Thursday, December 6, 2012

ഡിസംബര്‍ ആറിന്റെ ഓര്‍മ

ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു ബാബറി മസ്ജിദ്. സംഘപരിവാര്‍ ശക്തികള്‍ അത് തകര്‍ത്തപ്പോള്‍ ഒപ്പം തകര്‍ന്നുവീണത് സാര്‍വദേശീയരംഗത്ത് അതുവരെ ഉയര്‍ന്നുനിന്ന ഇന്ത്യന്‍ മതസൗഹാര്‍ദത്തിന്റെ യശസ്സുകൂടിയാണ്.

ലജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ ഒരേപോലെ അരുത് എന്ന് വിലക്കിയിരുന്നതാണ്. പരമാധികാര ജനപ്രതിനിധി സഭയായ പാര്‍ലമെന്റ് പ്രമേയത്തിലൂടെ വിലക്കി. എക്സിക്യൂട്ടീവ് ആകട്ടെ ഉത്തരവുകളിലൂടെ വിലക്കി. ജുഡീഷ്യറിയാകട്ടെ, വിധിന്യായത്തിലൂടെ വിലക്കി. എന്നാല്‍, ഈ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം അവജ്ഞയോടെ പുച്ഛിച്ചുതള്ളി സംഘപരിവാര്‍ ശക്തികള്‍ കൈക്കരുത്തുകൊണ്ട് കാര്യം നേടി.

അതിന് മൗനത്തിലൂടെ അനുവാദം നല്‍കിയത് നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ അന്നുണ്ടായിരുന്ന സര്‍ക്കാരാണ്. ബാബറി മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശത്തുമാത്രമായി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ ആവശ്യമുയര്‍ന്നിരുന്നു. പൂര്‍ണമായും പട്ടാളത്തിന്റെ അധീനതയിലാക്കി മസ്ജിദ് സംരക്ഷിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ബാബറി മസ്ജിദിലേക്ക് ചെറുസംഘങ്ങള്‍ നീങ്ങിത്തുടങ്ങിയ ഘട്ടത്തില്‍ത്തന്നെ അവരെ അറസ്റ്റുചെയ്ത് നീക്കംചെയ്യാന്‍ മതനിരപേക്ഷ കക്ഷികള്‍ ആകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരു നടപടിയും കൈക്കൊള്ളാതെ ബാബറി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കുംവരെ നിഷ്ക്രിയത്വം തുടരുകയാണ് നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കെതിരായ അക്ഷന്തവ്യമായ അപരാധം.

ബാബറി മസ്ജിദ് തകര്‍ക്കുന്നിടത്തേക്കും അതിനുശേഷം കാര്യങ്ങള്‍ വഷളാകുന്നിടത്തേക്കും സ്ഥിതി എത്തിച്ചത് ഹിന്ദുത്വ വര്‍ഗീയവോട്ടുകള്‍ സമാഹരിക്കാനുദ്ദേശിച്ചുള്ള കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വനയമാണ്. ഹിന്ദുവര്‍ഗീയ പ്രീണനത്തില്‍ ബിജെപിയോട് മത്സരിക്കുകയായിരുന്നു അന്ന് കോണ്‍ഗ്രസ്. കാലങ്ങളായി അടച്ചിട്ടിരുന്ന ബാബറി മസ്ജിദിന്റെ ഒരുഭാഗം പ്രാര്‍ഥനയ്ക്കുവേണ്ടി എന്നുപറഞ്ഞ് ഹിന്ദുവര്‍ഗീയവാദികള്‍ക്ക് തുറന്നുകൊടുത്തത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. അവിടെ ക്ഷേത്രം പണിയാന്‍ ശിലാന്യാസ് എന്ന പേരില്‍ തറക്കല്ലിടാന്‍ അനുവാദം നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ആ തറക്കല്ല് മണ്ഡപമാക്കി ഉയര്‍ത്തിയെടുക്കാനുള്ള സംഘപരിവാറിന്റെ "കര്‍സേവ"യ്ക്ക് അനുവാദം നല്‍കിയതും കോണ്‍ഗ്രസ് സര്‍ക്കാരാണ്. രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു ഇതെല്ലാംചെയ്തത്. ഈ മതനിരപേക്ഷ വിരുദ്ധ നടപടികളുടെ സ്വാഭാവിക പരിണതിയായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കല്‍. ഇതെല്ലാം നടക്കുമ്പോഴും കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ടിരിക്കുകയായിരുന്നു ന്യൂനപക്ഷ താല്‍പ്പര്യ സംരക്ഷണം സംബന്ധിച്ച് ഗിരിപ്രഭാഷണം നടത്തിപ്പോരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്.

രാജീവ്ഗാന്ധിയുടെ കോണ്‍സ്ര് തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം അയോധ്യയായതും അവിടെ ചെന്നുനിന്ന് "രാമരാജ്യം" സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാജീവ്ഗാന്ധിതന്നെ പ്രസംഗിച്ചതും യാദൃച്ഛികമായിരുന്നില്ല. ഹിന്ദുവോട്ടുകള്‍ കഴിയുന്നത്ര സമാഹരിക്കുക, ഹിന്ദുവര്‍ഗീയതയുടെ കാര്‍ഡുപയോഗിച്ചുതന്നെ തെരഞ്ഞെടുപ്പു രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുക എന്നിവയായിരുന്നു അന്ന് പ്രധാനം. മൃദുഹിന്ദുത്വനയം തീവ്രഹിന്ദുത്വത്തിലേക്കുതന്നെ ചെന്നെത്തുന്നതാണ് ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാലിച്ച നിഷ്ക്രിയത്വത്തില്‍ തെളിഞ്ഞുകണ്ടത്.

മൃദുഹിന്ദുത്വനയമാകട്ടെ, കോണ്‍ഗ്രസിന് പുതുതായ ഒന്നായിരുന്നില്ല. അയോധ്യപ്രശ്നം ഉയര്‍ന്നുവരുന്നതില്‍ത്തന്നെ വലിയ പങ്കുവഹിച്ച പാര്‍ടി കോണ്‍ഗ്രസാണ്. ആചാര്യ നരേന്ദ്രദേവ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസിനെതിരെ മത്സരിച്ചത് ബാബറി മസ്ജിദ് ഉള്‍പ്പെടുന്ന ഫെയ്സാബാദ് മണ്ഡലത്തിലായിരുന്നു. ഹിന്ദുവോട്ടുകള്‍ സമാഹരിച്ചാലേ നരേന്ദ്രദേവിനെ തോല്‍പ്പിക്കാനാവൂ എന്ന് വിലയിരുത്തിയ കോണ്‍ഗ്രസ് ഒരു ഹിന്ദു സന്യാസിയെയാണ് നരേന്ദ്രദേവിനെതിരെ കണ്ടെത്തി നിര്‍ത്തിയത്. മത്സരം ചൂടുപിടിച്ചപ്പോള്‍ വീണ്ടും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. ബാബറി മസ്ജിദ് നിന്ന കോമ്പൗണ്ടില്‍നിന്ന് വിഗ്രഹം കണ്ടുകിട്ടി എന്നുപറഞ്ഞ് ഹിന്ദുക്കളെ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പുവേദികളിലേക്ക് ആകര്‍ഷിച്ചു. ജയിച്ചാല്‍ രാമന് മന്ദിരമുണ്ടാക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവച്ചു. അന്നുമുതലാണ് പ്രശ്നം ഈവിധം വഷളായത്.

ഈ ഹിന്ദുത്വ പ്രീണനയം പിന്നീട് എല്‍ കെ അദ്വാനി രഥയാത്ര നടത്തിയ വേളയില്‍ മറനീക്കി പുറത്തുവന്നു. ബാബറി മസ്ജിദിനെ ലക്ഷ്യമാക്കിയായിരുന്നു പ്രകോപനപരവും വഴിനീളെ വര്‍ഗീയകലാപങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ടുമുള്ള രഥയാത്ര. പ്രധാനമന്ത്രിയായിരുന്ന വി പി സിങ്ങിന്റെ നിര്‍ദേശപ്രകാരം ബിഹാറില്‍ ലാലുപ്രസാദ് യാദവ് സര്‍ക്കാര്‍ അദ്വാനിയെ അറസ്റ്റുചെയ്തു. അതില്‍ പ്രകോപിതമായ ബിജെപി, വി പി സിങ് സര്‍ക്കാരിനെ രഥയാത്ര തടഞ്ഞതിന്റെ പേരില്‍ത്തന്നെ താഴത്തിറക്കാന്‍ ലോക്സഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ ബിജെപിയുമായി കൂടിച്ചേര്‍ന്ന് വോട്ടുചെയ്ത് കോണ്‍ഗ്രസ് വീണ്ടും ഒരിക്കല്‍ക്കൂടി മൃദുഹിന്ദുത്വനയം തെളിയിച്ചു. മതനിരപേക്ഷതയെ രക്ഷിക്കാനുള്ള ഇടപെടലായിരുന്നു മന്ത്രിസഭ തകരുമെന്നറിഞ്ഞുകൊണ്ടുതന്നെ വി പി സിങ് ധീരമായി നടത്തിയത്. എന്നിട്ടും മതനിരപേക്ഷതയ്ക്കുവേണ്ടി നിലപാടെടുത്ത വി പി സിങ് മന്ത്രിസഭയെ ആദ്യം പിന്തുണ പിന്‍വലിച്ചും പിന്നീട് ബിജെപിക്കൊപ്പംനിന്ന് വോട്ടുചെയ്തും തകര്‍ക്കാന്‍ സന്നദ്ധമാകുകയാണ് കോണ്‍ഗ്രസ് ചെയ്തത്. സംഘപരിവാറിന് കൂടുതല്‍ പ്രകോപനത്തിന് ശക്തിപകര്‍ന്നതും ബാബറി മസ്ജിദ് തകര്‍ക്കല്‍ വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചതും കോണ്‍ഗ്രസിന്റെ അന്നത്തെ ആ നിലപാടാണ്.

പിന്നീട് ഇടവേളയ്ക്കുശേഷം ബിജെപി ഭരണം വരുന്നതിന് വഴിതെളിച്ചതും ആ നിലപാടുതന്നെ. ഇന്ത്യയുടെ ചരിത്രത്തെയും ഇന്ത്യന്‍ ജനതയുടെ മനസ്സിനെയും വിഭജിക്കുന്ന വിധത്തിലായി ബാബറി മസ്ജിദ് തകര്‍ക്കല്‍. 1947നുമുമ്പുള്ള ഇന്ത്യ, പിന്‍പുള്ള ഇന്ത്യ എന്നതുപോലെ 1992നു മുമ്പുള്ള ഇന്ത്യ, പിന്‍പുള്ള ഇന്ത്യ എന്ന നിലയ്ക്കുള്ള ഒരു വേര്‍തിരിവുകൂടിയുണ്ടായി. 92നു ശേഷമുള്ള പല വര്‍ഗീയചേരിതിരിവുകള്‍ക്കും കലാപങ്ങള്‍ക്കും 92ലെ സംഭവം വഴിവച്ചു. ഇന്ത്യയെക്കുറിച്ചുള്ള ലോകജനതയുടെ മതിപ്പിന് വലിയതോതില്‍ ഇടിവുതട്ടുന്നതിനും ആ സംഭവം ഇടയാക്കി. വലിയ ഒരു ജനവിഭാഗത്തെ അവിശ്വസിക്കുന്നു എന്ന അന്തരീക്ഷം അതുണ്ടാക്കി. അതാകട്ടെ, ഇന്ത്യന്‍ജനതയുടെ ഐക്യത്തിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല.

ബാബറി മസ്ജിദ് പൊളിച്ചത് സംബന്ധിച്ച ക്രിമിനല്‍ കേസില്‍ രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും വിധി വരാത്തതും ലോകം ശ്രദ്ധിക്കുന്നുണ്ട്. കേസ് വേഗത്തിലാക്കി കുറ്റവാളികളെ ശിക്ഷിപ്പിക്കാനുള്ള പ്രോസിക്യൂഷന്‍ വിഭാഗത്തിന്റെ- അതായത് സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മ ഒന്നുമാത്രമാണ് പതിറ്റാണ്ടുകളായി കേസ് അനിശ്ചിതമായി നീളുന്നതിന്റെ പിന്നിലുള്ളത്. കേസ് അന്വേഷിച്ച ലിബറാന്‍ കമീഷന്‍ കുറ്റവാളികളായി കണ്ടെത്തിയവര്‍ അടക്കം സമൂഹത്തില്‍ വര്‍ഗീയ പ്രകോപനങ്ങളുമായി സ്വതന്ത്രരായി വിഹരിക്കുന്നു. സമൂഹത്തില്‍ നീതി നിഷേധിക്കപ്പെടുകയുംചെയ്യുന്നു. മഹാത്മജിയെ നാഥുറാം ഗോഡ്സെ വെടിവച്ചുകൊന്നതിനുശേഷം രാഷ്ട്രമാകെ ഞെട്ടിത്തരിച്ചുനിന്നത് 92 ഡിസംബര്‍ ആറിന്റെ സംഭവത്തിനുമുന്നിലാണ്. യഥാര്‍ഥ ഹിന്ദുമത വിശ്വാസികള്‍ക്ക് മസ്ജിദ് തകര്‍ക്കേണ്ട കാര്യമില്ല. മസ്ജിദ് തകര്‍ക്കേണ്ടത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി അധികാരം പിടിക്കാന്‍ വ്യഗ്രതപ്പെട്ട സംഘപരിവാര്‍ ശക്തികള്‍ക്കാണ്. അവരുടെ രാഷ്ട്രവിരുദ്ധവും ജനവിരുദ്ധവുമായ നീക്കം തകര്‍ക്കാനും മതനിരപേക്ഷത പരിരക്ഷിക്കാനും ബലപ്രയോഗമടക്കം എന്ത് നടപടിയും കൈക്കൊള്ളുന്നതിന് ഇന്ത്യയിലെ ബിജെപി ഒഴിച്ചുള്ള എല്ലാ പാര്‍ടികളും എല്ലാ സ്വാതന്ത്ര്യവും നരസിംഹറാവുവിന് അനുവദിച്ചുകൊടുത്തിരുന്നു.

സിപിഐ എം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് നേരിട്ടുതന്നെ ആ നിലയ്ക്കുള്ള പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍, നിഷ്ക്രിയത്വത്തിലൂടെ ബാബറി മസ്ജിദ് പൊളിക്കുന്നതിന് കൂട്ടുനില്‍ക്കുകയായിരുന്നു റാവുവും കോണ്‍ഗ്രസും. അവര്‍ ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് ഏല്‍പ്പിച്ച മുറിവ് ചെറുതല്ല. സംഘപരിവാര്‍ ഏല്‍പ്പിച്ച ആഘാതത്തിനൊപ്പം അതും ഇന്ത്യന്‍ മനസ്സില്‍നിന്ന് മാറില്ല. എങ്കിലും ഡിസംബര്‍ ആറിനെ വീണ്ടും വര്‍ഗീയകലാപത്തിനും ഭീകരപ്രവര്‍ത്തനത്തിനും ഉള്ള ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്. മതനിരപേക്ഷതയ്ക്ക് കൂടുതല്‍ പരിക്കുപറ്റാതിരിക്കാന്‍ ആ നിലയ്ക്കുള്ള ജാഗ്രതകൂടി ആവശ്യമാണെന്നതാണ് ഡിസംബര്‍ ആറിന്റെ ഇന്നത്തെ സന്ദേശം.

*
പ്രഭാവര്‍മ

No comments: