Friday, December 7, 2012

അച്ഛന്‍ നല്‍കിയ മഹാലോകം

അച്ഛനിലൂടെ ഞങ്ങള്‍ക്കു ലഭിച്ചത് വിലമതിക്കാനാകാത്ത ഒരു മഹാലോകമായിരുന്നു. ഉന്നതാദര്‍ശങ്ങളും ഉല്‍കൃഷ്ടമൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന മഹാരഥന്മാരുടെ മഹാലോകം! അറിവിന്റെയും അക്ഷരങ്ങളുടെയും പ്രകാശമാനമായ ബൗദ്ധിക ലോകം! സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ഉജ്വലലോകം! ഞങ്ങളെ പഠിപ്പിക്കുവാനോ ഉപദേശിക്കുവാനോ ശാസിക്കുവാനോ അച്ഛന്‍ ഒരിക്കലും മുതിര്‍ന്നിട്ടില്ല. ഒരു അച്ഛന്റെ അധികാരവും ആധിപത്യവും ഞങ്ങള്‍ക്കു മേല്‍ സ്ഥാപിച്ചിട്ടില്ല. ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന് അച്ഛന്‍ വലിയ വിലനല്‍കി. ഞങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളോട് ഒരിക്കലും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടില്ല. അമ്മയുടെ മുതല്‍ ഞങ്ങളുടെ വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ കല്യാണിയുടെ വരെ താല്പര്യങ്ങളെ അച്ഛന്‍ മതിപ്പോടെ അംഗീകരിച്ചു. പക്ഷേ, അച്ഛന്‍ ലോകത്തിനു മുന്നില്‍ തെളിയിച്ചുവച്ച വിളക്കുകള്‍ തന്നെയാണു ഞങ്ങള്‍ക്കും വഴികാട്ടിയത്. ആ വഴിയിലൂടെ മുന്നോട്ടു നീങ്ങിയപ്പോള്‍ ഓരോ ദിവസവും അര്‍ഥപൂര്‍ണമായി.

ഇ എം എസും എ കെ ജിയും ഉള്‍പ്പെടെയുള്ള ചരിത്രപുരുഷന്മാര്‍ ഞങ്ങള്‍ക്കു ബന്ധുക്കളായി. ദേവീപ്രസാദ് ചതോപാധ്യായ, പൗലോസ് മാര്‍ പൗലോസ്, ബല്‍രാജ് സാഹ്നി, മുണ്ടശ്ശേരി, നിരഞ്ജന, സതീശ് ഗുജ്റാള്‍, തകഴി, നിത്യചൈതന്യയതി, അഹല്യ രങ്കനേക്കര്‍ തുടങ്ങിയ എത്രയോ പ്രതിഭാധനര്‍ ഞങ്ങളുടെ വീട്ടുകാരായിരുന്നു. കഴിഞ്ഞ നാലഞ്ചു ദിവസമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വരുന്ന ഫോണ്‍ കോളുകള്‍ക്ക് പറയുവാനുള്ളത് അച്ഛന്റെ വ്യക്തിത്വത്തിന്റെ കൗതുകകരമായ സവിശേഷതകള്‍ ആണ്. ഒരുപോലെ പ്രശസ്തമായ മറവിയേയും ഓര്‍മശക്തിയേയും കുറിച്ചാണ് ഏറെപ്പേര്‍ക്കും പറയാനുള്ളത്. അമ്മയേയും ചേട്ടനേയും ബസ് സ്റ്റോപ്പിലും റെയില്‍വേ സ്റ്റേഷനിലും ഉപേക്ഷിച്ചുപോയ സംഭവങ്ങള്‍ അല്പം ചില നിറങ്ങള്‍ കൂടി ചേര്‍ത്ത് പലരും പറയാറുണ്ട്. ചില കഥകള്‍ കെട്ടുകഥകള്‍ ആയും പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സംഗതി സത്യം തന്നെയാണ്. പക്ഷേ, എന്തുകോണ്ടോ എന്നെ അങ്ങനെ മറന്നിട്ടില്ല. അച്ഛന്റെയൊപ്പം ധാരാളം യാത്ര ചെയ്യുവാനുള്ള ഭാഗ്യം എനിക്കു കിട്ടിയിട്ടുണ്ട്. എം എ പഠിച്ചു കഴിയുന്നതിനു മുമ്പ് കുറേ യാത്രകള്‍ ചെയ്തിരിക്കണം. വിമാനത്തില്‍ കയറിയിരിക്കണം എന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. 1986 ഡിസംബറില്‍ കൊല്‍ക്കത്താ പാര്‍ട്ടി കോണ്‍ഗ്രസിനു പോകാന്‍ ഇടയായത് അങ്ങനെയായിരുന്നു.

ഏറ്റവും രസകരമായ യാത്രയായിരുന്നു അത്. ചിന്തയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാന ചരിത്രപതിപ്പിനു വേണ്ടി മദിരാശിയില്‍ അച്ഛന്റെയൊപ്പം പോയതും നിരവധിപേരെ കണ്ട് അഭിമുഖങ്ങള്‍ തയ്യാറാക്കിയതും അച്ഛന്‍ നല്‍കിയ അപൂര്‍വ വിജ്ഞാനതുണ്ടുകള്‍ ആണ്. അച്ഛന്റെ കൂടെ നടത്തുന്ന ഓരോ ചെറിയ യാത്രയും അദ്ദേഹം ഏതെങ്കിലും തരത്തില്‍ രസകരമാക്കും. കുട്ടിക്കാലത്ത് ലൈബ്രറികളിലും പുസ്തകശാലകളിലും ഹോട്ടലുകളിലും ആണ് ഏറ്റവും കൂടുതല്‍ പോയിട്ടുള്ളത്. പുസ്തകം കഴിഞ്ഞാല്‍ അച്ഛന് പിന്നെ ഇഷ്ടം ഭക്ഷണം ആയിരുന്നു. നല്ല ഭക്ഷണം ആസ്വാദിച്ചു കഴിച്ചിരുന്ന അച്ഛന് അവസാനത്തെ രണ്ടുമാസം രാവിലെ കഴിക്കുന്ന രണ്ട് ഇഡ്ഡലിയില്‍ ഒരു ദിവസത്തെ ആഹാരം ചുരുക്കിയത് ഞങ്ങളെ വല്ലാതെ സങ്കടപ്പെടുത്തി. ഏറ്റവും ഇഷ്ടപ്പെട്ട ദോശ എത്ര വയ്യാത്തപ്പോഴും കഴിക്കുവാന്‍ അച്ഛന്‍ ശ്രമിച്ചിരുന്നു. ഞാന്‍ നടത്തുന്ന പാചകപരീക്ഷണങ്ങള്‍ അച്ഛനാണ് ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചിരുന്നത്. ഏതു പുതിയ വിഭവവും അച്ഛന് ഇഷ്ടമായിരുന്നു. പുതിയ ആശയങ്ങളും പുതിയ പുസ്തകങ്ങളും ഇഷ്ടപ്പെടുന്ന അച്ഛന്റെ യുവ മനസ് തന്നെയാണ് പുതിയ ഭക്ഷണത്തെയും ആഗ്രഹിച്ചിരുന്നത്. ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങള്‍ നല്‍കി അച്ഛന് ആഹാരത്തോട് വിരക്തി തോന്നിപ്പിക്കാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വായിക്കാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം ഭക്ഷണം കഴിക്കാത്തതെന്ന് സുഹൃത്തുക്കള്‍ പലരും പറഞ്ഞു. ഇപ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വിളിക്കുകയും ദീര്‍ഘദൂരം യാത്ര ചെയ്ത് ഞങ്ങളെ കാണുവാന്‍ വരുകയും ചെയ്യുന്നവര്‍ക്കു പലര്‍ക്കും പറയാനുള്ളത് അച്ഛന് അവര്‍ ഭക്ഷണം വാങ്ങികൊടുത്തതിന്റെ സന്തോഷകരമായ അനുഭവങ്ങളെകുറിച്ചാണ്. പക്ഷേ വായന കുറഞ്ഞപ്പോഴുംഭഭക്ഷണം കഴിക്കാന്‍ പറ്റാതെ വന്നപ്പോഴും അച്ഛന്‍ മാനസികമായി തളരാതെയിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ജീവിതത്തെ എന്നും ഏറ്റവും പോസിറ്റീവായിമാത്രമാണ് അച്ഛന്‍ കണ്ടിരുന്നത്. പഴയകാലം കേമം എന്നും ഇക്കാലം മഹാമോശം എന്നും ചെറുപ്പക്കാര്‍പോലും പറയുമ്പോള്‍ അകാലവാര്‍ധക്യമാണവരെക്കൊണ്ടതു പറയിക്കുന്നതെന്നായിരുന്നു അച്ഛന്റെ അഭിപ്രായം. അടുത്തകാലത്ത് പല മാധ്യമ പ്രവര്‍ത്തകരും അച്ഛനോട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഒരിക്കല്‍പ്പോലും നിഷേധാത്മകമായി അച്ഛന്‍ സംസാരിച്ചിരുന്നില്ല. പാര്‍ട്ടി എടുക്കുന്ന അച്ചടക്ക നടപടികള്‍ അച്ഛനെ നിരാശപ്പെടുത്താറില്ലേയെന്ന് പത്രപ്രവര്‍ത്തകര്‍ മാത്രമല്ല, എന്റെ സുഹൃത്തുക്കളും ബന്ധുക്കളും മറ്റും ചോദിക്കാറുണ്ട്. ഇല്ലെന്നു മാത്രമല്ല, പാര്‍ട്ടിയോടും സംഘടനാ തത്വങ്ങളോടും അചഞ്ചലമായ വിശ്വാസവും ആയിരുന്നു.

മാധ്യമങ്ങള്‍ ഇത്രയും സജീവമാകുന്നതിനു മുമ്പ് അച്ഛനെതിരെയുള്ള നടപടികള്‍ പിറ്റേ ദിവസം പത്രത്തില്‍ കാണുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ അറിയുക. നടപടിയും സ്വീകരിച്ച് വീട്ടിലെത്തുന്ന അച്ഛന്‍ സാധാരണപോലെ പൊട്ടിച്ചിരിക്കുകയും ആസ്വാദിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. അമ്മയോടുപോലും പാര്‍ട്ടി രഹസ്യങ്ങള്‍ പങ്കുവച്ചിരുന്നില്ല. ഞങ്ങള്‍ മക്കള്‍ വളര്‍ന്ന് പത്രപ്രവര്‍ത്തകരായി മാറിയപ്പോഴും അച്ചടക്കനടപടി സംബന്ധിച്ച് യാതൊന്നും ചര്‍ച്ചചെയ്യുവാന്‍ അച്ഛന്‍ താത്പര്യം കാണിച്ചിട്ടില്ല. പക്ഷേ, ഭാഷാപോഷിണിയിലെ വിവാദ അഭിമുഖം അച്ഛനെ ദുഃഖിപ്പിച്ചിരുന്നു. പാര്‍ട്ടി എടുത്ത ശിക്ഷാ നടപടിയിലല്ല, ഇ എം എസിനെ വിമര്‍ശിച്ചു എന്ന ആരോപണം അച്ഛനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അച്ഛന് ഇ എം എസ് ആരായിരുന്നു എന്ന് ശരിക്കറിയാവുന്ന ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വിഷമത്തില്‍ അത്ഭുതം തോന്നിയില്ല. അഭിമുഖം തള്ളിപ്പറയില്ല എന്ന തീരുമാനം അച്ഛന്‍ എടുത്തിരുന്നു. അതു സംബന്ധിച്ച് മൗനം പാലിക്കുകയാണ് അപ്പോഴും പതിവ്. ഇത്രയേറെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും അച്ഛനെ അവസാന വര്‍ഷങ്ങളില്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുവാന്‍ ഇടയാക്കുകയുംചെയ്തത് ഞങ്ങളെയും കഠിനമായി സങ്കടപ്പെടുത്തി. അഭിമുഖം നടത്തിയ ജോണി ലൂക്കോസിനോടും അച്ഛന്‍ ഒരിക്കലും പരിഭവം കാണിച്ചിട്ടില്ല. ഇത്തരത്തില്‍ അച്ചടിച്ചു വന്നാല്‍ നടപടി ഉണ്ടാകുമെന്ന ഉത്തമ ബോധ്യത്തോടെയാണ് ജോണി അതു ചെയ്തതെന്ന് അച്ഛനും ഞങ്ങള്‍ക്കും ഉറപ്പുണ്ടായിരുന്നു. മണിക്കൂറുകള്‍ അച്ഛനുമായി ജോണി സംസാരിച്ചിരിക്കുന്നത് കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ അപകടം മണത്തിരുന്നു. എന്നിട്ടും അച്ഛന്‍ അഭിമുഖത്തേയോ അഭിമുഖകാരനെയോ തള്ളിപ്പറഞ്ഞില്ല. പാര്‍ട്ടി എടുത്ത നടപടി പൂര്‍ണമായും ശരിയാണെന്ന് പറഞ്ഞുകൊണ്ടുതന്നെ അംഗീകരിക്കുകയുംചെയ്തു. ജീവിതത്തില്‍ അച്ഛന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ച ഏക സംഭവം ഒരു പക്ഷേ ഇതായിരിക്കാം. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജോണി ചെയ്തത് സമര്‍ഥമായ പത്രപ്രവര്‍ത്തനം ആണെന്ന് അംഗീകരിക്കുമ്പോഴും അച്ഛനെ ചതിക്കുകയായിരുന്നുവെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അത്തരത്തില്‍ പറ്റിക്കുവാന്‍ കഴിയുന്ന വിധത്തില്‍ ഉള്ള ഒരു ബാലമനസ്സും അച്ഛനുണ്ടായിരുന്നു. കഴിഞ്ഞ ആറേഴു വര്‍ഷമായി പലതരം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴാണ് അച്ഛനെ അടുത്തിരുന്ന് പരിചരിക്കുവാനുള്ള അവസരം ഉണ്ടായത്.

80-ാം വയസ്സില്‍ എ കെ ജി സെന്ററില്‍ നിന്ന് നടന്നുവരുമ്പോള്‍ ഒരു ബൈക്ക് തട്ടി വീണ് 6 വാരിയെല്ല് ഒടിഞ്ഞു. പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ മുറ്റത്തിറങ്ങിയപ്പോള്‍ തുടയെല്ല് ഒടിഞ്ഞു. കൂടാതെ ചെറിയ ചെറിയ വീഴ്ചകളും ഒടിവുകളും. കഴിഞ്ഞ രണ്ടു വര്‍ഷമായി ശാരീരികാസ്വാസ്ഥ്യങ്ങള്‍ വളരെ കൂടി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ലിവര്‍ സിറോസിസ് സ്ഥിരീകരിച്ചത്. കള്ളുകുടിയന്മാരുടെ രോഗമാണല്ലോ എന്നു പറഞ്ഞ് അച്ഛന്‍ ചിരിച്ചു. അന്നുമുതല്‍ അച്ഛന്റെ ആരോഗ്യം അനുദിനമെന്നോണം വഷളായി. മരുന്നുകളും കുത്തിവയ്പുകളും ആശുപത്രിയും ഡോക്ടര്‍മാരും ജീവിതത്തില്‍ നിറഞ്ഞു. പക്ഷേ ഏതുതരം ചികിത്സയ്ക്കും പരിശോധനയ്ക്കും അച്ഛന്‍ എതിര്‍പ്പു പറയാതെ സഹകരിച്ചു. എന്തു മരുന്നും, എത്ര കയ്പേറിയ കഷായവും കഴിക്കുവാന്‍ മടി കാണിച്ചില്ല. ലോകത്തെ ഏതു വിഷയവും അറിയാവുന്ന, എന്തിനെക്കുറിച്ചും അഭിപ്രായം ഉള്ള അച്ഛന്‍ സ്വന്തം രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അജ്ഞത ഭാവിച്ചു. ഒന്നും അറിയാത്ത കുട്ടിയെപോലെ ഞങ്ങളുടെയും ഡോ. ജ്യോതിദേവിന്റെയും ഡോ. അജിത് നായരുടെയും ഡോ. ജോണ്‍ പണിക്കരുടെയും അഭിപ്രായങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചു. എന്‍ഡോസ്കോപ്പി ചെയ്യുമ്പോള്‍ വല്ലാതെ ബുദ്ധിമുട്ടാകുമെന്നോര്‍ത്ത് ഞങ്ങള്‍ വിഷമിച്ചെങ്കിലും അതും അച്ഛന്‍ നിസ്സാരമായെടുത്തു. എന്‍ഡോസ്കോപ്പി കഴിഞ്ഞ് സ്ട്രെച്ചറില്‍ മുറിയില്‍ കൊണ്ട്വന്ന് കിടത്തിയ ശേഷം നേഴ്സുമാര്‍ പോയ ഉടന്‍ തന്നെ അച്ഛന്‍ എഴുന്നേറ്റിരുന്ന് പത്രം വായിച്ചുകൊടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. അച്ഛന്റെ മനസ്സിന്റെ ഈ സ്ഥൈര്യം എന്നും ഞങ്ങള്‍ക്ക് ആശ്വാസമായിരുന്നു. കഴിയുന്നതും ഞങ്ങളെ ഉപദ്രവിക്കരുതെന്ന് വാശിപോലെയായിരുന്നു അച്ഛന്. തീരെ വയ്യെങ്കിലും തനിച്ച് കാര്യങ്ങള്‍ ചെയ്യുവാന്‍ ആണ് ശ്രമിച്ചിരുന്നത്. വായിക്കാന്‍ കഴിയാത്തതു കൊണ്ട് വായിച്ചു കൊടുക്കുവാന്‍ മാത്രമാണ് ആരോടെങ്കിലുമൊക്കെ ആവശ്യപ്പെടാറുള്ളത്. കുറച്ചെങ്കിലും തനിച്ച് നടക്കാന്‍ കഴിയുമെങ്കില്‍ ആരുടെയും കൈപിടിക്കില്ല. ഉച്ചമയക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ ഊണു മേശയില്‍ പോയി ആരും കാണാതെ പപ്പടമോ മധുരപലഹാരമോ എടുത്തു കഴിക്കുന്നത് അച്ഛന് ഇഷ്ടമായിരുന്നു. കുട്ടികളെപ്പോലെ ഞങ്ങള്‍ കാണാതെ മറച്ചുപിടിച്ചു കഴിക്കും. നാലുനേരം ഇന്‍സുലിന്‍ എടുക്കുന്ന അച്ഛന്‍ ഒളിച്ച് ലഡു തിന്നുന്നതു നോക്കി ഞങ്ങളുടെ മക്കള്‍ ചിരിക്കും. തനിച്ചു നടക്കാന്‍ കഴിയാതെയായതോടെ, കഴിഞ്ഞ രണ്ടു മാസമായി ഈ കട്ടു തീറ്റിയുംനിന്നു. അതോര്‍ത്തു കൊണ്ടാണ് നവംബര്‍ 13 ദീപാവലി ദിനത്തില്‍ ഞാന്‍ ഒരു ലഡ്ഡു കൊടുത്തത്. വീട്ടില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിന്റെ ഭാഗമായാണ് മധുര പലഹാര വിതരണവും നടന്നത്. പക്ഷേ അത് അച്ഛന്റെ അവസാനത്തെ ഭക്ഷണമായിരിക്കുമെന്നു കരുതിയിരുന്നില്ല. അടുത്ത ദിവസം രാവിലെ തീരെ അവശനായിരുന്ന അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നെ ഒന്‍പതു ദിവസം ഉണരാത്ത ഉറക്കത്തിലേയ്ക്കു പോയി. എഴുതിയും വായിച്ചും തീരാത്ത പുസ്തകങ്ങള്‍ മാത്രമായിരുന്നു അച്ഛനെ വേദനിപ്പിച്ചിരുന്നത്. വായിച്ച് അച്ഛന് കൊതി തീര്‍ന്നിരുന്നില്ല. അക്ഷരങ്ങള്‍ ആണ് സ്വപ്നം കണ്ടിരുന്നതെന്ന് അച്ഛന്‍ പറയുമായിരുന്നു. അതുപോലെ അച്ഛന് മതിവരാത്ത മറ്റൊന്ന് എ കെജി സെന്ററില്‍ പോവുക എന്നതാണ്. വീട്ടില്‍നിന്ന് അച്ഛന്റെ ശരീരം കൊണ്ടുപോയപ്പോളല്ല, എ കെ ജി സെന്ററിന്റെ വാതിലിലൂടെ പുറത്തേക്ക് എടുത്തപ്പോഴാണ് ഞങ്ങള്‍ക്ക് നെഞ്ചു പിടഞ്ഞത്. കാരണം മരിക്കുന്നതിനു ഏതാനും ദിവസം മുമ്പും ഞങ്ങളോട് പറഞ്ഞിരുന്നു, ഒരിക്കല്‍ കൂടി സെന്ററില്‍ കൊണ്ടുപോകണമെന്ന്. പക്ഷേ ഞങ്ങള്‍ക്ക് അതിന് കഴിഞ്ഞില്ല. പെരുന്താന്നി ബ്രാഞ്ച് സെക്രട്ടറി സതിയും ഡ്രൈവര്‍ ശ്രീജിത്തും പറയുമായിരുന്നു പി ജി യെ എ കെ ജി സെന്ററില്‍ കൊണ്ടുപോയാല്‍ ആരോഗ്യം മെച്ചപ്പെടുമെന്ന്. ഇത്രയും ക്ഷീണിച്ച അവസ്ഥയില്‍ പോകാനാവില്ല എന്നു കരുതിപ്പോയി. അച്ഛന്റെ ആ ആഗ്രഹം ഞങ്ങള്‍ക്കു സഫലമാക്കുവാന്‍ കഴിയാതെ പോയി.

*
ആര്‍ പാര്‍വതീദേവി ദേശാഭിമാനി വാരിക

No comments: