ങേഅറ്റത്തുള്ളതുമായ ധനനയമാണ് അനുവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഗവണ്‍മെന്റിന്റെ ചെലവ് കുത്തനെ വര്‍ദ്ധിച്ചു. സഖ്യകക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നതിനായി, 1941നും 1946നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ 3800 കോടിയോളം രൂപ ഇന്ത്യാ ഗവണ്‍മെന്റ് ചെലവാക്കി. അതായത് സാധാരണനിലയില്‍ ബജറ്റില്‍ വകയിരുത്തുന്നതിന്റെ മൂന്നിരട്ടിയിലധികം തുക. അല്ലെങ്കില്‍ത്തന്നെ അമിതമായ നികുതിഭാരത്തിന് വിധേയമാക്കപ്പെട്ട ദരിദ്രരായ ജനതയില്‍നിന്ന് ഈ വമ്പിച്ച തോതിലുള്ള വിഭവങ്ങള്‍ (സാധാരണയേക്കാള്‍ അധികമായി 2600 കോടി രൂപ) എങ്ങനെ സ്വരൂപിക്കാം എന്നതായിരുന്നു പ്രശ്നം. അതിന് ഗവണ്‍മെന്റ് അവലംബിച്ച പരിഹാരമാര്‍ഗ്ഗം, വമ്പിച്ച അളവിലുള്ള ബജറ്റ് കമ്മിയെ ആശ്രയിക്കുക എന്നതായിരുന്നു. അതായത് കമ്മിക്ക് തുല്യമായ അളവിലുള്ള നോട്ട് അടിച്ചിറക്കുക എന്നതായിരുന്നു. യുദ്ധത്തിന്റെ വര്‍ഷങ്ങളില്‍ ശരാശരി കേന്ദ്ര ബജറ്റിന്റെ 60 ശതമാനത്തോളം വരുന്ന തുകയ്ക്കുള്ള നോട്ടാണ് അടിച്ചിറക്കിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. 1935ല്‍ സ്ഥാപിതമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബ്രിട്ടീഷ് ഭരണത്തിന്റെ വിനീതവിധേയ ഉപകരണമായിട്ടാണ് പ്രവര്‍ത്തിച്ചത്. ഈ കാലത്ത് പണത്തിന്റെ സപ്ലൈ 500 ശതമാനം കണ്ടാണ് റിസര്‍വ്ബാങ്ക് വര്‍ദ്ധിപ്പിച്ചത്. സ്റ്റര്‍ലിംഗ് ശേഖരം വേണ്ടത്രയുണ്ട്, അതിനാല്‍ അതുവെച്ചുകൊണ്ട് നോട്ടടിച്ചിറക്കി പണത്തിന്റെ സപ്ലെ വര്‍ദ്ധിപ്പിക്കാം എന്ന കെട്ടുകഥയാണ് റിസര്‍വ്ബാങ്ക് പ്രചരിപ്പിച്ചത്. യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ യുദ്ധച്ചെലവില്‍ ഒരു ഭാഗം പിന്നീട് സ്റ്റെര്‍ലിങ്ങില്‍ ഇന്ത്യക്ക് തിരിച്ചുതരും എന്ന ബ്രിട്ടന്റെ വാഗ്ദാനത്തെയാണ് അത് ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെ പണത്തിന്റെ സപ്ലൈ വര്‍ദ്ധിപ്പിക്കുന്നതിന് ന്യായമായ പശ്ചാത്തലമെന്ന നിലയില്‍, യഥാര്‍ത്ഥത്തില്‍ കറന്റ് റിസര്‍വ് ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.

വിഭവങ്ങള്‍ ഊറ്റിയെടുക്കുന്നതിന് ഉപയോഗിച്ച മാര്‍ഗ്ഗം, ""കൂലി ഉയരുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ വില ഉയര്‍ത്തുക"" എന്നതാണ്. വ്യത്യസ്തമായ മറ്റൊരു സന്ദര്‍ഭത്തില്‍ ഇതേ മാര്‍ഗ്ഗം ബുദ്ധിപൂര്‍വ്വകമായ നയമാണെന്ന് ജെ എം കെയിന്‍സ്, തന്റെ ""ട്രീറ്റീസ് ഓണ്‍ മണി"" എന്ന കൃതിയില്‍ വാദിക്കുകയുണ്ടായി. ഈ മാര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ബംഗാളിന് ബാധകമാകത്തക്കവിധത്തില്‍ താഴെപറയുന്നവിധത്തിലുള്ള ഒരു ചെറിയ മാറ്റം വരുത്തുകയേ വേണ്ടൂ: ""സ്വയംതൊഴില്‍ ചെയ്യുന്ന കൈവേലക്കാരുടെയും കൃഷിക്കാരുടെയും വരുമാനവും കൂലിയും ഉയരുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ വിലകള്‍ ഉയര്‍ത്തുക"". ആവശ്യമായ അളവിലുള്ള സമ്പാദ്യം തനിയെ ഉണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട്, യുദ്ധത്തിനുവേണ്ടിവന്ന ചെലവിനുള്ള തുക ഇതിനുമുമ്പുതന്നെ പറഞ്ഞ ഏറ്റവും കടുത്ത ധന-പണ നടപടികളിലൂടെ ഊറ്റിയെടുക്കുകയാണ് ചെയ്തത്. അതിന്റെ ഫലമായിപണമായി ലഭിക്കുന്ന കൂലിയും വരുമാനവും വര്‍ദ്ധിക്കുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ വിലകള്‍ ഉയര്‍ന്നു; ഉപഭോഗം നിര്‍ബന്ധപൂര്‍വം കുറയ്ക്കുക എന്നതായിരുന്നു അതിന്റെ അനന്തരഫലം. വമ്പിച്ച ഭക്ഷ്യവിലക്കയറ്റത്തിനുസരിച്ച് യാതൊരു സംരക്ഷണവും ലഭിക്കാത്ത സാധാരണക്കാരായ ആളുകളുടെ വരുമാനം ബലംപ്രയോഗിച്ച് കവര്‍ന്നെടുക്കുന്ന നടപടിതന്നെയാണത്. ജനങ്ങളുടെ വാങ്ങല്‍ കഴിവും ഉപഭോഗനിരക്കും ഇങ്ങനെ വെട്ടിക്കുറയ്ക്കപ്പെട്ടത് വളരെ പെട്ടെന്നായതുകൊണ്ട്, വളരെ പൈശാചികമായ രീതിയിലായതുകൊണ്ട് ബംഗാളില്‍ 30 ലക്ഷത്തില്‍പരം ആളുകളാണ് പട്ടിണിമൂലം മരണപ്പെട്ടത്; 250 ലക്ഷത്തോളം ആളുകള്‍ തീര്‍ത്തും അഗതികളായിത്തീര്‍ന്നു.

ഇത്ര വമ്പിച്ച അളവിലുള്ള ബജറ്റ് കമ്മി നികത്തുന്നതിനായി പണം അടിച്ചിറക്കുന്നതിന്റെ ഫലം എന്തായിരിക്കും എന്നറിയാന്‍ മാത്രം ബുദ്ധിയുള്ളവര്‍തന്നെയാണ് സാധാരണനിലയില്‍ ധനപരമായ കാര്യങ്ങളില്‍ വളരെ കരുതലോടുകൂടി നീങ്ങിയിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണാധികാരികള്‍. ബ്രിട്ടനില്‍ അത്ര മനുഷ്യത്വരഹിതമായ ഒരു നടപടി കൈക്കൊള്ളുന്നതിനെക്കുറിച്ച് അവര്‍ ഒരിക്കലും സ്വപ്നം കണ്ടിട്ടുപോലുമുണ്ടാവില്ല. എന്നാല്‍ അവരുടെ കണ്ണില്‍ കോളണികളിലെ ദരിദ്ര ജനത അത് സഹിക്കാന്‍ കഴിവുള്ളവരാണ്. യൂറോപ്പിലെ രണ്ടാം ലോകയുദ്ധത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ""യുദ്ധത്തിന് എങ്ങനെ പണം കണ്ടെത്താം"" (How to pay for the war) എന്ന തന്റെ കൃതിയില്‍ കെയിന്‍സ് വാദിക്കുന്നത്, ഗവണ്‍മെന്റ് നികുതിചുമത്തുകയല്ല വേണ്ടത്, മറിച്ച് ബ്രിട്ടീഷ് ജനതയില്‍നിന്ന് കടംവാങ്ങുകയാണ് വേണ്ടത് എന്നാണ്.

ഗവണ്‍മെന്റ് വരുത്തിവെച്ച ബംഗാള്‍ ക്ഷാമത്തിനുപകരം മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടായിരുന്നോ? സംശയമൊന്നുമില്ല; ഉണ്ടായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം ബ്രിട്ടനിലെ ജനങ്ങളുടേതിന്റെ മുപ്പതില്‍ ഒരംശത്തിലും കുറവായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ തലയില്‍ ഇത്രയും അസഹ്യമായ ഭാരം ഒരിക്കലും കയറ്റിവെയ്ക്കരുതായിരുന്നു. യുദ്ധത്തിന്റെ അഞ്ചുവര്‍ഷങ്ങളില്‍ ബ്രിട്ടനില്‍ ഓരോരുത്തരില്‍നിന്നും പ്രതിവര്‍ഷം 5 പൗണ്ട് വീതം നികുതിയായി പിടിച്ചെടുത്താല്‍ മതിയായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അത് താങ്ങാവുന്നതായിരുന്നുതാനും. ബ്രിട്ടനുവേണ്ടി ഇന്ത്യ നിര്‍ബന്ധപൂര്‍വ്വം ചെലവഴിക്കേണ്ടിവന്ന തുക അങ്ങനെ സംഭരിക്കാമായിരുന്നു. ഇത്രയേറെ മനുഷ്യര്‍ മരിക്കുകയും ദുരിതം അനുഭവിക്കുകയും ചെയ്തുകൊണ്ട് അന്ന് ഇന്ത്യ യുദ്ധച്ചെലവിനുവേണ്ടി നല്‍കിയ നിര്‍ബന്ധ സംഭാവനയുടെ മൊത്തം തുകയുടെ ഇന്നത്തെ വില 14,000 കോടി പൗണ്ട് വരും. 1943-44 കാലത്ത് ബംഗാള്‍ ക്ഷാമത്തില്‍ മരിച്ചവര്‍ക്കും ദുരിതമനുഭവിച്ചവര്‍ക്കും വേണ്ടി, സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യാ ഗവണ്‍മെന്റ്, അന്താരാഷ്ട്ര നിയമം അനുസരിച്ച് ബ്രിട്ടനില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടതായിരുന്നു. കാരണം 30 ലക്ഷം സിവിലിയന്‍മാരെ ആഹൂതി ചെയ്യത്തക്ക രീതിയില്‍ പൈശാചികമായി യുദ്ധച്ചെലവിന് പണം കണ്ടെത്തണമെന്നത് ആദ്യ കരാറിന്റെ ഭാഗമായിരുന്നില്ലല്ലോ.

*
ഉത്സാ പട്നായിക് ചിന്ത വാരിക

No comments: