Thursday, December 20, 2012

ചരിത്രപരമായ ദേശദ്രോഹത്തിന് മാപ്പില്ല

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കു വഴിയൊഴുക്കിക്കൊണ്ട് ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2011 ലോക്‌സഭ ശബ്ദവോട്ടോടെ അംഗീകരിച്ചിരിക്കുന്നു. ഇടതുപക്ഷമുയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ മറികടക്കാന്‍ മുഖ്യപ്രതിപക്ഷമായ ബി ജെ പിയുടെയും എസ് പിയുടെയും പിന്തുണ തരപ്പെടുത്തുന്നതില്‍ യു പി എ സര്‍ക്കാര്‍ വിജയിച്ചു. ഒന്നാം യു പി എ ഭരണത്തില്‍ ഇടതുപക്ഷം തങ്ങളെ 'മുള്‍മുനയില്‍' നിര്‍ത്തിയതിനാല്‍ നടപ്പിലാക്കാന്‍ കഴിയാതെപോയ ധനകാര്യ ബില്ലുകളെക്കുറിച്ച് മന്‍മോഹന്‍സിംഗ് എന്നും ദുഃഖം പ്രകടിപ്പിച്ചിരുന്നു. അതാണിപ്പോള്‍ പാര്‍ലമെന്ററി പ്രതിപക്ഷമാണെങ്കിലും വര്‍ഗമിത്രങ്ങളായ ബി ജെ പിയുടെ തുണയോടെ നടത്തിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞിരിക്കുന്നത്. കമ്പനി നിയമത്തിലും കോര്‍പ്പറേറ്റ് കല്‍പനപ്രകാരമുള്ള ഭേദഗതി വരുത്താന്‍ സര്‍ക്കാരിനു ചൊവ്വാഴ്ച കഴിഞ്ഞു. ഇനിയിപ്പോള്‍ ഇന്‍ഷുറന്‍സ് മേഖലയിലും പെന്‍ഷന്‍ ഫണ്ടിലും കൂടി ഇത്തരം മാറ്റങ്ങള്‍ വരുത്തിയാല്‍ വിദേശ പണപ്രഭുത്വത്തിന് തങ്ങള്‍ കൊടുത്ത വാക്ക് പാലിച്ചുവെന്ന് കോണ്‍ഗ്രസിന് അഭിമാനിക്കാം. ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തിന് സമ്മതം മൂളിക്കൊണ്ട് ആരംഭിച്ച അധോഗമനത്തിന്റെ ഒന്നാംഘട്ടം അങ്ങനെ പൂര്‍ത്തിയാക്കപ്പെടുമെന്ന് അവര്‍ ആശ്വസിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ശവപ്പെട്ടിയിലാണ് അവര്‍ ആണികള്‍ ഓരോന്നായി അടിച്ചുകയറ്റുന്നത്. ഗാന്ധി - നെഹ്‌റു പാരമ്പര്യങ്ങളെയും ബാങ്കു ദേശസാല്‍ക്കരണത്തിനു മുന്‍ നിന്ന ഇന്ദിരാഗാന്ധിയുടെ വാഗ്ദാനങ്ങളെയുമാണ് അവര്‍ കുഴിച്ചു മൂടുന്നത്. ബഹുജന ബാങ്കിംഗിന്റെ സ്ഥാനത്ത് ഇനി വന്‍കിട ബാങ്കിംഗ് ആയിരിക്കും നടപ്പിലാക്കുക എന്നതില്‍ അവര്‍ ആഹ്ലാദിക്കുന്നു. അവര്‍ ചെയ്യുന്നത് എന്താണെന്ന് യു പി എ ഗവണ്‍മെന്റിനറിയാം. അതുകൊണ്ടാണ് ഈ ചരിത്രപരമായ ദേശ ദ്രോഹത്തോട് പൊറുക്കാനാവില്ലെന്നു ജനങ്ങള്‍ പറയുന്നത്. ജനവികാരത്തിന്റെ പ്രതിഫലനമെന്നവണ്ണം ഇന്നു പണിമുടക്കി സമര രംഗത്തണിനിരക്കുന്ന ദശലക്ഷക്കണക്കായ ബാങ്കു ജീവനക്കാരെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു.

പൊതുമേഖലാ ബാങ്കുകളിലെ സ്വകാര്യ നിക്ഷേപകരുടെ വോട്ടിംഗ് അവകാശം ഒരു ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉടനെ ഉയര്‍ത്തപ്പെടും. സ്വകാര്യ ബാങ്കുകളില്‍ അത് 10 ല്‍ നിന്നു 26 ശതമാനമായും ഉയരും. ശ്രീകൃഷ്ണാ കമ്മിഷന്‍ ശുപാര്‍ശകളിലെ ആദ്യ ഗഡുവാണ് ഈ പരിഷ്‌ക്കാരങ്ങള്‍. കമ്മിഷന്‍ അതിന്റെ അന്തിമ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ കോര്‍പ്പറേറ്റ് പ്രീതിക്കുവേണ്ടിയുള്ള കൂടുതല്‍ നടപടികളുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. ഊഹക്കച്ചവടത്തിനുവേണ്ടി ബാങ്കിംഗ് മൂലധനം ഒഴുക്കിവിടാനും കോമ്പറ്റീഷന്‍ കമ്മിഷന്റെ പരിധിയില്‍ നിന്നു ബാങ്കുകളെ മാറ്റി നിര്‍ത്താനും സര്‍ക്കാര്‍ മോഹിച്ചതാണ്. തല്‍ക്കാലം അതു മാറ്റിവയ്ക്കപ്പെട്ടെങ്കിലും തക്കതായ സമയത്ത് അവ വീണ്ടും അവതരിപ്പിക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യന്‍ ധനകാര്യ മേഖലയില്‍ പിടിമുറുക്കാന്‍ ചുരമാന്തി നിന്ന വിദേശ സാമ്പത്തിക ശക്തികള്‍ തീര്‍ച്ചയായും ആഹ്ലാദിക്കുന്നുണ്ടാകണം. അവരുമായി കൈകോര്‍ത്ത് ലാഭം കൊയ്യാന്‍ കൊതിക്കുന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും സന്തുഷ്ടരായിരിക്കും. തകര്‍ച്ചയിലേയ്ക്കു മുതലകൂപ്പു കുത്തുന്ന വിദേശ ബാങ്കുകളിലെ അധിപന്മാര്‍ക്ക് ഇനി ഇന്ത്യന്‍ ബാങ്കുകള്‍ അഭയം നല്‍കണമെന്ന് അവര്‍ കണക്കു കൂട്ടുന്നുണ്ടാകും. 'സാമ്പത്തിക സുനാമി' എന്നു വിളിക്കപ്പെട്ട ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയിലെ ഭരണക്കാര്‍ പഠിച്ച പാഠം ഇതാണെങ്കില്‍ അവരെ എങ്ങനെയാണ് ഇവിടത്തെ ജനങ്ങള്‍ വിശ്വസിക്കുക? സിറ്റി ബാങ്കും ലീമാന്‍ ബ്രദേഴ്‌സും ഫ്രെഡിമാക്കും ഫെന്നിമാനും വാഷിംഗ് ടണ്‍ മ്യൂച്വലും എ ഐ ജി യും അടക്കമുള്ള അമേരിക്കന്‍ സ്വകാര്യ മേഖലയിലെ പടുകൂറ്റന്‍ ധനകാര്യ സ്ഥാപനങ്ങളാണ് 2008 ലെ ആ 'സുനാമി' യില്‍ ആടിയുലഞ്ഞത്. അന്ന് അവിടത്തെ പൊതുമേഖലയുടെ ഇടപെടലാണ് ഈ സ്വകാര്യ മഹാത്ഭുതങ്ങളെയെല്ലാം സമ്പൂര്‍ണ നാശത്തില്‍ നിന്നു കരകയറ്റിയത്. അത്തരക്കാരുടെ ഓഹരി പങ്കാളിത്തവും വോട്ടിംഗ് പങ്കാളിത്തവും വര്‍ധിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളെ വളര്‍ത്താമെന്നാണ് 'മന്‍മോഹനോമിക്‌സി' ന്റെ കണ്ടുപിടുത്തം. അതാണു ചിദംബരം അക്രമാസക്തമായ വാശിയോടെ നടപ്പിലാക്കുവാന്‍ വെമ്പല്‍ കൊള്ളുന്നത്.

ഇന്ത്യയെന്ന മഹാ രാജ്യത്തിന് രണ്ടോ മൂന്നോ 'വേള്‍ഡ് ക്ലാസ്' ബാങ്കുകള്‍ മതിയാകുമെന്നാണ് ധനകാര്യ മന്ത്രിയുടെ കണ്ടുപിടുത്തം. ബാങ്കുകളെ ലയിപ്പിക്കാന്‍ തിടുക്കം കൊള്ളുമ്പോള്‍ അത്തരം വേള്‍ഡ് ക്ലാസ് സ്വപ്‌നങ്ങളെയാണ് അദ്ദേഹം താലോലിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളും അവയോടു തോളുരുമ്മി വളര്‍ന്നുവന്ന ഇന്ത്യന്‍ ബാങ്കുകളുടെ ചരിത്രവും യു പി എ ഗവണ്‍മെന്റ് മറക്കുകയാണ്. മന്‍മോഹന്‍സിംഗും ചിദംബരവും പുകഴ്ത്തുന്ന അതേ സാമ്പത്തിക നയങ്ങളുടെ രക്തഗ്രൂപ്പില്‍പ്പെട്ട പരിഷ്‌ക്കരണങ്ങള്‍ യൂറോപ്പിലാകെ വിതറിയ വിനാശത്തിന്റെ കഥകളൊന്നും അറിയാത്ത ഭാവത്തിലാണ് അവരുടെ യാത്ര. ആ യാത്രയില്‍ അവര്‍ ഇന്ത്യയെയും നയിക്കുന്നത് കരകയറാനാവാത്ത ദുരന്തങ്ങളിലേക്കായിരിക്കും.

വാഷിംഗ്ടണ്‍ ആസ്ഥാനമായ 'ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി' പരസ്യപ്പെടുത്തിയ രേഖകള്‍ പണ്ഡിതവര്യനായ ചിദംബരം കണ്ടില്ലെന്നുണ്ടോ? 2001-2010 നും ഇടയില്‍ കള്ളപ്പണ ഇടപാടിലൂടെ 6,75,300 കോടി രൂപ നഷ്ടമായെന്നാണ് ആ രേഖകള്‍ പറയുന്നത്. പണത്തിനു മീതെ പരുന്തും പറക്കില്ലെന്നു വിശ്വസിക്കുന്ന വമ്പന്മാരാണ്, അത്താഴ പട്ടിണിക്കാരല്ല, ഈ കള്ളപ്പണത്തിന്റെ രക്ഷകര്‍ത്താക്കള്‍. അത്തരക്കാരുടെ ഔദാര്യത്തില്‍ ധനകാര്യ മേഖലയെ രക്ഷിക്കാമെന്നു വ്യാമോഹിക്കുന്നവര്‍ നാടിനെ ഒറ്റുകൊടുക്കുന്നവരാണ്. അവര്‍ക്കുവേണ്ടി ചുവന്ന പരവതാനി വിരിക്കുന്ന ഭേദഗതികളാണ് ഇപ്പോള്‍ യു പി എ കൊണ്ടാടുന്നത്. 15,000 കോടി രൂപ ബാങ്കുകള്‍ക്കു നല്‍കുമെന്നു ഗവണ്‍മെന്റ് പറയുന്നു. ഊഹക്കച്ചവടക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും ഊറ്റിക്കൊണ്ടുപോകാന്‍ അത്രയും പണം നല്‍കുന്നുവെന്നാണോ അതിനര്‍ഥം? കിട്ടാക്കടങ്ങളെക്കുറിച്ചുള്ള ചിദംബരത്തിന്റെ വാക്കുകള്‍ കേട്ടാല്‍ അങ്ങനെ തോന്നിപ്പോകും. ചൊവ്വാഴ്ച അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു: ''അവര്‍ ബോധപൂര്‍വം വീഴ്ചവരുത്തിയവരല്ല. ഇതു പിടിമുറുക്കേണ്ട സന്ദര്‍ഭമല്ല. ഇതു കിട്ടാക്കടങ്ങള്‍ പുനഃക്രമീകരിക്കേണ്ട സന്ദര്‍ഭമാണ്''. യു പി എ സര്‍ക്കാര്‍ ആരുടെ സര്‍ക്കാരാണെന്നു ഈ വാക്കുകള്‍ വെളിപ്പെടുത്തുന്നു. അവരുടെ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങള്‍ എന്തിനുവേണ്ടിയാണെന്നു ഇനിയും സംശയമുള്ളവരേ, നിങ്ങള്‍ക്കു കഷ്ടം!

*
ജനയുഗം മുഖപ്രസംഗം

No comments: